സമുദ്ര ആവാസ വ്യവസ്ഥയുടെ സന്തുലനാവസ്ഥ കാത്തുസൂക്ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നവരാണ് കടലാമകള്‍. മുട്ടയിടുന്നതിനും മറ്റുമായി കടലില്‍ നിന്നും കരയിലേക്കും കരയില്‍ നിന്നും കടലിലേക്കുമുള്ള യാത്രയിലൂടെ പോഷകങ്ങളുടെ കൈമാറ്റം നടത്തലും കടലാമകളുടെ പ്രധാന ജോലിയാണ്. സമുദ്രാരോഗ്യത്തിന്റെ സൂചകങ്ങളായും കടലാമകള്‍ അറിയപ്പെടുന്നുണ്ട്. ഇവയുടെ എണ്ണങ്ങളിലുള്ള വ്യത്യാസം കാലാവസ്ഥാ മാറ്റത്തിന്റെ പ്രധാന സൂചനയായും മാറാറുണ്ട്. ആവാസ വ്യവസ്ഥയുടെ നാശമാണ് പ്രധാന തിരിച്ചടിയായി ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമെ മത്സ്യബന്ധന വലകളില്‍ കുടുങ്ങി ജീവന്‍ നഷ്ടപ്പെടുന്നതും ഏറെയാണ്. മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും മറ്റൊരു കാരണമാവുമ്പോള്‍ അമിത മത്സ്യബന്ധനത്തിന് പുറമെ ഇറച്ചിക്കും മുട്ടയ്ക്കുമായി ഇവയെ വേട്ടയാടുന്ന പ്രവണതയും വംശനാശത്തിന് കാരണമാവുന്നതായി ഐയുസിഎന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
കേന്ദ്ര ബജറ്റ് കഴിഞ്ഞതോടെ ട്രോളുകളിലും മീമുകളിലും ചിരിപ്പിച്ച ഒരു വാക്ക് ഒരുപാട് ഗൗരവമുള്ള ഒരു ജീവിയുടെ പേരാണെന്ന് പലരും മറന്നുപോയിരിക്കാം. കടലാമ – കേന്ദ്ര ബജറ്റിന് പിന്നാലെ കേരളത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത് ഈ വാക്കായിരുന്നു. കടലാമ പരിചരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനമാണ് അതിന് കാരണം. പക്ഷേ ട്രോളുകള്‍ക്കപ്പുറം, മനുഷ്യരാശി ശ്രദ്ധിക്കേണ്ട ഒരു അത്ഭുതവും മുന്നറിയിപ്പുമാണ് കടലാമകളുടെ ജീവിതം. വംശനാശഭീഷണി നേരിടുന്ന അപൂര്‍വ ജലജീവികളാണ് കടലാമകള്‍. കോടിക്കണക്കിന് വര്‍ഷങ്ങളായി ഭൂമിയില്‍ നിലനില്‍ക്കുന്ന ഈ ജീവികള്‍ ദിനോസറുകള്‍ ഭൂമി ഭരിച്ച കാലത്തുതന്നെ ഇവിടെ ഉണ്ടായിരുന്നു എന്നത് അത്ഭുതം തന്നെ. കടലിലാണ് ഇവയുടെ ജീവിതമെങ്കിലും, പ്രജനനത്തിനായി അവ കരയിലേക്കെത്തുന്നു. അതും യാദൃശ്ചികമായി അല്ല, ജനിച്ച അതേ തീരത്തിലേക്ക് തന്നെ. ഏകദേശം 50 മുതല്‍ 100 വര്‍ഷം വരെ ആയുസുള്ള കടലാമകളുടെ ജീവിതത്തിലെ ഏറ്റവും വിസ്മയകരമായ ഘടകമാണ് ഈ തിരിച്ചുവരവ്. ആയിരക്കണക്കിന് കിലോമീറ്ററുകള്‍ കടലില്‍ സഞ്ചരിച്ചാലും, മുട്ടയിടേണ്ട സമയമാകുമ്പോള്‍ പെണ്‍കടലാമകള്‍ ജനിച്ച തീരം കൃത്യമായി കണ്ടെത്തുന്നു. ഇതിന് ശാസ്ത്രലോകം നല്‍കിയിരിക്കുന്ന പേരാണ് നേറ്റല്‍ ഹോമിംഗ് (Natal Homing). തീരത്തെ മണലില്‍ കുഴിയുണ്ടാക്കി അതിലാണ് ഇവ മുട്ടയിടുന്നത്. മുട്ടകള്‍ വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ സ്വയം നടന്ന് കടലിലേക്ക് എത്തണം. അതുകൊണ്ടുതന്നെ ആമക്കുഞ്ഞുങ്ങളെ കൈകൊണ്ട് എടുത്ത് കടലില്‍ വിടുന്നത് അപകടകരമാണ്. തീരത്തില്‍ നിന്ന് കടലിലേക്കുള്ള ഈ നടത്തം അവയുടെ പേശീബലത്തിനും ഭാവിയില്‍ ഇതേ തീരം തിരിച്ചറിയുന്നതിനും അനിവാര്യമാണെന്ന് വിദഗ്ധര്‍ പറയുന്നു.
കടലാമകളെ കരയിലെ ആമകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് അവയുടെ ശരീരഘടനയാണ്. കാലുകള്‍ക്ക് പകരം നീന്താന്‍ സഹായിക്കുന്ന ഫ്‌ലിപ്പറുകളാണ് ഇവയ്ക്കുള്ളത്. അതുകൊണ്ടുതന്നെ ഇവയ്ക്ക് തലയും കൈകാലുകളും തോടിനുള്ളിലേക്ക് വലിച്ചുവെക്കാനാവില്ല. ലോകത്ത് ഏഴ് ഇനങ്ങളിലുള്ള കടലാമകളാണ് നിലവിലുള്ളത്. കേരള തീരത്ത് ഏറ്റവും സാധാരണമായി കാണപ്പെടുന്നത് ഒലീവ് റിഡ്‌ലി കടലാമകളെയാണ്.കൂട്ടമായി മുട്ടയിടുന്ന ‘അരിബാഡ’ (Arribada-)- എന്ന പ്രത്യേകത ഇവയ്ക്കുണ്ട്. എന്നാല്‍ ഇന്ന് ഈ അത്ഭുതജീവികള്‍ ഗുരുതരമായ ഭീഷണി നേരിടുകയാണ്. കടല്‍ മലിനീകരണം, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, മത്സ്യബന്ധന വലകള്‍, തീരദേശ നിര്‍മ്മാണങ്ങള്‍ എല്ലാം കൂടി കടലാമകളുടെ നിലനില്‍പിനെ അപകടത്തിലാക്കുന്നു.
കടലില്‍ ഒഴുകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ജെല്ലിഫിഷ് ആണെന്ന് തെറ്റിദ്ധരിച്ച് തിന്നുന്ന ആമകള്‍ അനവധി ചത്തൊടുങ്ങുന്നുണ്ട്. ആഗോളതാപനവും കടലാമകളുടെ വംശവര്‍ധനയെ പ്രതികൂലമായി ബാധിക്കുന്നു. കാരണം ആമക്കുഞ്ഞുങ്ങള്‍ ആണോ പെണ്ണോ ആകണമെന്ന് തീരുമാനിക്കുന്നത് മുട്ടയിട്ടിരിക്കുന്ന മണലിന്റെ താപനിലയാണ്. ചൂട് കൂടുതലായാല്‍ പെണ്‍കുഞ്ഞുങ്ങളും, തണുപ്പ് കൂടുതലായാല്‍ ആണ്‍കുഞ്ഞുങ്ങളുമാണ് വിരിയുക. ചൂട് വര്‍ധിക്കുന്നതോടെ പെണ്‍ ആമകളുടെ എണ്ണം കൂടുകയും ആണ്‍ ആമകള്‍ കുറയുകയും ചെയ്യുന്നു. ഇത് ഭാവിയില്‍ വംശനാശത്തിലേക്ക് നയിക്കാവുന്ന അപകടകരമായ പ്രവണതയാണ്. കടലില്‍ എത്തിയ ശേഷം വര്‍ഷങ്ങളോളം ഈ ആമക്കുഞ്ഞുങ്ങളെ മനുഷ്യര്‍ കാണാറില്ല.അവ ആഴങ്ങളിലേക്ക് നീന്തിപ്പോകുകയും പായലുകള്‍ക്കിടയില്‍ ഒളിച്ചുതാമസിക്കുകയും ചെയ്യും. ഏകദേശം 10-15 വര്‍ഷങ്ങള്‍ക്ക് ശേഷം വലുതായാല്‍ മാത്രമാണ് അവ വീണ്ടും മനുഷ്യരുടെ കാഴ്ചയില്‍പ്പെടുന്നത്. ഈ കാലഘട്ടം ‘ലോസ്റ്റ് ഇയേഴ്‌സ്’ എന്നാണ് അറിയപ്പെടുന്നത്. കടലാമകള്‍ മുട്ടയിടാന്‍ കരയില്‍ വരുമ്പോള്‍ അവ കരയുന്നതുപോലെ തോന്നാറുണ്ട്. എന്നാല്‍ അത് ദുഃഖത്തിന്റെ കണ്ണീര്‍ അല്ല. ശരീരത്തിലെ അമിതമായ ഉപ്പ് പുറത്തേക്ക് നീക്കം ചെയ്യാനുള്ള ഒരു ജൈവപ്രക്രിയയാണ് അത്. ഇതിനെ ‘ക്രൈയിംഗ് സാള്‍ട്ട്’ എന്ന് വിളിക്കുന്നു. കള്ളക്കണ്ണീര്‍ എന്നുവേണമെങ്കില്‍ പറയാം.
കടലാമകള്‍ ഇല്ലാതാകുമ്പോള്‍ പ്രകൃതിയിലെ തുലനാവസ്ഥ തന്നെ തകരും. ഗ്രീന്‍ ടര്‍ട്ടിലുകളുടെ പ്രധാന ആഹാരമായ കടല്‍പ്പുല്ലുകള്‍ നിയന്ത്രണമില്ലാതെ വളര്‍ന്ന് പിന്നീട് വെളിച്ചം കിട്ടാതെ ജല ജീവികള്‍ നശിക്കും. ജെല്ലിഫിഷുകളെ ഭക്ഷിക്കുന്ന ആമകള്‍ ഇല്ലാതായാല്‍ അവ പെരുകി മത്സ്യസമ്പത്തിനെ ബാധിക്കും. ചില ആമകള്‍ പവിഴപ്പുറ്റുകളിലെ സ്‌പോഞ്ചുകളെ തിന്നുന്നു. ആമകള്‍ ഇല്ലെങ്കില്‍ സ്‌പോഞ്ചുകള്‍ പവിഴപ്പുറ്റുകളെ മൂടി അവ നശിപ്പിക്കും. ഇതോടെ ലക്ഷക്കണക്കിന് കടല്‍ജീവികളുടെ ആവാസവ്യവസ്ഥ തകരും. തീരങ്ങള്‍ക്കും പോഷണം നഷ്ടമായി തീരശോഷണം രൂക്ഷമാകും. 1997-ല്‍ ആണ് ഒഡിഷയിലെ കേന്ദ്രപര ജില്ലയിലെ ഗഹിര്‍മാതാ തീരത്ത് കടലാമ സംരക്ഷണത്തിന് ഒഡിഷ സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്. ഏകദേശം 1435 സ്‌ക്വയര്‍ കിലോമീറ്ററില്‍ വ്യാപിച്ച് കിടക്കുന്ന തീരത്ത് ലക്ഷക്കണക്കിന് കടലാമകളാണ് മുട്ടയിടാനായി ഓരോ വര്‍ഷവും എത്തിച്ചേരുന്നത്. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലത്ത് തീരം ആമകളെ കൊണ്ട് നിറയും. ഇതുകാണാന്‍ വിദേശരാജ്യങ്ങളില്‍ നിന്നടക്കം നിരവധി വിനോദസഞ്ചാരികളുടെ ഒഴുക്കാണ്. ആമകള്‍ മുട്ടയിടാനായി എത്തുന്ന കാലത്ത് വലിയ നിയന്ത്രണമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇതിന് പ്രദേശവാസികളുടെ വലിയ പിന്തുണയുമുണ്ട്. യന്ത്രവത്കൃത മത്സ്യബന്ധനം ഇക്കാലത്ത് നിരോധിക്കും. ചില പ്രത്യേക മേഖലകളില്‍ മത്സ്യബന്ധനം പൂര്‍ണമായും നിരോധിക്കും. മത്സ്യബന്ധനത്തിന് ടെര്‍ടില്‍ എക്‌സ്‌ക്ലൂഡര്‍ ഡിവൈസ്(ടെഡ്) എന്ന പ്രത്യേക നെറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്. മത്സ്യബന്ധനത്തിനിടെ ആമകള്‍ വലയിലേക്ക് കയറിയാല്‍ ഇതിന് പുറത്തുകടക്കാനുള്ള എളുപ്പവഴി കാണിച്ചുകൊടുക്കുകയെന്നതാണ് ടെഡിന്റെ ജോലി. ഇതിന് പുറമെ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനവും സീസണ്‍ കാലത്ത് പ്രത്യേക നിരീക്ഷണവും സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. മുട്ടകള്‍ മോഷ്ടിച്ച് കൊണ്ടുപോകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ രാത്രികാലങ്ങളില്‍ വനംവകുപ്പിന്റെ പട്രോളിങ്ങും ഇക്കാലത്ത് തീരത്ത് നടപ്പിലാക്കാറുണ്ട്. ഇതിന് പുറമെ തീരസംരക്ഷണ സേനയുടെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ അനധികൃത മീന്‍പിടിത്തം തടയുക ലക്ഷ്യമിട്ട് ബോട്ട് പട്രോളിങ്ങും നടത്തും. സന്നദ്ധസംഘടനാ പ്രവര്‍ത്തകരെയും നിയോഗിക്കും. മുട്ടയിട്ട ശേഷം വിരിയുന്ന കാലം വരെ ഇവയെ പ്രത്യേകം നെറ്റുകളിട്ട് സംരക്ഷിക്കും. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ സുരക്ഷിതമായി കടലിലേക്കിറക്കുകയും ചെയ്യും. ഇതിനൊപ്പം സാറ്റലൈറ്റ് നിരീക്ഷണവും കാലാവസ്ഥാ വ്യതിയാനവും പഠനവിധേയമാക്കുകയും ചെയ്യുന്നുണ്ട്. ആമസംരക്ഷണ വോളണ്ടിയര്‍മാരെ ഇക്കാലത്ത് നിയോഗിക്കുന്നതും നിയമലംഘകര്‍ക്കെതിരെ പിഴയടക്കം ചുമത്തുന്നതും വലിയ മാറ്റമാണ് തീരങ്ങളിലുണ്ടാക്കിയിരിക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും സാഹചര്യത്തില്‍ ആമകള്‍ക്ക് പരിക്കേല്‍ക്കുകയോ മറ്റോ ചെയ്യുമ്പോള്‍ ശുശ്രൂഷിക്കാനുള്ള പ്രത്യേക ചികിത്സാ കേന്ദ്രങ്ങളും ഇവിടെയുണ്ട്.
ടെഡ് ഇല്ലാതെയുള്ള ചെമ്മീന്‍പിടിത്തം വംശനാശ ഭീഷണി നേരിടുന്ന കടലാമകളുടെ നാശത്തിന് കാരണമാകുന്നുവെന്ന് അമേരിക്ക വിലയിരുത്തി. ടെഡ് നടപ്പിലാക്കുന്നത് ക്രമാതീതമായ കുറവുവരുത്താന്‍ കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്. അമേരിക്കയും ലോകവ്യാപാര സംഘടനയുമെല്ലാം ടെഡിന്റെ ഉപയോഗം കൂടുതല്‍ നിര്‍ബന്ധമാക്കിയതോടെയാണ് കയറ്റുമതിക്ക് പൂര്‍ണ നിരോധനമുണ്ടായിരുന്നത്. നിരോധനം അഞ്ച് വര്‍ഷം പിന്നിട്ടിട്ടും പരിഹാരം കാണുന്നില്ലെന്ന് പറഞ്ഞ് മത്സ്യത്തൊഴിലാളികള്‍ ഒന്നടങ്കം പ്രതിഷേധിക്കാന്‍ തുടങ്ങിയതോടെ വിഷയം കൂടുതല്‍ ചര്‍ച്ചയാവുകയും ചെയ്തു. 2019 ല്‍ ആരംഭിച്ച നിരോധനം ഇപ്പോഴും തുടരുമ്പോള്‍ സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ വര്‍ഷത്തില്‍ കോടികളുടെ നഷ്ടമാണ് ഇന്ത്യയ്ക്കുണ്ടാവുന്നത്. 6700 കോടി രൂപയുടെ മത്സ്യക്കയറ്റുമതിയാണ് വര്‍ഷാവര്‍ഷം രാജ്യത്ത് നടക്കുന്നത്. ഇതില്‍ 2500 കോടിരൂപയോളം കടല്‍ചെമ്മീന്‍ കയറ്റുമതിയാണ്. ബജറ്റ് നിര്‍ദ്ദേശപ്രകാരം കടലാമകളെ സംരക്ഷിച്ചാല്‍ അത് ചെമ്മീന്‍ കയറ്റുമതിക്കും ഗുണകരമാവുമെന്നാണ് കണക്കുകൂട്ടുന്നത്. ഇത്തരം പശ്ചാത്തലത്തിലാണ് കേന്ദ്ര ബജറ്റില്‍ കടലാമ സംരക്ഷണ കേന്ദ്രങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടത്. കേരളത്തിന് ഇത് ലഭിച്ചാല്‍ പരിസ്ഥിതിയിലും സാമ്പത്തിക രംഗത്തും വലിയ നേട്ടമുണ്ടാകുമെന്ന് വിദഗ്ധര്‍ പറയുന്നു. 2019 മുതല്‍ കടലാമകളെ സംരക്ഷിക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ കയറ്റുമതിക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തിയിരുന്നു. യുഎസ് പബ്ലിക് ലോ 101-162 ലെ സെക്ഷന്‍ 609 പ്രകാരം, കടലാമകള്‍ക്ക് ദോഷം വരാത്ത രീതിയില്‍ മത്സ്യബന്ധനം നടത്തുന്ന രാജ്യങ്ങള്‍ക്കേ അമേരിക്കയിലേക്ക് കയറ്റുമതി അനുവദിക്കൂ. ഇന്ത്യയിലെ പല ട്രോളറുകളിലും യുഎസ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ (NOAA) അംഗീകരിച്ച ടര്‍ട്ടില്‍ എക്‌സ്‌ക്ലൂഡര്‍ ഡിവൈസ് (TED) ഉപയോഗിക്കുന്നില്ലെന്നതാണ് പ്രധാന വിമര്‍ശനം.മത്സ്യങ്ങളും രക്ഷപ്പെടുമെന്ന് ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികള്‍ ഇതിനെ എതിര്‍ത്തിരുന്നെങ്കിലും,കൊച്ചിയിലെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത പുതിയ TED ഈ ആശങ്കകള്‍ക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം കടലാമ സംരക്ഷണം പ്രഖ്യാപിക്കുന്ന അതേ ബജറ്റില്‍ തന്നെ തീരദേശ ഖനനം പ്രോത്സാഹിപ്പിക്കുന്ന ധാതുമണല്‍ ഇടനാഴി പ്രഖ്യാപിച്ചതില്‍ വൈരുധ്യമുണ്ടെന്ന വിമര്‍ശനവും ശക്തമാണ്. ഇത് വെറും അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കാനുള്ള പ്രഖ്യാപനം മാത്രമാണോ എന്ന സംശയവും അവര്‍ ഉയര്‍ത്തുന്നു.
എന്തായാലും ട്രോളുകളിലും മീമുകളിലും ചിരിച്ചു തള്ളേണ്ട വിഷയമല്ല കടലാമകള്‍. കോടിക്കണക്കിന് വര്‍ഷങ്ങളായി ഭൂമിയുടെ സമതുലിതാവസ്ഥ സംരക്ഷിക്കുന്ന,നിശബ്ദമായി കടലില്‍ ജീവിക്കുന്ന ഈ ജീവികള്‍ മനുഷ്യന്റെ ഉത്തരവാദിത്തബോധം ചോദ്യം ചെയ്യുകയാണ്. കടലാമകളെ രക്ഷിക്കുക എന്നത് ഒരു ജീവിവര്‍ഗ്ഗത്തെ മാത്രം രക്ഷിക്കുന്നതല്ല കടലിനെയും തീരങ്ങളെയും ഭാവിതലമുറയെയും സംരക്ഷിക്കുന്നതാണെന്ന് നമ്മള്‍ തിരിച്ചറിയേണ്ട സമയമാണിത്.





















