ഹൈദരാബാദില്‍ യുവതിയെ ബലാത്സംഗം ചെയ്തകേസ്സില്‍ പിടികൂടി ഒരാഴ്ച്ചക്കകം കുറ്റവാളികള്‍ നാല് പേരും വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു എന്നത് വലിയ വാര്‍ത്തയായിരുന്നു. തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ പോലീസിന്റെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. കുറ്റവാളികളുടെ മരണത്തില്‍ വലിയ ആഹ്ലാദപ്രകടനം ആണ് ജനം നടത്തിയത്. പൊലീസിന് തിലകം ചാര്‍ത്തുകയും അനുമോദനങ്ങളും ആശംസകളും അര്‍പ്പിച്ചുകൊണ്ട് ജനം നിരത്തില്‍ ഇറങ്ങുകയും ചെയ്തു. കൊല്ലപ്പെട്ട ഡോക്ടര്‍ യുവതിയുടെ മാതാപിതാക്കളും സഹോദരിയും പ്രതികരിച്ചത് ‘നീതി ലഭിച്ചു’ എന്നാണ്. ഇത് ശരിയായ സന്ദേശം നല്‍കും എന്നും അവര്‍ പറഞ്ഞു. പോലീസിനും സര്‍ക്കാരിനും ജനങ്ങള്‍ക്കും അവര്‍ നന്ദി അറിയിക്കുകയും ചെയ്തു. സമാനമായ ഒരു പ്രതികരണമാണ് ഇതേപോലെ ഒരു പൈശാചിക സംഭവത്തിന് ഇര ആയ, 2012 ല്‍ ഡല്‍ഹിയില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തു കൊല്ലപ്പെട്ട നിര്‍ഭയ എന്ന 23 കാരിയുടെ അമ്മ ആശാ ദേവിയും നടത്തിയത്.’ഒരു മോള്‍ക്ക് എങ്കിലും നീതി ലഭിച്ചല്ലോ. കഴിഞ്ഞ 7 വര്‍ഷമായി നീറിക്കൊണ്ടിരിക്കുന്ന എന്റെ മുറിവില്‍ ഇതൊരു വേദന മാറ്റുന്ന ലേപനം ആയി’ എന്നാണ് ആ അമ്മ പറഞ്ഞത്. മറ്റൊരു അമ്മയുടെ പ്രതികരണവും ഇതേ തരത്തില്‍ ഉള്ളതായിരുന്നു. 8 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2011 ല്‍ ഷൊര്‍ണൂര്‍ വച്ച് ട്രെയിനില്‍ നിന്നും തള്ളിയിട്ടു ക്രൂരമായി ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ട യുവതിയുടെ അമ്മ പറഞ്ഞത്’ ഇതുപോലെയുള്ള ശിക്ഷ കൊടുക്കണം. ഒരുപാട് ആശ്വാസമുണ്ട്’ എന്നായിരുന്നു. ജനങ്ങളുടെ പൊതുവായ പ്രതികരണവും വെടിവയ്പ്പ് ആവശ്യമായിരുന്നു എന്നും ബലാത്സംഗം നടത്തിയ നരാധമന്മാര്‍ കൊല്ലപ്പെടേണ്ടവര്‍തന്നെ എന്നും ആയിരുന്നു.
ഇന്ത്യന്‍ ശിക്ഷാരീതി ഇതല്ല എന്ന് എല്ലാവര്‍ക്കും അറിയാം. വിചാരണ നടത്തി തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിക്ഷ വിധിക്കുക എന്നതാണ് ശരിയായ രീതി എന്നും അറിയാം. കുറ്റവാളികളെ പോലീസ് വെടിവച്ച് കൊല്ലുന്നതല്ല നിയമവും നീതിയും എന്നും ഇതില്‍ അനുകൂലമായി പ്രതികരിച്ചവര്‍ക്കും ഇതില്‍ സന്തോഷിച്ചവര്‍ക്കും വ്യക്തമായി അറിയാം. എന്നിട്ടും എന്തുകൊണ്ട് ബഹുഭൂരിപക്ഷം ജനങ്ങളും അതിനെ ന്യായീകരിക്കുന്നു എന്നതിന്റെ കാരണം നീതി ലഭിക്കാന്‍, ശിക്ഷ നടപ്പാക്കി കിട്ടാന്‍ ഉണ്ടാകുന്ന വലിയ കാലതാമസം ഒന്ന് മാത്രമാണ്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ പടികള്‍ എല്ലാം കടന്ന് അന്തിമ വിധി വരാന്‍ വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിരിക്കും. മാസങ്ങള്‍ നീളുന്ന പോലീസ് അന്വേഷണം, വിചാരണ കോടതിയിലെ മാസങ്ങള്‍, വര്‍ഷങ്ങള്‍ നീളുന്ന വിചാരണയും വിധിയും അതിനു മേല്‍ ഹൈക്കോടതിയിലെ അപ്പീല്‍, സുപ്രീം കോടതിയിലെ അപ്പീല്‍, ഇതിനൊക്കെ എടുക്കുന്നത് വര്‍ഷങ്ങള്‍. മുകളില്‍ പറഞ്ഞ 2011 ലെയും 2012 ലെയും കേസുകളുടെ അന്തിമ വിധി വരാന്‍ അഞ്ചാറു വര്‍ഷം എടുത്തത് നമ്മുടെ കണ്‍മുന്നില്‍ ഉണ്ടല്ലോ. ഇത്രയും കാലത്തിനിടയില്‍ ഉണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ ഇരയുടെയും അവരുടെ കുടുംബത്തെയും തളര്‍ത്തും. സാമൂഹ്യ നീതി ലഭിക്കാതെ അവര്‍ ഒറ്റപ്പെടുന്ന അനുഭവങ്ങളും ഉണ്ടാകും. നീതിപീഠങ്ങളില്‍ വിശ്വാസമില്ലാത്ത ഒരു മാനസിക അവസ്ഥയില്‍ അവര്‍ എത്തിച്ചേരും.
അത് മാത്രമല്ല. ഈ കാലയളവില്‍ കുറ്റവാളികള്‍ ജാമ്യം നേടി ജയിലിനു പുറത്തു സുഖജീവിതം നയിക്കുക ആയിരിക്കാം. ജാമ്യം ഇല്ലാതെ ജയിലിന് അകത്ത് എങ്കില്‍ പല സ്വാധീനം ഉപയോഗിച്ച് പരോളും മറ്റുമായി സുഖജീവിതം നയിക്കുക ആയിരിക്കാം. ഇക്കാലം അത്രയും കുറ്റാരോപിതര്‍ എന്ന ഒരു ലേബല്‍ മാത്രം പേറി പ്രതികള്‍ ജയിലിനകത്തോ പുറത്തോ ആയി ജീവിതം കഴിക്കും. അപ്പോഴും കേസ് തീര്‍പ്പാവാതെ ദുരിതവും പേറി ജീവിക്കുക ആയിരിക്കും ഇരയുടെ കുടുംബം.
നീളും നീതികിട്ടാന്‍
രാഷ്ട്രീയ ഇടപെടലുകള്‍ ആണ് ഇത്തരം കേസുകളില്‍ ഉണ്ടാവുന്നത് എന്ന് കാണാം. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അധികാര ദുര്‍വിനിയോഗം നടത്തി കേസുകള്‍ അട്ടിമറിക്കുന്നു. സിസ്റ്റര്‍ അഭയയെ കൊന്ന അച്ചന്മാരെയും കന്യാസ്ത്രീകളെയും രക്ഷിക്കേണ്ടത് സഭയുടെ ആവശ്യമായി. ഇല്ലെങ്കില്‍ അവിടെ നടക്കുന്ന ലൈംഗിക പീഡനങ്ങളും മറ്റു അനാശാസ്യ പ്രവൃത്തികളും പുറത്തുവരും. വോട്ട്ബാങ്ക് എന്ന നിലയിലും കോടികളുടെ കിലുക്കത്തിലും അത് രാഷ്ട്രീയക്കാര്‍ സമര്‍ത്ഥമായി ഉപയോഗിച്ച് അന്വേഷണം വഴി തിരിച്ചു വിട്ട് യഥാര്‍ത്ഥ പ്രതികളെയും ക്രിസ്ത്യന്‍ സഭയെയും രക്ഷിച്ചു. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന സ്വന്തം പാര്‍ട്ടിക്കാരെ രക്ഷിക്കേണ്ടത് പാര്‍ട്ടിയുടെ കടമയായി മാറുന്നു. സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുന്നു. സൂര്യനെല്ലി കേസില്‍ ഒരു പ്രമുഖ കോണ്‍ഗ്രസ്സുകാരന്‍ ആരോപണ വിധേയന്‍ ആയിരുന്നു. അവസാനം അയാളെ കോടതി വെറുതെ വിട്ടു. വാളയാര്‍ കേസില്‍ പ്രതികള്‍ സിപിഎം പാര്‍ട്ടിക്കാര്‍ ആയിരുന്നു. അവരെ സംരക്ഷിക്കേണ്ട ചുമതല പാര്‍ട്ടി ഏറ്റെടുത്തു. അതോടെ യഥാര്‍ത്ഥ പ്രതികള്‍ കുറ്റവിമുക്തരായി. കിളിരൂര്‍ കേസില്‍ ഒരു വിഐപി ഉണ്ടെന്ന് വി.എസ് അച്യുതാനന്ദന്‍ ആവര്‍ത്തിച്ചു പറഞ്ഞല്ലോ. അപ്പോള്‍ ഈ വിഐപിയെ രക്ഷിക്കുക എന്നതാണ് പാര്‍ട്ടി ധര്‍മം.
അന്വേഷണം അട്ടിമറിക്കുക, ശരിയായ രീതിയില്‍ അന്വേഷണം നടത്താതിരിക്കുക, തെളിവുകള്‍ ശേഖരിക്കാതിരിക്കുക, തെളിവുകള്‍ നശിപ്പിക്കുക, സാക്ഷി മൊഴി അനുകൂലമാക്കുക തുടങ്ങിയവയിലൂടെ കേസ് ദുര്‍ബ്ബലമാക്കും. അതിനായി അധികാരത്തിലിരിക്കുന്നവരുടെ വിശ്വസ്തരായ ഒരു കൂട്ടം ആളുകള്‍ എപ്പോഴും ഉണ്ട്. സാമ്പത്തികമായി കിട്ടുന്ന ഗുണം, പ്രൊമോഷന്‍ അങ്ങിനെ പലതും ഇവര്‍ക്ക് നല്‍കും. അഭയ കിണറ്റില്‍ വീണു, അടിവസ്ത്രം ഇല്ലായിരുന്നു, ബലാത്സംഗത്തിന് തെളിവുണ്ടായിരുന്നു എന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇവര്‍ മുക്കി. വിചാരണ കോടതിയില്‍ ഇവര്‍ നല്‍കുന്ന തെളിവുകള്‍ ആണ് വരുന്നത്. അത് പ്രതികള്‍ക്ക് അനുകൂലം ആയിരിക്കും. കേസ് വെറുതെ നീട്ടിക്കൊണ്ടു പോകാനും പ്രോസിക്യൂഷന് കഴിയും. കേസ് ഇങ്ങിനെ നീണ്ടു പോകും.
വിചാരണക്കോടതിയ്‌ക്കെതിരെ ഹൈക്കോടതിയില്‍, പിന്നെ സുപ്രീം കോടതിയില്‍. അങ്ങിനെ കേസ് വര്‍ഷങ്ങള്‍ നീളും.
ബലാത്സംഗ കേസുകളും പോക്‌സോ കേസുകളും ഉള്‍പ്പടെ 1,66,882 കേസുകളാണ് ഇന്ന് രാജ്യത്തെ കോടതികളില്‍ തീര്‍പ്പാക്കാന്‍ കിടക്കുന്നത്. കേസുകളുടെ ബാഹുല്യം പരിഗണിച്ച് 1023 അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍, 2019 ജൂലായില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കുട്ടികളുടെ (പോക്‌സോ ) കേസുകള്‍ കേള്‍ക്കാന്‍ ഇന്ത്യയില്‍ ഓരോ ജില്ലയിലും ഓരോ കോടതി സ്ഥാപിക്കാന്‍ സുപ്രീം കോടതി ഉത്തരവിടുകയും ചെയ്യുകയുണ്ടായി.
നീതി ലഭ്യമാകുന്നത് അനന്തമായി നീളുന്നു എന്നുള്ളതാണ് ഹൈദരാബാദ് പ്രതികള്‍ വെടിവച്ച് കൊല്ലപ്പെട്ടപ്പോള്‍ ജനങ്ങള്‍ അതില്‍ സന്തോഷം പ്രകടിപ്പിക്കാന്‍ ഇടയാക്കിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആവശ്യമായ നടപടികള്‍ തുടങ്ങിവച്ചു. നീതി ഒരിക്കലും ക്ഷിപ്രസാധ്യം ആകില്ല എന്നും അതൊരു പ്രതികാരത്തിന്റെ രൂപം ആകരുത് എന്നും പറഞ്ഞ ചീഫ് ജസ്റ്റീസ് എസ്. എ. ബോബ്‌ഡെ നീതിന്യായ വൃവസ്ഥിതി അതിന്റെ ന്യൂനതയും അനാസ്ഥയും മനസ്സിലാക്കണം എന്നു കൂടി പറഞ്ഞു. രാജ്യത്താകമാനം കോടതികളില്‍ തീര്‍പ്പു കല്‍പ്പിക്കാതെ കിടക്കുന്ന ലൈംഗിക ആക്രമണ കേസുകള്‍ വേഗത്തിലാക്കാന്‍ ജസ്റ്റീസ് സുബാഷ് റെഡ്ഡി, എം.ആര്‍ ഷാ എന്നീ സുപ്രീം കോടതി ജഡ്ജിമാരെ ഉള്‍പ്പെടുത്തി ഒരു ജുഡീഷ്യല്‍ കമ്മിറ്റി ഉണ്ടാക്കുകയും ചെയ്തു. വിചാരണ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തിലാക്കാന്‍ ഹൈക്കോടതിയുമായി ഏകോപിച്ച് ഈ കമ്മിറ്റി പ്രവര്‍ത്തിക്കും.
കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് ഇതില്‍ നടപടി എടുത്തത് സ്വാഗതാര്‍ഹമാണ്. എല്ലാ ബലാത്സംഗ ക്കേസുകളിലും പോക്‌സോ കേസുകളിലും 6 മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ചു സംസ്ഥാന ഹൈക്കോടതി ചീഫ് ജസ്റ്റീസുമാര്‍ക്കു മന്ത്രി കത്ത് എഴുതിയിട്ടുണ്ട്. അത്തരം കേസ്സുകളില്‍ അന്വേഷണം രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കണം എന്ന് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും കേന്ദ്ര മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 6 മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെങ്കില്‍ സമയ ബന്ധിതമായി അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കണം. അന്വേഷണം സംസ്ഥാന പോലീസിന്റെ കൈകളില്‍ ആണ്. സംസ്ഥാന ഭരണാധികാരികളുടെ താല്‍പ്പര്യം അന്വേഷണത്തെ ബാധിക്കും. വലിച്ചു നീട്ടേണ്ട കേസുകള്‍ നീട്ടും. കോടതിയ്ക്ക് അവിടെ ഒന്നും ചെയ്യാന്‍ കഴിയില്ല. അതുപോലെ പ്രതികളെ സഹായിക്കാന്‍ താല്പര്യമുള്ള കേസുകള്‍ ശരിയായ തെളിവില്ലാതെയോ, നിലനില്‍ക്കാത്ത തെളിവുകളോടെയോ കോടതിയില്‍ സമര്‍പ്പിക്കുന്നതും തടയാന്‍ കഴിയില്ല. സിപിഎം കാരായ പ്രതികളെ സഹായിക്കാന്‍ ശ്രമിച്ച വാളയാര്‍ കേസ് അതിനു ഉത്തമ ഉദാഹരണം ആണ്. പ്രതികളെ രക്ഷിക്കണം എന്ന ഉദ്ദേശ്യത്തോടു കൂടി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് മൂലം തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ കോടതി വെറുതെ വിട്ടു.
ഈ ന്യുനതകള്‍ എല്ലാം പരിഹരിച്ച് ഒരു സമഗ്രമായ നിയമം ആണ് വേണ്ടത്. സമയബന്ധിതമായി കേസുകളില്‍ വിധി പറയാന്‍, ശരിയായ തെളിവുകള്‍ കണ്ടു പിടിക്കാന്‍, കാലതാമസമില്ലാതെ ശിക്ഷാ വിധി നടപ്പാക്കാന്‍ പ്രത്യേക നിയമം ആവശ്യമാണ്. അന്വേഷണ റിപ്പോര്‍ട്ടുകളില്‍ മനഃപൂര്‍വം വരുത്തുന്ന തെറ്റുകളും കാല താമസവും പരിഹരിക്കാന്‍ കൂടി ഈ നിയമത്തില്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണം. ഇത്തരം ന്യുനത, മനഃപൂര്‍വം പ്രതികളെ രക്ഷിക്കാന്‍ വേണ്ടി നടത്തിയതാണ് എന്ന് കോടതികള്‍ക്ക് ബോധ്യപ്പെട്ടാല്‍, അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ ഉത്തരവാദികള്‍ ആകും എന്നൊരു സ്ഥിതി വന്നാല്‍ മാത്രമേ സമഗ്രമായ, സത്യസന്ധമായ അന്വേഷണം നടക്കൂ. വിഐപി കേസ് ആയ കിളിരൂര്‍ കേസില്‍ നാലാമത്തെ കുറ്റപത്രവും കോടതി തള്ളിയതു നമ്മള്‍ കണ്ടല്ലോ. അന്വേഷണത്തില്‍ കോടതി ഇടപെടില്ല, പക്ഷെ അന്വേഷണം നീതിപൂര്‍വം ആണ് എന്ന് കോടതിയ്ക്ക് ബോധ്യപ്പെടണം എന്ന് കൂടി പുതിയ നിയമത്തില്‍ ഉണ്ടാകണം.
നീതിവൈകുന്നതുമൂലം നിയമവ്യവസ്ഥ തന്നെ പ്രതിക്കൂട്ടിലാവുന്ന അനേകം കേസുകള്‍ നമ്മുടെ കണ്‍മുന്നില്‍ തന്നെ ഉണ്ട്. അതില്‍ ചിലത് മാത്രം ഉദ്ധരിക്കാം:
* 27 വര്‍ഷം ആയിട്ടും തീരുമാനമാകാതെ കിടക്കുന്ന സിസ്റ്റര്‍ അഭയ കേസ്.
1992 ലെ, സിസ്റ്റര്‍ അഭയയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്. ഇപ്പോഴും വിചാരണ നടക്കുന്നു. വളരെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രതികളായ അച്ചനും കന്യാസ്ത്രീയും ഈ അടുത്ത കാലത്ത് അറസ്റ്റില്‍ ആയതും അവരുടെ പേരില്‍ കേസ് എടുത്തതും. അതുവരെ അവരാരും പ്രതികളല്ല. ആത്മഹത്യ ആണെന്ന് വരുത്തിത്തീര്‍ത്തു. ഇക്കാലമത്രയും പ്രതികള്‍ സുഖിച്ചു ജീവിച്ചു.സുഖമായി മാന്യതയുടെ ളോഹക്കുള്ളില്‍ വാഴുക ആയിരുന്നു.
* 25 വര്‍ഷം പഴക്കമുള്ള 1996 ലെ സൂര്യനെല്ലി പീഡന കേസ്. 16 വയസ്സുള്ള പെണ്‍കുട്ടിയെ നാട് നീളെ കൊണ്ടുനടന്നു ലൈംഗികപീഡനം നടത്തിയ കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം. പ്രതികളുടെ അപ്പീല്‍ സുപ്രീംകോടതിയില്‍ ആണ് ഇപ്പോഴും എന്നാണറിയുന്നത്. ഒരാളെ ഒഴികെ എല്ലാ പ്രതികളെയും വെറുതെ വിട്ട കേരള ഹൈക്കോടതി ബെഞ്ചില്‍ ഉണ്ടായിരുന്ന ജസ്റ്റീസ് ബസന്ത് രഹസ്യ സംഭാഷണത്തില്‍ പറഞ്ഞത് ‘ഇതൊരു ബലാത്സംഗം അല്ല, ബാല വേശ്യാവൃത്തി ആണ്’ എന്നാണ്. ജസ്റ്റീസ് ദീപക് മിശ്ര, പിസി. പന്ത് എന്നിവര്‍ ചോദിച്ചത് 16 വയസുള്ള പെണ്‍കുട്ടി എന്തുകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചില്ല എന്നാണ്. 2018 ല്‍ സുപ്രീം കോടതി ഒരു പ്രതിയ്ക്കു 6 മാസത്തേയ്ക്ക് ജാമ്യം അനുവദിച്ചതാണ് അവസാനം കേട്ട വാര്‍ത്ത.
* 12 വര്‍ഷം പഴക്കമുള്ള മറ്റൊരു കേസ്സാണ് 2007ലെ ഇടുക്കി കൊലപാതകവും ബലാല്‍സംഗവും. പ്രതികള്‍ രാജേന്ദ്രനും ജോമോനും. വീട്ടില്‍ അതിക്രമിച്ചു കയറി 55 വയസ്സായ അമ്മയെയും 22 വയസ്സുകാരി മകളെയും ബലാത്സംഗം ചെയ്തു, കൊന്നു. രാജേന്ദ്രനെ 2012 ല്‍ തൊടുപുഴ കോടതി വധശിക്ഷക്കു വിധിച്ചു. 6 വര്‍ഷത്തിന് ശേഷം 2018 ല്‍ ഹൈക്കോടതി വധശിക്ഷ ശരിവച്ചു. ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ ജോമോനെ 12 വര്‍ഷത്തിന് ശേഷം 2019 ല്‍ തൊടുപുഴ കോടതി വധശിക്ഷയ്ക്കു വിധിച്ചു. ഈ കേസ് ഹൈക്കോടതിയും സുപ്രീം കോടതിയും ഒക്കെ കഴിഞ്ഞുവരുമ്പോള്‍ ഇനിയും വര്‍ഷങ്ങള്‍.
* 8 വര്‍ഷം മുമ്പ് 2011 ല്‍ യുവതിയെ കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിക്ക് വധ ശിക്ഷ കുറച്ചു സുപ്രീം കോടതി 7 വര്‍ഷം തടവ് ആക്കി. 8 വര്‍ഷമായി സുഖമായി ഭക്ഷണം കഴിച്ചു ജയിലില്‍ തടിച്ചു കൊഴുത്തു കഴിയുന്നു കുറ്റവാളി.
* 2 വര്‍ഷം മുന്‍പ് നടന്ന വാളയാര്‍ ബലാത്സംഗവും കൊലപാതകവും. 13 ഉം 6 ഉം വയസ്സായ രണ്ടു കുഞ്ഞു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു കൊല്ലുന്നു. ഉഭയ സമ്മത പ്രകാരം ഉള്ള ലൈംഗിക ബന്ധം ആണെന്ന് പ്രോസിക്യുഷന്‍. ലൈംഗിക ബന്ധം എന്താണ് എന്നറിയാത്ത 13 വയസ്സുള്ള കുട്ടി സമ്മതം കൊടുത്തുവത്രേ. പ്രതികളെ വെറുതെ വിടുന്നു. തെളിവ് ഇല്ല. ഇനിയും നൂറു കണക്കിന് ഇത്തരത്തിലുള്ള കേസുകള്‍ ഉണ്ട്.