ദീര്‍ഘയാത്ര കഴിഞ്ഞ് എത്തിയതേ ഉള്ളൂ. കാര്‍ പോര്‍ച്ചില്‍ നിറയെ പത്രങ്ങളാണ്. പത്രക്കാരനോട് പത്രമിടണ്ട എന്ന് വിളിച്ചു പറയാന്‍ പറ്റിയില്ല. ഒരാഴ്ച്ചയിലെ പത്രങ്ങള്‍ ഓരോന്നായി തിണ്ടത്ത് നിരത്തി വെച്ചു. എല്ലാത്തിന്റെയും തലക്കെട്ട് ശബരിമല സ്വര്‍ണ്ണക്കൊള്ള തന്നെ. ഒന്നില്‍ കോടതി ‘നിങ്ങള്‍ ഭഗവാനെ കട്ടില്ലല്ലോ’ എന്ന് ചോദിക്കുന്നത് വരെയുണ്ട്.
അപ്പോഴാണ് അയല്‍ക്കാരന്‍ ഗോപന്‍ വരുന്നത്. ഡ്യൂപ്ലിക്കേറ്റ് ചാവി കൊടുത്തത് തിരികെ ഏല്‍പ്പിക്കാന്‍ വന്നതാണ്. വന്ന പാടെ ‘ഇതെന്താ തത്തയ്ക്ക് മുമ്പില്‍ ചീട്ട് നിരത്തിയപോലെ?.. ഞാനിതു കണ്ടു എടുത്ത് വെക്കണമെന്ന് കരുതി പിന്നെ വിട്ടു പോയി” എന്ന് പറഞ്ഞു.
ഞാന്‍ പറഞ്ഞു ”നിരത്തി വെച്ച് ഒറ്റ അടിക്ക് തലക്കെട്ട് വായിക്കാന്‍…തലക്കെട്ട് വായിച്ച് വെയ്ക്കും മറിച്ച് നോക്കാന്‍ സമയമില്ല”
”അല്ലെങ്കിലും അത്ര നല്ല വാര്‍ത്തകളല്ല അടിച്ചു വരുന്നത്” ഗോപന്‍ മൂഡൗട്ട് ആയ പോലെ പറഞ്ഞു.
വാര്‍ത്തകള്‍ ഒന്നു ഓടിച്ച് നോക്കി ഒരാഴ്ച മുഴുവന്‍ തലക്കെട്ട് ശബരിമല സ്വര്‍ണ്ണക്കൊള്ള. പതിവായി ശബരിമലയ്ക്ക് പോകുന്ന ഒരു അയ്യപ്പഭക്തന്‍ എന്ന നിലയ്ക്ക് ഗോപന് അതത്ര രസിക്കില്ലല്ലോ.
”എന്നിട്ട് കൊള്ളക്കാരെ മുഴുവന്‍ പിടിച്ചുവോ?” ഞാന്‍ വെറുതെ ചോദിച്ചു.
”എവിടെ? അന്വേഷണം മുന്നോട്ടു പോകുമ്പോള്‍ സ്വിച്ചിട്ട പോലെ നില്‍ക്കുന്നു എന്നാണു പലരുടെയും പരാതി”
”വലിയ കള്ളന്മാരെ പിടിക്കുന്നില്ലെന്നാണോ?”
”അതെ ആര്‍ക്കറിയാം?”
”നോക്കൂ.. അവിശ്വാസികളെ ഭരണം ഏല്‍പ്പിച്ചാല്‍ അങ്ങനെയാണ്. അതിനു പുറമെ അവര്‍ ഹിന്ദു വിരോധികളും അധാര്‍മ്മികരും കൂടിയാവുമ്പോള്‍ പിന്നെ പറയാനുമില്ല”
”ശരിയാണ്. ഭക്തരെ മറച്ചു കൊണ്ട് നേരെ നടക്കല്‍ കുന്തം പോലെ തൊഴാതെ കയ്യും കെട്ടി നില്‍ക്കുന്നവര്‍, തീര്‍ത്ഥം കൊടുത്താല്‍ അത് കൊണ്ട് കയ്യ് കഴുകുന്നവര്‍. തുറന്ന രീതിയിലുള്ള അവഹേളനമാണ് അവര്‍ കാട്ടി കൂട്ടിയിരുന്നത്. എന്നിട്ട് ഒരു അയ്യപ്പ സംഗമം!” ഗോപന് ദേഷ്യം വന്ന പോലെ തോന്നി.
ഗോപനെ ഞാന്‍ ഉള്ളിലേയ്ക്ക് വിളിച്ചു. ഇരിക്കാന്‍ പറഞ്ഞു.
”ഗോപാ ഈ ക്ഷേത്രക്കൊള്ള പണ്ട് മുതല്‍ക്കേ ഉണ്ട്. കുഞ്ചന്‍ നമ്പ്യാരുടെ വരികള്‍ എമ്പ്രാനല്‍പ്പം കട്ട് ഭുജിച്ചാല്‍
അമ്പലവാസികളൊക്കെ കക്കും’ എന്ന് കേട്ടിട്ടില്ലേ?”
‘ശരിയാ.. എന്നാലും എനിക്ക് തോന്നുന്നത്. ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ കയ്യിലായത് കൊണ്ട് കളവു കൂടുതലാണ് എന്നാണ്”
”അതെ ധനം കൂടുതല്‍ ഉള്ള ക്ഷേത്രങ്ങളെ അവര്‍ ലാക്കാക്കുന്നതും കയ്യടക്കുന്നതും അതുകൊണ്ടു തന്നെ”
”വിശ്വാസികളുടെ പിടിപ്പ് കേട് കൊണ്ടും. വിശ്വാസികളല്ലാത്ത അധര്‍മ്മികളെ ഭരണമേല്പിക്കുന്നത് കൊണ്ടുമാണ് ഇങ്ങനെ സംഭവിക്കുന്നത്.”
”സത്യം…ക്ഷേത്ര കൊള്ള പണ്ട് മുതല്‍ക്കേ ഉണ്ട്. ബൈബിളില്‍ യേശുവിന്റെ കാലത്തെ അമ്പലങ്ങളില്‍ പോലും ഇത്തരം കളവുകള്‍ ഉണ്ടായിരുന്നു.
മാത്യു, ലൂക്ക്, മാര്‍ക്ക് എല്ലാ സുവിശേഷങ്ങളിലും ഉണ്ട്, ‘എന്റെ ദേവാലയം നിങ്ങള്‍ കള്ളന്മാരുടെ ഗുഹ (ഡെന്‍ ഓഫ് തീവ്‌സ്) ആക്കി മാറ്റി’ എന്ന് പറഞ്ഞു യേശു ശകാരിക്കുന്നുണ്ട്.
ദുര മൂത്താല്‍ കരയും എന്നു എത്ര പറഞ്ഞിട്ടും കാര്യമില്ല മനുഷ്യന്റെ ദുര മാറില്ല.
ഭാരതത്തിലെ ക്ഷേത്രങ്ങളില്‍ എക്കാലവും ഇത് പ്രശ്‌നമായിരുന്നിട്ടുണ്ട്.
അത്തരം കളവിന് കൂട്ട് നില്‍ക്കുന്ന പുരോഹിതരെ രാജാവ് മുസലം – ഉലക്ക – കൊണ്ട് അടിക്കണം. ആ അടികൊണ്ടു അയാള്‍ മരിച്ചു പോയാല്‍ അയാള്‍ക്ക് മുക്തി ലഭിക്കും. മരിച്ചില്ലെങ്കില്‍ അയാള്‍ വനത്തില്‍ പോയി ഘോര തപസ്സനുഷ്ഠിക്കണം, എന്ന് മനുസ്മൃതിയില്‍ ഉണ്ട്. പ്രകാശ തസ്‌കരര്‍, പ്രച്ഛന്ന വഞ്ചകര്‍ എന്ന് രണ്ടു തരത്തില്‍ തസ്‌കരന്മാരെ വിഭജിച്ചിട്ടുണ്ട്. കൈക്കൂലിക്കാര്‍, അഴിമതിക്കാര്‍, ആളുകളെ ഭീഷണിപ്പെടുത്തി ധനം അപഹരിക്കുന്നവര്‍, ജനവഞ്ചകര്‍ (ഇപ്പോള്‍ അതില്‍ രാഷ്ട്രീയക്കാരും പെടും) എന്നീ പല വിധ തട്ടിപ്പ് നടത്തി പട്ടാപ്പകല്‍ ജനസമക്ഷം സഞ്ചരിക്കുന്നവരാണ് പ്രകാശ തസ്‌കരര്‍, മറ്റേത് നല്ല പുള്ളികളാണെന്ന് ജനങ്ങളെ ധരിപ്പിച്ച് രഹസ്യമായി മോഷണം നടത്തുന്നവര്‍. ഇവര്‍ വിശ്വാസ വഞ്ചകരാണ്. ഇവരില്‍ സത്യസന്ധര്‍, ധര്‍മ്മിഷ്ഠര്‍ എന്ന് ജനം വിശ്വസിക്കുന്നവര്‍, സന്യാസിമാര്‍, പുരോഹിതര്‍, നീതിജ്ഞര്‍, നിയമപാലകര്‍, മന്ത്രിമാര്‍ എന്നിവര്‍ പെടുന്നു. ഇവര്‍ക്കൊക്കെ വിധിച്ചിട്ടുള്ള ശിക്ഷ കഠിനമാണ്.”
”ഇപ്പോഴത്തെ കാലത്ത് ശിക്ഷ പോരാ. അതിനാല്‍ ആര്‍ക്കും കുറ്റം ചെയ്യാന്‍ മടിയില്ല. ശിക്ഷയെ ഭയവുമില്ല.’ ഗോപന്‍ പറഞ്ഞു.
‘ശരിയാണ്, സ്വര്‍ണ്ണത്തിന്റെ മാറ്റ് കുറക്കുന്നവര്‍ക്കും ചെമ്പ് ചേര്‍ക്കുന്നവര്‍ക്കും കനത്ത ശിക്ഷയാണ് സ്മൃതികളില്‍ പറയുന്നത്, ക്ഷുരകന്റെ കത്തി കൊണ്ട് ഓരോ അവയവവും മുറിച്ചു മാറ്റണമെന്ന് വരെ പറയുന്നുണ്ട്.”
”ഹ.ഹ.,ഹ…സ്വര്‍ണ്ണപ്പാളി അടിച്ചു മാറ്റിയവരെ അത് പോലെ ശിക്ഷിക്കണം” ഗോപന് ഉത്സാഹം വര്‍ദ്ധിച്ചു.
”കള്ളന്മാരെയും കൊള്ളക്കാരെയും നാം വെറുക്കുന്നത് നമ്മുടെ ഉള്ളില്‍ ധര്‍മ്മ ചിന്ത ഉണ്ടാകുന്നത് കൊണ്ടാണ്. ഈ അടുത്ത കാലം വരെ ഉത്തരേന്ത്യയില്‍ മധ്യപ്രദേശിലും മറ്റും കൊള്ളക്കാര്‍ ധാരാളമുണ്ടായിരുന്നു. അവരെ ആ നാട്ടുകാര്‍ക്കെല്ലാം ഭയവും വെറുപ്പുമായിരുന്നു. അവരുടെ നാടോടിക്കഥകളില്‍ ഈ കൊള്ളക്കാര്‍ പലപ്പോഴും പ്രത്യക്ഷപ്പെടുന്നുണ്ട്. അവരെ പിടിച്ചാല്‍ ക്രൂരമായി കൊല്ലുന്നത് അതില്‍ പതിവ് കലാ പരിപാടിയാണ്. പ്രശസ്തമായ ഒരു പഞ്ചാബി നാടോടിക്കഥ ഓര്‍മ്മ വരുന്നു. ബൊപ്പലൂച്ചിയുടെ കഥ.”
”അതെന്താണ്?” ഗോപന്‍ ജിജ്ഞാസുവായി.
‘അത് കുട്ടികളുടെ കഥയാണ്. ഒരു ഗ്രാമത്തിലെ കിണറ്റിന്‍ കരയില്‍ പെണ്‍കിടാങ്ങള്‍ നിന്ന് അവരുടെ വിവാഹത്തെ കുറിച്ച് പൊങ്ങച്ചം പറയുകയായിരുന്നു. ഓരോരുത്തരും എന്റെ അച്ഛന്‍, എന്റെ അമ്മാവന്‍ ഇത്ര പവന്റെ ആഭരണം തയ്യാറാക്കിയിട്ടുണ്ട്. പട്ടണത്തിലെ വലിയ കടയില്‍ നിന്നാണ് തുണിയെടുക്കുന്നത്. പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ ഇന്നയാളെയാണ് ഏര്‍പ്പാടാക്കിയിരിക്കുന്നത് എന്നെല്ലാം വര്‍ണ്ണിച്ചു പറയുകയായിരുന്നു. അതില്‍ ഒരു കുട്ടി അനാഥയായിരുന്നു. ബൊപ്പലൂച്ചി എന്നായിരുന്നു അവളുടെ പേര്. അവള്‍ പറഞ്ഞു എന്റെ അച്ഛന്റെ വകയിലുള്ളൊരമ്മാമന്‍ പട്ടു ചേലകളും പണവും പണ്ടങ്ങളും മിഠായികളുമായി വരാം എന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹമെത്തിയാല്‍ എന്റെ വിവാഹം നടക്കും എന്ന്. വെറുതെ തട്ടി വിട്ടതായിരുന്നു. ഇതെല്ലം ശ്രദ്ധിച്ചു ഒരു പുളിമരത്തിന് മറവില്‍ ഒരു കൊള്ളക്കാരന്‍ നില്‍ക്കുന്നുണ്ടായിരുന്നു. ആ പറഞ്ഞത് ആരെന്നറിയാന്‍ അയാള്‍ ഒളിഞ്ഞു നോക്കി. അപ്പോള്‍ അത് സുന്ദരിയായ പെണ്‍കുട്ടിയാണെന്നു കണ്ട് അയാള്‍ അവളുടെ വീട് തേടി പിടിച്ചു. പിറ്റേന്ന് മേല്‍ പറഞ്ഞ സാധനങ്ങളുമായി ചെന്ന് അച്ഛന്റെ വകയിലുള്ള ഒരമ്മാമനാണെന്നു പറഞ്ഞു ചെന്നു. അയാളുടെ അമ്മയ്ക്ക് കാണാന്‍ കുട്ടിയുമായി അയാളുടെ ഒപ്പം ചെല്ലണമെന്ന് പറഞ്ഞു. കുട്ടിക്ക് അത് വല്ലാത്ത അദ്ഭുതമായി. എന്തായാലും സന്തോഷത്തോടെ അയാളെ വിശ്വസിച്ചു ഒപ്പം പോയി. വഴിയില്‍ കാക്കയും മയിലും കുറുക്കനും ഒക്കെ പാട്ടു രൂപത്തില്‍ കുട്ടിയോട് ഇത് അപകട യാത്രയാണെന്നും അയാള്‍ കള്ളനാണെന്നു പറയുന്നുണ്ട്. എന്താ ഇവിടുത്തെ പക്ഷികള്‍ പറയുന്നത് എന്ന് കുട്ടി ചോദിക്കുമ്പോഴൊക്കെ അതൊന്നും ശ്രദ്ധിക്കേണ്ട എന്ന് പറഞ്ഞു അയാള്‍ ഒരു വിദൂര ഗ്രാമത്തിലെ കുടിലില്‍ എത്തി അവിടെയുള്ള ഒരു വൃദ്ധയോട് ഞാന്‍ കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയാണ് ഇത്, സൂക്ഷിക്കണം പുറത്ത് പോകാന്‍ അനുവദിക്കരുത് എന്ന് പറഞ്ഞ് വാതിലടച്ച് അയാള്‍ പുറത്ത് പോയി. കുട്ടിക്ക് താന്‍ പെട്ട് പോയി എന്ന് മനസ്സിലായി. കൊള്ളക്കാരുടെ കുടുംബം. എന്നാലും ധൈര്യം വീണ്ടെടുത്ത് രക്ഷപ്പെടാന്‍ ഓരോ വഴി ആലോചിച്ചു. അപ്പോള്‍ വൃദ്ധ പറഞ്ഞു, മോളെ നിനക്ക് നല്ല പനങ്കുല പോലത്തെ മുടിയുണ്ടല്ലോ. എങ്ങനെ എന്ത് ചെയ്താണ് ഇത്രയും നല്ല മുടിയുണ്ടായത്? ബൊപ്പലൂച്ചി പറഞ്ഞു. ”എന്റെ അമ്മ എന്നും എന്റെ മുടി ഉരലിലിട്ട് ഇടിക്കും അങ്ങനെയാണ് മുടി ഇത്ര നീളവും പുഷ്ടിയും വെച്ചത്. വൃദ്ധയുടെ മുടി നരച്ചതും ശുഷ്‌ക്കിച്ചതും ആയിരുന്നു. എനിക്കത് ചെയ്യണ്ട വിധം അറിയാം എന്ന് ബൊപ്പലൂച്ചി പറഞ്ഞു. എന്നാല്‍ എന്റേതും അങ്ങനെ ചെയ്തു താ എന്നായി വൃദ്ധ. ഒരു ഉലക്കയും ഉരലും കൊണ്ട് വന്ന് കൊടുത്തു. തല ഉരലില്‍ വെച്ചതും ബൊപ്പലൂച്ചി സമയം ഒട്ടും കളയാതെ ഉലക്കയെടുത്ത് തള്ളയുടെ തലക്കടിച്ചു കൊന്ന് അവിടെ നിന്ന് ഓടിപ്പോയി. എങ്ങനെയൊക്കെയോ തന്റെ ഗ്രാമത്തില്‍ എത്തി. കുറച്ചു ദിവസം കൂട്ടുകാരികളുടെ വീട്ടില്‍ ഒളിച്ചു താമസിച്ചു പിന്നെ സ്വന്തം വീട്ടിലെത്തി. കൊള്ളക്കാരനും കൂട്ടരും തന്നെ തേടി വരുമെന്ന് ബൊപ്പാലൂച്ചിയ്ക്ക് അറിയാമായിരുന്നു. ഒരു വലിയ വെട്ടുകത്തി കിടക്കയില്‍ ഒളിപ്പിച്ചു കിടന്ന ബൊപ്പാലൂച്ചിയെ കൊള്ളക്കാര്‍ കട്ടിലോടെ പൊക്കി കൊണ്ടുപോയി. നാലു പേരുണ്ടായിരുന്നു. അമ്മാവനായി വന്നവനും മറ്റു മൂന്നു പേരും. കൊണ്ട് പോകുമ്പോള്‍ വഴിയില്‍ വെച്ച് ഒളിപ്പിച്ചു വെച്ച വെട്ടുകത്തിയെടുത്ത് ബോപ്പാലൂച്ചി തഞ്ചത്തില്‍ മൂന്നാളെയും വെട്ടി. കട്ടില്‍ അവിടെ ഇട്ട് ഓടിയ അമ്മാവന്‍ കള്ളന്റെ പിന്നാലെ ഓടി. അയാള്‍ ഒരു മരത്തില്‍ കയറി ഇരിപ്പായി. ബൊപ്പലൂച്ചി മരത്തിനടിയില്‍ തീയിട്ട് പുകച്ചപ്പോള്‍ അയാള്‍ ഇറങ്ങാന്‍ ശ്രമിക്കവേ വീണു തല പൊട്ടി മരിച്ചു. കൊള്ളക്കാരുടെ ധനമെല്ലാം ശേഖരിച്ചു നാട്ടിലെത്തി ബൊപ്പാലൂച്ചി തനിക്ക് ഇഷ്ടപ്പെട്ട ആളെ കല്ല്യാണം കഴിച്ച് സുഖമായി താമസിച്ചു. ഇതാണ് കഥ. പഞ്ചാബില്‍ കുട്ടികള്‍ക്കെല്ലാം അറിയുന്ന കഥ. പെണ്‍കുട്ടികള്‍ക്ക് നല്ല ധൈര്യവും തന്റേടവും നല്‍കുന്ന കഥ. മാത്രമല്ല കൊള്ളക്കാരോട് ഒരു വിധത്തിലും വിട്ടുവീഴ്ച്ചയരുത് എന്ന് പറയുന്ന കഥ.”
”നല്ല കഥ. നമുക്കും ഒരു ബൊപ്പാലൂച്ചി വേണം. ശബരിമല കൊള്ളക്കാരെ ഓടിച്ചിട്ട് പിടിക്കാന്‍. ഇ.ഡിയോ സിബിഐയോ ഒക്കെ വന്നാല്‍ തന്നെ എത്ര കാലം പിടിക്കും?’
”തറക്കരടി എന്ന് കേട്ടിട്ടുണ്ടോ?”
”ഇല്ല”
”അതിനു ഹണി ബാഡ്ജര്‍ എന്ന് ഇംഗ്ലീഷില്‍ പറയും. അതിനു ആരെയും പേടിയില്ല. സിംഹത്തെപ്പോലും. ഭരണത്തില്‍ ഇരിക്കുന്ന ചോരന്മാരെപ്പോലെ”
”ഹ.ഹ.ഹ.” രണ്ടു പേരും ചിരിച്ചപ്പോള്‍ ഗോപന്‍ എഴുന്നേറ്റു.





















