യുഡിഎഫ്- ജമാഅത്തെ ഇസ്ലാമി ബന്ധം മാറാടുകള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുമെന്ന എ.കെ. ബാലന്റെ പ്രസ്താവന സി.പി.എമ്മിന്റെ ഒരു രാഷ്ട്രീയ നീക്കം മാത്രമായി കാണാനാവില്ല. 2003 ല്‍ നടന്ന മാറാട്ടെ ഏകപക്ഷീയമായ ഹിന്ദു കൂട്ടക്കൊലയിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പങ്കാളിത്തവും ബന്ധവും മറച്ചുപിടിക്കാനുള്ള ശ്രമം കൂടിയാണത്. ആസൂത്രിതമായ ഗൂഢാലോചനയും, വന്‍സാമ്പത്തിക സ്രോതസ്സും അന്താരാഷ്ട്ര ഭീകരബന്ധവും, വന്‍തോതിലുള്ള ആയുധശേഖരണവുമെല്ലാം ഉണ്ടായി എന്ന് കണ്ടെത്തിയ ഭീകരാക്രമണമാണ് മാറാട് അരങ്ങേറിയത്. മെയ് രണ്ടിലെ സായംസന്ധ്യയില്‍ മാറാട് കടലോരത്ത് ഹിന്ദു മത്സ്യപ്രവര്‍ത്തകരെ കൊന്നൊടുക്കിയ ആസുരികതയില്‍ സി.പി.എമ്മിന് നേരിട്ടു ബന്ധമുണ്ടായിരുന്നു. സംഭവത്തില്‍ ആദ്യവസാനം വരെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തീവ്രവാദികളായ വേട്ടക്കാര്‍ക്കൊപ്പവുമായിരുന്നു. സംഭവം നടന്ന് നിരവധി പേര്‍ ജീവന് വേണ്ടി പിടയുമ്പോള്‍ ആ കടപ്പുറത്തെ റോഡില്‍ ആദ്യമായെത്തിയ വാഹനം സിപിഎം നേതാവും ബേപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ ബീരാന്‍ കോയയുടേതായിരുന്നു. എന്നാല്‍ അവിടെ പരിക്കേറ്റ് പിടയുന്ന ഒരാളെപ്പോലും ആശുപത്രിയിലെത്തിക്കാനോ രക്ഷിക്കാനോ നില്‍ക്കാതെ വാഹനം തിരിച്ച് പോകുകയാണുണ്ടായത്. മുന്‍കൂട്ടി അറിഞ്ഞതും നിശ്ചയിച്ചുറപ്പിച്ചതുമായ കൃത്യങ്ങള്‍ നടന്നു എന്ന് ഉറപ്പുവരുത്താനുള്ള വരവായിരുന്നു അതെന്ന ആരോപണത്തെ ശരിവെക്കുന്ന തരത്തിലായിരുന്നു ബീരാന്‍ കോയയുടെ സന്ദര്‍ശനം.
മാറാട് കൂട്ടക്കൊലയുടെ കേന്ദ്രബിന്ദു മാറാട് ജുമാമസ്ജിദ് ആണ്. കൃത്യം നടത്തിയവരില്‍ ഒരു സംഘം ഈ പള്ളിയില്‍ നിന്നാണ് ഇറങ്ങി വന്നത്. കൃത്യത്തിന് ശേഷം ഒരു കൂട്ടം അക്രമികള്‍ സുരക്ഷിതരായി കയറി ഒളിച്ചതും ഈ പള്ളിയിലാണ്. ഇവിടുന്നാണ് അറവുശാലയിലെ വസ്ത്രങ്ങളോടെയും രക്തം കട്ടപിടിച്ച ആയുധങ്ങളോടു കൂടിയും 63 പേരെ സിറ്റി പോലീസ് കമ്മീഷണര്‍ ടി.കെ. വിനോദ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇവരുടെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ചാണ് അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി നിയമസഭയില്‍ 32 പേര്‍ മുസ്ലീംലീഗുകാരും 22 പേര്‍ സി.പി.എമ്മുകാരും 2 പേര്‍ കോണ്‍ഗ്രസ്സുകാരും ബാക്കി എന്‍.ഡി.എഫുകാരുമാണ് എന്ന് കണക്ക് നിരത്തി പറഞ്ഞത്. മാറാട് തീരദേശ റോഡിനോട് ചേര്‍ന്ന് ഒരനധികൃത കെട്ടിടം പള്ളിയായി പ്രവര്‍ത്തിച്ചിരുന്നു. പഞ്ചായത്ത് അത് പൊളിക്കാന്‍ ഉത്തരവ് ഇട്ടിരുന്നെങ്കിലും ഭരണകക്ഷിയായ സി.പി.എം. തന്നെയാണ് അതിനെ സംരക്ഷിച്ചു നിര്‍ത്തിയത്. അരിവാള്‍ സുന്നിക്കാരുടെ (എ.പി. വിഭാഗം) നിയന്ത്രണത്തിലാണിത്. മോസ്‌കോ പള്ളിയെന്നാണിതിനെ മാറാട്ടുകാര്‍ വിളിച്ചിരുന്നത്. ഇതിന്റെ നടത്തിപ്പും നേതൃത്വവും മാറാട്ടെ മാപ്പിള സഖാക്കളുടെ നിയന്ത്രണത്തിലായിരുന്നു. ഈ അനധികൃത പള്ളിയില്‍ നിന്നും അറ്റം വളഞ്ഞ് നീണ്ട 55 വാളുകളും പെപ്‌സി ടിന്നില്‍ സെറ്റ് ചെയ്ത നിരവധി ബോംബുകളും കൂട്ടക്കൊലയ്ക്ക് ശേഷം പോലീസ് കണ്ടെടുത്തിട്ടുണ്ട്. കുപ്രസിദ്ധമായ മാറാട് ജുമാമസ്ജിദില്‍ നിന്നും പോലീസ് കൊലയാളികള്‍ക്കൊപ്പം കണ്ടെടുത്ത ആയുധങ്ങളും സഖാക്കളുടെ അധീനതയിലെ മോസ്‌കോ പള്ളിയില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളും ഒരേ കേന്ദ്രത്തിലെ നിര്‍മ്മതിയും ഇറക്കുമതിയുമായിരുന്നു. അക്രമം നടത്തി പള്ളിയില്‍ സുരക്ഷിതരായവരെ പള്ളിയില്‍ കയറി അറസ്റ്റ് ചെയ്യാന്‍ നിര്‍ബ്ബന്ധിതരായ പോലീസ് സംഘത്തെ പള്ളിക്ക് മുന്നില്‍ പ്രതിരോധിക്കാന്‍ സ്ത്രീകളടക്കമുള്ള നൂറ് കണക്കിന് പേരാണ് എന്തിനും തയ്യാറായി ഒരുങ്ങി നിന്നത്. കൂടുതല്‍ പോലീസ് സംഘം എത്തിയതോടെ സിറ്റി കമ്മീഷണര്‍ ടി.കെ. വിനോദ് കുമാറും സംഘവും കൊലയാളി സംഘത്തെ പള്ളിക്കുള്ളില്‍ നിന്നും കയ്യോടെ പിടികൂടുകയാണുണ്ടായത്. അപ്രതീക്ഷിതമായി അറസ്റ്റ് നടന്നതോടെ ഉപരോധക്കാര്‍ക്ക് നില്‍ക്കക്കള്ളിയില്ലാതെ ഓടേണ്ടി വന്നു. ഇങ്ങനെ ഓടിപ്പോയ കൊലയാളി സംഘത്തിന്റെ ഒത്താശക്കാര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി ക്യാമ്പ് സംഘടിപ്പിച്ചതും അവര്‍ക്ക് വേണ്ടി പ്രക്ഷോഭ മാര്‍ച്ച് സംഘടിപ്പിച്ചതും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ്. കോഴിക്കോടിന്റെ തീരദേശത്തെ മുസ്ലിം കേന്ദ്രങ്ങളില്‍ ഇന്നും സിപിഎം പ്രചരിപ്പിക്കുന്നത് മാറാട്ടെ മുസ്ലിങ്ങളുടെ സംരക്ഷകരായത് മുസ്ലീംലീഗല്ല തങ്ങളാണെന്നാണ്. മതേതരത്വം പറയുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മാറാട് പ്രശ്‌നത്തില്‍ ആദ്യവസാനം വേട്ടക്കാര്‍ക്കൊപ്പമായിരുന്നു. ഇരകളായവരെ സഹായിക്കാനോ ആശ്വസിപ്പിക്കാനോ ഒരുകാലത്തും മതേതരക്കാരെന്നവകാശപ്പെടുന്ന സിപിഎമ്മുകാരുണ്ടായിരുന്നില്ല.
ബാഹ്യശക്തികളുടെ ഇടപെടല്‍, പണത്തിന്റെയും ആയുധത്തിന്റെയും സ്രോതസ്സ്, കൂട്ടക്കൊലയുടെ ആഴത്തിലുള്ള ഗൂഢാലോചന തുടങ്ങിയ കാര്യങ്ങള്‍ സിബിഐ, റവന്യൂ ഇന്റലിജന്‍സ്, കേന്ദ്രകുറ്റാന്വേഷണ ഏജന്‍സികള്‍ എന്നിവ സംയുക്തമായി അന്വേഷിക്കണമെന്നാണ് മാറാട് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്റെ സുപ്രധാനമായ ശുപാര്‍ശ. എന്നാല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ പറഞ്ഞവരാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. അക്കാലത്ത് കോഴിക്കോട് ടൗണ്‍ഹാളില്‍ സിബിഐ അന്വേഷണത്തിനെതിരെയും കൊലയാളി സംഘത്തെ അനുകൂലിച്ചും കൂട്ടായ്മ സംഘടിപ്പിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറിയും കെ.പി.സി.സി പ്രസിഡന്റും സംയുക്തമായാണ്. കേരളത്തില്‍ എവിടെ എന്ത് സംഭവിച്ചാലും അവിടെ ഓടിയെത്തുന്നയാളായിരുന്നു അന്നത്തെ പ്രതിപക്ഷ നേതാവായ വി.എസ്. അച്യുതാനന്ദന്‍. എന്നാല്‍ മാറാട് കൂട്ടക്കൊല നടന്ന് ഇരുപത് ദിവസത്തിന് ശേഷമാണ് വി.എസ്. മാറാട് വന്നത്, മാത്രമല്ല കൂട്ടക്കൊലയെ തുടര്‍ന്ന് സര്‍ക്കാര്‍ പൂട്ടി സീല്‍ ചെയ്ത മസ്ജിദ് സന്ദര്‍ശിക്കാനാണ് ആദ്യം പോയത്. പള്ളി ആരാധനക്ക് തുറന്ന് കൊടുക്കണമെന്ന് മാത്രമാണ് പ്രസ്താവിച്ചത്. കഷ്ടനഷ്ടങ്ങളുണ്ടായ ഹിന്ദുക്കളെ കാണാനോ ആശ്വസിപ്പിക്കാനോ തയ്യാറായില്ല. കേരളം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടന്നിട്ട് മതേതര കേരളമെന്നവകാശപ്പെടുന്ന സംസ്ഥാനത്തിന്റെ നിയമസഭയില്‍ ഇടതും-വലതുമുള്ള 140 എംഎല്‍എമാരില്‍ ഒരാള്‍ പോലും ഒരൊറ്റ വരി അപലപിക്കല്‍ പ്രമേയം അവതരിപ്പിക്കാന്‍ പോലും തയ്യാറായില്ല.
മലബാറിന്റെ തീരദേശത്ത് ഹിന്ദു മത്സ്യപ്രവര്‍ത്തകര്‍ക്കെതിരെ നടന്നിട്ടുള്ള എല്ലാ അതിക്രമങ്ങളിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സംഘടിത ന്യൂനപക്ഷങ്ങള്‍ക്കൊപ്പമാണ് നിലകൊണ്ടത്. 1964 മുതല്‍ 71 വരെ താനൂര്‍ കടപ്പുറത്ത് അരങ്ങേറിയ സംഘര്‍ഷ കാലത്ത് ജീവന്‍ സംരക്ഷിക്കാന്‍ അരയ സമുദായക്കാര്‍ക്ക് സര്‍വ്വതും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു. കൂട്ടത്തില്‍ 40 ഓളം ഹരിജന്‍ കുടുംബങ്ങളും വഴിയാധാരമായി. മനുഷ്യാവകാശവും മാനവികതയും പുലമ്പുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അക്കാലത്തും സംഘടിതമത വര്‍ഗ്ഗീയ ശക്തികള്‍ക്കൊപ്പമായിരുന്നു.

കടല്‍ത്തീരം കയ്യടക്കാന്‍ കരുക്കള്‍ നീക്കിയവര്‍ ആസൂത്രിതമായി തീരദേശത്ത് നടപ്പാക്കിയ അധിനിവേശത്തെ തുടര്‍ന്ന് പൊന്നാനി മുതല്‍ ചാലിയം വരെ പരമ്പരാഗത മത്സ്യ പ്രവര്‍ത്തകരായ അരയ സമുദായം നാമവശേഷമായി. ബേപ്പൂര്‍ തുറമുഖമടക്കമുള്ള പ്രദേശത്തെ വാണിജ്യ വ്യവസായ താത്പര്യങ്ങളോടെ സാമ്പത്തികശക്തികളും തന്ത്ര പ്രധാനമായ തീരദേശം തങ്ങളുടെ സ്വാധീന വലയിലാക്കാന്‍ ശ്രമിക്കുന്ന മതരാഷ്ട്രീയ ശക്തികളും ഒന്നിച്ചു ചേര്‍ന്നുള്ള നീക്കമാണ് മാറാട് അരങ്ങേറിയത്. സംഘടിത വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാന്‍ ഇടതു-വലതു മുന്നണികള്‍ തരം പോലെ കാലാകാലങ്ങളായി ഇവരെ പിന്തുണക്കുകയുമാണ്.
2003 മെയ് 4ന് മാറാട് സന്ദര്‍ശിച്ച താന്‍ അരയ സമുദാക്കാരുടെ വീടുകളില്‍ പോയിട്ടുണ്ടെന്നാണ് ഈയിടെ നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍ അതൊരു അര്‍ദ്ധസത്യമാണ്. യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. അരയ സമാജത്തിന്റെ കാരണവരായ കൊല്ലപ്പെട്ട ആവിത്താന്‍ പുരയില്‍ ദാസന്റെ വീട്ടുമുറ്റത്താണ് പിണറായി വിജയനും സംഘവും എത്തിയത്. ബേപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സഖാവ് ബീരാന്‍ കോയ അടക്കമുള്ള മാപ്പിള സഖാക്കളുമായി വന്ന സന്ദര്‍ശക സംഘത്തിനെതിരെ സ്ത്രീകളടക്കമുള്ള അരയ സമുദായക്കാര്‍ പ്രതിഷേധിച്ചതോടെ സന്ദര്‍ശനം നടത്താതെ വീട്ടുമുറ്റത്ത് നിന്നും പിണറായി വിജയന് തിരിച്ചു പോകേണ്ടി വന്നു.






















