ഗാന്ധിജിയുടെ ബ്രഹ്മചര്യ
പരീക്ഷണങ്ങള്‍
പ്രൊഫ. ടി.പി. സുധാകരന്‍
കറന്റ് ബുക്‌സ്, തൃശ്ശൂര്‍
പേജ്: 143 വില: 225 രൂപ
ഫോണ്‍: 9447087681
‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ എന്ന ഗാന്ധിജിയുടെ ആത്മകഥയാണ് ഏറ്റവും പ്രചാരത്തിലുള്ള പുസ്തകം. എന്നാല്‍ അദ്ദേഹത്തിന്റെ ആ ആത്മകഥ അപൂര്‍ണ്ണമാണ്. ജനനം മുതല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിവന്ന്, ഗോഖലേയുടെ ശിഷ്യനായി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഭാഗമാകുന്നതുവരെയുള്ള കാലഘട്ടമേ അതിലുള്ളൂ. ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണ നല്‍കി (1920) നേതൃത്വത്തിലെത്തുന്നതു മുതല്‍ക്കുള്ള വികാസങ്ങളൊന്നും ആ പുസ്തകത്തിലില്ല. പ്രധാനമായും ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും സത്യഗ്രഹ സമരം സ്വന്തം സമരരീതിയാക്കി മാറ്റുന്നതും ഒക്കെയാണ് പ്രധാനമായും അതിലുള്ളത്. കൂട്ടത്തില്‍ ബാല്യവും വിദ്യാഭ്യാസവും അഭിഭാഷകനാകുന്നതും ഉണ്ട്.
‘ഹരിജന്‍’, ‘യങ് ഇന്ത്യ’ എന്നീ പത്രങ്ങളില്‍ വന്ന ലേഖനങ്ങളും സുഹൃത്തുക്കള്‍ക്കും മറ്റു നേതാക്കള്‍ക്കും ഗാന്ധിജി അസംഖ്യം കത്തുകളും ഗാന്ധിജിയെക്കുറിച്ച് ഇന്ത്യയിലും വിദേശത്തുമുള്ളവര്‍ എഴുതിയ ജീവചരിത്രങ്ങളും ഇന്ന് നമ്മുടെ മുന്നിലുണ്ട്.
ലൈംഗികചോദനയെ (Sextual Urge) അദ്ദേഹം എങ്ങിനെയാണ് അതിജീവിച്ചത് എന്നാണ് ഗാന്ധിജിയുടെ ബ്രഹ്മചര്യ പരീക്ഷണങ്ങള്‍ എന്ന ഈ പുസ്തകത്തില്‍ പ്രൊഫ. ടി.പി. സുധാകരന്‍ മുഖ്യമായും വിലയിരുത്തുന്നത്. ഗാന്ധിജിയെക്കുറിച്ച് വേറെ രണ്ട് ലേഖനങ്ങളും ഈ സമാഹാരത്തിലുണ്ട്. ‘ഹിന്ദ് സ്വരാജ്’ വീണ്ടും വായിക്കുമ്പോള്‍, ലൂയിസ് ഫിഷര്‍ കണ്ട ഗാന്ധി എന്നിവയാണവ.
നാലു കുട്ടികളുടെ അച്ഛനായതിനുശേഷം 1906ല്‍ 37-ാം വയസ്സിലാണ് ഗാന്ധിജി ബ്രഹ്മചര്യ പ്രതിജ്ഞയെടുക്കുന്നത്. ഗാന്ധിജിയുടെ സ്ത്രീകളുമായുണ്ടായിരുന്ന വൈകാരിക ബന്ധത്തെക്കുറിച്ച് ശ്രദ്ധേയമായ ആദ്യ പുസ്തകം എലീനര്‍ മോര്‍ട്ടന്റെ Women Behind Mahatma Gandhi (1954) യാണ്. ഒടുവില്‍ ഇറങ്ങിയ ശ്രദ്ധേയമായ പഠനം ഗിരിജാ കുമാറിന്റെ 2006ല്‍ പുറത്തുവന്ന ‘Brahmacharya: Gandhi and His Women Associates’ ആണ്.
മകന്‍ ദേവദാസിനും അവസാനകാലത്ത് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കേരളീയനായ ആര്‍.പി. പരശുറാമിനും ഗാന്ധിജിയുടെ പരീക്ഷണങ്ങളോട് എതിര്‍പ്പുണ്ടായിരുന്നു. സന്തത ശിഷ്യകളും ‘ഗാന്ധിജിയുടെ ഊന്നുവടികള്‍’ എന്നു വിശേഷിപ്പിക്കപ്പെട്ടവരുമായിരുന്ന ആഭയോടും മനുവുമോടൊത്തുമായിരുന്നു അവസാനകാലത്ത് അദ്ദേഹം ശയിച്ചിരുന്നത്. ഗാന്ധിജിയെക്കുറിച്ചുള്ള മറ്റു ലേഖനങ്ങള്‍ക്കു പുറമെ ഫാദര്‍ കാമില്‍ ഫുല്‍ക്കേ രാമായണം വായിക്കുമ്പോള്‍, ചതിയുടെ പത്മവ്യൂഹം ‘എന്റെ കഥ’യേക്കാള്‍ സത്യസന്ധമായ ആത്മകഥ, ഉന്നതവിദ്യാഭ്യാസവും വാത്സ്യായനനും, മയക്കുമരുന്നിനും ആത്മീയാന്വേഷണത്തി നുമിടയില്‍, ‘മതപരിവര്‍ത്തനരസവാദ’ത്തിലെ ബുദ്ധമതവും ജാതിഘടനയും എന്നീ ലേഖനങ്ങളും ഈ സമാഹാരത്തിലുണ്ട്. ഇതിലെ ഓരോ ലേഖനവും വിശദമായ പഠനം നടത്തേണ്ടതുണ്ട്.
എന്റെ നാടുകടത്തല്‍ (ആത്മകഥ)
സ്വദേശാഭിമാനി കെ. രാമകൃഷ്ണപ്പിള്ള
ഇന്ത്യാ ബുക്‌സ്
പേജ്: 87 വില: 150 രൂപ
ഫോണ്‍: 9447394322
സമീപകാലത്തായി മലയാള മാധ്യമരംഗം വലിയ ധാര്‍മ്മിക പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയെക്കുറിച്ച് ഇന്നത്തെ തലമുറ അറിയേണ്ടത്. ഒരു മാധ്യമ പ്രവര്‍ത്തകന്‍ സത്യത്തിനും ധര്‍മ്മത്തിനും വേണ്ടി നിലകൊണ്ടതിന്റെയും അതിന്റെ പേരില്‍ നേരിടേണ്ടി വന്ന കടുത്ത യാതനകളുടെയും നേര്‍ചിത്രമാണ് സ്വദേശാഭിമാനി കെ. രാമകൃഷ്ണപ്പിള്ളയുടെ ജീവിതം.
അഴിമതിയും കെടുകാര്യസ്ഥതയും നാട്ടിലാകെ ചര്‍ച്ചയാവുകയും പത്രങ്ങളില്‍ വാര്‍ത്ത വരുകയും ചെയ്തതോടെ പത്രങ്ങളെ നിയന്ത്രിക്കുന്നതിന് വേണ്ടി തിരുവിതാംകൂര്‍ ഭരണകൂടം പ്രസ്സ് റഗുലേഷന്‍ ആക്ട് കൊണ്ടുവന്നു. ഇതില്‍ ഭരണകൂടത്തിനും ഉദ്യോഗസ്ഥര്‍ക്കും രാജസേവകന്മാര്‍ക്കുമെതിരായ വാര്‍ത്തകള്‍ കൊടുക്കാന്‍ പാടില്ലെന്നുള്ള വ്യവസ്ഥകളടക്കം ഉണ്ടായിരുന്നു. ഇത് ലംഘിക്കുന്നവര്‍ക്ക് വലിയ ശിക്ഷയും വ്യവസ്ഥ ചെയ്തു. വിരോധാഭാസമെന്തന്നാല്‍ ‘ഇത്തരം ഒരു നിയമമുണ്ടാക്കാന്‍ നാട്ടുഭാഷ, പത്രങ്ങള്‍ ഇടകൊടുക്കരുതെന്നായിരുന്നു അന്നത്തെ പ്രബലരായ പത്രങ്ങളുടെ ഉപദേശം’ ഇത്തരം ഭീരുത്വം നിറഞ്ഞ നിലപാടുകളെ ശക്തിയുക്തം എതിര്‍ക്കുകയാണ് കെ. രാമകൃഷ്ണപ്പിള്ള. പത്രാധിപധര്‍മ്മം നിര്‍വ്വഹിക്കുമ്പോള്‍ താന്‍ സ്വീകരിച്ച ധീരമായ നിലപാടുകളേയും ആ തീരുമാനം കാരണമുണ്ടായ കൊടിയ യാതനകളേയും കെ. രാമകൃഷ്ണപ്പിള്ള തന്റെ ആത്മകഥയിലൂടെ സത്യസന്ധമായി അവതരിപ്പിക്കുന്നു. ഭരണകൂടത്തിന്റെ ശിക്ഷയെ ഭയക്കാത്ത ഒരു മാധ്യമപ്രവര്‍ത്തകന്റെ ഇച്ഛാശക്തി എന്റെ നാടുകടത്തല്‍ എന്ന ഈ ഗ്രന്ഥത്തില്‍ പ്രതിഫലിക്കുന്നു.
ഭരണകൂടത്തിന്റെ ദുഷ്പ്രവൃത്തികളെ തുറന്ന് കാണിക്കേണ്ടത് ഒരു മാധ്യമപ്രവര്‍ത്തകന്റെ കടമയാണ്. പൊതുതാല്‍പര്യങ്ങളേയും അവകാശങ്ങളേയും സംരക്ഷിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണ് എന്ന് അദ്ദേഹം ഈ കൃതിയിലൂടെ തെളിയിക്കുന്നു. ഈ പുസ്തകത്തിന്റെ രചനാ ശൈലി വളരെ ലളിതമാണ്. സംഭവങ്ങളെല്ലാം വളരെ വ്യക്തമായ ഭാഷയില്‍ വൈകാരികത കുറച്ചും എന്നാല്‍ നിലപാടുകളില്‍ ഉറച്ച് നിന്നുമാണ് അവതരിപ്പിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ് ഈ ആത്മകഥയിലൂടെ അവതരിപ്പിക്കപ്പെടുന്നത്.






















