കാലമങ്ങനെയാണ്, ചക്രംപോലെ തിരിയും, അപ്പോള്‍ വിഷുവും ഓണവും തിരുവാതിരയുമൊക്കെ വരും, ആരൊക്കെയുണ്ട്, ഇല്ല എന്നൊന്നും കാലത്തിന് നോട്ടമില്ല; അല്ലെങ്കിലും ഉള്ളവര്‍ക്കാണല്ലോ ഉണ്‍മ, നല്ലവര്‍ക്ക് നന്മപോലെ.
അങ്ങനെ തിരിഞ്ഞ ചക്രക്രമത്തില്‍ വീണ്ടും വിഷുവെത്തുന്നു. വിഷ്ണുപുരാണത്തില്‍ ‘വിഷുവത്ത്’ നെക്കുറിച്ച് പറയുന്നുണ്ട് (അംശം 2, അദ്ധ്യായം 9). രാവും പകലും തുല്യമായ കാലമാണ് വിഷുവത്തിന്റെ പ്രത്യേകത എന്നും വിശേഷണം. ഉത്തരായണത്തിലാണ് ആ കാലം. സൂര്യദേവനെ കേന്ദ്രീകരിച്ചുള്ള കാലചക്രഭ്രമണത്തില്‍ പകലിന് രാവിനേക്കാള്‍ ദൈര്‍ഘ്യം കൂടുതല്‍ വരുന്നു ഇക്കാലത്തെന്നാണ് കര്‍മ്മകാണ്ഡം പറയുന്നത്.
കര്‍മ്മം യജ്ഞമായി, യജ്ഞത്തില്‍നിന്ന് മേഘങ്ങളുണ്ടായി, മേഘം മഴചൊരിഞ്ഞ്, മഴയില്‍ അന്നമുണ്ടായി, അന്നത്തിലൂടെ സര്‍വ്വഭൂതങ്ങളും വളരുന്ന പ്രപഞ്ചക്രമത്തെപ്പറ്റി ഭഗവദ്ഗീത പറയുന്നുണ്ടല്ലോ;
‘അന്നാദ്ഭവന്തി ഭൂതാനി,
പര്‍ജ്ജന്യാദന്ന സംഭവഃ,
യജ്ഞാദ് ഭവതി പര്‍ജ്ജന്യോ, യജ്ഞഃകര്‍മ്മ സമുദ്ഭവഃ’ എന്ന്. ആ യജ്ഞകര്‍മ്മങ്ങള്‍ ഹോമകുണ്ഡങ്ങളിലെ യാഗങ്ങള്‍ മാത്രമാണെന്ന് ധരിക്കരുത്. വളരുന്ന ചെടിയിലും മരങ്ങളിലുംനിന്ന് പക്ഷികളും ജീവികളും ഭക്ഷിച്ചശേഷം കിട്ടുന്നത് മാത്രം കഴിച്ചു വളര്‍ന്ന കാട്ടുകാലം, പശുക്കുട്ടികുടിച്ചുകഴിഞ്ഞ് അകിട്ടില്‍ ശേഷിക്കുന്നത് ചുരന്നുകിട്ടിയാല്‍ അനുമതിയോടെ മാത്രം ഉപയോഗിച്ചിരുന്ന കാലം, അതായിരുന്നുവല്ലോ നമ്മുടെ കാര്‍ഷിക ജീവിതം. കാടിന്റെ കാലത്തെ നീതിയില്‍; കാടിന്റെ ആളന്മാരായി, കാട് കൈയാളുന്നവരായി കഴിഞ്ഞ കാലം. കാലം ചക്രം ചുറ്റിവന്ന ഗതിയില്‍ ജീവിതം കൃഷിക്കുള്ളതായി മാറിയപ്പോഴാണല്ലോ പ്രപഞ്ചതാളം തെറ്റിച്ചുതുടങ്ങിയത്. സാംസ്‌കാരിക വളര്‍ച്ചയോ ആസൂത്രണ വളര്‍ച്ചയോ എന്നെല്ലാമുള്ള തര്‍ക്കം അവിടെ നില്‍ക്കട്ടെ. സംസ്‌കൃതിയില്‍ ‘കാര്‍ഷിക സംസ്‌കൃതി’ എന്ന അവാന്തര വിഭാഗം ഉണ്ടായപ്പോള്‍ നമ്മള്‍ പ്രപഞ്ച സംസ്‌കൃതിയെന്ന സ്വാഭാവികതയില്‍നിന്ന് അകന്നു. പക്ഷേ, അതുകൊണ്ട് മറ്റൊന്നു സംഭവിച്ചു, സ്ഥൂല സംസ്‌കൃതിയുടെ അതത് പ്രദേശത്തെ സൂക്ഷ്മ പ്രത്യേകതകള്‍ പ്രകടമായി. അത് ഒരു വലിയ പ്രദേശത്തെ വിശിഷ്ട സംസ്‌കൃതിയില്‍ പൊതുധാരയായിമാറി. അങ്ങനെ അസമിലെ ‘ബിഹു’വും തമിഴ്നാട്ടിലെ ‘പുതുവ’യും ആന്ധ്രയിലെ ‘ഉഗാദി’യും ബംഗാളിലെ ‘പഹ്ലേ ബൈശാഗി’യും മറാഠയിലെ ‘ഗുഡിപഡുവ’യുമൊക്കെയായി പൂരകമായി; വൈവിധ്യങ്ങളുടെ മേളനമായി, അത് സംസ്‌കൃതിയായി, ദേശീയതയായി. എല്ലായിടങ്ങളിലും ഈ ആഘോഷങ്ങള്‍ക്ക് ഏറെക്കുറേ സമാനതവന്നു; കാര്‍ഷിക ഉത്സവങ്ങളുടെ ആഘോഷമായി.
വിശാല ഭാരതത്തിന്റെ വിശിഷ്ട പ്രദേശങ്ങളിലൊന്നായ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പലപല ആഘോഷങ്ങളില്‍ കാണുന്ന സാംസ്‌കാരിക ഏകസ്വഭാവം അമ്പരപ്പിക്കുന്നതാണ്. ”കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണംവരെ തെക്കുവടക്കുനീളെ അന്യോന്യം അംബാശിവര്‍ നീട്ടിവിട്ട കണ്ണോട്ടമേറ്റ നല്ല രാജ്യ”മാണല്ലോ പരശുരാമക്ഷേത്രം. വിവിധ രൂപത്തില്‍, ഭാവത്തില്‍, താളത്തില്‍, ഈണത്തില്‍, അവിടെ ആഘോഷങ്ങള്‍ ഉലഞ്ഞു, ഉറഞ്ഞു. അവ ഉഗ്രരൂപവും സൗമ്യഭാവവും പൂണ്ടു. അലങ്കാര ധന്യവും കരിങ്കോലരൂപികളുമായി. ചിരിപ്പിച്ചും ചിന്തിപ്പിച്ചും രസിപ്പിച്ചും ആഹ്ലാദിപ്പിച്ചും അവ സമൂഹത്തെ ഒന്നിപ്പിച്ചു.
അങ്ങനെ വിഷുപോലെയുള്ള ആഘോഷങ്ങള്‍ ഒരു തരത്തിലുള്ള ഭേദങ്ങളുമില്ലാതെ ആഹ്ലാദിപ്പിച്ചു, പ്രകൃതിയും മനുഷ്യനും ഒന്നിച്ച് ആമോദിച്ചു. തിരുവോണത്തിനെ നാട്ടുരാഷ്ട്രീയത്തിന്റെ ‘നവീനപുരാണകഥ’യാക്കിയും പിന്നീട് അത് ചരിത്രമാക്കിയും മാറ്റിയെടുത്തതുപോലെ വിഷുവിന് ‘പരിണാമം’ സംഭവിച്ചില്ല; മഹാബലിയെ മാവേലിയാക്കിയതുപോലൊരു കഥ മെനഞ്ഞില്ല. അതുകൊണ്ടുതന്നെ ഭാഗ്യം എന്നുപറയണം, വിഷുക്കാലമാകുമ്പോള്‍ പൂന്താനപ്പാട്ടുതന്നെയാണ് നാട്ടീണത്തിന്റെ ഈരടികള്‍; അങ്ങനെ ”കണികാണും നേരം കമലനേത്രന്റെ നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തി, കനകക്കിങ്ങിണി വളകള്‍ മോതിരം അണിഞ്ഞ്” ഭഗവാനെ കാണണമെന്നുതന്നെയാണ് ഇന്നും വിഷുക്കണിപ്പാട്ട്. അപ്പോഴും പക്ഷേ ഒന്നു സംഭവിച്ചു, വിഷുവിനെ പുതുവസ്ത്രമുടുക്കലും കൈനീട്ടം വാങ്ങലും പടക്കം പൊട്ടിക്കലും സദ്യകഴിക്കലും മാത്രമായി ഒതുക്കി. പ്രകൃതിയെ പഠിക്കാന്‍, പ്രപഞ്ചത്തെ കാണാന്‍, സര്‍വ്വത്തിലും കമലനേത്രനെ കാണാനുമുള്ള സംസ്‌കാരത്തിലേക്കുള്ള വഴി അടച്ചുകെട്ടിക്കളഞ്ഞു.
കവി എസ്. രമേശന്‍ നായര്‍ ഒരിക്കല്‍ പ്രസംഗിച്ചു:
”മനസ്സിന്റെ ഓട്ടുരുളിയില്‍ വാടാത്ത കണിക്കൊന്നമലരുകള്‍ക്കിടയില്‍ ചിരിതൂകുന്ന ഉണ്ണിക്കണ്ണന്റെ കണിദര്‍ശനം മൂല്യസങ്കല്‍പ്പങ്ങളുടെ വീണ്ടെടുപ്പുത്സവമാണ് വിഷുവെന്ന് മലയാളകവിത നമ്മോടു പറയുന്നു. വിഷുക്കവിതകള്‍ കൊയ്തുകൂട്ടിയ എത്രയെത്ര കവികള്‍! മഹാകവി പി. കുഞ്ഞിരാമന്‍നായര്‍ പാട്ടുനിര്‍ത്താത്ത ഒരു വിഷുക്കിളിയായിരുന്നു,” എന്ന്. മഹാകവി വള്ളത്തോള്‍പാടി:
‘അര്‍ക്കബിംബത്തിനൊക്കുന്നോരുരുളിയില്‍/
അര്‍പ്പിച്ച മംഗളദ്രവ്യങ്ങളില്‍/
വെള്ളരി,ശുദ്ധമേ പൊന്‍കട്ടിപോലുള്ള/
വെള്ളരിക്കായ് പാക്കു വെറ്റിലകള്‍/
ഓട്ടുവാല്‍ക്കണ്ണാടി,
പീതാംബരം, കുറി-/
ക്കൂട്ടു മഷിച്ചെപ്പിദ്യാദികളില്‍/
സംക്രമിച്ചേവര്‍ക്കും ദര്‍ശനം നല്‍കുന്ന/
സംക്രമപൂരുഷ! കൈതൊഴാം തേ…” എന്ന്.
വൈലോപ്പിള്ളിയുടെ, ‘ധൂസരസങ്കല്‍പ്പങ്ങളും യന്ത്രവല്‍ക്കൃത ലോകവും’ ഒന്നും മനസ്സിലാകാത്തവരും ‘ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും’ വിഷുക്കാലത്ത് മൂളാത്തവരില്ല. ‘എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍ കണിക്കൊന്നയല്ലേ’ എന്ന് അയ്യപ്പപ്പണിക്കരും പാടും. പക്ഷേ ഇന്ന് ആരെങ്കിലും നാലുവരിക്കവിത വിഷുവിനെക്കുറിച്ചെഴുതിയാല്‍ പുച്ഛിക്കും:
”മഞ്ഞയാല്‍ മരക്കൂട്ടം തോരണം കെട്ടിത്തൂക്കീ/
കുഞ്ഞിളം വിഷുപ്പക്ഷി സ്വാഗതം നീട്ടിപ്പാടീ/
സ്പഷ്ട നീലിമ നീക്കി മാനത്തെ മച്ചില്‍ നിന്നും/
കൃഷ്ണ നിന്‍ വരവുണ്ടെന്നോതുന്നു മയില്‍പ്പീലി,” എന്നെഴുതുമ്പോള്‍ ഇതെന്താ വള്ളത്തോളിന് പഠിക്കുന്നോ എന്ന് പരിഹസിക്കുന്നിടത്താണ് ഈ പറഞ്ഞ സംസ്‌കാരത്തിനുണ്ടായ വേലിക്കെട്ട്.
എന്നാല്‍, ശ്രദ്ധിച്ചാല്‍ കാണാം, കേരളത്തിന്റെ ഓരോ പ്രദേശത്തിനുമുണ്ട് അതത് തനിമയുള്ള സാംസ്‌കാരിക ആചാരഭേദങ്ങളുള്ള കലാവിഷ്‌കാരങ്ങള്‍. അവയെ അനുഷ്ഠാനം, വംശീയം, ലൗകികം എന്നിങ്ങനെ പലവിഭാഗത്തില്‍ ചേര്‍ത്ത് വര്‍ഗ്ഗീകരിക്കാമെന്ന് ‘ഫോക്‌ലോര്‍ ചിന്തകള്‍’ എന്ന പഠനപുസ്തകത്തില്‍ ഡോ.എം.വി. വിഷ്ണുനമ്പൂതിരി പറയുന്നുണ്ട്. പക്ഷേ, നാടന്‍ കലകളെയും നാടോടിക്കലകളെയും അദ്ദേഹം വിളിക്കുന്നത് ‘ഫോക്‌ലോര്‍’ എന്നാണ്. ഒരുപക്ഷേ പഠനഗവേഷണങ്ങളുടെ ആധുനിക പാഠക്രമങ്ങള്‍ക്ക് അനുയോജ്യമാക്കിയതാകണം. ഫോക് എന്നാല്‍ ജനം, ലോര്‍ വിജ്ഞാനവും. പക്ഷേ, ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിനും നൂറുവര്‍ഷം മുമ്പ് വില്യം ജോണ്‍ തോമസ് എന്ന ഇംഗ്ലീഷുകാരന്‍ രൂപംകൊടുത്ത വാക്കാണ് ഫോക് ലോര്‍. ആ വിദേശിയുടെ ചിന്താ സങ്കല്‍പ്പ പദ്ധതിയില്‍ നമ്മുടെ സംസ്‌കാരമുദ്രക ളായ നാടന്‍ കലകളെ, അവയുടെ പഴമയും പൈതൃകവും പരിഗണിക്കാതെ വിചിന്തനം ചെയ്യുമ്പോള്‍ അതിന്റെ കാലമൂല്യവും കലാമൂല്യവും നാംതന്നെ നഷ്ടമാക്കുന്നുവെന്ന് നമ്മള്‍തന്നെ അറിയാതെ മറന്നുപോകുന്നുവെന്നതാണ് വാസ്തവം. അതുകൊണ്ടാകണം ഡോ.വിഷ്ണു നമ്പൂതിരിക്കും നമ്മുടെ പ്രാദേശിക കലാസംസ്‌കൃതികളില്‍ വൈജാത്യം ഉണ്ടെന്ന് പറയേണ്ടിവന്നതും വൈവിധ്യവും വകഭേദവും ഉണ്ടെങ്കിലും സംസ്‌കാരോത്സവങ്ങള്‍ ഒരേ ചരടില്‍ കൊരുത്തതും ഒന്നുതന്നെയുമാണെന്നും നിരീക്ഷിക്കാന്‍ കഴിയാതെ പോയതും.

വിഷുവുത്സവത്തിന്റെ മീനച്ചൂടിലും മേടപ്പൊരിച്ചിലിലുമാണ് കാസര്‍കോട്ടും കണ്ണൂരും കളിയാട്ടങ്ങളാടുന്നത്; അവ പെരുങ്കളിയാട്ടങ്ങളാകുന്നത്. ഉത്തരായണത്തിലെ ഈ ഉത്തരകേരളക്കാഴ്ചകള്‍ക്ക് ദക്ഷിണ കേരളത്തിലെ ഉത്സവക്കാഴ്ചകളുമായി ധ്രുവങ്ങള്‍ തമ്മിലുള്ള അകല്‍ച്ചപോലെയുള്ള അന്തരമൊന്നുമില്ല; മറിച്ച് ഏറെച്ചേര്‍ന്നുനില്‍ക്കുന്ന അന്തര്‍ധാര കാണാം. ദക്ഷിണ കേരളത്തിലെ കാളിയൂട്ടിനും തീയാട്ടിനും പമ്പാതീരത്തെ പടയണിക്കും ഇവയോട് സമാനതകളുണ്ട്. പ്രതിഷ്ഠാപീഠംവിട്ടിറങ്ങുന്ന ദേവി വിശ്വാസികളുടെ വീടുകള്‍ കയറിയിറങ്ങുന്ന വെള്ളായണി ക്ഷേത്രത്തിലെ അനുഷ്ഠാനത്തിനും ദേവിക്ക് സമര്‍പ്പിക്കാന്‍ വിശ്വാസികള്‍ വീഥികളില്‍ നിവേദ്യം ഉണ്ടാക്കി നേദിക്കുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്കും പിന്നില്‍ ഈ സങ്കല്‍പ്പവും വിശ്വാസവും കലയും ചേര്‍ന്ന സംസ്‌കൃതിയുടെ പൊതു ധാരയുണ്ട്. താളവും മേളവും ഗീതവും വാദ്യവും ചരിതവും ചരിത്രവും ഒരേ ചരടില്‍ കോര്‍ത്തിട്ട അലങ്കാരത്തുകിലുകളുടെ സൗന്ദര്യഭംഗിയാണല്ലോ ഉണ്ടാക്കുന്നത്. വള്ളുവനാട്ടില്‍ തീയതിയും തിഥിയും നോക്കി നാടിറങ്ങി വീടുകയറുന്ന തിറയും പൂതനും കാളവേലയും കുതിരവേലയും നക്ഷത്രപക്ഷം കുറിച്ചാഘോഷിക്കുന്ന പൂരങ്ങളും ദിക്കുകള്‍ക്ക് അതിരില്ലാതാക്കുന്ന സംസ്‌കാരികതയുടെ സമന്വയ പാഠങ്ങളാണല്ലോ നല്‍കുന്നത്. അങ്ങനെ ക്ഷേത്രങ്ങളിലെ പൂരത്തിനും താലപ്പൊലിക്കുമൊപ്പം കൂത്തുമാടങ്ങളില്‍ മാസം നീളുന്ന രാമായണം കൂത്ത് നടക്കുന്നു. അവിടെ രാമായണ കഥ വിസ്തരിക്കുന്നു, അതിന് തോല്‍പ്പാവക്കൂത്ത് അകമ്പടിയായി അരങ്ങിലാടുന്നു. വെളിച്ചപ്പാടുകള്‍ നാടിന്റെയും നാട്ടാരുടെയും ഭാവി പറയുന്നു. ആദ്ധ്യാത്മികതയുടെ സംസ്‌കൃതിവഴക്കങ്ങള്‍ അഴകൊഴുക്കുകയും ആടിയുറയുകയും അടിത്തറയുറപ്പിക്കുകയും ചെയ്യുമ്പോള്‍ വിഷുക്കാലത്ത് പല നിറങ്ങള്‍ ഒന്നായിച്ചേരുന്ന ആത്മീയതയുടെ മഞ്ഞപ്രപഞ്ചഭംഗിയാണല്ലോ നിറയ്ക്കുന്നത്.

മഹാകവി പി. ഇങ്ങനെ പാടി, വിഷുവിന്റെ വഴിയെക്കുറിച്ച്, കണികാണാനുണരുന്ന പൂമൊട്ടിനെക്കുറിച്ച്; ഒരു വരിയും വാക്കും വിട്ടുകളയാന്‍ മനസ്സു സമ്മതിക്കാത്ത കവിത ഇങ്ങനെ തുടങ്ങുന്നു:
”എന്നേക്കുമായ് പിണങ്ങിപ്പോ/യെങ്കിലും മൂക സന്ധ്യയില്‍/
നിളതന്‍ വെണ്‍ മണല്‍ത്തട്ടി/ലവളെക്കാത്തിരുന്നു ഞാന്‍…”
ഈ കവിതയെക്കുറിച്ച് അന്ന് നിരൂപകന്‍ സി.എച്ച്. കുഞ്ഞപ്പ എഴുതി; ”രാമായണ-ഭാരത-ഭാഗവത സന്ദേശസൗരഭ്യം ആ കൊച്ചുകവിതയില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്” എന്ന്. കവിത ഇങ്ങനെ അവസാനിക്കുന്നു:
”കനംകൂടിവരുംചിന്താ-/ഭാരമേറ്റി വിയര്‍ക്കൊലാ;/അര്‍പ്പിച്ചു കാത്തിരുന്നാലും/ തുറക്കും ജീവകുഡ്മളം!
കെട്ടിയിട്ട കിടാവിന്നു/ പൈംപാലമൃതു നല്‍കുവാന്‍/ മേച്ചില്‍പ്പറമ്പില്‍നിന്നന്തി-/യ്ക്കെത്തും നന്ദിനിപോലെയും,/
പറക്കാന്‍ ചിറകില്ലാത്ത/ പൈതങ്ങള്‍ക്കിര നല്‍കുവാന്‍/ കൊക്കും നിറച്ചെങ്ങുനിന്നോ/ വരും പറവപോലെയും/
വിഷുച്ചാലിന്‍ വിരികളില്‍/ മയങ്ങും വിത്തിനൊക്കെയും/ ബ്രഹ്മോപദേശമരുളും/ വര്‍ഷബിന്ദുക്കള്‍പോലെയും/ ഇരുട്ടിന്‍ കല്ലറയ്ക്കുള്ളില്‍/ ഞരങ്ങും നിന്റെ ചങ്ങല/ അഴിച്ചു മാറ്റുവാനെത്തും/ വിണ്ണിന്‍ മംഗളദേവത!
പൂത്തുനില്‍ക്കും കണിക്കൊന്ന/ മലര്‍ക്കാവിനുമപ്പുറം,/ കണിവെള്ളരി കൂമ്പാരം/ കൂടും പൊന്‍കുന്നിനപ്പുറം;/
ഉദയാചലപീഠത്തിന്‍/ കോവില്‍നട തുറക്കയായ്;/കാത്തുനില്ക്കുന്നിതാ നിന്നെ/നവജീവിതസംക്രമം!
തലപൊക്കുക; മേലോട്ടു/നോക്കു; കെങ്ങുമപാരത,/ വാരിപ്പുണര്‍ന്നുമ്മവെക്കാന്‍/കാത്തുനില്ക്കുമപാരത!/കാലമായാല്‍ത്തോടു കൊത്തി-/പ്പിളര്‍ക്കും ഖഗമെന്നപോല്‍,/ നിന്‍കണ്ണു കീറുവാന്‍ ശസ്ത്ര-/മേന്തിക്കൊണ്ടവനെത്തുമേ!/ആയിരം കൈ നീട്ടി നിന്നെ-/ത്തഴുകും കരുണാമയന്‍;/ തമസ്സു നീങ്ങും;അജ്ഞാത-/പ്രപഞ്ചം ദൃശ്യമായ് വരും/കണികാണുക പൂമൊട്ടേ,/ പരംജ്യോതിസ്സ്വരൂപനെ;/സ്വബോധമെന്ന കൈനീട്ടം/ തരും വിശൈ്വകബാന്ധവന്‍!”
‘സ്വ’ബോധത്തിന്റെ സ്വത്വത്തിന്റെ വീണ്ടെടുപ്പുകൂടിയാകണം വിഷു, അപ്പോള്‍ അത് പ്രകൃതിയുടെ വീണ്ടെടുപ്പാകും, പ്രപഞ്ചനാഥനോടുള്ള കൂട്ടിരിപ്പാകും. അനാദിമധ്യാന്തവും അനന്തവീര്യവത്തുമായ സംസ്‌കാരത്തിലെ ‘വിഷുവത്തി’ന്റെ കണികാണല്‍ സംസ്‌കൃതിയിങ്ങനെയാണ്.
വിഷുവാശംസകള്‍.






















