ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, രാഘവന്‍, ബാബുരാജ്, രവീന്ദ്രന്‍ ഇവരൊക്കെ കഴിഞ്ഞാല്‍ ആ നിരയില്‍ തിരിച്ചറിയുന്ന സ്വരം ജോണ്‍സന്റേതായിരുന്നു. മലയാള ചലച്ചിത്ര ഗാനരംഗത്തും പശ്ചാത്തല സംഗീതത്തിലും ഒരുപോലെ രാഗമാധുരിമയുടെ വസന്തം സൃഷ്ടിച്ച കലാകാരന്‍ ആയിരുന്നു. പാട്ടുകളിലൂടെ മലയാളം കീഴടക്കിയ ജോണ്‍സണ്‍ മാഷ് കണ്ണീര്‍ച്ചൂടുള്ള ഓര്‍മ്മയായിട്ട് എട്ട് വര്‍ഷമാകുന്നു. മലയാള ചലച്ചിത്ര സംഗീതത്തിന്റെ അടിസ്ഥാനശിലകള്‍ എന്നു വിശേഷിപ്പിക്കാവുന്ന ജി. ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യനായി മാറാന്‍ കഴിഞ്ഞത് ജോണ്‍സന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവാകുകയായിരുന്നു. അതുകൊണ്ടുതന്നെ മനുഷ്യനാദം ഓര്‍ക്കസ്ട്രയുടെ ശബ്ദത്തില്‍ മുങ്ങിപ്പോകാത്ത ഗാനങ്ങള്‍ക്ക് പിറവി നല്‍കാനും അദ്ദേഹത്തിനു കഴിഞ്ഞു. ഏതോ ജന്മ കല്‍പ്പനയിലെന്നോണം ജോണ്‍സണ്‍ സൃഷ്ടിച്ച ഹൃദയരാഗങ്ങള്‍ എക്കാലവും അദ്ദേഹത്തിനുള്ള നിത്യസ്മരണയായി നിലനില്‍ക്കും.
1953 മാര്‍ച്ച് 26ന് തൃശ്ശൂര്‍ നെല്ലിക്കുന്നില്‍ ജനിച്ച ജോണ്‍സന്റെ സംഗീതരംഗത്തേക്കുള്ള വരവ് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ ക്വയര്‍ സംഘത്തിലൂടെയായിരുന്നു. ഇവിടെ നിന്ന് ഹാര്‍മോണിയത്തിലും ഗിത്താറിലും പരിശീലനം നേടിയ അദ്ദേഹം, 1968-ല്‍ വോയ്‌സ് ഓഫ് ട്രിച്ചൂര്‍ എന്ന ഗാനമേള ട്രൂപ്പ് ആരംഭിച്ചു. ഗായകന്‍ പി. ജയചന്ദ്രനാണ് ജോണ്‍സനെ സംഗീത സംവിധായകന്‍ ജി. ദേവരാജന്‍ മാസ്റ്റര്‍ക്ക് പരിചയപ്പെടുത്തുന്നത്. ജോണ്‍സന്റെ കഴിവ് തിരിച്ചറിഞ്ഞ മാഷ് 1974ല്‍ ചെന്നൈയിലേക്ക് കൊണ്ടുവരികയായിരുന്നു. പിന്നീടങ്ങോട്ട് ജോണ്‍സന്റെ വളര്‍ച്ചയായിരുന്നു. 1978ല്‍ ഭരതന്‍ സംവിധാനം ചെയ്ത ആരവം എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം നല്‍കിയാണ് ജോണ്‍സണ്‍ സംഗീതസംവിധായകനാവുന്നത്. 1981ല്‍ പുറത്തിറങ്ങിയ സില്‍ക്ക് സ്മിത നായികയായ ‘ഇണയെത്തേടി’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. തുടര്‍ന്ന് ഭരതന്റെ പാര്‍വതി (കഥ:കാക്കനാടന്‍) എന്ന ചിത്രത്തിന് ഈണം നല്‍കി. തകരയിലെയും ചാമരത്തിലെയും ഗാനങ്ങള്‍ ജോണ്‍സണ്‍ എന്ന സംഗീതസംവിധായകനെ കേരളക്കരയില്‍ ചിരപ്രതിഷ്ഠനാക്കി.
സംഗീതം ബഹളമയമായി മാറിക്കൊണ്ടിരിക്കുമ്പോള്‍ വളരെക്കുറച്ച് സംഗീത ഉപകരണങ്ങള്‍ മാത്രം ഉപയോഗിച്ച് ഹൃദയത്തെ സ്പര്‍ശിച്ച എത്രയെത്ര ഈണങ്ങളാണ് മാഷ് സൃഷ്ടിച്ചത്. സംഗീതം ശരീരത്തെ ഇളക്കാനുള്ളതാണെന്നു വാദിക്കുന്ന പുതുതലമുറക്കാര്‍ക്ക് ജോണ്‍സണില്‍ നിന്ന് കണ്ടു പഠിക്കാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട്. പ്രക്ഷുബ്ധമായ ഇന്ദ്രിയങ്ങളെ സംയമനം ചെയ്യുന്നതാകണം സംഗീതമെന്നാണ് അറിവുള്ളവര്‍ പറഞ്ഞിട്ടുള്ളത്. ജോണ്‍സണും ആ വഴിയേയാണ് സഞ്ചരിച്ചത്. അത് തന്റെ ഗുരുവിന്റെ വഴിയായിരുന്നെങ്കിലും അവിടെയും സ്വന്തം പാദമുദ്ര പതിപ്പിക്കാന്‍ ജോണ്‍സണ് കഴിഞ്ഞു. കണ്ണീരും സന്തോഷവും നിറഞ്ഞ ജീവിതത്തിന്റെ പച്ചയായ അനുഭവങ്ങള്‍ നേരിട്ടുകൊണ്ടാണ് ജോണ്‍സണ്‍ വളര്‍ന്നത്. അതിലൂടെ ലഭിച്ച ജീവിതവീക്ഷണം കേരളത്തിന്റെ തനിമയുള്ള ഈണങ്ങള്‍ സൃഷ്ടിക്കാന്‍ ജോണ്‍സണെ കുറച്ചൊന്നുമല്ല സഹായിച്ചത്. പൂര്‍ണ്ണ അര്‍ത്ഥത്തിലുള്ള സംഗീത സംവിധായകനായിരുന്നു ജോണ്‍സണ്‍. ഓര്‍ക്കസ്‌ട്രേഷനില്‍ മികവ് പുലര്‍ത്തുന്നവരുണ്ട്. ചിലര്‍ ഈണം സൃഷ്ടിക്കുന്നതിലും മറ്റു ചിലര്‍ പശ്ചാത്തല സംഗീതത്തിലും മേന്മ കാട്ടാറുണ്ട്. എന്നാല്‍, ഇത് മൂന്നും ഒരുപോലെ സ്വായത്തമാക്കിയ ആളായിരുന്നു ജോണ്‍സണ്‍. മൂന്നൂറിലേറെ സിനിമകളില്‍ ഈണം നല്‍കിയ ജോണ്‍സണെ തേടിയെത്തിയ മൂന്നു ദേശീയ അവാര്‍ഡുകളില്‍ രണ്ടും പശ്ചാത്തല സംഗീതത്തിനായിരുന്നു. ‘പൊന്തന്‍മാട’, ‘സുകൃതം’ എന്നിവയുടെ പശ്ചാത്തല സംഗീതമൊരുക്കിയതിന് പുരസ്‌കാരം നേടിയ അദ്ദേഹം, ഈ ബഹുമതി നേടുന്ന ആദ്യമലയാളിയാണ്. ജന്മസിദ്ധമായ പ്രതിഭാസമ്പന്നതകൊണ്ട് വേറിട്ടു നിന്ന ജോണ്‍സണ്‍, സംഗീതം നല്‍കിയ ഗാനങ്ങളെല്ലാം ക്ലാസിക്കല്‍ നിലവാരമുള്ളവയായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും അവ പകരുന്ന ആസ്വാദനാനുഭവം അതുല്യവും അമൂല്യവുമാണ്. പുതിയ സംഗീതസംവിധായകര്‍ക്ക് മുന്നില്‍ ജോണ്‍സന്റെ സൃഷ്ടികള്‍ എപ്പോഴും മികച്ച പാഠപുസ്തകങ്ങളായി നിലനില്‍ക്കും.
സംവിധായകന്‍ പത്മരാജനുമായുള്ള ബന്ധമാണ് ജോണ്‍സണെ പ്രശസ്തിയുടെ നെറുകയില്‍ എത്തിച്ചത്. പത്മരാജന്റെ ‘കൂടെവിടെ’ എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. ഈ ചിത്രത്തിലെ ‘ആടിവാ… കാറ്റേ….’ (രചന: ഓഎന്‍വി) എന്ന ഗാനം സൂപ്പര്‍ഹിറ്റായി. പത്മരാജന്റെ ഒട്ടനവധി ചിത്രങ്ങള്‍ക്ക് ജോണ്‍സണ്‍ സംഗീതം പകര്‍ന്നു. നൊമ്പരത്തിപ്പൂവ്, നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ഞാന്‍ ഗന്ധര്‍വ്വന്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഓര്‍മ്മയ്ക്കായി, പാളങ്ങള്‍, ഒഴിവുകാലം, കാറ്റത്തെ കിളിക്കൂട്, എന്റെ ഉപാസന, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഒരു കഥ ഒരു നുണക്കഥ, സാക്ഷ്യം, കിരീടം, ചെങ്കോല്‍, ഒരു കുടക്കീഴില്‍, ദശരഥം, വടക്കുനോക്കിയന്ത്രം, ശുഭയാത്ര, ചിന്താവിഷ്ടയായ ശ്യാമള, ഈ പുഴയും കടന്ന്, വരവേല്‍പ് ഇങ്ങനെ നീളുന്നു ആ പട്ടിക. കാവാലം നാരായണ പണിക്കര്‍ രചിച്ച ‘കാറ്റത്തെ കിളിക്കൂട്’ എന്ന ചിത്രത്തിലെ ഗോപികേ… നിന്‍ വിരല്‍… തുമ്പുരുമ്മി… എന്ന ഗാനം എസ്. ജാനകിയുടെ ഏറ്റവും മികച്ച ഗാനങ്ങളില്‍പ്പെടുന്നു. ജോണ്‍സണിന്റെ പാട്ടുകളില്‍ നിറഞ്ഞു നില്‍ക്കുന്നത് വൈകാരികതയാണ് എന്നു മനസ്സിലാക്കാം. അനുരാഗിണി ഇതാ.., സ്വര്‍ണ്ണമുകിലേ… ഏതോ ജന്മകല്‍പ്പനയില്‍… കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി.. മധുരം ജീവാമൃതബിന്ദു… ദേവാങ്കണങ്ങള്‍ കൈയൊഴിഞ്ഞ താരകം… തുടങ്ങി മനസ്സുകളെ തഴുകിയുണര്‍ത്തിയ പാട്ടിന്റെ പാലാഴിയേറി ജോണ്‍സണ്‍ മലയാളത്തിന്റെ സ്വന്തമായി. പത്മരാജന്‍, ഭരതന്‍, ബാലചന്ദ്രമേനോന്‍, സത്യന്‍ അന്തിക്കാട്, കമല്‍ തുടങ്ങി എത്രയെത്ര കൂട്ടുകെട്ടുകള്‍. അവയില്‍ നിന്നെല്ലാം അവിസ്മരണീയമായ ഗാനമലരുകള്‍ ലഭിച്ചു. മലയാള സിനിമയുടെ തന്നെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. അനുകരണങ്ങളും ശബ്ദകോലാഹലങ്ങളുമായി മലയാള ചലച്ചിത്ര സംഗീതം ദിശതെറ്റിപ്പോകുന്ന കാലഘട്ടത്തില്‍ ജോണ്‍സണിന്റെ മരണം നല്ലപാട്ടുകള്‍ ആസ്വദിക്കുന്നവര്‍ക്കു മുന്നില്‍ തീരാശൂന്യതയാണ് സൃഷ്ടിക്കുന്നത്.
”നന്ദസുതാവര… തവജനനം… വൃന്ദാവനസുധ പുളിനം…” എം.ഡി. രാജേന്ദ്രന്‍ രചിച്ച പാര്‍വ്വതിയിലെ ഗാനം. മനസ്സില്‍ തോന്നിയ ഈണത്തിന് ചെറിയൊരു ഫോക്ക് സ്പര്‍ശം നല്‍കി ഭരതന്‍ അത് ജോണ്‍സണ് മൂളിക്കൊടുക്കുന്നു. ആദ്യവരി മാത്രം. അത് ധാരാളമായിരുന്നു ജോണ്‍സണ്. നിമിഷങ്ങള്‍ക്കകം ശ്രീരാഗത്തില്‍, ഭക്തിയും പ്രണയവും ശൃംഗാരവും ഇടകലര്‍ന്ന ഗാനം പിറന്നു. വാണിജയറാമിന്റെ ശബ്ദത്തിലാണ് ആ ഗാനം റെക്കോഡ് ചെയ്തത്. ചിത്രം ബോക്‌സ് ഓഫീസില്‍ രക്ഷപ്പെട്ടില്ലെങ്കിലും പാട്ടുകള്‍ ജനം ശ്രദ്ധിച്ചു. ജോണ്‍സണിന് ഇഷ്ടപ്പെട്ട ഗാനങ്ങള്‍ സുശീല പാടിയ ഫുട്ബാളിലെ ”മനസ്സിന്റെ മോഹം മലരായ് പൂത്തു…”, അതുപോലെ സന്ദര്‍ഭത്തിലെ ”പണ്ടൊരു കാട്ടിലൊരാണ്‍ സിംഹം…” എന്നിവയാണ്. ജോണ്‍സണും ചിത്രയും സമ്മേളിച്ച പാട്ടുകളില്‍ ഇഷ്ടപ്പെട്ട ഗാനം ഇതാണ്. ഒരു കഥ ഒരു നുണക്കഥയിലെ ”അറിയാതെ അറിയാതെ എന്നിലെ എന്നില്‍ നീ കവിതയായ് വന്നു തുളുമ്പീ…” എം.ഡി. രാജേന്ദ്രന്റെ വരികളില്‍ നിറഞ്ഞു തുളുമ്പുന്ന പ്രണയത്തെ സംഗീതംകൊണ്ട് ജോണ്‍സണും ശബ്ദംകൊണ്ട് ചിത്രയും മൃദുവായി സ്പര്‍ശിക്കുകമാത്രം ചെയ്യുന്നു. ഈണവും വരികളും ഒരേ വേഗത്തില്‍ പിറന്ന അപൂര്‍വ്വ സുന്ദര ഗാനം. ‘ഹൃദയരേഖപോലെ… ഞാനെഴുതിയ നൊമ്പരം… നിറമിഴിയോടെ കേട്ടുവോ… നാഥന്‍” എന്ന വരികള്‍ ആഴമേറിയ ഒരു പ്രണയഭംഗത്തിന്റെ, വിലാപമായി, നിത്യസ്മാരകമായ ഗാനം. ഭരതന്റെ ചമയം എന്ന ചിത്രത്തിലെ കൈതപ്രം – ജോണ്‍സണ്‍ – ചിത്ര ടീം ഒരുക്കിയ ”രാജഹംസമേ, മഴവില്‍ കുടിലില്‍…” ജോണ്‍സണ്‍മാഷിന്റെ മാസ്റ്റര്‍ പീസ് തന്നെ. പാടിയ എല്ലാ പാട്ടുകളും ഹൃദയത്തിന്റെ ഗാനമാക്കാന്‍ കഴിഞ്ഞ ഗായിക ചിത്രയുടെ ശ്രദ്ധേയമായ ഗാനം. ഒരു യവനപ്രണയകഥയുടെ ദാരുണമായ അന്ത്യത്തിന്റെ ദൃശ്യാവിഷ്‌കാരം എന്ന നിലയില്‍ ഈ ഗാനം ഭരതന്‍ എന്ന സംവിധായകന്റെ മികച്ച ഗാനചിത്രീകരണം. ഭരതന്റെ മാന്ത്രികതയേക്കാള്‍, ഈണത്തിന്റെ വരികളിലൂടെ, ആലാപനത്തിന്റെ മാന്ത്രികത എന്നും ഈ ഗാനത്തെ പിന്‍തുണയ്ക്കും.
സംഗീതം ഗാനത്തിന്റെ ഈണവും താളവും രാഗവും ഭാവവുമെല്ലാം നിജപ്പെടുത്തുകയും രൂപപ്പെടുത്തുകയും ചെയ്യുന്നു. എഴുതുന്നവരും ചിട്ടപ്പെടുത്തുന്നവരും ഒരുപോലെ മഹാരഥന്മാരാകുമ്പോഴാണ് ഗാനങ്ങള്‍ക്ക് അനശ്വരത കൈവരുന്നത്. അങ്ങനെയുള്ള കാലഘട്ടങ്ങള്‍ മലയാളത്തിനും സൗഭാഗ്യം പോലെ ലഭിച്ചു. പ്രമുഖരായ കവികളുടെ ഉത്കൃഷ്ടമായ രചനകളാണ് ഗാനങ്ങളായിത്തീര്‍ന്നത്. പ്രഗത്ഭരായ സംഗീതജ്ഞരാണ് അതിന് സംവിധാനസുഭഗത പ്രദാനം ചെയ്യുന്നത്. മെലഡിയുടെ ഈണം മുഴക്കുന്ന പഴമ്പാട്ടിന്റെ ദേവാങ്കണമേറിയ ജോണ്‍സണ്‍മാഷ്. ഒരു വാക്കു പറയാതെ.. മറുവാക്കുചൊല്ലാതെ കണ്ണീര്‍ പൂവിന്റെ ഇതളായ് പോയ് മറഞ്ഞ രാജഹംസം.