ഭാരതത്തിന്റെ ചില ഭാഗങ്ങളില്‍ മതപരിവര്‍ത്തനവാദികളും മാവോയിസ്റ്റുകളുമായി നിലനില്‍ക്കുന്ന അവിശുദ്ധബന്ധത്തില്‍ ആശ്ചര്യത്തിന് അവകാശമില്ല. ആശയപരമായ ഐക്യമല്ല ഇരുകൂട്ടരെയും ഒരുമിപ്പിക്കുന്നതെന്ന് വ്യക്തമാണ്. എന്നാല്‍ രാജ്യഭരണകൂടത്തെ ഏതുവിധേനയും താറടിക്കുകയും അട്ടിമറിക്കുകയും ചെയ്യുകയെന്ന ഏകലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒന്നിച്ച് നീങ്ങാന്‍ സാധിക്കും. അതാണ്, മാവോയിസ്റ്റുകളെയും മതപരിവര്‍ത്തന ലക്ഷ്യമുള്ള ചില മിഷണറിമാരെയും ഒരുമിപ്പിക്കുന്നത്.
പട്ടികവര്‍ഗക്കാരുടെ പവിത്ര സാംസ്‌കാരിക പാരമ്പര്യമായ പത്തര്‍ഗഢി, അഥവാ കല്ലില്‍ കൊത്തി വയ്ക്കുന്ന സാമൂഹിക സന്ദേശ രീതിയെ, കറുപ്പ് വ്യാപാരികളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ്-മിഷണറി അവിശുദ്ധ കൂട്ടുകെട്ട്, ഭരണഘടനാ വകുപ്പുകള്‍ കൊത്തിവയ്ക്കുന്നതിന് എന്ന പേരില്‍ ഭാരത ഭരണകൂടത്തിനെതിരായ ആയുധമായി ദുരുപയോഗം ചെയ്യുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ ജാര്‍ഖണ്ഡിലെ ഖുണ്ടി ജില്ലയില്‍ നിന്ന് വന്നതോടെ പട്ടികവര്‍ഗ പ്രദേശങ്ങളിലെ ക്രൈസ്തവ പ്രവര്‍ത്തകര്‍ – നക്‌സല്‍ തീവ്രവാദികള്‍ക്കൊപ്പം ചേരുന്നുണ്ടെന്ന വാദത്തിനു തെളിവു നല്‍കുന്നു. പത്തര്‍ഗഢിയുടെ പരമ്പരാഗത ആചാരത്തെ ദുരുപയോഗം ചെയ്യുകയും അതുവഴി ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യുവാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുക, അങ്ങനെ സമൂഹത്തിലെ ഐക്യം തകര്‍ക്കുക തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി ഒടുവില്‍ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് സാമൂഹിക വിദ്വേഷം വളര്‍ത്തുക എന്ന വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് ഇവരുടെ പ്രവര്‍ത്തനം എന്ന തിരിച്ചറിവ് ഇപ്പോള്‍ പൊതുസമൂഹത്തിനുണ്ടായിരിക്കുകയാണ്.
ഇക്കഴിഞ്ഞ ഏപ്രില്‍ 22 ന് ജാര്‍ഖണ്ഡിന്റെ അതിര്‍ത്തിയിലുള്ള ഛത്തീസ്ഗഢിലെ ജാഷ്പൂര്‍ ജില്ലയിലാണ് പത്തര്‍ഗഢിയുടെ ഏറ്റവും പുതിയ സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ബാഗിച്ച് ഡെവലപ്‌മെന്റ് ബ്ലോക്കിന് കീഴിലുള്ള ബട്ടുങ്ക, ബച്രാന്‍വ്, സിഹാര്‍ദണ്ട് ഗ്രാമങ്ങളില്‍ ഒരു വിഭാഗം പട്ടികവര്‍ഗക്കാര്‍ ഭാരത ഭരണഘടനയുടെ ചില ഭാഗങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് കല്‍ത്തൂണുകള്‍ സ്ഥാപിച്ചു. ‘ലോക്‌സഭയോ വിധാന്‍സഭയോ അല്ല, മറിച്ച് അവരുടെ ഗ്രാമസഭയാണ് പരമോന്നതം’എന്നും എംപിമാര്‍, എംഎല്‍എമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പോലീസ് തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള പട്ടികവര്‍ഗക്കാരല്ലാത്തവരുടെ പ്രവേശനം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. സര്‍ഗുജ, ബസ്തര്‍ ജില്ലകളില്‍ നിന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഗോത്ര മേഖലയിലെ ഇത്തരം സ്വയംഭരണ പ്രഖ്യാപനങ്ങള്‍ രാജ്യവിരുദ്ധമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നക്‌സലൈറ്റ് പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ണമായും നിയന്ത്രിക്കപ്പെട്ട ഇക്കാലത്ത് അന്വേഷണങ്ങള്‍ വ്യാപിപ്പിച്ചപ്പോഴാണ്, ക്രൈസ്തവ മിഷണറിമാരും മാവോയിസ്റ്റുകളും തമ്മിലുള്ള ബന്ധം പുറത്തുവന്നത്. ഇതേത്തുടര്‍ന്ന് അടിയന്തര നടപടി സ്വീകരിച്ച, ഛത്തീസ്ഗഡ് പോലീസ് ഏപ്രില്‍ 30ന് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ഹെര്‍മന്‍ കിന്‍ഡോ, വിരമിച്ച ഒഎന്‍ജിസി ഉദ്യോഗസ്ഥന്‍ ജോസഫ് ടിഗ്ഗ എന്നിവരുള്‍പ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്തു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ക്രിസ്ത്യന്‍ മിഷണറിമാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇവര്‍ ജാര്‍ഖണ്ഡിലും ഒഡീഷയിലും പത്തര്‍ഗഡി വിപ്ലവ നീക്കത്തില്‍ പങ്കാളികളായി. സാധാരണ ഗതിയില്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ പരസ്യമായി ഭരണകൂടത്തിനെതിരെ നിലകൊള്ളാറില്ല, എന്നാല്‍ ഇത്തവണ, തെളിവ് സഹിതം അവര്‍ പിടിക്കപ്പെട്ടിരിക്കുകയാണ്.
പ്രാദേശിക വികസനം സംബന്ധിച്ച ചില പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട ചിലര്‍ രാജ്യഭരണകൂടത്തിനെതിരായി പ്രകടിപ്പിക്കുന്ന സമരങ്ങള്‍ നിഗൂഢമാണ്. എന്നാല്‍ ഇതിന്റെ പ്രകടനമല്ല പത്തര്‍ഗഢി സംഭവങ്ങള്‍. മറിച്ച് ക്രൈസ്തവ പരിവര്‍ത്തനം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന ചില ആളുകള്‍, നക്‌സലുകള്‍, മാവോയിസ്റ്റുകള്‍, കറുപ്പ് മാഫിയകള്‍, മറ്റ് ചില ഇന്ത്യാ വിരുദ്ധ ഘടകങ്ങള്‍ എന്നിവര്‍ ഒത്തുചേര്‍ന്ന് ആസൂത്രണം ചെയ്ത ഗൂഢാലോചനയാണ് ഇതെന്നാണ് മനസ്സിലാവുന്നത്. ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുക മാത്രമല്ല, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ഒഡീഷ, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ പട്ടികവര്‍ഗ ജില്ലകളില്‍ അസ്വസ്ഥത സൃഷ്ടിക്കുക, അതുവഴി രാജ്യ ഭരണകൂടത്തിനെതിരായ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ഇവരുടെ ആത്യന്തിക ലക്ഷ്യം. ചില സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും 2029 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പും ലക്ഷ്യമാക്കിയാണ് ഇത്തരം നീക്കം. ഇതിന് പിന്നിലെ പ്രധാന ബുദ്ധികേന്ദ്രം അര്‍ബന്‍ നക്‌സലുകള്‍ എന്ന് വിളിക്കപ്പെടുന്ന പോളിഷ്ഡ് വിഭാഗമാണ്. പ്രഥമദൃഷ്ട്യാ ഇവര്‍ നക്‌സലുകളായി കാണപ്പെടുന്നില്ല, ഇക്കൂട്ടര്‍ സാമൂഹിക സേവനം ഉപയോഗിച്ച് മതം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മിഷണറിമാരില്‍ നിന്നും മറ്റ് അവരുടെ സമാന ചിന്താഗതിക്കാരായ സംഘടനകളില്‍ നിന്നും പിന്തുണ ശേഖരിച്ചിട്ടുണ്ട്. അതിന് അന്താരാഷ്ട്ര പിന്തുണയും ഉണ്ട്. ഇവ ഇപ്പോള്‍ ഇന്റലിജിന്‍സ് വിഭാഗത്തിന് വ്യക്തമായ ബോധ്യമുള്ള കാര്യമാണ്.
അതിശയകരമെന്നു പറയട്ടെ, പത്തര്‍ഗഡി നീക്കത്തിന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് ഡയറക്ടര്‍ ജനറല്‍ സുനിത നരേനില്‍ നിന്ന് അപ്രതീക്ഷിത പിന്തുണ ലഭിച്ചു. ഒരിക്കല്‍ റാഞ്ചിയില്‍ വെച്ച്, ഈ തരത്തിലുള്ള നീക്കങ്ങളെ ‘ശരിയായ വീക്ഷണകോണില്‍’ കാണണമെന്ന് അവര്‍ പറഞ്ഞു. ഈ കേസില്‍ ഇതുവരെ അറസ്റ്റിലായവരില്‍ ഭൂരിഭാഗവും മതംമാറിയ ക്രിസ്ത്യാനികളാണ്. നീക്കത്തിന്റെ സൂത്രധാരന്‍ വിജയ് കുജുര്‍ എന്ന മതപരിവര്‍ത്തകന്‍ ആണെന്ന് ആരോപണമുണ്ട്, ഇദ്ദേഹം മതം മാറിയ ക്രിസ്ത്യാനിയാണ്. 2018 മാര്‍ച്ച് 19 ന് ദല്‍ഹിയിലെ മഹിപാല്‍പൂരില്‍ നിന്ന് സെറൈകേല-ഖര്‍സവാന്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ഭാരതത്തിലെ വനവാസി മേഖലകള്‍ കേന്ദ്രീകരിച്ച് ആസൂത്രിതവും സംഘടിതവുമായ മതംമാറ്റങ്ങള്‍ നടത്തുന്നതിനുവേണ്ടി അമേരിക്കയില്‍ നിന്ന് അനധികൃതമായി കോടിക്കണക്കിന് രൂപ എത്തുന്നതായുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍ രാജ്യത്ത് നിലനില്‍ക്കുന്ന മാവോയിസ്റ്റ്- ക്രൈസ്തവ മിഷണറി കൂട്ടുകെട്ടിന്റെ തെളിവാണ്. ടിടിഐ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന അമേരിക്കന്‍ ക്രൈസ്തവ മിഷണറി സംഘടനയായ’ദ തിമോത്തി ഇനിഷ്യേറ്റീവ്’ എന്ന സംഘടന കഴിഞ്ഞ വര്‍ഷം മാത്രം 95 കോടി രൂപ ഭാരതത്തില്‍ എത്തിച്ചതായാണ് ഇ.ഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഗോത്രമേഖലകളില്‍ വന്‍തോതില്‍ വിദേശ ഫണ്ടുകള്‍ വരുന്നതായി പരാതി ഉണ്ടായതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിച്ചപ്പോഴാണ് നിയമവിരുദ്ധമായ ഈ പണമിടപാടുകളുടെ വിവരം പുറത്തായത്.
ചുരുക്കത്തില്‍, പട്ടിക വര്‍ഗ്ഗ പ്രദേശങ്ങളില്‍ ആദിവാസികളെ ബോധവല്‍ക്കരിക്കുന്നതിനെന്ന പേരില്‍ പ്രവര്‍ത്തിച്ചുവരുന്ന മതപരിവര്‍ത്തന മിഷണറി ലോബികള്‍ മാവോയിസ്റ്റുകളുമായി സഹവാസത്തിലാണ്. ഇവര്‍ക്ക് രാജ്യത്തെ വെല്ലുവിളിക്കുക, പട്ടിക വര്‍ഗ്ഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് കലാപത്തിനിറക്കുക, റെഡ് കോറിഡോര്‍ നീക്കങ്ങള്‍ക്ക് ഒപ്പം നീങ്ങുക, ധനസഹായം നല്‍കി പ്രലോഭിപ്പിക്കുക എന്നിങ്ങനെ വിവിധ രീതിയിലുള്ള മാര്‍ഗ്ഗങ്ങളുണ്ട്. അത് കണ്ടെത്തപ്പെട്ടതോടെ ഇഡിക്കെതിരായ നീക്കങ്ങള്‍ ഇപ്പോള്‍ ശക്തമാക്കിയിരിക്കുകയാണ്.





















