വിശ്വഹിന്ദുപരിഷത്ത് സെക്രട്ടറി ജനറല്‍ ബജ്‌റംഗ് ലാല്‍ ബാഗ്രയുമായി കോഴിക്കോട് മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ (മാഗ്‌കോം) ജേണലിസം വിദ്യാര്‍ത്ഥികള്‍ നടത്തിയ അഭിമുഖം രണ്ടാം ഭാഗം
ഏകല്‍ വിദ്യാലയ പദ്ധതിയിലൂടെ ഒരു ലക്ഷത്തിലധികം ഗ്രാമങ്ങളില്‍ വി.ച്ച്.പി എത്തിച്ചേര്‍ന്നിട്ടുണ്ടല്ലോ. വിദ്യാഭ്യാസത്തിന് പുറമെ, സംസ്‌കാരത്തിനും ശാക്തീകരണത്തിനുമാണ് അതില്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്. ഈ പ്രവര്‍ത്തനങ്ങളിലൂടെ ജീവിതം പൂര്‍ണ്ണമായും മാറിമറിഞ്ഞ ഏതെങ്കിലും ഒരു വ്യക്തിയെയോ ഗ്രാമത്തെയോ കുറിച്ച് പറയാമോ?”
♠ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വലിയ സംഘടന എന്ന നിലയില്‍, വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് ഞങ്ങള്‍ ഓരോ പദ്ധതിയും നടപ്പിലാക്കുന്നത്. അവയുടെ ആഘാതം വിലയിരുത്താന്‍ ഞങ്ങള്‍ക്ക് കൃത്യമായ സംവിധാനവുമുണ്ട്. ഏകല്‍ വിദ്യാലയങ്ങള്‍ വഴി ഒരു ലക്ഷത്തിലധികം ഗ്രാമങ്ങളില്‍ വിദ്യാഭ്യാസം, ആരോഗ്യം, ശാക്തീകരണം, സംസ്‌കാരം എന്നിവയില്‍ ഞങ്ങള്‍ നടത്തിയ ഇടപെടലുകള്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്.
ഝാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ മേഖലകളില്‍ നക്‌സലിസവും ഇടത് തീവ്രവാദവും അതിന്റെ ഉച്ചസ്ഥായിയില്‍ നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് ആ പ്രദേശങ്ങളില്‍ ഭയമില്ലാതെ സഞ്ചരിക്കാന്‍ കഴിഞ്ഞിരുന്നത് ഏകല്‍ വിദ്യാലയത്തിലെ വളണ്ടിയര്‍മാര്‍ക്കും അധ്യാപകര്‍ക്കും മാത്രമായിരുന്നു. ഇതിനൊരു കാരണമുണ്ട്; ഈ വിദ്യാലയങ്ങളില്‍ പഠിച്ചിരുന്ന കുട്ടികളില്‍ ഭൂരിഭാഗവും അവിടുത്തെ നക്‌സല്‍ കേഡര്‍മാരുടെ മക്കളായിരുന്നു. സാഹചര്യങ്ങള്‍ കൊണ്ടോ നിര്‍ബന്ധിതമായോ ഒക്കെ തോക്കെടുത്തവരാണെങ്കിലും, തങ്ങളുടെ മക്കള്‍ നന്നായി പഠിക്കണമെന്നും അവര്‍ മാന്യമായ സിവില്‍ ജീവിതം നയിക്കണമെന്നും ആ മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നു. ഏകല്‍ വിദ്യാലയങ്ങളെ തൊട്ടാല്‍ തങ്ങളുടെ അണികള്‍ക്കിടയില്‍ തന്നെ കലാപമുണ്ടാകുമെന്ന് നക്‌സല്‍ നേതൃത്വത്തിന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ക്ക് ഞങ്ങളെ തടയാന്‍ കഴിഞ്ഞില്ല.
ഞങ്ങളുടെ ഈ ഇടപെടലുകളിലൂടെ നിരവധി നക്‌സലൈറ്റുകളെ ആയുധം ഉപേക്ഷിക്കാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനും പ്രേരിപ്പിക്കാന്‍ സാധിച്ചു. ആ മേഖലകളില്‍ നിന്ന് ഇടതുതീവ്രവാദം തുടച്ചുനീക്കാനായതിന്റെ ഏക കാരണം ഇതാണെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല, എങ്കിലും അതൊരു പ്രധാന ഘടകമായിരുന്നു എന്നത് നിസ്തര്‍ക്കമാണ്.
ഗ്രാമങ്ങളിലെ മാറ്റങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍, വളരെ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കാന്‍ ഏകല്‍ വിദ്യാലയങ്ങള്‍ വഴിയൊരുക്കി. കാടിനുള്ളിലെ കുഗ്രാമങ്ങളില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് പോകാന്‍ കഴിയാതിരുന്ന കുട്ടികള്‍ക്ക് ഏകല്‍ വിദ്യാലയങ്ങള്‍ അടിസ്ഥാന വിദ്യാഭ്യാസം നല്‍കി. അവിടെ നിന്ന് നാലോ അഞ്ചോ വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി 11-12 വയസ്സാകുമ്പോള്‍ അവര്‍ക്ക് ദൂരെയുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ പോയി ഉപരിപഠനം നടത്താന്‍ കഴിഞ്ഞു.
ഇന്ന് അവരില്‍ പലരും മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കി രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും സര്‍പ്പഞ്ചുമാരും എം.എല്‍.എമാരുമൊക്കെയായി മാറുകയും ചെയ്തു. ശാരീരികക്ഷമത ഉണ്ടായിട്ടും വിദ്യാഭ്യാസമില്ലാത്തതിനാല്‍ സൈന്യത്തിലോ പാരാമിലിട്ടറി ഫോഴ്‌സിലോ (CRPF, BSF, ITBP)) ചേരാന്‍ കഴിയാതിരുന്ന ആയിരക്കണക്കിന് യുവാക്കള്‍ക്ക് ഏകല്‍ വിദ്യാലയങ്ങള്‍ തുണയായി. അടിസ്ഥാന വിദ്യാഭ്യാസം ലഭിച്ചതോടെ അവര്‍ സൈന്യത്തിന്റെ ഭാഗമായി മാറി. അധ്യാപകരായും പരിശീലകരായും സൂപ്പര്‍വൈസര്‍മാരായും ഏകല്‍ വിദ്യാലയങ്ങളില്‍ തന്നെ പൂര്‍ണ്ണസമയ വളണ്ടിയര്‍മാരായി സേവനമനുഷ്ഠിക്കുന്നവരും നിരവധിയാണ്. ചുരുക്കത്തില്‍, ഗോത്രവര്‍ഗ മേഖലകളിലെ സാമ്പത്തികവും ആരോഗ്യപരവും വിദ്യാഭ്യാസപരവുമായ വശങ്ങളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഏകല്‍ വിദ്യാലയങ്ങള്‍ക്ക് സാധിച്ചു. മതപരിവര്‍ത്തനം തടയുക എന്ന ഞങ്ങളുടെ ആത്യന്തിക ലക്ഷ്യത്തിലും ഞങ്ങള്‍ വലിയൊരളവ് വിജയിച്ചു.

ഹിന്ദുക്ഷേത്രങ്ങളില്‍ നിന്ന് ശേഖരിക്കുന്ന ഫണ്ടുകളെ സംബന്ധിച്ച് വിശ്വഹിന്ദു പരിഷത്തിന്റെ ഔദ്യോഗിക നയം എന്താണ്? അങ്ങയുടെ കാഴ്ചപ്പാടില്‍ ഈ വിഭവങ്ങള്‍ എങ്ങനെയാണ് വിനിയോഗിക്കേണ്ടത്?
♠ഹിന്ദുക്ഷേത്രങ്ങള്‍, അവയുടെ സ്വത്തുക്കള്‍, പണം എന്നിവയെക്കുറിച്ച് ഒരു സാധാരണ ഹിന്ദുവിനുള്ള അതേ നിലപാട് തന്നെയാണ് വിശ്വഹിന്ദു പരിഷത്തിനുമുള്ളത്. ക്ഷേത്രങ്ങളിലെ ഭൂമി, കെട്ടിടങ്ങള്‍, കടമുറികള്‍, വീടുകള്‍ അല്ലെങ്കില്‍ പണം എന്നിവയെല്ലാം ഭക്തര്‍ തങ്ങളുടെ ദൈവത്തിന് നല്‍കുന്ന സമര്‍പ്പണമാണ്. അത് ഹിന്ദു ഭക്തരുടെ വഴിപാടാണെങ്കില്‍, ആ ദൈവത്തില്‍ വിശ്വസിക്കുന്ന സമൂഹത്തിന്റെ തന്നെ നന്മയ്ക്കായി അത് വിനിയോഗിക്കപ്പെടണം. ഇത് ഓരോ വ്യക്തിയെയും തിരിച്ചറിഞ്ഞ് നല്‍കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് അത് മൊത്തത്തിലുള്ള ഹിന്ദു സമൂഹത്തിന്റെ കാര്യമായി മാറുന്നു.
ക്ഷേത്ര ഫണ്ടുകളോ സ്വത്തുക്കളോ ഹിന്ദു സമൂഹത്തിന് പുറത്തുള്ള മറ്റാര്‍ക്കെങ്കിലും വേണ്ടി ഉപയോഗിക്കുന്നത് ഫണ്ട് വകമാറ്റലാണെന്നും ദൈവത്തിന്റെ പോക്കറ്റില്‍ നിന്നുള്ള മോഷണമെന്നുമാണ് വി.എച്ച്.പി.യുടെ വ്യക്തമായ നിലപാട്. സംസ്ഥാന സര്‍ക്കാര്‍ പോലും ഹിന്ദു സമൂഹത്തിന് പകരമാകുന്നില്ല. അതിനാല്‍, ഈ സ്വത്തുക്കള്‍ പൂര്‍ണ്ണമായും ഹിന്ദുസമൂഹത്തിന്റെ ക്ഷേമത്തിനായി മാത്രം ഉപയോഗിക്കണം. ഇതിനായി ചില മാര്‍ഗ്ഗങ്ങള്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്:
മതപരമായ കാര്യങ്ങള്‍: വേദ വിദ്യാലയങ്ങള്‍, സംസ്‌കൃത വിദ്യാലയങ്ങള്‍, ഗോശാലകള്‍ എന്നിവ ആരംഭിക്കണം. ഇവ ഹൈന്ദവ വിശ്വാസങ്ങളുമായും ആചാരങ്ങളുമായും നേരിട്ട് ബന്ധമുള്ള ക്ഷേമപ്രവര്‍ത്തനങ്ങളാണ്.
പൊതു സേവനം: ഒരു ക്ഷേത്രം ആവശ്യത്തിന് സാമ്പത്തിക ശേഷിയുള്ളതാണെങ്കില്‍ എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ പൊതു വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങള്‍ ആരംഭിക്കണം. ഇത്തരം ആശുപത്രികളില്‍ ഞങ്ങള്‍ വിവേചനം കാണിക്കില്ല; അവിടെ ഹിന്ദുക്കള്‍ക്ക് മാത്രമോ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്നോ ഉള്ള നിലപാടില്ല. എല്ലാ മനുഷ്യരുടെയും ക്ഷേമത്തെക്കുറിച്ചാണല്ലോ ഹിന്ദു ദര്‍ശനം സംസാരിക്കുന്നത്.
ഭാരതത്തിലെ ചില സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ഈ വിഭവങ്ങള്‍ നിയന്ത്രിക്കുകയും അവ തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനായി വകമാറ്റി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇത് പകല്‍ക്കൊള്ളയാണ്. രാഷ്ട്രീയക്കാര്‍ തങ്ങളുടെ ഇടുങ്ങിയ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ദൈവത്തിന്റെ പണം മോഷ്ടിക്കുകയാണ്. ഇതിനെ നിങ്ങള്‍ക്ക് മോഷണമെന്നോ കൊള്ളയെന്നോ വിളിക്കാം. കാരണം, ഒരു നിയമത്തിന്റെ മറവില്‍ പരസ്യമായാണ് ഇത് നടക്കുന്നത്. ഈസ്റ്റ് ഇന്ത്യാ കമ്പനി എന്ന വ്യാപാര സ്ഥാപനം തങ്ങളുടെ ലാഭം വര്‍ദ്ധിപ്പിക്കാനും ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഓഹരി വില കൂട്ടാനുമായി കൊണ്ടുവന്ന നിയമങ്ങളാണ് ഇന്നും ഇതിനായി ഉപയോഗിക്കുന്നത്. ബ്രിട്ടീഷ് ഭരണത്തിന് ശേഷം വന്ന ജനാധിപത്യ സര്‍ക്കാരുകളും ഇതേ രീതി തുടരുന്നത് സംസ്ഥാനത്തിന്റെ നന്മയ്ക്കായല്ല, മറിച്ച് അധികാരത്തിലുള്ള പാര്‍ട്ടികളുടെ രാഷ്ട്രീയ നേട്ടത്തിനാണ്. രണ്ട് നൂറ്റാണ്ടിലധികമായി തുടരുന്ന ഈ മോഷണം അവസാനിപ്പിക്കണം എന്ന കാര്യത്തില്‍ വി.എച്ച്.പി.യുടെ നിലപാട് വളരെ വ്യക്തമാണ്.

2018 മുതല്‍ ശബരിമല ശ്രീഅയ്യപ്പ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒട്ടേറെ സംഭവവികാസങ്ങളും വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. പരമ്പരാഗത ആചാരപ്രകാരം പുതിയൊരു’ദേവപ്രശ്‌നം’ നടത്തണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. തന്ത്രിയുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള സമീപകാല സംഭവങ്ങള്‍ ക്ഷേത്രത്തിന്റെ ആത്മീയ വിശുദ്ധിയെ ബാധിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ?
♠ആരാധനാലയങ്ങള്‍ എന്നത് മതപരമായ ചടങ്ങുകളുടെ ഭാഗമാണ്. ആത്മീയ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍, ഒരു ക്ഷേത്രത്തില്‍ പോകാതെ തന്നെ ഒരാള്‍ക്ക് മോക്ഷമോ നിര്‍വാണമോ പ്രാപിക്കാന്‍ സാധിച്ചേക്കാം. എന്നാല്‍ അത് വളരെ കുറച്ച് സിദ്ധന്മാര്‍ക്കും തപസ്വികള്‍ക്കും മാത്രമാണ് സാധ്യമാകുന്നത്. സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ മതപരമായ അന്വേഷണങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ക്ഷേത്രം ഒരു പ്രധാന സ്രോതസ്സായി തുടരുന്നു.
മതപരമായ ആചാരങ്ങള്‍ എങ്ങനെ നിര്‍വ്വഹിക്കണം എന്ന് ഒരു നിയമം വഴിയും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. ഭാരതത്തിലല്ലാതെ ലോകത്ത് ഒരിടത്തും ഒരു സര്‍ക്കാര്‍ പോലും ഒരു ക്ഷേത്രത്തിലെ ആരതി എങ്ങനെ നടത്തണം, ആര് നടത്തണം, പ്രാര്‍ത്ഥന എന്തായിരിക്കണം, അതിന്റെ ഭാഷ ഏതായിരിക്കണം, സമയം എപ്പോഴായിരിക്കണം എന്നൊന്നും നിര്‍വചിക്കാറില്ല. നിര്‍ഭാഗ്യവശാല്‍, ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ‘ഈസ്റ്റ് ഇന്ത്യാ കമ്പനി’ എന്ന വാണിജ്യ സ്ഥാപനം തുടങ്ങിയതും പിന്നീട് ഇടുങ്ങിയ ചിന്താഗതി കാരണം ബ്രിട്ടീഷ് ഭരണകൂടവും അതിനുശേഷം ഭാരതത്തിലെ രാഷ്ട്രീയക്കാരും പിന്തുടരുന്നതുമായ ഒരു രീതിയാണിത്.
ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വെറും രാഷ്ട്രീയ നാടകങ്ങള്‍ മാത്രമാണ്. ഭക്തരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് തന്നെ മതപരമായ ആചാരങ്ങള്‍ തുടരണം. ഏതൊരു സമുദായത്തിന്റെയും മതവിശ്വാസങ്ങളില്‍ ഇടപെടാന്‍ ഒരു ഭരണകൂടത്തിനും അധികാരമോ അവകാശമോ ഇല്ല. അത് നിര്‍ഗുണമോ സഗുണമോ, രൂപമുള്ളതോ രൂപമില്ലാത്തതോ, ദ്വൈതമോ അദ്വൈതമോ ഏതുമാകട്ടെ; ഏതൊരു വിഭാഗത്തിന്റെയും പ്രത്യേകമായ ആചാരങ്ങള്‍ മാനിക്കപ്പെടേണ്ടതുണ്ട്. ഭരണകൂടത്തിന് ഇതില്‍ പങ്കില്ലാത്തതിനാല്‍ കോടതികളും ഇത്തരം ആചാരങ്ങളില്‍ ഇടപെടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. ഇത് മതപരമായ വിശ്വാസത്തിന്റെ കാര്യമാണ്, അത് ഭക്തര്‍ക്ക് വിട്ടുനല്‍കണം.

മതപരമായ കാര്യങ്ങളില്‍ പുതുതായി വലിയ മാറ്റങ്ങളൊന്നും സംഭവിക്കാറില്ല; കാലങ്ങള്‍ കൊണ്ട് തെളിയിക്കപ്പെട്ട ആചാരങ്ങളാണ് നിലനില്‍ക്കുന്നത് (Time-tested traditions). അതുകൊണ്ടുതന്നെ ഭരണകൂടവും കോടതികളും അത്തരം പാരമ്പര്യങ്ങളെ ബഹുമാനിക്കണം. ഇതിന് ഭരണഘടന തടസ്സമല്ല. ഭരണഘടനാ വ്യവസ്ഥകളെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടാണ് ഭരണകൂടവും കോടതികളും ഇവ ദുരുപയോഗം ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് ഭക്തര്‍ക്ക് തന്നെ വിട്ടുനല്‍കേണ്ട ഒന്നാണ്.
ഇത്തരം വിവാദങ്ങള്‍ ഭക്തരെ ബാധിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം, ഒരു പ്രത്യേക വിഭാഗത്തോടോ ക്ഷേത്രത്തോടോ ദൈവത്തോടോ ഉറച്ച ഭക്തിയുള്ളവര്‍ കോടതിയില്‍ എന്ത് വന്നാലും സര്‍ക്കാരില്‍ എന്ത് വന്നാലും തങ്ങളുടെ വിശ്വാസത്തില്‍ നിന്ന് പിന്നോട്ട് പോകില്ല. നൂറ്റാണ്ടുകളായി അവരുടെ രക്തത്തിലും ഡി.എന്‍.എയിലും ഉള്ളതാണത്. രാഷ്ട്രീയക്കാരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഇടുങ്ങിയ ചിന്താഗതിയാണ് ഇത്തരം വിവാദങ്ങള്‍ സൃഷ്ടിക്കുന്നത്. നിര്‍ഭാഗ്യവശാല്‍, തങ്ങള്‍ മതപരമായ കാര്യങ്ങളില്‍ ആധികാരികമായ അധികാരമുള്ളവരാണെന്ന മട്ടില്‍ ഇടപെടാനും വ്യാഖ്യാനിക്കാനും വിധി പ്രസ്താവിക്കാനും കോടതികള്‍ കാണിക്കുന്ന അമിതാവേശം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ് ചെയ്യുന്നത്. യഥാര്‍ത്ഥ ഭക്തരെ സംബന്ധിച്ചിടത്തോളം ഇത്തരം വിവാദങ്ങള്‍ക്കൊന്നും വലിയ പ്രാധാന്യമില്ല.
(തുടരും)






















