കോണ്‍ഗ്രസ്സിന്റെ സവര്‍ക്കര്‍ വിരോധം കുപ്രസിദ്ധമാണ്. സാഹചര്യത്തിന്റെ സമ്മര്‍ദ്ദ ഫലമായി ചിലപ്പോഴൊക്കെ വ്യത്യസ്ത നിലപാട് സ്വീകരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും സവര്‍ക്കര്‍ വിരോധം ചരിത്രപരമായി കോണ്‍ഗ്രസ് പിന്തുടരുന്ന നയമാണ്. 2003-ല്‍ വാജ്‌പേയി സര്‍ക്കാരിന്റെ ഭരണകാലത്ത് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സവര്‍ക്കറുടെ ഛായാചിത്രം അന്നത്തെ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാം അനാച്ഛാദനം ചെയ്ത ചടങ്ങില്‍നിന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് വിട്ടുനിന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷയായ സോണിയ ചടങ്ങില്‍ പങ്കെടുത്തില്ല. എന്നുമാത്രമല്ല, സവര്‍ക്കറുടെ ചിത്രം അനാച്ഛാദനം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് എ.പി.ജെ. അബ്ദുള്‍ കലാമിന് കത്തെഴുതുകയും ചെയ്തു. രാഷ്ട്രപതി അത് തള്ളിക്കളയുകയായിരുന്നു.
വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് 2004-ല്‍ ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലിലെ സ്വാതന്ത്ര്യ ജ്യോതിക്കരികെ സവര്‍ക്കറെ പ്രകീര്‍ത്തിക്കുന്ന ഫലകം സ്ഥാപിച്ചിരുന്നു. സവര്‍ക്കര്‍ ഇവിടെ തടവനുഭവിച്ചിരുന്നതിന്റെ സ്മാരകമായിട്ടായിരുന്നു ഇത്. എന്നാല്‍ 2004 ല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന യുപിഎ സര്‍ക്കാരില്‍ പെട്രോളിയം മന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കരയ്യര്‍ അത് നീക്കം ചെയ്തു. കോണ്‍ഗ്രസ്സിന്റെ സവര്‍ക്കര്‍ വിദ്വേഷം എത്ര ആഴത്തിലുള്ളതാണെന്ന് ഇത് വ്യക്തമാക്കുന്നു. പതിനൊന്ന് വര്‍ഷത്തിനുശേഷം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തി അധികം കഴിയുന്നതിന് മുന്‍പ് സവര്‍ക്കറുടെ ഫലകം പുനഃസ്ഥാപിക്കപ്പെട്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ രാഹുല്‍ ഗാന്ധി നടത്തിയ ഭാരത വിരുദ്ധ പരാമര്‍ശത്തിനെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. ‘മാപ്പു പറയാന്‍ ഞാന്‍ രാഹുല്‍ സവര്‍ക്കറല്ല’ എന്നായിരുന്നു രാഹുലിന്റെ ഇതിനോടുള്ള പ്രതികരണം. സവര്‍ക്കറുടെ പേര് ഉച്ചരിക്കാന്‍ പോലുമുള്ള യോഗ്യതയില്ലെങ്കിലും രാജ്യവിരുദ്ധ ശക്തികളുടെ പിന്തുണ ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നു രാഹുലിന്റെ സവര്‍ക്കര്‍ നിന്ദ.
എന്തുകൊണ്ട് കോണ്‍ഗ്രസ് ഇങ്ങനെയൊരു മനോഭാവം കൊണ്ടുനടക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ അതിന്റെ വേരുകള്‍ കിടക്കുന്നത് നെഹ്‌റു കുടുംബത്തിലാണെന്നു കാണാം. ഇവിടെ വില്ലന്‍ സ്ഥാനത്ത് നില്‍ക്കുന്നത് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ്. വലിയ ജനാധിപത്യ വിശ്വാസിയും ഉദാരമതിയുമൊക്കെയായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള നെഹ്‌റു യഥാര്‍ത്ഥത്തില്‍ സമകാലികരായ പല നേതാക്കളോടും അസൂയാലുവായിരുന്നു എന്നതാണ് വസ്തുത. ഡോ. സുബ്രഹ്മണ്യന്‍ സ്വാമി ഇതിനെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. ”നെഹ്‌റുവിന് ഒരു പ്രത്യേക അസുഖമുണ്ടായിരുന്നു. മറ്റുള്ളവരോട് അസൂയ പുലര്‍ത്തുക പതിവായിരുന്നു. കൊളംബിയയില്‍ പോയി പിഎച്ച്ഡി എടുത്ത ഡോ. ബി.ആര്‍.അംബേദ്കറോട് നെഹ്‌റു അസൂയ പുലര്‍ത്തി. അംബേദ്കര്‍ ലണ്ടന്‍ ഓഫ് എക്കണോമിക്‌സില്‍നിന്ന് നിയമബിരുദമെടുത്ത് ഇന്ത്യയില്‍ തിരിച്ചെത്തി ഭരണഘടനാ നിര്‍മ്മാണസഭയുടെ അധ്യക്ഷനായി. എന്നാല്‍ കേംബ്രിഡ്ജില്‍ പഠിക്കാന്‍ പോയി തോറ്റയാളാണ് നെഹ്‌റു. സവര്‍ക്കര്‍ വലിയ പണ്ഡിതനായിരുന്നുവെങ്കില്‍ നെഹ്‌റു അതായിരുന്നില്ല. പണ്ഡിതനാണെന്നു ഭാവിച്ച് സ്വന്തം നിലയ്ക്ക് പേരിനൊപ്പം പണ്ഡിറ്റ് എന്ന് ചേര്‍ക്കുകയായിരുന്നു.” സവര്‍ക്കറുടെ സ്മൃതിദിനത്തില്‍ നടത്തിയ ഒരു പ്രസംഗത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
പാണ്ഡിത്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല മറ്റ് പല നിലയ്ക്കും ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കാള്‍ ഉയര്‍ന്നതായിരുന്നു സവര്‍ക്കറുടെ സ്ഥാനം. സ്വാതന്ത്ര്യസമരത്തിലുള്ള നെഹ്‌റുവിന്റെ പങ്കാളിത്തം ആത്മാര്‍ത്ഥതയുള്ളതോ ഗൗരവമുള്ളതോ ആയിരുന്നില്ല. പിതാവ് മോത്തിലാല്‍ നെഹ്‌റു സമ്പാദിച്ചു കൂട്ടിയ പണത്തിന്റെ ബലത്തിലായിരുന്നു നെഹ്‌റുവിന്റെ പ്രകടനം. സവര്‍ക്കറുടെ ധീരോദാത്തമായ പ്രവര്‍ത്തനങ്ങളുമായി തട്ടിച്ചുനോക്കുന്ന ഒരാള്‍ക്ക് ഇവ പ്രഹസനങ്ങളായി തോന്നും. ഇന്ത്യയിലും ഇംഗ്ലണ്ടിലും വിദ്യാര്‍ത്ഥിയായിരിക്കെ വിപ്ലവകാരിയായി സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ദേശാഭിമാനിയാണ് സവര്‍ക്കര്‍. ലണ്ടനിലായിരുന്നപ്പോള്‍ ശ്യാംജി കൃഷ്ണവര്‍മ രൂപം നല്‍കിയ ഇന്ത്യ ഹൗസ് എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചു. ബ്രിട്ടീഷ് വാഴ്ചയ്‌ക്കെതിരെ അഭിനവ് ഭാരത് സൊസൈറ്റി, ഫ്രീ ഇന്ത്യ സൊസൈറ്റി എന്നിവയ്ക്ക് രൂപംനല്‍കി. വിപ്ലവമാര്‍ഗ്ഗത്തിലൂടെ ഇന്ത്യ പൂര്‍ണ സ്വാതന്ത്ര്യം നേടണമെന്ന് ആഹ്വാനം ചെയ്യുന്ന പുസ്തകങ്ങള്‍ പുറത്തിറക്കി. സവര്‍ക്കര്‍ എഴുതിയ’1957-ഒന്നാം സ്വാതന്ത്ര്യസമരം’ എന്ന പുസ്തകം ബ്രിട്ടീഷുകാരെ വല്ലാതെ ഭയപ്പെടുത്തി. ഈ പുസ്തകം നിരോധിച്ച അവര്‍ പ്രസിദ്ധീകരിച്ച് ആറുമാസത്തിനകം അതിന്റെ എല്ലാ കോപ്പികളും കണ്ടുകെട്ടി.
അന്‍പത് വര്‍ഷം തടവുശിക്ഷ വിധിച്ചാണ് ബ്രിട്ടീഷുകാര്‍ സവര്‍ക്കറെ ആന്‍ഡമാനിലെ ജയിലിലടച്ചത്. മൂത്ത സഹോദരന്‍ ബാബ റാവു സവര്‍ക്കറും ഒപ്പമുണ്ടായിരുന്നു. സവര്‍ക്കറുടെ ഇളയസഹോദരനും വിപ്ലവകാരിയായിരുന്നു. ഭഗത് സിംഗ്, രാജ് ഗുരു, ചന്ദ്രശേഖര്‍ ആസാദ് എന്നിവര്‍ക്ക് സവര്‍ക്കറുടെ കുടുംബത്തോട് വലിയ ആരാധനയായിരുന്നു. സവര്‍ക്കറില്‍നിന്ന് അവര്‍ വിപ്ലവ പ്രവര്‍ത്തനത്തിന് പ്രചോദനമുള്‍ക്കൊണ്ടു. ജാലിയന്‍വാല ബാഗ് കൂട്ടക്കൊലയ്ക്കുള്ള പ്രതികാരമായി 1909 ലണ്ടനില്‍ സര്‍ വയ്‌ലിയെ വെടിവച്ചുകൊന്ന മദന്‍ലാല്‍ ധിഗ്ര സവര്‍ക്കറുടെ അനുയായി ആയിരുന്നു.
കോണ്‍ഗ്രസ് നേതാക്കളെക്കാള്‍ ദീര്‍ഘ വീക്ഷണമുള്ളയാളായിരുന്ന സവര്‍ക്കര്‍ ഇന്ത്യയ്ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം വേണമെന്ന് 1900 ല്‍ തന്നെ ആവശ്യപ്പെട്ടു. 1929 ലാണ് കോണ്‍ഗ്രസ് ഈ ആവശ്യമുന്നയിക്കുന്നത്. സവര്‍ക്കര്‍ 1905-ല്‍ തുടക്കമിട്ട വിദേശ വസ്ത്ര ബഹിഷ്‌കരണം കോണ്‍ഗ്രസ് പിന്നീട് അനുകരിക്കുകയായിരുന്നു.
ഓരോ നിമിഷവും സ്വാതന്ത്ര്യം സ്വപ്‌നം കണ്ട് സവര്‍ക്കര്‍ അനുഭവിച്ച പതിറ്റാണ്ടുകളുടെ തടവുജീവിതവും, സഹിച്ച മൃഗീയമായ പീഡനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജയില്‍ ജീവിതം ഉല്ലാസവേളകളായിരുന്നു. സവര്‍ക്കര്‍ അനുഭവിച്ച പീഡനങ്ങളുടെ ഒരംശമെങ്കിലും അനുഭവിച്ചിരുന്നെങ്കില്‍ നെഹ്‌റു സ്വാതന്ത്ര്യസമരം തന്നെ ഉപേക്ഷിക്കുമായിരുന്നു. നെഹ്‌റുവിന്റെ ജയില്‍വാസം ഒഴിവുകാല ജീവിതം പോലെയായിരുന്നു. അഹമ്മദ് നഗര്‍ ജയിലില്‍ സഹതടവുകാരനായിരുന്ന മൗലാന അബ്ദുള്‍ കലാം ആസാദ് തന്നെ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെയാണ്: ”ഇരുമ്പ് പാത്രത്തിലാണ് ഞങ്ങള്‍ക്ക് ഭക്ഷണം തന്നിരുന്നത്. ജയിലറോട് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഞങ്ങളോട് മാപ്പ് പറയുകയും ചൈനീസ് പ്ലേറ്റിലാക്കുകയും ചെയ്തു. ജയിലിലെ പാചകക്കാരന്‍ ഞങ്ങളുടെ ഇഷ്ടത്തിന് ഭക്ഷണം തയ്യാറാക്കുന്നില്ല എന്നുവന്നപ്പോള്‍ പുതിയൊരു പാചക്കാരനെ നിയമിച്ചു.”(1)
പിതാവ് മോത്തിലാലിന്റെ മരണസമയത്ത് ജവഹര്‍ലാല്‍ നെഹ്‌റു അടുത്തുണ്ടായിരുന്നു. ഇതിനുവേണ്ടി അഞ്ച് ദിവസം മുന്‍പ് നെഹ്‌റുവിനെയും കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതിയംഗങ്ങളെയും വൈസ്രോയി ഇര്‍വിന്‍ പ്രഭു പ്രത്യേക ഉത്തരവിലൂടെ നിരുപാധികം ജയില്‍ വിമുക്തരാക്കി. മരണസമയത്ത് അച്ഛനെ കാണാന്‍ നെഹ്‌റുവിന് സൗകര്യം ചെയ്തു കൊടുക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ബ്രിട്ടീഷ് ഭരണാധികാരികളോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഭാര്യ കമല അസുഖ ബാധിതയായപ്പോള്‍ അവരെ കാണുന്നതിനും പരിചരിക്കുന്നതിനുമായി നെഹ്‌റുവിനെ ബ്രിട്ടീഷ് ഭരണകൂടം എങ്ങനെയാണ് തുടര്‍ച്ചയായി ജയില്‍ മോചിതനാക്കി അവസരമൊരുക്കിയതെന്ന് വിഖ്യാത പത്രപ്രവര്‍ത്തകനായിരുന്ന ഫ്രാങ്ക് മൊറൈസ് എഴുതിയ ‘ജവഹര്‍ലാല്‍ നെഹ്‌റു’ എന്ന ജീവചരിത്രത്തില്‍ വിവരിക്കുന്നുണ്ട്. ”ആഗസ്റ്റ് 11 രാത്രി (1934) ഡെറാഡൂണില്‍നിന്ന് പോലീസ് അകമ്പടിയോടെ അഹമ്മദാബാദിലേക്ക് കൊണ്ടുവന്ന നെഹ്‌റുവിനെ, രോഗിയായ ഭാര്യയെ കാണാന്‍ താല്‍ക്കാലികമായി വിട്ടയയ്ക്കുകയാണെന്ന് അറിയിക്കുകയാണുണ്ടായത്. അദ്ദേഹത്തിന് 11 ദിവസത്തെ സ്വാതന്ത്ര്യം കിട്ടി.”(2) ഇതിനുശേഷം ഡെറാഡൂണിലേക്കല്ല, അലഹബാദിലെ നൈനി ജയിലിലേക്കാണ് നെഹ്‌റുവിനെ കൊണ്ടുപോയത്. ഭാര്യയുടെ അടുത്തുതന്നെ ഉണ്ടാവുന്നതിനായിരുന്നു ഇത്. രണ്ടാഴ്ച ദിവസംതോറും ഡോക്ടര്‍മാര്‍ നല്‍കുന്ന രോഗവിവരം നെഹ്‌റുവിനെ അറിയിച്ചുകൊണ്ടിരുന്നുവെന്നാണ് മോറൈസ് പറയുന്നത്. ഇതിനുശേഷം കമലയെ ബൊവായി സാനിറ്റോറിയത്തിലേക്ക് മാറ്റിയപ്പോള്‍ നെഹ്‌റുവിനെ നൈനി ജയിലില്‍നിന്ന് അല്‍മോറ ജയിലിലേക്ക് മാറ്റി. കാരണം അല്‍മോറയിലേക്ക് പോകുന്ന വഴിയാണ് സാനിറ്റോറിയം. യാത്രക്കിടെ കമലയെ സന്ദര്‍ശിച്ച നെഹ്‌റു അവരുടെ ആരോഗ്യം മെച്ചപ്പെട്ടിരിക്കുന്നത് കണ്ടു സന്തോഷിച്ചു. ”അല്‍മോറ ജയിലില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ കമലയെ കാണാന്‍ നെഹ്‌റുവിന് വീണ്ടും അവസരം നല്‍കി. പിന്നീട് 1935-ല്‍ യൂറോപ്പിലേക്ക് ചികിത്സയ്ക്ക് കൊണ്ടുപോയി. അതുവരെ മൂന്നാഴ്ച കൂടുമ്പോഴൊരിക്കല്‍ ഭാര്യയെ കാണാന്‍ നെഹ്‌റുവിന് അനുവാദം നല്‍കി…….” ”1935 സപ്തംബര്‍ നാലിന് ജയില്‍വാസത്തിന്റെ കാലാവധി തീരാന്‍ അഞ്ചരമാസം അവശേഷിക്കെ അല്‍മോറ ജയിലില്‍നിന്ന് നെഹ്‌റുവിനെ പൊടുന്നനെ വിട്ടയച്ചു. അന്നു വൈകുന്നേരം തന്നെ നെഹ്‌റു യൂറോപ്പിലേക്ക് പറന്നു. സപ്തംബര്‍ ഒന്‍പത് വൈകിട്ട് ബാന്‍ഡെന്‍ വെയ്‌ലറില്‍ (ജര്‍മനി) എത്തിച്ചേര്‍ന്നു.”(3)
ബ്രിട്ടീഷ് ഭരണാധികാരികളോട് അഭ്യര്‍ത്ഥിച്ചത് പ്രകാരമായിരുന്നു നെഹ്‌റുവിനോട് മാനസികമായ അനുഭാവം കാണിച്ചത്. ഇതില്‍ ആര്‍ക്കും പരാതിയുണ്ടാവില്ല. പക്ഷേ ജനങ്ങള്‍ അറിയേണ്ടതായ മറ്റൊന്നുണ്ട്. ആന്‍ഡമാനിലെ പത്ത് വര്‍ഷത്തെ കഠിന തടവിനിടെ ഒരിക്കല്‍ മാത്രമാണ് സവര്‍ക്കര്‍ സഹോദരന്മാര്‍ സ്വന്തം കുടുംബാംഗങ്ങളെ കണ്ടത്. ഈ കൂടിക്കാഴ്ചയ്ക്കിടെയാണ് തന്റെ ഭാര്യ മരിച്ചുപോയ വിവരം സവര്‍ക്കറുടെ മൂത്ത സഹോദരന്‍ ബാബ റാവു അറിയുന്നത്. ഇക്കാര്യം ബ്രിട്ടീഷുകാര്‍ സവര്‍ക്കര്‍ സഹോദരന്മാരെ അറിയിച്ചിരുന്നില്ല. അസുഖബാധിതയായിക്കിടന്ന ഭാര്യയെ കാണാന്‍ ബാബറാവുവിനെ അനുവദിച്ചില്ല. മരണശേഷം പരോള്‍ പോലും അനുവദിച്ചില്ല. മനുഷ്യത്വരഹിതമായ പെരുമാറ്റം ഇവിടെയും അവസാനിക്കുന്നില്ല. തങ്ങളുടെ സഹോദരന്‍ ആന്‍ഡമാനിലെ ജയിലില്‍ കഴിയുന്നുണ്ടെന്ന കാര്യം മാസങ്ങളോളം സവര്‍ക്കര്‍ സഹോദരന്മാരെ ബ്രിട്ടീഷുകാര്‍ അറിയിച്ചില്ല. അല്‍മോറയില്‍ കൊട്ടാര സദൃശമായ ഗസ്റ്റ് ഹൗസിലായിരുന്നു നെഹ്‌റുവിന്റെ ജയില്‍വാസം! എന്നാല്‍ ആന്‍ഡമാന്‍ ജയിലില്‍ സവര്‍ക്കര്‍ സഹോദരന്മാരുടെ കഴുത്തില്‍ കന്നുകാലികളെപ്പോലെ നുകംവച്ച് ചക്കാട്ടിക്കുകയായിരുന്നു.
കാരാഗൃഹത്തില്‍ ജീവിതത്തിനും മരണത്തിനും ഇടയിലായിരിക്കുമ്പോഴും മുള്ളുകള്‍കൊണ്ടും നഖമുനകള്‍കൊണ്ടും ജയില്‍ഭിത്തികളില്‍ കോറി വരച്ചാണ് സവര്‍ക്കര്‍ കവിതകള്‍ എഴുതിയിരുന്നതെങ്കില്‍ നെഹ്‌റുവിന് ജയില്‍വാസം സാഹിത്യരചനകള്‍ക്കുള്ള സൗകര്യമൊരുക്കലായിരുന്നോയെന്ന് ആരും സംശയിച്ചുപോകും. നൈനിയിലും മറ്റ് ജയിലുകളിലും വര്‍ത്തമാന പത്രങ്ങളും മാസികകളും പുസ്തകങ്ങളും ലഭിച്ചിരുന്നു. എഴുതാനും വായിക്കാനുമുള്ള സാമഗ്രികള്‍ വേണ്ടത്ര ലഭിച്ചു. 1930-33 കാലയളവില്‍ നൈനി ജയിലില്‍വച്ചാണ് നെഹ്‌റു ‘വിശ്വചരിത്രാവലോകനം’ എഴുതുന്നത്. ആത്മകഥയായ ‘ആന്‍ ആട്ടോബയോഗ്രഫി’ 1934-35 കാലയളവില്‍ ബറേലി ജയിലില്‍വച്ചും, ഇന്ത്യയെ കണ്ടെത്തല്‍ (1942-45) അഹമ്മദ് നഗര്‍ ജയിലില്‍ കിടന്നും എഴുതി. യുപിയിലെ ഗവര്‍ണറായിരുന്ന ഹാര്‍ക്കൗണ്ട് ബട്‌ലര്‍ ഗുണമേന്മയുള്ള ഭക്ഷണവും വിദേശമദ്യവും നെഹ്‌റുവിന് ജയിലില്‍ എത്തിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. മറ്റ് രാഷ്ട്രീയ തടവുകാര്‍ക്കൊന്നും ഇത്തരം സൗജന്യം ലഭിച്ചില്ല. നേതാജി സുഭാഷ് ചന്ദ്രബോസുപോലും ജയിലില്‍ പലവിധത്തില്‍ പീഡിപ്പിക്കപ്പെട്ടു. ഇത് നേതാജിയുടെ ആരോഗ്യം പോലും തകര്‍ത്തു. ”ജയിലുകളില്‍നിന്ന് ജയിലുകളിലേക്ക് തന്നെ അനുഗമിച്ചിരുന്ന പോലീസുകാരും ജയിലര്‍മാര്‍പോലും എന്നോട് ദയകാണിച്ചു” എന്നാണ് ആത്മകഥയില്‍ നെഹ്‌റു രേഖപ്പെടുത്തിയിരിക്കുന്നത്.
(അടുത്തത്: വിപ്ലവ രാജകുമാരനും രാഷ്ട്രീയ ശിശുവും)
അടിക്കുറിപ്പുകള്‍:
1. Nehru’s 97 major blunders, Rajni Kant Puranik,Pustak Mahal.
2. Jawaharlal Nehru, Frank Moraes, Jaico publishing house
3. Ibid