പൂജനീയ സര്‍സംഘചാലക് ഡോ. മോഹൻ ഭാഗവത് തൃശ്ശൂരിലെ പൗരപ്രമുഖ സംഗമത്തില്‍ നടത്തിയ പ്രഭാഷണത്തിന്റെ സംക്ഷിപ്ത രൂപംത്തിന്റെ സംക്ഷിപ്ത രൂപം
ഏകത്വത്തിന്റെ രഹസ്യം ലോക ത്തിന് നല്‍കാനായി നമ്മള്‍ ഒരു സംവിധാനം ഉണ്ടാക്കണം. അങ്ങനെയൊരു ജോലി ഒരു വ്യക്തിക്കോ ഒരു കൂട്ടം ആളുകള്‍ക്കോ ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട് ഋഷിമാര്‍ നമ്മുടെ രാഷ്ട്രത്തെ അങ്ങനെ സൃഷ്ടിച്ചു. അത് ഏതെങ്കിലും ഭരണകൂട അധികാരത്താല്‍ സൃഷ്ടിക്കപ്പെട്ടതല്ല. നമ്മുടെ രാഷ്ട്രം ഭരണകൂടത്തില്‍ കേന്ദ്രീകൃതമല്ല. അറിവും ലക്ഷ്യവുമുള്ള ഋഷിമാര്‍ തപസ്സനുഷ്ഠിച്ചു, അതിലൂടെയാണ് രാഷ്ട്രം സൃഷ്ടിക്കപ്പെട്ടത്. അതിനാല്‍ ഈ സത്യം ലോകത്തിന് നല്‍കുക എന്നത് ഭാരതീയന് ദൈവം നല്‍കിയ കടമയാണ്. എല്ലാറ്റിനെയും ബന്ധിപ്പിക്കുകയും അവയെ ഒരുമിച്ച് നിര്‍ത്തുകയും എല്ലാവരുടെയും പുരോഗതി സ്വപ്‌നം കാണുകയും ചെയ്യുന്ന സത്യം. ശരീരം, മനസ്സ്, ബുദ്ധി എന്നിവയെല്ലാം വെവ്വേറെയാണെന്നാണ് നിലവിലെ അറിവ് പറയുന്നത്. നിങ്ങള്‍ക്ക് ശാരീരിക സുഖം വേണമെങ്കില്‍ ബുദ്ധി അടച്ചുപിടിക്കണം, തിരിച്ചും. അവ ഒരുമിച്ച് നടക്കില്ല. എന്നാല്‍ ശാശ്വത തത്വങ്ങള്‍ പറയുന്നു ഈ മൂന്നും ആത്മാവുമായി അഭേദ്യമായി ബന്ധമുണ്ട് എന്ന്.
നിലവിലെ വിശ്വാസം പറയുന്നത് വ്യക്തി മാഹാത്മ്യവാദമുണ്ടെങ്കില്‍ സമൂഹം കഷ്ടപ്പെടും, സോഷ്യലിസമുണ്ടെങ്കില്‍ വ്യക്തിക്ക് മാറിനില്‍ക്കേണ്ടി വരും എന്നാണ്. മനുഷ്യത്വം വികസിച്ചാല്‍ പരിസ്ഥിതി കഷ്ടപ്പെടും. പരിസ്ഥിതി കഷ്ടപ്പെടരുതെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പുരോഗതി നിര്‍ത്തണം. അവയ്ക്ക് ഒരുമിച്ച് പോകാന്‍ കഴിയില്ല, എന്നൊക്കെയാണ് വിശ്വാസം. എന്നാല്‍ ധര്‍മ്മത്തിന്റെ, ആത്മാവിന്റെ ഈ തത്വം ഇവ മൂന്നിനെയും ബന്ധിപ്പിക്കുകയും ഒന്നിച്ച് പുരോഗതി കൊണ്ടുവരികയും ചെയ്യുന്നു. അര്‍ത്ഥവും കാമവും ആവശ്യമായ പുരുഷാര്‍ത്ഥങ്ങളാണ്. ആഗ്രഹങ്ങളും അവയുടെ പൂര്‍ത്തീകരണത്തിനായുള്ള മാര്‍ഗ്ഗങ്ങളും അവശ്യങ്ങളാണ്. എന്നാല്‍ ലോകത്തില്‍ എല്ലാവരും അനുഭവിക്കുന്നതുപോലെ, ഒരു പരിധി വരെ അവയ്ക്ക് നമ്മുടെ ആഗ്രഹങ്ങളെ പൂര്‍ത്തീകരിക്കാനും സന്തോഷിപ്പിക്കാനും കഴിയും. എന്നാല്‍ സന്തോഷം നിലനില്‍ക്കുന്നതല്ല, നമ്മള്‍ അതിനപ്പുറം മോക്ഷത്തിലേക്ക് അതായത് മോചനത്തിലേക്ക് പോകണം. നമ്മുടെ ആഗ്രഹം പൂര്‍ത്തീകരിക്കപ്പെടും, അത് പൂര്‍ത്തീകരിക്കാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും നമുക്കുണ്ടാകും, അതിനപ്പുറം പോകുകയും ചെയ്യും. നമ്മള്‍ ഈ ലൗകിക സുഖങ്ങളില്‍ കുടുങ്ങിപ്പോകുകയുമില്ല. ഇത് എങ്ങനെ ഒരുമിച്ച് കൊണ്ടുവരും. ധര്‍മ്മത്തിന്റെ അച്ചടക്കം. ധര്‍മ്മം എന്നാല്‍ മതമല്ല, മതം എന്നത് ആരാധനാ രീതിയാണ്. ധര്‍മ്മം അതിനപ്പുറമാണ്. മതങ്ങളിലെ എല്ലാം, ചെയ്യേണ്ടവയും ചെയ്യരുതാത്തവയും ആരാധനകളും നമ്മെ ധര്‍മ്മത്തിലേക്ക് നയിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളവയാണ്. ആ ധര്‍മ്മം ഒന്നാണ്. മാനവ ധര്‍മ്മം. എന്നാല്‍ ഇന്നത്തെക്കാലത്ത് നമ്മള്‍ ഇത് പറഞ്ഞാല്‍ നിങ്ങള്‍ ഹിന്ദുത്വമാണ് പറയുന്നതെന്ന് വിമര്‍ശിക്കുന്നവര്‍ പറയും. കാരണം ഈ കാര്യങ്ങള്‍ നമ്മുടെ പൂര്‍വ്വികര്‍ കണ്ടെത്തിയതാണ്. ഇന്ന് നമ്മുടെ ആരാധനാ രീതി എന്തായാലും അത് വന്നത് ഒരേ പൂര്‍വ്വികരില്‍ നിന്നാണ്. അവര്‍ നമ്മളോട് പറയുകയും ലോകത്തിന് നല്‍കുകയും ചെയ്തു, ഭാരതത്തിന് ഈ ചുമതല നല്‍കപ്പെട്ടിട്ടുണ്ട്. നമ്മള്‍ വീണ്ടുമൊരിക്കല്‍ കൂടി ഉണര്‍ന്നുപ്രവര്‍ത്തിക്കുകയും ലോകത്തിന് ധര്‍മ്മം നല്‍കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിനാല്‍ അവിടെ പോരാട്ടമില്ല, ഏകോപനവും സഹകരണവുമുണ്ട്. നമ്മള്‍ ലോകത്തില്‍ നിന്ന് എല്ലാം സ്വീകരിക്കുന്നുണ്ട്, എന്നാല്‍ നമ്മള്‍ കൃതജ്ഞതയോടെ അത് തിരിച്ചുനല്‍കണം. നമുക്കുള്ളിലും എല്ലാറ്റിനുള്ളിലും ഏകോപനവും സഹകരണവും ഉണ്ടായിരിക്കണം. സമന്വയം അഥവാ നമ്മുടെ സംസ്‌കാരമായ ഈ സ്വഭാവം നമ്മുടെ പ്രത്യേകതയാണ്.
വ്യക്തികള്‍ക്ക് അവരുടേതായ സ്വഭാവമുണ്ട്. സാമൂഹിക സ്വഭാവമാണ് സംസ്‌കാരം. അത് നമ്മെ ബന്ധിപ്പിക്കുന്നു. അത് നമ്മുടെ രാജ്യത്തെ ഓരോ വിശ്വാസികളിലുംഉണ്ട്. ആ വിശ്വാസങ്ങള്‍ ഭാരതത്തില്‍ ഉത്ഭവിച്ചതാണോ അതോ പുറത്തുനിന്ന് വന്നതാണോ എന്നത് പ്രശ്‌നമല്ല. ഈ സ്വാധീനങ്ങള്‍ ഇപ്പോഴും അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. നമ്മുടെയെല്ലാം ഡി.എന്‍.എ ഒന്നുതന്നെയാണ്. നമ്മളെല്ലാവരും ഭാരതമാതാവിന്റെ മക്കളാണെന്ന് ലോകത്തിനറിയാം. നമ്മള്‍ ഹിന്ദുക്കളുമാണ്. തങ്ങളെ ഹിന്ദു എന്ന് വിളിക്കാത്തവര്‍ ‘ഹിന്ദവികള്‍’ എന്ന് രേഖപ്പെടുത്തപ്പെടുന്നു. ഹിന്ദുസ്ഥാനില്‍ നിന്ന് വന്നവര്‍. ഇതാണ് വാസ്തവം. അതിനാല്‍ ഇത് ഹിന്ദുത്വത്തെ ബന്ധിപ്പിക്കുന്നു, എല്ലാ ആരാധനകള്‍ക്കും എല്ലാ വൈവിധ്യങ്ങള്‍ക്കും അപ്പുറം നമ്മെ ബന്ധിപ്പിക്കുന്നു. നമ്മുടെ 100 വര്‍ഷത്തെ പരീക്ഷണം അത് തെളിയിക്കുന്നു. എല്ലാവര്‍ക്കും വരാം, എല്ലാവര്‍ക്കും ഈ രാജ്യത്തിനായി പ്രവര്‍ത്തിക്കാം. ഈ മനോഭാവത്തോടെ എല്ലാ വ്യത്യാസങ്ങളും അവസാനിക്കുന്നു. അതാണ് ഒന്നാമത്തെ കാര്യം. അതിനാല്‍ ഒന്നാമതായി ഹിന്ദുസ്ഥാന്‍ ഒരു ഹിന്ദു രാഷ്ട്രമാണ്. അത് മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരെയുള്ള ഹിന്ദുവല്ല, അത് വസുധൈവ കുടുംബകം എന്ന നിലയിലുള്ള ഹിന്ദുവാണ്, അതാണ് സങ്കല്‍പ്പം. എല്ലാ വൈവിധ്യങ്ങളും തുടരും. അവ അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യും. യാതൊരു സംഘര്‍ഷവുമുണ്ടാകില്ല. അതാണ് ഹിന്ദു.
രണ്ടാമതായി ഈ പ്രവര്‍ത്തനം ഒരു വ്യക്തിക്കോ ഒരു കൂട്ടം ആളുകള്‍ക്കോ പാര്‍ട്ടിക്കോ ഗവണ്‍മെന്റിനോ ചെയ്യാന്‍ കഴിയില്ല. ലോകത്തിന് ഇത് പഠിപ്പിച്ചു കൊടുക്കണമെങ്കില്‍ ഭാരതം മഹത്വം കൈവരിക്കണം. ഭാരതം മഹത്വം കൈവരിക്കണമെങ്കില്‍ ഓരോ ഭാരതീയനും ഈ ചുമതലയില്‍ വിശ്വാസമര്‍പ്പിക്കുകയും പരിശ്രമിക്കുകയും വേണം. ഈ സമൂഹത്തെ ആടുകളെപ്പോലെയോ കന്നുകാലികളെപ്പോലെയോ ആര്‍ക്കും നയിക്കാന്‍ കഴിയില്ല. സമൂഹത്തിന് എല്ലാവരെയും അവിടെ എത്തിക്കാന്‍ കഴിയും. സമൂഹമാണ് പരമോന്നതം. നമ്മള്‍ അത് കണ്ടുകൊണ്ടിരിക്കുകയാണ്. സമൂഹം മനസ്സ് മാറ്റിയാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ മാറ്റം കൊണ്ടുവരും, അത് പലതവണ സംഭവിച്ചിട്ടുണ്ട്. ഓരോ തെരഞ്ഞെടുപ്പും ആരാണ് ആരെ നയിക്കുന്നതെന്ന് നമുക്ക് കാണിച്ചുതന്നു. നേതാക്കളല്ല സമൂഹത്തെ നയിക്കുന്നത്. ജനാധിപത്യത്തില്‍ സമൂഹമാണ് നയിക്കുന്നത്. അതിനാല്‍ ഭാരതവര്‍ഷത്തിലും അതിന്റെ സംവിധാനങ്ങളിലും നിയമങ്ങളിലും എല്ലാറ്റിലും മാറ്റം വരുത്തണമെങ്കില്‍ ആദ്യം നമ്മള്‍ സമൂഹത്തെ മാറ്റണം. സമൂഹത്തെ മാറ്റാതെ ആ മാറ്റം കൈവരിക്കാന്‍ കഴിയില്ല. ആ സമൂഹത്തെ മാറ്റാന്‍ നമ്മള്‍ മാറ്റത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കണം. കാരണം സാമൂഹിക ജീവിതത്തിലെ ഓരോ വ്യക്തിയും ചിന്തിക്കുകയല്ല ചെയ്യുന്നത്, അവന്‍ പിന്തുടരുകയാണ് ചെയ്യുന്നത്. ട്രെന്‍ഡ് സെറ്ററുകളുണ്ട് (പ്രവണതകള്‍ സൃഷ്ടിക്കുന്നവര്‍), അവന്‍ അതിനെ പിന്തുടരുന്നു, അവന്‍ ഫാഷന്‍ സെറ്ററുകളെ പിന്തുടരുന്നു. അതിനാല്‍ സുതാര്യരും നല്ല വ്യക്തികളുമായ, സമൂഹവുമായി ജീവസ്സുറ്റ സമ്പര്‍ക്കം പുലര്‍ത്തുന്ന, സമൂഹം സത്യസന്ധരെന്നും മനസ്സില്‍ ലക്ഷ്യമുള്ളവരെന്നും വിശ്വസിക്കുന്ന വ്യക്തികള്‍ രാജ്യത്തിനായി പ്രവര്‍ത്തിക്കുകയും രാജ്യത്തിനായി ജീവിക്കുകയും വേണം. അത്തരം വ്യക്തികള്‍ എല്ലാ മൊഹല്ലകളിലും ഗ്രാമങ്ങളിലും ഉണ്ടെങ്കില്‍, അവര്‍ നല്ല അന്തരീക്ഷം സൃഷ്ടിക്കുകയും മാറ്റം കൊണ്ടുവരികയും ചെയ്യും. അത് അന്തിമമായി എല്ലാറ്റിലും മാറ്റത്തിലേക്ക് നയിക്കുന്ന ഒരു സമൂഹമായി മാറും. അതിനാല്‍ വ്യക്തി നിര്‍മ്മാണം എന്നത് അത്തരം വ്യക്തികളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം ആരംഭിച്ചത്. ടാഗൂര്‍ ‘സ്വദേശി സമാജ്’ എന്നതില്‍ ഇത് വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഘം സ്ഥാപിതമായത്. സംഘം പ്രവര്‍ത്തിക്കുന്ന ആശയം പുതിയതല്ല. അത് സംഘത്തിന്റെ സ്വന്തം ആശയമല്ല, നമ്മളത് സമൂഹത്തില്‍ നിന്നും അതിന്റെ പാരമ്പര്യത്തില്‍ നിന്നും അതിന്റെ ചിന്തകളില്‍ നിന്നും ഭാരതത്തില്‍ നടന്നുകൊണ്ടിരുന്ന എല്ലാറ്റില്‍ നിന്നും കടമെടുത്തതാണ്. എല്ലാവരും എത്തിച്ചേര്‍ന്ന അതേ നിഗമനം തന്നെയാണ് ഇത്. മഹാത്മജി, തിലക് ജി, സുഭാഷ് ബാബു, അംബേദ്കര്‍ ജി, മാളവ്യ ജി, നെഹ്‌റു ജി തുടങ്ങിയ എല്ലാ നേതാക്കള്‍ക്കും ഈ ചിന്തകള്‍ ഉണ്ടായിരുന്നു. സംഘം വന്നിരിക്കുന്നത് പൂര്‍ത്തീകരിക്കാനാണ്, ഒന്നിനെയും തകര്‍ക്കാനല്ല. അങ്ങനെ സംഘം പ്രവര്‍ത്തിക്കുന്നു. സംഘം ഒരു കാര്യം മാത്രമേ ചെയ്യുന്നുള്ളൂ. അത്തരം നല്ല നല്ല വ്യക്തികളെ സൃഷ്ടിക്കുക. അത് വളരെ സമയമെടുക്കുന്ന ജോലിയാണ്. നമ്മള്‍ അതില്‍ പൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കണം. ഇത്തരം ലോകത്തെ സൃഷ്ടിക്കുന്നതിനായി നമ്മള്‍ നമ്മളെത്തന്നെ സമര്‍പ്പിക്കണം. അതിനാല്‍ യഥാര്‍ത്ഥത്തില്‍ മാറ്റം കൊണ്ടുവരുന്നത് സംഘത്തിന് ഏറ്റെടുക്കാന്‍ കഴിയില്ല, സംഘം അങ്ങനെ അവകാശപ്പെടുന്നുമില്ല. സംഘം ശാഖകള്‍ മാത്രമാണ് നടത്തുന്നത്, അത് വ്യക്തികളെ സൃഷ്ടിക്കുന്നു. സംഘം മറ്റൊന്നും ചെയ്യുന്നില്ല, മറ്റൊന്നും ചെയ്യാന്‍ ആഗ്രഹിക്കുന്നുമില്ല. ഈ ജോലി പൂര്‍ത്തിയാവുകയും നമ്മുടെ സമൂഹത്തിലെ ഓരോ വ്യക്തിയും പരസ്പരം സംഘടിതരാവുകയും ചെയ്താല്‍ എല്ലാ ജോലികളും അവസാനിക്കും. അതിനുശേഷം നമ്മള്‍ മറ്റൊന്നും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. അപ്പോള്‍ ആ മാറ്റം എങ്ങനെ സംഭവിക്കും? അത് സംഭവിക്കുന്നത് ഈ സൃഷ്ടിക്കപ്പെട്ട വ്യക്തികള്‍ മറ്റെല്ലാം ചെയ്യുന്നത് കൊണ്ടാണ്. സംഘം മറ്റെങ്ങും പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ സ്വയംസേവകര്‍ എല്ലായിടവും പോകുകയും അവര്‍ എല്ലാറ്റിലും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കാരണം സമൂഹത്തെ സേവിക്കാന്‍ അവര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. അവര്‍ അവിടെ എന്ത് ചെയ്താലും അത് അവരുടേതാണ്. സംഘം അതിന്റെ ക്രെഡിറ്റ് എടുക്കാറില്ല. നിര്‍ഭാഗ്യവശാല്‍ സ്വയംസേവകരുടെ തെറ്റുകള്‍ കാരണം എന്തെങ്കിലും അപകീര്‍ത്തിയുണ്ടായാല്‍ അത് സംഘം ഏറ്റെടുക്കണം. കാരണം ആ ഉല്‍പ്പന്നം നമ്മുടെ ഭാഗത്തുനിന്നുള്ളതായിരുന്നു, നമ്മുടെ ഫാക്ടറിയില്‍ നിന്നുള്ളതായിരുന്നു. എന്നാല്‍ അവര്‍ ചെയ്യുന്നത് എന്തും സ്വതന്ത്രവും സ്വയംഭരണാധികാരമുള്ളതുമാണ്, അവര്‍ അത് സ്വയം ചെയ്യുന്നു. നമുക്ക് ആ ക്രെഡിറ്റ് ഇല്ല. നരേന്ദ്ര മോദിയെ ആളുകള്‍ പിന്തുണയ്ക്കുന്നു. മോദിജി നമ്മുടെ പ്രചാരകനായിരുന്നു, അദ്ദേഹം ഇപ്പോഴും ഒരു പ്രചാരകനെപ്പോലെ ജീവിക്കുന്നു, അത് ശരിയാണ്, അദ്ദേഹം ഇപ്പോഴും ഒരു സ്വയംസേവകനാണ്, ജീവിതകാലം മുഴുവന്‍ അങ്ങനെയായിരിക്കും. അദ്ദേഹം പ്രധാനമന്ത്രിയാണ്, ഭരണഘടനയനുസരിച്ച് രാജ്യം ഭരിക്കുന്നു, അദ്ദേഹം അത് ചെയ്യേണ്ടതുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വതന്ത്രവും സ്വയംഭരണാധികാരമുള്ളതുമായ പ്രത്യേക വിഭാഗമാണ്. മോദി അദ്ദേഹത്തിന്റെ ജോലി ചെയ്യുന്നു. പ്രാരംഭ ഘട്ടത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചില സഹായങ്ങള്‍ ആവശ്യമാണ്, സംഘം അത് നല്‍കുന്നു, എന്നാല്‍ അതിനുശേഷം അവര്‍ ആ കാര്യത്തിലും സ്വതന്ത്രരാകുന്നു. അതിനാല്‍ ചില സേവാപ്രവര്‍ത്തനങ്ങളെ കണ്ട് സംഘത്തിനെക്കുറിച്ച് ഊഹിക്കുകയോ വിലയിരുത്തുകയോ ചെയ്യരുത്. അത് സേവാഭാരതി ചെയ്യുന്ന സേവന പ്രവര്‍ത്തനമാണ്. അവര്‍ നമ്മുടെ സ്വയംസേവകരാണ്, അവര്‍ നമ്മുടെ സ്വയംസേവകരാണെന്നതില്‍ നമ്മള്‍ അഭിമാനിക്കുന്നു, അവര്‍ എപ്പോഴും അങ്ങനെയായിരിക്കും, എന്നാല്‍ സേവാഭാരതി സ്വതന്ത്രമായും സ്വയംഭരണാധികാരത്തോടെയും പ്രവര്‍ത്തിക്കുന്ന ഒരു പ്രത്യേക സ്ഥാപനമാണ്. ഇത് നമ്മള്‍ മനസ്സിലാക്കണം.
(തുടരും)




















