വിശ്വഹിന്ദുപരിഷത്ത് സെക്രട്ടറി ജനറല്‍ ബജ്‌റംഗ് ലാല്‍ ബാഗ്രയുമായി കോഴിക്കോട് മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ (മാഗ്‌കോം) ജേണലിസം വിദ്യാര്‍ത്ഥികള്‍ നടത്തിയ അഭിമുഖം മൂന്നാം ഭാഗം
‘ലവ് ജിഹാദ്’ എന്ന് വിളിക്കപ്പെടുന്ന വിഷയം ഇന്നും വിവാദമായി തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍, ‘ദി കേരള സ്റ്റോറി’ (The Kerala Story) പോലുള്ള സിനിമകള്‍ കേരളത്തെ മോശമായി ചിത്രീകരിക്കുന്നു എന്ന ആരോപണമുണ്ട്. ഇതില്‍ വിശ്വഹിന്ദു പരിഷത്തിന്റെ നിലപാട് എന്താണ്?
‘നോക്കൂ, ഇത് റെക്കോര്‍ഡുകളില്‍ ലഭ്യമായ സത്യമാണ്. ‘ലവ് ജിഹാദ്’ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് കേരള ഹൈക്കോടതിയാണെന്ന കാര്യം ആര്‍ക്കും നിഷേധിക്കാനാവില്ല. കേരളത്തിലെ ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടി വഞ്ചിക്കപ്പെടുകയും പിന്നീട് ലൈംഗിക അടിമയായി ഐഎസിലേക്ക് (IS) കടത്തപ്പെടുകയും ചെയ്ത കേസിലാണ് കോടതി ഈ വാക്ക് ആദ്യമായി ഉപയോഗിക്കുന്നത്. ആ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചപ്പോഴാണ് വിധിന്യായത്തില്‍ ഇത്തരമൊരു പരാമര്‍ശം ഉണ്ടായത്.
ആദ്യമൊക്കെ ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതിയിരുന്നെങ്കിലും പിന്നീട് അങ്ങനെയല്ലെന്ന് ബോധ്യപ്പെട്ടു. ഇതിനെ പ്രോത്സാഹിപ്പിക്കുകയും പണം നല്‍കുകയും ആസൂത്രണം ചെയ്യുകയും യുവാക്കള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്ന സ്ഥാപനങ്ങളെല്ലാം കേരളത്തിലായതുകൊണ്ടാണ് തുടര്‍ച്ചയായ ഇത്തരം സംഭവങ്ങള്‍ ആദ്യം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവിടെ നിന്നാണ് ഇതിന്റെ തീപ്പൊരി രാജ്യം മുഴുവന്‍ പടര്‍ന്നത്. അതിനാല്‍, സിനിമയുടെ നിര്‍മ്മാതാക്കള്‍ ഇത് ആരംഭിച്ചതും ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതുമായ സ്ഥലത്തെ ആസ്പദമാക്കി കഥ പറഞ്ഞപ്പോള്‍ സ്വാഭാവികമായും അത് ‘കേരള സ്റ്റോറി’ ആയി മാറി.
സിനിമയ്ക്ക് കേരളത്തിന്റെ പേര് നല്‍കിയത് ശരിയാണോ എന്നതിനെക്കുറിച്ച് പറയാന്‍ ഞാന്‍ ഒരു കലാകാരനല്ല, മറിച്ച് ഒരു സാമൂഹിക പ്രവര്‍ത്തകനാണ്. എങ്കിലും, ഇതെല്ലാം തുടങ്ങിയത് കേരളത്തില്‍ നിന്നാണെന്നത് ഒരു സത്യമായി അവശേഷിക്കുന്നു. ഇന്ന് ഇത് കേരളത്തിന്റെ മാത്രം പ്രശ്‌നമല്ല; ഹിന്ദുക്കള്‍ വസിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെയും പ്രശ്‌നമായി ഇത് മാറിയിരിക്കുന്നു. മിസോറാമിലോ നാഗാലാന്റിലോ ഇതില്ലായിരിക്കാം, എന്നാല്‍ മറ്റെല്ലായിടത്തും ഈ ഭീഷണിയുണ്ട്. ഒരുപക്ഷേ സിനിമയ്ക്ക് മറ്റൊരു പേര് നല്‍കാമായിരുന്നു, എങ്കിലും കേരള ഹൈക്കോടതിയാണ് ഈ വാക്ക് ആദ്യം ഉപയോഗിച്ചത് എന്ന വസ്തുത മാറുന്നില്ല. ഇതെല്ലാം ഇവിടെ നടന്നതുകൊണ്ട് കേരളത്തിന് ചെറിയൊരു ‘ത്യാഗം’ സഹിക്കേണ്ടി വന്നിട്ടുണ്ട്. ഏതൊരു സംസ്ഥാനത്ത് എന്ത് നടന്നാലും ആ സംസ്ഥാനത്തിന്റെ പേര് അതിനോടൊപ്പം ചേര്‍ക്കപ്പെടും, അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല.
ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരേയൊരു വഴി ഇതിനെ തടയുകയും വെല്ലുവിളിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുക എന്നതാണ്. ഒരിക്കല്‍ നിങ്ങള്‍ക്കത് നിര്‍ത്താന്‍ കഴിഞ്ഞാല്‍, അത് രാജ്യത്തെ മുഴുവന്‍ ഹിന്ദു സമൂഹത്തിനും മറ്റ് സംസ്ഥാനങ്ങള്‍ക്കും ഒരു മാതൃകയാകും. ‘ഇത് ഇവിടെയാണ് തുടങ്ങിയത്, പക്ഷേ ഞങ്ങളിത് അവസാനിപ്പിച്ചു, അതിനുള്ള വഴി ഇതാണ്’ എന്ന് നിങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങളിലെ ഹിന്ദു സമൂഹത്തെ നയിക്കാന്‍ സാധിക്കും.”
വിദേശത്ത് താമസിക്കുന്ന ഹിന്ദുക്കള്‍ക്ക് അവരുടെ രാജ്യത്തിനാണ് പ്രഥമ പരിഗണനയെന്നും സംസ്‌കാരം അതിന് പിന്നാലെയാണെന്നുമാണല്ലോ താങ്കള്‍ പറഞ്ഞത്. എന്നാല്‍ ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയെയും അവകാശങ്ങളെയും കുറിച്ച് വിശ്വഹിന്ദു പരിഷത്ത് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അവിടെ നിലവിലുള്ള സാഹചര്യത്തെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു? അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഭാരത സര്‍ക്കാരില്‍ നിന്ന് എന്തൊക്കെ നടപടികളാണ് പ്രതീക്ഷിക്കുന്നത്?
ഇവ രണ്ടും വ്യത്യസ്തമായ കാര്യങ്ങളാണ്, അവയെ തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയില്ല. ഞാന്‍ നേരത്തെ പറഞ്ഞത്, ഹിന്ദുക്കള്‍ വസിക്കുന്ന രാജ്യവും ഭാരതവും തമ്മില്‍ രാഷ്ട്രീയമായി എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍, ആ രാജ്യത്തെ പൗരന്മാരായ ഹിന്ദുക്കള്‍ തങ്ങള്‍ വസിക്കുന്ന രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നാണ്. എന്നാല്‍ ബംഗ്ലാദേശിലെ സംഭവങ്ങള്‍ തികച്ചും വ്യത്യസ്തമായിരുന്നു. അവിടെ ദേശീയതയും മതവും തമ്മിലുള്ള ഒരു സംഘര്‍ഷമായിരുന്നില്ല നടന്നത്.
ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്ക് അവിടെ മറ്റ് മാര്‍ഗ്ഗങ്ങളോ തിരഞ്ഞെടുപ്പുകളോ ഇല്ലായിരുന്നു. അവര്‍ ഹിന്ദുക്കളായതുകൊണ്ട് മാത്രം കൊള്ളയടിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. തിരഞ്ഞെടുപ്പ് അടുത്തിരുന്ന സമയത്ത്, പുതുതായി രൂപീകരിച്ച ജിഹാദി പാര്‍ട്ടിയും പഴയ തീവ്രവാദ പാര്‍ട്ടിയായ ബി.എന്‍.പിയും (BNP) തങ്ങള്‍ മറ്റേ പാര്‍ട്ടിയേക്കാള്‍ വലിയ മുസ്ലീം അനുകൂലികളാണെന്ന് അവിടുത്തെ 92 ശതമാനം വരുന്ന മുസ്ലീം സമൂഹത്തിന് മുന്നില്‍ തെളിയിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഹിന്ദുക്കളെ കൊന്നൊടുക്കുക എന്നതായിരുന്നു ഇതിനായി അവര്‍ കണ്ടെത്തിയ വഴി. അതുകൊണ്ട് തന്നെ അവിടെ തങ്ങളുടെ പൗരത്വമോ മതമോ തിരഞ്ഞെടുക്കുക എന്ന ചോദ്യം ഉദിക്കുന്നില്ല. രാഷ്ട്രീയ വൈരത്തിന്റെ ഇരകളായി അവര്‍ മാറുകയായിരുന്നു.
ഇത് രണ്ട് വശത്തുമുള്ള ജിഹാദികള്‍ നടത്തിയ ക്രിമിനല്‍ കുറ്റമാണെന്ന് വി.എച്ച്.പി.ക്ക് വ്യക്തമായ നിലപാടുണ്ട്. ഒരു പ്രത്യേക മതത്തില്‍ വിശ്വസിക്കുന്നു എന്നതിന്റെ പേരില്‍ ഒരാളെ കൊല്ലാന്‍ അനുവദിക്കാത്ത ആ രാജ്യത്തെ നിയമപ്രകാരം തന്നെ ഇവര്‍ ശിക്ഷിക്കപ്പെടണം. മുന്‍പുണ്ടായിരുന്ന ഇടക്കാല സര്‍ക്കാര്‍ അവിടുത്തെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഒന്നായിരുന്നില്ല; കലാപങ്ങളിലൂടെയും മറ്റും അധികാരത്തില്‍ വന്ന ഉത്തരവാദിത്തമില്ലാത്ത സര്‍ക്കാരായിരുന്നു അത്. അവര്‍ ഇത്തരം കാര്യങ്ങളില്‍ ഒട്ടും ശ്രദ്ധാലുക്കളായിരുന്നില്ല എന്ന് മാത്രമല്ല, അവരും ഇതിന് കൂട്ടുനിന്നിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. ഈ സംഭവങ്ങളൊന്നും മൂടിവെക്കാന്‍ കഴിയില്ല. ഓരോ സംഭവവും സ്വതന്ത്രമായി അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.
ഭാരത സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ പ്രശ്‌നം മാത്രമായി കാണാന്‍ കഴിയില്ല. ‘ചിക്കന്‍സ് നെക്ക്’ (Chicken’s Neck) ഇടനാഴിയുടെ സുരക്ഷ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള പ്രവേശനം, ബംഗാള്‍ ഉള്‍ക്കടല്‍ വഴി ത്രിപുരയിലേക്കുള്ള ഗതാഗതം എന്നിങ്ങനെ നിരവധി നയതന്ത്ര വിഷയങ്ങള്‍ ബംഗ്ലാദേശുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. എങ്കിലും ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷ ഭാരത സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയിലുള്ള ഒരു പ്രധാന വിഷയം തന്നെയാകണം.
ഈ സംഭവങ്ങള്‍ നടന്ന സമയത്ത് വി.എച്ച്.പി പ്രതിനിധികള്‍ ആഭ്യന്തര മന്ത്രിയെയും വിദേശകാര്യ മന്ത്രിയെയും നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ബംഗ്ലാദേശ് സ്ഥാനപതിയെ വിളിച്ചുവരുത്തി ആശങ്ക അറിയിക്കുകയും, പ്രധാനമന്ത്രി നേരിട്ട് അവിടുത്തെ ഭരണാധികാരിയുമായി സംസാരിച്ച് ഹിന്ദുക്കളുടെ സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തു. രാഷ്ട്രീയമായി അന്ന് ചെയ്യാവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ബംഗ്ലാദേശില്‍ ഒരു ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ നിലവില്‍ വന്നിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ വേണം. ഇനി ബംഗ്ലാദേശുമായി നടത്തുന്ന ഏതൊരു ചര്‍ച്ചയിലും അവിടുത്തെ ഹിന്ദുക്കളുടെ സുരക്ഷ ഒരു പ്രധാന ഭാഗമായിരിക്കണം.
ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രധാനമായും ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയാണെന്ന് നമുക്കറിയാം. കേരളത്തിലും ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI), എസ്.ഡി.പി. ഐ (SDPI) തുടങ്ങി സമാനമായ മറ്റ് സംഘടനകളുമുണ്ട്. പശ്ചിമ ബംഗാളിലും ധാരാളം ഹിന്ദുക്കള്‍ കൊല്ലപ്പെടുന്നത് നാം കണ്ടു. ഇത്തരത്തിലുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ ഇപ്പോഴും യാതൊരു തടസ്സവുമില്ലാതെ പ്രവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണെന്നാണ് താങ്കള്‍ കരുതുന്നത്?
ഇത് ഭാരതീയ ഭരണഘടനയുടെ നിര്‍ഭാഗ്യകരമായ ഒരു വശമാണ്. മതേതരത്വത്തിന്റെ (Secularism) പേരില്‍, ഹിന്ദുക്കളെ ഉപദ്രവിക്കുന്നവരോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് പോലും ഒരു വിലക്കപ്പെട്ട കാര്യമായി മാറിയിരിക്കുന്നു. ഭാരതത്തില്‍ മതേതരത്വം എന്നാല്‍ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുക എന്നതായിരിക്കുന്നു. ഹിന്ദുക്കളെ ദ്രോഹിക്കുന്നതാണ് മതേതരത്വം എന്ന രീതിയിലാണ് അത് പ്രായോഗികമായി മാറിയിരിക്കുന്നത്.
ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിയോ കേരളത്തിലെ ഹര്‍ക്കത്തോ പി.എഫ്.ഐയോ ഒന്നും പുതിയ കാര്യങ്ങളല്ല. പതിറ്റാണ്ടുകളായി ഇത്തരം കാര്യങ്ങള്‍ ഇവിടെ പലപ്പോഴായി നടന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇസ്ലാമികമായ എന്തിലെങ്കിലും തൊടുന്നത് ‘അമതേതരത്വം’ (Non-secular) ആണെന്ന രീതിയിലുള്ള ഒരു ആഖ്യാനം കമ്മ്യൂണിസ്റ്റുകാരും ബി.ജെ.പി ഇതര രാഷ്ട്രീയ കക്ഷികളും ഇവിടെ കെട്ടിപ്പടുത്തിട്ടുണ്ട്. നിങ്ങള്‍ ഏതെങ്കിലും ക്രൈസ്തവ സ്ഥാപനത്തിലോ ന്യൂനപക്ഷ സ്ഥാപനത്തിലോ ഇസ്ലാമിക വിഷയത്തിലോ ഇടപെട്ടാല്‍ നിങ്ങള്‍ മതേതരവാദിയല്ലെന്നും വര്‍ഗീയവാദിയാണെന്നും അവര്‍ മുദ്രകുത്തും.
ഭരണഘടനയനുസരിച്ചും ഐ.പി.സി (IPC) പ്രകാരവും ശിക്ഷാര്‍ഹമായ കുറ്റകൃത്യങ്ങളില്‍ ഇവര്‍ ഏര്‍പ്പെടുമ്പോള്‍ പോലും, അവരെ ചോദ്യം ചെയ്താല്‍ അത്തരം പ്രവര്‍ത്തനങ്ങളെ സംരക്ഷിക്കാനായി ഉടന്‍ തന്നെ ‘മതേതരത്വം’ എന്ന വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നു. ഭാരതത്തിലെ രാഷ്ട്രീയവും രാഷ്ട്രീയ ആഖ്യാനങ്ങളും കാരണം മതേതരത്വം എന്നത് പ്രായോഗികമായി തികച്ചും മലിനമാക്കപ്പെട്ടിരിക്കുന്നു എന്നത് നിര്‍ഭാഗ്യകരമാണ്. എത്രയും വേഗം ഇത്തരത്തിലുള്ള ആഖ്യാനങ്ങളില്‍ നിന്ന് നാം മോചിതരാകുന്നോ അത്രയും നല്ലത്.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിലേക്ക് നയിച്ച ദീര്‍ഘമായ നിയമപരവും സാമൂഹികവുമായ പ്രക്രിയകള്‍ക്ക് ശേഷം, കാശി വിശ്വനാഥ ക്ഷേത്രത്തെക്കുറിച്ചും ശ്രീകൃഷ്ണ ജന്മഭൂമിയെക്കുറിച്ചും ഇപ്പോള്‍ പൊതുചര്‍ച്ചകള്‍ നടക്കുന്നുണ്ടല്ലോ. ഈ വിഷയങ്ങളില്‍ വി.എച്ച്.പി.യുടെ നിലവിലെ ഔദ്യോഗിക നിലപാട് എന്താണ്?
ശ്രീരാമ ജന്മഭൂമി പ്രക്ഷോഭങ്ങളുടെയും കോടതി വ്യവഹാരങ്ങളുടെയും സമയത്തുപോലും വി.എച്ച്.പി.യുടെ നിലപാട് വളരെ വ്യക്തമായിരുന്നു. അതില്‍ ഇപ്പോഴും മാറ്റമില്ല. മുസ്ലീം അധിനിവേശകാലത്ത് മുപ്പതിനായിരത്തിനടുത്ത് ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുകയും അവയില്‍ മൂന്നിലൊന്ന് ഭാഗത്ത് പള്ളികള്‍ നിര്‍മ്മിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അന്ന് ഞങ്ങള്‍ അവരോട് പറഞ്ഞത് ഇതാണ്: ‘അയോധ്യ, കാശി, മഥുര എന്നീ മൂന്ന് ഇടങ്ങള്‍ സമാധാനപരമായി ഞങ്ങള്‍ക്ക് വിട്ടുതരിക. ബാക്കിയുള്ള മുപ്പതിനായിരം ക്ഷേത്രങ്ങളുടെ കാര്യം മറക്കാന്‍ ഞങ്ങള്‍ ഹിന്ദു സമൂഹത്തെ ബോധ്യപ്പെടുത്താം. എന്നാല്‍ ഈ മൂന്ന് ഇടങ്ങള്‍ വിട്ടുതരുന്നില്ലെങ്കില്‍, ഞങ്ങള്‍ പ്രക്ഷോഭങ്ങള്‍ തുടങ്ങും; ഏതായാലും ഈ മൂന്ന് സ്ഥലങ്ങളും ഞങ്ങള്‍ വീണ്ടെടുക്കും. പക്ഷേ അപ്പോള്‍ ആ മുപ്പതിനായിരം ക്ഷേത്രങ്ങളുടെ പ്രശ്‌നം വീണ്ടും സജീവമാകും. അത് പരിഹരിക്കാന്‍ നൂറോ ഇരുനൂറോ വര്‍ഷങ്ങള്‍ എടുത്തേക്കാം.”
നിര്‍ഭാഗ്യവശാല്‍ അയോധ്യയുടെ കാര്യത്തില്‍ അവര്‍ സമ്മതിച്ചില്ല. അതുകൊണ്ട് പ്രക്ഷോഭങ്ങളിലൂടെയും കോടതി നടപടികളിലൂടെയും അത് ഞങ്ങള്‍ക്ക് നേടിയെടുക്കേണ്ടി വന്നു. അതിനാല്‍ വി.എച്ച്.പി. നേതൃത്വം അന്ന് നല്‍കിയ വാഗ്ദാനം ഇപ്പോള്‍ നിലവിലില്ല. കാശിയുടെയും മഥുരയുടെയും കാര്യത്തില്‍ ഞങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു.
അയോധ്യയേക്കാള്‍ നിയമപരമായി ഏറെ കരുത്തുള്ളതാണ് കാശിയിലെയും മഥുരയിലെയും കേസുകള്‍. മഥുരയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം (Title) ‘കേശവ് റായ്’ എന്ന പ്രതിഷ്ഠയുടെ പേരിലാണ്. ആ ഭൂമി കൃഷ്ണക്ഷേത്രത്തിന്റേതാണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ഇതിന് അറുന്നൂറിലധികം വര്‍ഷത്തെ രേഖകളുണ്ട്. ഏഷ്യാറ്റിക് സൊസൈറ്റിയില്‍ (കൊല്‍ക്കത്ത) ഇപ്പോഴും സൂക്ഷിച്ചിട്ടുള്ള ഔറംഗസീബിന്റെ കോടതിയിലെ ദിനസരികളില്‍ (daily Journal) ഇത് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഇന്നത്തെ ദിവസം മഥുരയിലെ കേശവ് റായ് ക്ഷേത്രം തകര്‍ക്കാനും അവിടെ പള്ളി പണിയാനും ഔറംഗസീബ് ഉത്തരവിട്ടു’ എന്ന് അതില്‍ കൃത്യമായി പറയുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം, ആ ഉത്തരവ് നടപ്പിലാക്കിയെന്നും ക്ഷേത്രം തകര്‍ത്ത് പള്ളി പണിതെന്നുമുള്ള സന്ദേശവാഹകന്റെ റിപ്പോര്‍ട്ടും അതിലുണ്ട്. അയോധ്യയുടെ കാര്യത്തില്‍ ഇത്രയും വ്യക്തമായ രേഖകള്‍ എളുപ്പത്തില്‍ ലഭ്യമായിരുന്നില്ല.
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലത്ത് ആ ഭൂമിയില്‍ നിന്ന് നികുതിയൊന്നും ലഭിക്കാത്തതിനാല്‍ അവര്‍ ആ പ്ലോട്ട് ലേലം ചെയ്തു. കാശിയില്‍ നിന്നുള്ള ഒരു ഹിന്ദു ആ ലേലത്തില്‍ പങ്കെടുത്ത് പണമടച്ച് ആ ഭൂമി സ്വന്തം പേരില്‍ വാങ്ങി. അങ്ങനെ ഉടമസ്ഥാവകാശം അദ്ദേഹത്തിന് കൈമാറപ്പെട്ടു. പിന്നീട് 120 വര്‍ഷത്തോളം അത് അദ്ദേഹത്തിന്റെയും പിന്‍ഗാമികളുടെയും പേരില്‍ തുടര്‍ന്നു. പിന്നീട് മദന്‍ മോഹന്‍ മാളവ്യയുടെ നേതൃത്വത്തില്‍ ആ ഭൂമി വാങ്ങുകയും ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അത് ഇന്നും അങ്ങനെതന്നെ തുടരുന്നു.
കഴിഞ്ഞ നൂറ് വര്‍ഷത്തിനിടയില്‍ പ്രിവി കൗണ്‍സിലിലും അലഹബാദ് ഹൈക്കോടതിയിലുമൊക്കെ ആ ഭൂമി കൈക്കലാക്കാന്‍ മുസ്ലീം വിഭാഗം ശ്രമിച്ചെങ്കിലും കോടതി വിധികളെല്ലാം അവര്‍ക്കെതിരായിരുന്നു. അതുകൊണ്ട് മഥുരയിലെയും കാശിയിലെയും കേസുകള്‍ തെളിവുകള്‍ കൊണ്ട് പരിഹരിക്കപ്പെട്ടവയാണ് (Open and Shut cases) മുസ്ലിം സമുദായം ഇപ്പോള്‍ കോടതി നടപടികളെ ദുരുപയോഗം ചെയ്ത് സമയം കളയുക മാത്രമാണ് ചെയ്യുന്നത്. ഏതായാലും സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ അവര്‍ വെറുതെ വൈകിപ്പിക്കുകയാണ്. സമാധാനപരമായി ആ സ്ഥലങ്ങള്‍ വിട്ടുതരുന്നതാണ് അവര്‍ക്ക് നല്ലത്. കാരണം ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതികള്‍ക്ക് ആ ഭൂമി ഹിന്ദു സമൂഹത്തിന് കൈമാറേണ്ടി വരും.
(തുടരും)






















