19-ാം നൂറ്റാണ്ടില്‍ ഇറ്റലിയെ വിദേശ ആധിപത്യത്തില്‍ നിന്ന് മോചിപ്പിക്കാനും ഒന്നിപ്പിക്കാനും സഹായിച്ച വിപ്ലവകാരിയായിരുന്നു ജോസഫ് മെസ്സിനി. യൂറോപ്പിനെ ജനാധിപത്യമാര്‍ഗ്ഗത്തില്‍ എത്തിക്കാനും പ്രേരണ ചെലുത്തിയ ജോസഫ് മെസ്സിനിയുടെ ജീവചരിത്രത്തിന്റെ മറാത്തി ഭാഷയിലെ തര്‍ജ്ജിമയ്ക്ക് 1907-ല്‍ ആമുഖം എഴുതിയത് 24 വയസ്സുള്ള വിനായക ദാമോദര്‍ സാവര്‍ക്കര്‍ ആയിരുന്നു. ഇംഗ്ലണ്ടില്‍ എത്തി ഒരു വര്‍ഷത്തിനുള്ളിലായിരുന്നു സാവര്‍ക്കര്‍ ആ ആമുഖം എഴുതിയത്. അത് ബ്രിട്ടീഷ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളില്‍ ഇടംപിടിക്കുകയും പുസ്തകം ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തു.
എങ്ങനെയാണ് ഇറ്റലിയെ സ്വാതന്ത്ര്യത്തിനായി പോരാടാന്‍ ജോസഫ് മെസ്സിനി പഠിപ്പിച്ചത് എന്ന് ഇന്ത്യന്‍ ജനതയെ ഉദ്‌ബോധിപ്പിക്കുകയാണ് ആ ആമുഖത്തിലൂടെ സാവര്‍ക്കര്‍ ചെയ്തത്. ശിവാജിയെ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനായി പ്രേരിപ്പിച്ച ഗുരു സമര്‍ത്ഥ രാംദാസിനെപ്പോലെ സംസ്‌കാരവും രാഷ്ട്രീയവും ഇടകലര്‍ന്ന തത്വസംഹിത രൂപീകരിച്ച വ്യക്തിയായാണ് മെസ്സിനിയെ സാവര്‍ക്കര്‍ അവതരിപ്പിച്ചത്. എങ്ങനെയാണ് 75,000 വിദേശ പട്ടാളക്കാര്‍ക്ക് 2 കോടി സ്വദേശികളെ നിയന്ത്രിക്കാനും ഭരിക്കാനും കഴിയുക എന്ന ചോദ്യം സാവര്‍ക്കര്‍ ഇന്ത്യന്‍ സമൂഹത്തോടായി ഉന്നയിച്ചു! മാത്രമല്ല, ഇന്ത്യന്‍ ജനതയോട് പോരാടാനുള്ള തയ്യാറെടുപ്പുകള്‍ നടത്താനും രഹസ്യമായി സംഘടിക്കാനുമുള്ള ഉപായങ്ങളും സാവര്‍ക്കര്‍ അതിലൂടെ മുന്നോട്ടുവെച്ചു. അതോടൊപ്പം ബോംബ് നിര്‍മ്മിക്കാനുള്ള ഉപായങ്ങള്‍ ഇംഗ്ലണ്ട്, റഷ്യ, പാരീസ് എന്നിവിടങ്ങളില്‍ നിന്ന് കൈക്കലാക്കുകയും അഭിനവ് ഭാരത് പോലുള്ള ഇന്ത്യയിലെ വിപ്ലവ സംഘടനകള്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്തു. തന്റെ സഹോദരനുമൊത്ത് ബ്രിട്ടീഷ് വിരുദ്ധ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനിടയില്‍ ബ്രിട്ടീഷ് പിടിയിലാവുകയും ഒന്നര ദശാബ്ദത്തോളം ജയിലില്‍ കഴിയേണ്ടി വരികയും ചെയ്തു.
വീര സാവര്‍ക്കറിന് ഭാരതരത്‌ന നല്‍കി ആദരിക്കണം എന്ന അഭിപ്രായം രാജ്യത്തിന്റെ പലകോണുകളില്‍ നിന്നും ഉയരുന്ന സമയത്ത് അദ്ദേഹത്തിന്റെ മഹത്വത്തെ അവമതിക്കുക എന്ന ലക്ഷ്യത്തോടെ ഒരു കൂട്ടര്‍ ആസൂത്രിതമായി പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിനെ ഒട്ടാകെ തന്ത്രപരമായി ഒരു കുടുംബാധിപത്യത്തില്‍ തളയ്ക്കുകയും ഹിന്ദു സമൂഹത്തിനെ രണ്ടാംകിട പൗരന്മാരാക്കി അവരോധിക്കുകയും ചെയ്ത ജവഹര്‍ലാല്‍ നെഹ്രു പുലര്‍ത്തിയിരുന്ന അവജ്ഞയും വിരോധവുമാണ് ഇക്കാലമത്രയും വീര സാവര്‍ക്കറിന് അനുയോജ്യമായ ആദരവ് നല്‍കുന്നതില്‍ നിന്നും രാജ്യത്തിനെ പിന്നോട്ട് വലിച്ചിരുന്നത്.
എന്നാലിന്ന് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഉള്‍പ്പെടെ ആസൂത്രിതമായി കമ്മ്യൂണിസ്റ്റുകാരും മതമൗലികവാദികളും അദ്ദേഹത്തെ ആക്രമിക്കുന്നു. സ്വാതന്ത്ര്യസമരത്തിനെ ഒറ്റുകൊടുത്ത് ബ്രിട്ടീഷുകാരുടെ ദാസ്യപ്പണി ചെയ്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്നത്തെ തലമുറക്കാര്‍ വീരസവര്‍ക്കര്‍ കൊടുത്ത ദയാഹര്‍ജിയെ അപഹസിക്കുന്നു. അതോടൊപ്പം 1857-ലെ ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭത്തെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് ആദ്യമായി വിശേഷിപ്പിച്ചത് സവര്‍ക്കറല്ല മറിച്ച്, കാറല്‍ മാക്‌സും ഏംഗല്‍സുമാണ് എന്നുള്ള കള്ളപ്രചാരണങ്ങളും നടത്തുന്നു. പാകിസ്ഥാന്‍ രൂപീകരണത്തിനും ദ്വിരാഷ്ട്ര വാദത്തിനും പിന്നില്‍ വീര സാവര്‍ക്കര്‍ ആണെന്നും ആത്യന്തികമായി അദ്ദേഹം ഒരു മുസ്‌ലിം വിരോധി ആയിരുന്നു എന്ന രീതിയിലുമുള്ള പ്രചാരണം മതമൗലിക വാദികളും നടത്തുന്നു.
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയെന്ന കുറ്റം ആരോപിച്ച് 28-ാം വയസ്സില്‍ 50 വര്‍ഷത്തെ ഇരട്ടജീവപര്യന്തം വിധിക്കപ്പെട്ട് ആന്തമാനിലെ ഏകാന്തതടവ് ഉള്‍പ്പെടെയുള്ള ശിക്ഷ ലഭിച്ച്; 14 വര്‍ഷങ്ങള്‍ക്കുശേഷം ജയില്‍ മോചിതനാകുമ്പോള്‍ വീര സാവര്‍ക്കറിനെ കാത്തിരുന്നത് 5 വര്‍ഷത്തേയ്ക്ക് ജില്ല വിട്ടുപോകരുത് എന്നുള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങളായിരുന്നു. ഇത്തരത്തിലുള്ള ഒരു വിപ്ലവകാരിയെയാണ് ബ്രിട്ടീഷുകാര്‍ക്ക് ദയാഹര്‍ജി നല്‍കി എന്നതിന്റെ പേരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ അധിക്ഷേപിക്കുന്നത്. നെഹ്‌റുവിനെയോ ഗാന്ധിജിയെയോ പോലെ സവര്‍ക്കറിനെ ഒരു രാഷ്ട്രീയ തടവുകാരനായി ബ്രിട്ടീഷുകാര്‍ പരിഗണിച്ചിരുന്നില്ല എന്ന വസ്തുതയും തടവുകാര്‍ക്ക് അന്ന് ലഭ്യമായിരുന്ന അവകാശം മാത്രമായിരുന്നു ദയാഹര്‍ജി നല്‍കുന്നത് എന്ന വസ്തുതയും കമ്യൂണിസ്റ്റുകാര്‍ പരിഗണിക്കാന്‍ തയ്യാറാകുന്നില്ല. തടവുകാര്‍ക്കുണ്ടായിരുന്ന ഇത്തരം അവകാശങ്ങള്‍ പ്രയോജനപ്പെടുത്തിയ നിരവധി നേതാക്കള്‍ സ്വാതന്ത്ര്യസമരചരിത്രത്തിലുണ്ട്. കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എസ് എ ഡാങ്കെ ഉള്‍പ്പെടെയുള്ളവരെ ഇക്കാരണത്താല്‍ അപഹസിക്കാന്‍ പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ? നിരവധി വിപ്ലവകാരികളെ ഒരൊറ്റ ദയാഹര്‍ജി നല്‍കിയതിലൂടെ മോചിപ്പിച്ച ബ്രിട്ടീഷ് അധികൃതര്‍ ഒന്നിലധികം ദയാഹര്‍ജികള്‍ നല്‍കിയിട്ടും വീര സാവര്‍ക്കറെ മോചിപ്പിക്കാന്‍ തയ്യാറായില്ല എന്നത് അവര്‍ അദ്ദേഹത്തെ എത്രമാത്രം ഭയന്നിരുന്നു എന്നതിന്റെ തെളിവാണ്. തന്റെ ജീവിതം ജയിലില്‍ അവസാനിപ്പിക്കാതെ ദേശത്തിന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തിനായി പ്രയോജനപ്പെടുത്തണം എന്ന ആ വിപ്ലവകാരിയുടെ നിലപാടിനെയാണ് കമ്യൂണിസ്റ്റുകാര്‍ അപഹസിക്കുന്നത്.
ക്വിറ്റിന്ത്യാ സമരകാലത്ത് അതീവ രഹസ്യമായി ബ്രിട്ടീഷുകാരുമായി രഹസ്യസന്ധിയിലൂടെ സ്വാതന്ത്ര്യസമരത്തെ ഒറ്റുകയും ബ്രിട്ടീഷുകാരുടെ ദാസ്യപ്പണി ചെയ്യുകയും ജയില്‍ മോചിതരാവുകയും ചെയ്തവരാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍. പാര്‍ട്ടിയുടെ ഈ ചരിത്രം മറന്നാണ് മഹത് വ്യക്തികളെ എന്നും അധിക്ഷേപിച്ചിട്ടുള്ള കമ്മ്യൂണിസ്റ്റുകാര്‍ വീര സവര്‍ക്കറെയും അധിക്ഷേപിക്കുന്നത്. ബ്രിട്ടീഷുകാരില്‍നിന്ന് പണവും ആയുധങ്ങളും സ്വീകരിച്ച് സുഭാഷ് ചന്ദ്രബോസിന്റെ സേനയ്‌ക്കെതിരെ ബ്രിട്ടീഷ് സേനയോടൊപ്പംചേര്‍ന്ന് യുദ്ധം ചെയ്ത കമ്മ്യൂണിസ്റ്റുകാര്‍ സുഭാഷ് ചന്ദ്രബോസിനെ അവഹേളിച്ചിരുന്നത് ‘ജപ്പാന്റെ ചെരുപ്പുനക്കി’എന്നാണ്. എന്നാലിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അദ്ദേഹത്തെ തങ്ങളുടെ പോസ്റ്ററുകളില്‍ ഉള്‍പ്പെടുത്തി അംഗീകരിക്കേണ്ടിവന്നതുപോലെ, വീര സവര്‍ക്കറിനെയും നാളെ അംഗീകരിക്കേണ്ടിവരും.
“The First Indian War of Independence 1857-1859” എന്ന പുസ്തകത്തിന്റെ പടച്ചട്ടയും പേരും ഉയര്‍ത്തിപ്പിടിച്ചാണ് കമ്മ്യൂണിസ്റ്റുകാര്‍ മാക്‌സും ഏംഗല്‍സുമാണ് 1857-ലെ ശിപായി ലഹള എന്ന് പൊതുവായി വിളിച്ചിരുന്ന പ്രക്ഷോഭത്തെ ആദ്യമായി ഒന്നാം സ്വാതന്ത്ര്യസമര പ്രക്ഷോഭം എന്ന് വിളിച്ചത് എന്ന അവകാശവാദം ഉന്നയിക്കുന്നത്. എന്നാല്‍ ഇത് റഷ്യന്‍ ഭാഷയിലുള്ള പുസ്തകത്തിന്റെ 1959-ല്‍ ഇറക്കിയ ഇംഗ്ലീഷ് പരിഭാഷ മാത്രമാണ്. പരിഭാഷയ്ക്ക് ‘ഒന്നാം സ്വാതന്ത്ര്യസമരം’ എന്ന പേര് നല്‍കി എന്നതല്ലാതെ മാര്‍ക്‌സോ ഏംഗല്‍സോ ഒരിക്കലും 1857-ലെ പ്രക്ഷോഭത്തിനെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് വിളിച്ചിട്ടില്ല. എന്നുമാത്രമല്ല അവര്‍ വിശേഷിപ്പിച്ചത് ശിപായി ലഹള എന്നുതന്നെയായിരുന്നു. 1909-ല്‍ ഇറങ്ങിയ “The Indian War of- Independence” വീര സാവര്‍ക്കറിന്റെ രണ്ടാമത്തെ പുസ്തകമായിരുന്നു. അതിലായിരുന്നു ആദ്യമായി 1857-ലെ പ്രക്ഷോഭത്തിനെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിച്ചത്. ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ പുസ്തകം നിരോധിച്ചു. അതുകൂടാതെ ഇതേ പ്രക്ഷോഭത്തിന്റെ 1908-ലെ വാര്‍ഷികത്തില്‍ “Oh Martyrs” എന്ന കൈപ്പുസ്തകം ഇറക്കുകയും അത് ഇന്ത്യയിലും ഇംഗ്ലണ്ടിലുമായി ആയിരക്കണക്കിന് കോപ്പികള്‍ ചിലവാകുകയും ചെയ്തിരുന്നു. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനെ ക്രൂരമായി അടിച്ചമര്‍ത്തിയ ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ പകരം വീട്ടണമെന്നും വിപ്ലവത്തിലൂടെ സ്വാതന്ത്ര്യം നേടിയെടുക്കണം എന്നതുമായിരുന്നു വീര സാവര്‍ക്കറിന്റെ ലക്ഷ്യം. ആ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയായിരുന്നു സാവര്‍ക്കറിന്റെ പ്രസംഗങ്ങളും എഴുത്തുകളും പ്രവര്‍ത്തനങ്ങളും. ലണ്ടനില്‍ വെച്ചും പിന്നീട് ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍ വെച്ചും വീര സാവര്‍ക്കര്‍ സ്വന്തം സഹോദരന് അയച്ചിരുന്ന കത്തുകള്‍ ‘താതറിയ’ എന്ന പേരിലായിരുന്നു. 1857-ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി തൂക്കിലേറപ്പെട്ട വീരനായിരുന്നു താത്തിയ തൊപ്പെ.
സാവര്‍ക്കര്‍ വര്‍ഗ്ഗീയവാദിയോ?
ഇന്ത്യന്‍ ദേശീയവാദിയും സ്വാതന്ത്ര്യസമര സേനാനിയും വിപ്ലവകാരിയുമായിരുന്ന ‘ഹര്‍ ദയാല്‍ സിംഗ്’ 1908 സെപ്റ്റംബറില്‍ പാരീസില്‍ എത്തിയപ്പോള്‍ ‘ദേശീയത’ എന്ന വിഷയത്തില്‍ ഒരു വിവാദപ്രസംഗം നടത്തി. വിദേശഭരണത്തില്‍ നിന്നും ഒരു ‘ഹിന്ദു ഇന്ത്യ’യ്ക്കായാണ് താന്‍ ശ്രമിക്കുന്നത് എന്നും അത്തരമൊരു രാജ്യത്ത് ഹിന്ദു വിശ്വാസങ്ങളെ അംഗീകരിക്കുന്ന മുസ്ലീങ്ങള്‍ക്കേ സ്ഥാനമുള്ളൂ എന്നുമായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. എന്നാല്‍ അതേത്തുടര്‍ന്ന് പ്രസംഗിച്ച സാവര്‍ക്കര്‍ ഹര്‍ ദയാലിന്റെ പ്രസംഗത്തെ ശക്തമായി എതിര്‍ത്തു. അത്തരമൊരു നിലപാട് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ദേശീയ പോരാട്ടത്തെ ക്ഷീണിപ്പിക്കും എന്നാണ് സവര്‍ക്കര്‍ അഭിപ്രായപ്പെട്ടത്. 1906-ല്‍ സ്ഥാപിച്ച മുസ്‌ലിം ലീഗ്, മുസ്ലീങ്ങളെ മാത്രം ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ച കാലഘട്ടത്തില്‍പ്പോലും അത്തരമൊരു നിലപാട് സ്വീകരിച്ച നിരീശ്വരവാദിയായ സവര്‍ക്കറിനെയാണ് വര്‍ഗ്ഗീയവാദിയായും ദ്വിരാഷ്ട്രവാദത്തിന് കാരണക്കാരനായും ചിലര്‍ മുദ്ര കുത്തുന്നത്.
സ്വാതന്ത്ര്യസമരത്തിന് ദേശീയബോധം വളര്‍ത്താന്‍ ഹിന്ദുക്കളോടൊപ്പം സിക്കുകാരെയും മുസ്ലീങ്ങളെയും കൂട്ടിയിണക്കാനായി പ്രയത്‌നിച്ച വ്യക്തിത്വമാണ് സാവര്‍ക്കറിന്റേത്. 1908 ഡിസംബറില്‍ ഗുരു ഗോവിന്ദ് സിംഗിന്റെ ജന്മദിന വാര്‍ഷികാഘോഷം ലണ്ടനില്‍ വെച്ച് നടത്തപ്പെട്ടു. 200 അടുത്ത ആളുകള്‍ പങ്കെടുത്ത മീറ്റിംഗില്‍ മുസ്ലീങ്ങളും മറാത്തികളും സിക്കുകാരും പ്രധാനമായി ബംഗാളികളും ഉള്‍പ്പെട്ടിരുന്നു. സ്വാതന്ത്ര്യത്തിന്റെ ദേശീയ വികാരം ഉയര്‍ത്തിവിട്ട ആ സമ്മേളനത്തില്‍ ലജ്പത് റായിയും ബിപിന്‍ ചന്ദ്രപാലും സന്നിഹിതരായിരുന്നു. ലജ്പത് റായിയുടെ പ്രസംഗത്തിനുശേഷം പ്രസംഗിച്ച സാവര്‍ക്കര്‍, ഭിത്തിയിലെ “Degh Tegh Fateh” എന്നെഴുതിയ ബാനറില്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് അതേക്കുറിച്ച് വിവരിച്ചു: ‘Degh’ എന്നാല്‍ ലക്ഷ്യം, ആദര്‍ശം, അടിസ്ഥാനം എന്നാണ് അര്‍ഥം. Tegh എന്നാല്‍ വാള്‍ എന്നാണ് അര്‍ഥം. Tegh എന്ന വാക്ക് ബാനറില്‍ ചുവന്ന അക്ഷരങ്ങളില്‍ ആണ് എഴുതിയിരിക്കുന്നത്. വാളിന് എപ്പോഴും രക്തമാണ് വേണ്ടത്. പിന്നീടാണ് ലക്ഷ്യവും വാളും കൂടിച്ചേര്‍ന്നുള്ള ഫത്തേഹ് . അത് സ്വാഭാവികമായും വിജയമാകുന്നു. ‘ലണ്ടനില്‍ വെച്ച് സിഖ് വംശജരുടെ ചരിത്രം മറാത്തി ഭാഷയില്‍ എഴുതി പ്രസിദ്ധീകരണത്തിനായി സാവര്‍ക്കര്‍ ഇന്ത്യയിലേയ്ക്ക് അയച്ചിരുന്നെങ്കിലും ബ്രിട്ടീഷുകാരുടെ ഇടപെടല്‍ മൂലം അത് പോസ്റ്റ് ബോക്‌സിനപ്പുറം കണ്ടില്ല. ഏതൊരു അവസരത്തിലും ഹിന്ദുവിനെയും സിഖുകാരെയും മുസ്ലീമിനെയും ദേശീയതയുടെ കുടക്കീഴില്‍ ഒന്നിപ്പിക്കാനാണ് സാവര്‍ക്കര്‍ പ്രയത്‌നിച്ചത് എന്ന് ഇതിലൂടെ മനസ്സിലാക്കാം. എന്നാല്‍ പിന്നീട് മുസ്‌ളീം ലീഗിന്റെ കുടക്കീഴില്‍ മതതാത്പര്യവുമായി മുസ്‌ളീം ജനത പൊതുധാരയില്‍നിന്ന് വിട്ടുനില്‍ക്കുകയും പ്രത്യേക മതരാജ്യത്തിനായി നിലപാടെടുക്കുകയും ചെയ്തപ്പോള്‍ മാത്രമാണ് യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ഒരു നിലപാടിലേക്ക് സവര്‍ക്കര്‍ എത്തിയത് എന്നുകാണാം.
ഹൈന്ദവ പാരമ്പര്യത്തെയും രാഷ്ട്രീയത്തെയും കൂട്ടിയിണക്കി സാവര്‍ക്കര്‍ ആവിഷ്‌കരിച്ച വിപ്ലവ ആശയങ്ങള്‍ക്കും ആഹ്വാനങ്ങള്‍ക്കും ബ്രിട്ടീഷ് ഭരണത്തിനെ കടപുഴക്കാനുള്ള കരുത്തുണ്ടെന്ന് ബ്രിട്ടീഷുകാര്‍ ഭയന്നിരുന്നു. ഹിന്ദുവിനെയും മുസ്ലീമിനെയും രണ്ടുതട്ടിലാക്കി ഭിന്നിപ്പിച്ച് പ്രീണനത്തിലൂടെ മുസ്ലീമിനെ കൈകാര്യം ചെയ്തപ്പോള്‍ വര്‍ഗീയത ആരോപിച്ച് അടിച്ചമര്‍ത്തി ഹിന്ദുവിനെ അവര്‍ കൈകാര്യം ചെയ്തിരുന്നു. മുസ്ലീങ്ങള്‍ക്ക് നികുതിയിളവുകളും മത ആനുകൂല്യങ്ങളും നല്‍കി ബ്രിട്ടീഷുകാര്‍ പ്രീണിപ്പിച്ചപ്പോള്‍ ഹിന്ദുക്കള്‍ക്ക് വിവേചനങ്ങളും പാര്‍ശ്വവല്‍ക്കരണവും മാത്രമാണ് ലഭിച്ചത്. പില്‍ക്കാലത്ത് ദശാബ്ദങ്ങള്‍ ഭരിച്ച കോണ്‍ഗ്രസിന്റെ രാഷ്ട്രീയവും ഇതുതന്നെയായിരുന്നു എന്നത് യാദൃച്ഛികമല്ല. വീര സാവര്‍ക്കറിനെ വേണ്ടവിധത്തില്‍ ആദരിക്കാതെ പോയതും ഇതേ രാഷ്ട്രീയത്തിന്റെ കടുംപിടുത്തം മൂലമായിരുന്നു. രാജ്യത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ആ പോരായ്മ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.