കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ലേബര്‍കോഡ് മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ച് വളരെ ആശാവഹവും ആശ്വാസകരവുമായ നിരവധി നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. എന്നാല്‍ ഇതുസംബന്ധിച്ച് നിരവധി തെറ്റിദ്ധാരണകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ പോലുമുണ്ട്. മറ്റു തൊഴിലാളികളെയും തൊഴില്‍ മേഖലകളെയും ബാധിക്കുന്ന വിഷയങ്ങള്‍ വരുമ്പോള്‍ കൂലംകഷമായി പഠിച്ച് തെളിവ് സഹിതം വാര്‍ത്തകള്‍ നിരത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ തങ്ങളെ ബാധിക്കുമെന്ന് ആശങ്കപ്പെടുന്ന ലേബര്‍ കോഡുകള്‍ ശരിയായി വായിച്ചു നോക്കാന്‍ പോലും തയ്യാറാകുന്നില്ല എന്നതു ഖേദകരമാണ്. സൂക്ഷ്മമായി വായിച്ചുനോക്കാമെങ്കില്‍ പല തെറ്റിദ്ധാരണകളും മാറിക്കിട്ടും.
മാധ്യമപ്രവര്‍ത്തന മേഖലയ്ക്ക് അനുകൂലമായ ഒട്ടേറെ ചട്ടങ്ങള്‍ പുതിയ തൊഴില്‍ നിയമത്തില്‍ കാണാം. ഇനി, ആനുകൂല്യങ്ങള്‍ എടുത്തുകളഞ്ഞു എന്നാണെങ്കില്‍, അത്തരം ന്യൂനതകള്‍ ചൂണ്ടിക്കാട്ടാനുള്ള സമയം കോഡുകള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനുമുന്‍പ് അനുവദിച്ചിരുന്നു. കേരളത്തിലെ പത്രപ്രവര്‍ത്തക യൂണിയന്‍ ചില നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചതായാണ് അറിയുന്നത്. അപ്പോഴും, മാധ്യമ പ്രവര്‍ത്തകരില്‍ ഭൂരിഭാഗത്തിനും ലേബര്‍ കോഡില്‍ തങ്ങള്‍ക്കു ഗുണകരമായി എന്തൊക്കെയുണ്ട്, ദോഷകരമായി എന്തുണ്ട് എന്ന് ഇപ്പോഴും അറിയില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുകൂലമായി പുതുതായി വന്ന കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ ആദ്യം ശ്രമിക്കാം. 1955ലെ ജേണലിസ്റ്റ് ആക്ട് പ്രകാരവും പിന്നീട് അതില്‍ വന്ന ഭേദഗതികള്‍ പ്രകാരവും വര്‍ക്കിങ് ജേണലിസ്റ്റ് എന്നാല്‍ അച്ചടി മാധ്യമ പ്രവര്‍ത്തകരാണ്. അതിലെ ആനുകൂല്യങ്ങളും സംരക്ഷണവുമെല്ലാം അച്ചടിമേഖലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കു മാത്രം ബാധകമായവയാണ്. എന്നാല്‍ പുതിയ ലേബര്‍ കോഡില്‍ വര്‍ക്കിങ് ജേണലിസ്റ്റ് എന്നതിന്റെ നിര്‍വചനത്തില്‍ ടിവി, റേഡിയോ, മറ്റ് ഇലക്ട്രോണിക്, ഡിജിറ്റല്‍ മാധ്യമങ്ങള്‍ എന്നിവയെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട് (ഒഎസ്എച്ച് കോഡ് -പേജ് 14 സെക്ഷന്‍ zzm). ജോലിഭാരത്തിലും മറ്റും ഏറെ അനീതികള്‍ നേരിടുന്ന ഈ വിഭാഗത്തിനു കൂടി നിയമപരമായ അംഗീകാരവും സംരക്ഷണവും ഇതോടെ ലഭ്യമാകും. മാന്‍ഡേറ്ററി അപ്പോയിന്‍മെന്റ് ലെറ്റര്‍ എന്നതാണ് മറ്റൊരു പുതിയ കാല്‍വെപ്പ്. വലിയ പത്ര സ്ഥാപനങ്ങള്‍ അപ്പോയിന്‍മെന്റ് ലെറ്റര്‍ അഥവാ നിയമന ഉത്തരവു കൊടുക്കാറുണ്ടെങ്കിലും പല ചെറിയ മാധ്യമ സ്ഥാപനങ്ങളും ഇതു നല്‍കാറില്ല. പിഎഫ്, ഗ്രാറ്റുവിറ്റി പോലുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ നിയമപരമായി അത് നേടിയെടുക്കാനുള്ള രേഖയാണ് അപ്പോയിന്റ്‌മെന്റ് ലെറ്റര്‍. നിലവില്‍ ജോലി ചെയ്യുന്ന ജീവനക്കാരന് ഇതുവരെ അപ്പോയിന്റ്‌മെന്റ് ലെറ്റര്‍ നല്‍കിയിട്ടില്ലാത്ത സ്ഥാപനങ്ങള്‍ കോഡ് നിലവില്‍വന്നു മൂന്നു മാസത്തിനകം അതു നല്‍കിയിരിക്കണമെന്നും ലേബര്‍ കോഡ് വ്യവസഥ ചെയ്യുന്നു (OSH code page 17 section 6f). 40 വയസ്സിനു മുകളില്‍ പ്രായമുള്ള ജീവനക്കാര്‍ക്ക് തൊഴിലുടമ നിര്‍ബന്ധിതമായി ഓരോ വര്‍ഷവും ഹെല്‍ത്ത് ചെക്കപ്പ് അനുവദിച്ചിരിക്കണമെന്നു പുതിയ നിയമം നിഷ്‌കര്‍ഷിക്കുന്നു.

കോഴിക്കോട്ട് നടത്തിയ പ്രതിഷേധപ്രകടനം
രാപകല്‍ ഭേദമില്ലാതെ, ഊണും ഉറക്കവുമില്ലാതെ, ആരോഗ്യം നോക്കാതെ ജോലി ചെയ്യുന്ന ഈ വിഭാഗത്തിന് ഇതു വളരെയേറെ ഗുണകരമാണെന്നതില്‍ തര്‍ക്കമില്ലല്ലോ (OSH code page 17 section 6c). ആകെ ശമ്പളത്തിന്റെ 50 ശതമാനമെങ്കിലും അടിസ്ഥാന ശമ്പളമായിരിക്കണമെന്ന വ്യവസ്ഥയും ജീവനക്കാര്‍ക്ക് ഏറെ ഗുണകരമാണ്. പല സ്ഥാപനങ്ങളും ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അടിസ്ഥാനശമ്പളം വളരെ കുറച്ച് മറ്റ് ആനുകൂല്യങ്ങള്‍ കൂടുതല്‍ നല്‍കിവരുന്ന രീതിയുണ്ട്. ഇതിനു പല കാരണങ്ങളുണ്ടുതാനും. പിഎഫ് വിഹിതം കുറച്ചു നല്‍കിയാല്‍ മതി, അടിസ്ഥാന വേതനം കുറവായിരുന്നാല്‍ ഗ്രാറ്റുവിറ്റി നല്‍കുമ്പോഴും ലാഭം നേടാം തുടങ്ങിയ നേട്ടങ്ങളാണ് കമ്പനികള്‍ ഇതില്‍ കാണുന്നത്. എന്നാല്‍ പുതിയ നിയമപ്രകാരം ഈ തട്ടിപ്പു നടക്കില്ല. അതായത് അടിസ്ഥാന ശമ്പളം (ബേസിക് പേയും ഡിഎയും റീട്ടെയ്‌നിങ് അലവന്‍സുണ്ടെങ്കില്‍ അതും ചേര്‍ന്നുള്ള തുക) 50% ഇല്ലാത്തപക്ഷം അധികമായി നല്‍കിയ തുക എത്രയാണോ വരുന്നത് ആ തുക അടിസ്ഥാന ശമ്പളത്തോടു ചേര്‍ത്തായിരിക്കണം പിഎഫ്, ഗ്രാറ്റുവിറ്റി മറ്റു വിരമിക്കല്‍ ആനുകൂല്യങ്ങള്‍ എന്നിവ നല്‍കുന്നത്. പത്രപ്രവര്‍ത്തകരെ സംബന്ധിച്ച് നേരത്തെ ജേണലിസ്റ്റ് ആക്ട് പ്രകാരം ലഭ്യമായിരുന്ന ഭൂരിഭാഗം അവകാശങ്ങളും നിലനിര്‍ത്തപ്പെട്ടിട്ടുണ്ട്. ഇതു മനസ്സിലാക്കാതെ ചില പത്രങ്ങള്‍ ഇപ്പോള്‍ തന്നെ ശമ്പളവും അവധികള്‍ ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കാന്‍ നീക്കം നടത്തുന്നതായാണ് അറിയാന്‍ കഴിയുന്നത്. മാധ്യമപ്രവര്‍ത്തകര്‍ യാഥാര്‍ഥ്യം മനസ്സിലാക്കി കരുതലോടെയിരുന്നില്ലെങ്കില്‍ കിട്ടിക്കൊണ്ടിരിക്കുന്ന പല ആനുകൂല്യങ്ങളും നഷ്ടപ്പെടുമെന്നു സാരം. കുറ്റം വെറുതേ ലേബര്‍ കോഡിന്റെ പേരില്‍ കെട്ടിവയ്ക്കപ്പെടുകയും ചെയ്യും. ഉദാഹരണത്തിന്, മറ്റു മേഖലകളില്‍ ജോലിസമയം എട്ടു മണിക്കൂറാണ് എന്നത് മാധ്യമപ്രവര്‍ത്തകരെ ബാധിക്കില്ല എന്നുപോലും പല മാനേജ്‌മെന്റുകളും ഒപ്പം പത്രപ്രവര്‍ത്തകരും മനസ്സിലാക്കിയിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം. ജോലിസമയം ഉള്‍പ്പെടെ ജേണലിസ്റ്റ് ആക്ടില്‍ ഉണ്ടായിരുന്ന പല സംരക്ഷണങ്ങളും ലേബര്‍ കോഡില്‍ അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. അവയെന്താണെന്നു നോക്കാം.
(1) ഏറ്റവും പ്രധാനപ്പെട്ടത് ജോലി സമയം സംബന്ധിച്ച കാര്യം തന്നെ. ഒരു വര്‍ക്കിങ് ജേണലിസ്റ്റ് തുടര്‍ച്ചയായ നാല് ആഴ്ചകളില്‍ 144 മണിക്കൂറുകള്‍ മാത്രമേ ജോലി ചെയ്യേണ്ടതുള്ളൂ എന്ന് കോഡ് ഓണ്‍ ഒക്യുപ്പേഷനില്‍ സേഫ്റ്റി ആന്‍ഡ് വര്‍ക്കിങ് കണ്ടീഷന്‍സില്‍ (ഒഎസ്എച്ച്) പറയുന്നു (പേജ് നമ്പര്‍ 28-സെക്ഷന്‍ 25(2)). തുടര്‍ച്ചയായ ഏഴു ദിവസത്തില്‍ 24 മണിക്കൂര്‍ വിശ്രമ സമയം അനുവദിച്ചിരിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതായത് ആഴ്ചയില്‍ ഒരു ദിവസം ഓഫ് ഡേ നല്‍കിയിരിക്കണം. അങ്ങനെ നോക്കുമ്പോള്‍ നാല് ആഴ്ചയിലെ 28 ദിവസത്തില്‍ 4 ഓഫ് ഡേ കഴിച്ചു ബാക്കിയുള്ളത് 24 ദിവസം. ഈ 24 ദിവസങ്ങളിലായി 144 മണിക്കൂര്‍ ജോലി ചെയ്താല്‍ മതി എന്നു വരുമ്പോള്‍ ഒരു ദിവസം പരമാവധി ജോലി ചെയ്യേണ്ടത് ആറു മണിക്കൂറാണ്. ഇതില്‍ തന്നെ ജോലി രാത്രിയാണെങ്കില്‍ ഒരു ദിവസം അഞ്ചര മണിക്കൂര്‍ മതിയെന്ന വ്യവസ്ഥ ലേബര്‍ കോഡില്‍ പഴയപടി നിലനിര്‍ത്തിയിട്ടുണ്ട് (ഒഎസ്എച്ച് ഡ്രാഫ്റ്റ് റൂള്‍സ് പേജ് 108-109 സെക്ഷന്‍ 36, 37.
(2) പത്രപ്രവര്‍ത്തകരുടെ ജോലിയുടെ സ്വഭാവം വച്ചുനോക്കുമ്പോള്‍ ചില ജോലികള്‍ ആറുമണിക്കൂര്‍കൊണ്ടു ചെയ്തുതീര്‍ക്കാന്‍ കഴിയില്ല. ഉദാഹരണത്തിന് ഒരു യുദ്ധം റിപ്പോര്‍ട്ട് ചെയ്യാന്‍പോയ ഒരു ലേഖകനു തന്റെ ജോലിസമയം കഴിഞ്ഞു എന്നു പറഞ്ഞ് ആറുമണിക്കൂര്‍ കഴിയുമ്പോള്‍ ഇറങ്ങിപ്പോകാനാവില്ല. എന്നാല്‍, ഒരാഴ്ചയിലെ പ്രതിവാര ഓഫ് ഡേ കഴിഞ്ഞുള്ള ആറു ദിവസങ്ങളില്‍ പരമാവധി 36 മണിക്കൂര്‍ ജോലി ചെയ്താല്‍ മതിയെന്ന വ്യവസ്ഥ ഇവിടെയും ബാധകമാണ്. ഒരു ദിവസം കൂടുതല്‍ സമയം ജോലി ചെയ്താല്‍ ആ സമയം ഏഴു ദിവസത്തിനകം തുല്യസമയം വീതമായി ജോലിയില്‍നിന്ന് ഒഴിവാക്കിക്കൊടുക്കണം. ജേണലിസ്റ്റ് ആക്ടില്‍ ഉണ്ടായിരുന്ന ഈ വ്യവസ്ഥ അതേപടി നിലനിര്‍ത്തി എന്നു മാത്രമല്ല, വിശ്രമിക്കാനായി പകരം സമയം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ജോലി ചെയ്ത അധികസമയത്തിനു നിലവില്‍ ലഭിക്കുന്ന ശമ്പളത്തിന്റെ ഇരട്ടി നിരക്കില്‍ ഓവര്‍ടൈം അലവന്‍സ് അനുവദിച്ചിരിക്കണം എന്ന പുതിയ വ്യവസ്ഥ കൊണ്ടുവന്നിട്ടുമുണ്ട്. ജേണലിസ്റ്റുകളില്‍ മാനേജീരിയില്‍, അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളിലുള്ളവരെ മാത്രമേ ഈ വ്യവസ്ഥകളില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളൂ (ഒഎസ്എച്ച് ഡ്രാഫ്റ്റ് റൂള്‍സ് പേജ് 109 സെക്ഷന്‍ 39). ഇത് ഒരു നേരും നെറിയുമില്ലാതെ, ജോലിസമയത്തെക്കുറിച്ച് ഒരു വ്യവസ്ഥയുമില്ലാതെ പണിയെടുപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ്. അധികസമയം ജോലി ചെയ്തതിനു പകരമായി ഓഫ് ലഭിക്കുക എന്നതൊന്നും മാധ്യമപ്രവര്‍ത്തകര്‍ക്കു കിട്ടില്ലെന്നു നന്നായറിയാം. എങ്കില്‍ ചട്ടപ്രകാരമുള്ള ഇരട്ടിവേതനം തരൂ എന്നു ചോദിച്ചുവാങ്ങാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു കഴിയണം.
(3) ജേണലിസ്റ്റുകളുടെ അവധിയുടെ കാര്യമാണ് മറ്റൊന്ന്. ജേണലിസ്റ്റ് ആക്ടില്‍ പറഞ്ഞിരിക്കുന്ന എല്ലാ വ്യവസ്ഥകളും ഇവിടെ നിലനിര്‍ത്തിയിട്ടുണ്ട്. വര്‍ഷം 10 ഹോളിഡേ, 15 കാഷ്വല്‍ ലീവ്, വീക്ക്‌ലി ഓഫ് ഡേ എന്നിവ ജോലി ചെയ്ത ദിവസങ്ങളായിത്തന്നെയാണ് കണക്കാക്കുക. ഇതു പ്രകാരം 11 ദിവസത്തിന് 1 ദിവസം എന്ന കണക്കില്‍ വര്‍ഷം 33 ഏണ്‍ഡ് ലീവ് (365/11= 33), 18 ദിവസത്തിന് ഒന്ന് എന്ന കണക്കില്‍ 20 ഹാഫ് പേ മെഡിക്കല്‍ ലീവ് (365/18= 20) എന്നിവ ലഭ്യമാണ്. ഇതില്‍ മെഡിക്കല്‍ ലീവ് പൂര്‍ണവേതനത്തോടെ 10 ദിവസങ്ങളിലായി എടുക്കാം. ജേണലിസ്റ്റ് ആക്ടില്‍ ഉണ്ടായിരുന്ന ക്വാറന്റൈന്‍ ലീവ്, എക്‌സ്ട്രാ ഓര്‍ഡിനറി ലീവ്, സ്റ്റഡി ലീവ് തുടങ്ങിയവയെല്ലാം ലേബര്‍ കോഡിലും നിലനിര്‍ത്തിയിട്ടുണ്ട് (ഒഎസ്എച്ച് കോഡ് പേജ് 28 സെക്ഷന്‍ 25 (3). മറ്റു തൊഴില്‍ മേഖലകളില്‍ ഗ്രാറ്റുവിറ്റിക്ക് അഞ്ചുവര്‍ഷം സേവനം വേണം എന്നുള്ളത് മാധ്യമപ്രവര്‍ത്തകര്‍ക്ക് മൂന്നു വര്‍ഷം മതി എന്ന വ്യവസ്ഥ നിലനിര്‍ത്തിയിട്ടുണ്ട് (Code on Social security section 53). ഒരു സ്ഥാപനം വിട്ടു മറ്റൊരു സ്ഥാപനത്തില്‍ ചേരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത് ഏറെ ഗുണകരമാണ്.
(4) ജേണലിസ്റ്റ് ആക്ട് പ്രകാരം ഉണ്ടായിരുന്ന വേജ് ബോര്‍ഡ് നഷ്ടപ്പെട്ടു എന്നു പത്രപ്രവര്‍ത്തക സംഘടനകള്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഇതു പൂര്‍ണമായി ശരിയല്ലെന്നു കാണാം. വേജ് ബോര്‍ഡിനു പകരം അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ശമ്പളം പുനര്‍നിര്‍ണയിക്കുന്നതിനായി ടെക്‌നിക്കല്‍ അഡൈ്വസറി കമ്മിറ്റിയെ നിയമിക്കുമെന്ന് ലേബര്‍ കോഡില്‍ പറയുന്നുണ്ട് (Page 16 section 56 of draft rules wage code). ഈ കമ്മിറ്റിയില്‍ തൊഴിലുടമയുടെ പ്രതിനിധികള്‍, തൊഴിലാളി പ്രതിനിധികള്‍, സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്വതന്ത്ര അംഗങ്ങള്‍ എന്നിവരുണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. നേരത്തേ ഉണ്ടായിരുന്ന വേജ്‌ബോര്‍ഡിന്റെ അധ്യക്ഷനായി ഹൈക്കോടതിയില്‍നിന്നോ സുപ്രീം കോടതിയില്‍നിന്നോ വിരമിച്ച ജഡ്ജി ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയാണ് ഒഴിവാക്കപ്പെട്ടത്. ജഡ്ജിമാര്‍ തലവന്മാരായുള്ള വേജ് ബോര്‍ഡുകള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതു വളരെയധികം വൈകുമെന്നതാണ് അനുഭവം എന്നിരിക്കെ, വേതനപരിഷ്‌കരണം സമയബന്ധിതമായി നടപ്പാക്കുന്നതിനു വഴിയൊരുക്കുകയാണു സത്യത്തില്‍ ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ഇവിടെ ഓര്‍ക്കേണ്ടത് നിലവില്‍ പത്രപ്രവര്‍ത്തകരുടെ വേതനം നിശ്ചയിക്കുന്നതിന് ആധാരമായിട്ടുള്ള ജസ്റ്റിസ് മജീദിയ വേജ് ബോര്‍ഡിനെക്കുറിച്ചാണ്. 2010 ജൂലൈയില്‍ പ്രാബല്യത്തില്‍വരുംവിധമാണ് നിലവിലുള്ള ജസ്റ്റിസ് മജീദിയ വേജ് ബോര്‍ഡ് പത്രസ്ഥാപനങ്ങളില്‍ നടപ്പാക്കിയത്. 10 വര്‍ഷം കാലാവധി കണക്കാക്കിയാല്‍ 2020 ജൂലൈയില്‍ പുതിയ ശമ്പളപരിഷ്‌കരണ കമ്മിഷന്‍ വരേണ്ടതാണ്. കഴിഞ്ഞ അഞ്ചര വര്‍ഷത്തിനിടെ പുതിയ വേജ് ബോര്‍ഡിനെ വയ്ക്കണമെന്ന ആവശ്യം പത്രപ്രവര്‍ത്തക യൂണിയന്‍ ഉള്‍പ്പെടെ ആരെങ്കിലും ഉന്നയിച്ചതായോ ആ ആവശ്യം ഉന്നയിച്ചു സമരം നടത്തിയതായോ കണ്ടിട്ടില്ല.
(5) മാനേജീരിയല്‍, സൂപ്പര്‍വൈസറി, അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളില്‍ ജോലി ചെയ്യുന്നവരെ വര്‍ക്കിങ് ജേണലിസ്റ്റ് ആയി പരിഗണക്കില്ല എന്ന വ്യവസ്ഥ ജേണലിസ്റ്റ് ആക്ടില്‍ ഉണ്ടായിരുന്നു. അക്കാര്യം ലേബര്‍ കോഡിലും പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യം പല പത്രസ്ഥാപനങ്ങളും ശരിയായ അര്‍ഥത്തിലല്ല നടപ്പാക്കുന്നത്. ജേണലിസ്റ്റിന്റെ ജോലി ചെയ്യുന്നതിനൊപ്പം സൂപ്പര്‍വൈസിങ് ചെയ്യുന്നവര്‍ വര്‍ക്കിങ് ജേണലിസ്‌റ്റെന്ന നിര്‍വചനത്തില്‍നിന്ന് ഒഴിവാക്കപ്പെടില്ല. ജേണലിസ്റ്റ് ആയിരുന്ന ഒരാള്‍ ദൈനംദിന പത്രപ്രവര്‍ത്തന വൃത്തിയില്‍നിന്നു വിട്ട് മാനേജീരിയില്‍, സൂപ്പര്‍വൈസറി, അഡ്മിനിസ്‌ട്രേറ്റീവ് ജോലിയിലേക്കു പൂര്‍ണമായി മാറിയാല്‍ മാത്രമേ ഈ നിര്‍വചനപ്രകാരം വര്‍ക്കിങ് ജേണലിസ്റ്റ് അല്ലാതാകുന്നുള്ളൂ. ഇത്തരത്തില്‍ ഒരു പത്രസ്ഥാപനത്തില്‍ വളരെ ചുരുക്കം പേര്‍ മാത്രമേ ഉണ്ടാവാനിടയുള്ളൂ. എന്നാല്‍ പല പത്രസ്ഥാപനങ്ങളും ന്യൂസ് എഡിറ്റര്‍ പോലെയുള്ള മധ്യനിരയിലുള്ള തസ്തികകളിലേക്ക് പ്രവേശിക്കുമ്പോള്‍തന്നെ ജേണലിസ്റ്റുകളെ മാനേജീരിയല്‍ സ്റ്റാഫായി മാറ്റി പത്രപ്രവര്‍ത്തകര്‍ക്കുള്ള വേജ് ബോര്‍ഡ് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നുണ്ട്. അതു തെറ്റാണെന്നും ന്യൂസ് എഡിറ്ററും ചീഫ് ന്യൂസ് എഡിറ്ററും അസോഷ്യേറ്റ് എഡിറ്ററുമെല്ലാം വേജ് ബോര്‍ഡ് ശമ്പളസ്‌കെയിലില്‍ ഉള്‍പ്പെടുന്നവരാണെന്ന് ഓര്‍ക്കണം. ഇക്കാര്യങ്ങളൊന്നും പത്രപ്രവര്‍ത്തകര്‍ സ്വന്തം നിലയ്‌ക്കോ പത്രപ്രവര്‍ത്തക യൂണിയനോ ചോദ്യം ചെയ്യുന്നില്ല എന്നതു ചിന്തനീയമാണ്
(6). നിലവിലുള്ള വേതനം വെട്ടിക്കുറയ്ക്കുന്നതു ലേബര്‍ കോഡ് തടയുന്നുണ്ട.് മിനിമം വേതനം നിശ്ചയിക്കുന്നതു കേന്ദ്രസര്‍ക്കാരാണ്. ഓരോ സംസ്ഥാനത്തിനും അതതു സ്ഥലത്തെ മിനിമം വേതനം നിശ്ചയിക്കാമെങ്കിലും അതു കേന്ദം നിശ്ചയിച്ചതിലും കുറയാന്‍ പാടില്ല എന്നു നിബന്ധനയുണ്ട്. മാത്രമല്ല, നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന വേതനം കേന്ദ്രം നിശ്ചയിച്ച കുറഞ്ഞ വേതനത്തേക്കാള്‍ കൂടുതലാണെങ്കിലും അതു കേന്ദ്രത്തിന്റെ മിനിമം വേതനത്തിലേക്കു കുറയ്ക്കാന്‍ പാടില്ലെന്നും പറയുന്നുണ്ട് (വേജസ് കോഡ് – സെക്ഷന്‍ 9). ഈ വ്യവസ്ഥയുടെ നിയമപരമായ വ്യഖ്യാനമനുസരിച്ച് നിലവില്‍ പത്രപ്രവര്‍ത്തകര്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്ന മജീദിയ വേജ് ബോര്‍ഡ് ശമ്പളവ്യവസ്ഥ സര്‍ക്കാര്‍ പറയുന്ന മിനിമം വേജ് നിബന്ധനയേക്കാള്‍ കൂടുതലാണെങ്കില്‍ അതു വെട്ടിക്കുറയ്ക്കാനും മാനേജ്‌മെന്റുകള്‍ക്കു സാധിക്കില്ല.
നിക്ഷേപത്തിന്റെ തള്ളിക്കയറ്റത്തില്‍ കൂടുതല്‍ മാധ്യമസ്ഥാപനങ്ങള്‍ പിറവിയെടുക്കുകയും കൂടുതല്‍പ്പേര്‍ക്കു മാധ്യമപ്രവര്‍ത്തകരായി ജോലി ചെയ്യാന്‍ അവസരം ലഭിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്നു ഭാരതത്തില്‍ ഒരു വശത്തുള്ളത്. അതേസമയം, തൊഴിലവകാശങ്ങളുടെയും വേതനത്തിന്റെയുമൊക്കെ കാര്യത്തില്‍ അവഗണന നേരിടേണ്ടിവരുന്നു എന്നുള്ള പരാതി മാധ്യമ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കുണ്ട്. അതിനാല്‍ത്തന്നെ, ഈ വിധമുള്ള ഏതാണ്ടെല്ലാ ചൂഷണങ്ങള്‍ക്കും അറുതിയായിത്തീരുന്ന ലേബര്‍ കോഡിനെ വിമര്‍ശിച്ചു പുറംതള്ളുന്നതിനുപകരം രണ്ടു കയ്യും നീട്ടി സ്വീകരിക്കാനും പഠനവിധേയമാക്കാനും ആവശ്യമായ പരിഷ്‌കാരങ്ങള്‍ ഇനിയും ചോദിച്ചുവാങ്ങാനുമുള്ള സാധ്യതയാണു മാധ്യമപ്രവര്‍ത്തകരില്‍ ശുഭാപ്തിവിശ്വാസം വച്ചുപുലര്‍ത്തുന്നവര്‍ കാണേണ്ടതെന്നു വ്യക്തം.





















