വൈകുന്നേരം. ആല്‍ത്തറയിലെ സുഹൃത്തുക്കള്‍ അതേ പോലെ അവിടെ ഉണ്ടായിരുന്നു. ഒന്നര മാസമായി ഞാന്‍ അവരെ കണ്ടിട്ട്. നേരിയ വ്യത്യാസം മുകുന്ദനുണ്ണി തെക്കോട്ടും ശശിയേട്ടന്‍ പടിഞ്ഞാട്ടും നമ്പ്യാരങ്കിള്‍ കിഴക്കോട്ടും അഭിമുഖീകരിച്ചാണ് നില്‍ക്കുന്നത് എന്ന് മാത്രം. കൂട്ടം കാര്യമായ ചര്‍ച്ചയിലാണ്. ഞാന്‍ ചെന്നപ്പോള്‍ ചര്‍ച്ചയ്ക്ക് ഭംഗം വന്നു. ‘എന്താ നിര്‍ത്തിയത്?’ എന്ന് ഞാന്‍.
‘എവിടേയും എഴുതില്ലെങ്കില്‍ കാര്യം പറയാം’ എന്ന് നമ്പ്യാരങ്കിള്‍.
‘ഹ.ഹ.ഹ.’ എല്ലാവരും ചിരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. ‘എഴുതും ഇഷ്ടമുണ്ടെങ്കില്‍ പറഞ്ഞാല്‍ മതി’
‘തന്നോട് മറച്ചു വെച്ചിട്ട് കാര്യമില്ല.. ഊരും പേരും ഒന്നുമില്ലാതെ കാര്യം പറയാം’ മുകുന്ദനുണ്ണി ആമുഖമായി പറഞ്ഞു.
‘ഇന്നാള് ഒരു സമ്മേളനത്തിന് പോയപ്പോള്‍ ഒരു വ്യവസായി ഇന്‍വെസ്റ്റ്‌മെന്റിന് തയ്യാറാണെന്ന് പറഞ്ഞു. എത്രയാണെന്ന് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം എന്നെ അദ്ഭുതപ്പെടുത്തിക്കളഞ്ഞു. ചില്ലറയൊന്നുമല്ല 300 കോടി. ആട്ടെ എന്താണ് ഇത്രയും ഇവിടെ നിക്ഷേപിക്കാന്‍ കാരണം? എന്ന ചോദ്യത്തിന് ഇന്ത്യയില്‍ ഏറ്റവും സമാധാനമുള്ള സംസ്ഥാനം കേരളമാണ് അതിനാല്‍ എന്ന് ഉത്തരം.’ ഇത് പറയലും ചിരിയുടെ ഒരു മാലപ്പടക്കം പൊട്ടി.
ചിരിക്കിടയില്‍ ശശിയേട്ടന്‍ ‘നിക്ഷേപകന്‍ ഏതോ സമാധാനമതക്കാരന്‍ ആയിരിക്കും’ എന്ന് പറഞ്ഞതോടെ പടക്കാന്ത്യം അമിട്ട് എന്ന പോലെ വീണ്ടും ചിരി പൊട്ടി പിന്നെ അത് നിന്നു.
‘ഹമ്പോ.. ഞാനും ഗാന്ധീം വല്ലഭായീം കൂടി എന്ന് പറയുന്ന കണാരന്‍ തോറ്റു പോകും.’ ശശിയേട്ടന്‍ പറഞ്ഞു.
‘ഹ..ഹ..ഹ..’
‘ഇതൊന്നും ഒന്നുമല്ല, അന്ന് അമേരിക്കയില്‍ നിന്നെത്തിയ കുട്ടി പാലക്കാട്ടേക്ക് പോയപ്പോള്‍ കണ്ട റോഡ്’ എന്ന് മുകുന്ദനുണ്ണി പറഞ്ഞപ്പോള്‍ എല്ലാവരും വീണ്ടും ചിരിച്ചു.
‘അപ്പംഗോവിന്ദന്‍ എന്ന പേര് വന്നതോ?.. കെ-റെയില്‍ വിവരണം.. അവസാനം.. കുറെ കാശ് നിങ്ങളുടെ കയ്യില്‍ വന്നാല്‍ എന്താ പനിക്ക്യോ? എന്നുള്ള ആ ചോദ്യം ഉണ്ടല്ലോ അത് തകര്‍ത്തു.’
നമ്പ്യാരങ്കിള്‍: ‘എല്ലാ കമ്മ്യൂണിസ്റ്റുകാരും ഇങ്ങനെയാണ്. മുന്‍ ആരോഗ്യമന്ത്രി കോവിഡ് കാലത്ത് പറഞ്ഞതെന്തെല്ലാം. അമേരിക്കയിലെ നഴ്‌സ് കേരളത്തില്‍ നിന്ന് കുറച്ച് മാസ്‌ക് കിട്ടുമോ എന്ന് ചോദിച്ച കാര്യം. ഇപ്പോഴത്തെ ആരോഗ്യമന്ത്രി മെഡിക്കല്‍ കോളേജിലെ സൗകര്യത്തെപ്പറ്റി ചാമ്പിയത്, കെ.എസ്.ആര്‍.ടി.സിയിലെ സഹിക്ക വയ്യാത്ത സൗകര്യങ്ങള്‍ കാരണം ഒരു വനിത കെ.ബി. ഗണേഷ് കുമാറിനെ വിളിച്ച്, (കേ ബീ… അവരങ്ങനെയാണ് എന്നെ വിളിക്കുക) ഞങ്ങളുടെ കാര്‍ വിറ്റു. കെഎസ്ആര്‍ടിസിയിലാണ് ഇപ്പോള്‍ യാത്ര എന്ന് പറഞ്ഞതും അങ്ങനെ എത്രയെത്ര തള്ളലുകള്‍. മുഖ്യന്‍ കണാരനായാല്‍ ബാക്കി മന്ത്രിമാരെല്ലാം കുഞ്ഞിക്കണാരന്മാരാവും എന്ന വിധത്തിലുള്ള തള്ളലുകളാണ്. എല്ലാവരും വിടല്‍ എന്ന് പറഞ്ഞാല്‍ സൂപ്പര്‍ വിടലുകാരാണ്.
ഇടയ്ക്ക് കയറി മുകുന്ദനുണ്ണി: ‘വിടല്‍ കാസ്‌ത്രോമാര്‍ അല്ലെ?’
‘ഹ.ഹ..ഹ’
‘പഴയ മുഖ്യമന്ത്രി നായനാരോട് ബലാത്സംഗത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അമേരിക്കയില്‍ ചായ കുടിക്കുന്നപോലെയാണ് ബലാല്‍സംഗം, എന്ന് അത്ര സര്‍വ്വ സാധാരണമാണെന്നു പറഞ്ഞൊഴിഞ്ഞതും കൂടി കൂട്ടണം’ എന്ന് ശശിയേട്ടന്‍.
‘ശരിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തെ ഗോവിന്ദന്‍ മാഷുടെ തൊഴിലില്ലായ്മ പരിഹരിക്കുന്ന വീഡിയോ കണ്ടിട്ടുണ്ടോ ഇല്ലെങ്കില്‍ കണ്ടിരിക്കണം കാരണം വീണ്ടും തിരഞ്ഞെടുപ്പ് വരികയല്ലേ? നാല് വര്‍ഷം കൊണ്ട് 20 ലക്ഷം തൊഴില്‍ ഒരു ലക്ഷം സംരംഭകരെ കണ്ടെത്തും, അങ്ങനെ 5 ലക്ഷം തൊഴില്‍ പിന്നെ തദ്ദേശസ്വയംഭരണം വഴി ഒരു ഒന്നേമുക്കാല്‍ ലക്ഷം തൊഴില്‍ അങ്ങനെ പത്ത് മുപ്പത്തഞ്ചു ലക്ഷം തൊഴില്‍. മുഖ്യമന്ത്രി വിദേശത്ത് പോയി കോടാനുകോടി രൂപയുടെ വിദേശനിക്ഷേപം കൂടി കൊണ്ടുവന്നാല്‍..പിന്നെ…
‘കേരളത്തെ പിടിച്ചാല്‍ കിട്ടില്ല അല്ലെ? ബണ്ടിലടിക്കുന്നതിന് ഒരു കുറവും സഖാക്കള്‍ വരുത്താറില്ല.’ ഞാന്‍ ഇടപെട്ടു.
‘കാര്‍ന്നോര് കാള്‍ മാര്‍ക്‌സ് ഭയങ്കര തള്ളലിന്റെ ആശാനായിരുന്നു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ആദ്യത്തെ വരി ‘യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിയ്ക്കുന്നു’… താമസിയാതെ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം എല്ലാ രാജ്യങ്ങളിലും വരും എന്നൊക്കെയായിരുന്നു. ഒരു ഭൂതവും വന്നില്ല. ഒന്നും നടന്നില്ല. നടന്നിടത്തൊക്കെ വമ്പന്‍ പരാജയവുമായിരുന്നു.’
നമ്പ്യാരങ്കിള്‍ തത്വചിന്തകനായി പറഞ്ഞു.
‘മാര്‍ക്‌സിസത്തിന്റെ ഉള്ളിലെ എംബെഡ്ഡഡ് വൈറസ് ആണ് ഈ ആത്മപ്രശംസയും ധിക്കാരവും. ഇത് എല്ലായിടത്തും ഉണ്ട്. കേരളത്തില്‍ പാര്‍ട്ടിനേതാക്കള്‍ തന്നെ വിമര്‍ശിച്ചിട്ടുമുണ്ട്. ജി. സുധാകരനെപ്പോലുള്ളവര്‍ ഈ ‘നമ്പര്‍ വണ്‍’ പൊങ്ങച്ചത്തിനെതിരായി പറഞ്ഞിട്ടുമുണ്ട്. എന്നിട്ടെന്താ? ഇപ്പോള്‍ തന്നെ നോക്കു എത്ര കോടികളാണ് കടത്തില്‍ കഴിയുന്ന കേരള സര്‍ക്കാര്‍ പരസ്യത്തിനായി ചിലവഴിക്കുന്നത്?’
‘ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വര്‍ഷംതോറും 10 ബില്ല്യന്‍ ഡോളര്‍ ആണത്രേ പ്രൊപ്പഗാണ്ടയ്ക്ക് വേണ്ടി ചിലവാക്കുന്നത്. അപ്പോള്‍ ഇവിടെ കുറച്ചു കോടിയെങ്കിലും ചിലവാക്കണ്ടേ? മോദിയും കൂട്ടരും ചിലവാക്കുന്നുണ്ടല്ലോ എന്നാണ് മറുപടിയെങ്കില്‍ അവര്‍ ചെയ്ത കാര്യങ്ങളാണ് ജനങ്ങളോട് പറയുന്നത്. ഇവരാകട്ടെ ഇത് ചെയ്യും, ചെയ്യാനുദ്ദേശിക്കുന്നു എന്നാണു പറയുന്നത്. കയ്യിലാണെങ്കില്‍ അരക്കാശുമില്ല.’
‘ഒന്നുംചെയ്തില്ല എന്ന് പറയരുത് ‘മിന്നല്‍’ മദ്യം വന്നില്ലേ? ‘എക്‌സ് മിലിട്ടറിക്കാരനായ നമ്പ്യാരങ്കിളിനു അത് നല്ല കാര്യമായി തോന്നിയതില്‍ അത്ഭുതമില്ല. എങ്കിലും അദ്ദേഹം പറഞ്ഞ കമ്മ്യൂണിസ്റ്റ് പാരമ്പര്യം അത് വന്നയിടത്തൊക്കെ ഉണ്ടായിരുന്നു എന്നുള്ളത് സത്യമാണ്. ആത്മപ്രശംസയും ധിക്കാരവും. നമ്പര്‍ വണ്‍ പൊങ്ങച്ചവും ‘കടക്കു പുറത്ത്’ ധിക്കാരവും.
‘ബ്രഷ്‌നേവിന്റെ കാലത്തെ സോവിയറ്റ് യൂണിയനില്‍ പൊങ്ങച്ചം ഉന്നതിയിലായി. അദ്ദേഹത്തിന്റെ വിശാലമായ കോട്ടില്‍ ഇനി മെഡല്‍ തൂക്കാന്‍ സ്ഥലമില്ലാതായി. അപ്പോള്‍ ജനം പറഞ്ഞു ചെസ്റ്റ് വര്‍ദ്ധിപ്പിക്കാനുള്ള സര്‍ജറിക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണെന്ന്.
‘ഹ ഹ ഹ.’
മാവോ ശരിക്കും ‘പൊങ്ങച്ചന്‍’ തന്നെയായിരുന്നു. ഒരിക്കല്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു. ചെങ്കിസ് ഖാന്‍ വലിയ ചൈനീസ് ഹീറോ ആയിരുന്നു, മഹാനായിരുന്നു. പക്ഷേ അദ്ദേഹം അമ്പും വില്ലും കൊണ്ട് പക്ഷികളെ പിടിച്ചതേയുള്ളു. നിങ്ങള്‍ നിങ്ങളുടെ ചുറ്റും ഒന്ന് കണ്ണോടിക്കൂ അതിനേക്കാള്‍ വലിയ ഒരു ചൈനീസ് ഹീറോയെ നിങ്ങള്‍ക്ക് കാണാം. ചൈനീസ് പുരോഗതിയെ ഉദ്ദേശിച്ച് സ്വയം പുകഴ്ത്തി പറഞ്ഞതായിരുന്നു.
ഇനി ധിക്കാരം നോക്കൂ..
മാവോ പല്ലു തേക്കില്ലായിരുന്നു, ഗ്രീന്‍ ടീ ഉപയോഗിച്ച് വായ കഴുകും.. ഒന്ന് കുലുക്കുഴിയും അത്ര തന്നെ. അതിനാല്‍ പല്ലുകള്‍ പച്ച നിറമുള്ളതും പുഴുത്തതും ആയി. ഭയങ്കര വായനാറ്റമായിരുന്നു. പേടികൊണ്ടു ആരും ഒന്നും പറഞ്ഞില്ല. അദ്ദേഹത്തിന്റെ ഡോക്ടറുടെ ഓര്‍മ്മക്കുറിപ്പുകള്‍ (Dr.Li Zhisui, Private life of Chairman Mao) പുറത്ത് വന്നപ്പോഴാണ് ജനം അത് അറിഞ്ഞത്. പല തവണ പല്ല് ബ്രഷ് ഉപയോഗിച്ച് തേക്കാന്‍ ഡോക്ടര്‍ ഉപദേശിച്ചു. അതിനുത്തരമായി പറഞ്ഞത് ‘ഡോക്ടര്‍, വ്യാഘ്രം പല്ലു തേച്ചിട്ടാണോ നടക്കുന്നത്? എന്നായിരുന്നു.’. ഞാന്‍ ആള് പുലിയാണ് കേട്ടോ എന്ന് വ്യംഗ്യം.
‘ഹ.ഹ.ഹ!’ എല്ലാവരും ചിരിച്ചു.
വേറൊന്ന്
മാവോ ചെയിന്‍ സ്‌മോക്കര്‍ ആയിരുന്നു. ഇങ്ങനെ പുക വലിക്കരുത് എന്ന ഉപദേശത്തിന് ‘ഇടയ്ക്കിടക്ക് ദീര്‍ഘശ്വാസം എടുക്കുന്നത് നല്ലതാണ്’ എന്നായിരുന്നു ഉത്തരം.
മിക്ക കമ്മ്യൂണിസ്റ്റ് നേതാക്കളും ആത്മപ്രശംസകരും ധിക്കാരികളുമായിരുന്നു. സ്റ്റാലിന്‍ ഒരിക്കല്‍ പറഞ്ഞു. ‘പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ ആര് വോട്ട് ചെയ്യുന്നു എങ്ങനെ ചെയ്യുന്നു എന്നത് പ്രധാനമല്ല, വോട്ട് ആര് എണ്ണുന്നു എന്നുള്ളത് ആണ് കാര്യം.’
തിരുവായ്‌ക്കെതിരില്ലാ കാലമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ എന്നും എന്നെന്നും.
ഉത്തര കൊറിയയിലെ കിം ഇല്‍ സൂങ് അദ്ദേഹത്തെ സംബോധന ചെയ്യുമ്പോള്‍ ‘മഹാനായ’ എന്ന് പറയണമെന്ന് നിഷ്‌കര്‍ഷിച്ചു.
ക്യൂബയില്‍ അധികാരമേറ്റപ്പോള്‍ ഫിഡല്‍ കാസ്‌ട്രോ ഗോവിന്ദന്‍മാഷ് പറഞ്ഞപോലെയാണ് പറഞ്ഞത്. രണ്ടു വര്‍ഷത്തിനുള്ളില്‍ ക്യൂബ കണ്ടാല്‍ തിരിച്ചറിയാത്ത വിധത്തില്‍ പരിണമിച്ച് കഴിഞ്ഞിട്ടുണ്ടാകും എന്ന്.
ഒന്നും നടന്നില്ല എന്ന് മാത്രമല്ല ഇന്ന് ക്യൂബയിലെ സ്ഥിതി അതിദയനീയമാണ്.
1960 കളില്‍ നികിത ക്രൂഷ്‌ചേവ് എതിരഭിപ്രായം ആരെങ്കിലും പറഞ്ഞാല്‍ ഷൂ ഊരി മേശപ്പുറത്ത് അടിക്കുമായിരുന്നു. മുന്‍കോപം, ധിക്കാരം എന്നീ കാര്യങ്ങളില്‍ ലെനിനും വലിയ വ്യത്യാസമില്ലായിരുന്നു. തത്തുല്ല്യ ചേഷ്ടകള്‍ കേരള നിയസഭയില്‍ പോലും നമുക്ക് കാണാം.
‘ജനങ്ങളെ നിയന്ത്രിക്കാന്‍ പറ്റിയ ഏറ്റവും വില കുറഞ്ഞ ആയുധമാണ് ഭയം’ എന്നും ‘നന്ദിപ്രകടനം നായ്ക്കളുടെ ഒരു രോഗമാണ്’ എന്നും അങ്ങനെ നിരവധി വിചിത്രവും വിദ്വേഷം നിറഞ്ഞതുമായ നേതാക്കന്മാരുടെ ക്വോട്ടുകള്‍ പഴയ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ പോയാല്‍ കേള്‍ക്കാം. തനിക്ക് ഇഷ്ടമില്ലാത്തവരെ വിളിക്കുന്ന കുലംകുത്തി, നികൃഷ്ട ജീവി, പരനാറി എന്നീ പ്രയോഗങ്ങള്‍ക്കൊക്കെ തത്തുല്ല്യ വാക്കുകള്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ഉണ്ടായിരുന്നതായി കാണാം.’
ഇത്രയും പറഞ്ഞപ്പോള്‍ ഒരു മൗനം.
മൗനത്തെ ഭഞ്ജിച്ചുകൊണ്ടു മുകുന്ദനുണ്ണി പറഞ്ഞു ‘പഴയ പെട്ടി തുറന്ന് കുറച്ചു കുടഞ്ഞിട്ടു അല്ലെ?’
‘അല്ല ജാലകം മുഴുക്കെ തുറന്നിട്ടു. ശുദ്ധ വായു വരട്ടെ. ജനം ഇതൊക്കെ കേട്ട്, വായിച്ചിട്ട് ഹൃദയ ശുദ്ധീകരണം ഉണ്ടായെങ്കില്‍ എന്ന് കരുതി..
എന്നാല്‍ ശരി എന്ന് പറഞ്ഞു പിരിയാന്‍ നോക്കുമ്പോള്‍..
കൂട്ടത്തില്‍ ഒരു ചാണക്യനീതി ശ്ലോകം കൂടി കേട്ടിട്ടു പൊയ്‌ക്കൊള്ളൂ..
എന്ന് പറഞ്ഞു ഇത് ചൊല്ലി പിരിഞ്ഞു.
‘യസ്യ ഗുണാ: പരൈ: സ്തുത്യാ: സ ഗുണവാന്‍ സത് ഉച്യതേ!
സ്വയം സ്തുത്യാ: ഇന്ദ്ര: അപി ലഘുതാം പ്രതിപധ്യതേ
അര്‍ത്ഥാത്:
ആരുടെ ഗുണത്തെ അന്യര്‍ സ്തുതിക്കുന്നുവോ അവരത്രെ നല്ല ഗുണവാന്മാര്‍. സ്വയം സ്തുതിക്കുന്നത് ഇന്ദ്രനാണെങ്കില്‍ പോലും താഴേയ്ക്ക് പതിക്കുന്നു.
സ്വസ്തി. സ്വസ്തി.





















