Sunday, May 18, 2025
  • Subscribe Print Edition
  • Book Store
  • Kesari Digital
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം

പ്രൊട്ടസ്റ്റന്റിസത്തിന്റെ പിറവി (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം -14)

സന്തോഷ് ബോബന്‍

Print Edition: 27 March 2020

ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കുരിശും പിരങ്കിയുമായി കത്തോലിക്ക മിഷണറിമാര്‍ കയറിയിറങ്ങുവാന്‍ തുടങ്ങിയതോടെ മാര്‍പാപ്പ പക്ഷത്തിന് ജീവന്‍ വെച്ചു. ഇതര സഭക്കാരെയും മറ്റു മതസ്ഥരെയും ലോകം മുഴുവന്‍ മേഞ്ഞുനടന്ന് മതംമാറ്റാന്‍ കിട്ടിയ ഈ സുവര്‍ണാവസരം ഭംഗിയായി ഉപയോഗിക്കുവാന്‍ മാര്‍പാപ്പ തീരുമാനിച്ചു. 1545 ല്‍ അന്നത്തെ മാര്‍പാപ്പയായിരുന്ന പോള്‍ മൂന്നാമന്‍ ഇറ്റലിയിലെ ടെന്റ് എന്ന സ്ഥലത്ത് കത്തോലിക്ക സഭയുടെ ആഗോള മതസമ്മേളനം വിളിച്ചുകൂട്ടി. പത്തൊമ്പതാം സുന്നഹദോസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ സുന്നഹദോസ് കത്തോലിക്ക സഭയുടെ ചരിത്രത്തിലെ കറുത്ത സുന്നഹദോസ് ആയിരുന്നു. ഇതര മതങ്ങളെയും ഇതരസഭകളെയും ഇല്ലായ്മ ചെയ്യുന്നതടക്കമുള്ള കത്തോലിക്ക സഭയുടെ തീരുമാനങ്ങള്‍ നടപ്പിലാക്കുവാന്‍ ഉരുക്കുമുഷ്ടി തന്നെ പ്രയോഗിക്കുവാനും കുറ്റവിചാരണ കോടതികള്‍ സ്ഥാപിക്കുവാനും ഈ മത സമ്മേളനം തീരുമാനം എടുത്തു. പോള്‍ മൂന്നാമന്‍ മാര്‍പാപ്പയുടെ മരണശേഷം വന്ന പോള്‍ നാലാമന്‍ മാര്‍പാപ്പ ഈ ഉരുക്കുമുഷ്ടിയുടെയും മതവിചാരണ കോടതികളുടെയും ആരാധകനായിരുന്നു. ഈ മത വിചാരണ കോടതികളുടെ പ്രത്യേകത ഒരാളെ മതംമാററുന്നതിനുവേണ്ടി എന്ത് കിരാത മുറകളും അയാള്‍ക്ക് മേല്‍ പ്രയോഗിക്കുവാന്‍ ഇവര്‍ക്ക് കിട്ടിയ ദൈവദത്തമായ അധികാരമായിരുന്നു. മതം മാറ്റുന്നത് ഒരാളെ രക്ഷപ്പെടുത്തുവാനും പാപമോചിതനാക്കി സ്വര്‍ഗ്ഗത്തില്‍ എത്തിക്കുന്നതിനും വേണ്ടിയിട്ടാണ്. മാര്‍പാപ്പയുടെ നേതൃത്വത്തില്‍ നടത്തുന്ന ഈ തീരുമാനങ്ങള്‍ക്ക് രാഷ്ട്രീയവും സൈനികവുമായ നേതൃത്വം നല്‍കുവാന്‍ പോര്‍ച്ചുഗലിനെ മാര്‍പാപ്പ ചുമതലപ്പെടുത്തി. പോര്‍ച്ചുഗലിനും ഇത് ലാഭക്കച്ചവടമായിരുന്നു. ആഗോള കത്തോലിക്ക സഭയുടെ പിന്‍തുണയോടെ ലോകം മുഴുവന്‍ കീഴടക്കാനുള്ള യാത്ര ചെയ്യാനും ഇങ്ങനെ കീഴടക്കുന്ന പുതിയ രാജ്യങ്ങളില്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുവാനും ഭരിക്കുവാനും മത പ്രചരണം നടത്തുവാനും കൊള്ളയടിക്കുവാനും പോര്‍ച്ചുഗീസിന് അധികാരം ഉണ്ടായിരുന്നു.

ഇന്ത്യയില്‍ പോര്‍ച്ചുഗിസിന്റെയും മാര്‍പാപ്പയുടെയും പരമോന്നത പ്രതിനിധി ഗോവാ മെത്രാപ്പോലിത്ത ആയിരുന്നു. ഒരു വലിയ ഭൂപ്രദേശത്തിന്റെ സഭാ തലവനെ വിളിക്കുന്ന പേരാണ് മെത്രാപ്പോലിത്ത. ഒരു മെത്രാപ്പോലിത്തക്ക് കീഴില്‍ നിരവധി രൂപതകള്‍ ഉണ്ടായിരിക്കും. ഇതിന്റെ തലവന്‍ പോര്‍ച്ചുഗീസ് രാജാവ് നിയമിക്കുന്ന വ്യക്തിയായിരിക്കും. മാര്‍പാപ്പ പോര്‍ച്ചുഗീസുകാര്‍ക്ക് നല്‍കിയിട്ടുള്ള പാദ്രവാദോ എന്ന പേരില്‍ അറിയപ്പെടുന്ന അധികാരപ്രകാരം ഇന്ത്യയിലെ കത്തോലിക്ക സഭയുടെ പുരോഹിതന്മാരെ നിശ്ചയിക്കാനുള്ള ആദ്ധ്യാത്മിക അധികാരം പോര്‍ച്ചുഗലിന് അവകാശപ്പെട്ടതാണ്. രാജാവിന്റെ അംഗീകാരമില്ലാതെ ആരും ക്രൈസ്തവ മത പ്രചരണത്തിനായി ഈ അധികാര മേഖലയില്‍ വരാന്‍ പാടില്ല. എന്നാല്‍ ഈ അധികാരം മററു സഭകള്‍ അംഗീകരിച്ചിരുന്നില്ല. ഗോവയിലെ മെത്രാപ്പോലിത്തയാണ് ഇന്ത്യയിലെയും പോര്‍ച്ചുഗീസുകാര്‍ അധിനിവേശം നടത്തിയ മുഴുവന്‍ ഏഷ്യന്‍ ദേശങ്ങളിലെയും അധികാരിയെന്ന വാദം തള്ളിക്കളഞ്ഞു കൊണ്ട് പൗരസ്ത്യ പേര്‍ഷ്യന്‍ സഭകള്‍ ഇന്ത്യ അടക്കമുള്ള സ്ഥലങ്ങളില്‍ അവരുടെ വിശ്വാസ പ്രമാണങ്ങള്‍ പ്രചരിപ്പിക്കുവാന്‍ മുന്‍കാലങ്ങളെപ്പോലെ വരികയും മാര്‍പാപ്പ സംഘവുമായി ഏറ്റുമുട്ടുകയും ചെയ്തു. അഭിപ്രായവ്യത്യാസം ഇങ്ങനെയൊക്കെ ആയിരുന്നു തികഞ്ഞ റോമന്‍ കത്തോലിക്ക വാദിയും പോര്‍ച്ചുഗീസ് പക്ഷക്കാരനുമായ ഡോ.ജോണ്‍ അച്ചന്‍തുരുത്ത് എഴുതിയ “’അടിവേരുകള്‍’ എന്ന പുസ്തകം ഈ വിഷയത്തിലുള്ള റോമന്‍കത്തോലിക്ക വീക്ഷണം പ്രതിഫലിപ്പിക്കുന്നതാണ്. അദ്ദേഹം എഴുതുന്നു:

”പേര്‍ഷ്യന്‍ മെത്രാന്‍മാരുടെ ഈ അനധികൃത തള്ളിക്കയറ്റം ശാശ്വതമായി തടയാനും മലബാറില്‍ പ്രവര്‍ത്തിക്കുന്ന പേര്‍ഷ്യന്‍ മെത്രാനെയും നസ്രാണികളെയും സത്യവിശ്വാസത്തിലേയ്ക്ക് ആനയിക്കാനും മിഷനറിമാര്‍ നടത്തിയ ആദ്യകാല ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ് ഗോവയില്‍ പ്രാദേശിക സുന്നഹദോസുകള്‍ വിളിച്ചുകൂട്ടിയത്’.” 1585ല്‍ ഗോവയില്‍ നടന്ന പ്രാദേശിക സുന്നഹദോസില്‍ സാമന്തരൂപതയായ അങ്കമാലിയുടെ മെത്രാന്‍ മാര്‍ അബ്രഹാം പങ്കെടുക്കുകയും തീരുമാനങ്ങളില്‍ പൂര്‍ണ്ണ സമ്മതം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ മാര്‍അബ്രഹാമിന്റെ കൗണ്‍സിലറും സുറിയാനിയിലും ലത്തീനിലും മലയാളത്തിലും പണ്ഡിതനുമായ ഫാ. ഫ്രാന്‍സിസ് റോസ് എസ്.ജെ. എഴുതുന്നത് ഇപ്രകാരമാണ്: പൗരസ്ത്യ ഇന്ത്യയിലെ നെസ്‌തോറിയന്‍ വിശ്വാസികള്‍ കത്തോലിക്ക വിശ്വാസ പ്രഖ്യാപനം നടത്തിയെങ്കിലും അവര്‍ ആരാധനയ്ക്ക് ഉപയോഗിക്കുന്ന ഗ്രന്ഥങ്ങള്‍ താര്‍സാസിലെ തിയോഡോര്‍ മോപുസ്വോസ്തിയയിലെ തിയോഡോര്‍ എന്നിവരുടെ നെസ്‌തോറിയന്‍ അബദ്ധ സിദ്ധാന്തങ്ങളാല്‍ നിബിഡമാണ്. മാര്‍ അബ്രഹാമിന് ഇതെല്ലാം അറിയാമായിരുന്നിട്ടും മൗനം അവലംബിക്കുന്നതില്‍ അദ്ദേഹത്തിന്റെ വിശ്വാസ നിലയെ കുറിച്ച് ഞങ്ങള്‍ക്ക് പലസംശയങ്ങളുമുണ്ട്. ഗോവയില്‍ ചെന്നപ്പോള്‍ സിറിയന്‍ ഗ്രന്ഥങ്ങള്‍ തിരുത്തുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നതാണ്. സത്യത്തില്‍ അവിധം ഒരു സത്യപ്രതിജ്ഞയും നടത്തിയിരുന്നു. പക്ഷെ ആ പ്രതിജ്ഞ നിറവേറ്റുകയുണ്ടായില്ലെന്ന് മാത്രമല്ല ഇപ്പോള്‍ തെറ്റ് തിരുത്തുന്നതില്‍ അദ്ദേഹത്തിന് ഒരു താല്‍പര്യവും കാണുന്നുമില്ല. നേര്‍വഴി തോന്നിക്കുവാനും വാക്കിലും പ്രവൃത്തിയിലും ചിന്തയിലും കത്തോലിക്ക വിശ്വാസം പുലര്‍ത്താനും ജഗനിയന്താവ് അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന.1593 ഡിസംബര്‍ 15-ാം തീയതി ഈശോസഭ ജനറല്‍ അക്വവീവയ്ക്ക് എഴുതിയ കത്തില്‍ അര്‍മേനിയക്കാരനായ ഫാ.അബ്രഹാം ജോര്‍ജ്ജിയോ എസ്.ജെ. ഇപ്രകാരം ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും പാവങ്ങളായ ഈ (മലങ്കര)കൃസ്ത്യാനികള്‍ക്ക് ആധ്യാത്മികമായും ഭൗതികമായും അങ്ങയുടെ സഹായം അടിയന്തിരമായി ഉണ്ടാകണമെന്ന് ഞാന്‍ താണുകേണ് അപേക്ഷിക്കുയാണ്. പ്രധാനമായി (അങ്ങേയ്ക്ക് അറിവുള്ളത് പോലെ) ഇവിടത്തെ മെത്രോപോലീത്ത ഒരു നെസ്‌തോറിയന്‍ പാഷാണ്ഡനാണ്. പുറംജാതിക്കാരന്റെതിനേക്കാള്‍ ഹീനവും മൃഗീയവും വിഷയാസക്തവുമാണ് അദ്ദേഹത്തിന്റെ ജീവിതം. ഏത് തരത്തിലുള്ള അനുയായികളെയുംപട്ടക്കാരെയുമായിരിക്കും ചുമതലകള്‍ ഏല്‍പിച്ച് അദ്ദേഹം പരലോകവാസത്തിന് പോവുകയെന്നും ഏത് തരത്തിലുള്ള സിദ്ധാന്തങ്ങളാണ് അദ്ദേഹം വിതച്ചിട്ടുണ്ടാവുകയെന്നും അങ്ങെയ്ക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. നിത്യവും അവര്‍ വിതച്ചുകൊണ്ടിരിക്കുന്ന വിഷ വിത്തുകള്‍ ഞാന്‍ ഇവിടെ എണ്ണി പറയാം.

1 ) നമ്മുടെ കര്‍ത്താവായ യേശു ദൈവമല്ല, മനുഷ്യന്‍ മാത്രമാണ്
2) പരിശുദ്ധ മറിയം ദൈവമാതാവല്ല. അതുകൊണ്ട് സാധാരണ ഗതിയില്‍ പേററുനോവനുഭവിച്ചാണ് യേശുവിനെ പ്രസവിച്ചത്. മാത്രമല്ല മാതാവ് കന്യകയുമായിരുന്നില്ല.
3 ) കര്‍ത്താവിന്റെ പീഡാസഹനങ്ങളെക്കുറിച്ച് ചിന്തിക്കുകയോ ധ്യാനിക്കുകയോ ചെയ്യുന്നത് കൊടും പാപമാണ്.
4) തോമാസ്ലീഹയുടെയും പത്രോസ്ലീഹായുടെയും സിദ്ധാന്തങ്ങള്‍ പരസ്പര ഭിന്നങ്ങളാണ്. അതുകൊണ്ട് തോമാസ്ലീഹയെ ഉപേക്ഷിച്ച് പത്രോസ്ലീഹയുടെ അനുയായികള്‍ ആകാന്‍ പാടില്ല.
5) പരിശുദ്ധ കുദാശകള്‍ സ്വീകരിക്കുവാന്‍ ഇവര്‍ പണം കൊടുക്കണം. അവ വില്‍പന ചരക്കുകളായാണ് മലങ്കര മെത്രാന്‍മാരും കത്തനാരന്മാരും കരുതുന്നത്.
6)കുമ്പസാരം നിലവിലില്ല. ദിവ്യകാരുണ്യസ്വീകരണത്തിന് ആത്മശുദ്ധീകരണം ആവശ്യമില്ല. പാപക്കറ ഒരു പ്രശ്‌നമല്ല
7)പാത്രീയാര്‍ക്കീസിന്റെയോ പാപ്പയുടെയോ സ്ഥാനം അങ്കമാലി ഭദ്രാസനത്തിന്റെ അധിപനുള്ളതായി അദ്ദേഹം കരുതുന്നു. മറ്റാരെയും അദ്ദേഹം വകവയ്ക്കുന്നില്ല.
8) പേര്‍ഷ്യയിലെ പാത്രിയാര്‍ക്കീസിന് ഏഴുതുന്ന സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തെ വിശ്വ പുരോഹിതനും ക്രൈസ്തവ ലോകത്തിന്റെ അദ്ധ്യക്ഷനുമായാണ് അഭിസംബോധന ചെയ്യുന്നത്. മാത്രമല്ല കത്തോലിക്കരെ മൃഗങ്ങളായും പാഷാണ്ഡന്മാരുമായി കണക്കാക്കുന്നു.

പേര്‍ഷ്യയിലെ മതതലവനായ പാത്രിയാര്‍ക്കിസിനെ ക്രൈസ്തവരുടെ പരമാധികാരിയായി പേര്‍ഷ്യന്‍ സഭക്കാര്‍ കാണുന്നു. എന്നാല്‍ കത്തോലിക്ക സഭയുടെ മതവീക്ഷണം അനുസരിച്ച് മാര്‍പാപ്പയെ മാത്രമേ ഇങ്ങനെ കാണുവാന്‍ പാടുള്ളു.

ചുരുക്കത്തില്‍ കത്തോലിക്ക സഭയും പേര്‍ഷ്യന്‍ സഭയും പരസ്പരം ഏറ്റുമുട്ടി. ബുദ്ധിയുള്ള വിശ്വാസികളും പല പുരോഹിതന്മാരും തരം പോലെ ഇരുപക്ഷത്തുമായി നിന്നു. തങ്ങളില്‍ നിന്ന് ശക്തനായൊരു നേതൃത്വം ഇന്ത്യയില്‍ വന്നില്ലെങ്കില്‍ പേര്‍ഷ്യന്‍ സഭയുടെ സ്വാധീനം നിലനില്‍ക്കുമെന്ന് കത്തോലിക്ക സഭ കണക്കുകൂട്ടി. വിചാരണ കോടതികളും നിയമങ്ങളും ഉണ്ടാക്കിയിട്ടും ഉദ്ദേശിച്ച രീതിയില്‍ വിളവെടുപ്പ് നടക്കാത്തതില്‍ പോര്‍ച്ചുഗലിന് ആശങ്കയുണ്ടായിരുന്നു. ശക്തമായ ഒരു നേതൃത്വത്തിന്റെ കുറവ് മൂലമാണ് ഇന്ത്യയില്‍ തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കാത്തതെന്ന് പോര്‍ച്ചുഗീസ് രാജാവിന് തോന്നി. ഇന്ത്യക്ക് വേണ്ടിയുള്ള റോമിലെയും പോര്‍ച്ചുഗിസിലെയും കാര്യവിചാരിപ്പുകാര്‍ തല പുകഞ്ഞാലോചിച്ചു. ഇന്ത്യന്‍ തീരം മതപരിവര്‍ത്തനക്കാരെക്കൊണ്ട് നിറക്കുവാന്‍ തീരുമാനമായി.

1534 ല്‍ ഗോവ തലസ്ഥാനമായി റോമന്‍ കത്തോലിക്ക രൂപത സ്ഥാപിക്കപ്പെട്ടു. 1557 ല്‍ കൊച്ചി രൂപതയും സ്ഥാപിക്കപ്പെട്ടു. ഈ സമയത്ത് കേരളത്തില്‍ 130ഓളം നസ്‌റാണി മാര്‍ത്തോമ പള്ളികള്‍ ഉണ്ടായിരുന്നു. ഈ പള്ളികളുടെ അവകാശികള്‍ സെന്റ് തോമസിന്റെ പാരമ്പര്യം ഉള്‍ക്കൊള്ളുന്നവരും നമ്പൂതിരിമാരായിരുന്ന തങ്ങളെ സെന്റ് തോമസ് മതം മാറ്റി ക്രിസ്ത്യാനികളാക്കിയെന്ന് വിശ്വസിക്കുന്നവരുമായിരുന്നു. ഇവരുടെ ആത്മീയ ശുശ്രൂഷകള്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കുമായി ഇവിടത്തെ മലങ്കര മലബാര്‍ സഭയിലേക്ക് പല പുരോഹിതന്മാരും വന്നുകൊണ്ടിരുന്നിരുന്നു. സെന്റ് തോമസ് എന്നത് വെറും കെട്ടുകഥയാണെന്നും ഈ മാര്‍ത്തോമക്കാര്‍ തെറ്റായ വിശ്വാസത്തിലൂടെ ജീവിക്കുന്ന പാഷണ്ഡന്മാര്‍ ആണെന്നും ഈ പള്ളികളൊന്നും ശരിയായ പള്ളികളല്ലെന്നും അതുകൊണ്ട് ഇവയെ എത്രയും പെട്ടെന്ന് മാറ്റി തങ്ങളുടെ റോമന്‍ കത്തോലിക്ക പക്ഷത്തേക്ക് കൊണ്ടുവരികയെന്നുമുള്ളത് പോര്‍ച്ചുഗിസ് അജണ്ടയായിരുന്നു. ഇതിന് ഒരു കാരണം ഈ സമയത്ത് യൂറോപ്പിലുണ്ടായ വലിയ ചില ഭിന്നതകളാണ്. മാര്‍ട്ടിന്‍ ലൂഥര്‍ കിങ് എന്ന ഒരാളുടെ നേതൃത്വത്തില്‍ കത്തോലിക്ക സഭ പിളരുകയും പ്രൊട്ടസ്റ്റന്റ് എന്ന പേരില്‍മറ്റൊരു ക്രൈസ്തവ ചിന്താധാര യൂറോപ്പില്‍ രൂപം കൊള്ളുകയും പ്രൊട്ടസ്റ്റന്റിസം കത്തോലിക്ക സഭക്കെതിരെ ആഞ്ഞടിക്കുകയും നിരവധി പേര്‍ കത്തോലിക്ക ധാരയില്‍ നിന്ന് പ്രൊട്ടസ്റ്റന്റിലേക്ക് വഴിമാറുകയും ചെയ്യുന്ന കാലഘട്ടമായിരുന്നു അത്. മറ്റുള്ളവരെ മതംമാറ്റാന്‍ വഴിയന്വേഷിച്ച് നടക്കുന്ന കത്തോലിക്ക സഭയില്‍ നിന്ന് നിരവധി ആളുകള്‍ പ്രൊട്ടസ്റ്റന്റ് സഭയിലേക്ക് കൊഴിഞ്ഞുപോയി. യൂറോപ്പിലുണ്ടാകുന്ന വിശ്വാസികളുടെ കുറവ് മററുഭാഗങ്ങളില്‍ നിന്ന് ആളുകളെ പിടികൂടി കുറക്കുകയെന്നതായിരുന്നു ഒരു ലക്ഷ്യം.

റോമില്‍ ഇരുന്ന് ലോകം നിയന്ത്രിക്കുവാന്‍ കൊതിക്കുന്ന വത്തിക്കാനിലെ മാര്‍പാപ്പയും സംഘവും പൗരോഹിത്യ മേധാവിത്വത്തിന് കീഴില്‍ മതത്തെയും മതവല്‍ക്കരണത്തിലൂടെ ലോകത്തെയും നിയന്ത്രിക്കണമെന്ന് ആഗ്രഹിക്കുന്നവരായിരുന്നു. പ്രൊട്ടസ്റ്റന്റിസം ഈ പൗരോഹിത്യ മേല്‍ക്കോയ്മയെ അംഗീകരിച്ചില്ല. ഒരു വ്യക്തിയെ സ്വര്‍ഗ നരകങ്ങളുമായി ബന്ധപ്പെടുത്തുന്നതില്‍ കത്തോലിക്ക വിശ്വാസമനുസരിച്ച് പുരോഹിതനാണെങ്കില്‍ പ്രൊട്ടസ്റ്റന്റില്‍ നേരെ എതിരാണ് വിശ്വാസം. പ്രൊട്ടസ്റ്റന്റ് സഭ രൂപം കൊള്ളുന്നതില്‍ മരണാനന്തര സ്വര്‍ഗ നരക ചിന്തകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.

കത്തോലിക്ക വിശ്വാസമനുസരിച്ച് ഭൂമിയില്‍ യാതൊരു പാപവും ചെയ്യാതെ ജീവിച്ച പുണ്യാത്മാക്കള്‍ക്ക് മാത്രമേ മരണാനന്തരം നേരിട്ട് സ്വര്‍ഗത്തിലെത്തുവാന്‍ കഴിയുകയുള്ളു. – മനുഷ്യന്‍ ഭൂമിയില്‍ ചെയ്യുന്ന പാപങ്ങള്‍ക്ക് അനുസരിച്ചാണ് ശിക്ഷ. പാപം ചെയ്ത് പശ്ചാത്തപിക്കാതെ മരിക്കുന്ന ആത്മാക്കള്‍ നിത്യ നരകത്തിലേക്ക് പോകും. ഇത്തരക്കാര്‍ കുറവാണ്. ഭൂരിപക്ഷത്തിന്റെയും ജീവിതം പുണ്യപാപങ്ങളുടെ സങ്കലനമാണ്. പുണ്യപാപങ്ങളുടെ അളവിനനുസരിച്ച് ഈ ആത്മാക്കളെല്ലാം ദൈവത്താല്‍ പരിഷിക്കപ്പെടുന്നത് ഒരു ശുദ്ധീകരണസ്ഥലത്ത് വെച്ചാണ്. കഠിനമായ ചൂടും ക്ലേശങ്ങളും നിറഞ്ഞതാണ് ഈ ശുദ്ധീകരണ സ്ഥലം. ദണ്ഡ വിമോചനം എന്നാണ് ഈ ശുദ്ധീകരണത്തിന്റെ പേര്.. ജീവിതത്തില്‍ ചെയ്ത പാപങ്ങളുടെ കാഠിന്യം അനുസരിച്ച് ഇവിടെ ഇവര്‍ കഠിനമായി ശിക്ഷിക്കപ്പെടുകയും ശിക്ഷക്ക് ശേഷം ഇവര്‍ സ്വര്‍ഗത്തിലേക്ക് അയക്കപ്പെടുകയും ചെയ്യുന്നു. ചെയ്ത പാപങ്ങള്‍ക്കനുസരിച്ച് ശിക്ഷയുടെ അളവ് വത്യസ്തമായിരിക്കും. പാപിയുടെ ശിക്ഷകുറക്കുവാന്‍ ഒരു വഴിയുണ്ട്. ഈ പാപിയായ ആത്മാവിന്റെ ജീവിച്ചിരിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും മറ്റുള്ളവരും മരിച്ച ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിച്ചും നേര്‍ച്ചകളും സത്കര്‍മങ്ങളും ചെയ്തും പാപിയായ ആത്മാവിന്റെ പാപ തീവ്രത കുറയ്ക്കാം. ഇങ്ങനെ ചെയ്താല്‍ സ്വര്‍ഗത്തിലേക്ക് വേഗത്തില്‍ എത്തുവാന്‍ കഴിയും. ഇതിന് വേണ്ടിയിട്ടാണ് മരിച്ച ആത്മാവിന് വേണ്ടി ബന്ധുക്കള്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നത്. സര്‍വശക്തനായ പിതാവ് ഈ ഇളവുകള്‍ പാപികള്‍ക്ക് നല്‍കുന്ന കാര്യം ഭൂമിയിലെ ജീവിച്ചിരിക്കുന്ന ബന്ധുക്കളെ അറിയിക്കുന്നത് പുരോഹിതന്മാര്‍ വഴിയാണ്. ഈ കാര്യങ്ങള്‍ അറിയുന്നതിന് മാര്‍പാപ്പക്കും മാര്‍പാപ്പയാല്‍ നിയമിക്കപ്പെട്ട പുരോഹിതന്മാര്‍ക്കും പ്രത്യേക കഴിവുകളുണ്ട്. വരപ്രസാദമെന്നാണ് ഇതിനെ പറയുക:

സെന്റ് പീറ്റേഴ്‌സ് ബസലിക്ക പുതുക്കി പണിയുവാന്‍ പണം ആവശ്യം വന്നപ്പോള്‍ മാര്‍പാപ്പ സംഘം ഈ ദണ്ഡ വിമോചനത്തെ എടുത്ത് ഉപയോഗിക്കുവാന്‍ തീരുമാനിച്ചു. പള്ളി പണിയുവാന്‍ സംഭാവന നല്‍കുന്നവരുടെ സംഭാവനയുടെ വലിപ്പം അനുസരിച്ച് പാപിയുടെ പാപ തീവ്രത പുരോഹിതന്മാര്‍ പ്രാര്‍ത്ഥനയിലൂടെ കുറക്കുകയും അയാള്‍ വേഗത്തില്‍ സ്വര്‍ഗസ്ഥനാകുകയും ചെയ്യുന്ന ഒരു പദ്ധതിയായിരുന്നു ഇത്. ഒരാള്‍പാപം എത്ര ചെയ്താലും പണം ഉണ്ടെങ്കില്‍ ഈ ദണ്ഡ വിമോചന സിദ്ധാന്തം അനുസരിച്ച് പാപവിമോചനം കിട്ടുമെന്ന നില വന്നു. പാപം ചെയ്യുന്ന പാവങ്ങളൊക്കെ പണമില്ലാത്തതിനാല്‍ നരകത്തിലും പാപിയായ പണം ഉള്ളവന്‍ പണം ചിലവാക്കി സ്വര്‍ഗത്തിലും എന്നതായി അവസ്ഥ. ഇതിനെ മാര്‍ട്ടിന്‍ ലൂഥര്‍ എതിര്‍ത്തു. അനീതികളോടും അഴിമതിയോടും വിവേചനത്തോടും വിട്ടുവീഴ്ചയില്ലാതെ പോരാടിയിരുന്ന ജര്‍മന്‍കാരനായ മാര്‍ട്ടിന്‍ ലൂഥര്‍ അന്നാട്ടിലെ ജനകീയനായ നേതാവായിരുന്നു. ലൂഥറിന്റെ നേതൃത്വത്തില്‍ കത്തോലിക്ക സഭക്കെതിരെ വലിയ ജനരോഷമുണ്ടായി. ജനങ്ങള്‍ കൂട്ടത്തോടെ കത്തോലിക്ക വിരുദ്ധരായി. മാര്‍പാപ്പയേക്കാള്‍ ജനങ്ങള്‍ വിശ്വസിച്ചത് ലൂഥറിനെയാണ്.

കത്തോലിക്ക സഭക്കെതിരെ 95 ആരോപണങ്ങള്‍ ഉന്നയിച്ച് ലൂഥര്‍ രംഗത്ത് വരികയും 1517 ഒക്ടോബര്‍ 31 ന് ജര്‍മനിയിലെ പ്രശസ്തമായ വിറെറന്‍ബര്‍ഗ് പള്ളിയുടെ വാതിലില്‍ കുറ്റപത്രം പോലെ ഇവ പതിച്ച് വെക്കുകയും ചെയ്തു. ഇത് മാര്‍പാപ്പയെ വരെ ഞെട്ടിച്ചു. കത്തോലിക്ക വിശ്വാസത്തിന്റെ സമസ്ത മേഖലയേയും ഇതിലൂടെ ലൂഥര്‍ ചോദ്യം ചെയ്തു. സഭയിലെ പുരോഹിത മേല്‍ക്കോയ്മ ലൂഥര്‍ അംഗീകരിച്ചില്ല. ഓരോ വ്യക്തിയും സ്വയം പുരോഹിതനാണെന്ന് ലൂഥര്‍ പ്രഖ്യാപിച്ചു. നൊയമ്പ്, സന്യാസം, പൗരോഹിത്യബ്രഹ്മചര്യം, കുമ്പസാരം മദ്ധ്യസ്ഥ പ്രാര്‍ത്ഥന, പെരുന്നാളുകള്‍, ദണ്ഡ വിവേചനം തുടങ്ങി പുരോഹിതന്മാര്‍ കൈവെക്കുന്ന എല്ലാത്തിനെയും ലൂഥര്‍ തള്ളി പറഞ്ഞു. ജര്‍മനിയിലെ വിശ്വാസ സമൂഹം ലൂഥര്‍ പക്ഷത്തേക്ക് ചാഞ്ഞു. ലൂഥറിനെ ഒതുക്കേണ്ടത് കത്തോലിക്ക സഭയുടെ ആവശ്യമായി. മാര്‍പാപ്പ ചര്‍ച്ചക്ക് വിളിച്ചെങ്കിലും ലൂഥര്‍ ചെന്നില്ല. പരസ്പരം വെല്ലുവിളിയായി – ലൂഥര്‍ പറയുന്നത് ശരിയല്ലെന്നും ഒരു വാദപ്രതിവാദം നടത്തിയാല്‍ ലൂഥര്‍ തോല്‍ക്കുമെന്നും മാര്‍പാപ്പ പക്ഷം പ്രഖ്യാപിച്ചു. വെല്ലുവിളി ലൂഥര്‍ സ്വീകരിച്ചു. കത്തോലിക്കസഭയിലെ ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞനായ ജോണ്‍ ഐക്കിനെ വാദപ്രതിവാദത്തിനായി മാര്‍പാപ്പ പക്ഷം ചുമതലപ്പെടുത്തി. ഇതിലും ലൂഥര്‍ വിജയിച്ചു.1520 ല്‍ മാര്‍പാപ്പ മാര്‍ട്ടിന്‍ ലൂഥറെ കത്തോലിക്ക സഭയില്‍ നിന്ന് പുറത്താക്കി. ലൂഥറിസം പ്രൊട്ടസ്റ്റന്റിസം എന്ന പേരില്‍ യൂറോപ്പില്‍ വ്യാപിച്ചു.

അഴിമതിയിലും തോന്നിവാസങ്ങളിലും വിവേചനങ്ങളിലും മുങ്ങിനിന്ന കത്തോലിക്ക സഭക്കേറ്റ പ്രഹരമായിരുന്നു ലൂഥറിസത്തിന്റെ പിറവി. കത്തോലിക്ക സഭയുടെ ചങ്കായ യൂറോപ്പിലുണ്ടായ ഈ പ്രഹരം പുറം ലോകം അറിഞ്ഞില്ല. അന്നത്തെ വിവര സാങ്കേതിക വിദ്യ അത്രക്കേ ഉണ്ടായിരുന്നുള്ളു. യൂറോപ്പില്‍ സഭാ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി.
(തുടരും)

Tags: മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം
Share18TweetSendShare

Related Posts

വിഴിഞ്ഞം -വികസനത്തിന്റെ വാതായനം

ജെഎന്‍യുവിലെ ദിശാമാറ്റം

വാക്കും പ്രവൃത്തിയും

ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ – തലമുറകളുടെ പ്രേരണാസ്രോതസ്

ഹൃദയഭേദകം

ഹിന്ദു ഭൂരിപക്ഷം ഇനിയെത്രനാള്‍? (ജനസംഖ്യയിലെ മതംമാറ്റങ്ങള്‍ 10)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

രാഷ്‌ട്ര സേവികാ സമിതി കേരള പ്രാന്ത ശിക്ഷാവർഗുകൾ സമാപിച്ചു

സ്ത്രീ ‘ശക്തിയെ’ സ്വയം തിരിച്ചറിയണം- അഖില ശശിധരൻ

എം.ജി.എസ്. – ചരിത്രസത്യങ്ങളുടെ മറുപേര്

സിന്ദൂരതിലകം ചാര്‍ത്തി ഭാരതം

അഹല്യബായി ഹോൾക്കർ ത്രിശതാബ്ദി ആഘോഷം

ത്യാഗവും സമർപ്പണവുമാണ് ഭാരതത്തിന്റെ മുഖമുദ്ര : എസ് സുദർശൻ

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

ഫോട്ടോ x@adgpi

പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം പരാജയപ്പെടുത്തി ഭാരതസൈന്യം

സായുധ സേനയ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനം: ആർഎസ്എസ്

സൈനികനീക്കങ്ങളുടെ തല്‍സമയ കവറേജ് ഒഴിവാക്കണമെന്ന് പ്രതിരോധമന്ത്രാലയം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies