കമ്മ്യൂണിസ്റ്റുകള്‍ ലോകത്തെല്ലായിടത്തും സ്വന്തം ജനതയെ കൊന്നൊടുക്കുകയോ ജീവച്ഛവമാക്കുകയോ ചെയ്തതായാണ് ചരിത്രം. ഏകാധിപതികളായ അത്തരം നേതാക്കള്‍ പിന്നീട് ജനാധിപത്യത്തിലൂടെയോ അല്ലാതെയോ സ്വന്തം ജനതയാല്‍ നിഷ്‌കാസനം ചെയ്യപ്പെട്ടതും ചരിത്രം. ഭൂതകാലങ്ങള്‍ അവരെ തിരിഞ്ഞു കൊത്തുന്നത് സ്വാഭാവികം. ഭാരതത്തില്‍ ബംഗാളിലും ത്രിപുരയിലും നാം അത് കണ്ടു.
കേരളത്തിലും ഭാവിയില്‍ അത് സംഭവിക്കും. 1930-40 കാലഘട്ടത്തില്‍ സഞ്ജയന്‍ കമ്യൂണിസ്റ്റുകാര്‍ എന്ന കവിതയില്‍ എഴുതിയ വരികള്‍ ഇന്നും പ്രസക്തമാണ്.
”സ്വന്തമാം പാര്‍ട്ടിക്കുവേണ്ടി
ഇഷ്ടമില്ലാത്തോരെ ഹനിപ്പവര്‍;
ചട്ടം മറന്നവര്‍, അന്യന്റെ
വസ്തു കവര്‍ന്നു ഭുജിപ്പവര്‍.
ഞായം പറകിലെന്തോരും
ദണ്ഡനമേറ്റീടുവാന്‍ തക്ക
കായബലമുള്ള കൂട്ടരെ-
പ്പാവന പാര്‍ട്ടിയായ് കാണുമോ?
എന്ന വരികളില്‍ എല്ലാ കാലത്തെയും കമ്മ്യൂണിസ്റ്റ് ക്രൂരതയെ സഞ്ജയന്‍ അവതരിപ്പിച്ചു. അവര്‍ ഭരിച്ചിടമൊക്കയും സാംസ്‌കാരികമായും സാമ്പത്തികമായും മുടിഞ്ഞു.
മഹാഭാരതത്തിലെ സഞ്ജയന്‍ എന്ന കഥാപാത്രത്തെ അവലംബിച്ച് കെ.ജി. ശങ്കരപ്പിള്ള എഴുതിയ കവിതയില്‍ പറയുന്നത്
സഞ്ജയാ, ബംഗാളില്‍ നിന്നൊന്നും
കേള്‍ക്കാനില്ലെന്നു നീ ചൊല്ലുന്നല്ലോ,
എന്താണവിടെ, കുരുക്ഷേത്രം കഴിഞ്ഞോ
ചോരയുടെയും വയസ്സിന്റെയും വിളവെടുപ്പ്?
എന്നാല്‍ ബംഗാളില്‍ നിന്ന് പുതിയ വാര്‍ത്തയുണ്ട്. മൂന്നു പതിറ്റാണ്ട് ഭരിച്ച കമ്മ്യുണിസം അവശേഷിപ്പിച്ച കൊടുംക്രൂരതയുടെ വാര്‍ത്ത. ബംഗാളില്‍ അന്തരിച്ച സിപിഎം നേതാവിന്റെ വീട്ടില്‍ തലയോട്ടികളും അസ്ഥികൂടങ്ങളും കണ്ടെത്തിയ വാര്‍ത്തയാണത്. പശ്ചിമബംഗാളിലെ പ്രമുഖ സിപിഎം നേതാവായിരുന്ന അന്തരിച്ച ബിജോന്‍ മുഖോപാധ്യായയുടെ കുടുംബവീട്ടില്‍ നിന്നു തലയോട്ടികളും അസ്ഥികളും കണ്ടെത്തിയ സംഭവമാണ് ബംഗാളില്‍ നിന്ന് വരുന്നത്.
അധികാരത്തിലിരിക്കെ സിപിഎം ബംഗാളില്‍ നടത്തിയ കൊലപാതക രാഷ്ട്രീയത്തിന്റെ ഭീകരമുഖമാണ് ഈ സംഭവം വ്യക്തമാക്കുന്നത്. അശോക് നഗറിനെയും ഹൗറയെയും വിറപ്പിച്ച നേതാവായിരുന്നു ബിജോന്‍. 1980കളില്‍ അവരുടെ ഗുണ്ടാസംഘം നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊന്നൊടുക്കി. മൃതദേഹങ്ങള്‍ രഹസ്യമായി കുഴിച്ചുമൂടി. ഈ അസ്ഥികൂടങ്ങള്‍ അതിന്റെ തെളിവാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ അശോക്‌നഗറിനടുത്ത് കല്യാണ്‍ഗഡിലെ പഴയ വീട് പൊളിച്ചുമാറ്റി പുതിയ വീടിനായി മണ്ണ് നീക്കുന്നതിനിടെയാണ് തലയോട്ടികളും അസ്ഥികൂടങ്ങളും കണ്ടെത്തിയത്.
വേട്ടമൃഗത്തിന്റെ ദംഷ്ട്രകള്‍ കേരളത്തിലും
കാലങ്ങള്‍ക്ക് ഇപ്പുറം ബംഗാളില്‍ കമ്മ്യൂണിസ്റ്റ് കൊലപാതക രാഷ്ട്രീയത്തിന്റെ ചുരുള്‍ നിവരുമ്പോള്‍ ഇങ്ങ് കേരളത്തില്‍ പാര്‍ട്ടിക്കാരുടെ പീഡനം സഹിക്കാന്‍ കഴിയാതെ നാടുവിട്ട് സെക്യുരിറ്റി ജീവനക്കാരനായി ജോലി ചെയ്തുവരുന്ന മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ കഥയും മറ നീക്കി പുറത്തു വരികയാണ്. സര്‍വീസില്‍ നിന്ന് വിരമിച്ച ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ കുടുംബം പുലര്‍ത്താനായി കേരളം വിട്ട് ഒരു സ്വകാര്യ കമ്പനിയില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്തു വരികയാണ്.
ഫസല്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ. രാധാകൃഷ്ണനാണ് ഈ ദുര്‍വിധി. സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അദ്ദേഹത്തെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു, വിരമിക്കല്‍-പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എന്നിവ നിഷേധിച്ചു. ഒടുവില്‍ അയല്‍ സംസ്ഥാനത്ത് അജ്ഞാതനായി കഴിയാന്‍ നിര്‍ബന്ധിതനായി. തിരിച്ചറിഞ്ഞാല്‍ താന്‍ ഏത് നിമിഷവും കൊല ചെയ്യപ്പെടും എന്ന ഭീതിയിലാണ് ഇദ്ദേഹം. അടുത്തു തന്നെ കോടതി വിധി വരാനിരിക്കെ കമ്മ്യൂണിസ്റ്റ് കാട്ടു നീതിയില്‍ നിന്ന് നീതിപീഠം തനിക്ക് നീതി നല്‍കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
അവര്‍ തന്നെ എപ്പോള്‍ വേണമെങ്കിലും കൊല്ലുമെന്നും കുടുംബത്തെ രക്ഷപ്പെടുത്താനാണ് ഉപജീവനത്തിനായി സുരക്ഷാ ഉദ്യോഗസ്ഥന്റെ വേഷം കെട്ടിയതെന്നും കെഎപി അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്റായി വിരമിച്ച കെ.രാധാകൃഷ്ണന്‍ പറയുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നില ഇതാണെങ്കില്‍ സാധാരണക്കാരന്റെ നില എന്താവും? പ്രമാദമായ കേസ് സത്യസന്ധമായി അന്വേഷിച്ചു എന്നതാണ് അദ്ദേഹം ചെയ്ത തെറ്റ്. പാര്‍ട്ടിക്ക് അനഭിമതമായ ചിലത് അദ്ദേഹം തുറന്നു കാട്ടി. മാത്രമല്ല പാര്‍ട്ടിയുടെ തിട്ടൂരത്തിന് വഴങ്ങിയില്ല. ഇതാണ് കുടുംബത്തെ ഒന്നടങ്കം ബാധിച്ച ദുരിതത്തിന് ഹേതു.
ജീവിത ചെലവ് തന്നെ താങ്ങാനാവാത്ത സാഹചര്യത്തില്‍ പഠന ചെലവിനായി പണം കണ്ടെത്താനാവാതെ ഗവേഷണ വിദ്യാര്‍ത്ഥിയായ മകള്‍ക്ക് പാര്‍ട്ട് ടൈം ഗവേഷണം തിരഞ്ഞെടുക്കേണ്ടി വന്നു. ബിരുദാനന്തര ബിരുദധാരിയായ മകന് സിവില്‍ സര്‍വീസ് കോച്ചിംഗ് കോഴ്‌സ് ഉപേക്ഷിക്കേണ്ടിവന്നു. കേസ് വാദിക്കാന്‍ കുടുംബ സ്വത്ത് വില്‍ക്കേണ്ടിവന്നു, വായ്പ തിരിച്ചടവ് മുടങ്ങിയതിനാല്‍ വീട് ബാങ്ക് ലേലം ചെയ്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്‍ ജീവിതം ഒരു കഥ പോലെ ആടിത്തീര്‍ക്കുകയാണ്.

ഫസലിന്റെ കഥ രാധാകൃഷ്ണന്റെയും
ആ ദുരന്തകഥയുടെ ആരംഭം 2006 ഒക്ടോബര്‍ 22 ന് തുടങ്ങുന്നു. സിപിഎം വിട്ട് നിരോധിത ഇസ്ലാമിക ഭീകര സംഘടനയായ എന്‍ഡിഎഫില്‍ ചേര്‍ന്ന മുഹമ്മദ് ഫസലിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയ ദിവസം. ആ കാലത്ത് രാധാകൃഷ്ണന്‍ കണ്ണൂരിലെ ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ ഡിവൈഎസ്പിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
കണ്ണൂര്‍ ഡിഐജി അനന്തകൃഷ്ണന്‍ രാധാകൃഷ്ണനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിക്കുകയും കൊലപാതകം അന്വേഷിക്കാന്‍ 20 അംഗ സംഘത്തെ രൂപീകരിക്കുകയും ചെയ്തു. സര്‍വ്വീസില്‍ ഗുഡ്‌ലിസ്റ്റിലായിരുന്ന രാധാകൃഷണന്റെ അന്വേഷണ മികവാണ് ഈ ദൗത്യം ഏല്‍പ്പിക്കാന്‍ കാരണം. പ്രമാദമായ ഏഴ് കേസുകളില്‍ നീതിപൂര്‍വ്വകമായ അന്വേഷണം നടത്തിയ ട്രാക്ക് റെക്കോര്‍ഡാണ് ഈ ചുമതലയും മേലുദ്യോഗസ്ഥന്‍ അദ്ദേഹത്തെ ഏല്‍പ്പിക്കാന്‍ കാരണമായത്. തന്റെ ജീവിതം തന്നെ മാറ്റി മറിക്കാന്‍ ഫസല്‍ വധത്തിന്റെ അന്വേഷണം കാരണമാകുമെന്ന് അദ്ദേഹം സ്വപ്‌നേപി കരുതിയില്ല.
ഫസല്‍ കൊലപാതകത്തിന് തൊട്ടടുത്ത ദിവസം സിപിഎം യോഗം ചേര്‍ന്ന് കൊലപാതകം ആര്‍എസ്എസ്സിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമം നടത്തി. ഏരിയ സെക്രട്ടറി കാരായി രാജന്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചു. കാരായി പേര് വെളിപ്പെടുത്തിയ എല്ലാവരെയും അന്വേഷണ ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്‍ കസ്റ്റഡിയിലെടുത്ത് മൊഴികള്‍ രേഖപ്പെടുത്തി. സംഭവത്തിന് മുമ്പും ശേഷവുമുള്ള അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും ട്രാക്ക് ചെയ്തു.
അന്വേഷണം ശരിയായ വഴിയില്‍ പുരോഗമിക്കുന്നതിനിടെ കൊലപാതകം നടന്ന് രണ്ടാം ദിനം അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ രാധാകൃഷണനെ പയ്യാമ്പലം ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ചു, ഏഴ് ദിവസത്തിനുള്ളില്‍ ആര്‍എസ്എസ്സിനെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ കൊലപാതകത്തില്‍ ആര്‍എസ്എസ്സുകാര്‍ക്ക് പങ്കില്ലെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ട രാധാകൃഷ്ണന്‍ അതിന്റെ അടിസ്ഥാനത്തില്‍ അവരെ വിട്ടയച്ചു. ഇതായിരുന്നു എല്ലാറ്റിന്റെയും തുടക്കം.
രാധാകൃഷ്ണന്‍ പ്രദേശത്തെ 300 പേരുടെ ഫോണ്‍ കോളുകള്‍ ട്രാക്ക് ചെയ്തതില്‍ സിപിഎം പ്രവര്‍ത്തകനായ കലേഷ്, ഫസല്‍ കൊല്ലപ്പെട്ട ഒക്ടോബര്‍ 22 ന് പുലര്‍ച്ചെ 3.45 ന് തന്റെ മൊബൈല്‍ ഫോണില്‍ നിന്ന് കാരായി രാജനെ വിളിച്ചിരുന്നതായി കണ്ടെത്തി. തലശ്ശേരിയിലെ മൂന്ന് ആശുപത്രികളിലേക്ക് മിനിറ്റുകള്‍ക്ക് ശേഷം സിപിഎം തലശ്ശേരി ഏരിയ കമ്മിറ്റിയുടെ ഓഫീസ് നമ്പറില്‍ നിന്ന് കോളുകള്‍ വന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. രണ്ട് ദിവസത്തിന് ശേഷം ആഭ്യന്തരമന്ത്രി രാധാകൃഷ്ണനെ വീണ്ടും പയ്യാമ്പലം ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ചു. അന്വേഷണ വിവരങ്ങള്‍ ആരാഞ്ഞശേഷം പാര്‍ട്ടിക്കാരുടെ നേരെ അന്വേഷണം വഴി മാറുന്നു എന്ന് തിരിച്ചറിഞ്ഞ മന്ത്രി ഏതെങ്കിലും പാര്‍ട്ടി അംഗത്തിനെതിരെ നടപടിയെടുക്കുന്നതിന് മുമ്പ് തന്നെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ രാധാകൃഷ്ണന്‍ അതിന് വഴങ്ങില്ലെന്ന് ബോധ്യമായതോടെ പത്ത് ദിവസത്തിന് ശേഷം രാധാകൃഷ്ണനെ അന്വേഷണത്തില്‍ നിന്ന് നീക്കം ചെയ്യുകയും കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. ഇതിനിടെ ഫസല്‍ വധത്തെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ നല്‍കിയ മൂന്ന് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു. ബിജെപി അനുഭാവിയായ വല്‍സരാജ കുറുപ്പ്, സിപിഎം ആക്ഷന്‍ ടീമിലെ മുന്‍ അംഗമായ ഷിനില്‍, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷാജി എന്നിവരാണ് മരണപ്പെട്ടത്.
രാധാകൃഷ്ണന് നേരെ വധശ്രമം
ഇതിനിടെ 2006 ഡിസംബര്‍ 15 ന് രാധാകൃഷ്ണനെ ഒരു കൂട്ടം പാര്‍ട്ടി പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ചു. നട്ടെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഒന്നര വര്‍ഷം ആശുപത്രിയില്‍ കഴിയേണ്ടിവന്നു.
കൂടാതെ വ്യാജ ആരോപണം സൃഷ്ടിച്ച് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി കോടതിയുടെ ശിക്ഷ അവിടം കൊണ്ടും തീര്‍ന്നില്ല. പിന്നീട് മൂന്ന് വധശ്രമങ്ങള്‍ കൂടി അദ്ദേഹത്തിന് നേരെ ഉണ്ടായി. 2016 ല്‍ ഐപിഎസ് ലഭിച്ചപ്പോള്‍ രാധാകൃഷ്ണനെ രണ്ടാമതും സസ്‌പെന്‍ഡ് ചെയ്തു. അത് പുനഃസ്ഥാപിക്കാന്‍ നാലര വര്‍ഷം നീണ്ട നിയമപോരാട്ടം നടത്തേണ്ടിവന്നു. എട്ട് മാസം കെഎപി അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്റായി സേവനമനുഷ്ഠിച്ചെങ്കിലും വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ് 2021 ഏപ്രില്‍ 29 ന് അച്ചടക്ക നടപടിക്കായി ഒരു മെമ്മോ നല്‍കി വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചു. ഇതിനെതിരെ കോടതിയെ സമീപിച്ച രാധാകൃഷ്ണന്റെ കേസില്‍ കോടതി വിധി ഉടനെ ഉണ്ടാവും.
ഫസലിനെ കൊന്ന പാര്‍ട്ടി ആ കേസിന്റെ അന്വേഷണോദ്യോഗസ്ഥനെ കൊല്ലാക്കൊല ചെയ്തു. ജീവനപഹരിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ ഒരു തരത്തിലും സംസ്ഥാനത്ത് ജീവിക്കാനുള്ള സാഹചര്യം തന്നെ ഇല്ലാതാക്കി. തങ്ങള്‍ക്ക് ഹിതമല്ലാത്തോരെ അവര്‍ നിരന്തരം വേട്ടയാടുകയാണ്, കുടുംബം അനാഥമാക്കുകയാണ്. അന്നൊരിക്കല്‍ പാര്‍ട്ടി ഗ്രാമത്തില്‍ ഊരുവിലക്കിയ വിനീത കോട്ടായി. ഇന്ന് രാധാകൃഷ്ണന്‍. പുറം ലോകമറിയാത്ത ആയിരങ്ങള്‍ വേറെ. എന്നിട്ടും അവര്‍ പാടുന്നു ”മനുഷ്യനാവണം.”





















