തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഫലം വന്നു. തീവ്ര വര്‍ഗീയ ശക്തികളുടെയും മതതീവ്രവാദത്തിന്റെയും സ്വാധീനം കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നത് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെ ഇടതുമുന്നണിക്കൊപ്പം നിന്ന തീവ്ര ഇസ്ലാമിക ജിഹാദി ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടായി യുഡിഎഫിനൊപ്പം ചേര്‍ന്നപ്പോള്‍ ഇടതുമുന്നണിക്ക് അനുകൂലമായ ഫലം യുഡിഎഫിന് അനുകൂലമായി മാറിമറിയുന്ന ചിത്രമാണ് കേരളം കണ്ടത്. മുന്നണി ബന്ധങ്ങളിലെ മാറ്റം ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ പ്രകടമായിരുന്നു. ജമാഅത്തെ ഇസ്ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്ഡിപിഐയും ഇക്കുറി യുഡിഎഫിനൊപ്പം പരസ്യമായി ഒറ്റ മുന്നണിയായാണ് മത്സരിച്ചത്.
കേരളത്തിലെ 941 ഗ്രാമ പഞ്ചായത്തുകളിലായി മൊത്തം 17335 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 8021 സീറ്റില്‍ യുഡിഎഫും 6568 സീറ്റില്‍ എല്‍ഡിഎഫും 1447 സീറ്റില്‍ എന്‍ഡിഎയും 1299 ല്‍ മറ്റുള്ളവരും സ്വതന്ത്രരും വിജയിച്ചു. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ മൊത്തം 2267 ഡിവിഷനുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിലും യുഡിഎഫിന് തന്നെയാണ് മേല്‍ക്കൈ. 1243 ഡിവിഷനുകള്‍ യുഡിഎഫ് നേടിയപ്പോള്‍ 923 ല്‍ എല്‍ഡിഎഫും 54 ല്‍ എന്‍ഡിഎയും 49 ല്‍ സ്വതന്ത്രരും മറ്റുള്ളവരും വിജയിച്ചു.
87 മുന്‍സിപ്പാലിറ്റികളിലായി 3205 വാര്‍ഡുകളിലേക്കാണ് നഗരസഭകളില്‍ തിരഞ്ഞെടുപ്പ് നടന്നത്. 1458 വാര്‍ഡുകളില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ 1100 എണ്ണം എല്‍ഡിഎഫ് കരസ്ഥമാക്കി. 324 വാര്‍ഡുകളിലാണ് എന്‍ഡിഎ വിജയിച്ചത്. 323 എണ്ണം സ്വാതന്ത്രരും മറ്റുള്ളവരും നേടി.
ആറ് കോര്‍പ്പറേഷനുകളിലായി 420 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 101 വാര്‍ഡുകളുള്ള കേരളത്തിലെ ഏറ്റവും വലിയ കോര്‍പ്പറേഷന്‍ കൂടിയായ തലസ്ഥാന നഗരി ബിജെപി പിടിച്ചെടുത്തു. പുതിയ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വം. തിരുവനന്തപുരം നഗരസഭയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏറ്റവും കൂടുതല്‍ സമയം കേന്ദ്രീകരിച്ചതും മികച്ച വിജയം കൈവരിക്കാന്‍ കാരണമായി. മറ്റൊന്നിനും പകരം വെക്കാന്‍ കഴിയാത്ത കഠിനാധ്വാനം മാത്രമാണ് അദ്ദേഹം പ്രവര്‍ത്തകര്‍ക്കു മുന്നില്‍ വെച്ചത്. ഒപ്പം മുഴുവന്‍ ടീമിനെയും നേതാക്കളെയും ചലിപ്പിക്കാനും കഴിഞ്ഞു. തിരഞ്ഞെടുപ്പ് നടന്ന 100 വാര്‍ഡുകളില്‍ 50 എണ്ണം ആണ് ബിജെപി നേടിയത്. 420 വാര്‍ഡുകളില്‍ 187 നേടി യുഡിഎഫ് മുന്നില്‍ എത്തിയപ്പോള്‍ 125 വാര്‍ഡുകളോടെ എല്‍ഡിഎഫും 93 വാര്‍ഡുകളോടെ എന്‍ഡിഎയും പിന്നിലെത്തി. കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ 15 എണ്ണം ആണ് സ്വതന്ത്രരും മറ്റുള്ളവരും കൈവരിച്ചത്.
14 ജില്ലാ പഞ്ചായത്തുകളില്‍ 344 ഡിവിഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 195 ഡിവിഷനുകള്‍ പിടിച്ചു. എല്‍ഡിഎഫ് 147 ഉം എന്‍ഡിഎ ഒന്നും നേടിയപ്പോള്‍ ഒരു സീറ്റ് മറ്റുള്ളവര്‍ നേടി. ഏഴ് ജില്ലാ പഞ്ചായത്തുകള്‍ വീതമാണ് യുഡിഎഫും എല്‍ഡിഎഫും നേടിയത്. ഈ രീതിയില്‍ നോക്കുമ്പോള്‍ തിരഞ്ഞെടുപ്പ് ഫലത്തെ മൊത്തമായി ഇങ്ങനെ വിലയിരുത്താം. 941 ഗ്രാമപഞ്ചായത്തുകളില്‍ 505 എണ്ണം യുഡിഎഫും 340 എണ്ണം എല്‍ഡിഎഫും 26 എണ്ണം എന്‍ഡിഎയും മറ്റുള്ളവര്‍ ആറും നേടി. 64 ഗ്രാമപഞ്ചായത്തുകളില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ല. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 79 എണ്ണം യുഡിഎഫും 63 എണ്ണം എല്‍ഡിഎഫും നേടി. 10 എണ്ണത്തില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ല. 87 മുന്‍സിപ്പാലിറ്റികളില്‍ 54 എണ്ണവും യുഡിഎഫ് നേടിയപ്പോള്‍ എല്‍ഡിഎഫിന് 28 എണ്ണം മാത്രമേ നേടാനായുള്ളൂ. എന്‍ഡിഎക്ക് രണ്ടും മറ്റുള്ളവര്‍ക്ക് ഒന്നും ലഭിച്ചപ്പോള്‍ ഒരു മുനിസിപ്പാലിറ്റിയില്‍ ആര്‍ക്കും ഭൂരിപക്ഷം ഇല്ല. 6 കോര്‍പ്പറേഷനുകളില്‍ ഏറ്റവും വലിയ കോര്‍പ്പറേഷനായ തിരുവനന്തപുരം എന്‍ഡിഎ നേടിയപ്പോള്‍ യുഡിഎഫിന് നാലും എല്‍ഡിഎഫിന് ഒന്നും വീതം ലഭിച്ചു.
മുന്നണി രാഷ്ട്രീയത്തിലെ നിശ്ശബ്ദമായ ചേരിമാറ്റം സൃഷ്ടിച്ച അലയൊലികള്‍ ആണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് ശതമാനത്തിലും ജയപരാജയങ്ങളിലും മാറ്റം കുറിച്ചത് എന്നത് വ്യക്തമാണ്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കൊപ്പം നിന്നിരുന്ന എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും അടക്കമുള്ള തീവ്ര ഇസ്ലാമിക രാഷ്ട്രീയ കക്ഷികള്‍ ഇക്കുറി ലീഗിനും കോണ്‍ഗ്രസിനും ഒപ്പം ചേര്‍ന്ന് പുതിയ ധ്രുവീകരണത്തിന് വഴിയൊരുക്കി. ജിഹാദികളും തീവ്രവാദികളും സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തിന്റെ എല്ലാ ഘടകങ്ങളിലേക്കും കടന്നുകയറുന്നു എന്ന ആക്ഷേപം കഴിഞ്ഞ ജില്ലാ സമ്മേളനങ്ങളിലും സംസ്ഥാന സമ്മേളനത്തിലും ആഞ്ഞടിക്കുകയും പരസ്യമായി നേതാക്കള്‍ അതിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. എറണാകുളം ജില്ലാ കമ്മിറ്റിയില്‍ മുതിര്‍ന്ന നേതാവ് ഇക്കാര്യം പരസ്യമായി പറഞ്ഞ് പാര്‍ട്ടി വിട്ടതും ഇതേ കാര്യം സംസ്ഥാന സമ്മേളനത്തില്‍ ആവര്‍ത്തിക്കപ്പെട്ടതും തലവേദന തന്നെയായിരുന്നു. ജിഹാദികളോട് പരസ്യബന്ധത്തിന് പകരം രഹസ്യബാന്ധവത്തിന് ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടതുമുന്നണിയുടെയും ശ്രമം. ഒപ്പം സിപിഎമ്മിന്റെ ഒരുകാലത്തെ ഏറ്റവും വലിയ ശക്തിസ്രോതസ്സുകള്‍ ആയിരുന്ന ഈഴവ സമുദായത്തെയും മറ്റു ഹിന്ദു സമുദായങ്ങളെയും ചേര്‍ത്തുനിര്‍ത്താന്‍ ഉള്ള ശ്രമവും ഇടതുമുന്നണിയില്‍ നിന്ന് ഉണ്ടായി. ശബരിമല പ്രശ്‌നം കഴിഞ്ഞ തവണ സൃഷ്ടിച്ച തിരിച്ചടി പരിഹരിക്കാന്‍ അയ്യപ്പസംഗമം നടത്തിയെങ്കിലും അത് ഗുണത്തേക്കാളേറെ ദോഷമാണ് സൃഷ്ടിച്ചത്. എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍ പിണറായി വിജയനുമായി വേദികള്‍ പങ്കിടുകയും പരസ്യമായി ഒപ്പം ചേരുകയും ചെയ്‌തെങ്കിലും ബി.ഡി.ജെ.എസ് എന്‍ഡിഎയ്‌ക്കൊപ്പം ആയിരുന്നു. വെള്ളാപ്പള്ളിയുടെ ഈ നിലപാട് അതുകൊണ്ടുതന്നെ ഇടതുമുന്നണിയിലും എന്‍ഡിഎയിലും ഒരേസമയം വിശ്വാസത്തില്‍ വിള്ളല്‍ വീഴ്ത്തി. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച കത്തോലിക്കാസഭ പോലും ഇക്കുറി കളം മാറ്റിചവിട്ടി. ചില പോക്കറ്റുകളില്‍ ഒഴികെ ക്രൈസ്തവ വോട്ടുകളും യുഡിഎഫിന് അനുകൂലമായി. ഇതിന്റെ പ്രതിഫലനം എറണാകുളം, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ തിരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ ബോധ്യപ്പെടും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെക്കാള്‍ മൂന്നര ശതമാനം വോട്ടുകള്‍ക്കാണ് യുഡിഎഫ് മുകളില്‍ എത്തിയത്. 2020 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയത് 5.40 ലക്ഷം വോട്ടിന്റെ ലീഡാണ്. കഴിഞ്ഞതവണ യുഡിഎഫിന് 79.07 ലക്ഷം വോട്ടാണ് ലഭിച്ചത്. ഇത്തവണ അത് 89.69 ലക്ഷം വോട്ടായി ഉയര്‍ന്നു. അതായത് 10.62 ലക്ഷം വോട്ട് ഇത്തവണ കൂടുതലായി കിട്ടി. 2020 ലെ തിരഞ്ഞെടുപ്പില്‍ 84.48 ലക്ഷം വോട്ട് ലഭിച്ച ഇടതുമുന്നണിക്ക് 2.32 ലക്ഷം വോട്ട് കുറഞ്ഞു. കഴിഞ്ഞതവണ 31.65 ലക്ഷം വോട്ട് കിട്ടിയ എന്‍ഡിഎയ്ക്ക് ഇത്തവണ 32.17 ലക്ഷം വോട്ടാണ് ലഭിച്ചത്. കൂടിയത് അരലക്ഷത്തിലേറെ വോട്ട്.
ന്യൂനപക്ഷവോട്ടുകള്‍ കേന്ദ്രീകരിച്ചിട്ടുള്ള ജില്ലകളിലാണ് യുഡിഎഫ് ഇക്കുറി ഏറെ നേട്ടം ഉണ്ടാക്കിയിട്ടുള്ളത്. കാസര്‍ക്കോട്, വയനാട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ വോട്ട് വിഹിതത്തിലും യുഡിഎഫ് മുന്നിലെത്തി. കണ്ണൂര്‍, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഇടതുമുന്നണിക്ക് മേല്‍ക്കൈ ലഭിച്ചത്. ന്യൂനപക്ഷ ധ്രുവീകരണം വ്യക്തമായ ജില്ല മലപ്പുറം ആണ്. ഇവിടെ ഇടതുമുന്നണിയെക്കാള്‍ 6 ലക്ഷത്തിലേറെ വോട്ടാണ് യുഡിഎഫിന് മുന്‍തൂക്കം ലഭിച്ചത്. ഇവിടെ 15.73 ലക്ഷം വോട്ട് യുഡിഎഫിന് ലഭിച്ചപ്പോള്‍ എല്‍ഡിഎഫിന് 9.72 ലക്ഷം വോട്ട് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 6.97 ശതമാനം വോട്ടാണ് എന്‍ഡിഎക്ക് മലപ്പുറത്ത് നിന്ന് ലഭിച്ചത്. എറണാകുളത്ത് 1.41 ലക്ഷം വോട്ടുകളും കോട്ടയത്ത് 64,591, ഇടുക്കിയില്‍ 63249, കോഴിക്കോട്ടെ 58,545, കാസര്‍ഗോട്ട് 58,477, പത്തനംതിട്ടയില്‍ 49,305, വയനാട്ടില്‍ 47,300 വോട്ടുകളും ആണ് യുഡിഎഫിന് കിട്ടിയ ഭൂരിപക്ഷം.
ഇടതുമുന്നണിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത് കണ്ണൂരില്‍ തന്നെയാണ്. 83,041 വോട്ടുകള്‍. ആലപ്പുഴയില്‍ 30951, കൊല്ലത്ത് 39,746, തിരുവനന്തപുരത്ത് 43,137, പാലക്കാട് 65,406, തൃശ്ശൂരില്‍ 67,714 എന്നിങ്ങനെയാണ് ഇടതുമുന്നണിക്ക് യുഡിഎഫിനെക്കാള്‍ കൂടുതല്‍ കിട്ടിയ വോട്ടുകള്‍.
കഴിഞ്ഞതവണ ലഭിച്ച വോട്ടുകളില്‍ നിന്ന് പിന്നാക്കം പോയതും ജയം ഉറപ്പിച്ചിരുന്ന കോട്ടകളില്‍ വിള്ളല്‍ വന്ന് തകര്‍ന്നടിഞ്ഞതുമാണ് ഇടതുമുന്നണിക്ക് അപ്രതീക്ഷിത തിരിച്ചടിയായത്.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ കൂടി മിന്നുന്ന പ്രകടനം കാഴ്ചവച്ചിരുന്നെങ്കില്‍ മൂന്നാമൂഴം എന്ന പ്രഖ്യാപിത ലക്ഷ്യവുമായി ജനങ്ങളെ അഭിമുഖീകരിക്കാനും നിയമസഭാ തിരഞ്ഞെടുപ്പിനെ ശക്തമായി നേരിടാനും ഇടതുമുന്നണിക്ക് കഴിയുമായിരുന്നു. അതിനനുസൃതമായ സോഷ്യല്‍ എന്‍ജിനീയറിങ് തന്ത്രം എന്ന നിലയിലാണ് ജീവകാരുണ്യ പെന്‍ഷനുകളില്‍ വന്‍വര്‍ദ്ധന വരുത്തിയതും സമുദായ സംഘടനകളെ കൂട്ടുപിടിക്കാനും ഒക്കെ ശ്രമം നടത്തിയതും. ശബരിമല സംഗമത്തിന്റെ പേരില്‍ അയ്യപ്പഭക്തര്‍ മുഴുവന്‍ കയ്യൊഴിഞ്ഞിട്ടും വെള്ളാപ്പള്ളി നടേശന്റെയും ജി. സുകുമാരന്‍ നായരുടെയും പിന്തുണയോടെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാം എന്ന തോന്നലും പിണറായി വിജയന് ഉണ്ടായിരുന്നു. ശബരിമല സ്വര്‍ണ്ണക്കടത്ത് അന്വേഷണം ഹൈക്കോടതിയുടെ നേതൃത്വത്തില്‍ കര്‍ശന നിബന്ധനകളോടെ നടപ്പിലാക്കുകയും എന്‍. വാസുവും പത്മകുമാറും അടക്കമുള്ള ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അറസ്റ്റില്‍ ആവുകയും ചെയ്തതോടെ ആ ശ്രമം പാളി എന്ന് മാത്രമല്ല സര്‍ക്കാരിന് ഇക്കാര്യത്തില്‍ എന്തോ സ്ഥാപിത താല്പര്യമുണ്ടെന്ന പ്രതിപക്ഷ ആരോപണം ശക്തമാവുകയും ചെയ്തു.
പത്തു മന്ത്രിമാരുടെ മണ്ഡലങ്ങളില്‍ തിരിച്ചടി വ്യക്തമാണ്. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് എന്നീ വോട്ടുകള്‍ നിയമസഭാ മണ്ഡലതലത്തില്‍ കൂട്ടിയാല്‍ പി. രാജീവ്, ഒ.ആര്‍. കേളു, വീണ ജോര്‍ജ്, വി. അബ്ദുറഹ്മാന്‍, റോഷി അഗസ്റ്റിന്‍ എന്നീ മന്ത്രിമാര്‍ സ്വന്തം മണ്ഡലങ്ങളില്‍ 10000 വോട്ടുകളില്‍ ഏറെ പിന്നില്‍ പോയി. രാമചന്ദ്രന്‍ കടന്നപ്പള്ളി 8000 ത്തിനും എം.ബി. രാജേഷ് 6000 ത്തിനും വി. ശിവന്‍കുട്ടി 5000 വോട്ടിനും സ്വന്തം മണ്ഡലങ്ങളില്‍ പിന്നിലാണ്. ഗണേഷ് കുമാറും ഏതാണ്ട് 2000 വോട്ടുകള്‍ക്ക് സ്വന്തം മണ്ഡലത്തില്‍ പിന്നില്‍ പോയി. പിണറായി വിജയനും മന്ത്രി ജി.ആര്‍. അനിലും കെ.എന്‍. ബാലഗോപാലും പി. പ്രസാദും കെ.കൃഷ്ണന്‍കുട്ടിയും ആര്‍. ബിന്ദുവും എ.കെ. ശശീന്ദ്രനും സജി ചെറിയാനും സ്വന്തം മണ്ഡലങ്ങളില്‍ ഭേദപ്പെട്ട നിലയില്‍ മുന്നിലെത്തി. കെ. രാജന്‍, ചിഞ്ചുറാണി, മുഹമ്മദ് റിയാസ് എന്നിവര്‍ക്ക് രണ്ടായിരത്തില്‍ താഴെ വോട്ടിന്റെ മുന്നേറ്റമേ ഉണ്ടായിട്ടുള്ളൂ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സ്വന്തം വാര്‍ഡ് എന്‍ഡിഎ പിടിച്ചെങ്കിലും മണ്ഡലമായ പറവൂരില്‍ പതിനായിരം വോട്ടുകള്‍ക്ക് യുഡിഎഫ് മുന്നില്‍ എത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പില്‍ 2000 വോട്ടുകള്‍ക്ക് യുഡിഎഫ് മുന്നിലാണ്. നിയമസഭാ സ്പീക്കര്‍ ഷംസീര്‍ ആണ് ഏറ്റവും മികച്ച നേട്ടം കൈവരിച്ചത് 40,000 വോട്ടുകള്‍ക്കാണ് ഇവിടെ ഇടതുമുന്നണി മുന്നില്‍.
കഴിഞ്ഞ രണ്ടുതവണയും 35 സീറ്റുകളില്‍ എന്‍ഡിഎയെ തളച്ചിട്ട സംസ്ഥാന തലസ്ഥാനമായ അനന്തപുരി ഇക്കുറി ബിജെപിയുടെ അശ്വമേധത്തിനാണ് സാക്ഷ്യം വഹിച്ചത്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞ തവണ 53 സീറ്റ് ഉണ്ടായിരുന്ന ഇടതുമുന്നണിയെ 29 സീറ്റിലേക്ക് ഒതുക്കി. കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ സ്വന്തം പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടുന്ന രീതിയില്‍ അതിര്‍ത്തികള്‍ മാറ്റി പുന:സംഘടിപ്പിച്ച ഇടതുമുന്നണിക്ക് കാലിടറുന്ന കാഴ്ചയാണ് കണ്ടത്. പിടിപി നഗറിനെ നാലായി വിഭജിച്ചെങ്കിലും നാലിടത്തും ബിജെപി വിജയം കൈവരിച്ചു. കോര്‍പ്പറേഷന്‍ പ്രദേശം ഉള്‍ക്കൊള്ളുന്ന നാല് നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്ക് മുന്നേറ്റം ഉണ്ടായി. നേമം മണ്ഡലത്തിലെ 22 വാര്‍ഡുകളില്‍ 17 എണ്ണവും ബിജെപി നേടി. മുന്‍ എംഎല്‍എ കൂടിയായ കെ.എസ്. ശബരിനാഥനെ നേരത്തെ തന്നെ ഇറക്കി കോണ്‍ഗ്രസ് കോര്‍പ്പറേഷന്‍ പിടിക്കാന്‍ പോകുന്നു എന്ന പ്രതീതി സൃഷ്ടിച്ച് മുന്നിലെത്താനുള്ള യുഡിഎഫ് ശ്രമം 19 സീറ്റില്‍ എരിഞ്ഞടങ്ങി. നഗരസഭയില്‍ കോണ്‍ഗ്രസിന് ഇനിയൊരു തിരിച്ചുവരവ് ഇല്ല എന്നത് വ്യക്തമാക്കുന്നതായിരുന്നു തിരഞ്ഞെടുപ്പിലെ ഫലസൂചന.
കേരളത്തിലെ ഏറ്റവും വലിയ കോര്‍പ്പറേഷനും സംസ്ഥാന തലസ്ഥാനവുമായ തിരുവനന്തപുരം പിടിച്ചതോടെ ഗുജറാത്ത് പിടിച്ച രീതിയില്‍ കേരളവും പിടിക്കും എന്ന രീതിയിലേക്കാണ് ബിജെപി കാര്യങ്ങള്‍ നീക്കുന്നത് എന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ പറയുന്നത്. ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ തലസ്ഥാനമായ അഹമ്മദാബാദ് കോര്‍പ്പറേഷന്‍ ആണ് ആദ്യം ബിജെപി നേടിയത്. അവിടെനിന്നാണ് കോണ്‍ഗ്രസില്‍ നിന്ന് പൂര്‍ണ്ണമായും ഗുജറാത്ത് ബിജെപിയുടെ പിടിയില്‍ അമര്‍ന്നത്. ആറ് കോര്‍പ്പറേഷനുകളിലും ബിജെപി സാന്നിധ്യം ഉറപ്പിച്ചു. തിരുവനന്തപുരത്ത് നേടിയ 50 സീറ്റുകള്‍ കൂടാതെ കൊല്ലത്ത് 12 എറണാകുളത്ത് 6 തൃശ്ശൂരില്‍ 8 കോഴിക്കോട് 13 കണ്ണൂരില്‍ 4 എന്നിങ്ങനെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ നഗരങ്ങളില്‍ ബിജെപി സാന്നിധ്യം ഉറപ്പിച്ചു. 87 നഗരസഭകളില്‍ പാലക്കാട്ടും തൃപ്പൂണിത്തുറയിലും ഭരണകക്ഷിയായി മാറിയ ബിജെപി 11 സ്ഥലങ്ങളില്‍ പ്രധാന പ്രതിപക്ഷം ആയി. കൊടുങ്ങല്ലൂര്‍, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, കാസര്‍കോട്, വര്‍ക്കല, ആറ്റിങ്ങല്‍, തൊടുപുഴ, ചെങ്ങന്നൂര്‍, മാവേലിക്കര, പരവൂര്‍, ഏറ്റുമാനൂര്‍ എന്നീ മുനിസിപ്പാലിറ്റികളിലാണ് ബിജെപി പ്രധാന പ്രതിപക്ഷമായി മാറിയത്. 65 നഗരസഭകളിലായി 324 സീറ്റാണ് ബിജെപി നേടിയത്. ജില്ലാ പഞ്ചായത്തില്‍ ഒരു സീറ്റും ബ്ലോക്ക് പഞ്ചായത്തുകളില്‍ 54 സീറ്റുകളും ആകെ നേടി. ഗ്രാമപഞ്ചായത്തുകളില്‍ 1447 സീറ്റുകളിലൂടെ 26 പഞ്ചായത്തുകളുടെ ഭരണം ബിജെപി പിടിച്ചു.
കഴിഞ്ഞതവണ 12 പഞ്ചായത്തുകളുടെ ഭരണം മാത്രമാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. 1182 ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ ഉണ്ടായിരുന്ന സ്ഥലത്ത് നിന്നാണ് 1447 ലേക്ക് ബിജെപി ഉയര്‍ന്നത്. അതേസമയം കഴിഞ്ഞ തവണ 580 ഗ്രാമ പഞ്ചായത്തുകള്‍ ഭരിച്ചിരുന്ന ഇടതുമുന്നണി ഇക്കുറി 340 ലേക്ക് ഒതുങ്ങിയപ്പോള്‍ കഴിഞ്ഞതവണ 340 പഞ്ചായത്തുകള്‍ ഭരിച്ചിരുന്ന യുഡിഎഫ് 505 പഞ്ചായത്തുകളുടെ ഭരണം പിടിച്ചു. 64 ഗ്രാമപഞ്ചായത്തുകളുടെ ഭരണം ആര്‍ക്കാകും എന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞേ തീരുമാനമാകൂ. ബിജെപിക്ക് വോട്ട് ചെയ്തിട്ട് എന്ത് കാര്യം എന്ന പരമ്പരാഗത ചോദ്യത്തിന് ഇത്തവണത്തെ തിരഞ്ഞെടുപ്പോടെ അന്ത്യമായി എന്ന് മാത്രമല്ല, ബിജെപി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഭരണത്തില്‍ എത്തുന്നു, തികച്ചും അഭിമാനാര്‍ഹമായ രീതിയില്‍ തന്നെ എന്ന പ്രത്യേകത കൂടി ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഉണ്ട്. തലസ്ഥാനം പിടിക്കുകയും കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ 93 വാര്‍ഡുകളില്‍ വിജയിക്കുകയും ചെയ്ത ബിജെപി 65 ഇടങ്ങളില്‍ ആണ് രണ്ടാമത് എത്തിയത്. നഗരസഭകളില്‍ 324 വാര്‍ഡുകളില്‍ ജയിച്ചപ്പോള്‍ 500 ലേറെ വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്ത് എത്തി. ഏതാണ്ട് 36 നിയമസഭാ മണ്ഡലങ്ങളില്‍ പ്രത്യേകിച്ചും നഗര കേന്ദ്രീകൃതമായ മണ്ഡലങ്ങളില്‍ ബിജെപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ സാന്നിധ്യമായി മാറിക്കഴിഞ്ഞു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. തിരുവനന്തപുരത്ത് ചില ഭാഗങ്ങളില്‍ കുറച്ചുകൂടി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെങ്കില്‍ വിജയം 60 -65 വാര്‍ഡുകളിലേക്ക് ഉയര്‍ത്താന്‍ കഴിയുമായിരുന്നു. കോര്‍പ്പറേഷനുകളിലും മുന്‍സിപ്പാലിറ്റികളിലുമായി ഏതാണ്ട് 600 വാര്‍ഡുകള്‍ നേരിയ വോട്ടുകള്‍ക്ക് ബിജെപിക്ക് നഷ്ടമായി. ചില സ്ഥലങ്ങളില്‍ എങ്കിലും സ്ഥാനാര്‍ഥി നിര്‍ണയവും പ്രശ്‌നമായി. ഗ്രാമപഞ്ചായത്തുകളില്‍ 1500 ലേറെ വാര്‍ഡുകള്‍ വളരെ ചെറിയ വോട്ടിനാണ് നഷ്ടമായത്. 4000 ത്തിനും 5000 ത്തിനും ഇടയില്‍ വിജയം കൈവരിക്കേണ്ടതായിരുന്നു. വോട്ടിംഗ് ശതമാനം വിലയിരുത്തുമ്പോഴാണ് ചില ജില്ലകളുടെയെങ്കിലും വീഴ്ച വ്യക്തമാകുന്നത്.
തിരുവനന്തപുരത്ത് യുഡിഎഫ് 35.16 ശതമാനവും എല്‍ഡിഎഫ് 37.3 ശതമാനവും നേടിയപ്പോള്‍ എന്‍ഡിഎ 25.08 ശതമാനവുമായി ശക്തമായ ത്രികോണ മത്സരത്തിന്റെ സാധ്യത തെളിയിച്ചു. കൊല്ലത്ത് യുഡിഎഫ് 38.41 ശതമാനവും എല്‍ഡിഎഫ് 40.99 ശതമാനവും നേടിയപ്പോള്‍ എന്‍ഡിഎ 19.35 ശതമാനം കൈവരിച്ചു. പത്തനംതിട്ടയില്‍ യുഡിഎഫ് 43.19% എല്‍ഡിഎഫ് 36.32% നേടിയപ്പോള്‍ എന്‍ഡിഎ 19.47 ശതമാനം നേടി. ആലപ്പുഴയില്‍ യുഡിഎഫ് 38.0 1% എല്‍ഡിഎഫ് 40.3 ശതമാനവും നേടിയപ്പോള്‍ എന്‍ഡിഎ 20.38 ശതമാനം നേടി. കോട്ടയത്ത് യുഡിഎഫ് 43.62% വും എല്‍ഡിഎഫ് 38.07% വും നേടിയപ്പോള്‍ എന്‍ഡിഎ 15.89 ശതമാനം നേടി. ഇടുക്കിയില്‍ യു.ഡി.എഫ് 47.96% വും എല്‍ഡിഎഫ് 40.08% വും നേടിയപ്പോള്‍ എന്‍ഡിഎ 10.90% നേടി. എറണാകുളത്ത് യുഡിഎഫ് 47.86% വും എല്‍ഡിഎഫ് 40.0% നേടിയപ്പോള്‍ എന്‍ഡിഎയ്ക്ക് 6.31% മാത്രമേ നേടാനായുള്ളൂ. തൃശ്ശൂരില്‍ യുഡിഎഫ് 37.21 ശതമാനവും എല്‍ഡിഎഫ് 40.61% നേടിയപ്പോള്‍ എന്‍ഡിഎക്ക് 20.39 ശതമാനം നേടാന്‍ കഴിഞ്ഞു. പാലക്കാട് യുഡിഎഫ് 38.43% വും എല്‍ഡിഎഫ് 41.95 ശതമാനവും നേടിയപ്പോള്‍ എന്‍ഡിഎയ്ക്ക് 18.1 ശതമാനവും നേടാന്‍ കഴിഞ്ഞു. മലപ്പുറത്ത് യുഡിഎഫ് 56.18 ശതമാനവും എല്‍ഡിഎഫ് 34.74 ശതമാനവും നേടിയപ്പോള്‍ എന്‍ഡിഎയ്ക്ക് 6.97 ശതമാനമേ നേടാന്‍ കഴിഞ്ഞുള്ളൂ. മുസ്ലിം ഭൂരിപക്ഷ ജില്ല എന്ന നിലയില്‍ ഇത് മെച്ചപ്പെട്ട നിലവാരമായി തന്നെ വേണം കാണാന്‍. കോഴിക്കോട് യുഡിഎഫ് 43 ശതമാനവും എല്‍ഡിഎഫ് 40.74 ശതമാനവും നേടിയപ്പോള്‍ എന്‍ഡിഎ 13.4 ശതമാനം നേടി. വയനാട്ടില്‍ യുഡിഎഫ് 46.84 ശതമാനവും. എല്‍ഡിഎഫ് 37.42 ശതമാനവും നേടിയപ്പോള്‍ എന്‍ഡിഎ 14.4 9 ശതമാനം വോട്ട് നേടി. കണ്ണൂരില്‍ യുഡിഎഫ് 40 ശതമാനം വോട്ട് നേടിയപ്പോള്‍ എല്‍ഡിഎഫ് 45.18 ശതമാനവും എന്‍ഡിഎ 12.2 ശതമാനവും നേടി. കാസര്‍ഗോഡ് യുഡിഎഫ് 42.74 ശതമാനവും എല്‍ഡിഎഫ് 35.75 ശതമാനവും നേടിയപ്പോള്‍ എന്‍ഡിഎ 19.89 ശതമാനം വോട്ട് നേടി.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 19 ശതമാനത്തില്‍ ഏറെ വോട്ട് നേടിയ എന്‍ഡിഎ മുന്നണിക്കു ലഭിച്ച വോട്ടിന്റെ ശതമാനം അതില്‍ നിന്ന് കൂടാത്തത് വിലയിരുത്തപ്പെടേണ്ടതാണ്. കാരണം, ജില്ലകളും മണ്ഡലങ്ങളും വിഭജിച്ച് സംഘടനാ സംവിധാനം വളരെ കൂടുതല്‍ ചലനാത്മകമാക്കിയ ശേഷമാണ് പുതിയ പ്രസിഡന്റ് ആയി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റത്. രാഷ്ട്രീയ നേതാവിന്റെ പ്രാഗല്ഭ്യത്തേക്കാള്‍ ഏറെ ഒരു മാനേജ്‌മെന്റ് വിദഗ്ധന്റെ ശുഷ്‌കാന്തിയോടെ കേരളം മുഴുവന്‍ എല്ലാവരെയും ഒന്നിച്ചു ചേര്‍ത്ത് ഉടച്ചു വാര്‍ക്കാനും ആയി. രാജീവ് ചന്ദ്രശേഖര്‍ മുന്‍ പ്രസിഡന്റുമാരായ വി. മുരളീധരന്‍, കുമ്മനം രാജശേഖരന്‍, കെ. സുരേന്ദ്രന്‍, പി.കെ. കൃഷ്ണദാസ് എന്നിവരെ ഒന്നിച്ച് നിരത്തി പരിചയസമ്പന്നനായ എം.ടി. രമേശിന്റെ നേതൃത്വത്തില്‍ എസ്.സുരേഷും അനൂപ് ആന്റണിയും ഷോണ്‍ ജോര്‍ജും ശോഭയും അടക്കമുള്ള ജനറല്‍ സെക്രട്ടറിമാരെയും രംഗത്തിറക്കി എണ്ണയിട്ട ചക്രം പോലെ തിരഞ്ഞെടുപ്പിനു വേണ്ടി സംഘടനയെ ശക്തമാക്കി. എല്ലായിടത്തും മുന്നണി സംവിധാനം ശക്തമാക്കുകയും അഭിപ്രായവ്യത്യാസം ഉള്ളിടത്ത് എല്ലാം സമവായത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും എവിടെയും പ്രശ്‌നമുണ്ടാകാതിരിക്കാന്‍ കഴിയുന്ന രീതിയില്‍ അതിശക്തമായ ഇടപെടലുകള്‍ ഉണ്ടാവുകയും ചെയ്തു. പക്ഷേ, അതിനനുസൃതമായ ഒരു തിരഞ്ഞെടുപ്പ് ഫലം ഉണ്ടാകണമായിരുന്നുവെങ്കില്‍ 5000 സീറ്റിലെങ്കിലും ബിജെപി വിജയിക്കണമായിരുന്നു. വോട്ടിംഗ് ശതമാനം 24 ശതമാനത്തിലേക്ക് എങ്കിലും ഉയരുകയും ചെയ്യണമായിരുന്നു. 70ശതമാനം മുസ്ലിം ജനസംഖ്യയുള്ള മലപ്പുറം ജില്ലയില്‍ നേടിയ വോട്ടിംഗ് ശതമാനംപോലും 46ശതമാനം ഹിന്ദു ജനസംഖ്യയുള്ള എറണാകുളം ജില്ലയില്‍ നേടാതെ പോയതിന്റെ കാരണവും വിലയിരുത്തപ്പെടേണ്ടതാണ്.
ഇനി ഫൈനല്‍: നിയമസഭാ തിരഞ്ഞെടുപ്പ്
ന്യൂനപക്ഷ വോട്ടുകളുടെ പ്രവാഹം ഇതേ രീതിയില്‍ ഉറപ്പിക്കാനായാല്‍ 80 മുതല്‍ 100 വരെ സീറ്റില്‍ വിജയിക്കാന്‍ കഴിയും എന്ന് പ്രതീക്ഷയാണ് കെപിസിസി നേതൃത്വം പ്രകടിപ്പിക്കുന്നത്. എല്ലാ ജിഹാദി ഇസ്ലാമിക ഭീകരവാദികളെയും തങ്ങള്‍ക്ക് അനുകൂലമായി കൊണ്ടുവരാന്‍ കഴിഞ്ഞത് മാത്രമല്ല, അതിന്റെ പേരുദോഷം കാര്യമായി ബാധിക്കാതെ രക്ഷപ്പെടാന്‍ കഴിഞ്ഞു എന്നുള്ള വിലയിരുത്തലാണ് യുഡിഎഫ് നേതൃത്വത്തിലുള്ളത്. മുഖ്യമന്ത്രി സ്ഥാനത്തിനുള്ള ചേരിപ്പോരും തമ്മില്‍ തെല്ലും യുഡിഎഫില്‍ കീറാമുട്ടി തന്നെയാണ്. ഒരിക്കല്‍കൂടി അധികാരത്തില്‍ എത്തിയില്ലെങ്കില്‍ പാര്‍ട്ടി ഇല്ലാതാകും, മുന്നണി ഇല്ലാതാകും എന്ന് മാത്രമല്ല, മുസ്ലിംലീഗ് അടക്കമുള്ള കക്ഷികള്‍ മറ്റു മുന്നണികളിലേക്ക് ചേക്കേറും എന്ന ഭീഷണിയും യുഡിഎഫിനു മുന്നിലുണ്ട്. യുഡിഎഫ് എത്ര സമ്മര്‍ദ്ദം ചെലുത്തിയിട്ടും കേരള കോണ്‍ഗ്രസ് മാണി വിഭാഗം തിരിച്ചുവരാന്‍ തയ്യാറായില്ല എന്നത് ഇതിന്റെ വ്യക്തമായ സൂചനയാണ്. അതേസമയം തങ്ങളുടെ ആസ്ഥാനമായ കോട്ടയത്തും പാലായിലും അടക്കം കാല്‍ക്കീഴിലെ മണ്ണ് ചോര്‍ന്നതും സംഘടന ദുര്‍ബലമായതും കേരള കോണ്‍ഗ്രസിന്റെ താരമൂല്യം അല്ലെങ്കില്‍ ക്രയശേഷി ഇല്ലാതാക്കി.
അമിതമായ ന്യൂനപക്ഷ പ്രീണനം ഇടതുപക്ഷത്തിന്റെ അടിവേരുകള്‍ ഇളക്കിയപ്പോള്‍ ന്യൂനപക്ഷത്തെ വിട്ട് സമുദായ നേതാക്കളെ മാത്രം ചേര്‍ത്തു പിടിക്കാന്‍ നടത്തിയ പിണറായി വിജയന്റെ ശ്രമം എവിടെയും എത്തിയില്ല. മണ്ഡല പുനര്‍വിഭജനത്തിലൂടെ കയ്യില്‍ ഒതുക്കാന്‍ ശ്രമിച്ച തിരുവനന്തപുരം അടക്കം കൈവിടുകയും തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഒരേ തരത്തില്‍ പരാജയം ഏറ്റുവാങ്ങുകയും ചെയ്തതോടെ തകര്‍ച്ചയുടെ കാരണങ്ങളിലേക്ക് ആഴ്ന്നിറങ്ങാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. ഒപ്പം മൂന്നാമൂഴം ഉറപ്പിക്കാന്‍ എന്തും ചെയ്യാന്‍ കൈ വിട്ട കളിക്കാണ് പിണറായി ഒരുങ്ങുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും കണ്ടതുപോലെ നഗര കേന്ദ്രീകൃതമായ 36 നിയമസഭാ മണ്ഡലങ്ങള്‍ അടക്കം ഏതാണ്ട് 50 ഓളം മണ്ഡലങ്ങളിലേക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനത്തായി ഗണ്യമായ വോട്ടോടുകൂടി ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം എത്തുന്നു. കേരളത്തിലെ ഹിന്ദുസമൂഹം ജാതിക്കതീതമായി ബിജെപിയെ വിശ്വസിക്കാനും ബിജെപിക്ക് വോട്ട് ചെയ്യാനും തയ്യാറെടുക്കുന്നു എന്നതിന്റെ സൂചനയാണ് ഇത്തവണത്തെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ കണ്ടത്. ഇടതുമുന്നണി നല്‍കിയ എല്ലാ മോഹനവാഗ്ദാനങ്ങളും വലിച്ചെറിഞ്ഞ് തലസ്ഥാനമായ അനന്തപുരിയില്‍ അടക്കം ബിജെപി നേടിയ വന്‍ വിജയത്തിന് പിന്നില്‍ ജനങ്ങള്‍ വോട്ട് ചെയ്യാന്‍ തയ്യാറാണ്, സംഘടനാ സംവിധാനം നിങ്ങള്‍ ചലിപ്പിച്ചാല്‍ മതി എന്ന സന്ദേശം ശക്തമായി നല്‍കുക തന്നെയാണ്. മാത്രമല്ല, ക്രൈസ്തവ വോട്ടിനു വേണ്ടി ഹൈന്ദവ താല്പര്യങ്ങളെ ബലി കഴിക്കുന്നത് പ്രയോജനരഹിതമാണെന്നും കത്തോലിക്കാസഭ അടക്കമുള്ള സംവിധാനങ്ങള്‍ കേന്ദ്ര ഭരണത്തിന്റെ നേട്ടങ്ങള്‍ തങ്ങളുടെ സംവിധാനങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും വളരെ വ്യക്തമായി ചൂണ്ടിക്കാട്ടുന്നതായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പ്. ക്രൈസ്തവ വോട്ടുകള്‍ നിര്‍ണായകമായ എല്ലാ സ്ഥലങ്ങളിലും യുഡിഎഫ് നേടിയ മേല്‍ക്കയ്യും വോട്ടിന്റെ വിശകലനവും ബിജെപിയുടെ അടിസ്ഥാന വിഭാഗമായ ഹിന്ദു വോട്ട് ബാങ്ക് ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നു തന്നെയാണ് സൂചിപ്പിക്കുന്നത്. അതേസമയം പി.സി. ജോര്‍ജിനെ പോലുള്ള ജന-സമുദായ സ്വാധീനമുള്ള നേതാക്കളെ ചേര്‍ത്തുനിര്‍ത്തുന്നത് പ്രയോജനപ്രദം ആകുന്നതാണെന്നും വോട്ടിന്റെ വിശകലനവും വിലയിരുത്തലും വ്യക്തമാക്കുന്നു. കോട്ടയം ജില്ലയിലെ 60 ശതമാനം ഗ്രാമപഞ്ചായത്തുകളിലും, ആറ് മുനിസിപ്പാലിറ്റികളില്‍ നാലിടത്തും ബിജെപി സീറ്റുകള്‍ നേടി സാന്നിധ്യം ഉറപ്പിച്ചു. മൂന്നു ഗ്രാമപഞ്ചായത്തുകളില്‍ ബിജെപി ഒന്നാമത്തെ വലിയ കക്ഷിയായി മാറിയപ്പോള്‍, ഒന്‍പത് ഗ്രാമപഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലും, അംഗബലത്തില്‍ ബി ജെപി രണ്ടാം സ്ഥാനത്തെത്തി.
പി.സി. ജോര്‍ജിന്റെ സ്വാധീന കേന്ദ്രങ്ങളായ ഈരാറ്റുപേട്ട മേഖലയില്‍ മാറ്റം വ്യക്തമാണ്. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ രണ്ടു ബിജെപി പ്രതിനിധികളെ വിജയിപ്പിക്കുവാന്‍ കഴിഞ്ഞതോടൊപ്പം, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. പൂഞ്ഞാര്‍, തലപ്പലം, തിടനാട് പഞ്ചായത്തുകളില്‍ ബിജെപി അംഗബലത്തില്‍ രണ്ടാമതെത്തി. മേലുകാവ്, തീക്കോയി, തലനാട് പഞ്ചായത്തുകളില്‍ ആദ്യമായി ബിജെപി പ്രതിനിധികളെ വിജയിപ്പിക്കുവാനും പാര്‍ട്ടിക്കായി. ബിഡിജെഎസ് സ്വന്തം സംഘടനാ സംവിധാനം ശക്തമാക്കുകയും മുന്നണിയെ ബലപ്പെടുത്താന്‍ എങ്ങനെയാണ് സംഘടനയെ ഉപയോഗിക്കേ ണ്ടതെന്ന് ചിന്തിക്കേണ്ടതുമാണ്. കൂടുതല്‍ കെട്ടുറപ്പോടെ നീങ്ങാന്‍ കഴിഞ്ഞാല്‍ ഫലപ്രദമായ പരിവര്‍ത്തനം ഉണ്ടാക്കാന്‍ കഴിയും എന്ന കാര്യത്തില്‍ സംശയമില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. എണ്ണയിട്ട ചക്രം പോലെ ബാധ്യതയാകാത്ത സ്ഥാനാര്‍ത്ഥികളും ചടുലമായ സംഘടനാ സംവിധാനവും ആയി രംഗത്തിറങ്ങിയാല്‍ തീര്‍ച്ചയായും ബിജെപിക്ക് 2026 തിരഞ്ഞെടുപ്പില്‍ കേരള നിയമസഭയില്‍ നിര്‍ണായക ശക്തിയാകാന്‍ കഴിയും. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം ഇത്തരത്തിലുള്ള ഒരു മുന്നേറ്റത്തിന് അടിത്തറയാകും എന്ന് പ്രതീക്ഷിക്കാം.






















