ഓം ദ്യൗഃ ശാന്തിരന്തരീക്ഷം ശാന്തിഃ പൃഥ്വീ ശാന്തിരാപഃ ശാന്തിരോഷധയഃ ശാന്തിഃ
വനസ്പതയഃ ശാന്തിര്‍വിശ്വേദേവാഃ ശാന്തിര്‍ബ്രഹ്മ ശാന്തിഃ സര്‍വം ശാന്തിഃ ശാന്തിരേവ ശാന്തിഃ സാ മാ ശാന്തിരേധി
യജുര്‍വേദം. അദ്ധ്യായം 36. ശ്ലോകം 17
(ആകാശത്തിലും, അന്തരീക്ഷത്തിലും ശാന്തിയുണ്ടാവട്ടെ! ഭൂമിയിലും, ജലത്തിലും ശാന്തിയുണ്ടാവട്ടെ! ഔഷധസസ്യങ്ങളില്‍ ശാന്തിയുണ്ടാവട്ടെ! മരങ്ങളിലും വനങ്ങളിലും ശാന്തിയുണ്ടാവട്ടെ! പ്രപഞ്ചത്തിലെ എല്ലാ ദേവതകളിലും ശാന്തിയുണ്ടാവട്ടെ! പരബ്രഹ്മത്തില്‍ ശാന്തിയുണ്ടാവട്ടെ! സര്‍വ്വം ശാന്തിമയമാവട്ടെ! അങ്ങനെയുള്ള ‘ശാന്തി’ എന്നില്‍ വന്നു ചേരട്ടെ!)
പൗരാണിക ഭാരതം ‘സര്‍വ്വം ശാന്തിമയമായ’ ഒരു സംസ്‌കാരത്തിന്റെ മഹനീയ കവാടമായിരുന്നു. പിന്തുടര്‍ച്ചക്കാരായ നമ്മള്‍ ഒരുപരിധി വരെ ശാന്തിമയമായ ജീവിതമാണ് നയിക്കുന്നതും. ഭാരതം മുതല്‍ ഗ്രീസ് വരെ പരന്നുകിടക്കുന്ന വിശാലമായ ഒരു ഇടനാഴിയിലാണ് ആധുനിക മതങ്ങള്‍ എല്ലാം ഉദ്ഭവിച്ചത്. സനാതനധര്‍മ്മം മുതല്‍ ഏകദൈവ വിശ്വാസാധിഷ്ഠിതമായ ക്രിസ്തു മതം, ഇസ്ലാം മതം, ഈ രണ്ടു മതങ്ങളെക്കാളും പ്രാചീനമായ യഹൂദ മതം എന്നിവയെല്ലാം തന്നെ ലോകചരിത്രത്തില്‍ ഐതിഹാസിക പ്രാധാന്യമുള്ള ഈ ഇടനാഴിയിലാണ് ജന്മംകൊണ്ടത്.
പ്രാചീന ഗോത്ര സമൂഹങ്ങള്‍ ജീവിച്ചിരുന്ന ഈ പ്രദേശങ്ങളില്‍ വ്യത്യസ്തമായ ആരാധനാസമ്പ്രദായങ്ങളും ആഴത്തില്‍ വേരൂന്നിയിരുന്നു. വിഗ്രഹാരാധനയും, ബഹുദൈവ വിശ്വാസങ്ങളും പശ്ചിമേഷ്യയിലെ പ്രാചീന ജനപഥങ്ങള്‍ക്ക് സുപരിചിതമായിരുന്നു. ഈ മേഖലയിലാകമാനം യഹൂദരുടെ സ്വാധീനം ഉണ്ടായിരുന്നു. ഗോത്രങ്ങളായി കഴിഞ്ഞിരുന്ന ജനങ്ങള്‍ അടിമക്കച്ചവടത്തിലും മറ്റും ഏര്‍പ്പെട്ടിരുന്നു. ഗോത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ പ്രാകൃതമായ പരിഷ്‌ക്കാരങ്ങള്‍ക്ക് വഴിവച്ചു.
മക്കയില്‍ അക്കാലത്തുണ്ടായിരുന്ന ഖുറൈഷി ഗോത്രത്തില്‍ ജനിച്ച പ്രവാചകന്‍ ബഹുദൈവ ആരാധന സമ്പ്രദായം അവസാനിപ്പിക്കുകയും മദീനയിലേക്ക് കുടിയേറി യഹൂദരുടെ വര്‍ദ്ധിച്ച സ്വാധീനം അവസാനിപ്പിക്കാന്‍ അവരുമായി കരാറിലെത്തുകയും ചെയ്തു. മാത്രമല്ല, ഗോത്ര ജനതയുടെ അനേക ദൈവങ്ങളില്‍ ഒന്നായ ‘അള്ളാ’ മാത്രമാണ് ഒരേയൊരു ദൈവമെന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് ഇസ്ലാം മതം സ്ഥാപിച്ചു. സ്വയം താനാണ് അവസാനത്തെ പ്രവാചകനെന്ന് വിളംബരം ചെയ്തു. പിന്നീട് ഇസ്ലാം മതത്തിന്റെ വ്യാപനത്തിനായി നടന്നത് പിടിച്ചെടുക്കലുകളും, യുദ്ധങ്ങളുമായിരുന്നു. മക്കയിലെ ‘വിശുദ്ധ ദേവാലയം’ ക അബ പണികഴിപ്പിച്ചത് യഹൂദരുടെ പൂര്‍വ്വ പിതാവായ അബ്രഹാം ആയിരുന്നു. അത് മുഹമ്മദ് പിടിച്ചെടുത്തു. അവിടെയുണ്ടായിരുന്ന ആരാധനസമ്പ്രദായങ്ങള്‍ മാറ്റിമറിച്ചു. മുഹമ്മദിന്റെ അനുയായികളായി കൂടിച്ചേര്‍ന്ന യഹൂദരും, ക്രൈസ്തവരും എല്ലാം തന്നെ ഇസ്ലാം മതം സ്വീകരിച്ചു. മുഹമ്മദ് ഇവരുടെ സഹായത്തോടെ തന്റെ സ്വഗോത്രത്തെ തന്നെ ഉന്മൂലനം ചെയ്തു.
മറ്റുള്ള അബ്രഹാമിക് മതങ്ങള്‍ മതപ്രചാരകരായിരുന്നെങ്കില്‍, മുഹമ്മദ് അള്ളായില്‍ വിശ്വസിക്കാത്ത എല്ലാവരെയും ഇസ്ലാമില്‍ നിന്ന് വ്യത്യസ്തരായിട്ടാണ് കണ്ടത്. ഇസ്ലാമിന്റെ വ്യാപനം ഉണ്ടാവുമ്പോള്‍ മറ്റ് മതങ്ങള്‍ നാമാവശേഷമായിത്തീരുമെന്ന് മുഹമ്മദും അനുയായികളും കണക്കുകൂട്ടി. ഈ നീക്കം വലിയ പോരാട്ടങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നു. പൗരാണിക ഗോത്ര വിശ്വാസങ്ങളും മുഹമ്മദിന്റെ ഇസ്ലാമിക നിയമങ്ങളും പരസ്പരം ഏറ്റുമുട്ടി. ആശയപരമായി കീഴടങ്ങാന്‍ കൂട്ടക്കാത്തവരെ ആയുധങ്ങള്‍ കൊണ്ട് വീഴ്ത്തി. അങ്ങനെയുള്ള വലിയ പതനങ്ങളില്‍ ഒന്നായിരുന്നു ആര്യ ദേശമായ ഇറാന്റെ സാംസ്‌കാരിക തകര്‍ച്ച. ഭാരതത്തിലെ സൗരാഷ്ട്രയില്‍ വേരുകള്‍ ഉള്ള സരതുഷ്ട്രര്‍ സ്ഥാപിച്ച ‘സൊരാഷ്ട്രീയനിസം’ എന്ന സമാധാന മതം മുഹമ്മദിന്റെ പിന്മുറക്കാരില്‍ നിന്ന് കനത്ത പ്രഹരം ഏറ്റുവാങ്ങി. ഇറാന്റെ ജൈവിക സംസ്‌കാരത്തിന്റെ പിന്മുറക്കാരായ പാഴ്‌സികളും മറ്റും ജീവനും കൊണ്ട് പലായനം ചെയ്തു.ആധുനിക ഇറാഖിന്റെ തലസ്ഥാനമായ ‘ബാഗ്ദാദ്’ അറിയപ്പെട്ടിരുന്നത് ബാബിലോണിയ എന്ന പേരിലാണ്.
ജ്യോതിശാസ്ത്രവും, താന്ത്രിക ക്രിയകളുമൊക്കെ പ്രചാരത്തിലിരുന്നു എന്ന് ചരിത്രകാരന്മാര്‍ കരുതുന്ന ഒരു പ്രാചീന നഗരമായിരുന്നു ഇത്. ബൈബിളില്‍ ഇതിന്റെ നാശം പോലും പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെ സമ്മിശ്രമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആരാധന സമ്പ്രദായങ്ങളും പ്രചാരത്തിലുണ്ടായിരുന്ന ഒരു ബഹുസ്വര സമൂഹത്തിലേക്കാണ് പ്രവാചകന്‍ കടന്നുവരുന്നത്. ഘട്ടം ഘട്ടമായി അറേബ്യ മുഴുവന്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടപ്പോള്‍ ആര്യദേശമെന്നറിയപ്പെടുന്ന ഇറാനും അതിലേക്ക് വഴുതി വീണു. ഷിയാ വിഭാഗക്കാരായ ഇറാനികളെ പില്‍ക്കാലത്തു സുന്നികളായ സൗദിയും മറ്റും എതിര്‍ത്തുപോന്നിട്ടുണ്ട്. എന്നാലും ആഗോള ഇസ്ലാമിക മതവ്യാപനത്തിന്റെ ഭാഗമായി നിരവധി മതങ്ങളും സംസ്‌കാരങ്ങളും ഛിന്നഭിന്നമായി. ഇറാനില്‍ തന്നെ ഒരു വിഭാഗം ജനങ്ങള്‍ അവര്‍ക്കു നഷ്ടപ്പെട്ട മാനുഷിക അവകാശങ്ങള്‍ക്ക് വേണ്ടി 1979-ല്‍ അവിടെ അധികാരത്തില്‍ വന്ന അലി ഖമേനിയുടെ നേതൃത്വത്തിലുള്ള മതഭരണകൂടത്തെ നഖശിഖാന്തം എതിര്‍ത്തു പോന്നിട്ടുണ്ട്. കിരാതമായ കൂട്ടക്കൊലകള്‍ നടത്തി ഭരണകൂടം അതിനെയെല്ലാം അതിജീവിച്ചു. മതം അതിനൊരു മറയായിത്തീര്‍ന്നു.
മനുഷ്യാവകാശങ്ങള്‍ ഭാഗികമായി മാത്രം നിലവിലുള്ള ഇറാനിലെ ഒരു വിഭാഗം ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. മതഭരണകൂടം മനുഷ്യസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുമ്പോള്‍ നഷ്ടപ്പെടുന്ന സ്വാതന്ത്ര്യം നേടാനായി ജീവന്‍ പോലും ബലിയര്‍പ്പിക്കാന്‍ തയ്യാറാവുന്ന ഒരു ജനതയെ നാം ഇറാനില്‍ കണ്ടു. ഇസ്രായേലുമായി അതിര്‍ത്തി പങ്കിടാത്ത ഇറാന്‍ എന്തിനാണ് അവരുമായി യുദ്ധം ചെയ്യുന്നത് എന്നതിന്റെ സാംഗത്യം മനസ്സിലാക്കാന്‍ പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതിഗതികള്‍ പരിശോധിക്കേണ്ടതുണ്ട്.
ക്രിസ്തുമത വിശ്വാസികളും ഇസ്ലാം മതവിശ്വാസികളും ഏകദേശം തുല്യ അനുപാതത്തില്‍ ജനസംഖ്യയുള്ള രാജ്യമാണ് ലെബനന്‍. ഇസ്രായേലിന്റെ അയല്‍രാജ്യമായ ലെബനനില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം ഉണ്ടെങ്കിലും സായുധ വിഭാഗമായ ഹിസ്ബുള്ളയാണ് അനൗദ്യോഗിക സൈനിക ശക്തി. ഹിസ്ബുള്ളയ്ക്ക് ആയുധങ്ങളും അര്‍ത്ഥവും നല്‍കി സഹായിക്കുന്നത് ഇറാനാണ്. യെമെനിലേക്ക് വന്നാല്‍ അവിടെ വിഘടനവാദികളായ ഹൂതികള്‍ക്ക് സഹായങ്ങള്‍ നല്‍കി വരുന്നത് ഇറാനാണ്. ഗസയില്‍ മനുഷ്യജീവനുകള്‍ പിടഞ്ഞുവീഴുന്നത് ലോകം വേദനയോടെ നോക്കി നിന്ന കാഴ്ച ആര്‍ക്കും മറക്കാനാവില്ല. പലസ്തീനിലും തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം ഉണ്ടെങ്കിലും സായുധ വിഭാഗമായ ഹമാസിനാണ് ഭരണനിയന്ത്രണം. ഹമാസ് എല്ലായ്‌പ്പോഴും ഇസ്രായേലുമായി ഏറ്റുമുട്ടലിന്റെ പാതയിലാണ്. ഒരു സ്വതന്ത്ര പലസ്തീന്‍ അല്ല ഹമാസിന്റെ ലക്ഷ്യം. മറിച്ചു, ഇസ്രായേല്‍ എന്ന രാജ്യത്തെ അംഗീകരിക്കാനേ അവര്‍ തയ്യാറല്ല. ഹമാസിന്റെ അപകടകരമായ ഈ നിലപാടിന് കവചമൊരുക്കുന്ന നിലപാടാണ് ഇറാന്റേതും. ചുരുക്കത്തില്‍, ഇസ്ലാമിക രാജ്യങ്ങളാല്‍ ചുറ്റപ്പെട്ട യഹൂദരുടെ പൈതൃക ഭൂമിയായ ഇസ്രായേല്‍, ഇറാനും അവരുടെ തീ വ്രഇസ്ലാമിക സായുധ സംഘടനകളും തീര്‍ക്കുന്ന കെണിയില്‍ പെടാതിരിക്കാന്‍ നിരന്തരമായി യുദ്ധം ചെയ്യുകയാണ്.
ജീവിക്കാനുള്ള അവകാശമോ, ജീവിക്കാനുള്ള മണ്ണോ അല്ല ഇവിടെ പ്രശ്‌നം. ഇറാനും സായുധ സംഘടനകളും തീര്‍ക്കുന്ന മതാധിപത്യ പ്രവണതയാണ് ഇസ്രായേലുമായുള്ള സംഘര്‍ഷത്തിന്റെ മൂലകാരണം. ജെറുസലേം പോലെയുള്ള പൗരാണിക നഗരങ്ങള്‍ യഹൂദര്‍ക്കും, മുസ്ലീങ്ങള്‍ക്കും ഒരുപോലെ പവിത്രമാണ്. ഇസ്ലാം മതവിശ്വാസികള്‍ ഇസ്രായേല്‍ ജനതയുടെ ഭാഗമായി അവിടെ ജീവിക്കുന്നുണ്ട്. ചരിത്രപരമായി വിലയിരുത്തിയാല്‍, പ്രവാചകന്റെ കാലം മുതല്‍ നിലനിന്നുപോരുന്ന ജൂത-ഇസ്ലാമിക് വൈരമാണ് പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. ദശാബ്ദങ്ങളായി ഇറാന്‍ ആണവായുധം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഈ ശ്രമങ്ങളെ ഇസ്രായേല്‍ നിരന്തരമായി ആക്രമിച്ചു നശിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇവിടെയാണ് പ്രസക്തമായ മറ്റൊരു ചോദ്യം. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ഇറാന് എന്തുകൊണ്ട് ആണവായുധം നിര്‍മ്മിച്ചുകൂടാ? ഇസ്രായേലും അമേരിക്കയും മറ്റ് പാശ്ചാത്യ ശക്തികളും ഇതിനെ നോക്കിക്കാണുന്നത് മറ്റൊരു തരത്തിലാണ്. സിറിയയില്‍ രൂപംകൊണ്ട ഇസ്ലാമിക് സ്റ്റേറ്റ് പോലെയുള്ള ഭീകര സംഘടനകള്‍ക്ക് പിന്നിലും ഇറാനായിരുന്നു. ആയത്തൊള്ള അലി ഖമേനിയുടെ വലം കൈയായിരുന്ന ജനല്‍ കാസിം സുലൈമാനിയുടെ ബ്രെയിന്‍ ചൈല്‍ഡ് ആയിരുന്നു ഇസ്ലാമിക് സ്റ്റേറ്റ്. ഇക്കാരണത്താലാണ് ബാഗ്ദാദ് എയര്‍പോര്‍ട്ടില്‍ ബോംബിട്ട് സുലൈമാനിയെ അമേരിക്ക വധിച്ചത്. ഇറാന്‍ ആണവായുധം നിര്‍മ്മിക്കുകയും അത് സായുധ തീവ്ര മതവാദികളുടെ കയ്യിലെത്തുകയും ചെയ്താല്‍ അത് ലോകത്തിന്റെ വിനാശമാവും. കുറഞ്ഞപക്ഷം, ഇസ്രായേലിന് നേര്‍ക്ക് അത് പ്രയോഗിക്കപ്പെട്ടേക്കാം. ഇതനുവദിച്ചു കൊടുക്കാന്‍ ഇസ്രായേല്‍ തയ്യാറല്ല.
യഹൂദര്‍ ജീസസ് ക്രൈസ്റ്റിനെ പൂര്‍ണ്ണമായി അംഗീകരിക്കുന്നില്ലെങ്കിലും ആഗോള ക്രിസ്ത്യാനികളുടെ പുണ്യഭൂമിയാണ് ഇസ്രായേല്‍. അവിഭക്ത ഇസ്രായേല്‍ – പലസ്തീന്‍ ദേശത്താണ് യേശുദേവന്‍ ജീവിച്ചത്. മാത്രമല്ല, ഏകദേശം ആയിരത്തി എണ്ണൂറോളം വര്‍ഷങ്ങള്‍ ലോകമാകമാനം അലഞ്ഞ യഹൂദര്‍ 1948-ല്‍ ഡേവിഡ് ബെന്‍ ഗുറിയോണ്‍-ന്റെ നേതൃത്വത്തില്‍ ഇസ്രായേല്‍ രൂപീകരിച്ചതും പാശ്ചാത്യ ശക്തികളുടെ പിന്തുണയോടെ ആയിരുന്നു. ഈ പിന്തുണയ്ക്കുള്ള പ്രധാന കാരണം ഇസ്രായേലും, യഹൂദരും ക്രിസ്തുമത വിശ്വാസികള്‍ക്ക് അവരുടെ അസ്തിത്വത്തിന്റെ ഭാഗമായതുകൊണ്ടാണ്.
കൂടാതെ, അമേരിക്കയില്‍ ജീവിക്കുന്ന യഹൂദരുടെ ഒരു ലോബി ലോകമാകമാനമുള്ള സയണിസ്റ്റ് മൂവ്‌മെന്റിന്റെ ഭാഗമായി ഇസ്രായേലിനുള്ള പിന്തുണയും, സംരക്ഷണവും ഉറപ്പാക്കുന്നു. ആണവശക്തികളിലൊന്നായ ഇസ്രായേല്‍ ഏറ്റവുമധികം ആയുധങ്ങള്‍ നിര്‍മ്മിച്ചു വില്‍ക്കുന്ന ആഗോള ആയുധ മാര്‍ക്കറ്റിലെ വന്‍ശക്തികളില്‍ ഒന്നാണ് എന്ന വസ്തുതയും മറന്നുകൂടാ. തീവ്രഇസ്ലാമിക നയങ്ങള്‍ ഇസ്രായേലിനും പശ്ചിമേഷ്യക്കും ഭീഷണിയാണോ എന്ന ചോദ്യം വിരല്‍ചൂണ്ടുന്നത് ഇറാനിലെ മതഭരണകൂടത്തിന് നേര്‍ക്കാണ്. സാഹചര്യങ്ങളും, ചരിത്രവും അതാണ് സാധൂകരിക്കുന്നതും.
യൂറോപ്യന്മാര്‍ കൊളോണിയലിസത്തിന്റെ ഭീകരത ലോകവ്യാപകമായി നൂറ്റാണ്ടുകളായി അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. ആഫ്രിക്കയും ഏഷ്യയും ലാറ്റിനമേരിക്കയും എല്ലാം യൂറോപ്യന്മാരുടെയും അവര്‍ കുടിയേറി നിലയുറപ്പിച്ചിട്ടുള്ള അമേരിക്കയുടെയും സാമ്രാജ്യത്വ നിലപാടുകളില്‍ വീര്‍പ്പുമുട്ടുകയാണ്. മൂന്നാം ലോകരാജ്യങ്ങളില്‍ ആഭ്യന്തര അസ്ഥിരത സൃഷ്ടിച്ചു, ആ രാജ്യങ്ങളെ തന്നെ തകര്‍ത്തുകളയുന്ന പാശ്ചാത്യ തന്ത്രങ്ങള്‍ നാം കണ്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ, ഒരു കാര്യം മറന്നുകൂടാ. ‘ഇറാന്‍ ഉള്‍പ്പെടെയുള്ള ഇത്തരം മൂന്നാംലോകരാജ്യങ്ങള്‍ മനുഷ്യാവകാശങ്ങളുടെ നഗ്‌നമായ ലംഘനങ്ങള്‍ക്കും, കടുത്ത ദാരിദ്ര്യത്തിനും പേരുകേട്ടവയാണ്. വെനിസ്വലയും, ഇറാനും മറ്റും പ്രകൃതി വിഭവങ്ങള്‍ കൊണ്ട് സമൃദ്ധമാണെകിലും അവിടുത്തെ ഭരണാധികാരികള്‍ ജനങ്ങള്‍ക്കാവശ്യമായ സ്വാതന്ത്ര്യവും ജീവിതനിലവാരവും ഉറപ്പുവരുത്തുന്നതില്‍ പരാജപ്പെട്ടു.
മനുഷ്യജീവിതം നരകമാവുന്നയിടങ്ങളിലെ അമേരിക്കയുടെ ഇടപെടലുകള്‍ എണ്ണയുടെ നിയന്ത്രണത്തിനു വേണ്ടി മാത്രമാണെന്ന് കരുതാനാവില്ല. ഇറാന്‍ ഭരണകൂടം പശ്ചിമേഷ്യയില്‍ തീവ്ര ഇസ്ലാമിക സംസ്‌കാരം അടിച്ചേല്‍പ്പിക്കുന്നതിനെ പിന്തുണയ്ക്കാന്‍ മനുഷ്യാവകാശങ്ങളെ അംഗീകരിക്കുന്നവര്‍ക്കാവില്ല. നമുക്ക് തൊട്ടടുത്തുള്ള അഫ്ഗാനിസ്ഥാന്‍ ഒരുദാഹരണമായി മുന്നിലുണ്ട്.
ഇറാനും ഇസ്രായേലും അമേരിക്കയും നേരിട്ടേറ്റുമുട്ടുന്ന ഈ യുദ്ധം എന്നവസാനിക്കുമെന്നു പറയാനാവാത്ത സ്ഥിതിയാണ്. സമാധാന ചര്‍ച്ചകളും അതിനെ കാറ്റില്‍പറത്തിയുള്ള ബോംബിങ്ങും പശ്ചിമേഷ്യയെ ദിനംപ്രതി ദുരിതത്തിലാഴ്ത്തിക്കൊണ്ടിരിക്കുകയാണി. ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്ന ഭാരതീയരുടെ ഭാവി തന്നെ ആശങ്കയിലാണുള്ളത്. പാചകവാതക ക്ഷാമം, പെട്രോളിന്റെ ദൗര്‍ലഭ്യം ഇവയെല്ലാം ഒരു ഭീഷണിയായി നമുക്ക് മുന്നിലുണ്ട്.
ആഗോള സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കികൊണ്ടിരിക്കുന്ന പശ്ചിമേഷ്യന്‍ യുദ്ധം മറ്റുപലരാജ്യങ്ങളിലും അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. എണ്ണയ്ക്കും പെട്രോളിനും വേണ്ടി തെരുവിലിറങ്ങിയ ജനങ്ങള്‍ ഒരു സര്‍ക്കാരിനെ നിഷ്‌കാസനം ചെയ്ത ശ്രീലങ്ക ഒരു ദുഃസൂചനയായി നമുക്കരികില്‍ തന്നെയുണ്ട്. ഭാരതം പോലെയുള്ള ജനനിബിഡമായ ഒരു രാഷ്ട്രം ഈ യുദ്ധത്തെ കരുതിയിരിക്കണം. അതിന് ഭരിക്കുന്ന ഗവണ്മെന്റ് മാത്രം ശ്രദ്ധിച്ചാല്‍ മതിയാവില്ല. സാമൂഹ്യമായ ജാഗ്രതയും കരുതലും വേണം. ഓരോ പൗരനും ജാഗരൂകനായിരിക്കണം.
ഏപ്രില്‍ അവസാനത്തെ ക ണക്കനുസരിച്ച് ഏകദേശം 13 ലക്ഷത്തോളം ഭാരതീയരാണ് ഗള്‍ഫ് നാടുകളില്‍ ഉള്ളത്. അതില്‍ 2 ലക്ഷത്തോളം ആളുകള്‍ തിരികെ ഭാരതത്തിലെത്തി. ഇത് ഭാരതത്തിന്റെ തൊഴില്‍ മാര്‍ക്കറ്റില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്ന കാര്യം നിസ്തര്‍ക്കമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തൊഴിലിടങ്ങളില്‍ നിന്ന് മാനവവിഭവ ശേഷിയെ അകറ്റുന്ന, വെല്ലുവിളികള്‍ നിറഞ്ഞ ഒരു ഭാവിയിലേക്ക് വിരല്‍ചൂണ്ടുന്ന ഇക്കാലഘട്ടത്തില്‍, പശ്ചിമേഷ്യയിലെ സംഘര്‍ഷം ഒരു വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഏകദേശം 60 ലക്ഷത്തോളംബാരല്‍ ഓയില്‍ ദിനംപ്രതി ഉപയോഗിക്കുന്ന ഭാരതം പോലെയുള്ള ഒരു രാജ്യത്തിന്, പ്രതിദിനം 200 ലക്ഷത്തോളം ബാരല്‍ ഓയില്‍ കടന്നുപോയ്‌ക്കൊണ്ടിരുന്ന ഹോര്‍മുസ് കടലിടുക്ക് അടച്ചത് കനത്ത തിരിച്ചടിയായി. എല്‍.പി.ജി, പി.എന്‍.ജി സപ്ലൈ നിലച്ചത് ഇന്ത്യയിലെ ഫുഡ് ചെയിന്‍ മേഖലയെ താറുമാറാക്കി. പല ഹോട്ടലുകളും, റെസ്റ്ററന്റുകളും അടച്ചുപൂട്ടി. പാചക വാതക ലഭ്യതയില്‍ വന്ന കുറവ് കൂടുതല്‍ ചിലവേറിയ ഇലക്ട്രിക്ക് ഉപകരണങ്ങളുടെ ഡിമാന്‍ഡ് പെട്ടെന്ന് വര്‍ദ്ധിക്കാന്‍ ഇടയാക്കി. ലോകത്തില്‍ ഏറ്റവും ചിലവ് കുറഞ്ഞ മാര്‍ഗത്തില്‍ രാസവളങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു രാജ്യമാണ് ഇറാന്‍. പ്രതിവര്‍ഷം ഏകദേശം 5 ലക്ഷം ടണ്‍ യൂറിയ ആണ് ഇറാന്‍ ഭാരതത്തിലേക്കും ബ്രസീലിലേക്കും ആഫ്രിക്കയിലേക്കുമായി കയറ്റി അയക്കുന്നത്. ഇതും ഭാരതത്തെ കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഒരു ഡോളറിന് 111 രൂപ എന്ന നിലയിലേക്ക് ഇടിഞ്ഞിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രതീക്ഷിക്കുന്നത് 4.6% പണപ്പെരുപ്പമാണ്. ഇന്ത്യയുടെ പ്രധാന വാണിജ്യ പങ്കാളികളായ യുഎഇയും ഒമാനും ഇറാന്റെ ആക്രമണത്തില്‍ വലഞ്ഞിരിക്കുകയാണ്. ഇന്ത്യയുടെ മറ്റൊരു സഖ്യരാജ്യമായ ഇസ്രായേല്‍, ഇറാനുമായി യുദ്ധത്തിലേര്‍പ്പെട്ടു, കടുത്ത പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഭാരതത്തെ സംബന്ധിച്ചിടത്തോളം പശ്ചിമേഷ്യയിലെ പോരാട്ടം കനത്ത വെല്ലുവിളിയാണ്. ഇപ്പോള്‍ തന്നെ ഇന്ത്യ, ഓയിലിന് വേണ്ടി ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെയും അമേരിക്കയെയും ആശ്രയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയുടെ മറ്റൊരു ഓയില്‍ വിതരണക്കാരായിരുന്ന റഷ്യ ഉക്രയിനുമായി ഇപ്പോഴും യുദ്ധത്തിലാണ്. മാറിമറിയുന്ന ലോകക്രമം, വളരെ ശ്രദ്ധയോടെ നിലപാട് എടുക്കാന്‍ പാകത്തില്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തില്‍ ആക്കിയിരിക്കുന്നു എന്ന കാര്യം സുവ്യക്തമാണ്. ഈ സാഹചര്യത്തില്‍ ഓരോരുത്തരും ‘മിതവ്യയം’ ഉറപ്പുവരുത്തണം. സ്വദേശി ഉല്‍പ്പന്നങ്ങള്‍ കഴിയുന്നത്രയും ഉപയോഗിക്കണം. അന്ത്യോദയ പോലെയുള്ള ഏകാത്മമാനവദര്‍ശനങ്ങള്‍ ഇത്തരുണത്തില്‍ പ്രസക്തമാണ്. സഹജീവികളെ മറന്നുകൊണ്ടുള്ള അതിജീവനം ഒരു തിന്മയായി ഭവിക്കും. സമൂഹത്തിന്റെ പൊതുസ്വഭാവം നന്മ പറയുകയുകയും പ്രവൃത്തിയില്‍ അത് വിസ്മരിക്കുകയും ചെയ്യുക എന്നുള്ളതാണ്. ഇക്കാരണത്താല്‍ നാം കൂടുതല്‍ കര്‍മ്മോത്സുകരാവേണ്ടതുണ്ട്.
ഭാരതം സമാധാനത്തിന്റെ ഹൃദയഭൂമിയാണ്. ആര്‍ഷ ഭാരത സംസ്‌കാരവും, സനാതനമായ ദര്‍ശനങ്ങളും ഒരു സൗരപ്രഭ പോലെ സഹസ്രാബ്ദങ്ങളായി ഈ ഭൂമിയെ അനുഗ്രഹിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാറ്റിലും ഈശ്വരചൈതന്യം നിറഞ്ഞുനില്‍ക്കുന്നു എന്ന വൈദിക സന്ദേശം തത്വമസിയായി വിരാജിച്ചു നില്‍ക്കുകയാണ്. സിദ്ധാര്‍ത്ഥനും ശങ്കരനും മഹാവീരനും ദര്‍ശിച്ച ശാന്തിയുടെ ഉറവിടം അനാദിയായ ഉപനിഷദ് ദര്‍ശനങ്ങളാണ്. വിശ്വശാന്തിക്കായി ലോകം നമ്മെ ഉറ്റുനോക്കുമ്പോള്‍ അത് പ്രദാനം ചെയ്യാനുള്ള ശേഷി നമുക്കുണ്ടോ എന്നതും പ്രസക്തമാണ്.
സ്മൃതികളില്‍ കുടുങ്ങിയ പൗരാണിക ദര്‍ശങ്ങള്‍, ശ്രുതികളില്‍ വീണ്ടും ചിട്ടപ്പെടുത്തേണ്ടത് ഭാരതത്തിനും, ലോകത്തിനും അനിവാര്യമാണ്. ജാതി, മതം തുടങ്ങിയ മനുഷ്യനിര്‍മ്മിത അതിര്‍വരമ്പുകള്‍ ഭേദിച്ചു മുന്നേറാന്‍ ഋഷീശ്വരന്മാര്‍ താളമിട്ടുപാടിയ സാമഗാനങ്ങള്‍ വീണ്ടും നമുക്ക് പാടാന്‍ കഴിയണം. ഭാവനാപൂര്‍ണ്ണമായ ജീവിതം നയിക്കാന്‍ സാധിക്കണം. അത് ലോകത്തിനായി പകര്‍ന്നുനല്‍കാന്‍ ശ്രമിക്കണം. അന്താരാഷ്ട്ര യോഗാദിനം പോലെയുള്ള ആഘോഷങ്ങളെ വരവേല്‍ക്കുമ്പോള്‍ തന്നെ, ഇങ്ങനെയുള്ള ഭാരതീയ വിജ്ഞാന ശാഖകള്‍ മനുഷ്യരാശിക്ക് പ്രാപ്യമായി തീരുന്നിടത്തു, സമാധാനത്തിന്റെ പ്രഭകള്‍ ഇരുണ്ടുമൂടിയ യുദ്ധാന്തകാരത്തിനു അന്ത്യം കുറിക്കും. അവിടെ സമാധാനം പിറവികൊള്ളും.
ആഗോള മതമേലധ്യക്ഷന്മാര്‍ ഒരുമിച്ചു കൂടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ലോകസമാധാനത്തിന് കാലോചിതമായ പരിഷ്‌കാരങ്ങള്‍ മതങ്ങളും വരുത്തേണ്ടതുണ്ട്. ഓരോ മനുഷ്യജീവനും വിലപ്പെട്ടതാണ്. യുദ്ധങ്ങളുടെ വിലയാണ് ഇല്ലാതാവുന്ന ഓരോ മനുഷ്യജീവനും. ഐക്യരാഷ്ട്രസഭ പോലെയുള്ള നിര്‍ജ്ജീവമായ സംവിധാനങ്ങള്‍ അപ്രസക്തമായിരിക്കുന്നു. ഇക്കാരണത്താല്‍ തന്നെ അനാദിയായ പൈതൃകമുള്ള ഭാരതം ആഗോള മത,രാഷ്ട്രീയ ശക്തികളെ യുദ്ധനിരാസത്തിന്റെ പാതയിലേക്ക് നയിക്കാന്‍ പ്രാപ്തമായ ഒരു വേദി നിര്‍മ്മിക്കേണ്ടത് ഒരു ചരിത്ര നിയോഗമായിത്തീരും.


















