പൗരത്വനിയമഭേദഗതിക്കെതിരായ കലാപം ഇച്ഛാശക്തിയുള്ള ഭരണകൂടത്തിനു മുന്നില്‍ ചിന്നിച്ചിതറിയപ്പോള്‍ പകരമെന്തു ചെയ്യണമെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍. കലാപങ്ങളഴിച്ചുവിട്ട് ഭരണകൂടത്തെ ഭയപ്പെടുത്തിയും സമ്മര്‍ദ്ദത്തിലാഴ്ത്തിയും കാര്യം നേടാമെന്ന് ധരിച്ചുവശായ മതതീവ്രവാദ ശക്തികളും രാഷ്ട്രീയ ഭിക്ഷാംദേഹികളും സമരം പാതിവഴിയിലുപേക്ഷിച്ച് ഓടിയൊളിച്ചിരിക്കുകയാണ്. ഇവിടുത്തെ മുസ്ലീം ജനവിഭാഗത്തെ പച്ചക്കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് തെരുവിലിറക്കിയവര്‍ ഇപ്പോള്‍ പറയുന്നു പൗരത്വനിയമഭേദഗതി എന്നത് ഒരു വിഷയമേ അല്ലെന്നും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കു വേണ്ടിയാണ് സമരം ചെയ്യേണ്ടത് എന്നുമാണ്. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ഇതു പറയുമ്പോള്‍ മറ്റൊരിടത്തുനിന്ന് കപില്‍ സിബല്‍ എന്ന കോണ്‍ഗ്രസ് ബുദ്ധിജീവി പറയുന്നു, ഈ നിയമം മുസ്ലീം വിരുദ്ധമല്ലെന്നും ബില്‍ നിയമമായ സ്ഥിതിക്ക് ഇനി നടപ്പാക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്നുമാണ്. അങ്ങിനെ അഖിലേന്ത്യാ കോണ്‍ഗ്രസ് മുസ്ലീങ്ങളെ തെരുവിലുപേക്ഷിച്ച് സമരത്തില്‍ നിന്നും പിന്‍മാറിയപ്പോള്‍ കേരളത്തില്‍ ഇടതുപക്ഷത്തോടൊരുമിച്ച് സമരം ചെയ്ത കോണ്‍ഗ്രസ്സുകാര്‍ ഇനിയെന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നുപോയി.
ഒരുമിച്ച് സമരം ചെയ്തത് തെറ്റായിപ്പോയെന്നും മുസ്ലീം വോട്ടുബാങ്കും മതപ്രീണനവും ലക്ഷ്യമിട്ടാണ് ഇടതുപക്ഷം ഈ സമരത്തിന് മുന്നിട്ടിറങ്ങിയതെന്നും കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുറന്നടിച്ചു. അഖിലേന്ത്യാ നേതൃത്വം തള്ളിപ്പറഞ്ഞ സമരത്തില്‍ വീണ്ടും അള്ളിപ്പിടിച്ചിരിക്കുന്നത് ശരിയല്ലെന്ന് ബോധ്യപ്പെട്ട രമേശ് ചെന്നിത്തലയും പൗരത്വനിയമഭേദഗതിക്കെതിരായ സമരത്തോട് വിടപറഞ്ഞു. മുസ്ലീം വോട്ടുകള്‍ കൂട്ടത്തോടെ ഇടതുപക്ഷത്തിന് ലഭിക്കുമെന്ന് തീര്‍ച്ചയാക്കിയ ചെന്നിത്തല മുസ്ലീം വോട്ടിന് വേണ്ടിയുള്ള പരക്കം പാച്ചിലിനിടയിലാണ് കോഴിക്കോട് പന്തീരാങ്കാവിലെ മാവോയിസ്റ്റ് കേസ് ശ്രദ്ധയില്‍പ്പെടുന്നത്. കമ്മ്യൂണിസ്റ്റുകാരായ രണ്ട് ഇസ്ലാമിക- മാവോയിസ്റ്റ് ഭീകരരെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയന്റെ പോലീസ് അറസ്റ്റു ചെയ്യുകയും യു.എ.പി.എ. ചുമത്തി തടവിലാക്കുകയും ചെയ്തപ്പോള്‍ ആദ്യം പകച്ചുപോയ സി.പി.എം അവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും പോലീസിനെ വിമര്‍ശിക്കുകയും ചെയ്തു. സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനും ധനമന്ത്രി തോമസ് ഐസക്കും പിന്തുണയുമായി ഈ തീവ്രവാദികളുടെ വീട്ടിലെത്തുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ മുഖ്യമന്ത്രി ശക്തമായ ഭാഷയില്‍ പോലീസിനെ ന്യായീകരിക്കുകയും ഇവര്‍ സി.പി.എമ്മുകാരല്ലെന്നും, മാവോയിസ്റ്റുകളാണെന്നും വ്യക്തമാക്കുകയുമുണ്ടായി. ഇവര്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും അവര്‍ ചായകുടിക്കാന്‍ വേണ്ടി പോയപ്പോള്‍ അറസ്റ്റു ചെയ്തതല്ലെന്നും നിയമസഭയില്‍ മുഖ്യമന്ത്രി വിശദീകരിച്ചു. പിന്നീട് പലതവണ അദ്ദേഹം ഇത് ആവര്‍ത്തിക്കുകയും ചെയ്തു. അവര്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് മാലോകര്‍ക്ക് മുഴുവന്‍ അറിയാമെന്നിരിക്കെയാണ് മുഖ്യമന്ത്രി ഈ പച്ചക്കള്ളം പറയുന്നത്. ഇതോടുകൂടി സിപിഎം നിലപാട് മാറ്റിത്തുടങ്ങി. വസ്തുത പഠിക്കാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിക്കുകയും കമ്മീഷന്‍ അവര്‍ക്ക് മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് നിയമസഹായവാഗ്ദാനം പിന്‍വലിക്കുകയും പാര്‍ട്ടി പൂര്‍ണ്ണമായും അവരെ തള്ളിപ്പറയുകയും ചെയ്തു.
സ്വന്തം പാര്‍ട്ടിപ്രവര്‍ത്തകരായിരുന്നിട്ടുപോലും രക്ഷിച്ചെടുക്കാന്‍ സാധിക്കാത്തവണ്ണം രാജ്യദ്രോഹമടക്കമുള്ള അതിഗുരുതരമായ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട അവരെ തള്ളിപ്പറയുകയല്ലാതെ മറ്റൊരു പോംവഴി പാര്‍ട്ടിക്ക് മുന്നിലില്ലായിരുന്നു എന്നതാണ് യഥാര്‍ത്ഥ്യം. തുടര്‍ന്നിങ്ങോട്ട് ഈ മാവോയിസ്റ്റുകള്‍ക്ക് പിന്തുണയും സഹായവും നല്‍കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്നും ഇവര്‍ രണ്ടും തമ്മില്‍ സജീവ ബന്ധമുണ്ടെന്നും സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി. മോഹനന്‍ പ്രസ്താവിക്കുകയുണ്ടായി. ഇതേ കാര്യം തന്നെ കോഴിക്കോട് ലിറ്റററിഫെസ്റ്റില്‍ വെച്ച് സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ആവര്‍ത്തിക്കുകയും ചെയ്തു. കൂടാതെ, പിടിക്കപ്പെട്ട അലന്‍ ഷുഹൈബ് തലശ്ശേരി പാലയാട് ക്യാമ്പസ്സില്‍ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയായ ഫ്രറ്റേണിറ്റിയുടെ യൂണിറ്റ് ആരംഭിക്കാന്‍ ശ്രമം നടത്തിയിരുന്നതായും ജയരാജന്‍ പറഞ്ഞു. ഇത്രയും വ്യക്തവും ശക്തവുമായി സിപിഎം നിലപാടെടുത്തുകൊണ്ടിരിക്കുമ്പോഴാണ് മുസ്ലീം വോട്ടില്‍ കണ്ണും വെച്ച് ചെന്നിത്തലയും കോണ്‍ഗ്രസ്സും പ്രീണനനയവുമായി രംഗത്തിറങ്ങിയത്. അതിന്റെ ഭാഗമായി അവര്‍ ഈ മാവോയിസ്റ്റ് – ഇസ്ലാമിക ഭീകരരുടെ വീട് സന്ദര്‍ശിക്കുകയും ‘രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരസൈനികന്റെ രക്ഷിതാക്കളോടെന്നപോലെ’കൈകൂപ്പി തലകുമ്പിട്ട് അനുഭാവം പ്രകടിപ്പിക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്തു. ഇതുകൊണ്ടൊക്കെ പൗരത്വനിയമത്തിനെതിരായ സമരത്തില്‍ നിന്ന് പിന്‍വലിഞ്ഞതുകൊണ്ട് നഷ്ടപ്പെട്ടുപോകാന്‍ സാധ്യതയുള്ള മുസ്ലീം വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ സാധിക്കുമോ എന്ന പരീക്ഷണത്തിലാണ് അവര്‍.
കോണ്‍ഗ്രസ് ഇതു ചെയ്യുമ്പോള്‍ മറുഭാഗത്ത് സി.പി.എം അസ്വസ്ഥരാകാന്‍ തുടങ്ങി. തലേന്നാള്‍ വരെ ഈ മാവോയിസ്റ്റുകളെ ആവര്‍ത്തിച്ച് തള്ളിപ്പറഞ്ഞ സിപിഎമ്മിന്റെ ജില്ലാസെക്രട്ടറി അടുത്തദിവസം പത്രസമ്മേളനം വിളിച്ച് അലനും താഹയും മാവോയിസ്റ്റുകളല്ലെന്നും അവര്‍ ഇപ്പോഴും പാര്‍ട്ടി അംഗങ്ങളാണെന്നും ലജ്ജയില്ലാതെ വിളിച്ചു പറഞ്ഞു. അവര്‍ ചെറിയ കുട്ടികളാണെന്നും അഥവാ എന്തെങ്കിലും കൈത്തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ പറഞ്ഞു മനസ്സിലാക്കി തിരിച്ചുകൊണ്ടുവരാവുന്നതേയുള്ളുവെന്നുകൂടി പറഞ്ഞൊപ്പിച്ചു. എന്നാല്‍ അതേ ദിവസം ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് അവര്‍ മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് ആവര്‍ത്തിച്ചു പ്രസ്താവിക്കുകയും ചെയ്തു. മുഖ്യമന്ത്രിയേയും മറ്റ് തെളിവുകളേയും തള്ളിപ്പറയാന്‍ പി. മോഹനനെ പ്രേരിപ്പിച്ചത് രമേശ് ചെന്നിത്തലയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും മാവോയിസ്റ്റുകളുടെ വീട് സന്ദര്‍ശിച്ച് പിന്തുണ പ്രഖ്യാപിച്ചതാണെന്ന് വ്യക്തമാണല്ലോ.
നാടിന്റെ സുരക്ഷയോ മതേതര-ജനാധിപത്യത്തോടുള്ള കടപ്പാടോ ഒന്നുമല്ല തങ്ങള്‍ക്ക് പ്രധാനമെന്നും മുസ്ലീങ്ങളുടെ കൂട്ടവോട്ടുകളാണെന്നും ആവര്‍ത്തിച്ച് തെളിയിക്കുന്നതാണ് ഈ രണ്ട് രാഷ്ട്രീയ മുന്നണികളുടേയും നിലപാടുകള്‍. എത്രയോ കാലങ്ങളായി ഇവര്‍ ഇതുതന്നെയാണ് ആവര്‍ത്തിക്കുന്നത്. കേരളത്തിന്റെ മത സൗഹാര്‍ദ്ദ അന്തരീക്ഷത്തിന് തുരങ്കം വെക്കുകയും ഇസ്ലാമിക ഭീകരവാദത്തിന് അഴിഞ്ഞാടാന്‍ അവസരമൊരുക്കുകയും ചെയ്ത അബ്ദുള്‍ നാസര്‍ മദനിയെന്ന കൊടും ഭീകരനെ കോയമ്പത്തൂരില്‍ ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനിയെ കൊല്ലാന്‍ ആസൂത്രണം ചെയ്യുകയും അറുപതോളം നിരപരാധികളെ ബോംബ് വെച്ച് ചുട്ടുകൊല്ലുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോള്‍ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് നിയമസഭയില്‍ പ്രമേയം പാസാക്കിയവരാണ് ഇവിടുത്തെ ഇടത്-വലത് രാഷ്ട്രീയ പാര്‍ട്ടികള്‍. അന്നത്ത മുഖ്യമന്ത്രി അച്യുതാനന്ദന്‍ അടക്കമുള്ള നേതാക്കള്‍ അദ്ദേഹത്തെ ജയിലില്‍സന്ദര്‍ശിക്കുകയും തമിഴ്‌നാട് സര്‍ക്കാരിനോട് അദ്ദേഹത്തിന് അനുകൂലമായി നിലപാടെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതേത്തുടര്‍ന്ന് കോടതിയില്‍ സര്‍ക്കാരിന്റെ പ്രോസിക്യൂട്ടര്‍ വേണ്ട തെളിവുകള്‍ ഹാജരാക്കാതെ മദനിയെ വെറുതെവിടുന്ന രീതിയില്‍ നിലപാടെടുത്തു. യഥാര്‍ത്ഥത്തില്‍ മദനിയെ രക്ഷിച്ചെടുക്കുകയായിരുന്നു ഇവര്‍ ചെയ്തത്. ജയില്‍ മോചിതനായ മദനി കേരളത്തില്‍ വന്നപ്പോള്‍ കേരളത്തിന്റെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനടക്കമുള്ള മന്ത്രിമാര്‍ അദ്ദേഹത്തെ സ്വീകരിക്കാനായി മണിക്കൂറുകളോളം ശംഖുമുഖം കടപ്പുറത്ത് കാത്തുനിന്നത് കേരളം ഒരിക്കലും മറക്കാനിടയില്ല.
എട്ടു ഹിന്ദുക്കളെ കൊന്നുതള്ളിയ മാറാട് കൂട്ടക്കൊലയ്ക്കു ശേഷം ഇസ്ലാമിക ഭീകരരോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കാന്‍ യാതൊരു മടിയും കാണിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികളാണ് കോണ്‍ഗ്രസ്സും സിപിഎമ്മുമടക്കമുള്ളവര്‍. വേട്ടക്കാരന്റെ കയ്യിലാണ് വോട്ടുബാങ്ക് എന്ന് അറിയാവുന്ന ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇരകള്‍ക്ക് വേണ്ടി വാദിക്കുകയോ അവരോടൊപ്പം നില്‍ക്കുകയോ ചെയ്യാതെ നിര്‍ല്ലജ്ജം വേട്ടക്കാരനായി വാദിക്കുന്ന കാഴ്ച ലോകം കണ്ടത് അത്ഭുതത്തോടെയും അപമാനത്തോടെയുമാണ്.
തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും മാറിമാറി പോപ്പുലര്‍ ഫ്രണ്ടിന്റേയും പിഡിപിയുടേയും ജമാഅത്തെ ഇസ്ലാമിയുടേയും കൂടെക്കൂടി അവരുടെ പിന്തുണയോടു കൂടി വിജയിച്ചു വരുന്നതാണ് ഈ വിധേയത്വത്തിന് കാരണമെന്നത് വ്യക്തമാണ്. അതിനുമപ്പുറം സാധാരണക്കാരും മതബോധമുള്ളവരുമായ മുസ്ലീങ്ങളില്‍ വിഘടനവാദത്തിന്റേയും ഭീതിയുടേയും വിഷവിത്ത് വിതച്ച് അവരുടെ സംരക്ഷകരായിച്ചമഞ്ഞ് വോട്ട് ബാങ്ക് കൈയ്യടക്കാന്‍ നടത്തുന്ന ഹീനശ്രമങ്ങളാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. സദ്ദാം ഹുസൈനെ വധിച്ച അമേരിക്കന്‍ നടപടിയില്‍ പ്രതിഷേധിക്കാന്‍ കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയതും ആഗോള ഭീകരനായ ബിന്‍ലാദനെ വധിച്ചതിന് ഹൃദയംനൊന്ത് കവിതയെഴുതിയ മന്ത്രി ജി. സുധാകരന്റെ പ്രവൃത്തിയും മുസ്ലീം സ്ത്രീക്ക് നീതി നല്‍കാനായി നടപ്പാക്കിയ മുത്തലാക്കിനെ വിമര്‍ശിച്ച് മതതീവ്രവാദികള്‍ക്ക് പിന്തുണ നല്‍കിയതും കാശ്മീരിലെ 370-ാം വകുപ്പ് റദ്ദ് ചെയ്തതിനെതിരെ ബഹളം വെക്കുന്നതും എല്ലാവര്‍ക്കും തുല്യനീതി നടപ്പാക്കാനായി ഏകസിവില്‍ കോഡ് അവതരിപ്പിക്കുമ്പോള്‍ അതിനെ എതിര്‍ക്കുന്നതും ലൗജിഹാദിനെ കണ്ടില്ലെന്ന് നടിക്കുന്നതും ബീഫ് ഫെസ്റ്റിവല്‍ നടത്തി ഒരു വിഭാഗത്തെ വേദനിപ്പിച്ചതുമെല്ലാം ഈ വോട്ട് ബാങ്കില്‍ കണ്ണുംനട്ട് മാത്രമാണെന്നത് യാഥാര്‍ത്ഥ്യമാണ്.
മതതീവ്രവാദികളായ മുസ്ലീങ്ങളെ പ്രീണിപ്പിക്കാനും യഥാര്‍ത്ഥ മതവിശ്വാസികളായ ദേശീയ മുസ്ലീങ്ങളെ വെറുക്കാനുമാണ് ഇവര്‍ പഠിപ്പിക്കുന്നത്. അതുകൊണ്ടാണ് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിനെയും ഗവര്‍ണ്ണര്‍ ആരീഫ് മുഹമ്മദ് ഖാനെയും വിമര്‍ശിച്ചു കൊണ്ടേയിരിക്കുന്നത്. മുസ്ലീങ്ങള്‍ എന്നും തീവ്രവാദികളായിരിക്കണമെന്നും ദേശവിരുദ്ധരായിരിക്കണമെന്നും ഇവര്‍ ആഗ്രഹിക്കുന്നു. അങ്ങനെയല്ലെങ്കില്‍ അങ്ങനെയാക്കാനും അങ്ങനെയായവരെ കണ്ടെത്തി പിന്തുണകൊടുത്ത് വളര്‍ത്തിക്കൊണ്ടുവരാനും പരിശ്രമം നടത്തുന്നു. പാര്‍ട്ടിക്കോട്ടകളില്‍ നിന്ന് തടിയന്റവിടെ നസീറുമാരെ സൃഷ്ടിച്ചുക്കൊണ്ടേയിരിക്കുന്നു. കാശ്മീരില്‍ പോയി ഇന്ത്യന്‍ സൈനികര്‍ക്കെതിരെ യുദ്ധം ചെയ്യാനും സിറിയയില്‍ മതഭീകരരാഷ്ട്രത്തിനുവേണ്ടി ജീവന്‍ വെടിയാനും അവര്‍ക്ക് മാനസിക പിന്തുണയും സഹായവും ചെയ്തുകൊടുക്കുന്നു. മുസ്ലീം സമൂഹത്തെ വഴിതെറ്റിക്കുന്ന ഇസ്ലാമിസ്റ്റ് ഭീകരവാദ സംഘടനകള്‍ക്ക് കേരളത്തില്‍ വേരോട്ടമുണ്ടാക്കുന്നവര്‍ അഫ്ഘാനിസ്ഥാനിലെ കാബൂളില്‍ ഭീകരരാല്‍ കൊല്ലപ്പെട്ട് നഗരത്തിലെ കമ്പിക്കാലില്‍ ദിവസങ്ങളോളം തൂക്കൂക്കയറില്‍ കിടന്നു നാറിയ കമ്മ്യൂണിസ്റ്റായ നജീബുള്ളയുടെ ശവശരീരത്തെ ഓര്‍ക്കുന്നത് നല്ലതാണ്.