ലോകത്തിനുമുന്നില്‍ പിറന്ന നാടിനെ പരിഹാസ്യമാക്കാന്‍ കാലങ്ങളായി പരിശ്രമിക്കുന്നവരുടെ ഏറ്റവും പുതിയ ആയുധമാണ് പാര്‍ലമെന്റ് പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി നിയമം. ഭാരത മണ്ണിലെ ഒരു മതക്കാരെയും ഒരുതരത്തിലും ദോഷകരമായി ബാധിക്കാത്തതും പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ അയല്‍രാജ്യങ്ങളില്‍ മതവിവേചനം കൊണ്ട് പീഡനമനുഭവിച്ച് അഭയാര്‍ഥികളായ ആയിരങ്ങള്‍ക്ക് ആശ്വാസവും രാഷ്ട്ര സുരക്ഷയ്ക്ക് അനിവാര്യവുമാണ് പുതിയ നിയമം. അയല്പക്കത്തെ ഈ മൂന്ന് മതരാഷ്ട്രങ്ങളില്‍ വിവേചനവും പീഡനവും അനുഭവിക്കുന്ന ഹിന്ദു, ബുദ്ധ, ക്രിസ്ത്യന്‍, ജൈന, സിഖ്, പാഴ്‌സി തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുമെന്ന വ്യവസ്ഥയെ മുസ്ലിം വിരുദ്ധമെന്ന് ദുര്‍വ്യാഖ്യാനം ചെയ്തും രാജ്യത്തെ മുസ്‌ലിംകളെ കുടിയിറക്കുന്ന തന്ത്രത്തിന്റ ഭാഗമെന്നു കള്ള പ്രചാരണം നടത്തിയും ആ സമുദായത്തെ ഭീതിയിലാഴ്ത്തി സമരങ്ങളും ആക്രമണങ്ങളും നടത്തി രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചു ഭാരതത്തിന്റെയും അതിനെ മുന്നോട്ടു നയിക്കുന്ന ഭരണകൂടത്തിന്റെയും ആഗോള പ്രതിച്ഛായ തകര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് പലരും. അസഹിഷ്ണുതയും ആള്‍ക്കൂട്ട കൊലപാതകവുമുയര്‍ത്തി നേരത്തെ ഇതേ പരിശ്രമം നടത്തി പരാജയപ്പെട്ട പ്രതിപക്ഷ കക്ഷികളും ചില മതസംഘടനകളും മാധ്യമ സ്ഥാപനങ്ങളുമാണ് പൗരത്വ ഭേദഗതി നിയമം എന്ന പുതുതായി വീണുകിട്ടിയ ആയുധത്തിന് മൂര്‍ച്ച പരിശോധിക്കാന്‍ ഇറങ്ങിയത്. പുതിയ പൗരത്വ നിയമത്തിനെതിരെ വിദ്യാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും മാധ്യമപ്രവര്‍ത്തകരും സിനിമാതാരങ്ങളും സാംസ്‌കാരിക നായകരുമെല്ലാം സമരത്തിനിറങ്ങുന്നതിനു പൊതുവായ ഒരു കാരണവും ഓരോ വിഭാഗത്തിനും വ്യത്യസ്തമായ ലക്ഷ്യങ്ങളുമുണ്ട്. പൊതുവായ കാരണം ഇക്കൂട്ടരെല്ലാം ദേശവിരുദ്ധരാണ് എന്നതാണ്. ഓരോ വിഭാഗത്തിന്റെയും വ്യത്യസ്തമായ ലക്ഷ്യങ്ങളെ കുറിച്ച് വിശദമായി വിശകലനം ചെയ്യേണ്ടതുണ്ട്.
കലാലയങ്ങളില്‍ പൗരത്വഭേദഗതി നിയമത്തെ സംബന്ധിച്ച് രൂപപ്പെട്ട കള്ളപ്രചരണങ്ങളുടെയും കലാപങ്ങളുടെയും പ്രഭവകേന്ദ്രം ജാമിയ മിലിയ, ജെ.എന്‍.യു, ഹൈദരാബാദ്, അലിഗഢ്തുടങ്ങിയ കലാലയങ്ങളാണ്. കാലങ്ങളായി രാഷ്ട്രവിരുദ്ധ ശക്തികള്‍ തമ്പടിക്കുകയും താവളമാക്കുകയും ചെയ്തിട്ടുള്ള രാജ്യത്തെ ഇത്തരം സര്‍വ്വകലാശാലകളില്‍ മതപഠനം കൊണ്ട് മസ്തിഷ്‌കപ്രക്ഷാളനം ചെയ്യപ്പെട്ട് ജിഹാദ് നടത്താന്‍ ഭ്രാന്തെടുത്തു നടക്കുന്ന ഒരു വിദ്യാര്‍ത്ഥി സമൂഹം ഉടലെടുത്തിട്ടുണ്ട്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന തീവ്രവാദികളുടെ പ്രത്യയശാസ്ത്രത്തെ താലോലിക്കുകയും അവര്‍ക്കു താവളമൊരുക്കുയും കൊല്ലപ്പെടുന്ന ഭീകരരുടെ ചരമവാര്‍ഷികം ആചരിച്ചു ഭാരത വിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ചെയ്യുന്ന ഇക്കൂട്ടര്‍ പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരത്തിലൂടെ ലക്ഷ്യം വച്ചത് അറേബ്യന്‍ രാജ്യങ്ങളില്‍ നടന്ന മുല്ലപ്പൂ വിപ്ലവത്തിനു സമാനമായ വലിയ കലാപവും അക്രമവും നടത്തി ഭാരതത്തിലെ സര്‍ക്കാറിനെ അട്ടിമറിച്ച് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും പരിഗണനയും കിട്ടുന്ന ഒരു സംവിധാനത്തെ സൃഷ്ടിക്കുക എന്നതാണ്. ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും മുസ്ലിം വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും സ്വാധീനമുള്ള ചുരുക്കം ചില കലാലയങ്ങളില്‍ സമരം ഒതുങ്ങിപ്പോയതും മറ്റു സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥിസമൂഹം ഇക്കൂട്ടരുടെ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞു പുതിയ നിയമത്തെ സ്വാഗതം ചെയ്തു രംഗത്തിറങ്ങിയതും ഇവരുടെ ലക്ഷ്യങ്ങള്‍ക്ക് തിരിച്ചടിയായി. പതിവുപോലെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഏറ്റവുമധികം ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയത്. ഇക്കാര്യത്തില്‍ കുത്തേറ്റു മരിച്ച അഭിമന്യുവിന്റെ എസ്.എഫ്.ഐയും കുത്തിക്കൊന്ന ക്യാമ്പസ് ഫ്രണ്ടും കൈകോര്‍ത്തുപിടിച്ചാണ് സമരം നടത്തിയത്. പേരും പെരുമയും പാരമ്പര്യവുമുള്ള എറണാകുളം മഹാരാജാസ് പോലെയുള്ള കലാലയങ്ങളുടെ കവാടത്തില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ നീച ഭാഷയില്‍ സംബോധന ചെയ്തു കൊണ്ടുള്ള ബാനറുകള്‍ കമ്മ്യൂണിസ്റ്റ് ജിഹാദി സഖ്യങ്ങള്‍ സ്ഥാപിച്ചു. പല സ്‌കൂളുകളിലും അധ്യാപകര്‍ തന്നെ കുട്ടികളെ തെരുവിലിറക്കി രാജ്യവിരുദ്ധ മുദ്രാവാക്യം വിളിപ്പിച്ചു. എന്നാല്‍ ഈ സമരത്തിനണിനിരന്ന വിദ്യാര്‍ത്ഥികള്‍ക്കോ അതിനു നേതൃത്വം കൊടുത്ത വിദ്യാര്‍ത്ഥി സംഘടനകളുടെ നേതാക്കള്‍ക്കോ അധ്യാപകര്‍ക്കോ എന്താണ് സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നോ അതിന്റെ പൂര്‍ണ്ണരൂപമോ അറിയില്ല. എന്നിട്ടും അവരെ സമരത്തിനിറക്കാന്‍ ദേശവിരുദ്ധ ശക്തികള്‍ക്കു സാധിച്ചു എന്നുള്ളത് വളരെ ഗൗരവപൂര്‍വ്വം നമ്മള്‍ ചിന്തിക്കേണ്ടതാണ്. ലക്ഷ്യംവച്ചതുപോലെ മുല്ലപ്പൂ വിപ്ലവത്തിനു സമാനമായ കാര്യം സംഭവിച്ചില്ലെങ്കിലും അധ്യാപകരും കോളേജ് വിദ്യാര്‍ത്ഥികളും അടങ്ങുന്ന ഉന്നതവിദ്യാഭ്യാസം നേടിയ ഒരു സമൂഹത്തെപോലും കള്ള പ്രചരണത്തിലൂടെ തെറ്റിദ്ധരിപ്പിച്ച് തങ്ങളുടെ വഴിയില്‍ സഞ്ചരിപ്പിക്കുന്നതിന് ചെറിയതോതിലെങ്കിലും രാഷ്ട്രവിരുദ്ധ ശക്തികള്‍ക്ക് സാധിച്ചു. അതുകൊണ്ടുതന്നെ കലാലയങ്ങള്‍ കൂടുതല്‍ നിരീക്ഷണ വിധേയമാക്കുകയും അവിടങ്ങളിലെ സര്‍ക്കാര്‍ ഇടപെടലുകള്‍ കൂടുതല്‍ ശക്തമാക്കുകയും ചെയ്യേണ്ടതുണ്ട്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നരേന്ദ്രമോദിക്കെതിരെ പലവട്ടം പടയൊരുക്കം നടത്തി പരാജയപ്പെട്ട പ്രതിപക്ഷ നേതാക്കളെ സംബന്ധിച്ചു തുടരെത്തുടരെയുള്ള രാഷ്ട്രീയ പരാജയം കൊണ്ട് അസ്തമിച്ചു കൊണ്ടിരിക്കുന്ന തങ്ങളുടെയും പാര്‍ട്ടിയുടെയും ഭാവി തിരിച്ചു പിടിക്കുന്നതിനുള്ള കച്ചിത്തുരുമ്പായിട്ടാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ക്യാമ്പസുകളില്‍ ഉയര്‍ന്ന ശബ്ദത്തെ അവര്‍ കണ്ടതും ഏറ്റുപിടിച്ചതും. ഈ ലക്ഷ്യത്തോടെയാണ് വിദേശത്തു സുഖവാസത്തിന് പോയ രാഹുല്‍ ഗാന്ധി തിരിച്ചുവന്നു അഴിമതികേസില്‍ ജാമ്യത്തിലിറങ്ങിയ ചിദംബരത്തിന്റെ കൈപിടിച്ച് അമ്മയെയും അനിയത്തിയേയും കൂടെ കൂട്ടി സമരത്തിനിറങ്ങിയത്. പുതിയ പൗരത്വ നിയമം ഗാന്ധിജി വിഭാവനം ചെയ്തതും ആഗ്രഹിച്ചതുമായിരുന്നെന്നും ജവഹര്‍ലാല്‍ നെഹ്‌റുവും മന്‍മോഹന്‍ സിംഗുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഈ നിയമം നടപ്പിലാക്കാന്‍ ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്തിരുന്നെന്നുമുള്ള ചരിത്രബോധം ഇല്ലാത്തതുകൊണ്ടോ കിട്ടിയ അവസരം മുതലെടുക്കാനുള്ള വ്യഗ്രത കൊണ്ടോ ആണ് ആ പ്രസ്ഥാനം ഈ സമരത്തില്‍ ചാടിയിറങ്ങിയത്. ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി കുടിയേറിയ മുസ്ലിം കലാപകാരികളെ പ്രീണിപ്പിച്ചു പശ്ചിമബംഗാളില്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന തന്റെ രാഷ്ട്രീയ ശക്തി തിരിച്ചു പിടിക്കുന്നതിനാണ് മമതാ ബാനര്‍ജി കൊല്‍ക്കത്തയിലെ തെരുവുകളിലൂടെ ദേശവിരുദ്ധരുടെ തോളില്‍ കയ്യിട്ടു പ്രതിഷേധ സമരം നടത്തുന്നതും കോപ്രായങ്ങള്‍ കാണിക്കുന്നതും. വലിയ സ്വാധീനവും ശക്തിയും ഒന്നും ഇപ്പോള്‍ ഇല്ലെങ്കിലും കള്ളം പറയുന്നതിലും പ്രചരിപ്പിക്കുന്നതിലുമുള്ള അസാമാന്യ വൈദഗ്ധ്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും നേതാക്കള്‍ക്കും ഇപ്പോഴുമുണ്ട്. പൗരത്വ നിയമം ഭേദഗതി ചെയ്യണമെന്ന് 2012ല്‍ കോഴിക്കോട്ടു നടന്ന ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സിപിഎം പ്രമേയം അവതരിപ്പിച്ചതിന് വ്യക്തമായ രേഖയുണ്ട്.മാത്രവുമല്ല ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം നടക്കുന്നതില്‍ ആശങ്ക അറിയിച്ച് പിണറായി വിജയന്‍ സര്‍ക്കാര്‍ കേന്ദ്ര ഗവണ്‍മെന്റിനു നേരത്തെ കത്തയക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ട് നിയമം പ്രാബല്യത്തില്‍ വന്നപ്പോള്‍ മുസ്ലിം വിരുദ്ധമെന്നും ആ സമൂഹത്തെ രാജ്യത്തു നിന്നും പുറത്താക്കാനുദ്ദേശിച്ചിട്ടുള്ളതാണെന്നുമുള്ള കള്ളപ്രചരണം നടത്തി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. അവശേഷിക്കുന്ന കേരളത്തില്‍കൂടെ ഭരണം നഷ്ടപ്പെടാതിരിക്കണമെങ്കില്‍ മുസ്ലിം വിഭാഗത്തെ ഭയപ്പെടുത്തി അവരുടെ സംരക്ഷകരായി നടിച്ചു കൂടെ നിര്‍ത്തിയാല്‍ സാധിക്കുമെന്ന് സി.പി.എമ്മിനു കൃത്യമായ ബോധ്യമുണ്ട്. കാരണം നാളിതുവരെ പാര്‍ട്ടിയെ പിന്തുണച്ച ഹിന്ദുസമൂഹം ആ പ്രസ്ഥാനത്തെ കൈവിട്ടിരിക്കുകയാണ്. സ്വന്തം സ്റ്റാന്‍ഡില്‍ പുതിയൊരു ഓട്ടോക്കാരന്‍ വന്നാല്‍, ചുമടെടുക്കാന്‍ മറ്റൊരു സ്ഥലത്ത് നിന്ന് ആളു വന്നാല്‍ തൊഴില്‍ സംരക്ഷണത്തിന്റെ പേരുപറഞ്ഞ് അവരെ വിലക്കുന്ന സി.ഐ.ടി.യുകാരനും സി.പി.എംകാരനും ആണ് ലോകം മുഴുവനുമുള്ള അഭയാര്‍ഥികളെ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തൊണ്ടപൊട്ടി മുദ്രാവാക്യം മുഴക്കുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
മതസംഘടനകള്‍
ഈ അവസരം മുതലെടുക്കാനൊരുങ്ങിയ മറ്റൊരു വിഭാഗം മതസംഘടനകളാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ പൗരത്വ നിയമത്തിനെതിരെ നടത്തിയ പ്രതിഷേധ സമരങ്ങളിലെല്ലാം ജനപങ്കാളിത്തം ഉറപ്പു വരുത്തിയത് ഇത്തരം മതസംഘടനകളും മഹല്ലു കമ്മിറ്റികളുമായിരുന്നു. അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റുകാരനും കോണ്‍ഗ്രസ്സുകാരനുമെല്ലാം പ്രതിഷേധസമരങ്ങള്‍ തീരുമാനിക്കുന്നതിനു മുന്നേ ഇത്തരം സംഘടനകളും മഹല്ലുകമ്മിറ്റികളുമായി ആലോചിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധ പരിപാടികള്‍ക്ക് ആളെ സംഭാവന ചെയ്യുന്നതിനു പുറമെ കേരളത്തിലെ മുസ്ലിം സംഘടനകള്‍ നാടിന്റെ എല്ലാ മുക്കിലും മൂലയിലും പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിച്ചു. അതിലെല്ലാം പങ്കെടുത്ത മതപണ്ഡിതരും പ്രാസംഗികരും പുതിയ നിയമം ഇസ്ലാം വിരുദ്ധമാണെന്നും ഈ രാജ്യത്തു നിന്നും മുസ്ലിമിനെ പുറത്താക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നും പറഞ്ഞ് ആ സമുദായത്തില്‍ ഭീതി വര്‍ദ്ധിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്തു. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുസ്‌ലീങ്ങളെ ഒരുതരത്തിലും ദോഷകരമായി ബാധിക്കുന്നതല്ലെന്ന് ഈ മത പണ്ഡിതര്‍ക്കും പ്രാസംഗികര്‍ക്കും കൃത്യമായി അറിയാം. മാത്രവുമല്ല ഡല്‍ഹി ഇമാം ഇത് കൃത്യമായി പറഞ്ഞതുമാണ്. എന്നിട്ടും എന്തിനാണ് കള്ളപ്രചരണം നടത്തി സമുദായത്തിനുള്ളില്‍ ഭീതി ജനിപ്പിക്കുന്നതെന്ന് പരിശോധിച്ചാല്‍ അതിനു മറ്റു പല ലക്ഷ്യങ്ങളുമുണ്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും. അതിലൊന്ന് മുസ്ലിം സംഘടനകള്‍ കാലങ്ങളായി സംഘടിപ്പിച്ചു കൊണ്ടിരുന്ന മതപണ്ഡിതരുടെ പ്രഭാഷണങ്ങളും പ്രബോധനങ്ങളും മടുത്തു മത നിയമങ്ങള്‍ ധിക്കരിച്ച് പണ്ഡിതരുടെയും പുരോഹിതരുടെയും കല്‍പ്പനകള്‍ അവഗണിച്ചു ജീവിക്കാന്‍ തുടങ്ങിയ സമുദായാംഗങ്ങളെ തിരിച്ചു മതത്തിന്റെ ചട്ടക്കൂടില്‍ കൊണ്ടുവന്ന് മതപണ്ഡിതരുടെ വചനങ്ങള്‍ ശ്രവിക്കുന്നതിനും അനുസരിക്കുന്നതിനും അവരില്‍ ബോധം ജനിപ്പിക്കുന്നതിന് ഏറ്റവും നല്ല അവസരമായി ഈ ഭീതിയെ ഉപയോഗപ്പെടുത്തി. പോപ്പുലര്‍ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ തീവ്ര മുസ്ലിം സംഘടനകള്‍ അവര്‍ മുന്നോട്ടുവയ്ക്കുന്ന പ്രത്യയശാസ്ത്രത്തിന് ആ സമുദായത്തില്‍ കൂടുതല്‍ സ്വീകാര്യത കിട്ടുന്നതിന് ഈ അവസരത്തെ പരമാവധി മുതലെടുത്തു. ഇങ്ങനെ സ്വന്തം സമുദായത്തില്‍ ഭയം ജനിപ്പിച്ച് ആ ഭീതി മുതലെടുക്കുക എന്ന ലക്ഷ്യത്തിനു പുറമേ മോദി വിരോധവും പ്രതിഷേധങ്ങള്‍ക്ക് കാരണമാണ്. എന്നാല്‍ മോദി വിരോധത്തിന് പ്രത്യക്ഷകാരണം കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന ഗുജറാത്ത് വംശഹത്യയാണെങ്കിലും പരോക്ഷവും യഥാര്‍ത്ഥവും പ്രധാനവുമായ മറ്റൊരു കാരണമുണ്ട്. നരേന്ദ്രമോദി സര്‍ക്കാരിന്റെ സാമ്പത്തികരംഗത്തെ നടപടികളും പരിഷ്‌കരണങ്ങളും മുത്തലാഖ് നിരോധനവുമാണ് വിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും യഥാര്‍ത്ഥ കാരണം. എല്ലാ മുസ്ലിം സംഘടനകളും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും രൂപംകൊണ്ടതും പ്രവര്‍ത്തിക്കുന്നതും കാലങ്ങളായി വിദേശരാജ്യങ്ങളില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്ന കണക്കില്ലാത്ത പണത്തിന്റെ ബലത്തിലായിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക രംഗത്തെ നടപടികള്‍ ഇത്തരം കള്ളപ്പണത്തിന്റെ ഒഴുക്ക് തടഞ്ഞു. ഇത് ഈ സംഘടനകളെയും സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കി. സ്വാഭാവികമായും മുസ്ലിം സംഘടനകളുടെ മോദി വിരോധം ഒന്നുകൂടി കരുത്താര്‍ജിച്ചു. മാത്രവുമല്ല മത നിയമം നല്‍കുന്ന ആനുകൂല്യത്തിന്റെ ബലത്തില്‍ അനവധി വിവാഹങ്ങള്‍ ചെയ്തു സസുഖം വാഴുന്നതില്‍ മുന്‍പന്തിയില്‍ മതപണ്ഡിതരും മൗലവിമാരുമൊക്കെയായിരുന്നു. അവരെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ മുത്തലാഖ് നിരോധന നിയമം ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല. പക്ഷേ ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തില്‍ അതിനെതിരെ പ്രതിഷേധിക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ കാലങ്ങളായി തങ്ങള്‍ അനുഭവിച്ചുവന്ന അപരിമിതമായ സാമ്പത്തിക സൗകര്യങ്ങള്‍ക്കും സ്ത്രീ സുഖത്തിനുമെല്ലാം കടിഞ്ഞാണിട്ട മോദിസര്‍ക്കാറിനെതിരെ സമരം നടത്താനും നടത്തുന്നവരെ പിന്തുണയ്ക്കാനും സമുദായത്തില്‍ ഭീതി പടര്‍ത്തുകയും ആ ഭീതിയെ പരമാവധി മുതലെടുക്കുകയും ചെയ്തു.
മാധ്യമമേഖല
രാജ്യത്തെ വിരലിലെണ്ണാവുന്ന കലാലയങ്ങളിലും ചില പട്ടണങ്ങളിലും മാത്രം നടന്ന പ്രതിഷേധങ്ങളെ രാജ്യവ്യാപക സമരങ്ങള്‍ എന്ന നിലക്ക് പെരിപ്പിച്ചു കാണിച്ചതും പ്രതിഷേധക്കാര്‍ നടത്തിയ ആക്രമണങ്ങളെ മഹത്വവല്‍ക്കരിച്ചതും അക്രമികളെ നേരിടാന്‍ പോലീസ് സ്വീകരിച്ച നടപടികളെ ഫാസിസമായി ചിത്രീകരിച്ചവതരിപ്പിച്ചതും മാധ്യമങ്ങളാണ് വിശിഷ്യാ മലയാള മാധ്യമങ്ങള്‍. പൗരത്വ ഭേദഗതി നിയമം മുസ്ലിം വിരുദ്ധമാണെന്നു പറഞ്ഞു പ്രചരിപ്പിച്ച് ആ സമുദായത്തിനിടയില്‍ ഭീതിപരത്തി മത സംഘടനകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുതലെടുക്കാനുള്ള അവസരമൊരുക്കിയത് കേരളത്തിലെ പത്രദൃശ്യമാധ്യമങ്ങളാണ്. നിഷ്പക്ഷതയുടെ കോട്ടിട്ട് ചാനലില്‍ വന്നിരുന്ന് പക്ഷം പിടിക്കുന്ന, റോഡിലിറങ്ങി പക്ഷം ചേര്‍ന്ന് മുദ്രാവാക്യം മുഴക്കുന്ന മാധ്യമപ്രവര്‍ത്തകരെ ജനം കണ്ടു. മാധ്യമപ്രവര്‍ത്തകരുടെയും സ്ഥാപനങ്ങളുടെയും മോദി വിരോധത്തിന് അവരുടെ രാഷ്ട്രീയ നിലപാടിനപ്പുറം മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട്. അത് സാമ്പത്തികവുമായി ബന്ധപ്പെട്ടതാണ്. കേരളത്തെ സംബന്ധിച്ച് വായനക്കാര്‍ അല്ലെങ്കില്‍ കാഴ്ചക്കാര്‍ ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് മോദി വിരുദ്ധതക്കും ദേശവിരുദ്ധതക്കുമാണെന്ന മാധ്യമ സ്ഥാപനങ്ങളുടെ നിരീക്ഷണമാണ് ആ വഴി കൂടുതല്‍ സഞ്ചരിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ റേറ്റിംഗും സര്‍ക്കുലേഷനും ഉയര്‍ത്താന്‍ മാധ്യമങ്ങള്‍ മോദി വിരോധവും ദേശവിരുദ്ധതയും പറയാന്‍ മത്സരിക്കുകയാണ്. പല മലയാള പത്ര ദൃശ്യ മാധ്യമങ്ങളും നിലനില്‍ക്കുന്നതുതന്നെ കള്ളപ്പണത്തിന്റെ പിന്‍ബലത്തിലാണ് എന്നതാണ് മറ്റൊരു കാരണം. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തികരംഗത്തെ നടപടികള്‍ മത സംഘടനകളെ ബാധിച്ചതുപോലെ വിദേശ പണത്തിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മാധ്യമ സ്ഥാപനങ്ങളെയും സ്വാഭാവികമായും ബാധിക്കുകയും അവ പ്രതിസന്ധിയിലാവുകയും ചെയ്തു. രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പ്പര്യങ്ങളാണ് മലയാളമാധ്യമങ്ങളുടെ ഈ നിലപാടുകള്‍ക്കു കാരണം.
ചലച്ചിത്രമേഖല
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിക്കാന്‍ ചാടിയിറങ്ങിയ മറ്റൊരു വിഭാഗം സിനിമാതാരങ്ങളും അണിയറ പ്രവര്‍ത്തകരുമാണ്. നിയമത്തെ കുറിച്ച് വ്യക്തമായ ധാരണയോ അറിവോ ഇല്ലാതെ സിനിമാഭിനയം പോലെ മറ്റാരോ ഒരുക്കിയ തിരക്കഥക്കനുസരിച്ച് തങ്ങളുടെ മനുഷ്യത്വവും മതേതരത്വവും അഭിനയിച്ചു കാണിച്ചു കയ്യടി നേടാനാണ് പല പ്രമുഖ സിനിമാതാരങ്ങളും ശ്രമിച്ചത്. ഒരാള്‍ സിനിമാനടനോ നടിയോ ആയതുകൊണ്ട് അയാളുടെ അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നില്ല. എന്നാല്‍ താരങ്ങള്‍ കൂടുതല്‍ ജനകീയരായതുകൊണ്ട് അവരുടെ അഭിപ്രായപ്രകടനങ്ങള്‍ ജനങ്ങളെ വേഗത്തില്‍ സ്വാധീനിക്കുമെന്നതിനാല്‍ അവധാനതയോടെ അഭിപ്രായങ്ങള്‍ ഉയര്‍ത്തിയില്ലെങ്കില്‍ സമൂഹം തെറ്റായ വഴിയില്‍ സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് കാര്യങ്ങളെ കൃത്യമായി പഠിച്ചു ഉത്തരവാദിത്വബോധത്തോടെ പ്രതികരിക്കുവാനും പ്രവര്‍ത്തിക്കുവാനും താരങ്ങള്‍ ശ്രദ്ധിക്കണം. അജ്ഞതകൊണ്ട് അഭിപ്രായപ്രകടനം നടത്തിയവരല്ലാതെ അറിഞ്ഞുകൊണ്ട് പ്രതിഷേധിക്കാന്‍ അണിനിരന്ന സിനിമക്കാരുമുണ്ട്. അവരുടെ പ്രതിഷേധങ്ങള്‍ക്ക് വ്യക്തമായ ചില ലക്ഷ്യങ്ങളും കാരണങ്ങളുമുണ്ട്. ഇക്കൂട്ടര്‍ ദേശവിരുദ്ധരും ഇടതുപക്ഷ രാഷ്ട്രീയത്തോട് ചായ്‌വുള്ളവരുമാണ് എന്നതാണ് ഒന്നാമത്തെ കാരണം. സാമ്പത്തിക രംഗത്തെ മോദി സര്‍ക്കാരിന്റെ നടപടികള്‍ എങ്ങനെയൊക്കെയാണ് മത സംഘടനകളെയും മാധ്യമ സ്ഥാപനങ്ങളും ബാധിച്ചത് സമാനമായ രീതിയില്‍ സിനിമാ രംഗത്തെയും ബാധിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു കാരണം. മറ്റു രണ്ടു മേഖലയേയും പോലെ തന്നെ കള്ളപ്പണം ധാരാളമായി വിനിമയം ചെയ്യപ്പെട്ടിരുന്ന ഒരു മേഖലയാണ് സിനിമാ മേഖല. കണക്കില്ലാത്ത പണത്തിനു നിയന്ത്രണം വരുകയും ഇടപാടുകളെല്ലാം സുതാര്യമാവുകയും ചെയ്തതോടുകൂടി കള്ളപ്പണത്തിന്റെ ബലത്തില്‍ നിലനിന്ന ചില നിര്‍മ്മാതാക്കളും സംവിധായകരും പ്രതിസന്ധിയിലായി. അവര്‍ നേരത്തെ പറഞ്ഞ ദേശവിരുദ്ധ ഇടതുപക്ഷ സിനിമാ്രപവര്‍ത്തകരെ തെരുവിലിറക്കി ഈ അവസരം മുതലെടുക്കാന്‍ ശ്രമിച്ചു.സിനിമാമേഖലയിലെ ചിലരുടെ അജ്ഞതയും മറ്റുചിലരുടെ രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പര്യവുമാണ് ആ മേഖലയില്‍നിന്നുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണം.
2014 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കുന്നതുവരെ ഈ രാഷ്ട്രത്തെ ലോകത്തിനുമുന്നില്‍ കരിവാരിത്തേച്ചു കാണിക്കാന്‍ ദേശവിരുദ്ധരായ കമ്മ്യൂണിസ്റ്റുകാരും മറ്റു പ്രതിപക്ഷ കക്ഷികളും ചില മതസംഘടനകളും മാധ്യമപ്രവര്‍ത്തകരും ആയുധമാക്കിയത് അസഹിഷ്ണുതയെയായിരുന്നു. ഭാരതത്തില്‍ അഭിപ്രായസ്വാതന്ത്ര്യമോ ആവിഷ്‌കാരസ്വാതന്ത്ര്യമോ ആഹാര സ്വാതന്ത്ര്യമോയില്ല എന്നുള്ള കള്ളപ്രചരണത്തിന്റെ ബലത്തിലാണ് അസഹിഷ്ണുതാവാദം ഉയര്‍ത്തിയത്. ചില സാംസ്‌കാരിക നായകരും ബുദ്ധിജീവികളും ഏതോ ജാതി ഭ്രാന്തന്മാരുടെ തോക്കിനും കത്തിക്കും ഇരയായതും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഗ്രാമീണരാല്‍ മോഷ്ടാക്കള്‍ കൊലചെയ്യപ്പെട്ടതും കാശ്മീരിലെ കത്വയില്‍ ചില മൃഗതുല്യരായ മനുഷ്യരുടെ രതിവൈകൃതത്തിന് വിധേയയായി ഏഴു വയസ്സുകാരി ക്രൂരമായി കൊല ചെയ്യപ്പെട്ടതും ഭാരതത്തിലെ ഭൂരിപക്ഷ സമൂഹത്തിന്റെ അസഹിഷ്ണുതയായി അവതരിപ്പിച്ചു പ്രചരിപ്പിക്കുകയും ലോകത്തിനുമുന്നില്‍ എല്ലാത്തിനെയും സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന വൈവിധ്യമുള്ള രാഷ്ട്രമെന്ന ഖ്യാതിക്കും അന്തസ്സിനും മേല്‍ കരിവാരിത്തേക്കുകയും പുതിയ രാഷ്ട്രീയ നേതൃത്വത്തിനു കീഴില്‍ ഭാരതം നേടിക്കൊണ്ടിരിക്കുന്ന ആഗോള പ്രതിച്ഛായയേയും അംഗീകാരത്തെയും ഇല്ലാതാക്കി തങ്ങളുടെ രാഷ്ട്രീയത്തിന് നിലനില്‍പ്പും ഭാവിയും ഉണ്ടാക്കുകയുമായിരുന്നു ഇക്കൂട്ടരുടെ ലക്ഷ്യം. എന്നാല്‍ അസഹിഷ്ണുത ആരോപണം പൂര്‍ണമായും ഭാരത ജനതയും ലോകരാഷ്ട്രങ്ങളും തള്ളിക്കളഞ്ഞതോടുകൂടി ഈ ദേശവിരുദ്ധര്‍ നിരായുധരായി. ഇങ്ങനെ നരേന്ദ്ര മോഡിക്കെതിരെ നിരായുധരായ രാഷ്ട്രവിരുദ്ധ ശക്തികള്‍ കൊല്ലന്‍ തന്റെ ചൂളയില്‍ വച്ച് പഴുപ്പിച്ച ഇരുമ്പിനെ അടിച്ചു പരത്തി ആവശ്യാനുസരണം നിര്‍മ്മിക്കുന്ന ആയുധങ്ങള്‍ പോലെ ദേശീയ പൗരത്വ ഭേദഗതി നിയമത്തെ തങ്ങളുടെ ലക്ഷ്യം നേടത്തക്ക രീതിയിലുള്ള ആയുധമാക്കാന്‍ വളച്ചൊടിക്കുകയും വലിച്ചു നീട്ടുകയുമാണെന്ന് ഓരോ ദേശസ്‌നേഹി യും തിരിച്ചറിയണം.