കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിലാണ്, ഹോളിവുഡിലെ മുന്‍നിര താരമായ ടോം ഹാങ്ക്‌സ് മുഗള്‍ രാജവംശത്തിലെ ദാരാശിക്കോവിനെ പറ്റി ഒരു ഫീച്ചര്‍ ഫിലിം നിര്‍മ്മിക്കാനുള്ള തന്റെ ആഗ്രഹത്തിനെക്കുറിച്ച് മാധ്യമങ്ങളോട് മനസ്സ് തുറന്നത്, ഔറംഗസീബിന്റെ കുടില തന്ത്രങ്ങള്‍ക്കിരയായ മുഗള്‍ രാജകുമാരനെപ്പറ്റി കേട്ടറിവോ, വായിച്ചറിവോ മാത്രമേ ഈ ഓസ്‌കര്‍ ജേതാവിനുണ്ടായിരുന്നുള്ളു. പറ്റിയ ഒരു തിരക്കഥയുടെ അഭാവം, ദല്‍ഹിയിലും ലാഹോറിലും വെച്ച് ചിത്രീകരിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ എന്നിവ കാരണം, ഹാങ്ക്‌സ് ഈ ഉദ്യമത്തില്‍ നിന്നു പിന്നീട് പിന്‍മാറുകയായിരുന്നു.
കൃഷി മുതല്‍ തത്വചിന്തവരെയും ചിത്രകല മുതല്‍ സംഗീതം വരെയുമുള്ള സമസ്ത മേഖലകളിലും ദാരാശിക്കോവിന് ആധികാരികമായ അറിവ് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൃഷി ശാസ്ത്ര സംബന്ധമായ ‘നുസ്ഖാദര്‍ ഫാന്നിഫ ലാഹത്’ (ദ ആര്‍ട്ട് ഓഫ് അഗ്രികള്‍ച്ചര്‍) എന്ന പഠനം റസിയാ അക്ബറുടെ വ്യാഖ്യാനത്തോടെ ‘ഏഷ്യന്‍ അഗ്രി ഹിസ്റ്ററി ഫൗണ്ടേഷന്‍’ (മാനില, ഫിലിഫൈന്‍സ്) കഴിഞ്ഞ ദശകത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.
ബാബര്‍, ഹുമയൂണ്‍, അക്ബര്‍, ജഹാംഗീര്‍ എന്നിവരെത്തുടര്‍ന്ന് ദല്‍ഹി സിംഹാസനത്തില്‍ ആരോഹണം ചെയ്ത ഷാജഹാന് ദാരാ ശിക്കോവ്(1615-1659), മുറാദ്, ഷൂജ, ജഹനാര, ഔറംഗസീബ്, റോഷനാര എന്നിങ്ങിനെ ആറു സന്തതികള്‍ ഉണ്ടായിരുന്നു. ഇതില്‍ ചക്രവര്‍ത്തി തന്റെ പിന്‍ഗാമിയായി കണ്ടിരുന്നത് ദാരയെ ആയിരുന്നു. (ഗ്രീസിലെ ചക്രവര്‍ത്തിയായിരുന്ന അലക്‌സാണ്ടറുടെ അര്‍ദ്ധ സഹോദരനായിട്ടാണ് ഇറാന്‍ രാജാവായിരുന്ന ദാരയെ – ദാരിയസ് – കണക്കാക്കുന്നത്. അദ്ദേഹത്തോട് ഷാജഹാനുള്ള ആദരവിന്റെ സൂചകമാണ് ‘ദാരയെപ്പോലെ രാജകീയ പ്രൗഢി’ എന്നര്‍ത്ഥം വരുന്ന ദാരാശിക്കോവ് എന്ന നാമം). അതിനാലാണ് അദ്ദേഹത്തെ വടക്കു കിഴക്കന്‍ പ്രദേശങ്ങളുടെയും ഔറംഗസീബിനെയും മുറാദിനെയും തെക്കന്‍ പ്രദേശങ്ങളുടെയും മേല്‍നോട്ടത്തിനു നിയോഗിച്ചത്. എന്നാല്‍ ഇളയ പുത്രനായ ഔറംഗസീബ് ചതിപ്രയോഗത്തിലൂടെ മുറാദ്, ഷൂജ എന്നിവരെയും അവസാനം ദാരയെയും വധിക്കുകയാണുണ്ടായത്. പിതാവിനെയും സഹോദരി ജഹനാരയേയും ആഗ്ര കോട്ടയില്‍ തടവില്‍ പാര്‍പ്പിച്ചിരുന്നു ഈ ഇളയപുത്രന്‍. ദാരയുടെ തല വെട്ടിയെടുത്ത് ഔറംഗസീബ് അത് ഷാജഹാന് അയച്ചുകൊടുക്കുയായിരുന്നു. (ആഗ്രാ കോട്ടയിലെ ജാസ്മിന്‍ കൊട്ടാരത്തില്‍ നിന്ന് ഫ്രഞ്ച് സഞ്ചാരിയായ ആന്‍ഡ്രിയ ബുട്ടന്‍സിനു ജഹനാരയുടെ പേഴ്‌സ്യന്‍ ഭാഷയിലുള്ള ആത്മകഥ ലഭിക്കുകയുണ്ടായി. നമ്മുടെ നാട്ടില്‍ നിന്നുണ്ടായിട്ടുള്ള ആത്മകഥകളില്‍ സൗന്ദര്യവും സത്യസന്ധതയും കൊണ്ട് ഒന്നാംസ്ഥാനത്തു നില്‍ക്കുന്നതാണ് ഈ കൃതി. അക്കാലഘട്ടത്തെക്കുറിച്ച് ഇതില്‍ ഹൃദയസ്പര്‍ശിയായ പരാമര്‍ശങ്ങള്‍ കാണാം).
ദാരയെ വധിച്ചശേഷം ഔറംഗസീബ് അദ്ദേഹത്തിന്റെ രണ്ടു പത്‌നിമാരെ തന്റെ അന്തഃപുരത്തിലേക്കു ക്ഷണിച്ചു. ജോര്‍ജിയയില്‍ നിന്നുള്ള ക്രിസ്ത്യാനിയായിരുന്ന ഒരു പത്‌നി അത് സ്വീകരിച്ചപ്പോള്‍, നാട്ടുകാരി തന്നെയായ മറ്റേ പത്‌നി തലമുണ്ഡനം ചെയ്തും മുഖം സ്വയം പരിക്കേല്‍പ്പിച്ച് വികൃതമാക്കിയും ആ ക്ഷണം നിരാകരിക്കുകയായിരുന്നു.
”….. ഔറംഗസീബും മുറാദും യോജിച്ച് നടത്തിയ യുദ്ധത്തില്‍ യഥാര്‍ത്ഥ വിജയി മുറാദാണെന്നുള്ള ധാരണ അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കള്‍ കുത്തിവെച്ചു. ഔറംഗസീബിനെതിരായി മുറാദ് യുദ്ധസന്നാഹങ്ങള്‍ ആരംഭിച്ചു…. ഈ വിവരം അറിഞ്ഞ ഔറംഗസീബ് ചതിയില്‍ മുറാദിനെ ബന്ധനസ്ഥനാക്കി ഗ്വാളിയോറിലേക്കയച്ചു. രണ്ടാമതും യുദ്ധത്തിനു പുറപ്പെട്ട ദാരയെ ദിയോഗറില്‍ വെച്ച് ഔറംഗസീബ് തോല്‍പ്പിച്ചു. ദാര സിന്ധിലേക്കോടി. അവിടെ നിന്ന് ഖാണ്ഡഹാറിലേക്ക് (ഗാന്ധാരം) പോകുന്ന വഴിയില്‍ വെച്ച് ദാര ബന്ധനസ്ഥനായി. അദ്ദേഹത്തെ ദല്‍ഹിയില്‍ ഹാജരാക്കി മതദ്രോഹി എന്ന നിലയില്‍ വിചാരണ ചെയ്തു. അദ്ദേഹം ക്രൂരമായി വധിക്കപ്പെടുകയും ചെയ്തു.” (മുസ്ലിം രാജ്യ ചരിത്രം’ – ഒ. അബു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം)
ദാരയുടെ കല്ലറ കണ്ടെത്തുന്നു
ഉപനിഷദ് വചനങ്ങളും ഭഗവദ്ഗീതയും ലോകത്തിനു പരിചയപ്പെടുത്തിയ മുഗള്‍ രാജകുമാരന്‍ ദാരാ ശിക്കോയുടെ കല്ലറ കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. തെക്കന്‍ ദല്‍ഹിയിലെ വിഖ്യാത ചരിത്രസ്മാരകമായ ഹുമയൂണ്‍ ശവകുടീരത്തില്‍ തന്നെയാണ് കല്ലറയും എന്നാണ് കരുതപ്പെടുന്നത്. ഇതു ശാസ്ത്രീയമായി സ്ഥിരീകരിക്കാന്‍ പുരാവസ്തു വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി ഏഴംഗ സമിതിയെ നിയോഗിച്ചു.ഹൂമയൂണ്‍ ശവകുടീരത്തിനു മുന്നിലാണ് ദാരാശിക്കോയുടെ കല്ലറയെന്നു കരുതുന്ന സ്ഥലം. തലവെട്ടി മാറ്റിയ ദാരയുടെ ശരീരം ഇവിടെ മറവു ചെയ്‌തെന്നാണു വിശ്വാസം. തലയില്ലെന്ന സങ്കല്‍പത്തില്‍ ഒരു ഭാഗം മുറിച്ച നിലയില്‍ രൂപകല്‍പന ചെയ്തിട്ടുള്ളതാണ് കല്ലറ. രാജകുമാരനാണെന്നു കാണിക്കാന്‍ കിരീടത്തിന്റെ അടയാളവും ആലേഖനം ചെയ്തിട്ടുണ്ട്….
ദാരാ ശിക്കോവ് കൊല്ലപ്പെട്ട കാലയളവിനു സമാനമാണ് കല്ലറയുടെ രൂപകല്‍പന എന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നു. അദ്ദേഹത്തിന്റേതെന്ന വിശ്വാസത്തിലുള്ള ഈ കല്ലറ തന്നെയാണോ യഥാര്‍ത്ഥമെന്നു സ്ഥിരീകരിച്ചശേഷം കേന്ദ്ര സര്‍ക്കാര്‍ സ്മാരകമൊരുക്കും (വാര്‍ത്ത 2020 ജനു.19).
ഒരര്‍ത്ഥത്തില്‍ ‘സകലകലാ വല്ലഭ’നായിരുന്നു ദാരാ ശിക്കോവ്. സൂഫികളും ഹിന്ദു തപസ്വികളും ആയിരുന്നു അദ്ദേഹത്തിന്റെ സന്തത സഹചാരികള്‍. അക്ബറുടെ കാലത്ത് പേഴ്‌സ്യന്‍ ഭാഷയിലേക്കു വിവര്‍ ത്തനം ചെയ്യപ്പെട്ട വാല്‍മീകി ‘രാമായണം’ അദ്ദേഹത്തിന് ഹൃദിസ്ഥമായിരുന്നു. ‘യോഗവാസിഷ്ഠ’യിലെ രാമനെയാണ് അദ്ദേഹം ആദരിച്ചത്.
ഹിന്ദു തപസ്വിയായ ബാബാലാലിനെ 1653ല്‍ ദാരാ ശിക്കോവ് പരിചയപ്പെട്ടു. അത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. മതം മാറുന്നതിനെപ്പറ്റി അദ്ദേഹം ഗൗരവമായി ആലോചിച്ചു തുടങ്ങിയിരിക്കണം. ‘മതദ്രോഹി’, ‘വിഗ്രഹാരാധകന്‍’ എന്നൊക്കെ ആരോപിച്ചാണ് ഔറംഗസീബ് അദ്ദേഹത്തെ വധിച്ചു കളഞ്ഞത് എന്നോര്‍ക്കുക. ഔറംഗസീബിനു പകരം ദാരാശിക്കോവ് സിംഹാസനാരോഹണം ചെയ്തിരുന്നുവെങ്കില്‍ ഭാരതത്തിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു എന്നു പറയുന്നത് വീണ്‍വാക്കാവാന്‍ ഇടയില്ലെന്നു സാരം. (‘ദ എംപറര്‍ ഹു നെവര്‍ വാസ്: ദാരാ ശിക്കോവ് ഇന്‍ മുഗള്‍ ഇന്ത്യ’ – സുപ്രിയ ഗാന്ധി. അമേരിക്കന്‍ ഐക്യനാടുകളിലെ യേല്‍ സര്‍വകലാശാലയില്‍ പ്രൊഫസറാണ് ഗ്രന്ഥകര്‍ത്രി)
(ഇയ്യിടെ അന്തരിച്ച ലേഖകന്‍ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനാണ്. മരണത്തിന് ഏതാനും നാള്‍ മുമ്പ് കേസരിക്ക് അയച്ചുതന്നതാണ് ഈ ലേഖനം)