ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് ഒരു വ്യക്തിക്ക് തന്റെ ചിന്തകള്‍, അഭിപ്രായങ്ങള്‍, വിശ്വാസങ്ങള്‍, ആശയങ്ങള്‍ എന്നിവ സ്വതന്ത്രമായി പറയാനും എഴുതാനും പ്രദര്‍ശിപ്പിക്കാനുമുള്ള അവകാശമാണ്. ഒരു രാഷ്ട്രീയ പ്രസ്ഥാനം ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുമ്പോള്‍ അത് സെലക്ടീവായി ചിലരുടെ മാത്രം സ്വാതന്ത്ര്യത്തെക്കുറിച്ചാവാനും പാടില്ല. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇടതുപക്ഷത്തിന് ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് പറയുന്നത് അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ അവര്‍ എതിര്‍ക്കുന്നവര്‍ക്കെതിരെ വെറുപ്പു പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു വാക്കുമാത്രമായി മാറിയിരിക്കുന്നു.
വിശാലമായി ചിന്തിക്കുമ്പോള്‍ അവര്‍ സ്ഥിരം ഉപയോഗിക്കുന്ന സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം, തുല്യത, സമത്വം, ആവിഷ്‌കാര സ്വാതന്ത്ര്യം തുടങ്ങിയ വാക്കുകള്‍ക്കെല്ലാം കടക വിരുദ്ധമായ കാര്യങ്ങളാണ് അവരുടെ പ്രവൃത്തികളില്‍ എന്ന് കാണുവാന്‍ സാധിക്കും. പക്ഷേ അതെത്രമാത്രം കേരള സമൂഹത്തില്‍ ചര്‍ച്ചയായിട്ടുണ്ട് എന്നതും ഒരു ചോദ്യചിഹ്നമാണ്.
സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്എഫ്‌ഐയുടെ ആപ്തവാക്യമാണ് സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നത്. എന്നാല്‍ ഏറ്റവും കൂടുതല്‍ ജനാധിപത്യവിരുദ്ധതയും, മറ്റു പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ ഭംഗപ്പെടുത്തുന്നതും ഇതേ പ്രസ്ഥാനം തന്നെയാണ് എന്നതാണ് വസ്തുത.
കേരളത്തില്‍ ഇടതുപക്ഷത്തിന്റെ ഭാവി തലമുറകളെ ഉത്പാദിപ്പിക്കുന്ന ഫാക്ടറികളായി സിപിഎം കേരളത്തിലെ ക്യാമ്പസുകളെ മാറ്റിയപ്പോള്‍, ഇതര വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് കടന്നു ചെല്ലാനാവാത്ത രാക്ഷസക്കോട്ടകളായി അവ ദീര്‍ഘകാലം നിലനിന്നു. പിന്നീട് എബിവിപി അടക്കമുള്ള ദേശീയ പ്രസ്ഥാനങ്ങള്‍ ആ കോട്ട പൊളിച്ച് കലാലയങ്ങളുടെ ഉള്ളിലേക്ക് കടന്നു ചൊല്ലുകയായിരുന്നു.
1996 സപ്തംബര്‍ 17ന് പമ്പ പരുമല കോളേജില്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം നടത്തിയതിന്, കമ്മ്യൂണിസ്റ്റുകള്‍ ക്രൂരമായി അക്രമിച്ചപ്പോള്‍, പമ്പയാറ്റിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച എബിവിപി പ്രവര്‍ത്തകരായ അനുവിനേയും സുജിത്തിനേയും കിം കരുണാകരനേയും കരയില്‍ നിന്നും ചുടുകട്ടകള്‍വാരി എറിഞ്ഞു കൊന്ന എസ്.എഫ്.ഐ പ്രവര്‍ത്തകരും വിളിച്ച മുദ്രവാക്യം സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം സിന്ദാബാദ് എന്നതായിരുന്നു.
മാധ്യമ സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരാണ് തങ്ങളെന്നാണ് ഇടതുപക്ഷം സ്വയം അവരെ വിശേഷിപ്പിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഭീകര സംഘടനയുമായി ബന്ധമുണ്ടായതിന്റെ പേരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത സിദ്ധിഖ് കാപ്പനു വേണ്ടി കേരളത്തിലെ ഇടതുപക്ഷം മുതലക്കണ്ണീരും, കുറുക്കന്‍ കണ്ണീരും തുടങ്ങി ചെന്നായക്കണ്ണീരുവരെ ഒഴുക്കി. എന്നാല്‍ തന്റെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളോട് ഭാരതത്തിലെ ഒരേയൊരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആക്രോശിച്ചത് ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞായിരുന്നു. സിപിഐഎം പാലക്കാട് ജില്ല സെക്രട്ടറി കൃഷ്ണദാസ് ഒരു വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമങ്ങളെ വിശേഷിപ്പിച്ചത് ഇറച്ചിക്കടകള്‍ക്ക് മുന്നില്‍ കാത്തിരിക്കുന്ന നായ്ക്കളെന്നായിരുന്നു.
മാധ്യമ സ്വാതന്ത്ര്യത്തിന്റ അപ്പോസ്തലന്മാര്‍!
”കലാകാരന്മാരെ ഭയപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. ജനാധിപത്യ സമൂഹത്തില്‍ പൗരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണ്. കലാസൃഷ്ടിയേയും കലാകാരനേയും നശിപ്പിക്കാനും നിരോധിക്കാനുമുള്ള അക്രമാസക്തമായ ആഹ്വാനങ്ങള്‍ ഫാസിസ്റ്റ് മനോഭാവത്തിന്റെ പുത്തന്‍ പ്രകടനങ്ങളാണ്. അത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ്. സിനിമകള്‍ നിര്‍മ്മിക്കാനും അവ കാണാനും ആസ്വദിക്കാനും യോജിക്കാനും വിയോജിക്കാനും ഒക്കെയുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കണം” മുഖ്യമന്ത്രി പിണറായി വിജയന്‍ 2025 മാര്‍ച്ചില്‍ പറഞ്ഞ വാചകമാണ് ഇത്.
”സുസ്ഥിര വികസന സൂചികകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന, ക്രമസമാധാന പാലനത്തില്‍ മാതൃകയായ മതസൗഹാര്‍ദ്ദത്തിന്റെ നാടായ കേരളത്തെ ഭീകരവാദത്തിന്റെ കേന്ദ്രമായി ചിത്രീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി തള്ളിക്കളയണം. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിര്‍മ്മിയ്ക്കപ്പെട്ട ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാര്‍ത്ത ഗൗരവത്തോടെ കാണേണ്ടതാണ്” പിണറായി വിജയന്‍ ഫെബ്രുവരി, 2026ന് പറഞ്ഞതാണ്.
ഒരേ വിഷയത്തില്‍, സിനിമയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് പിണറായി വിജയന്‍ പറഞ്ഞ അഭിപ്രായങ്ങളാണിവ. അതെങ്ങനെയാണ് രണ്ട് അഭിപ്രായങ്ങള്‍ ഒരേ വിഷയത്തെക്കുറിച്ച് ഉണ്ടാവുന്നത്? ഇവിടെയാണ് ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പും വ്യക്തമാവുന്നത്.
ഗുജറാത്തില്‍ നടന്ന ഗോധ്രാനന്തര കലാപത്തെ ഏകപക്ഷീയമായി മുസ്ലീം വംശഹത്യ എന്ന രൂപത്തില്‍, പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ സിനിമയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ സ്വാഭാവിക പ്രതികരണത്തിനെതിരെ ആയിരുന്നു ഇടതുപക്ഷവും വിശിഷ്യ പിണറായി വിജയനും ഉറഞ്ഞു തുള്ളിയത്. ഗുജറാത്തില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമായ ഗോധ്ര ട്രെയിന്‍ തീവയ്പ്പിനെക്കുറിച്ച് യാതൊന്നും പറയാതെ കേവലം മുസ്ലീം വിഭാഗത്തിനെതിരെ മാത്രമുണ്ടായ കലാപം എന്ന പച്ചനുണ സിനിമയിലൂടെ പരത്താന്‍ ശ്രമിച്ചപ്പോള്‍ സ്വാഭാവികമായി ചില വിമര്‍ശനങ്ങള്‍ ഉണ്ടാവുക മാത്രമായിരുന്നു അന്ന് ചെയ്തത്. അന്ന് ഇടതുപക്ഷം ചോദിച്ച പ്രധാന ചോദ്യം സിനിമയെ സിനിമയായി കണ്ടാല്‍ പോരേ എന്നുള്ളതായിരുന്നു.
ഇതേ ഇടതുപക്ഷത്തിനും കോണ്‍ഗ്രസ്സിനും കേരള സ്റ്റോറി എന്ന ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലാത്തതും നിരോധിക്കപ്പെടേണ്ടതും ആയി മാറി!
അതെന്താണ് രണ്ട് നിയമങ്ങള്‍? അതെന്താണ് രണ്ടു നിലപാടുകള്‍? ഇനി അതിലും ആഴത്തിലേക്കു പോയാല്‍ എമ്പുരാന്‍ എന്ന സിനിമയുടെ ടീസര്‍ ഇറങ്ങിയപ്പോഴോ, ട്രെയ്‌ലര്‍ ഇറങ്ങിയപ്പോഴോ ആരും പ്രതിഷേധവുമായി വന്നിരുന്നില്ല. സിനിമ റിലീസ് ആയി അതു കണ്ടതിനു ശേഷം പ്രേക്ഷകരാണ് അതിന്റെ തിരക്കഥയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തു വന്നത്. വിമര്‍ശകര്‍ തന്നെ സിനിമ നിരോധിക്കണമെന്നു പറയുകയോ, സിനിമ കാണാന്‍ വന്നവരെ തടയുകയോ ചെയ്തിരുന്നില്ല എന്നു കൂടി ഓര്‍ക്കേണ്ടതുണ്ട്. മറുവശത്ത് കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട് ടീസര്‍ ഇറങ്ങിയപ്പോള്‍ തന്നെ അതിനെതിരെ മുറവിളികള്‍ ഉയര്‍ന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സംവിധായകന്റെ അവകാശത്തിനും വേണ്ടി ഘോരഘോരം പ്രസംഗിച്ചവര്‍ പഴയ തീപ്പെട്ടിക്കവറിലെ ‘ഉള്‍ട്ടാ, പുള്‍ട്ടാ’ പോലെ തല തിരിച്ച് സിനിമയുടെ പ്രദര്‍ശാനാനുമതി നിഷേധിക്കണമെന്നും, സിനിമ നിരോധിക്കണമെന്നും വരെ വാദിച്ചു. ഇതൊന്നും പോരാഞ്ഞ് സ്വയം പണം കൊടുത്ത് തിയേറ്ററുകളില്‍ സിനിമ കാണാന്‍ എത്തിയവരെ ഭീഷണിപ്പെടുത്തി തിരിച്ചയയ്ക്കുകയും ചെയ്തു. എന്തൊരു വിരോധാഭാസമാണിത്? എന്തൊരു ഇരട്ടത്താപ്പാണിത്? തങ്ങളുടെ രാഷ്ട്രീയ താല്പര്യത്തിനനുസരിച്ച് തരാതരം പോലെ മാറ്റുന്നതിനപ്പുറത്തേക്ക് എന്തു നിലപാടാണ് ഇടതുപക്ഷത്തിന് ഇക്കാര്യത്തിലുള്ളത്?
സിനിമയുടെ മെറിറ്റിലേക്ക് കടക്കുവാന്‍ ഇതെഴുതുന്നയാള്‍ ആഗ്രഹിക്കുന്നില്ല. അത് സിനിമ കണ്ടതിനുശേഷമാവാം. പക്ഷേ സിനിമയോ മറ്റേത് കലാസൃഷ്ടിയോ ആവട്ടേ അത് കണ്ടതിനുശേഷം അതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്താം എന്ന അഭിപ്രായമാണുള്ളത്. കുറച്ചു പിന്നോട്ടു സഞ്ചരിച്ചാല്‍ മീശ നോവലിന്റെ കാര്യത്തിലും ഇടതുപക്ഷം എടുത്തത് ഇതേ നിലപാടുകള്‍ തന്നെ ആയിരുന്നു. ഹിന്ദു സ്ത്രീകളുടെ ക്ഷേത്രദര്‍ശനത്തെ വികലമായി ചിത്രീകരിച്ച് എസ്. ഹരീഷിന്റെ മീശ നോവല്‍ ഇടതുപക്ഷത്തിന് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മകുടോദാഹരണമായിരുന്നു. രചയിതാവിന്റെ കാഴ്ചപ്പാടിനെക്കുറിച്ചും അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുമെല്ലാം ഇടത് – ഇസ്ലാമിക – കോണ്‍ഗ്രസ് കൂട്ടുകെട്ട് പാണന്മാരെക്കാള്‍ ഉച്ചത്തില്‍ പാടി നടന്നു. ഹിന്ദു സമൂഹത്തിന്റെ വികാരങ്ങളെ ചവിട്ടിയരച്ച നോവലിന് സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡ് നല്‍കിയാണ് ഇടതുപക്ഷം കേരളത്തിലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അത്യുന്നതങ്ങളില്‍ എത്തിച്ചത്.
പക്ഷേ 2010ല്‍ തൊടുപുഴ ന്യൂമാന്‍ കോളേജിലെ ബി.കോം മലയാളം ഇന്റേണല്‍ പരീക്ഷയ്ക്ക് പി.ടി. കുഞ്ഞുമുഹമ്മദിന്റെ പുസ്തകത്തിലെ ചെറിയൊരു ഭാഗം അടര്‍ത്തിയെടുത്ത് ചോദ്യം തയ്യാറാക്കിയ ജോസഫ് മാഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വെറുക്കപ്പെട്ടവനായിരുന്നു. മറ്റൊരാള്‍ എഴുതിയ പുസ്തകത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഭാഗങ്ങള്‍ ഉപയോഗിച്ച് ചോദ്യം തയ്യാറാക്കി എന്ന ഒറ്റക്കാരണത്താല്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദികള്‍ ജോസഫ് മാഷിന്റെ കൈവെട്ടിയെറിഞ്ഞ്, ഇവിടെ ഇസ്ലാമിക ഭരണം നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോള്‍ കേരളത്തിലെ ഇടതുപക്ഷവും കോണ്‍ഗ്രസ്സും ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന വാക്കേ മറന്നു പോയിരുന്നു. അന്നവര്‍ നിന്നത് ആ പാവം അദ്ധ്യാപകനൊപ്പം ആയിരുന്നില്ല. പുസ്തകം എഴുതിയ കുഞ്ഞുമുഹമ്മദിനൊപ്പം ആയിരുന്നില്ല. പകരം വിദ്യയോതിക്കൊടുക്കുന്ന അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റാന്‍ അര്‍ഹതപ്പെട്ടവരാണെന്ന് സ്വയം വിശ്വസിച്ചിരുന്ന പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദികളുടെ തീവ്രവാദാവിഷ്‌കാര സ്വാതന്ത്ര്യത്തിനൊപ്പമായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്നത്തെ ജനറല്‍ സെക്രട്ടറി എം.എ ബേബി അന്ന് ജോസഫ് മാഷെ വിശേഷിപ്പിച്ചത് ‘മഠയന്‍’ എന്നായിരുന്നു. സ്വന്തം ആശയ പ്രചരണത്തിനും വോട്ടുബാങ്ക് രാഷ്ട്രീയത്തിനും വേണ്ടി തരാതരം പോലെ പ്രയോഗിക്കുന്നതിനപ്പുറത്തേക്ക് കേരളത്തിലെ ഇടത്-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് ആവിഷ്‌കാര സ്വാതന്ത്ര്യം പോലുള്ള വാക്കുകളോട് വലിയ പ്രതിപത്തിയൊന്നും ഇല്ല എന്നുള്ളതാണ് സത്യം.
പുട്ടിന് പീര പോലെ വേണ്ടിടത്തും വേണ്ടാത്തിടത്തുമെല്ലാം സിനിമകളില്‍ കമ്മ്യൂണിസം തിരികിക്കയറ്റുന്ന കേരളത്തില്‍ തന്നെയാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയ്ക്ക് അനൗദ്യോഗിക നിരോധനം ഇടതുപക്ഷം വിധിച്ചതും. ഓന്തിനെപ്പോലെ തരാതരത്തില്‍ നിറംമാറുന്ന ഈ കപടരെ കേരള സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു.






















