മെയ് 8 ചിന്മയാനന്ദ ജയന്തി
ക്രാന്തദര്‍ശികളും ധിഷണാശാലികളുമായ നിരവധി ഋഷീശ്വരരുടെ പൈതൃകം പേറിയാണ് ഭാരത സംസ്‌കാരം പിറന്നത്. ലോകത്തിലെ പുരാണ സംസ്‌കാരങ്ങളേറെയും മാറി മാറി വന്ന പരിഷ്‌കാരശയങ്ങളിലൂടെ നാശോന്മുഖമായി ഭവിച്ചു. എന്നാല്‍ ഭാരത സംസ്‌കാരം നിത്യ നവീനമായി നിലനില്‍ക്കുന്നതിന് കാരണവും ഋഷി സ്പര്‍ശം തന്നെയാണ്. കാലാ കാലമായി ഓരോരോ ഋക്കുകള്‍ ജനിക്കുകയും പരിപാവനമായ നമ്മുടെ പുരാണേതിഹാസങ്ങളെ തേച്ചുമിനുക്കുകയും പുതിയൊരു ഏടുകൂടി അതിനോട് ചേര്‍ത്തു വെച്ചും ശോഭനമാക്കി. അവരുടെയൊക്കെ ഭൗതികദേഹം അഗ്‌നിയില്‍ ഭസ്മാന്തമായെങ്കിലും ആത്മീയ ജ്യോതി ചിന്മയമായി പ്രപഞ്ച നന്മയ്ക്കായ് നിലനില്‍ക്കുന്നു. അത്തരത്തിലുള്ളൊരു പൂജ്യനായ ആത്മീയ നേതാവായിരുന്നു സ്വാമി ചിന്മയാനന്ദ സരസ്വതി. 1949 ഫിബ്രവരി 26 – ന് ശിവരാത്രി നാളിലാണ് ഹൃഷികേശില്‍ വെച്ച് സ്വാമി ശിവാനന്ദയുടെ ശിഷ്യനായി സന്ന്യാസദീക്ഷ സ്വീകരിച്ചത്. തപോവന സ്വാമികളില്‍ നിന്ന് വേദാന്ത വിദ്യയില്‍ പ്രാവിണ്യം നേടിയ അദ്ദേഹം അതിന്റെ പ്രചരണാര്‍ത്ഥം 1953-ല്‍ ചിന്മയ മിഷന്‍ സ്ഥാപിച്ചു.
ദേശ വിദേശങ്ങളില്‍ മുന്നൂറിലധികം കേന്ദ്രങ്ങളിലൂടെ വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി സനാതനമായ ഹൈന്ദവാശയ പ്രചാരണത്തിലേര്‍പ്പെട്ടു. ജനമനസ്സുകളില്‍ ആഴത്തില്‍ വേരൂന്നിയ പ്രസ്ഥാനമാക്കി ചിന്മയാ മിഷനെ വളര്‍ത്തി. ആത്മീയ ക്ലാസ്സുകളും ജ്ഞാന യജ്ഞങ്ങളും സംഘടിപ്പിച്ചു കൊണ്ട് സമൂഹത്തിന് പ്രബോധനം നല്‍കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിലൂടെ ആശയാവിഷ്‌കാരം യുവ തലമുറകളിലേക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്യുകയെന്നാണ് മിഷന്റെ ലക്ഷ്യങ്ങള്‍. വേദങ്ങളും വേദാന്തമായ ഭഗവത് ഗീതയും ഉപനിഷത്തുകളും പഠിപ്പിക്കുന്നതിന് ക്ലാസ്സുകള്‍ നടത്തുകയും ആത്മീയ സംവാദങ്ങള്‍ക്ക് വേദിയൊരുക്കുകയും ധ്യാന കേന്ദ്രങ്ങളൊരുക്കി ആത്മ സാംശീകരണ പ്രക്രിയകള്‍ നടത്തുകയുമാണ് ഈ സംഘടനയുടെ മാര്‍ഗ്ഗ മേഖലകള്‍. സ്വാമിജി തന്റെ ജീവിത കാലത്തു തന്നെ ഇതിനൊക്കെ ശക്തമായ ചട്ടക്കൂടുകളുണ്ടാക്കുകയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളൊരുക്കുകയും ചെയ്തിരുന്നു.
മിഷനിലൂടെ അദ്ദേഹം ആഗോള ഹൈന്ദവ ചിന്തകള്‍ക്കും ആത്മീയ സാംസ്‌കാരിക നവോത്ഥാനത്തിനും നേതൃത്വം നല്‍കി. ആത്മീയ ഗ്രന്ഥങ്ങളുടെ ദര്‍ശനങ്ങളും വ്യാപ്തിയും ഇംഗ്ലീഷില്‍ പഠിപ്പിച്ചു കൊണ്ട് വിദേശികള്‍ക്ക് ഭാരതത്തിന്റെ മൂല്യാധിഷ്ഠിത അറിവുകള്‍ പകര്‍ന്നു നല്‍കി. ഭഗവത് ഗീതയ്ക്ക് ലോക ശ്രദ്ധ നേടിക്കൊടുക്കുന്നതില്‍ അദ്ദേഹം മുഖ്യ പങ്കു വഹിച്ചു. അകത്തെ ശുദ്ധമായ ബുദ്ധിയാണ് യഥാര്‍ത്ഥ ഗുരു എന്നാണ് സ്വാമിയുടെ ദര്‍ശനം. ശുദ്ധീകരിക്കപ്പെട്ട, ആഴത്തില്‍ ആഗ്രഹിക്കുന്ന മനസ്സാണ് ശിഷ്യന്‍. ഈ ദര്‍ശനങ്ങളുടെ അടിവേര് ഭഗവത് ഗീതയില്‍ അദ്ദേഹം കണ്ടെത്തി. സ്വാമിയുടെ ഭഗവത് ഗീത സന്ദേശങ്ങളില്‍ പറയുന്നത് മനുഷ്യന്‍ തന്റെ ഭൗതിക ശരീരങ്ങളില്‍ നിന്ന് വ്യത്യസ്തനായി തന്നെത്തന്നെ മനസ്സിലാക്കുന്ന പ്രവര്‍ത്തിയാണ് ഗീതാ ധ്യാനം. ”നിങ്ങള്‍ ഗീതയിലൂടെ കടന്നു പോവുന്നത് നല്ലത് തന്നെ. എന്നാല്‍ ഗീത നിങ്ങളിലൂടെ കടന്നു പോവുകയാണ് വേണ്ടത്” അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ ഏറ്റവുമുയര്‍ന്ന പരിമിതിയിലൂടെ അനന്തതയെ അനാവരണം ചെയ്യുന്ന കലയാണ് ഗീത. ഈ കലയുടെ സാങ്കേതികതയാണ് ഗീതയുടെ പ്രമേയം.
കര്‍മ്മങ്ങള്‍ കൊണ്ട് അസാധ്യമെന്ന് തോന്നിപ്പിക്കുന്നതാണ് ഭഗവത് ഗീതയെങ്കിലും അത് ഒരേ സമയം ശാസ്ത്രവും തത്വചിന്തയുമാണ്. എന്നിരുന്നാലും വിചിത്രമായ സവിശേഷതയാണ് രൂപപ്പെടുന്നത്. അത് ഒരു ശാസ്ത്രീയ തത്ത്വചിന്തയോ ദാര്‍ശനിക ശാസ്ത്രമോ അല്ല. അതിന്റെ പതിനെട്ട് അധ്യായങ്ങളില്‍ അതൊരു ജീവിത ശാസ്ത്രത്തെ വിവക്ഷിക്കുന്നു. വിശദമായി വിശകലനം ചെയ്യുന്നു. ഓരോരൊ സാഹചര്യങ്ങളെയും താത്ത്വികമായി അവലോകനം ചെയ്യുന്നു. സനാതന മാര്‍ഗ്ഗങ്ങളില്‍ യുക്തിസഹമായി വ്യതിരിക്തമെന്ന് വിവര്‍ത്തിക്കുന്നു. അവിടെയാണ് കൃഷ്ണന്‍ മനുഷ്യ യോനിയുടെ സംപൂര്‍ണ്ണ സഹയോഗിയാവുന്നത്. ഗീത ഒരു ഗീതമാവുമ്പോള്‍ അത് പൂര്‍ണ്ണതയുടെ ഈണമായി സാക്ഷാത്ക്കരിക്കുന്നത് എന്തെന്നാല്‍ അര്‍ത്ഥഭേദങ്ങള്‍ക്കധീതമായി അത് സ്വയമേ സത്വഗുണ പ്രധാനമാവുന്നു. ഇത് ദ്രാവക കവിതാ സമാഹാരമാണ്. അതായത് ദ്രാവകം ഏത് തരിതത്തിലൊഴുകുന്നുവോ അതിന്റെ രൂപം പ്രാപിക്കുന്നു. അതുപോലെ ഒരുവന്‍ ഗീതാതത്വങ്ങള്‍ അവനിലേക്ക് ഉള്‍ക്കൊള്ളുമ്പോള്‍ അവന്റേതായ രസത്തിലൂടെയാണ് ചിന്തിക്കാന്‍ തുടങ്ങുന്നത്. കൂടാതെ അതിന്റെ ഒഴുക്കില്‍ അവര്‍ക്ക് ഉറച്ച തത്ത്വചിന്തയെ ഉള്‍കൊള്ളാനും കഴിയുന്നു. ധാര്‍മ്മികവും ആത്മീയവുമായ അമൂല്യങ്ങളായ രത്‌നങ്ങളെ അതിന്റെ ദ്രവത്വത്തില്‍ സ്വാംശീകരിച്ച് സ്ഫടികങ്ങളാക്കുന്നു. അതിന്റെ വാചാലതയുടെ ദ്രവത്വം ഓരോ മനോ സമ്മര്‍ദ്ദമേല്‍ക്കുന്ന മനുഷ്യനിലും കരുണാമയമായ മഴ പോലെ പെയ്തിറങ്ങുന്നു. ഏതോ ഒരു മാന്ത്രീക സ്പര്‍ശത്താല്‍ അതിനെ സമഗ്രമാക്കുന്നു. ജീവിതത്തിന്റെ മഹത്തായ ലക്ഷ്യത്തെ നമുക്ക് വെളിപ്പെടുത്തിത്തരുന്നു. ഓരോ ജീവല്‍ സാഹചര്യങ്ങളിലും വൃന്ദാവനത്തിലെ പുഞ്ചിരിക്കുന്ന കൃഷ്ണന്റെ ദര്‍ശനവും അതിലൂടെ ഭ്രാന്തമായ ആനന്ദവും നല്‍കുന്നുവെന്നതാണ് ഗീതയിലൂടെ സ്വാമി പകരുന്ന ദര്‍ശനം. ആധുനിക തലമുറയ്ക്ക് അനുയോജ്യമായ രീതിയില്‍ സരളവും തരളിതവുമായ ശൈലിയില്‍ അദ്വൈത വേദാന്തത്തെ ജനമനസ്സുകളിലേക്ക് എത്തിക്കാനുള്ള കര്‍ത്തവ്യം സ്വാമി തപസ്യയായി തന്നെ ഏറ്റെടുത്തു. വ്യക്തി വികാസം, ദേശസ്‌നേഹം, ഭാരതീയ സംസ്‌കാരം, സര്‍വ്വ മാനവതാവാദം എന്നിവയിലധിഷ്ഠിതമായ സമഗ്ര ഭാവനയിലുള്ള കാഴ്ചപ്പാടുകളാണ് അദ്ദേഹം വെച്ചു പുലര്‍ത്തിയത്. വേദാന്തം വെറും ക്ഷേത്രാംഗണത്തിലൊ പൂജാമുറിയിലൊ ഒതുങ്ങേണ്ടതല്ലെന്നും അത് ദൈനംദിന ജീവിതത്തില്‍ പ്രയോഗിക തലത്തില്‍ കൊണ്ടു വരേണ്ടതാണെന്നും പഠിപ്പിച്ചു.
പൂര്‍വ്വാശ്രമത്തില്‍ ബാലകൃഷ്ണ മേനോന്‍ എന്ന ഇദ്ദേഹം ഏറണാകുളം ജില്ലയിലെ പൂത്തംപള്ളി എന്ന നായര്‍ കുടുംബത്തില്‍ 1916 മെയ് 8-ന് ജനിച്ചു. പിതാവ് തൃശ്ശൂര്‍ വടക്കേ കുറുപ്പത്ത് കുട്ടന്‍ മേനോനും മാതാവ് പൂത്തമ്പള്ളി പാറുക്കുട്ടിയമ്മയുമായിരുന്നു. പത്ര പ്രവര്‍ത്തകനും സ്വാതന്ത്ര്യ സമര പോരാളിയും സാമൂഹ്യ പരിഷ്‌കര്‍ത്താവുമൊക്കെയായിട്ടുള്ള ഊര്‍ജ്ജസ്വലമായ യുവത്വവും ആകര്‍കമായ ആകാര ശോഭയും വാചസ്പതിയായ വാഗ്മേയ രീതിയുമുള്ള അദ്ദേഹത്തെ അന്നേ ശ്രദ്ധേയനാക്കിയിരുന്നു. ആത്മീയ ഭാരതത്തിന്റെ ആത്മാവായ സ്വാമി ചിന്മയാനന്ദന്‍ 1993ല്‍ സമാധിയടഞ്ഞു.





















