മലയാള ഗദ്യസാഹിത്യത്തിന്റെ വളര്‍ച്ചയില്‍ ഒയ്യാരത്ത് ചന്തുമേനോനും സി.വി.രാമന്‍പിള്ളയും അനന്യസംഭാവനകള്‍ നിര്‍വ്വഹിച്ച പ്രതിഭാശാലികളാണ്. ഒരുകാലത്ത് കേരളഗദ്യം ഏതാണ്ട് പൂര്‍ണമായിത്തന്നെ സി.വിയ്ക്കുചുറ്റും വട്ടം കറങ്ങിയിരുന്നു. എന്നാല്‍ പുതുകാലം നടത്തിയ വ്യതിരിക്തമായ വായന സി.വിയ്ക്കു മുകളില്‍ ചന്തുമേനോനെ പ്രതിഷ്ഠിക്കാന്‍ തുടങ്ങി. സി.വിയില്‍ നിന്നും ചന്തുമേനോനിലേയ്ക്കുള്ള മാറ്റം കേരളസമൂഹത്തിന്റെ പൊതുബോധത്തില്‍ വന്ന മാറ്റമായി വേണം കണക്കാക്കാന്‍. സി.വി അതിപ്രൗഢമായ ഭാരതത്തിന്റെ ക്ലാസിക് ശൈലിയുടെ പ്രതിരൂപമായിരുന്നെങ്കില്‍ ചന്തുമേനോന്‍ പാശ്ചാത്യാനുകരണത്തിന്റെ പുത്തന്‍ പ്രവണതയെയാണ് പ്രതിനിധീകരിക്കുന്നത്. രണ്ടുപേരും രണ്ടുദിശകളിലാണ് സഞ്ചരിച്ചതെങ്കിലും രണ്ടുരീതിയില്‍ മലയാളഗദ്യത്തിനു വളര്‍ച്ച പ്രദാനം ചെയ്തു എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
സി.വിയുടെ ഗരിമ തിരിച്ചറിയണമെങ്കില്‍ പില്‍ക്കാല മലയാളത്തില്‍ അവര്‍ രണ്ടുപേരും ചെലുത്തിയ സ്വാധീനം സൂക്ഷ്മമായി വിലയിരുത്തിയാല്‍ മതി. ചന്തുമേനോന് നൂറുകണക്കിന് അനുകര്‍ത്താക്കളുണ്ടായി. ‘ഇന്ദുലേഖ’യെപ്പോലെ അനേകം സ്ത്രീ നാമങ്ങളുള്ള നോവലുകള്‍ പില്‍ക്കാലത്തുണ്ടായി. ഇന്ദുലേഖയുടെ തടവറയില്‍ നിന്നും തത്കര്‍ത്താവിനുപോലും രക്ഷപ്പെടാനായില്ല എന്നതിനു തെളിവാണ് അദ്ദേഹത്തിന്റെ പില്‍ക്കാല കൃതിയുടെ പേരും ഒരു സ്ത്രീനാമം തന്നെയായത് (ശാരദ). എന്നാല്‍ അനുകരണസാധ്യമായ പ്രകൃഷ്ടശൈലിയായിരുന്നു സി.വിയുടേത്. അന്ധമായ ഭാഷാജ്ഞാനവും സംസ്‌കൃതിസമ്പര്‍ക്കവും ആ ശൈലിയുടെ മുഖമുദ്രകളാണ്. ഇതൊക്കെ ആര്‍ജ്ജിക്കുക അത്ര എളുപ്പമല്ലാതിരുന്നതിനാലാവാം സി.വിയുടെ അനുകര്‍ത്താക്കളുടെ എണ്ണം തുലോം കുറവായിരുന്നു. അപ്പന്‍ തമ്പുരാന്റെ ‘ഭൂതരായരെ’പ്പോലെ ചില കൃതികള്‍ ഉണ്ടായെങ്കിലും അതൊന്നും സി.വിയെ മറികടക്കാന്‍ പോന്നവ ആയിരുന്നില്ല. വേറെയും ചില ചരിത്രാഖ്യായികാ പരീക്ഷണങ്ങള്‍ നടന്നുവെങ്കിലും ഒന്നും സഹൃദയശ്രദ്ധ നേടിയില്ല.
ചന്തുമേനോനെ അനുകരിക്കാന്‍ വളരെയധികം പേരുണ്ടായി. സ്ത്രീകളുടെ പേരില്‍ തന്നെ ധാരാളം കൃതികളുണ്ടായി. അവയുടെയൊക്കെ തുടര്‍ച്ചയായി പ്രിയപ്പെട്ട ചില മലയാള നോവലുകളുമുണ്ടായി. സി.വിയുടെ മാര്‍ത്താണ്ഡവര്‍മ്മ (1891) പ്രസിദ്ധീകരിക്കപ്പെടുന്നതിനു രണ്ടുവര്‍ഷം മുന്‍പാണ് (1889) ഇന്ദുലേഖ പ്രസിദ്ധീകരിക്കപ്പെട്ടതെങ്കിലും ഇന്ദുലേഖ കാലം കഴിഞ്ഞപ്പോള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കു വിധേയമാകുന്നു എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. മാര്‍ത്താണ്ഡവര്‍മ്മയുടേയും മറ്റു സി.വി കൃതികളുടേയും ഗഹനതയാവും അവയ്ക്കു കിട്ടിയ സ്വീകാര്യത മറികടക്കാന്‍ ഇന്ദുലേഖയ്ക്ക് അവസരമൊരുക്കിയത്. താരതമ്യേന ലാളിത്യം കൂടുതലാണ് എന്നത് ഇന്ദുലേഖയെ കൂടുതല്‍ സ്വീകാര്യമാക്കി. പക്ഷെ ഇന്ന് സി.വി കൃതികള്‍ക്കുമുകളില്‍ ഇന്ദുലേഖയെ പ്രതിഷ്ഠിക്കുന്നതില്‍ ബോധപൂര്‍വ്വമായ ചില ലക്ഷ്യങ്ങളുണ്ട്. ആ ലക്ഷ്യങ്ങളെയാണ് സഹൃദയരുടെ മനസ്സില്‍ ഉന്മീലനം ചെയ്യേണ്ടത്.
ഹെന്റി ഹഡ്‌സണ്‍ നോവലിന്റെ പ്രധാനഘടകങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ (An Introduction to the study of Literature ) പ്രമേയം, പ്രതിപാദനം എന്നിവയെയൊക്കെ പോലെ കൃതി മുന്നോട്ടുവയ്ക്കുന്ന ജീവിതാദര്‍ശത്തേയും കണക്കിലെടുക്കുന്നുണ്ട്. തീര്‍ച്ചയായും ക്ലാസിക് കൃതികള്‍ എന്നു നമ്മള്‍ വിളിച്ചുപോരുന്ന കൃതികളൊക്കെത്തന്നെ മഹത്തായ ജീവിതാദര്‍ശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നവയാണ്. ടോള്‍സ്റ്റോയിക്കും ഡസ്‌തോവ്‌സ്‌കിയ്ക്കും വിക്ടര്‍ ഹ്യൂഗോയ്ക്കുമൊക്കെ ലോകസാഹിത്യത്തില്‍ വലിയ സിംഹാസനങ്ങള്‍ ലഭിച്ചത് അവരുടെ കൃതികള്‍ മുന്നോട്ടുവച്ച ജീവിതമൂല്യങ്ങളുടെ സാര്‍വ്വലൗകികത മൂലമാണ്. വ്യക്തമായും രണ്ടുതരം ജീവിത മൂല്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന കൃതികളാണ് സി.വിയുടേതും ചന്തുമേനോന്റേതും. അവരുടെ ജീവിതാദര്‍ശങ്ങളെ ചര്‍ച്ചയ്ക്കു വിധേയമാക്കുമ്പോഴാണ് ഇന്നു നടക്കുന്ന ഇന്ദുലേഖാ ചര്‍ച്ചകളുടെ പൊള്ളത്തരം നമുക്കു ബോധ്യപ്പെടുന്നത്.
സമൂഹത്തിന്റെ അഭ്യുന്നതി ലാക്കാക്കാത്ത കൃതികളും അവയുടെ ആവിഷ്‌കാരഭംഗിമൂലം സമൂഹത്തെ ആകര്‍ഷിക്കാറുണ്ട്. ആധുനികതയുടെ തുടക്കക്കാരായ കാമു, കാഫ്ക്ക, സാര്‍ത്ര്, ഷെനെ, യൂജിന്‍ അയനസ്‌ക്കൊ. ഇവരാരും പുരോഗമനപരമായ മൂല്യങ്ങളൊന്നും സമൂഹത്തിനു നല്‍കുന്നില്ല. അവരെ അനുകരിച്ചു മലയാളത്തില്‍ നോവലെഴുതിയ എം.ടി, സേതു, വിജയന്‍, ആനന്ദ്, മുകുന്ദന്‍, കാക്കനാടന്‍ ഇവരെല്ലാം പകരുന്ന മൂല്യബോധം ജീവിതനൈരാശ്യത്തിന്റേതാണ്. എം.ടിയുടെ ഒരു കഥാപാത്രം ‘ജനിച്ചുപോയി’ എന്ന മഹാഅപരാധം നിസ്സംശയം തെളിയിക്കപ്പെട്ടിരിക്കുന്നതിനാല്‍ മരണംവരെ ഏകാന്തതടവിനു വിധിക്കപ്പെട്ടിരിക്കുന്നു’ എന്നു വിളിച്ചു പറയുന്നു. ഈ വിളിച്ചു പറയല്‍ ഒട്ടും ശുഭസൂചകമല്ല. ആധുനികരായ അസ്തിത്വവാദികള്‍ മുഴുവന്‍ പറഞ്ഞ ബീയിങ്ങ് = നത്തിംഗ്‌നെസ് (ഉണ്മ = ശൂന്യത) എന്ന സമവാക്യമാണ് എം.ടി. ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നത്. (സാര്‍തൃന്റെ പ്രമുഖ കൃതിയുടെ (essay) പേരുതന്നെ Being and Nothingness എന്നായിരുന്നല്ലോ) പ്രത്യേക ജീവിതാദര്‍ശങ്ങളൊന്നും മുന്നോട്ടു വയ്ക്കാതിരുന്നിട്ടും ഇപ്പറഞ്ഞവരുടെ കൃതികള്‍ അവയുടെ ആവിഷ്‌കാരമഹിമകളാല്‍ കാലത്തെ അതിജീവിക്കുന്നു.
സിവിയുടെയും ചന്തുമേനോന്റെയും നോവലുകള്‍ ഒരിക്കലും വെറും സൗന്ദര്യോല്‍പ്പാദകകലാവസ്തുക്കള്‍ മാത്രമല്ല. കൂടുതല്‍ പ്രത്യക്ഷമായ സാമൂഹ്യപരിഷ്‌ക്കരണ ശ്രമങ്ങള്‍ ഇന്ദുലേഖയില്‍ കാണാമെങ്കിലും സൂക്ഷ്മപാരായണത്തില്‍ അതിലും ഉന്നതമായ മൂല്യങ്ങള്‍ സി.വി ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെന്നു മനസ്സിലാക്കാനാവും. സി.വി മുന്നോട്ടു വയ്ക്കുന്ന മൂല്യങ്ങള്‍ ഇന്നത്തെ കേരള സമൂഹത്തില്‍ വിവാദപരമാണ് എന്നു കരുതി അവ അപ്രസക്തങ്ങളല്ല.
രാമരാജ ബഹദൂറില്‍ വലിയ ഒരു ഇരുമ്പുപാരകൊണ്ട് കൂറ്റന്‍ പാറയെ ഇളക്കി മറിച്ച് പെരിയാറില്‍ പ്രളയമുണ്ടാക്കുന്ന കുഞ്ചൈക്കുട്ടിപ്പിള്ളയുടെ സൃഷ്ടിയിലാണ് സി.വി മുന്നോട്ടു വയ്ക്കുന്ന സാമൂഹ്യാദര്‍ശത്തിന്റെ പരമകാഷ്ഠ. ആ കൃത്രിമ പ്രളയത്തില്‍ ടിപ്പുവിന്റെ പട്ടാളക്കാര്‍ ഒലിച്ചുപോകുന്നുവെന്നു മാത്രമല്ല അയാള്‍ അതില്‍ സ്വയം സമര്‍പ്പിക്കുക കൂടിയാണ്. അങ്ങനെയൊരാള്‍ ചരിത്രത്തില്‍ ഉണ്ടായിരുന്നോ, അങ്ങനെയൊരു സംഭവം നടക്കുകയുണ്ടായോ എന്നതൊന്നും ഒരു നോവലിനെ സംബന്ധിച്ചിടത്തോളം ചര്‍ച്ചാവിഷയമല്ല. ഒരുപക്ഷെ പൂര്‍ണമായും അതൊക്കെ സി.വിയുടെ ഭാവനയാണെന്നു തന്നെയിരിക്കട്ടെ. ആ ഭാവനയിലാണ് സി.വി എന്ന മനുഷ്യന്റെ സ്വത്വം കുടികൊള്ളുന്നത്. തിരുവിതാംകൂര്‍ എന്നതേ അന്നത്തെ രാജ്യസങ്കല്പത്തിലുള്ളു. ഭാരതം എന്നത് തിരശ്ശീലയ്ക്കു പിറകിലാണ്. കേരളം എന്നുപോലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. അക്കാലത്ത് ഒരാള്‍ രാജ്യസ്‌നേഹിയായിരിക്കുക എന്നാല്‍ തിരുവിതാംകൂറിനോട് കൂറുള്ളവനായിരിക്കുക എന്നേ സാധ്യമാകൂ. തന്റെ ജീവിതത്തിലും രചനയിലുമെല്ലാം സി.വി. ഒരു രാജ്യസ്‌നേഹിയാണ്. തിരുവിതാംകൂറിലെ സര്‍ക്കാരുദ്യോഗങ്ങള്‍ അന്യദേശക്കാരായ തമിഴ് ബ്രാഹ്മണര്‍ തട്ടിയെടുക്കാന്‍ തുടങ്ങിയപ്പോള്‍ അതിനെതിരായി നടന്ന പ്രക്ഷോഭത്തില്‍ ബാരിസ്റ്റര്‍ ജി.പി.പിള്ള, കെ.പി. ശങ്കരമേനോന്‍ തുടങ്ങിയവരോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് സി.വിയുണ്ടായിരുന്നു. മലയാളി മെമ്മോറിയലില്‍ ഒപ്പിട്ട 10028 പേരില്‍ ആദ്യപേരുകാരുടെ കൂട്ടത്തില്‍ രാമന്‍ പിള്ളയുമുണ്ടായിരുന്നു.
അക്കാലത്ത് രാഷ്ട്രം എന്ന സങ്കല്പം ഒരുപരിധിവരെ തിരുവിതാംകൂറിലേയ്ക്കു ചുരുങ്ങിയിരുന്നതുകൊണ്ട് അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങളും എഴുത്തുമെല്ലാം തന്റെ രാജ്യമായ തിരുവിതാംകൂറിന് സമര്‍പ്പിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ സി.വി മുന്നോട്ടുവയ്ക്കുന്ന പ്രധാന സാമൂഹ്യമൂല്യം എന്നത് രാഷ്ട്ര സ്‌നേഹമാണ്. ബ്രിട്ടീഷാധിപത്യത്തില്‍ അമര്‍ന്നിരുന്ന ആ സാഹചര്യത്തില്‍ അവതരിപ്പിക്കേണ്ടിയിരുന്ന മൂല്യവും അതുതന്നെയാണ്. ഭാരതീയത എന്ന വിപുലമായ സങ്കല്പം പ്രത്യക്ഷത്തിലില്ലെങ്കിലും രാജ്യസ്‌നേഹം ഒടുവില്‍ എത്തപ്പെടുന്നത് ആ ബൃഹത്തായ സന്ദേശത്തില്‍തന്നെയായിരിക്കും. ഒരിരുപത് വര്‍ഷം കൂടി അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകനായി മാറുമായിരുന്നു എന്ന കാര്യത്തില്‍ സംശയമേതും വേണ്ട.
സി.വി. മുന്നോട്ടുവച്ച രാജ്യസ്‌നേഹം എന്ന സാമൂഹ്യാദര്‍ശം വിലക്കപ്പെട്ട കനിയായി നിലനില്‍ക്കുന്ന ഇന്നത്തെ കേരളസമൂഹത്തില്‍ സി.വിയെ താഴ്ത്തിക്കെട്ടാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത് ശ്രദ്ധിക്കാതെ പോകരുത്. ചന്തുമേനോന്‍ ഉയര്‍ത്തിപ്പിടിച്ച സ്ത്രീസ്വാതന്ത്ര്യം പോലുള്ള ആദര്‍ശങ്ങളാണ് മഹത്തരം എന്ന് ചിലര്‍ ബോധപൂര്‍വ്വം തന്നെ പ്രചരിപ്പിയ്ക്കുന്നു. സ്ത്രീകള്‍ക്കു സമൂഹത്തില്‍ തുല്യത വേണം എന്ന കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകുമെന്നു തോന്നുന്നില്ല. ചന്തുമേനോന്‍ ഇന്ദുലേഖയെ സൃഷ്ടിക്കുന്ന കാലത്ത് അത്തരത്തില്‍ ഉച്ഛൃംഖലകളായ സ്ത്രീകഥാപാത്രങ്ങളെ സ്വീകരിക്കാന്‍ കേരളസമൂഹം പാകമായിരുന്നോ എന്നത് സംശയാസ്പദമാണ്.
മുന്‍ മാതൃകകള്‍ ഇല്ലാതിരുന്നതുകൊണ്ട് രണ്ടുപേരും പാശ്ചാത്യകൃതികളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. പിന്നീട് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിത്തീര്‍ന്ന ബെഞ്ചമിന്‍ ഡിസ്രേലിയുടെ ഹെന്റീറ്റ ടെമ്പിള്‍ എന്ന കൃതിയുടെ പാരായണമാണ് തന്നെ നോവല്‍ രചനയ്ക്ക് പ്രേരിപ്പിച്ചതെന്ന് ചന്തുമേനോന്‍ തുറന്നു സമ്മതിക്കുന്നുണ്ട്. വാള്‍ട്ടര്‍ സ്‌കോട്ടിന്റെ ഐവാന്നോ സി.വിയെ സ്വാധീനിച്ചതായി പില്‍ക്കാല നിരൂപകര്‍ ആരോപിക്കുകയും ചെയ്തു. നോവല്‍ എന്ന സാഹിത്യരൂപം തന്നെ കേരളത്തില്‍ പുതിയതാണ് എന്നിരിക്കേ അത്തരം സ്വാധീനങ്ങളില്‍ നിന്നും വിടുതല്‍ നേടാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍ അങ്ങനെ ലഭിച്ച മാതൃകയെ എങ്ങനെ പ്രയോജനപ്പെടുത്തി എന്നതിലാണ് പ്രാധാന്യം കുടികൊള്ളുന്നത്. വിക്‌ടോറിയന്‍ മൂല്യങ്ങളെ അപ്പാടെ കേരള സമൂഹത്തില്‍ വച്ചു കെട്ടാനാണ് ചന്തുമേനോന്‍ ശ്രമിച്ചത്. സി.വിയാകട്ടെ, നോവല്‍ എന്ന രൂപത്തെ മാത്രം അനുകരിച്ചു കൊണ്ട് തനി കേരളീയവും ഒരുപരിധിവരെ ഭാരതീയവുമായ കൃതി സൃഷ്ടിക്കാനാണ് ഉദ്യമിച്ചത്. ഭാഷയ്ക്ക് പൗരാണിക സംസ്‌കൃതവുമായും നാട്ടുഭാഷയുമായും ഒരേപോലെ ബന്ധമുണ്ട്. കേരളത്തിന്റെ തനതു കലയായ കഥകളിയെ രചനയുടെ അസംസ്‌കൃത വസ്തുവായി അദ്ദേഹം ധര്‍മ്മരാജയില്‍ വ്യാപകമായി പ്രയോജനപ്പെടുത്തുന്നുണ്ട്. ധര്‍മരാജയുടെ രചനയില്‍ താന്‍ ‘കിര്‍മ്മീരവധം’ കഥകളിയെയാണ് അനുകരിക്കുന്നതെന്ന് നോവലിസ്റ്റ് തന്നെ അഭിപ്രായപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. യോഗവിദ്യ, കളരി, മര്‍മ്മചികിത്സ, വൈദ്യം, മന്ത്രവാദം, സംസ്‌കൃതകാവ്യങ്ങള്‍, കഥകളി തുടങ്ങി അക്കാലത്തുള്ള ദേശീയമായ എല്ലാ അറിവുകളേയും കുഞ്ചന്‍നമ്പ്യാരെപ്പോലെ തന്റെ സാഹിത്യപ്രവര്‍ത്തനവുമായി ബന്ധിപ്പിച്ച സി.വി. മലയാള ഗദ്യസാഹിത്യത്തിലെ എക്കാലത്തേയും മികച്ച പ്രതിഭാശാലി തന്നെയാണ്. സി.വിയുടെ രചനാ വൈശിഷ്ട്യത്തിനു മുമ്പില്‍ വെറും പിഗ്മികളാണ് പില്‍ക്കാല നോവലിസ്റ്റുകളെല്ലാം.
സി.വി. കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്നതുവഴി അദ്ദേഹം മുന്നോട്ടുവച്ച രാജ്യസ്‌നേഹം എന്ന സാമൂഹ്യാദര്‍ശവും ചര്‍ച്ചയ്ക്കു വിധേയമാകും എന്ന് ചിലര്‍ ഭയക്കുന്നു. അതിനാല്‍ അവര്‍ അദ്ദേഹത്തെ തമസ്‌കരിക്കുന്നതിനായി ബഹുമുഖമായ ആക്രമണങ്ങളാണ് അഴിച്ചുവിടുന്നത്. സ്ത്രീശാക്തീകരണം എന്ന ഒറ്റമൂല്യത്തിലൂന്നി ചന്തുമേനോനെ സി.വിയ്ക്കു മുകളില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമം നിര്‍ദ്ദോഷമല്ല. അത് വ്യക്തമായ ലക്ഷ്യത്തോടുകൂടിയുള്ളതാണ്. ദേശീയപക്ഷത്തുനില്‍ക്കുന്നവര്‍ സി.വിയെ കൂടുതല്‍ ശോഭയോടെ നമ്മുടെ സാഹിത്യത്തിന്റെ മുകളില്‍ പ്രതിഷ്ഠിക്കുകയാണ് വേണ്ടത്. നമ്മുടെ പാരമ്പര്യത്തെ തലതിരിച്ചു വായിക്കുക ഇനി സാധ്യമല്ല. രാജാക്കന്മാരെ ചരിത്രത്തില്‍ നിന്ന് തൂത്തെറിയുക അസാധ്യം. രാജസേവ അക്കാലത്ത് രാഷ്ട്രസേവതന്നെയായിരുന്നു. രാജസേവകനായിരുന്നുവെന്നത് സി.വിയ്ക്കു ഒരു അവമതിയല്ല മറിച്ച് പൊന്‍തൂവലാണ്. ജനാധിപത്യ കാലത്തെ രാഷ്ട്രസങ്കല്പമല്ല പൗരാണികകാലത്തുള്ളത്. പഴയകാലത്തെ രാജ്യം രാജാവുതന്നെയാണ്. രാജാവിനോടു കൂറുപുലര്‍ത്തി എന്നതുകൊണ്ട് ഒരെഴുത്തുകാരന്‍ മോശപ്പെട്ടവനാകുന്നില്ല. ഇംഗ്ലീഷ് ഉപന്യാസത്തിന്റെ പിതാവായ ബേക്കണ്‍ കാണിച്ച വൃത്തികെട്ട രാജസേവയും അതിനുവേണ്ടി തന്റെ സുഹൃത്തായ ഓള്‍ ഓഫ് എസ്‌ക്‌സ് 2-ാംമനെതിരെ കൊടുത്ത കള്ളമൊഴിയും ഇംഗ്ലീഷ് ചരിത്രത്തിലെ കറുത്തപാടായി ഇന്നും അവശേഷിക്കുന്നു. പക്ഷെ അതൊന്നും ബേക്കന്റെ പ്രാധാന്യം കുറച്ചുകാണിക്കാന്‍ ആരും ഉപയോഗിക്കുന്നില്ല.
ചുരുക്കത്തില്‍ നമ്മുടെ ഗദ്യ സാഹിത്യത്തിന്റെ ഏറ്റവും ഉന്നത മാതൃക ചന്തുമേനോന്റേതല്ല പ്രത്യുത സി.വി.യുടേതാണ്. പുതിയ തലമുറ വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് സി.വികൃതികളെയാണ്. ഇന്ദുലേഖ നേര്‍ത്തു നേര്‍ത്ത് ഒടുവില്‍ കാനത്തിനും മുട്ടത്തു വര്‍ക്കിക്കും പ്രചോദനമായി വര്‍ത്തിക്കുകയാണ് ചെയ്തത്. സി.വി. പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും, പൊറ്റെക്കാടിന്റെ ഒരു തെരുവിന്റെ കഥ, തകഴിയുടെ കയര്‍ എന്നിവ. ഇതിഹാസമാനമാര്‍ജ്ജിച്ച എഴുത്താണ് സി.വിയുടേത്. അതിന്റെ പാരായണത്തിലൂടെ നമ്മുടെ ഗദ്യസാഹിത്യം പുതിയ മേഖലകളെ പൂകും. അതു തിരിച്ചറിയാതെ പൈങ്കിളികള്‍ക്കു പിറകെ സഞ്ചരിക്കുന്നവര്‍ സാഹിത്യത്തിന്റെ വളര്‍ച്ചയില്‍ ഔത്‌സുക്യമുള്ളവരല്ല. അത്തരക്കാര്‍ക്കെതിരെ നടത്തേണ്ട സാംസ്‌കാരിക വിപ്ലവമാണ് സി.വിയുടെ പുനര്‍വായന. പുതിയകാലത്ത് ആത്മീയവിപ്ലവത്തിന് എഴുത്തച്ഛനെ പുനര്‍വായിക്കുന്നതുപോലെ സാംസ്‌കാരിക വിപ്ലവത്തിന് സി.വി കൃതികളുടെ വായനയും അനിവാര്യമാണ്. ഒരാള്‍ ഭാഷയുടെ പിതാവെങ്കില്‍ മറ്റേയാള്‍ ഗദ്യസാഹിത്യത്തിന്റെ പിതാവാണ്.