ഇക്കഴിഞ്ഞ നവംബര്‍ 22, 23, 24 തീയതികളില്‍ ഗുരുതേജ് ബഹാദൂറിന്റെ 350- ാം മഹാബലിദാന ദിനം പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ആഘോഷിക്കുകയുണ്ടായി. അതിന്റെ ഭാഗമായി നവംബര്‍ 22ന് ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ ഒന്നാംപേജ് പരസ്യത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. ”മതസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും സംരക്ഷകനും സഹാനുഭൂതിയുടെയും ത്യാഗത്തിന്റെയും മൂര്‍ത്തീരൂപവും ധീരതയുടെ ശാശ്വത പ്രതീകവുമായ ഒമ്പതാമതു ഗുരു ശ്രീഗുരുതേജ് ബഹാദൂര്‍ മനുഷ്യവംശത്തിന്റെ മുമ്പില്‍ ദീപസ്തംഭമായി വിളങ്ങി നില്‍ക്കുന്നു. നമുക്ക് കുടുംബസമേതം ഈ പുണ്യഭൂമിയെ വണങ്ങാം; ഈ പുണ്യ സംരംഭത്തില്‍ പങ്കാളിയാകാം.” സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന നഗരകീര്‍ത്തനത്തിലും സംഗമങ്ങളിലും പങ്കാളിയാകാം എന്നാണ് പരസ്യത്തില്‍ പറയുന്നത്. ഗുരുതേജ് ബഹാദൂര്‍ ആരുടെ മതസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടിയാണ് ബലിദാനിയായത് എന്ന വസ്തുത തുറന്നു പറയാന്‍ പഞ്ചാബ് സര്‍ക്കാര്‍ തയ്യാറല്ല. ആരാണു മതസ്വാതന്ത്ര്യം തകര്‍ത്തതെന്നും മനുഷ്യാവകാശം ധ്വംസിച്ചതെന്നും പറയാനുള്ള ചങ്കൂറ്റവും കാണിക്കുന്നില്ല.
സിക്കുഗുരുക്കന്മാരുടെ ചരിത്രവും പഞ്ചാബിലെ വീരരായ സിഖ് പരമ്പരകളുടെ ചരിത്രവും വിവരിക്കുന്ന നിരവധി ചരിത്രഗ്രന്ഥങ്ങള്‍ ഉണ്ട്. അവയില്‍ കാണുന്ന വീരഗാഥകളില്‍ സുപ്രധാനമാണ് ഗുരുതേജ് ബഹാദൂറിന്റെ ബലിദാന ചരിത്രം. അത് ഓരോ ഭാരതീയനെയും അഭിമാനപുളകിതനും ദേശസ്‌നേഹിയും ഈ ബലിദാന പൈതൃകം പേറുന്നവര്‍ എന്ന ആത്മവിശ്വാസത്തിന്റെ അനന്തരാവകാശി എന്ന ബോധം ഉണര്‍ത്തുന്നതുമാണ്. എന്നാല്‍ കപടമതേതര ഷണ്ഡത്വം ബാധിച്ച ആം ആദ്മി സര്‍ക്കാര്‍ തങ്ങളുടെ ബലിദാനദിന പരിപാടിയില്‍ ഇതൊന്നും തുറന്നു പറയാന്‍ തയ്യാറായിട്ടില്ല.
ആസാമിലുള്ള തന്റെ അനുയായികളെ സന്ദര്‍ശിച്ചുകൊണ്ടിരിക്കെയാണ് സിഖുകാരുടെ ഒമ്പതാമത്തെ ഗുരുതേജ് ബഹാദൂര്‍ പഞ്ചാബിലും കാശ്മീരിലും സിന്ധിലും മറ്റും ഔറംഗസീബ് നടത്തുന്ന മതമര്‍ദ്ദനങ്ങളെപ്പറ്റി അറിയാനിടയായത്. ഗുരു ഉടനെ നാട്ടിലേയ്ക്കു മടങ്ങി. ഒരു ദിവസം കാശ്മീരില്‍ നിന്നുള്ള ഒരു സംഘം പണ്ഡിറ്റുകള്‍ അദ്ദേഹത്തെ കാണാന്‍ വന്നു. തങ്ങളനുഭവിക്കുന്ന ദുരിതങ്ങളും ദുഃഖങ്ങളും ആ സംഘം വിവരിച്ചു. ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുന്നു. വിശുദ്ധ ഗ്രന്ഥങ്ങള്‍ തീയിലിട്ടു ചുടുന്നു. സ്ത്രീകള്‍ അപമാനിക്കപ്പെടുന്നു. മരണം അല്ലെങ്കില്‍ ഇസ്ലാം മാത്രം ശരണം. കണ്ണീര്‍ ചൊരിഞ്ഞു കൊണ്ട് തൊണ്ടയിടറിക്കൊണ്ട് അവര്‍ ഗുരുവിനോട് അഭ്യര്‍ഥിച്ചു: ”ഞങ്ങളുടെ ആത്മീയവും ഭൗതികവുമായ എല്ലാ ശക്തികളും നശിച്ചു. ഞങ്ങളിന്നു നിസ്സഹായരാണ്. അങ്ങ് ഞങ്ങളുടെ ധര്‍മ്മം രക്ഷിച്ചു തരണം! അങ്ങയ്ക്ക് അതില്‍ വിശ്വാസമില്ലെങ്കിലും ഞങ്ങളുടെ പൂണൂലും തിലകവും രക്ഷിച്ചു തരൂ!’
ഗുരു അഗാധചിന്തയിലാണ്ടു. ആ സമയം തന്റെ കൂട്ടുകാരൊന്നിച്ചു മുറ്റത്തു കളിക്കുകയായിരുന്ന ഗുരുവിന്റെ മകന്‍ ഗോവിന്ദ പതിവിനു വിപരീതമായി തന്റെ പിതാവ് അഗാധചിന്തയിലാണ്ടിരിക്കുന്നത് ശ്രദ്ധിച്ചു. അവന്‍ ഓടിച്ചെന്നു ചോദിച്ചു. ”അച്ഛാ, അച്ഛനെന്താണ് ദുഃഖിതനായിരിക്കുന്നത്. അത്യധിക ഗൗരവത്തിലുമിരിക്കുന്നു?” ”ഇവരുടെ ദുരിതവും സങ്കടവും കാരണം. അവര്‍ നിസ്സഹായരാണ്. ധര്‍മം അപകടത്തിലായിരിക്കുന്നു.”
”അച്ഛാ, അതിനെന്താണ് ഒരു പോംവഴി?” ”ഒരു ബലി ആവശ്യമാണ്. ഏറ്റവും വിശുദ്ധനായ ഒരു വ്യക്തിയുടെ ബലി, അത്തരത്തിലുള്ള ഒരാളെ കിട്ടാനാണ്..” പെട്ടെന്നാണ് ആ ഒമ്പതുകാരന്റെ മറുപടി. ”അച്ഛാ, അച്ഛനെക്കാളും പുണ്യവാനും വിശുദ്ധനുമായി ആരാണിന്നുള്ളത്? പുണ്യപുരുഷന്മാരില്‍വെച്ച് പുണ്യപുരുഷനാണ് എന്റെ അച്ഛന്‍..”
ഒരു നിമിഷം ഗുരു ആ ബാലനെത്തന്നെ ഉറ്റുനോക്കി. അഗാധ ചിന്തയിലാണ്ടു. അദ്ദേഹം പണ്ഡിറ്റുകളുടെ തലവനോടു ശാന്ത സ്വരത്തില്‍ പറഞ്ഞു. ”ഗുരു തേജ്ബഹദൂറിനെ ഇസ്ലാമിലേയ്ക്കു മതപരിവര്‍ത്തനം ചെയ്താല്‍ തങ്ങള്‍ ഇസ്ലാംമതം സ്വീകരിക്കാമെന്നു ചക്രവര്‍ത്തിയെ അറിയിക്കുക. അദ്ദേഹം മതം മാറാത്തപക്ഷം തങ്ങളെ മതംമാറാന്‍ നിര്‍ബന്ധിക്കരുതെന്നും അറിയിക്കുക.”
ചക്രവര്‍ത്തിക്കു സന്തോഷമായി. ഗുരുവിനെ കാണാഞ്ഞ് അക്ഷമനായ ചക്രവര്‍ത്തി ആനന്ദപൂരിലേയ്ക്കു ദൂതന്മാരെ അയച്ചു. താന്‍ വൈകാതെ പിന്നാലെ വന്നുകൊള്ളാമെന്നു അദ്ദേഹം ദൂതന്മാരെ അറിയിച്ചു. ”ഈ ഭൂമിയില്‍ ഒരു ഹിന്ദുവും ജീവിച്ചിരിക്കാന്‍ പാടില്ല. ഇസ്ലാമിലേയ്ക്കു വരുന്ന ഹിന്ദുവിന് തന്റെ മകളെ കൊടുക്കാനും തയ്യാറാണ്. അന്യമതസ്ഥരെ മുസ്ലീമാക്കുക എന്നത് ഞങ്ങള്‍ക്കു മഹത്തായ പുണ്യകര്‍മ്മമാണ്. അങ്ങനെ ഞങ്ങള്‍ അല്ലാഹുവിന്റെ സേവകരായിത്തീരുന്നു. ഇക്കാര്യമംഗീകരിക്കാത്തവരെ ഞങ്ങള്‍ ശത്രുക്കളായിക്കരുതുന്നു. അവരോട് അതിക്രൂരമായി പെരുമാറും.”
”താങ്കള്‍ ഏകദൈവവിശ്വാസിയാണ്. എനിക്കറിയാം, ദേവന്മാരെയോ ദേവതകളെയോ ആരാധിക്കുന്നില്ല. താങ്കള്‍ വിഗ്രഹാരാധകനുമല്ല. സിഖുകാര്‍ ഹിന്ദുപുരോഹിതന്മാരെ പിന്തുടരുകയേയില്ല എനിക്കറിയാം. പിന്നെ താങ്കളെന്തിനു അവരുടെ കാര്യങ്ങള്‍ക്കായി മുന്നോട്ടു വന്നിരിക്കുന്നു?” ചക്രവര്‍ത്തി ഗുരുവിനോടു ചോദിച്ചു. ഹിന്ദുസ്ഥാനെ ഒരു ഇസ്ലാമികരാഷ്ട്രമാക്കാനുള്ള തന്റെ പദ്ധതിയെപ്പറ്റി ചക്രവര്‍ത്തി ഗുരുവിനെ അറിയിച്ചു. ഹിന്ദുസ്ഥാനെ ഇസ്ലാമാക്കുക. ഇക്കാര്യത്തില്‍ ഗുരുവിന്റെ പിന്തുണ അഭ്യര്‍ഥിച്ചു. ഗുരുവിനെ മതംമാറ്റാന്‍ പ്രലോഭനങ്ങളായി. വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ ഭീഷണിയായി. ശക്തിയുപയോഗിച്ചു മതംമാറ്റുന്നത് അധാര്‍മികമാണ്. അതൊഴിവാക്കണമെന്ന് നിര്‍ദേശിച്ചു. മൂന്നു ദിവസത്തിനകം തീരുമാനമെടുക്കണം. ഇസ്ലാം അല്ലെങ്കില്‍ മരണം.

ഭീഷണിക്കു മുമ്പില്‍ മതംമാറാന്‍ ഗുരു തയ്യാറായില്ല. ഗുരു തടവിലാക്കപ്പെട്ടു. നില്‍ക്കാനോ കിടക്കാനോ സൗകര്യമില്ലാത്ത ഒരു ഇരുമ്പുകൂട്ടിലിട്ടു ക്രൂരമര്‍ദ്ദനങ്ങളേല്‍പ്പിച്ചു. എല്ലാം ദൈവത്തിലര്‍പ്പിച്ച് ഏതു കൊടുംപീഡനത്തെയും സ്വീകരിക്കാന്‍ ഗുരു മനസ്സിനെ സജ്ജമാക്കിയിരുന്നു. ആ കൂട്ടിനുള്ളില്‍ അദ്ദേഹം ശാന്തനായിരുന്നു. ആനന്ദപുരില്‍ ഇരിക്കുന്ന അതേ ശാന്തത. ഗുരുവിനെ പ്രകോപിപ്പിക്കുവാനും ഭീതി സൃഷ്ടിക്കുവാനും അദ്ദേഹത്തിന്റെ മുമ്പാകെ ഒപ്പം വന്ന ആ മൂന്നു ശിഷ്യന്മാരെ കൊണ്ടുവന്നു നിര്‍ത്തി.
”ഇസ്ലാംമതം സ്വീകരിക്കുന്നോ അതോ മരണമോ? മരണം ഈര്‍ച്ചവാള്‍ കൊണ്ടു ഈര്‍ന്നുള്ള മരണമായിരിക്കും.” ”ജീവിതത്തില്‍ എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ചുകഴിഞ്ഞു. പക്ഷേ ഈര്‍ച്ചവാളിന്റെ രുചി ഇതുവരെ അറിഞ്ഞിട്ടില്ല. ദയവുചെയ്ത് അത് അറിയിച്ചു തരിക.” രണ്ടു മരങ്ങള്‍ക്കിടയില്‍ മദിദാസിനെ പിടിച്ചുകെട്ടി. ഈര്‍ച്ച വാള്‍ നെറുകയില്‍വെച്ച് ഒന്ന് മെല്ലെ അങ്ങോട്ടുമിങ്ങോട്ടും ഈര്‍ന്നു. ചോരപൊട്ടി മുഖത്തിലൂടെ ഒഴുകി. മദിദാസ് അത് വാരി മുഖത്താകെ പൂശി.
”നിങ്ങളെന്താണ് കാണിക്കുന്നത്? ഇപ്പോഴെങ്കിലും പറയൂ, നിങ്ങള്‍ ഏതിനെ സ്വീകരിക്കുന്നു, ഇസ്ലാമിനെയോ, ഈര്‍ച്ചവാളിനെയോ? ”ദൈവാനുഗ്രഹത്താല്‍ ഈ` ര്‍ച്ചവാളിന്റെ സ്വാദറിഞ്ഞു. തുടര്‍ന്നോളൂ! ഞാനെന്റെ ഗുരുവിന് സ്‌നേഹാഞ്ജലികളര്‍പ്പിക്കുകയാണ്.” ജ്വലിക്കുന്ന മുഖത്തോടെ മദിദാസ് പറഞ്ഞു. ഗുരുവിനെ സാക്ഷിനിര്‍ത്തിയാണ് ഇതെല്ലാം നടത്തിയത്. ശിഷ്യന്‍ നേരിടുന്ന പീഡനം കണ്ട് ഗുരു മനസ്സു മാറ്റുമെന്നു ചക്രവര്‍ത്തി പ്രതീക്ഷിച്ചു. പക്ഷേ ഒന്നും കാണാത്ത ഭാവത്തിലാണ് കൂട്ടില്‍ ഗുരുവിന്റെ ഇരുപ്പ്. അന്ത്യാഭിലാഷം എന്തെന്ന് ആരാച്ചാര്‍ മദിദാസിനോടു ചോദിച്ചു. ”ദയവായി എന്റെ മുഖം എന്റെ ഗുരുവിനു നേരെ തിരിക്കുക.”
മദിദാസിനെ ഈര്‍ന്നുകൊന്ന സ്ഥലത്താണ് ഇന്ന് ചാന്ദ്‌നി ചൗക്കിലെ ജലധാര നില്‍ക്കുന്നത്. ഈ കാഴ്ച കണ്ട് ഒട്ടേറെ ജനങ്ങള്‍ പൊട്ടിക്കരഞ്ഞു. ഒട്ടേറെപ്പേര്‍ ബോധംകെട്ടു വീണു. അടുത്തത് ദയാല്‍ദാസിന്റെ ഊഴമായിരുന്നു. അദ്ദേഹത്തോടു ചോദിച്ചു. വിലപിടിച്ച ജീവിതം എന്തിനുപേക്ഷിക്കുന്നു? ഇസ്ലാം മതം സ്വീകരിക്കുന്നപക്ഷം കൈവരാനിരിക്കുന്ന നേട്ടങ്ങളെപ്പറ്റി കേള്‍പ്പിച്ചു. ഉയര്‍ന്ന ജോലിയും എല്ലാവിധ ജീവിതസൗകര്യങ്ങളും നല്‍കാമെന്നു കേള്‍പ്പിച്ചു. കടുംപിടുത്തം കാട്ടി വിഡ്ഢിത്തം കാട്ടരുതെന്നു താക്കീതു ചെയ്തു.പക്ഷേ ദയാല്‍ദാസ് തന്റെ തീരുമാനത്തിലുറച്ചുനിന്നു. അതിക്രൂരവും അതിഭീകരവുമായ മര്‍ദനമാണ് അയാള്‍ക്കു സ്വീകരിക്കേണ്ടി വന്നത്. അയാളുടെ കൈകാലുകള്‍ ബന്ധിക്കപ്പെട്ടു. അടുപ്പില്‍വെച്ച ഒരു വലിയ ചെമ്പിലെ വെള്ളം വെട്ടിത്തിളച്ചു കൊണ്ടിരുന്നു. ഇസ്ലാംമതം സ്വീകരിക്കാത്തതിനുള്ള ശിക്ഷയായി ബന്ധിതനായ ദയാല്‍ദാസിനെ അവര്‍ തിളയ്ക്കുന്ന വെള്ളത്തിലിട്ടു വേവിച്ചുകൊന്നു. ഗുരുവിന്റെ മുമ്പില്‍വെച്ചുതന്നെ. പരമശാന്ത ഭാവത്തില്‍ ഗുരു എല്ലാം കണ്ടിരുന്നു.
ഒടുവില്‍ സതിഭായിയുടെ ഊഴമായി. ഗുരുവിന്റെ മുമ്പില്‍ നിര്‍ത്തിക്കൊണ്ട് ശരീരമാകെ തുണികൊണ്ടു പൊതിഞ്ഞു. ഒടുവില്‍ മേലാകെ എണ്ണ പകര്‍ന്നു. എല്ലാം ദൈവത്തിലര്‍പ്പിച്ചു കൂട്ടിലിരുന്നു കൊണ്ട് ഗുരു സാക്ഷ്യം വഹിച്ചു. സതിഭായിയെ തീകൊളുത്തി. ഒട്ടും വിഷമം കാണിക്കാതെയാണ് സതിഭായി മരണത്തെ സ്വീകരിച്ചത്.
പിറ്റേന്ന് ഗുരുവിനെ കുളിക്കാനനുവദിച്ചു. കോട്‌വാളിനടുത്തുള്ള കിണറ്റിന്റെ കരയില്‍ കുളികഴിഞ്ഞപ്പോള്‍ അടുത്തുള്ള ആല്‍മരത്തിനടുത്തു നിര്‍ത്തി. ആരാച്ചാര്‍മാര്‍ ഊരിപ്പിടിച്ച വാളുമായി നില്പായി. ഖാസി ഫത്വ വായിച്ചുകേള്‍പ്പിച്ചു. ഗുരു ശാന്തമായി മന്ദഹസിച്ചു. തടിച്ചുകൂടിയ ജനങ്ങള്‍ കൂട്ടക്കരച്ചിലായി. ദീനാക്രന്ദനങ്ങള്‍ ഉയര്‍ത്തി, ഗുരു കൈയുയര്‍ത്തി അവരെ ആശ്വസിപ്പിച്ചു. അനുഗ്രഹിച്ചു. ഏതാനും മിനുട്ടുകള്‍ക്കുശേഷം അന്ത്യകല്‍പന എന്ന പോലെ ഒരു അടയാളം കിട്ടിയതോടെ ഒരൊറ്റവെട്ടിനു ഗുരുവിന്റെ ശിരസ്സ് അറ്റുവീണു. ദില്ലിയിലെ ശീഷ്ഗഞ്ച് ഗുരുദ്വാര നില്‍ക്കുന്നത് അവിടെയാണ്.
1675 നവംബര്‍ 11-നു ദില്ലിയില്‍ അതിശക്തമായ മണല്‍ക്കാറ്റടിച്ചു. ഒരു ധീരനായ ശിഷ്യന്‍ തന്റെ ഗുരുവിന്റെ ശിരസ്സെടുത്തു ആനന്ദപൂരിലെത്തിച്ചു മകനായ ഗോവിന്ദറായിക്കു കൊടുത്തു. മറ്റൊരു ശിഷ്യന്‍ ഗുരുവിന്റെ ശരീരം താങ്ങിയെടുത്തു തന്റെ വീട്ടിലെത്തിച്ചു വീട്ടിലെ സര്‍വ വസ്തുക്കളും കൂട്ടിയിട്ടു തീകൊളുത്തി ദഹിപ്പിച്ചിടത്താണ് ദില്ലിയിലെ സെക്രട്ടറിയേറ്റ് നിലകൊള്ളുന്നത്. പൂണൂലിനേയും തിലകത്തേയും ഹിന്ദുധര്‍മത്തേയും രക്ഷിക്കാനാണ് സിഖ്ഗുരുവായ തേജ്ബഹദൂര്‍ ആത്മബലി അര്‍പ്പിച്ചത്.





















