മഹാഭാരതയുദ്ധത്തിന് ഹേതുവാകുന്ന ദുര്യോധനവൈരം! ദുര്യോധനന് പാണ്ഡവരോട് പ്രത്യേകിച്ച് ഭീമനോടുള്ള പക ചെറുതിലേ തുടങ്ങിയതാണ്. എന്നാല്‍ അതുമാത്രമാണ് ഇത്ര വലിയ യുദ്ധമായ് പരിണമിച്ചതെന്ന് പറഞ്ഞാല്‍ ശരിയാവില്ല. പിന്നീടുണ്ടായ അനേകം കാര്യകാരണങ്ങള്‍ അതിന് വളം വെച്ചുവെങ്കിലും ഏറ്റവും പ്രധാനമായ സംഗതി പാണ്ഡവരുടെ ഇന്ദ്രപ്രസ്ഥത്തില്‍ ദുര്യോധനനുഭവപ്പെട്ട കൊടിയ അപമാനമായിരുന്നു. കുരുക്ഷേത്രയുദ്ധകാരകമായ തായ്‌വേര് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത് വാസ്തവത്തില്‍ അവിടെനിന്നാണ്.
അരക്കില്ലത്തില്‍ നിന്ന് രക്ഷപ്പെട്ട്, ദ്രൗപദിയേയും വരിച്ച് പാണ്ഡവര്‍ വീണ്ടും ഹസ്തിനപുരത്തില്‍ ധൃതരാഷ്ട്രസവിധം എത്തിയപ്പോള്‍ അനുരഞ്ജനം എന്ന നിലയിലാണ് ധൃതരാഷ്ട്രര്‍ പാതിഭാഗം ഇന്ദ്രപ്രസ്ഥം അവര്‍ക്ക് കൊടുക്കുന്നത്. ഭൂമിശാസ്ത്രപരമായ് ഏറെ കുരുക്കുള്ളതും സുഖകരമല്ലാത്ത ഭൂമികയുമായിരുന്നു ഇന്ദ്രപ്രസ്ഥം. പക്ഷേ പാണ്ഡവര്‍ അവരുടെ അദ്ധ്വാനംകൊണ്ടും പ്രയത്‌നംകൊണ്ടും തങ്ങളുടെ രാജ്യം മനോഹരവും സമ്പന്നവുമാക്കി. മുമ്പൊരിക്കല്‍ അര്‍ജ്ജുനന്‍ ചെയ്ത ഒരു ഉപകാരത്തിന് നന്ദിസൂചകമായി ദേവശില്‍പി വിശ്വകര്‍മ്മാവിന്റെ മകന്‍ മയന്‍ ദേവലോകത്തിനോട് സാമ്യമുള്ള ആരേയും അതിശയിപ്പിക്കുന്ന ‘ഇന്ദ്രപ്രസ്ഥം’ എന്ന് നാമകരണം ചെയ്ത ഒരു നഗരി പാണ്ഡവര്‍ക്ക് പണിതുകൊടുത്തു. അതായിരുന്നു പാണ്ഡവരുടെ തലസ്ഥാനം. ഇന്ദ്രപ്രസ്ഥത്തിന്റെ ഖ്യാതി ആര്യാവര്‍ത്തം മുഴുവന്‍ വ്യാപിച്ചു. ഇഹത്തില്‍ അതുവരെയില്ലാത്ത ആ വാസ്തുശില്പം കാണാന്‍ ആളുകള്‍ അങ്ങോട്ടു മത്സരബുദ്ധിയോടെ പ്രവഹിച്ചു. ദുര്യോധനനും ഇരിക്കപ്പൊറുതി കിട്ടിയില്ല. ഉപചാരമനുസരിച്ച് പാണ്ഡവരുടെ തലസ്ഥാനം ഒന്നുകണ്ടുകളയാം! ദുര്യോധനന്‍ സഹോദരങ്ങളേയും കൂട്ടി അങ്ങോട്ടു തിരിച്ചു. അവിടെ തന്റെ രാജ്യമായ ഹസ്തിനപുരത്തിലെങ്ങും കാണാത്ത കലാവിരുതുകള്‍ കണ്ട് ദുര്യോധനന്‍ അത്ഭുതം പൂണ്ടു. പതിനായിരം മുഴം നീളവും അത്രതന്നെ വീതിയുമുള്ള സഭയായിരുന്നു ഇന്ദ്രപ്രസ്ഥം. അതിന്റെ ശോഭയുടെ മുന്നില്‍ സൂര്യശോഭപോലും മങ്ങിപ്പോകുന്നു. വേണമെങ്കില്‍ ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് അഴിച്ചുമാറ്റി പണിയാന്‍ കൂടി കഴിയുന്ന തരത്തിലായിരുന്നു നിര്‍മ്മിതി. രത്‌നങ്ങള്‍ പതിച്ച പടിക്കെട്ടുകളും സ്ഫടികംപോലെ തിളങ്ങുന്ന പ്രാകാരങ്ങളും വജ്രനിര്‍മ്മിതമായ തൂണുകളും കണ്ട് കണ്ണഞ്ചിയതിനാല്‍ സ്ഥലജലവിഭ്രമമുണ്ടായി നിരവധി അബദ്ധങ്ങള്‍ അവിടെവെച്ച് ദുര്യോധനന് പറ്റി. സഭയിലൂടെ നടക്കുമ്പോള്‍ സ്ഫടികമയമായ ഒരു തളത്തില്‍ ജലാശയമാണെന്നു കരുതി വസ്ത്രം തെറുത്ത് പിടിച്ചുകൊണ്ട് കാല്‍ വെച്ചു. മറ്റൊരിടത്ത് തറയാണെന്ന് കരുതി കാല്‍വെച്ച് ആഴമേറിയ തടാകത്തില്‍ തലകുത്തിവീണു. ഇതുകണ്ട് രസിച്ച് ചിരിക്കാന്‍ ദ്രൗപദി തോഴിമാരോടൊത്ത് സഭയില്‍ വന്നുചേര്‍ന്നു. ദ്രൗപദി പരിഹസിച്ചു: ‘അന്ധന്റെ മകനും അന്ധന്‍ തന്നെ!’ അപമാനഭാരത്താല്‍ ദ്രൗപദിയുടേയും പാണ്ഡവരുടേയും നേര്‍ക്ക് നോക്കാന്‍പോലും പിന്നെ ദുര്യോധനന് കഴിഞ്ഞില്ല. മറ്റൊരുവേള സ്ഫടികം കൊണ്ടുള്ള ഭിത്തിയില്‍ അറിയാതെ ചെന്ന് തലയടിച്ച് ആളുടെ കിരീടം താഴെ വീണുപോയി. കിരീടം കുനിഞ്ഞെടുത്തപ്പോള്‍ ദ്രൗപദിയുടെ മദിപ്പിക്കുന്ന കാലുകളില്‍ കുമ്പിടുന്നതുപോലെ ദുര്യോധനനുഭവപ്പെട്ടു. ജലമേത്, തറയേത്, ചുമരേത് എന്ന് തിരിച്ചറിയാനാകാതെ കൂടുതല്‍ അമളി പറ്റെണ്ടെന്ന് കരുതി മുഴുവന്‍ കാണാതെ സുയോധനന്‍ സഹോദരങ്ങളുമായ് തിരിച്ചുപോന്നു.
കറുത്ത ഊര്‍ജ്ജം അഥവാ ശകുനി
പാണ്ഡവരുടെ രക്ഷാപുരുഷന്‍ എന്നും ശ്രീകൃഷ്ണനായിരുന്നു. ജീവിതത്തിലെ പല കുരുക്കുകളും അവരഴിക്കുന്നത് ശ്രീകൃഷ്ണനെ ആശ്രയിച്ചാണ്. ഈ രീതിയില്‍ നോക്കുമ്പോള്‍ കൗരവരുടെ ബുദ്ധികേന്ദ്രം ശകുനിയായിരുന്നു. ശ്രീകൃഷ്ണനും ശകുനിയും തമ്മിലുള്ള ബലാബലമാണ് മഹാഭാരതയുദ്ധത്തിന്റെ അന്തര്‍ധാര. ആയുധബലംകൊണ്ടും ജ്ഞാനംകൊണ്ടും വ്യക്തിത്വം കൊണ്ടും അളക്കുമ്പോള്‍ ശകുനി കൃഷ്ണന്റെ മുമ്പില്‍ വട്ടപൂജ്യം. എന്നിട്ടും ഈ ശകുനി കൃഷ്ണനോട് ആശയപരമായി മല്ലിടുന്നതെങ്ങനെ?
കുരുട്ടുബുദ്ധി ശകുനിക്ക് ജന്മസിദ്ധമായിരുന്നു. മാത്രമല്ല ഒരു പ്രത്യേകതരം ഭാഗ്യവും അയാളെ തുണച്ചിരുന്നു. തന്നിലെ ആ സാധ്യത ശകുനി ചെറുപ്പത്തിലേ മനസ്സിലാക്കി ഊട്ടിയെടുത്തു.
ആധുനികലോകത്തെ തന്നെ നിരീക്ഷിച്ചാലറിയാം. ചിലര്‍ ചൂണ്ടയിടുകയാണെങ്കില്‍ മീന്‍ വേഗം കുടുങ്ങും. ചിലര്‍ക്ക് ഒരിക്കലും മീന്‍ കിട്ടുകയില്ല. ചിലര്‍ പ്രാകിയാല്‍ അതച്ചട്ടാണ്. കരിനാക്കന്മാരെന്ന് നാമവരെ വിളിക്കും. ചൂതാട്ടം പോലുള്ള കളികളില്‍ തുടരെതുടരെ ജയിക്കുന്നവരെ കാണാം. ഇതും പ്രകൃതിപരമായ വ്യതിരിക്തതയാണ്. ഒരു കാലമെത്തുമ്പോള്‍ ഈ പ്രത്യേകത നഷ്ടപ്പെടുകയുമാവാം. പ്രസ്തുതഗണക്കാരനായിരുന്നു ശകുനി. അയാള്‍ തന്റെയീ പ്രത്യേകതയെ ഉപാസനകളിലൂടെയും അക്ഷഹൃദയമന്ത്രത്തിലൂടെയും കൂടുതല്‍ മൂര്‍ച്ചയോടെ മുതല്‍ക്കൂട്ടാക്കി. ആ തരത്തിലുള്ള സകല ശാസ്ത്രവിധികളും അഭ്യസിച്ചു. ഒരിക്കലും അസ്ത്രശസ്ത്രങ്ങളായിരുന്നില്ല ശകുനിയുടെ ആയുധം. ഇത്തരത്തിലുള്ള കറുത്ത ഊര്‍ജ്ജമായിരുന്നു. അപ്രകാരം ഭാഗ്യം കൊണ്ടുള്ള ഒരു കളിയില്‍ അയാളെ തോല്‍പിക്കാനര്‍ക്കും ആവില്ല. ശ്രീകൃഷ്ണനെ പോലുള്ള മഹാപുരുഷന്റെ മുന്നിലും ശകുനി ഇടിച്ചുനിന്നതിങ്ങനെയാണ്.
ദുര്യോധനന്‍ ഇന്ദ്രപ്രസ്ഥം കാണാന്‍ പോയി അപമാനിതനായി മടങ്ങിവന്നതുമുതല്‍ അയാള്‍ ഊണും ഉറക്കവുമില്ലാതെ എരിപൊരികൊണ്ട് വിരക്തനായ് തീര്‍ന്നു. എങ്ങനെ പാണ്ഡവരോടും ദ്രൗപദിയോടും പ്രതികാരം നിര്‍വ്വഹിക്കാം? യുദ്ധം ചെയ്തവരെ ജയിക്കുക ദുഷ്‌കരം. ദുര്യോധനന്റെ അന്ത:സംഘര്‍ഷവും നീറ്റലും കണ്ട് മാതുലന്‍ ശകുനി ആശ്വസിപ്പിക്കുന്നു: ‘നിനക്കേറ്റ പ്രതികാരത്തിന് നൂറിരട്ടി തിരിച്ചുനല്‍കി പകരം വീട്ടാന്‍ ഞാന്‍ നിന്നെ സഹായിക്കാം; കരുത്തുകൊണ്ടല്ല, ബുദ്ധികൊണ്ട്.’ ദുര്യോധനന് അല്പം സമാധാനമായി. മാതുലന്‍ പറഞ്ഞു പറ്റിക്കുകയില്ല, മരുമകനോടത്രയും വാത്സല്യമുണ്ട്. ദുര്യോധനന് മുന്നില്‍ ശകുനി പദ്ധതികള്‍ വിശദീകരിക്കുന്നു: ഇന്ദ്രപ്രസ്ഥം പോലൊരു സഭ ഹസ്തിനപുരത്തിലും പണി കഴിപ്പിക്കണം. അതുകാണാന്‍ പാണ്ഡവരെ വിളിക്കുക. ഉപചാരങ്ങള്‍ കഴിഞ്ഞ് വിശ്രമിക്കും വേളയില്‍ ചൂതുകളിക്കാന്‍ യുധിഷ്ഠിരനെ ക്ഷണിക്കണം. ക്ഷത്രിയന് യുദ്ധം പോലെതന്നെ പ്രധാനമാണ് ദ്യൂതവും. യുധിഷ്ഠിരന് ഒഴിഞ്ഞുമാറാനാവില്ല. കളി ദുര്യോധനനും യുധിഷ്ഠിരനും തമ്മില്‍. പക്ഷേ പകിടയെറിയുന്നത് താനായിരിക്കുമെന്ന് ശകുനി. ആ വ്യവസ്ഥയിലാകണം കളി. ദ്യൂതത്തില്‍ ശകുനിയെ വെല്ലാന്‍ ഒരു ശക്തിക്കുമാകില്ല. പാണ്ഡവരെ തോല്‍പിച്ച് അവരെക്കൊണ്ട് ദുര്യോധനന്റെ കാല് നക്കിക്കാം. ദ്രൗപദിയുടെ മാനത്തെ മെതിക്കാം.
ദുര്യോധനന് സന്തോഷവും പ്രതീക്ഷയുമായി. ധൃതരാഷ്ട്രരുടെ മുന്നിലവതരിപ്പിച്ച് സഭ നിര്‍മ്മിക്കാനുള്ള അനുമതി അയാള്‍ നേടി. ഈ സമയം ശകുനി ദുശ്ശാസനനേയും കൂട്ടി മരണപ്പെട്ട ജരാസന്ധന്റെ മഗധയിലെത്തുന്നു. അവിടെനിന്ന് പാണ്ഡവരോടുള്ള പകയോടെ മരിച്ച ജരാസന്ധന്റെ അസ്ഥികള്‍ സംഘടിപ്പിക്കുന്നു. ഒരുവന്‍ മൃതിയടഞ്ഞാലും അതിന് കാരണമായ ശത്രുവിനോടുള്ള പകയും എതിരോര്‍ജ്ജവും ആളുടെ ഓരോ അണുവിലും ത്രസിക്കും. കണിശതക്കു വേണ്ടി ആ ഊര്‍ജ്ജവും കൂടി ഉപയോഗപ്പെടുത്താന്‍ ജരാസന്ധന്റെ അസ്ഥികള്‍ കൊണ്ടാണ് ശകുനി സ്വര്‍ണ്ണം കെട്ടിയ പകിട നിര്‍മ്മിക്കുന്നത്.
പദ്ധതിപ്രകാരം സഹോദരരോടും പാഞ്ചാലിയോടുമൊപ്പം സഭയിലെത്തിയ യുധിഷ്ഠിരനെ ചൂതുകളിക്കാന്‍ ദുര്യോധനന്‍ നിര്‍ബന്ധിതനാക്കുന്നു. ശകുനിയെറിഞ്ഞ ഓരോ പകിടയിലും യുധിഷ്ഠിരന്റെ ഓരോ സമ്പാദ്യമായി നഷ്ടപ്പെടുന്നു. യുധിഷ്ഠിരന് വാശിയേറുന്നു. പണയത്തില്‍ രാജ്യവും ഭൗതികമായതെല്ലാതും നഷ്ടപ്പെടുമ്പോള്‍ അടുത്ത കളിയില്‍ ജയിച്ചാല്‍ നഷ്ടപ്പെട്ടതെല്ലാം തരാമെന്ന് പറഞ്ഞ് ശകുനി പ്രലോഭിപ്പിക്കുന്നു. ഒടുവില്‍ സഹോദരരേയും പത്‌നിയേയും തന്നെതന്നെയും ഘട്ടംഘട്ടമായ് ധര്‍മ്മപുത്രര്‍ പണയം വെക്കുന്നു. സര്‍വ്വസ്വവും നഷ്ടം. പഞ്ചപാണ്ഡവരും ദ്രൗപദിയും ഇനി ദുര്യോധനന്റെ അടിമകള്‍. ധര്‍മ്മം വ്രതനിഷ്ഠയാക്കിയ യുധിഷ്ഠിരനൊരിക്കലും വാക്ക് തെറ്റിക്കാനാവില്ല. ആ സഭയില്‍ ദ്രോണരുടേയും ഭീഷ്മരുടേയും ക്ഷണിക്കപ്പെട്ട് വന്നുചേര്‍ന്ന അനേകം രാജാക്കന്‍മാരുടേയും പ്രജാപ്രതിനിധികളുടേയും മുമ്പില്‍ വെച്ച് ഏറ്റവും അധാര്‍മ്മികവും മ്ലേച്ഛവുമായ രീതിയില്‍ വിവസ്ത്രവരെയാക്കാന്‍ നോക്കി തന്റെ ദാസിയായ് തീര്‍ന്ന ദ്രൗപദിയെ ദുര്യോധനന്‍ അപമാനിക്കുന്നു; ഇന്ദ്രപ്രസ്ഥത്തില്‍ അയാള്‍ക്കേറ്റ അവമതിപ്പിന്റെ കലി അടങ്ങുംവരെ. സത്യബന്ധിതരും ധര്‍മ്മബന്ധിതരുമായ പാണ്ഡവര്‍ക്കും ഭീഷ്മദ്രോണാദികള്‍ക്കും ആ സന്ദര്‍ഭത്തില്‍ എതിര്‍ക്കാനാവുന്നില്ല. സാഹചര്യം പാശബാണത്തേക്കാള്‍ കരുത്തുറ്റ ബന്ധനമാണ്!
ഒടുക്കം വ്യവസ്ഥവെച്ച് പന്ത്രണ്ടു വര്‍ഷത്തെ കാനനവാസവും ഒരു വര്‍ഷത്തെ അജ്ഞാതവാസവും നല്‍കി തന്നേക്കാള്‍ ശക്തരായ പാണ്ഡവരേയും പത്‌നിയേയും രാജ്യഭ്രഷ്ടരാക്കാനും ദുര്യോധനന് കഴിഞ്ഞു. എല്ലാം ശകുനി എന്ന കടുംജന്മത്തിന്റെ പിന്‍ബലത്താല്‍. ആയുധശേഷിയേയും ആള്‍ബലത്തേയും സ്വാധീനത്തേയുമൊക്കെ താല്‍ക്കാലികമായി വെല്ലാന്‍ ചിലപ്പോള്‍ ഒരു മനുഷ്യന്റെ കുടിലബുദ്ധികൊണ്ട് കഴിയും. അതിനുദാഹരണമാണ് മഹാഭാരതത്തിലെ ശകുനി.
ഈശ്വര സാക്ഷാത്കാരത്തിന്റെ വിഭിന്ന ഭാവങ്ങള്‍
കൗശികന്‍ എന്നൊരു ബ്രാഹ്മണനുണ്ടായിരുന്നു. അദ്ദേഹം താപസനായിരുന്നെങ്കിലും ക്രോധത്തെ പൂര്‍ണ്ണമായ് ജയിക്കാനായിരുന്നില്ല. ഒരിക്കല്‍ പതിഭക്തി വ്രതനിഷ്ഠയാക്കിയ ഒരു സ്ത്രീയുടെ പക്കല്‍ അദ്ദേഹം ഭിക്ഷ യാചിച്ചുചെന്നു. ആ സ്ത്രീ കൗശികന് ധാന്യമെടുക്കാന്‍ പോയ സന്ദര്‍ഭത്തില്‍ ഭക്ഷണത്തിനായ് അവരുടെ ഭര്‍ത്താവും വന്നുചേര്‍ന്നു. കഠിനജോലി ചെയ്ത് നന്നേ വിശന്നുവലഞ്ഞ് വന്ന ഭര്‍ത്താവിനെ കണ്ടപ്പോള്‍ കൗശികന്റെ കാര്യം മറന്ന് അവര്‍ ഭര്‍തൃശുശ്രൂഷയില്‍ മുഴുകി. അവര്‍ ഭര്‍ത്താവിന് ആഹാരം വിളമ്പിക്കൊടുത്ത്, അദ്ദേഹം ഊണുകഴിഞ്ഞ് എണീറ്റശേഷമാണ് പുറത്ത് ഭിക്ഷക്കായ് കാത്തുനിര്‍ത്തിയ ബ്രാഹ്മണനെക്കുറിച്ച് പിന്നെ ഓര്‍ത്തത്. ഭിക്ഷയുമായി കൗശികന്റെ അടുക്കലേക്കോടിയെത്തിയപ്പോള്‍ കൗശികന്‍ ക്ഷോഭിച്ചു: ‘ഇത്രയും താമസമുണ്ടാകുമെങ്കില്‍ എന്തിനെന്നെ കാത്തുനിര്‍ത്തി? ഒരു താപസ്സന്റെ ഓരോ നിമിഷവും ഈശ്വരസാക്ഷാത്കാരത്തിനുള്ളതാണ്. ഗതികേടുകൊണ്ട് ഞാന്‍ നിങ്ങളുടെ പക്കല്‍വന്നു. ബ്രാഹ്മണശാപത്തെ പറ്റിയുള്ള ധാരണ വല്ലതും നിങ്ങള്‍ക്കുണ്ടോ?’ സ്ത്രീ അതിന് പ്രതിവചിച്ചു: ‘ക്ഷമിക്കണം. ഭര്‍തൃ ശുശ്രൂഷ കഴിഞ്ഞേ എനിക്കെന്തുമുള്ളൂ. എന്റെ ദൈവവും രക്ഷിതാവും മഹാദേവനും പതി തന്നെ. അദ്ദേഹത്തെ പരിചരിക്കുമ്പോള്‍ ഞാനനുഭവിക്കുന്ന ആനന്ദത്തിന് തുല്യമായ് മറ്റൊന്നുമില്ല. ആ സമയം സാക്ഷാല്‍ മഹാവിഷ്ണു എഴുന്നെള്ളിയാല്‍ പോലും ഞാന്‍ രണ്ടാമതായേ കാണൂ. അതിനാല്‍ ഞാന്‍ ബ്രാഹ്മണശാപത്തെ ഭയക്കുന്നില്ല. ഉറപ്പാണ്, എന്റെ പാതിവ്രതനിഷ്ഠയേക്കാള്‍ കുറവായിരിക്കും അങ്ങയുടെ തപോഫലം. ഭിക്ഷ സ്വീകരിച്ചാലും.’
അതുവരെ തിളച്ചുമറിഞ്ഞിരുന്ന ക്രോധം കൗശികനില്‍ പെട്ടെന്ന് അടങ്ങി. മുന്നിലുള്ള സാധ്വിയില്‍ നിന്ന് കേട്ടതെല്ലാം താനിതുവരെ നേടാത്ത ധര്‍മ്മപ്രമാണമാണെന്ന് അയാള്‍ക്ക് തോന്നിപ്പോയി. കൗശികന്‍ ഭിക്ഷ സ്വീകരിച്ച് അവരെ വണങ്ങി. അപ്പോള്‍ സ്ത്രീ ഇത്ര കൂടി സൂചിപ്പിച്ചു: ‘ബ്രാഹ്മണനായ് പിറന്നതുകൊണ്ടോ, നിത്യവും വേദാധ്യായം നടത്തിയതുകൊണ്ടോ മാത്രം കാര്യമില്ല. ജ്ഞാനസമ്പാദനവും ധര്‍മ്മവിചാരവും മെച്ചപ്പെടുത്താനാഗ്രഹിക്കുന്നുവെങ്കില്‍ അങ്ങ് മിഥിലയില്‍ പോയി ധര്‍മ്മവ്യാധനെ കാണൂ. ഇതെന്റെ വെളിപാടാണ്. പിഴക്കില്ല.’
തന്റെ കുറവുകള്‍ നികത്താന്‍ തന്നെ കൗശികന്‍ ഉറച്ചു. ‘ധര്‍മ്മവ്യാധന്‍’ എന്നുരുവിട്ട് കൊണ്ട് അദ്ദേഹം മിഥിലയിലേക്ക് തിരിച്ചു. ധര്‍മ്മവ്യാധനെ അന്വേഷിച്ച് കണ്ടുകിട്ടിയപ്പോള്‍ കൗശികന്റെ മുഖം ചുളിഞ്ഞു. ഒരു അറവുശാലയിലെ ഇറച്ചിവെട്ടുകാരന്‍! ഒരു ബ്രാഹ്മണന് കശാപ്പുശാലയില്‍ കാത്തുനില്‍ക്കേണ്ടിവരുക! സ്വന്തം ഗതികേടോര്‍ത്ത് കൗശികന്‍ ഉരുകി. തന്റെ ജോലി തീര്‍ന്നപ്പോള്‍ ധര്‍മ്മവ്യാധന്‍ കൗശികനേയും കൂട്ടി വീട്ടിലേക്ക് നടന്നു. ആ സന്ദര്‍ഭത്തില്‍ കൗശികന്‍ തന്റെ അപ്രിയം അറിയിച്ചു: ‘മാംസവ്യാപാരം അങ്ങയെപ്പോലൊരാള്‍ക്ക് യോജിച്ചതല്ല. ഈ ക്രൂരപ്രവര്‍ത്തി കണ്ടിട്ട് എനിക്ക് വല്ലായ്മ തോന്നുന്നു.’
വ്യാധന്‍: ‘ഈ തൊഴില്‍ ഞാന്‍ സ്വന്തം ഇഷ്ടത്തിന് സ്വീകരിച്ചതല്ല. ഒരുവന്റെ തൊഴിലേതെന്ന് നിശ്ചയിക്കുന്നത് അയാള്‍ മാത്രമല്ല, പ്രകൃതികൂടിയാണ്. എങ്ങനെ കുതറിയാലും പ്രകൃതിയുടെ തീരുമാനത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ല. ഇത്രകാലം എനിക്കും കുടുംബത്തിനും അന്നംതന്ന എന്റെ ഈ തൊഴിലിനെ ഞാനൊരിക്കലും നിന്ദിക്കില്ല. ഞാന്‍ ഇറച്ചിവെട്ടുന്നു എന്നേയുള്ളൂ. ഒന്നിനേയും ഹിംസിക്കുന്നില്ല. ചിലര്‍ എന്നെ പഴിക്കുന്നു, ചിലര്‍ പുകഴ്ത്തുന്നു. എല്ലാവരോടും ഞാന്‍ ഒരേ രീതിയില്‍ പെരുമാറുന്നു. ശുദ്ധം മനസ്സിന്റെ ലോലതലങ്ങളിലാണ് വേണ്ടത്. ഒരാളുടേയും തൊഴില്‍ കണ്ട് മാത്രം അയാളെ വിലയിരുത്തരുത്. ബ്രഹ്മര്‍ഷികളില്‍വെച്ച് ശ്രേഷ്ഠനായ അഗസ്ത്യന്‍ നഹുഷമഹാരാജാവിന്റെ പല്ലക്ക് ചുമട്ടുകാരനും ദ്വാരപാലകനുമായിട്ടുണ്ട്.’
അപ്പോഴേക്കും അവര്‍ ധര്‍മ്മവ്യാധന്റെ വീട്ടിലെത്തി കഴിഞ്ഞിരുന്നു. അവിടെയെത്തിയ വ്യാധന്‍ ദേഹശുദ്ധി വരുത്തി അതിഥിയുടെ കാലുകള്‍ കഴുകി. ഏറെ മതിപ്പുള്ളതും കുലീനവുമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. മാതാപിതാക്കളോടുള്ള ധര്‍മ്മവ്യാധന്റെ കരുതലും പരിചരണവും കണ്ടപ്പോള്‍ കൗശികന്റെ കണ്ണുകള്‍ നിറഞ്ഞു. അവിടെവെച്ച് കാമക്രോധാദികള്‍ അടക്കുന്നതിനെപറ്റിയും ധര്‍മ്മത്തിന്റെ സൂക്ഷ്മഗതിയെ കുറിച്ചുമൊക്കെ വ്യാധന്‍ ബ്രാഹ്മണനെ ഉപദേശിച്ചു. ഒടുവില്‍ വ്യാധന്‍ കൗശികനോട് പറഞ്ഞു: ‘മാതാപിതാക്കളാണ് എന്റെ ദേവകള്‍. മറ്റുള്ളവര്‍ ദേവകള്‍ക്ക് ചെയ്യുന്നതെല്ലാം ഞാന്‍ ഇവരോട് ചെയ്യുന്നു. ഇവരെ ആരാധിക്കുന്നതിലാണ് എന്റെ ശ്രേയസ്സ്.’
കൗശികന് തൃപ്തിയായി. പോരാന്‍ നേരം ഭിക്ഷ യാചിച്ച് ചെന്നപ്പോള്‍ കണ്ട പതിവ്രതയെ പറ്റിയും വ്യാധനെ അറിയിച്ചു. ആ സ്ത്രീയാണ് തന്നെയിവിടേക്ക് അയച്ചതെന്നും ഇത്രയും ജ്ഞാനം അവര്‍ക്കെങ്ങനെ കിട്ടിയെന്നും ആരാഞ്ഞു.
വ്യാധന്‍ വിശദീകരിച്ചു: ‘അവര്‍ അസാധാരണമായ മഹിളാരത്‌നമാണ്. പതിഭക്തി തന്നെ അവരുടെ തപസ്സ്. ഈ ലോകത്ത് ഏറ്റവും ഭാഗ്യമുള്ള ഭര്‍ത്താവ് അവരുടെ പുരുഷനാണ്. അദ്ദേഹം വൃദ്ധനും ദരിദ്രനുമാണ്. ഭവനനിര്‍മ്മാണത്തിന് വേണ്ട മണ്‍കട്ടകളുണ്ടാക്കലാണ് അദ്ദേത്തിന്റെ ജോലി. കൊടുംവെയിലത്തും അതിവൃഷ്ടിയിലുമൊക്കെ ആള്‍ ജോലിചെയ്യുന്നു. പക്ഷേ അദ്ദേഹത്തിനൊരിക്കലും അതൊരു മുഷിപ്പോ, ഭാരമോ ആയി അനുഭവപ്പെടുന്നില്ല. ഭര്‍ത്താവ് ജോലി ചെയ്യുമ്പോഴൊക്കെ ആ പതിവ്രത അദ്ദേഹത്തിന്റെ ക്ഷമതക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ഉപവാസമെടുക്കുകയും ചെയ്യുന്നു. ഏറ്റവും സ്വാദിഷ്ഠമായ ഭക്ഷണം അവര്‍ ഭര്‍ത്താവിന് ഉണ്ടാക്കി കാത്തിരിക്കുന്നു. അദ്ദേഹം കഴിച്ചതിന് ശേഷം മാത്രം അവര്‍ ഭക്ഷിക്കുന്നു. ഭര്‍ത്താവിനെ ഉപാധികളില്ലാതെ ശുശ്രൂഷിക്കുകയും പരിചരിക്കുകയും ചെയ്യുന്നു. ഭര്‍ത്താവ് മാത്രമല്ല ഒരേസമയം അവര്‍ക്കയാള്‍ മകനും അച്ഛനും സഹോദരനും മാതുലനുമൊക്കെയാണ്. ആ ദമ്പതികള്‍ക്ക് മക്കളുണ്ടായിരുന്നത് അകാലത്തിലെ മരിച്ചുപോയി. സന്താനലബ്ധിക്കൊഴികെ അവര്‍ വിഷയസുഖത്തില്‍ മുഴുകിയിട്ടില്ല. ത്യജിച്ച എല്ലാ സുഖവും ഭര്‍തൃശുശ്രൂഷ എന്ന തപസ്സും ചേര്‍ന്ന് അനേകം മടങ്ങ് പുണ്യഫലം അവരാര്‍ജ്ജിച്ചിരിക്കുന്നു. നിങ്ങളവരെ ശപിച്ചിരുന്നാലും അതവരിലേയ്ക്കുമായിരുന്നില്ല. തന്നേക്കാള്‍ തപോഫലം കൂടിയ ആളെ ആര്‍ക്കും ശപിക്കാനാവില്ല. ആ സാധ്വിയെ ഒരിക്കല്‍കൂടി ചെന്ന് കണ്ടുനോക്കൂ. അപ്പോള്‍ താങ്കള്‍ക്കവരുടെ ശിരസ്സിന് ചുറ്റും ഒരു ദിവ്യവലയം ദര്‍ശിക്കാം. കാരണം താങ്കളുടെ അജ്ഞാനമെല്ലാം മാറിപ്പോയിരിക്കുന്നു.’
നാല് കാര്യങ്ങളാണ് ഇക്കഥയില്‍ നിന്ന് സ്വാംശീകരിക്കേണ്ടത്.
ഈശ്വര സാക്ഷാത്കാരത്തിന് അനവധി മാര്‍ഗ്ഗങ്ങളുണ്ട്. ഈശ്വരനെ നേരിട്ട് ആരാധന ചെയ്യുന്നതിനേക്കാള്‍ പുണ്യം അവശനേയോ, സമൂഹത്തേയോ ശുശ്രൂഷിക്കുന്നതിലൂടെ നേടാം.
തൊഴിലല്ല ഒരാളുടെ മഹത്വം നിര്‍ണ്ണയിക്കുന്നത്.
കോപത്തെ അടക്കാനാകാത്ത വ്യക്തി എത്ര തപം ചെയ്താലും പൂര്‍ണ്ണതയില്ല.
സുഖഭോഗങ്ങള്‍ ത്യജിച്ച് ആ ഊര്‍ജ്ജം ആത്മസാക്ഷാത്കാരത്തിന് മുതല്‍ക്കൂട്ടാക്കാം.
(അവസാനിച്ചു)





















