2000 ജൂണ്‍ 28 ന് പത്തനംതിട്ട സെഷന്‍സ് കോടതി പ്രമാദമായ ഒരു കേസിന്റെ വിധിവാചകത്തില്‍ ഇങ്ങനെ എഴുതി ‘ഈ കേസിന്റെ പരാജയത്തിന് കാരണക്കാര്‍ പോലിസ് ഡിപ്പാര്‍ട്ട്‌മെന്റാണ്. ഈ കേസില്‍ സെഷന്‍സ് കോടതിക്ക് മരണപ്പെട്ട കുട്ടികളുടെ മാതാപിതാക്കളോടൊപ്പം കണ്ണുനീര്‍ വാര്‍ക്കാനേ സാധിക്കൂ. പക്ഷേ പോലിസ് ഒരു കാര്യം ഓര്‍ക്കേണ്ടതായിരുന്നു, നിങ്ങള്‍ നിയമത്തിന്റെ രക്ഷകരായിരുന്നു ആകേണ്ടത്, അല്ലാതെ രാഷ്ട്രീയക്കാരുടെ അല്ല.’ എതിരാളികളെന്ന് മുദ്രകുത്തി ഇടതുപക്ഷം നടപ്പിലാക്കിയ ഉന്മൂലന സിദ്ധാന്തത്തിന്റെ ഫലമായി മൂന്ന് എബിവിപി പ്രവര്‍ത്തകരെ കൊന്നുതള്ളിയ കേസിന്റെ വിധിന്യായത്തിലെ അവസാന വരികളാണ് ഇവ. 2012 ജൂലായ് 17 ന് ക്യാംപസ് ഫ്രണ്ട് ഭീകരരാല്‍ കൊലചെയ്യപ്പെട്ട വിശാല്‍ വധക്കേസില്‍ മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ഇക്കഴിഞ്ഞ ഡിസംബര്‍ 30ന് വിധി പറഞ്ഞപ്പോള്‍, പ്രതികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുന്നത് പോയിട്ട്, വിശാലിന്റെ മാതാപിതാക്കളോടപ്പം നില്‍ക്കാനുള്ള മനഃസാക്ഷിപോലും നിയമസംവിധാനങ്ങള്‍ കാണിച്ചില്ല എന്നുള്ളത് കൃത്യമായി വിലയിരുത്തപ്പെടേണ്ടതാണ്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിന് മുന്നില്‍ നവാഗതരെ സ്വാഗതം ചെയ്യുന്നതിനിടയില്‍ ക്യാംപസ് ഫ്രണ്ട് ഭീകരര്‍ വിശാലിനെ കുത്തികൊലപ്പെടുത്തുകയായിരുന്നു. കേസില്‍ കൂറുമാറിയ 2 പേര്‍ കെഎസ്‌യു -എസ്എഫ്‌ഐ പ്രവര്‍ത്തകരാണ്.
പോസിക്യൂഷന്‍ സാക്ഷികളില്‍ പന്ത്രണ്ടാമനായ കെഎസ്‌യു ജില്ലാ കമ്മിറ്റിയംഗം ഷൈജു സാമുവേല്‍ ക്യാംപസ് ഫ്രണ്ടിന് കോളേജില്‍ യൂണിറ്റ് ഉണ്ടായിരുന്നു എന്ന് പൊലീസിന് കൊടുത്തമൊഴി തിരുത്തി, അങ്ങനെ ഒരു സംഘടന കോളേജില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കോടതിയില്‍ മൊഴി നല്‍കി, ക്യാംപസ് ഫ്രണ്ടിന്റെ കൊടിതോരണങ്ങള്‍ കെട്ടിയ കാര്യം കോടതിയില്‍ മറന്നു പോയി, കൂടാതെ പ്രധാനപ്പെട്ട മറ്റൊരു കള്ളവും പറഞ്ഞു. വിശാലിന് മുറിവ് പറ്റിയത് എങ്ങനെയെന്ന് അറിയില്ല, ക്യാംപസ് ഫ്രണ്ടിനെ കോളേജില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് എബിവിപി വെല്ലുവിളിച്ചു, കോളേജില്‍ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യാന്‍ എബിവിപിയും എസ്എഫ്‌ഐയും ഉണ്ടായിരുന്നു, ക്യാംപസ് ഫ്രണ്ട് എവിടെയായിരുന്നെന്ന് അറിയില്ലെന്ന് പറഞ്ഞു. കോളേജില്‍ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തിക്കുന്നെന്ന് പൊലീസിന് മൊഴിനല്‍കിയ സാക്ഷി കോടതിയില്‍ എബിവിപി ക്യാംപസ് ഫ്രണ്ടിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് വെല്ലുവിളിച്ചെന്ന് മൊഴി മാറ്റി. മറ്റൊരു സാക്ഷിയായ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അഖില്‍ ബാലന്‍ 2012 ല്‍ കോളേജില്‍ ക്യാംപസ് ഫ്രണ്ട് യൂണിറ്റ് ഉണ്ടെന്ന മൊഴിയും 2011 ല്‍ കോളേജില്‍ ക്യാംപസ് ഫ്രണ്ട് യൂണിറ്റ് രൂപീകരിക്കാന്‍ ശ്രമിച്ചതും സഘര്‍ഷമുണ്ടായതും പോലീസിനോട് പറഞ്ഞപ്പോള്‍ കോടതിയില്‍ ഇത് രണ്ടും നിഷേധിച്ചു. നവാഗതരെ സ്വാഗതം ചെയ്യാന്‍ കെഎസ്‌യുവും എബിവിപിയും കവാടത്തിന്റെ കിഴക്ക് പടിഞ്ഞാറ് വശങ്ങളില്‍ ഉണ്ടായിരുന്നു. ക്യാംപസ് ഫ്രണ്ട് എവിടെയായിരുന്നെന്ന് അറിയില്ലെന്ന് പറഞ്ഞു. ക്യാംപസ് ഫ്രണ്ടിനെ അവരുടെ തീവ്രവാദ സ്വഭാവംകൊണ്ടല്ല, ആശയപരമായ വ്യത്യസം കൊണ്ടുമാത്രമാണ് എതിര്‍ത്തത് എന്നും പറഞ്ഞു. ഈ മൊഴി കോടതിയില്‍ പറയുന്നത് 2024 ജൂലൈ 31ന് അഭിമന്യു മരിച്ച് 6 വര്‍ഷത്തിന് ശേഷം. വര്‍ഗീയത തുലയട്ടെ എന്ന് ചുമരായ ചുമരൊക്കെ എഴുതി നിറച്ചതിനു ശേഷം, എബിവിപി യൂണിറ്റും ക്യാംപസ് ഫ്രണ്ട് യൂണിറ്റും കോളേജില്‍ ദുര്‍ബലമാണെന്നും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി പറഞ്ഞു. ഇതേ ആളാണ് ക്യാംപസ് ഫ്രണ്ടിന് അവിടെ യൂണിറ്റില്ലെന്ന് ആദ്യം പറഞ്ഞതും. തലേദിവസം കോളേജില്‍ നടന്ന എസ്എഫ്‌ഐ-ക്യാംപസ് ഫ്രണ്ട് സംഘര്‍ഷത്തിന്റെ ബാക്കിപത്രമായിരുന്നു 2012 ജൂലൈ 16ന് അരങ്ങേറിയത്. അതും കോടതിയില്‍ മറച്ചുവെച്ചു. ഈ രണ്ടുപേരും കൂറുമാറിയതായി പ്രോസിക്യൂഷന്‍ കോടതിയില്‍ പ്രഖ്യാപിച്ചു, ഇതാണ് യാഥാര്‍ത്ഥ്യം, പണത്തൂക്കത്തിന് മുന്നില്‍ രണ്ടുപേരും സ്വന്തം മനസ്സാക്ഷിയെ വിറ്റു. മഹാരാജാസിലെ അഭിമന്യുവിനെ കൊലപ്പെടുത്തിയത് ക്യാംപസ് ഫ്രണ്ടാണോയെന്ന ചോദ്യത്തിന് മൗനമായിരുന്നു എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുടെ മറുപടി. ആ സമയത്ത് ചെങ്ങന്നൂര്‍ ഡിവൈഎഫ്‌ഐ കമ്മറ്റിയംഗമാണ് അഖില്‍ ബാലന്‍.
ഒന്നാം പ്രതി നാസീം കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് സജീവ പ്രവര്‍ത്തകനായിരുന്നു. അതിനാല്‍ തന്നെ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് പാര്‍ട്ടിയും ഭരണകൂടസംവിധാനങ്ങളും മത്സരിക്കുന്നതാണ് കണ്ടത്. പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ടിട്ടും അത് മുന്നോട്ട് വെച്ച വര്‍ഗ്ഗീയരാഷ്ട്രീയവും തീവ്രവാദ ആശയങ്ങളും എസ്എഫ്‌ഐ-കെഎസ്‌യു തണലില്‍ വളരുന്നുണ്ടെന്നാണ് ഈ സാക്ഷികളുടെ കൂറുമാറ്റത്തിലൂടെ തെളിയുന്നത്.
2018 ജൂലൈ 2-ന് മഹാരാജാസ് കോളേജില്‍ വെച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ കേസും അട്ടിമറിക്കപ്പെടാന്‍ പോവുകയാണ്. കുറ്റപത്രമടക്കമുള്ള രേഖകള്‍ കോടതിയില്‍ നിന്ന് നഷ്ടപ്പെട്ടതും, പ്രതികളുടെ അസാന്നിധ്യവും, സാക്ഷികളുടെ വിദേശയാത്രകളും വിചാരണ നീണ്ടുപോകാന്‍ കാരണമായി. അഭിമന്യുവിന്റെ അമ്മയുടെ അപേക്ഷ പ്രകാരം 2025 ജനുവരിയില്‍ വിചാരണ 9 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു, പക്ഷേ വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും വിചാരണ മാത്രം തുടങ്ങിയിട്ടില്ല, എസ്എഫ്‌ഐക്ക് പോസ്റ്റര്‍ ബോയി ആക്കാന്‍ ഒരു രക്തസാക്ഷിയെ കിട്ടി എന്ന് മാത്രം. 2018 ലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ശേഷം കേസില്‍ കോടതിയുടെ കസ്റ്റഡിയില്‍നിന്ന് 11 രേഖകള്‍ നഷ്ടമായിരുന്നു. കുറ്റപത്രവും പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെയാണ് നഷ്ടമായത്. പിന്നീട് 2023-ലാണ് വിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. ജുഡീഷ്യറിയോടുള്ള എല്ലാ ആദരവും വെച്ചുപുലര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ, ഈ അട്ടിമറി നടത്തിയവര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ നമ്മുടെ നിയമ സംവിധാനങ്ങള്‍ക്ക് സാധിച്ചിട്ടില്ല. അഭിമന്യു മരിച്ച സമയത്ത് ഭരണത്തില്‍ പിണറായി വിജയന്‍ ഗവണ്‍മെന്റാണ്. കൊലപാതകം നടന്ന് ഏഴരവര്‍ഷങ്ങള്‍ കഴിയുമ്പോഴും ഭരണപക്ഷത്ത് ഇടതുപക്ഷമാണ്, ഹൈക്കോടതി ഇടപെട്ടിട്ടും പക്ഷേ കേസ് വിചാരണ തുടങ്ങാന്‍ കഴിഞ്ഞിട്ടും പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിട്ടും ഭരണ-നിയമ സംവിധാനങ്ങക്കിടയില്‍ അവര്‍ക്കുള്ള സ്വാധീനവും വിധേയത്വവും ഭയപ്പെടുത്തുന്നതാണ്. ഇടതുപക്ഷം ഇസ്ലാമിക തീവ്രവാദമെന്ന ക്യാന്‍സറിനെ തിരിച്ചറിയാതെ പോകുമ്പോള്‍ വലതുപക്ഷം അതിനെ പാലൂട്ടി വളര്‍ത്തുന്നു. പകല്‍ സഖാവും രാത്രി സുഡാപ്പികളുമാവുന്ന അണികള്‍ക്ക് നേരെ ബോധപൂര്‍വ്വം കണ്ണടക്കുകയാണ് സിപിഎം. ഈ അവിശുദ്ധ ബാന്ധവങ്ങള്‍ക്കെതിരെ കേരള പൊതുസമൂഹം കണ്ണുതുറന്ന് പ്രതിരോധിച്ചില്ലെങ്കില്‍ ഭാവി അപകടത്തിലാണ്.





















