ബഹിരാകാശ രംഗം ഉള്‍പ്പെടെ നിരവധി ശാസ്ത്ര-സാങ്കേതിക- സാമ്പത്തിക മേഖലകളില്‍ ലോകത്ത് നിലമെച്ചപ്പെടുത്തുകയോ ഒന്നാം സ്ഥാനത്ത് എത്തിച്ചേരുകയോ ചെയ്ത ഒരു ഭരണസംവിധാനം എന്ന നിലയിലാണ് മോദി സര്‍ക്കാര്‍ പുതുവര്‍ഷം ആഘോഷിക്കാനൊരുങ്ങുന്നത്. നിരവധി സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെയും ബീഹാര്‍ തിരഞ്ഞെടുപ്പില്‍ നേടിയ മഹാവിജയത്തിന്റെ കരുത്തിലുമാണ് പതിനൊന്നു വര്‍ഷമായി തുടര്‍ച്ചയായി രാജ്യം ഭരിക്കുന്ന മോദി സര്‍ക്കാര്‍ മുന്നേറുന്നത്. സാമ്പത്തിക ശക്തിയില്‍ ലോകത്ത് മൂന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന മോദിയുടെ ഇന്ത്യ അഞ്ചു ട്രില്യന്‍ ഡോളര്‍ മൂല്യത്തിന് വളരെ അടുത്താണ് നില്‍ക്കുന്നത്. ചിപ്പു മുതല്‍ ആധുനിക കപ്പല്‍ (Chip to Ship) വരെ ആഭ്യന്തരമായി നിര്‍മ്മിക്കാന്‍ കെല്പ്പുള്ള പുതിയ ഇന്ത്യ റഫാല്‍ യുദ്ധവിമാനങ്ങളും അതിവേഗ റെയില്‍ സംവിധാനവും സ്വന്തമായി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഡിജിറ്റല്‍ സാങ്കേതികവിദ്യയിലും, യൂണിവേഴ്‌സല്‍ പെയ്‌മെന്റ് ഇന്റര്‍ഫെയ്‌സ് (UPI) പോലുള്ള നവീന സാമ്പത്തിക ഇടപാട് പ്ലാറ്റ്‌ഫോം നിര്‍മ്മിതിയിലും ഭാരതം ഏറെ മുന്നിലാണ്. മനുഷ്യ മൂലധനത്തിന്റെയും ജീവന്‍ രക്ഷാ മരുന്നുകളുടെയും ആഗോള തലസ്ഥാനമായാണ് പുതിയ ഭാരതം അറിയപ്പെടുന്നത്. നവീന സാങ്കേതികവിദ്യയുടെ സ്വയംപര്യാപ്തതയാണ് വികസിത ഭാരതം സ്വപ്‌നം കാണുന്നത്. ലോക നേതാക്കളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരതത്തെ ലോകത്തിന്റെ മുന്നില്‍ വിശ്വഗുരുവായി മാറ്റാനുള്ള ശ്രമത്തിലാണ് പുതു വര്‍ഷത്തില്‍. ഈ ശ്രമത്തില്‍ ഇതിനകം ഇരുപത്തിയെട്ടോളം രാജ്യങ്ങളുടെ പരമോന്നത ബഹുമതിക്ക് പാത്രമായ പ്രധാനമന്ത്രിക്ക് ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ ലഭിച്ച വര്‍ഷം കൂടിയാണ് കടന്നു പോകുന്നത്.
വികസിത ഭാരതത്തിന്റെ ആത്മാവ്
വികസിത ഭാരതത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ നിരവധി സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ക്കാണ് പോയ വര്‍ഷം സാക്ഷ്യം വഹിച്ചത്. തുടര്‍ പരിഷ്‌ക്കരണങ്ങളുടെ ഒരു ഘോഷയാത്രയാണ് മോദി സര്‍ക്കാര്‍ പുതുവര്‍ഷത്തിനായി കരുതി വെച്ചിരിക്കുന്നത്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും വികസന കുതിപ്പിനും കരുത്തേകുന്ന സാമ്പത്തിക പരിഷ്‌ക്കരണമാണ് നവരാത്രി കാലത്ത് സപ്തംബര്‍ മാസം ജിഎസ്ടി രണ്ടാം പതിപ്പിലൂടെ രാജ്യത്ത് നടപ്പാക്കിയത്. ഭാരതത്തിന്റെ വികസന കുതിപ്പിന് ആക്കം വര്‍ദ്ധിപ്പിക്കുന്നതാണ് ഈ പരിഷ്‌ക്കരണം. പാവപ്പെട്ടവനും, കര്‍ഷകര്‍ക്കും, ഇടത്തരക്കാര്‍ക്കും, വനിതകള്‍ക്കും, വ്യാപാരികള്‍ക്കും ഈ നടപടികള്‍ ഏറെ ഗുണം ചെയ്തു. നവരാത്രി ഉത്സവത്തിന്റെ ആദ്യദിവസം സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിയ ജിഎസ്ടി നിരക്കിലെ മാറ്റം സാധാരണക്കാര്‍ക്ക് സന്തോഷവും ഐശ്വര്യവും പ്രദാനം ചെയ്യാന്‍ പോരുന്നതായിരുന്നു.
ജിഎസ്ടി സമ്പാദ്യോത്സവത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത് കോടാനുകോടി സാധാരണ കുടുംബാംഗങ്ങളുടെ സാമ്പത്തിക ഭദ്രതയും രാഷ്ട്ര പുനര്‍നിര്‍മ്മാണത്തില്‍ അവരുടെ പങ്ക് ഉറപ്പാക്കുക എന്നതുമായിരുന്നു. സാമ്പത്തിക മികവിന്റെ മധുരം നുകരാന്‍ മോദി സര്‍ക്കാരിന്റെ നവരാത്രി സമ്മാനമായി ജിഎസ്ടി നിരക്കുകളുടെ ഏകീകരണം മാറി. ഈ പുതുവര്‍ഷത്തില്‍ മോദിഭാരതം വികസനത്തിന്റെ മറ്റൊരു നിര്‍ണായക ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്.
പതിറ്റാണ്ടുകളായി നമ്മുടെ രാജ്യത്തെ സാധാരണ ഉപഭോക്താക്കളും വ്യാപാരികളും നികുതി വലകളുടെ വിഷമവൃത്തത്തില്‍ പെട്ടു കഷ്ടപ്പെടുകയായിരുന്നു. ഇത് വില്പ്പനയെയും വികസനപ്രവര്‍ത്തനങ്ങളെയും തടസ്സപ്പെടുത്തി എന്നതാണ് വാസ്തവം. പ്രവേശന നികുതി, വില്പ്പന നികുതി, എക്‌സൈസ് നികുതി എന്നിങ്ങനെ വിവിധ തരത്തില്‍ വിവിധ സ്ലാബുകളില്‍ പിരിച്ചെടുക്കുന്ന നികുതി ഉപഭോക്താവിനും വ്യാപാരികള്‍ക്കും ഒരുപോലെ ഉപദ്രവമായിരുന്നു. ഇവയെല്ലാം ശാസ്ത്രീയമായി ഏകോപിപ്പിച്ച് 99 ശതമാനം നിത്യോപയോഗ സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി അഞ്ച് ശതമാനത്തിലും ചെറിയൊരു ശതമാനം പതിനെട്ട് ശതമാനം സ്ലാബിലുമായി പരിമിതപ്പെടുത്താന്‍ സര്‍ക്കാരിന് സാധിച്ചു. ഉപഭോക്താക്കള്‍ക്ക് വിലക്കുറവും വ്യാപാരികള്‍ക്ക് മെച്ചപ്പെട്ട വ്യാപാരവും നല്‍കുന്നതിനൊപ്പം സര്‍ക്കാരിന് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനും ഈ സാമ്പത്തിക പരിഷ്‌ക്കരണം സഹായിച്ചു. ഇത് നികുതി ഭാരത്തില്‍ നിന്നും സാധാരണ ജനങ്ങള്‍ക്ക് മോചനം നല്‍കി എന്നു മാത്രമല്ല ആത്മനിര്‍ഭര ഭാരതത്തിലേയ്ക്കുള്ള രാജ്യത്തിന്റെ കുതിപ്പിന് കരുത്ത് പകരുകയും ചെയ്തു.
ആത്മനിര്‍ഭര ഭാരതം മുന്നോട്ട്
നികുതി പരിഷ്‌ക്കാരത്തില്‍ ഗൂണഭോക്താകളുടെയും സംസ്ഥാന സര്‍ക്കാരുകളുടെയും പങ്കാളിത്തം ഉറപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. ജനങ്ങളാണ് ദൈവം എന്നതാണ് സര്‍ക്കാര്‍ നയം. ജനതാ ജനാര്‍ദ്ദനന്റെ അനുഗ്രഹവും, അവരുടെ ആവശ്യങ്ങളും തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ രാജ്യത്ത് നടപ്പാക്കിയത്. ഒരു രാജ്യം ഒരു നികുതി എന്ന സര്‍ക്കാര്‍ സ്വപ്‌നം രാജ്യത്ത് സാക്ഷാത്ക്കരിക്കപ്പെട്ടപ്പോള്‍ വര്‍ദ്ധിച്ച വികസന പദ്ധതികളിലൂടെ അതിന്റെ പ്രയോജനം ലഭിച്ചത് സാധാരണക്കാര്‍ക്കാണ്. റോഡുകളും പാലങ്ങളും, ഹൈവേകളും, പുതിയ റെയില്‍ വെ ട്രാക്കുകളും സാധാരണക്കാര്‍ക്കും, കര്‍ഷകര്‍ക്കും, വ്യവസായ സംരംഭകര്‍ക്കും നല്‍കിയ സൗകര്യങ്ങള്‍ സ്വപ്‌നതുല്യമായിരുന്നു.
രാജ്യത്തിന്റെ സമൃദ്ധിക്ക് സ്വദേശീ വസ്തുക്കളുടെ ഉത്പാദനവും ഉപഭോഗവും വര്‍ദ്ധിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വിദേശ വസ്തുക്കളെ ആശ്രയിക്കുന്നത് പരമാവധി കുറച്ച് ആഭ്യന്തര ഉത്പാദനത്തിനും വിതരണത്തിനുമാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. രാജ്യത്തിനാവശ്യമായത് രാജ്യത്തിനകത്തു തന്നെ നിര്‍മ്മിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക എന്നതാണ് പ്രധാനം. എല്ലാ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും നിറഞ്ഞ് കത്തുന്ന നവരാത്രി ദീപങ്ങള്‍ പോലെ സ്വദേശി വസ്തുക്കള്‍ നിറഞ്ഞ് നില്‍ക്കണമെന്നാണ് നവരാത്രി ഉത്സവവേളയില്‍ നടപ്പിലാക്കിയ ജിഎസ്ടി രണ്ടാം പരിഷ്‌ക്കാരത്തെ സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പുതുവര്‍ഷത്തില്‍ പുതിയ ഉയരങ്ങളിലേയ്ക്കുള്ള കുതിപ്പിന് സര്‍ക്കാര്‍ പോയ വര്‍ഷം നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ സഹായിക്കുന്നതാണ്.
രാജ്യത്തെ ഏറ്റവും ഉയരം കൂടിയ റെയില്‍ പാലം കടന്ന് കാശ്മീര്‍ ജനതക്ക് കച്ചവടത്തിനും വിനോദ സഞ്ചാരത്തിനുമായി മറുതീരത്തേയ്ക്ക് വഴിതുറന്നതും, വടക്ക് കിഴക്കന്‍ റെയില്‍വെ വികസനത്തിലൂടെ മിസ്സോറാം ജനങ്ങള്‍ക്ക് ഇതര പ്രദേശങ്ങളുമായി വ്യാപാരബന്ധം സ്ഥാപിക്കാനും സാധിച്ചത് മോദി സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള സാമ്പത്തിക നടപടികളുടെ കരുത്തില്‍ കൂടിയാണ്. ഭാരതത്തിലെ മാത്രമല്ല ലോകത്തിലെ തന്നെ ഉയരം കൂടിയ (350 മീറ്റര്‍) കമാനാകൃതിയിലുള്ള ഉരുക്ക് പാലം ചെനാബ് നദിക്ക് കുറുകെ നിര്‍മ്മിക്കാന്‍ സാധിച്ചത് പ്രതിമാസം ശേഖരിക്കാന്‍ സാധിച്ച രണ്ടര ലക്ഷം കോടിയോളം വരുന്ന ജിഎസ്ടി വരുമാനത്തിന്റെ കരുത്തിലാണ്. ഉദ്ദംപൂര്‍ – ശ്രീനഗര്‍ – ബാരാമുള്ള റെയില്‍ ലിങ്കിന്റെ ഭാഗമായി (USBRL) നിര്‍മ്മിച്ച ഈ റെയില്‍വെ പാലത്തിന് സര്‍ക്കാര്‍ ചെലവാക്കിയത് 1486 കോടി രൂപയാണ്. നികുതി വരുമാനത്തിന്റെ കരുത്താണ് ഇതിനു പിന്നില്‍.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ദേശീയ റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കാനുള്ള ഇന്ത്യന്‍ റെയില്‍വെയുടെ അഭിമാന പദ്ധതിയുടെ ഒരു നാഴികക്കല്ലായാണ് ബൈറബി മുതല്‍ സൈറാങ് വരെയുള്ള അമ്പത്തിരണ്ട് കിലോമീറ്റര്‍ പാതയിലൂടെ മിസോറാമിലേയ്ക്ക് ട്രെയിന്‍ ചൂളം വിളിച്ചെത്തിയത്. ഇത് മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌ക്കാരത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും മറ്റൊരു മഹനീയ ഉദാഹരണമാണ്. ഈ സുപ്രധാന റെയില്‍ പദ്ധതി ഐസ്വാളില്‍ നിന്നും അസമിലെ പ്രധാന നഗരമായ സില്‍ച്ചാറിലേയ്ക്കുള്ള യാത്രാ സമയം ഏകദേശം ഏഴ് മണിക്കൂറില്‍ നിന്നും മൂന്നു മണിക്കൂറായാണ് കുറച്ചത്. ഇത് വേഗതയെ മാത്രമല്ല വളര്‍ച്ചയെയും സഹായിക്കുന്നു. ഇങ്ങ് തെക്കെയറ്റത്ത്, തമിഴ്‌നാട്ടിലെ രാമേശ്വരത്തെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന, പാമ്പന്‍ പാലം ഒരു എഞ്ചിനിയറിംഗ് വിസ്മയമാണ്. പുതുക്കിയ പാമ്പന്‍ പാലത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി ഈ വര്‍ഷമാണ് നടത്തിയത്.
പരിഷ്‌ക്കരണങ്ങളുടെ പഥസഞ്ചലനം
സാമ്പത്തിക പരിഷ്‌ക്കരണങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു മോദി സര്‍ക്കാര്‍ പോയവര്‍ഷം കാഴ്ചവെച്ചത്. ഇരുപത്തിയഞ്ച് കോടിയോളം ദരിദ്രജനങ്ങളെ പട്ടിണിയില്‍ നിന്നും കരകയറ്റാനും ദശലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ക്കും വനിതകള്‍ക്കും തൊഴില്‍ നല്‍കാനും ഉത്പാദനം പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കാനും, മദ്ധ്യവര്‍ഗ്ഗ വിഭാഗങ്ങളുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കാനും സര്‍ക്കാരിന് കഴിഞ്ഞത് തികഞ്ഞ അച്ചടക്കത്തോടും കാര്യക്ഷമതയോടുംകൂടി നടപ്പാക്കാന്‍ സാധിച്ച നിരവധി സാമ്പത്തിക പരിഷ്‌ക്കരണങ്ങളുടെ പരിണത ഫലമായിട്ടാണ്. നയപരിപാടികളുടേയും നടപടിക്രമങ്ങളുടെയും നൈരന്തര്യമാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രത്യേകത. പരിഷ്‌ക്കരണങ്ങളുടെ പ്രവാഹമാണ് ഭരണക്രമത്തെ ശുദ്ധീകരിച്ചു നിര്‍ത്തുന്നത്. സ്വയംപര്യാപ്തവും സമ്പല്‍സമൃദ്ധവും സര്‍വ്വോപരി ഉത്പാദന ക്ഷമവും ഉപഭോഗ തൃഷ്ണയുളളതുമായ ഒരു മദ്ധ്യവര്‍ഗ്ഗ വിഭാഗത്തിന്റെ പിന്‍ബലം മോദി സര്‍ക്കാരിന്റെ പുതിയ വര്‍ഷത്തെ പരിഷ്‌ക്കരണ പദ്ധതികള്‍ക്ക് കരുത്തു പകരുന്നതാണ്. ബീഹാറിലെ വന്‍ വിജയം ഇതിന്റെ തെളിവാണ്.
പന്ത്രണ്ട് ലക്ഷം വരെയുള്ള സാധാരണ വരുമാനക്കരെ ആദായനികുതിയില്‍ നിന്നും ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി മദ്ധ്യവര്‍ഗ്ഗ ജീവിതത്തെ ഏറെ സ്വാധീനിച്ച ഒരു സാമ്പത്തിക പരിഷ്‌ക്കാരമായിരുന്നു. നികുതി സമ്പ്രദായം ഇത്രമേല്‍ സരളവും സുതാര്യവുമായ ഒരു കാലഘട്ടം സ്വപ്‌നതുല്യമായാണ് സാധാരണക്കാര്‍ക്ക് അനുഭവപ്പെട്ടത്. നികുതി പരിഷ്‌ക്കാരത്തിലെ തുടര്‍ച്ച സാധാരണക്കാര്‍ക്കും നേട്ടമുണ്ടാക്കാന്‍ സഹായിച്ചു. രാജ്യത്തിന്റെ ഭാവി വികസനത്തിനാണ് സര്‍ക്കാര്‍ ഈ സാമ്പത്തിക നടപടികളിലൂടെ പ്രധാനമായും ഊന്നല്‍ നല്‍കിയത്. വികസിത ഭാരതം എന്ന ഭാരതത്തിന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ ഇത്തരം സാമ്പത്തിക നടപടികള്‍ തുടര്‍ന്നും ആവശ്യമാണ്.
പുതുവര്‍ഷത്തിലെ പുത്തന്‍ പ്രതീക്ഷകള്‍
മെക്കാളെ നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇരുന്നൂറ് വര്‍ഷമെങ്കിലും ആയിക്കാണും. ഇരുന്നൂറ് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും നമ്മെ ഭരിക്കുന്നത് മെക്കാളെ ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്ത അടിമത്ത മനോഭാവമാണ്. വേദവ്യാസന്‍ മുതല്‍ വിവേകാനന്ദന്‍ വരെ നമ്മെ പഠിപ്പിച്ചത് വിദ്യാഭ്യാസത്തിലൂടെ മനുഷ്യന്റെ അറിവിന്റെയും കഴിവിന്റെയും പൂര്‍ണത കൈവരിക്കാനാണ്. എന്നാലിന്നും വിദ്യാഭ്യാസത്തെ ജോലി സമ്പാദിക്കാനുള്ള ഒരു മാധ്യമമായാണ് നാം കാണുന്നത്. തൊഴില്‍ തേടുന്നവരില്‍ നിന്നും തൊഴില്‍ ദാതാക്കളാകാനാണ് ആധുനികലോകം നമ്മോട് ആവശ്യപ്പെടുന്നത്. സ്വാവലംബവും, സ്വയം പര്യാപ്തതയും സ്വന്തം കഴിവുകള്‍ പൂര്‍ണമായി പ്രകടിപ്പിക്കാന്‍ സാധിക്കുന്ന സംരംഭങ്ങളുമാണ് നമുക്കിന്നാവശ്യം. അതിനുള്ള ഒരവസരമാണ് പുതുവര്‍ഷത്തില്‍ മോദി സര്‍ക്കാര്‍ നമുക്ക് മുന്നില്‍ തുറന്ന് തന്നിരിക്കുന്നത്. അടുത്ത ആയിരം വര്‍ഷത്തെ വികസനത്തിനുള്ള അടിത്തറ പാകാന്‍ അത് നമ്മെ സഹായിക്കുന്നതാണ്.
പരിവര്‍ത്തനത്തിലൂന്നിയുള്ള പ്രവര്‍ത്തനമാണ് താഴെത്തട്ടിലുള്ള ജനങ്ങളെ മെച്ചപ്പെട്ട ജീവിതനിലവാരത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്താന്‍ ആവശ്യം. Reform, Perform, Transform എന്ന മോദിയുടെ മുദ്രാവാക്യം നമ്മോട് പറയുന്നതും ഇതു തന്നെയാണ്. മോടി പിടിപ്പിച്ച റെയില്‍വെ സ്റ്റേഷനുകളും അത്യന്താധുനിക സൗകര്യങ്ങളുള്ള വിമാനത്താവളങ്ങളും, ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനങ്ങളും ജിഎസ്ടി പോലുള്ള സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ വികസന മാതൃകകളാണ്. സാമ്പത്തിക വളര്‍ച്ച, അടിസ്ഥാന സൗകര്യവികസനം, രാഷ്ട്ര പുനര്‍നിര്‍മ്മാണത്തില്‍ യുവാക്കളുടെ പങ്കാളിത്തം, ആത്മനിര്‍ഭരത അഥവാ സ്വയം പര്യാപ്തത, സര്‍വാശ്ലേഷിയായ വികസനം എന്നിവയാണ് ഭാരതത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനത്തിന് മോദി പുതുവര്‍ഷത്തില്‍ കരുതി വെച്ചിരിക്കുന്നത്.
പുതിയ ഭാരതത്തിന്റെ വികസന സ്വപ്‌നം നടപ്പിലാക്കുന്നത് വികസിതഭാരതം കെട്ടിപ്പടുത്തുകൊണ്ടാണ്. സ്വാതന്ത്ര്യത്തിന്റെ ശതാബ്ധിവര്‍ഷം വികസിതഭാരതം കൈവരിക്കണമെന്നാണ് നാം ലക്ഷ്യമിട്ടിരിക്കുന്നത്. സാമ്പത്തിക വളര്‍ച്ച, സാങ്കേതിക വിദ്യയുടെ വികസനം, പശ്ചാത്തല സൗകര്യ വികസനം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക പരിവര്‍ത്തനം ഇവയൊക്കെയാണ് വികസനത്തെ സഹായിക്കുന്ന മുഖ്യഘടകങ്ങള്‍. വികസനത്തിലെ യുവാക്കളുടെ പങ്കും, സ്ത്രീ ശാക്തീകരണവും, ഉത്പാദനത്തിലെ സ്വയംപര്യാപ്തതയും ഭാരതത്തിന്റെ ഭാഗധേയത്തില്‍ നിര്‍ണായകമാണ്. അന്ത്യോദയ മുതല്‍ ആത്മനിര്‍ഭര്‍ ഭാരതം വരെ സമഗ്രവികസനത്തെ സഹായിക്കുന്ന സംഗതികളാണ്. സാമ്പത്തിക വളര്‍ച്ച മാത്രമല്ല സാങ്കേതിക വിദ്യയുടെ സ്വയംപര്യാപ്തതയും, സാമൂഹ്യ പരിഷ്‌ക്കരണങ്ങളും പുതിയ ഭാരതത്തിന്റെ പുരോഗതിയെയും പരംവൈഭവത്തെയും സഹായിക്കുന്നതാണ്.
(കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മാനേജ്‌മെന്റ് വകുപ്പിലെ മുന്‍ പ്രൊഫസറും ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷനുമാണ് ലേഖകന്‍)





















