കഴിഞ്ഞ പതിനൊന്നു വര്‍ഷത്തെ കേന്ദ്രഭരണത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകദേശം നൂറിലധികം രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. ഊഷ്മളമായ വരവേല്‍പ്പിനും ഉന്നതതല ചര്‍ച്ചകള്‍ക്കുമൊപ്പം നിരവധി ഉഭയകക്ഷി കരാറുകള്‍ക്കാണ് നരേന്ദ്ര മോദി എന്ന നയതന്ത്രജ്ഞന്‍ ശ്രദ്ധകൊടുത്തതെന്ന് കാണാന്‍ സാധിക്കുന്നതാണ്. ആഗോള സാമ്പത്തിക വികസനത്തിന് വ്യാപാര കരാറുകള്‍ അത്യന്താപേക്ഷിതമാണ്. രണ്ടായിരത്തി പതിനാലില്‍ അധികാരത്തില്‍ വന്നതിന് ശേഷം എട്ടോളം വ്യാപാര കരാറുകള്‍ക്കാണ് മോദി മുന്‍കൈയ്യെടുത്തത്. ഇതില്‍ മൊറീഷ്യസുമായുള്ള കരാര്‍ 2021 ഏപ്രിലിലും, ആസ്‌ട്രേലിയയുമായുള്ള കരാര്‍ 2023 ഡിസംബറിലും, ഒമാനുമായുള്ള കരാര്‍ 2025 ലും യുകെയുമായുള്ള കരാര്‍ 2025 ജൂലായിലും ഒപ്പുവെക്കുകയുണ്ടായി. 2025 ഒക്ടോബറില്‍ ഒപ്പുവെച്ച സാമ്പത്തിക സ്വതന്ത്ര വ്യാപാരക്കരാര്‍ (EFTA) സ്വിറ്റ്‌സര്‍ലാന്റ്, ഐസ്‌ലാന്റ്, ലെക് ടെന്‍സ്റ്റീന്‍, നോര്‍വെ എന്നീ രാജ്യങ്ങള്‍ ഭാരതവുമായുണ്ടാക്കിയ കരാറാണ്. ന്യൂസിലാന്റുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായത് 2025 ഡിസംബറിലായിരുന്നു. ഇരുപത്തിയേഴ് രാജ്യങ്ങളുടെ ബ്ലോക്കായ യൂറോപ്യന്‍ യൂണിയനുമായി കരാര്‍ കൈമാറിയതും ഡിസംബര്‍ മാസത്തിലായിരുന്നു. അമേരിക്കയുമായി ചര്‍ച്ചകള്‍ പുനരാരംഭിച്ചതും കരാര്‍ ഒപ്പിട്ടതും ഈ അടുത്ത കാലത്താണ്. പുതിയ വര്‍ഷത്തില്‍ ഫെബ്രുവരി മാസം ദല്‍ഹിയില്‍ വെച്ച് നടത്തിയ ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റും, ഭാരത-ബ്രസീല്‍ ഉഭയകക്ഷി കരാറും വികസിത ഭാരത യാത്രയില്‍ ഭാരതത്തെ സഹായിക്കുന്നതാണ്.
വ്യാപാര കരാറിലെ വികസന സാധ്യത
നിലവിലിരിക്കുന്ന പ്രിഫറന്‍ഷ്യല്‍ വ്യാപാര കരാര്‍ (PTA) നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള മെര്‍കോസര്‍ (MER COSER) വ്യാപാര കൂട്ടായ്മയായ അര്‍ജന്റീന, ബ്രസീല്‍, പരാഗ്വെ, ഉറൂഗ്വെ എന്നീ രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ പുരോഗതിയുടെ പാതയിലാണ്. ആറ് മദ്ധ്യകിഴക്കന്‍ ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (GCC) ഭാരതവുമായി സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ച ചെയ്യാന്‍ താല്പര്യം പ്രകടിപ്പിച്ചിരിക്കയാണ്. കാനഡയും ഭാരതവും തമ്മിലുള്ള ചര്‍ച്ചകള്‍ക്കുള്ള ടേംസ് ഓഫ് റഫറന്‍സ് ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. നിരവധി രാജ്യങ്ങള്‍ പുതിയ ഭൗമരാഷ്ട്രീയവും സാമ്പത്തികവുമായുള്ള സാഹചര്യത്തില്‍ ഭാരതവുമായുള്ള ഉഭയ കക്ഷി ചര്‍ച്ചകള്‍ക്ക് സന്നദ്ധത പ്രകടിപ്പിച്ചിരിക്കയാണ്.
വ്യാപാര കരാറുകള്‍ അനുസരിച്ചുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുമ്പോള്‍ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം മെച്ചപ്പെടുന്നു എന്നു മാത്രമല്ല, ബിസിനസ് ചെയ്യാനുള്ള എളുപ്പവും, നിക്ഷേപ സാധ്യതകളും, സാങ്കേതികവിദ്യാ കൈമാറ്റ സാധ്യതകളും, തൊഴില്‍ നൈപുണ്യ വികസന സാധ്യതകളും വര്‍ദ്ധിക്കുന്നതാണ്. ഇരുനൂറ് കോടിയോളം വരുന്ന ജനങ്ങള്‍ താമസിക്കുന്ന ഇന്ത്യയും യൂറോപ്യന്‍ യൂണിയനും അടങ്ങുന്ന പ്രദേശം വര്‍ദ്ധിച്ച വ്യാപാര സാധ്യതയുള്ള ഒരു മേഖലയായി മാറുകയാണ് ഈ കരാറിലൂടെ ചെയ്യുന്നത്. ആഗോള ജിഡിപിയുടെ 25 ശതമാനം സംഭാവന ചെയ്യാന്‍ കെല്പുള്ള ഈ കൂട്ടായ്മ ഗ്ലോബല്‍ സൗത്ത് വികസനത്തിനും ഭാരതത്തിന്റെ വികസിത ഭാരത ലക്ഷ്യത്തിനും അനിവാര്യമാണ്. 2024ല്‍ മാത്രം 120 ബില്യന്‍ യൂറോയുടെ ഉഭയകക്ഷി വ്യാപാരമാണ് ഇരു രാജ്യങ്ങളും തമ്മില്‍ നടന്നത്. ഇരുപത്തിയേഴ് രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയന്‍ ഭാരതത്തില്‍ വ്യാപാരം ചെയ്യുന്ന രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിയാണ്. ആഗോള വികസനത്തില്‍ അവഗണിക്കാന്‍ പറ്റാത്ത ഒരു ശക്തിയാണിത്.
ഊര്‍ജ്ജം, വ്യോമയാനം, ഡേറ്റാ സെന്ററുകള്‍, ആണവോര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ അമേരിക്കക്കാണ് ആധിപത്യം. തന്ത്രപരമായ ഈ മേഖലകളില്‍ ആവശ്യാധിഷ്ഠിത സഹകരണം വികസിത രാജ്യങ്ങള്‍ക്ക് അത്യാവശ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയുമായുള്ള കരാര്‍ വരും വര്‍ഷങ്ങളില്‍ ഭാരതത്തിന്റെ ഭാവി വികസനത്തിനും നവീകരണത്തിനും കൂടുതല്‍ വേഗത നല്‍കുന്നതാണ്. ജനങ്ങളുടെ സമഗ്ര താല്പര്യങ്ങള്‍ സംരക്ഷിച്ചു വേണം നാം വികസിത ഭാരതത്തെയും, ആത്മനിര്‍ഭര ഭാരതത്തെയും ശക്തിപ്പെടുത്താന്‍. ഈ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്രമാണ് നമുക്ക് കരുത്തേകുന്നത്. അത് എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും എല്ലാവര്‍ക്കും വേണ്ടിയുള്ളതുമാണ്. സബ് കാ സാത്, സബ്കാ വികാസ്.
ഇന്ത്യാ-യൂറോപ്പ് സ്വതന്ത്ര വ്യാപാരകരാര്‍
നെതര്‍ലാന്റിന്റെ തെക്ക് കിഴക്കന്‍ ഭാഗത്തുള്ള മ്യൂസ് നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന മാസ്ട്രിക്റ്റ് നഗരമാണ് യൂറോപ്യന്‍ യൂണിയന്റെ രൂപീകരണത്തിന് വേദിയായത്. 1992 ലെ മാസ്ട്രിക്റ്റ് ഉടമ്പടി പ്രകാരം രൂപീകൃതമായ യൂറോപ്യന്‍ യൂണിയന്‍ ഇരുപത്തിയേഴ് പ്രധാനപ്പെട്ട രാജ്യങ്ങളുടെ കൂട്ടായ്മയാണ്. ഈ കൂട്ടായ്മയുടെ വനിതാ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡേര്‍ലേയന്‍ ആയിരുന്നു ഭാരതത്തിന്റെ 77-ാം റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യ അതിഥികളില്‍ ഒരാള്‍. മറ്റൊരു പ്രധാനി യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റും ഗോവയില്‍ വേരുകളുമുള്ള ഭാരത വംശജനുമായ അന്റോണിയോ കോസ്റ്റാ ആയിരുന്നു. ഇവരുടെ മഹനീയ സാന്നിദ്ധ്യത്തിലാണ് കരാറുകളുടെ മാതാവെന്ന് ഉര്‍സുല ലേയന്‍ വിശേഷിപ്പിച്ച ഇന്ത്യ-യൂറോപ്യന്‍ സ്വതന്ത്ര കരാര്‍ ഒപ്പ് വെച്ചത്.
ഇന്ത്യ-യൂറോപ്യന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ലക്ഷ്യമിടുന്നത് യൂറോപ്യന്‍ യൂണിയനിലെ ഏകദേശം 96 മുതല്‍ 99 ശതമാനം വരെയുള്ള വസ്തുക്കളുടെ താരിഫ് ലിബറലൈസേഷനാണ്. ഇതില്‍ വ്യാപാരം, സേവനം, നിക്ഷേപം, റഗുലേറ്ററി സഹകരണം എന്നിവ ഉള്‍പ്പെടുന്നു. ഇത് സൂറത്തിലെ കച്ചവടക്കാര്‍ക്ക് ഉല്പ്പന്നങ്ങള്‍ യൂറോപ്യന്‍ മാര്‍ക്കറ്റില്‍ എത്തിക്കാന്‍ സഹായകരമാണ്. അതുപോലെ മിലനിലോ പാരീസിലോ ഉള്ള കച്ചവട ശൃംഖല വഴി അവര്‍ക്കാവശ്യമുള്ള സാധനങ്ങള്‍ ഇന്ത്യയില്‍ നിന്നും കുറഞ്ഞ ചിലവിലും എളുപ്പത്തിലും ശേഖരിക്കാനും സാധിക്കും. വിവിധ മേഖലകളില്‍ ഈ സ്വതന്ത്ര വ്യാപാര കരാര്‍ അടിസ്ഥാനപരമായി വ്യാപാര ഘടനയെയും, ശേഖരണ തന്ത്രങ്ങളെയും, ദീര്‍ഘകാല വ്യാപാര നടപടികളെയും സുഗമമാക്കുന്നതാണ്.
യൂറോപ്യന്‍ യൂണിയനും ഭാരതവുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ നിയമപരമായ വ്യാപാര ഉത്തരവാദിത്തങ്ങളെ – വ്യാവസായിക ഉല്പ്പന്നങ്ങള്‍, പ്രൊഫഷണല്‍ സേവനങ്ങള്‍, സുസ്ഥിരവികസനവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങള്‍ എന്നിവയുടെ പരിപാലനം ഏറെ സുഗമമാക്കുന്നു. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യവസ്ഥകള്‍, ഉത്പാദക മാര്‍ജിനുകള്‍, ഇറക്കുമതി വില നിശ്ചയത്തെയും, കച്ചവടക്കാരുടെ തെരഞ്ഞെടുക്കലിനെയും ബാധിക്കുന്നതാണ്.
ഫാര്‍മസ്യൂട്ടിക്കല്‍ ഉല്പ്പന്നങ്ങള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, കൈത്തറി വസ്ത്രങ്ങള്‍, യന്ത്ര സാമഗ്രികള്‍ എന്നിവയുടെ കാര്യത്തില്‍ ഇത് വെറുമൊരു വിലക്കുറവിന്റെ കാര്യമല്ല. മറിച്ച് ആഗോള ശക്തികളായി മാറിയ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര നിക്ഷേപ സാധ്യതകളെ മാറ്റി മറിക്കുന്ന സംഭവമാണ്. സ്വതന്ത്ര വ്യാപാര കരാര്‍ പ്രകാരം ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കയറ്റുമതിയില്‍ ഗണ്യമായ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. സീറോ നിരക്കിന് വളരെ അടുത്ത് എന്ന തീരുമാനം ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
നിലവിലെ തടസ്സങ്ങളും സാങ്കേതികത്വങ്ങളും നീക്കി വ്യാപാരവും, നിക്ഷേപവും, സാങ്കേതിക വിദ്യാ കൈമാറ്റവും സുഗമമാക്കാനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്. ഭാരതത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടായിരിക്കും കാര്‍ഷിക വിഭവങ്ങളുടെയും, പാലുല്പ്പന്നങ്ങളുടെയും വ്യാപാര കരാറുകള്‍ എന്ന് സര്‍ക്കാര്‍ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ഉല്പ്പാദന ശേഷിയും ഉല്പ്പാദന മികവും വര്‍ദ്ധിപ്പിച്ചും പരിസ്ഥിതി പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് കൊണ്ടുമാണ് വ്യാപാര വളര്‍ച്ചയും വ്യാപനവും സര്‍ക്കാര്‍ പരിഗണിക്കുന്നത്.
ഭാരത-യുഎസ് വ്യാപാര കരാര്‍
കര്‍ഷകരുടെയും, ചെറുകിട വ്യാപാരികളുടെയും, പരിസ്ഥിതിയുടെയും പരമ്പരാഗത വ്യവസായങ്ങളുടെയും താല്പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടുള്ള ഭാരത-യുഎസ് വ്യാപാര കരാര്‍ വികസന യാത്രയിലെ ഒരു നാഴികക്കല്ലായിരിക്കും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. വികസിത ഭാരതത്തിന് വേണ്ടിയുള്ള സാമ്പത്തികവും സാങ്കേതികവുമായ ശക്തി കൈവരിക്കാന്‍ ഈ സ്വതന്ത്ര കരാറിന് സാധിക്കുന്നതാണ്. ഉത്പാദന രംഗത്തും സേവന മേഖലയിലും, സാങ്കേതിക രംഗത്തും അനന്ത സാധ്യതകള്‍ പ്രദാനം ചെയ്യുന്ന കരാര്‍ കര്‍ഷകരുടെ താല്പര്യങ്ങള്‍ക്ക് സംരക്ഷണം നല്‍കുമെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്. സന്തുലിതവും പരസ്പര പ്രയോജനപ്രദവുമായ കരാര്‍ കര്‍ഷകരുടെ താല്പര്യങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതാണ്. സമഗ്ര വീക്ഷണത്തോടെയാണ് ഭാരതം സാഹചര്യങ്ങളെയും സാധ്യതകളെയും വിലയിരുത്തുന്നത്.
ഉത്പാദനരംഗത്തും, കയറ്റുമതിയിലും സേവനരംഗത്തും കൂടുതല്‍ അവസരങ്ങള്‍ പ്രദാനം ചെയ്യാന്‍ കരാറിന് സാധിക്കുന്നതാണ്. പുതിയ ആശയങ്ങള്‍ക്കും നവീന കണ്ടുപിടിത്തങ്ങള്‍ക്കും അവസരമൊരുക്കുന്ന കരാര്‍ ലോകക്ഷേമത്തിനുള്ള കൂട്ടായ്മയായി മാറുന്നതാണ്. സന്തുലിതവും പരസ്പരം പ്രയോജനം ചെയ്യുന്നതുമായ കരാര്‍ കര്‍ഷകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതാണ്. സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളില്‍ ഭാരതത്തിന്റെ താല്പര്യത്തിന് സംരക്ഷണം ലഭിക്കുന്നതാണ്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ വ്യാപാരം ചെയ്യാന്‍ കരാര്‍ സഹായിക്കുന്നതാണ്. അമേരിക്കന്‍ വിപണിയിലേയ്ക്കുള്ള കയറ്റുമതിയില്‍ ഭാരതത്തിന്റെ മത്സരശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. ഈ കരാര്‍ കയറ്റുമതിക്കാര്‍ക്കും തൊഴില്‍ മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും പുതിയ അവസരങ്ങള്‍ തുറന്നു കൊടുക്കുന്നതാണ്. ചെറുകിട ഇടത്തരം സംരംഭകര്‍, എംഎസ്എംഇകള്‍, വിദഗ്ധരായ തൊഴിലാളികള്‍ എന്നിവര്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇരു രാജ്യങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തിയുടെയും, നയതന്ത്ര നീക്കത്തിന്റെയും ഉത്തമ ഉദാഹരണമായി വേണം ഈ കരാറിനെ കണക്കാക്കാന്‍. ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒപ്പുവെച്ച ഈ സ്വതന്ത്ര ഉഭയ കക്ഷി വ്യാപാര കരാര്‍ (Comprehensive Bilateral Trade Agreement) വിവിധ മേഖലകളില്‍ ഇന്ന് നിലനില്‍ക്കുന്ന താരിഫ് തര്‍ക്കങ്ങളെയും, വിപണിയിലെ വിപരീത പരിതഃസ്ഥിതിയെയും, താരിഫ് ഇതര തടസ്സങ്ങളെയും, മറ്റ് വ്യാപാര സംബന്ധമായ പ്രശ്‌നങ്ങളെയും അഭിസംബോധന ചെയ്യാന്‍ കെല്പ്പുള്ളതാണ്. ഈ ഉഭയകക്ഷി കരാര്‍ ഭാരതീയ വ്യാപാരി വ്യവസായികള്‍ക്കും, സവിശേഷ നൈപുണ്യങ്ങളുടെ ഉടമകളായ യുവാക്കള്‍ക്കും ഏറെ പ്രയോജനം ചെയ്യുന്നതാണ്.
ഒരേ മനസ്സുള്ള ഇരു പ്രബല ശക്തികളുടെ ഒത്തുചേരല്‍ സാമ്പത്തിക മികവിനും ലോക നന്മയ്ക്കും ഇടയാക്കുന്നതാണ്. സ്വാഭാവിക സഖ്യകക്ഷികളായ ഭാരതവും അമേരിക്കയും സാമ്പത്തിക കാര്യങ്ങളില്‍ പുനര്‍ സമാഗമിക്കുമ്പോള്‍, സാമ്പത്തിക രംഗത്തും, സാങ്കേതിക രംഗത്തും കൂടാതെ സമാധാന രംഗത്തും ഒരു പുത്തന്‍ ഉണര്‍വിന് കാരണമാകും. ആഗോള രംഗത്ത് ഭിന്നിച്ചു നിന്നാല്‍ ലഭിക്കാത്ത ഒരുപാട് നേട്ടങ്ങള്‍ വിവിധ മേഖലകളില്‍ ഒന്നിച്ച് നിന്നാല്‍ നേടിയെടുക്കാവുന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള കൂട്ടായ്മ ഇരു രാജ്യങ്ങള്‍ക്കും ഭാവിയില്‍ ഒരുപാട് നേട്ടങ്ങള്‍ സമ്മാനിക്കാനാണ് സാധ്യത. ഭാരതത്തിലെ കര്‍ഷകര്‍ക്കും ചെറുകിട വ്യവസായ സംരംഭകര്‍ക്കും, കര്‍മ്മകുശലരായ തൊഴിലാളികള്‍ക്കും, മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ഉല്പന്നങ്ങളും സേവനങ്ങളും കൂടുതലായി നല്‍കാനുള്ള അനിതരസാധാരണമായ അവസരങ്ങളാണ് ഈ കരാര്‍ തുറന്ന് തരുന്നത്. ഇത് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള വെറുമൊരു കരാറല്ല, മറിച്ച് ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ വഴിത്തിരിവാകാന്‍ പോകുന്ന നിരവധി സംഭവങ്ങള്‍ക്ക് സാക്ഷിയാകാന്‍ സാധ്യതകള്‍ തുറന്നു തരുന്ന ഒന്നാണ്. വികസിത ഭാരത ലക്ഷ്യം വേഗത്തില്‍ കൈവരിക്കാന്‍ ഇത് ഭാരതത്തെ സഹായിക്കുന്നതാണ്.
കര്‍ഷകര്‍ നമ്മുടെ അന്നദാതാക്കളാണ്, അവരുടെ ക്ഷേമമാണ് രാജ്യത്തിന്റെ ക്ഷേമം. അവരുടെ താല്‍പ്പര്യങ്ങള്‍ ഇവിടെ പൂര്‍ണ്ണമായും സുരക്ഷിതമാണ്. കര്‍ഷകരെ സേവിക്കുന്നത് ഈശ്വരസേവയ്ക്ക് തുല്യമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്. മോദി ഗവണ്‍മെന്റ് ഓരോ ചുവടിലും കര്‍ഷകര്‍ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നുള്ളതാണ് പത്ത് വര്‍ഷത്തെ അനുഭവം. നിലവില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളിലേക്ക് ഇന്ത്യ അരി കയറ്റുമതി ചെയ്യുന്നുണ്ട്. അടുത്തിടെ ഏകദേശം 63,000 കോടി രൂപയുടെ കയറ്റുമതിയാണ് രേഖപ്പെടുത്തിയത്. നികുതി കുറയുന്നത് ഇന്ത്യയുടെ അരി, സുഗന്ധവ്യഞ്ജനങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയുടെ കയറ്റുമതിക്ക് നേരിട്ട് ഗുണകരമാകും. തുണിത്തരങ്ങളുടെ കയറ്റുമതിയിലെ വര്‍ദ്ധന ദശലക്ഷക്കണക്കിന് പരുത്തി കര്‍ഷകര്‍ക്ക് സഹായകമാകും. ഈ കരാര്‍ ഇന്ത്യന്‍ കര്‍ഷകരുടെ താല്‍പ്പര്യത്തിനു വേണ്ടിയാണെന്നും പുതിയ കയറ്റുമതി സാദ്ധ്യതകള്‍ തുറക്കുമെന്നുമാണ് പൊതുവെ കരുതുന്നത്.
ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഏറ്റവും നിര്‍ണായകമായ സാങ്കേതിക വികസനത്തില്‍ ഭാരതം വെറുമൊരു നിരീക്ഷകനായി നില്‍ക്കില്ലെന്ന് ലോകത്തിന് മുന്നില്‍ പ്രഖ്യാപിക്കുന്നതിനുള്ള ഒരവസരമായിരുന്നു ഫിബ്രവരി 16 മുതല്‍ 20 വരെ ദല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ വെച്ച് നടന്ന ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026. ഗ്ലോബല്‍ സൗത്ത് മേഖലയില്‍ ആദ്യമായി ഭാരതം ആതിഥ്യം വഹിച്ച അന്തര്‍ദേശീയ എഐ ഉച്ചകോടിയാണിത്. നൂറ്റിപതിനെട്ടിലേറെ രാജ്യങ്ങള്‍, ഇരുനൂറിലേറെ രാഷ്ട്രത്തലവന്മാര്‍, അറുപതിലേറെ മന്ത്രിമാര്‍, അഞ്ഞൂറിലേറെ ആഗോള നേതാക്കള്‍, രണ്ടര ലക്ഷത്തിലേറെ സന്ദര്‍ശകര്‍, മുന്നൂറിലേറെ പ്രദര്‍ശകര്‍ എന്നിവരുടെ പങ്കാളിത്തം ഈ ഉച്ചകോടിയെ ശ്രദ്ധേയമാക്കി. എഴുപതിനായിരത്തിലധികം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള എക്‌സ്‌പോയില്‍, അഞ്ഞൂറിലേറെ സെഷനുകളിലായി മൂവായിരത്തിലേറെ സ്പീക്കര്‍മാരാണ് വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചത്. ഈ സംഖ്യകള്‍ ഉച്ചകോടി ചരിത്രത്തിലെ വെറുമൊരു കണക്കല്ല. മറിച്ച്, ഭാരതം ആഗോള എഐ ശ്രേണിയില്‍ അടയാളപ്പെടുത്തുന്ന ഉറച്ച സാന്നിദ്ധ്യമാണ്.
മാനവികതയാണ് സനാതന ധര്‍മ്മത്തിന്റെ മുഖമുദ്ര. എല്ലാവരുടെയും സുഖവും സന്തോഷവും സമാധാനവുമാണ് നമ്മുടെ ലക്ഷ്യം. എഐ സമ്മിറ്റില്‍ പ്രധാനമന്ത്രി മുന്നോട്ട് വെച്ച എഐ ഭരണ സംവിധാനം MANAV എന്ന ഇംഗ്ലീഷ് അക്ഷരമാലയില്‍ കോര്‍ത്തിണക്കിയ മാനവദര്‍ശനമാണ്. ഇതില്‍ M എന്നത് Moral and Ethical എന്ന മൂല്യാധിഷ്ഠിത വ്യവസ്ഥിതിയെയും, A എന്നത് Accountable Governanace എന്ന സുതാര്യമായ ഭരണസംവിധാനത്തെയും, N എന്നത് National sovereignty എന്ന നാടിന്റെ പരമാധികാരത്തെയും, A എന്നത് Accessible Inclusive എല്ലാവര്‍ക്കും എപ്പോഴും ഉപയോഗിക്കാവുന്ന സംഗതിയെയും V എന്നത് Valid Legitimate അഥവാ നിയമാനുസൃതമായ ഒരു സംവിധാനത്തെയും സൂചിപ്പിക്കുന്നു. പൊതുജനങ്ങള്‍ (People) പ്രപഞ്ചം (Planet), പുരോഗതി (Progress) എന്നീ മൂന്ന് കാര്യങ്ങള്‍ക്കാണ് മാനവ് എന്ന ഭാരതീയ സങ്കല്പം ഊന്നല്‍ കൊടുക്കുന്നത്. ഈ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ഭാരതം നേതൃത്വം കൊടുത്ത ആഗോള എഐ ഉച്ചകോടി പ്രഖ്യാപനത്തെ 86 രാജ്യങ്ങളും രണ്ട് അന്താരാഷ്ട്ര സംഘടനകളും പിന്തുണക്കുകയുണ്ടായി.
എല്ലാവരുടെയും ക്ഷേമം എല്ലാവരുടെയും സന്തോഷം ‘Welfare of all and Happiness of all’ എന്നതാണ് പങ്കെടുത്ത രാജ്യങ്ങള്‍ തങ്ങളുടെ പൊതു സമീപനമായി സ്വീകരിച്ച മുദ്രാവാക്യം. സാന്ദര്‍ഭികമായി ഇത് ബൃഹദാരണ്യകോപനിഷദിലെ സര്‍വേഭവന്തു സുഖിനഃ സര്‍വേസന്തു നിരാമയ എന്ന പ്രാര്‍ത്ഥനാ മന്ത്രവുമായി ചേര്‍ന്നു പോകുന്ന ഒന്നാണ്. എല്ലാവര്‍ക്കും സുഖമുണ്ടാവുക ആര്‍ക്കും അസുഖമൊന്നുമില്ലാതിരിക്കുക എന്നത് ഭാരതത്തിന്റെ ഒരു ആഗോള ദര്‍ശനമാണ്. മനുഷ്യരുടേയും ദേവതകളുടെയും പരസ്പര സഹകരണമാണ് പൊതുനന്മയ്ക്ക് കാരണമാകുന്നത് എന്നാണ് ഭഗവദ്ഗീത വ്യക്തമാക്കുന്നത്. അതുപോലെ വിവിധ മേഖലകളിലെ പരസ്പരധാരണയും സഹകരണവുമാണ് ലോകനന്മയ്ക്ക് കാരണമായിത്തീരുന്നത്. ബഹുമുഖ സഹകരണവും, പങ്കിടല്‍ സ്വഭാവവും കൂട്ടായ പ്രവര്‍ത്തനവും ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളുടെ ക്ഷേമത്തിനും വര്‍ദ്ധിച്ച പുരോഗതിക്കും കാരണമാകുന്നതാണ് എന്നതാണ് ഈ ഉച്ചകോടിയുടെ പ്രാധാന്യം. എഐയുടെ നേട്ടങ്ങള്‍ മുഴുവന്‍ മനുഷ്യരാശിക്കും തുല്യമായി പങ്കിടണമെന്ന പ്രഖ്യാപനത്തോടെയാണ് ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി സമാപിച്ചത്. ഭാരതത്തിന്റെ മഹത്തായ പാരമ്പര്യം വിളിച്ചോതുന്ന ബഹുജനസുഖായ ബഹുജന ഹിതായ എന്ന ആപ്തവാക്യമാണ് ഈ പ്രഖ്യാപനത്തിന് പ്രേരണയായത്.
ഭാരത-ബ്രസീല്‍ ഉഭയകക്ഷി കരാര്‍
ലോകത്തിലെ പ്രധാനപ്പെട്ട രണ്ട് ജനാധിപത്യ രാജ്യങ്ങളായ ഭാരതവും ബ്രസീലും ഗ്ലോബല്‍ സൗത്ത് മേഖലയില്‍ വളര്‍ന്നുവരുന്ന രണ്ട് സാങ്കേതിക സൂപ്പര്‍ ശക്തികള്‍ കൂടിയാണ്. ഹരിതോര്‍ജ്ജത്തിലും ഹൈഡ്രോകാര്‍ബണ്‍ മേഖലയിലും സെമികണ്ടക്ടര്‍ സാങ്കേതിക വിദ്യയിലും അവഗണിക്കാന്‍ പറ്റാത്ത ആഗോള ശക്തിയായി വളര്‍ന്നിരിക്കുന്നു ഇരുരാജ്യങ്ങളും. അന്താരാഷ്ട്ര വേദികളായ ഐക്യരാഷ്ട്ര സംഘടന, ലോക വ്യാപാര സംഘടന, ബ്രിക്‌സ്, ജി-20 കൂട്ടായ്മ എന്നിവയില്‍ ഇരു രാഷ്ട്രങ്ങളും ശ്രദ്ധിക്കപ്പെടുന്ന ശബ്ദമായി ഇതിനകം മാറി കഴിഞ്ഞിരിക്കുന്നു. അഞ്ച് പതിറ്റാണ്ടിന് ശേഷം ആദ്യമായി ബ്രസീലില്‍ സന്ദര്‍ശനം നടത്തിയ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ഊഷ്മളമായ ബന്ധം നിലനിര്‍ത്താനായി പ്രസിഡന്റ് ഡിസില്‍വ ഇത് ആറാമത്തെ തവണയാണ് ഭാരതം സന്ദര്‍ശിക്കുന്നത്. ലോകത്തിന്റെ ഹരിതഭാവി ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന ആഗോള ബയോ ഫ്യൂയല്‍ അലയന്‍സിലെ (Global Bio-fuel Alliance) സജീവാംഗമാണ് ബ്രസീല്‍. ഹരിതോര്‍ജ്ജ വികസനം ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഭാരതവുമായുള്ള ബ്രസീലിന്റെ ഹരിതമേഖലയിലെ സഹകരണം ഏറെ പ്രയോജനപ്പെടുന്നതാണ്. പ്രതേകിച്ചും നെറ്റ് സീറൊ എന്ന ലക്ഷ്യവുമായി ഭാരതം മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍.
ഈ പശ്ചാത്തലത്തിലാണ് ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രസീലിയന്‍ പ്രസിഡന്റ് ലൂയീസ് ഇനാസിയോ ലുലാ ഡിസില്‍വയും തമ്മില്‍ ദല്‍ഹിയില്‍ ഒപ്പുവെച്ച ഇരുപത് ബില്യന്‍ ഡോളറിന്റെ ഉഭയക്ഷി കരാര്‍ ശ്രദ്ധേയമാകുന്നത്. ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വളര്‍ച്ചയെയും സാങ്കേതിക വികസനത്തെയും ഏറെ സഹായിക്കുന്ന ഈ കരാര്‍ ഗ്ലോബല്‍ സൗത്ത് വികസനം സാധ്യമാക്കുന്ന തരത്തിലുള്ളതാണ്. കരാറിന്റെ വലുപ്പത്തിനപ്പുറം ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര വിശ്വാസത്തിനാണ് അത് ഊന്നല്‍ കൊടുത്തിരിക്കുന്നത്. MERCOSUR വ്യാപാര കരാറിനെ വികസിപ്പിക്കാനും വിപുലീകരിക്കാനും ഉതകുന്ന കരാര്‍ ഡിജിറ്റല്‍ രംഗത്തും, നിര്‍ണായക ധാതു ഖനന രംഗത്തും, വിതരണ ശൃംഖലയിലും ശക്തമായ സഹകരണമാണ് ഉറപ്പ് വരുത്തുന്നത്. ആധുനിക സാങ്കേതിക വിദ്യയായ ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ്, സൂപ്പര്‍ കമ്പ്യൂട്ടറുകള്‍, സെമി കണ്ടക്ടറുകള്‍, ബ്ലോക് ചെയില്‍ എന്നിവയിലും ഈ കരാര്‍ ഊന്നല്‍ നല്‍കുന്നു.
പുതിയ ലോകത്തിനായി രൂപകല്പ്പന ചെയ്യുക, നിര്‍മ്മിക്കുക, നവീകരിക്കുക എന്ന ഭാരതത്തിന്റെ ദര്‍ശനം സാക്ഷാത്കരിക്കാന്‍ ഈ കരാറുകള്‍ സഹായകരമാണ്. ലോക രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതോടൊപ്പം, 2047 ലെ വികസിത ഭാരതത്തിലേയ്ക്കുള്ള യാത്രയില്‍ ഈ കരാറുകള്‍ ഒരുറച്ച കാല്‍വെയ്പായി മാറുന്നതാണ്. കേന്ദ്രസര്‍ക്കാരിന്റെ ആത്മനിര്‍ഭര സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള സാമ്പത്തിക ശേഷിയും സുസ്ഥിരതയും കൈവരിക്കാന്‍ വിവിധ രാജ്യങ്ങളുമായുള്ള കരാറുകള്‍ സഹായിക്കുന്നതാണ്.
(ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന അധ്യക്ഷനും കുസാറ്റ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലെ മുന്‍ പ്രൊഫസറുമാണ് ലേഖകന്‍)





















