ഈ ഭൂമിയില്‍ ജീവിക്കുന്ന നാമോരോരുത്തരും ഏതെങ്കിലുമൊക്കെ ദേവന്റേയോ, അസുരന്റേയോ, ഗന്ധര്‍വ്വന്റേയോ അംശാവതാരങ്ങളോ ഉപാംശങ്ങളോ ഒക്കെയാണ്. പരസ്പരബന്ധിതമായൊരു ജീവിതതിരനാടകം ആടാന്‍ വേണ്ടിയുള്ള ബ്രഹ്മദേവന്റെ വിക്രിയ!
എന്തുകൊണ്ട് നന്മ വഴിയുന്നവരെ മാത്രമായ് വിധാതാവ് സൃഷ്ടിച്ചില്ല. ഏതൊരാളും ഒരിക്കലെങ്കിലും ഇതുപോലെ പരിഭവിച്ചിട്ടുണ്ടാകും. എങ്കില്‍ ലോകം എത്ര സുന്ദരമായിരിക്കുന്നെന്ന് തോന്നാം. പക്ഷേ ആ ചിന്ത ശരിക്കും അസംബന്ധമാണ്. ഇന്ന് എല്ലാ രക്ഷിതാക്കളും മക്കളെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമാക്കാനുള്ള തത്രപ്പാടിലാണല്ലോ. എല്ലാവരും ഡോക്ടറും എഞ്ചിനീയറുമായ് തീര്‍ന്നാല്‍ എപ്രകാരമായിരിക്കും. അസന്തുലിതവും അപ്രായോഗികവുമാകും ആ സമൂഹം. ആര് നമുക്ക് പാര്‍പ്പിടങ്ങള്‍ കെട്ടും, ആര് നമ്മുടെ വാഹനങ്ങള്‍ ശരിയാക്കും, ആര് കൃഷിചെയ്യും….? അപ്പോള്‍ ആ വിഭാഗത്തിലുള്ള കര്‍മ്മം ചെയ്യാന്‍ ആളുകളുണ്ടായേ പറ്റൂ. യോഗ്യതയും സ്ഥാനമാനങ്ങളും പ്രകൃതിയാണ് നിശ്ചയിക്കുക. ഉയര്‍ന്ന വിദ്യാഭ്യാസവും വിജ്ഞാനവും കഴിവുമൊക്കെയുള്ള ഒരു വ്യക്തിക്ക് ചിലപ്പോള്‍ കേവലമൊരു കെട്ടിടനിര്‍മ്മാണത്തൊഴിലാളിയായ് ഒതുങ്ങേണ്ടി വരാം. ഔപചാരികവിദ്യാഭ്യാസമോ, പ്രാധാന്യമോ ഇല്ലാതിരുന്ന ഒരു സാധാരണക്കാരന്‍ അനുഭവജ്ഞാനത്താലും ആര്‍ജ്ജിതശേഷിയാലും ഒരു പ്രവിശ്യയോ രാജ്യം തന്നെയോ കൈകാര്യം ചെയ്യുന്ന ഭരണാധിപന്‍ വരെ ആയിത്തീരാം. കാലത്തിന്റെ തീരുമാനം വ്യക്തിനിരപേക്ഷമായിരിക്കും. സ്വന്തം കാര്യത്തില്‍ മനുഷ്യേച്ഛക്ക് പകുതിമാത്രമേ നിയന്ത്രണമുള്ളൂ. മര്‍ത്ത്യലോകത്തെ ജീവിതം പുലരാന്‍ ധാര്‍മ്മികരും ജ്ഞാനികളും ധനികരും ദയാലുക്കളും മാത്രംപോരാ! പാമരനും ദരിദ്രനും ക്രൂരനും രോഗിയുമൊക്കെ വേണം. അവരൊക്കെയും അവരുടേതായ വേഷമാടി ജീവിതവ്യവഹാരത്തെ ചലിപ്പിക്കുന്നു എന്ന് സാരം.
മഹാഭാരതത്തില്‍ അഷ്ടവസുക്കളാണ് ശന്തനുമഹാരാജാവിന്റെ മക്കളായ് പിറക്കുന്നത്. അതില്‍ ഏറ്റവും ഇളയവനാണ് ഭീഷ്മര്‍. യുധിഷ്ഠിരന്‍ ധര്‍മ്മദേവന്റേയും ഭീമന്‍ വായുവിന്റേയും അര്‍ജ്ജുനന്‍ ഇന്ദ്രന്റേയും നകുലസഹദേവന്മാര്‍ അശ്വനീദേവകളുടേയും അംശമാണ്. സൂര്യന്റെ ഗണമാണ് കര്‍ണ്ണന്‍. കുരുവംശത്തിന്റെ അന്തകനായ ദുര്യോധനന്‍ കലിപുരുഷന്റെ പുനര്‍ജന്മമാണ്. ഇന്ദ്രാണിയാണ് പഞ്ചപാണ്ഡവരുടെ പത്‌നിയായ ദ്രൗപദി. സാക്ഷാല്‍ മഹാവിഷ്ണു ശ്രീകൃഷ്ണനും ലക്ഷ്മീദേവി രുഗ്മിണിയായും അവതരിച്ചു. വിപ്രചിത്തി എന്ന അസുരനാണ് ജരാസന്ധനായത്. ശിശുപാലന്‍ ഹിരണ്യകശ്യപുവിന്റെ പുനര്‍ജന്മമാണ്.
ഇതിഹാസത്തിലെ കഥാപാത്രങ്ങള്‍ക്കെല്ലാം തനതായ വ്യക്തിത്വവും പ്രത്യേകതകളും വൈഭവങ്ങളും ബലഹീനതകളുമുണ്ട്. ചിലര്‍ക്ക് അനുകമ്പയുടേയും ആര്‍ദ്രതയുടേയും ഭാവങ്ങള്‍ക്കാണ് മുന്‍തൂക്കമെങ്കില്‍ ചിലര്‍ക്ക് ദുഷ്ടതയുടെ തോത് കൂടിയിരിക്കും. ചിലര്‍ യുദ്ധവീരരും പരാക്രമികളുമായിരിക്കും. ഒരുകൂട്ടര്‍ കലാനിപുണരും അന്തര്‍മുഖരുമാണ്. കൃഷ്ണദ്വൈപായനന്‍ എന്ന സാക്ഷാല്‍ വേദവ്യാസന്‍ തന്നെ അതിനുദാഹരണം. അല്‍പ്പായുസ്സുകാരായ കഥാപാത്രങ്ങളും ഉണ്ട്. പതിനഞ്ചാമത്തെ വയസ്സില്‍ മരണപ്പെട്ട അഭിമന്യു അതിനുദാഹരണം. ചന്ദ്രദേവന്റെ പുത്രനാണ് അഭിമന്യുവായി പിറന്നത്. പക്ഷേ കുറഞ്ഞ കാലയളവില്‍ തന്നെ തന്റെ യശസ്സ് ഭൂമിയില്‍ സ്ഥാപിച്ചാണ് അഭിമന്യു വിട വാങ്ങുന്നത്. നപുംസകമായ കഥാപാത്രവും അതിഭീരുക്കളായ വ്യക്തികളേയും ഇതിഹാസത്തില്‍ കാണാം. വിഷയസുഖത്തില്‍ മാത്രം അഭിരമിച്ച് ഓജസ്സ് നശിപ്പിച്ച് ജീവിതം തുലച്ച കഥാപാത്രമാണ് വിചിത്രവീര്യന്‍. ചൂതുകളിച്ച് സര്‍വ്വസ്വവും നഷ്ടപ്പെടുത്തിയിട്ടുണ്ട് യുധിഷ്ഠിരന്‍. സ്വന്തം മാതാവിനെ നിഗ്രഹിച്ചിട്ടുണ്ട് പരശുരാമന്‍. ലജ്ജാശീലരായ വ്യക്തികളുമുണ്ട്. കിന്ദമന്‍ എന്ന മഹര്‍ഷി ഭാര്യയെ പ്രാപക്കുമ്പോഴുള്ള ലജ്ജ നിമിത്തം മൃഗരൂപത്തിലേക്ക് വേഷം മാറിയാണ് സുരതക്രിയ നിര്‍വ്വഹിച്ചിരുന്നത്.
ഇങ്ങനെ ഭിന്നഭാവങ്ങളോടെയും പ്രത്യേകതകളോടെയും ഭൂമിയില്‍ അവതരിച്ച ഇവരുടെയൊക്കെ ശേഷിപ്പുകളാണത്രേ നാമെല്ലാവരും. ധീരതയും സവിശേഷതകളും ശക്തിയും നൃശംസതയും അനുകമ്പയുമൊക്കെ ജന്മാന്തരങ്ങളിലൂടെ നേര്‍ത്തും ഇഴ പിരിഞ്ഞും സങ്കലിച്ചും നമ്മിലെല്ലാവരിലുമുണ്ട്; ജീനുകളില്‍ കോഡ് ചെയ്യപ്പെട്ട രീതിയില്‍. മഹാഭാരതത്തിലെ കഥാപാത്രങ്ങളെ കുറിച്ച് വ്യക്തമായ ധാരണ കിട്ടിയ ആള്‍ക്ക് നിരീക്ഷണബുദ്ധിയോടെ ചുഴിഞ്ഞാല്‍ ഇവരുടെയൊക്കെ വ്യതിരിക്തതകള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വ്യക്തികളില്‍ ദര്‍ശിക്കാനാവും. നമ്മള്‍ സ്വയം അന്തരാത്മാവിനുള്ളിലേക്ക് നോക്കിയാല്‍ ഇന്ന കഥാപാത്രത്തിന്റെ താവഴിയാണ് താനെന്ന് തോന്നുന്ന നിമിഷങ്ങളെ അനുഭവിക്കാം.
അതിമനോഹരമായ് പാടി ആനന്ദിപ്പിക്കുന്ന ഒരാളെ ഗന്ധര്‍വ്വന്റെ ജന്മം എന്ന് വാഴ്ത്തുന്നു. അത്യപാരമായ പ്രതിഭാശേഷിയുണ്ടായിട്ടും തിളങ്ങാനാകാതെ പോകുന്നവരെ കര്‍ണ്ണന്റെ അംശമായ് തോന്നും. ധീരതയുണ്ടെങ്കിലും അന്യായമായ് വധിക്കപ്പെടുന്ന ആള്‍ അഭിമന്യുവിന്റെ ജന്മമായ് അനുഭവപ്പെടും. ക്ലേശകരമായ പരീക്ഷണങ്ങള്‍ ജയിക്കുന്നയാളെ അര്‍ജ്ജുനനോട് താരതമ്യം ചെയ്യുന്നു. അധികാരത്തിന് വേണ്ടി കടുംകൈ ചെയ്യുന്നവരില്‍ ദുര്യോധനനുണ്ട്. പിഞ്ചുകുഞ്ഞുങ്ങളോടുവരെ ക്രൂരത കാണിക്കുന്നവരില്‍ കംസനെ കാണാം. അത്യപൂര്‍വ്വമായ, മദിപ്പിക്കുന്ന സൗന്ദര്യമുള്ള സ്ത്രീകളെ ദേവനര്‍ത്തകി രംഭയുടെ ജന്മമായ് സങ്കല്‍പിക്കാം.
മഹാഭാരതേതിഹാസത്തിലുള്ള കഥാപാത്രങ്ങളുടേയും ജീവിതവ്യാപമഹാഭാരതേതിഹാസത്തിലുള്ള കഥാപാത്രങ്ങളുടേയും ജീവിതവ്യാപാരങ്ങളുടേയും പുനരാവര്‍ത്തനമാണെക്കാലവും മനുഷ്യജീവിതം! ഇനി സ്വയം ഉള്ളിലേക്ക് ചുഴിഞ്ഞ് ാരങ്ങളുടേയും പുനരാവര്‍ത്തനമാണെക്കാലവും മനുഷ്യജീവിതം! ഇനി സ്വയം ഉള്ളിലേക്ക് ചുഴിഞ്ഞ് ചിന്തിക്കൂ! നിങ്ങള്‍ ഇതില്‍ ആരാണ്?
ചില സമസ്യകള്‍
നിത്യജീവിതത്തില്‍ പലവിധ കുരുക്കുകള്‍ നമുക്ക് ചുറ്റും രൂപപ്പെടാം. ഏകനായ വ്യക്തിയില്‍ സംഘടിതരും അനിഷേധ്യരുമായ ഒരു കൂട്ടം വ്യക്തികള്‍ വന്ന് മധുരഭാഷണത്താലോ അതു ഫലിച്ചില്ലെങ്കില്‍ ഭീഷണഭാവത്താലോ കാര്യസിദ്ധിക്കായ് പരമമായ ത്യാഗം ആവശ്യപ്പെടാം. സാഹചര്യം, സാത്വികവേഷമണിഞ്ഞ അസംഖ്യം രാഷ്ട്രീയവേട്ടക്കാരുടെ മുമ്പില്‍ ഇരയെപോലെ ഒരാളെ നിര്‍ത്തിയേക്കാം…
..
സത്യയുഗത്തില്‍ ഭീകരന്‍മാരും അതിശക്തിശാലികളുമായ കാലകേയ അസുരന്‍മാര്‍ ഉണ്ടായിരുന്നു. വൃതാസുരനായിരുന്നു അവരുടെ നേതാവ്. പലവിധത്തിലുള്ള അപകടകരവും അമോഘവുമായ ആയുധങ്ങള്‍ കൈവശമുണ്ടായിരുന്ന അവര്‍ ദേവലോകത്തെ നിരന്തരം ആക്രമിച്ചുകൊണ്ടിരുന്നു. എങ്ങനെ കിണഞ്ഞിട്ടും എത്രവലിയ അസ്ത്രശസ്ത്രങ്ങള്‍ പ്രയോഗിച്ചിട്ടും ഇന്ദ്രനും കൂട്ടര്‍ക്കും വൃതാസുരനെ പരാജയപ്പെടുത്താനോ നിഗ്രഹിക്കാനോ കഴിഞ്ഞില്ല. ദേവലോകം അസന്തുലിതമായി. അവസാനം ഇന്ദ്രദേവാദികള്‍ ബ്രഹ്മാവിന്റെ അടുക്കലെത്തി പരാതിപ്പെട്ടു. ബ്രഹ്മദേവന്‍ പറഞ്ഞുന: ‘വൃതാസുരന്‍ അതീവ പരാക്രമിയാണ്. അവനെ വധിക്കാന്‍ ദേവകളുടെ ആയുധങ്ങള്‍ക്ക് കെല്‍പ്പില്ല. ഏതൊരു സമസ്യക്കും പ്രതിവിധിയുള്ളതുപോലെ ഇതിനും പരിഹാരമുണ്ട്. വ്യത്യസ്തമായ രീതിയിലാണ് ഇതിനുള്ള പ്രതിവിധി പ്രപഞ്ചത്തില്‍ രൂപപ്പെട്ടിരിക്കുന്നത്. ഭൂമിയില്‍ ദധീചി എന്നൊരു മഹര്‍ഷിയുണ്ട്. ആ മഹര്‍ഷിയുടെ അസ്ഥികള്‍കൊണ്ടുള്ള ആയുധം നിര്‍മ്മിച്ചാല്‍ ആ ആയുധമുപയോഗിച്ച് ഇന്ദ്രന് വൃതാസുരനെ വധിക്കാം. അല്ലാതെ പോംവഴിയൊന്നുമില്ല.’
ഇന്ദ്രനും കൂട്ടരും ബ്രഹ്മാവില്‍ നിന്ന് മടങ്ങി പദ്ധതികള്‍ ആലോചിച്ചു. ദധീചിമഹര്‍ഷി ഏറെ ചെറുപ്പമാണ്. തപസ്സും ബ്രഹ്മജ്ഞാനവും സമ്പൂര്‍ണ്ണമായിട്ടില്ല. ആവശ്യം അറിയിച്ചാല്‍ എന്തെങ്കിലും ഒഴിവുകഴിവുകള്‍ പറഞ്ഞൊഴിയുകയോ, തന്റെ സ്വാഭാവികമരണം വരെ കാത്തിരിക്കാനോ പറഞ്ഞാല്‍…? അതുവരേയും വൃതാസുരന്റെ ആധിപത്യം അംഗീകരിക്കുക സഹനീയമല്ല. അതുകൊണ്ട്…
ഇന്ദ്രനും പ്രധാന ദേവന്മാരും വൈകാതെ സ്വന്തം രൂപത്തോടുതന്നെ ദധീചിമഹര്‍ഷിയുടെ ആശ്രമത്തിലേക്ക് ചെന്നു. മഹര്‍ഷിക്ക് അത്ഭുതമായി. ദേവാധിപനും പരിവാരവും തന്റെ ഗൃഹത്തില്‍…..! ലോകനന്മക്കായ് മഹര്‍ഷിയില്‍ നിന്നൊരു വരം കിട്ടാനാണ് തങ്ങള്‍ വന്നിരിക്കുന്നതെന്നും വരം തരാമെന്ന് വാക്ക് പറഞ്ഞാലേ സമാധാനമുണ്ടാകുകയുള്ളൂവെന്നറിയിച്ച് മഹര്‍ഷിയില്‍ നിന്നാദ്യം തന്നെ ഉറപ്പ് ഇന്ദ്രന്‍ നേടിയെടുത്തു. ശേഷം കാര്യം അവതരിപ്പിച്ചു. ‘അങ്ങ് ദേഹത്യാഗം ചെയ്ത് അസ്ഥികള്‍ തന്നാലും.’ വേറെ നിര്‍വ്വാഹമില്ലായിരുന്നു മഹര്‍ഷിക്ക്. എന്തൊക്കെയായാലും നല്ല കാര്യത്തിനാണല്ലോ. മഹര്‍ഷി അപ്പോള്‍ തന്നെ പ്രാണത്യാഗം ചെയ്തു. അദ്ദേഹത്തിന്റെ അസ്ഥികള്‍ ഉപയോഗിച്ച് വിശ്വകര്‍മ്മാവിനെകൊണ്ട് ഇന്ദ്രന്‍ വജ്രായുധം നിര്‍മ്മിക്കുകയും, ലോകം വിറപ്പിക്കുന്ന വൃതാസുരനെ വധിക്കുകയും ചെയ്തു.
ഇതിഹാസത്തിലെ ദധീചിമഹര്‍ശഷിക്ക് വന്നതുപോലുള്ള സങ്കീര്‍ണ്ണമായ സന്ധികള്‍ ഏതെങ്കിലുമൊക്കെ രൂപത്തില്‍ ആധുനിക മനുഷ്യനും അഭിമുഖീകരിക്കേണ്ടിവരാം. സമൂഹനന്മക്കുവേണ്ടിയാണെങ്കില്‍ അര്‍പ്പണമാണ് അവിടെ കരണീയം. ദധീചിമഹര്‍ഷി ഇന്ദ്രനെ നിരാകരിച്ചിരുന്നെങ്കിലും ബലം പ്രയോഗിച്ച് ഇന്ദ്രന്‍ അദ്ദേഹത്തെ വധിക്കുമായിരുന്നു. അത് തടയാനാകില്ല. അങ്ങനെയെങ്കില്‍ മഹര്‍ഷിക്ക് പിന്നീട് കൈവരുമായിരുന്ന യശസ്സ് നഷ്ടപ്പെടുകയും സ്വാര്‍ത്ഥന്‍ എന്ന അപഖ്യാതി നേരിടേണ്ടിവരുകയുമാകുമായിരുന്നു. ലോകം ഇന്ദ്രന്റെ ചെയ്തിയെ സാധൂകരിക്കുകയും ചെയ്യും. സാഹചര്യം ആ രൂപത്തിലാണ് തിടംവെച്ചുനിന്നിരുന്നത്.
ജനാധിപത്യത്തിന്റെ ഇക്കാലത്ത് പ്രാണാര്‍പ്പണത്തിന്റെ രൂപത്തിലല്ല, മറ്റെന്തെങ്കിലും വിധത്തിലായിരിക്കാം സമൂഹം നമ്മോട് ചിലപ്പോള്‍ ത്യാഗം ആവശ്യപ്പെടുക. ധര്‍മ്മവാഴ്ചക്കോ, രാജ്യക്ഷേമത്തിനോ വേണ്ടിയാണെങ്കില്‍ അവിടെ ദധീചിമഹര്‍ഷിയെ മാതൃകയാക്കുക. പുണ്യം ഉറപ്പ്. മറിച്ച് അധാര്‍മ്മികതക്കോ, ഒരു വ്യക്തിയുടെ തന്‍കാര്യത്തിനോ അധിഷ്ഠിതമായ കുതന്ത്രത്താലാണ് ‘അര്‍ത്ഥന’ വരുന്നതെങ്കില്‍ ഉപായംകൊണ്ട്, രാഷ്ട്രീയമാനങ്ങള്‍ വിലയിരുത്തി നയപരമായ് പ്രതിരോധിക്കുക.
കണികന്റെ ഗൂഢോപദേശം
കുരുവംശത്തിലെ രാജാക്കന്‍മാരെല്ലാം ധര്‍മ്മിഷ്ഠരും പ്രജാവല്‍സലരുമായിരുന്നു. ദുഷ്യന്തന്‍, ഭരതന്‍, യയാതി, പാണ്ഡു…. പക്ഷേ ആ പരമ്പര ധൃതരാഷ്ട്രരിലേക്കെത്തിയപ്പോള്‍ ധര്‍മ്മഭ്രംശം വ്യാപിച്ചു കഴിഞ്ഞിരുന്നു. പ്രജകളര്‍ഹിക്കുന്ന ഭരണാധികാരിയേ അവര്‍ക്ക് കിട്ടൂ എന്ന ശ്രദ്ധേയമായൊരു ആപ്തവചനമുണ്ട്. പ്രജകളുടെ പ്രവര്‍ത്തിദൂഷ്യവും മനസ്സിലിരിപ്പുമൊക്കെ ഭരണാധികാരിയില്‍ പ്രതിഫലിക്കുമെന്ന.് ധൃതരാഷ്ട്രരുടെ കാലമെത്തിയപ്പോഴേക്കും സമൂഹത്തില്‍ സംസ്‌കാര ജീര്‍ണ്ണത മൂര്‍ദ്ധന്യത്തിലെത്തി കഴിഞ്ഞിരുന്നു.
ഏതൊരു മഹായുദ്ധത്തിനും കലാപത്തിനും വിധ്വംസകതക്കുമൊക്കെ പിന്നില്‍ താരതമ്യേന അപ്രധാനനെന്നു തോന്നിക്കുന്ന ഒരു വ്യക്തിയുടെ ഇടപെടലുണ്ടായിരിക്കും. ഒളിഞ്ഞിരിക്കാന്‍ തല്‍പ്പരരും മുന്‍നിരയിലേക്കു വരാന്‍ കൂട്ടാക്കാത്തവരുമായിരിക്കുമിക്കൂട്ടര്‍. പ്രശസ്തിയില്‍ അവര്‍ക്ക് ഭ്രമമുണ്ടായിരിക്കില്ല. ഉപജാപങ്ങളിലും അണിയറയിലെ ചരടുവലികളിലും അഭിരമിച്ചു കഴിയുന്ന ഇക്കൂട്ടര്‍ അതീവ മനക്കരുത്തുള്ളവരും ബുദ്ധിശാലികളുമായിരിക്കും. രാമായണത്തില്‍ ദശരഥന്റെ കൊട്ടാരത്തില്‍ ശ്രീരാമന്റെ വനവാസം പോലുള്ള സംഭവബഹുലമായ കാര്യങ്ങള്‍ക്കെല്ലാം പിന്നണി പ്രവര്‍ത്തിച്ചത് കൈകേയിയുടെ കേവലദാസിയായ മന്ഥരയാണ്. മന്ഥര ഒരിക്കലും കൈകേയിയുടെ അന്തപു:പുരത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് വരുന്നില്ല.
മഹാഭാരതത്തില്‍ ഇതുപോലെയുള്ള കഥാപാത്രമാണ് ധൃതരാഷ്ട്രരുടെ മനഃസാക്ഷിസൂക്ഷിപ്പുകാരനും മന്ത്രിയുമായ കണികന്‍. കണികന്‍ അന്തഃര്‍മുഖനായിരുന്നു. ഇരുട്ടില്‍ മറഞ്ഞയാള്‍ ധൃതരാഷ്ട്രര്‍ക്ക് ഗൂഢതന്ത്രങ്ങള്‍ ഓതിക്കൊടുത്തു.
ധൃതരാഷ്ട്രര്‍ യുധിഷ്ഠിരനെ യുവരാജാവായ് വാഴിക്കുന്നു. ഔദ്യോഗികമായ പദവി കിട്ടിയപ്പോള്‍ യുധിഷ്ഠിരന്‍ കരുത്തരായ തന്റെ സഹോദരങ്ങളെ നിയോഗിച്ച് ഇതരദേശങ്ങളെ ആക്രമിച്ച് ഹസ്തിനപുരത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. തങ്ങളെ ആക്രമിക്കരുതെന്ന വ്യവസ്ഥയില്‍ മാത്രം രാജ്യങ്ങള്‍ വന്‍തുക കപ്പമായ് ഹസ്തിനപുരത്തിന് നല്‍കാന്‍ തുടങ്ങി. രാജ്യത്ത് സമ്പത്ത് കുമിഞ്ഞുകൂടി. പ്രജകളെല്ലാം ആഘോഷതിമിര്‍പ്പില്‍. യുവരാജാവിന് അവര്‍ സ്തുതിഗീതങ്ങള്‍ പാടുന്നു.
ഇത് ധൃതരാഷ്ട്രരെ അസ്വസ്ഥമാക്കുന്നു. തന്നേക്കാള്‍ വലിയ നിലയിലേക്ക് ജനകീയനായ് യുധിഷ്ഠിരന്‍ വളരുന്നുവോ? അസ്വസ്ഥതയുടെ ഈ സന്ദര്‍ഭത്തിലാണ് എരിതീയില്‍ എണ്ണയൊഴിക്കുംപോലെ കണികന്‍ രാജ്യതന്ത്രത്തിന്റെ കറുത്ത തത്വങ്ങള്‍ ധൃതരാഷ്ട്രരെ ബോധിപ്പിക്കുന്നത്.
‘രാജാവേ, പ്രജകളെ ഒരിക്കലും അതിസുഭിക്ഷതയിലോ, സുഖലോലുപതയിലോ പൂര്‍ണ്ണമായ് രമിക്കാന്‍ ഇട നല്‍കരുത്. അതവരില്‍ അരുതാത്ത ചിന്തകളുണര്‍ത്തും. അധികാരം വരെ അവര്‍ കാംഷിച്ചേക്കും. ജനങ്ങള്‍ സദാ അദ്ധ്വാനിപ്പാന്‍ പ്രേരിതരാകണം. തക്കതായ പ്രതിഫലവും കിട്ടണം. ഇടക്കൊക്കെ വിശപ്പും ദാരിദ്ര്യവും അരക്ഷിതാവസ്ഥയും കൂടി അറിയണം. സ്വാഭാവികമായതുണ്ടാകുന്നില്ലെങ്കില്‍ കൃത്രിമമായ് അനുഭവിപ്പിക്കണം. അതില്‍ നിന്നെല്ലാം തങ്ങളെ രക്ഷിക്കുന്നത് ഭരണാധികാരിയാണെന്നവര്‍ ഓര്‍ക്കണം. നന്ദിയുള്ളവര്‍ വിധേയരായിരിക്കും.
രാജാവിന്റെ പദവിയില്‍ താഴെയുള്ളവനെ ഒന്നാം നിരക്കാരനായൊരിക്കലും ഉയരാന്‍ അനുവദിക്കരുത്. തനിക്ക് കടിഞ്ഞാണുള്ള ഒരു വേഗമാനകം അവരില്‍ അണിയിക്കുകയും അവരെ നിയന്ത്രിക്കുകയും വേണം. രാജാവ് ദൗര്‍ബല്യത്തിന് വഴങ്ങരുത്. സ്വന്തം ദൗര്‍ബല്യങ്ങള്‍ പുറത്തുകാണിക്കാതെ ഉള്ളിലടക്കണം. സഹപ്രവര്‍ത്തകരുടെ ദൗര്‍ബല്യങ്ങള്‍ അറിഞ്ഞിരിക്കുകയും വേണം. രാജാവിന് ശത്രുക്കള്‍ അനവധിയുണ്ടാകാം. അവരില്‍ പലവിധത്തിലാണ് പ്രവര്‍ത്തിക്കേണ്ടത്. ഭീരുവിന്റെ നേര്‍ക്ക് ഭീഷണി, ശൂരന്റെ മുമ്പില്‍ വണക്കം, അത്യാഗ്രഹിക്ക് ദാനം, തുല്യനിലയുള്ളവരേയും ദുര്‍ബലരേയും പരാക്രമം കൊണ്ട് കീഴടക്കണം. അവരെ മറ്റുള്ളവര്‍ക്ക് ഭയമുളവാകും വിധം ക്രൂരമായ് വധിക്കണം. ശത്രു ആരായാലും അവസാനിപ്പിക്കുക തന്നെ വേണം. ഉള്ളില്‍ വൈരമുള്ളപ്പോഴും പുഞ്ചിരിയോടെ സംസാരിക്കുക. കൊല്ലുമ്പോഴും മധുരമായ് സംസാരിക്കാം. കൊന്നിട്ട് ദയവുകാട്ടാം, കരയാം, കര്‍തൃത്വം മറ്റുള്ളവരുടെ ചുമലില്‍ കെട്ടിവെക്കാം. കരുതിയിരിക്കുക, നാം സാധാരണ സംശയിക്കാത്തവരാണ് നമുക്ക് അപകടം വരുത്തുക. അധികാരം നിലനിര്‍ത്താന്‍ ഭരണാധികാരിക്ക് കുതന്ത്രങ്ങള്‍ നടപ്പാക്കിയേ പറ്റൂ. ചുരുക്കം ഇതാണ്: പാണ്ഡവര്‍ വളരുകയാണ്. അവര്‍ താങ്കളുടെ മക്കളേക്കാള്‍ കരുത്തരാണ്. പാണ്ഡവരില്‍ നിന്ന് താങ്കള്‍ സ്വയം രക്ഷ ഒരുക്കണം. അല്ലെങ്കില്‍ പശ്ചാത്തപിക്കേണ്ടിവരും.’
ഇതുകേട്ടെങ്കിലും തന്റെ പൂര്‍വ്വസൂരികളുടെ സല്‍ക്കര്‍മ്മങ്ങളും പൈതൃകവുമോര്‍ത്ത് ധൃതരാഷ്ട്രര്‍ അമാന്തിക്കുമ്പോള്‍ കണികന്‍ ഇത്രകൂടി പറയുന്നു: ‘ആ പൂര്‍വ്വികര്‍ക്കെല്ലാം പുറംലോകമറിയാത്ത സമാന്തരമായ ഒരു അധോലോകം ഉണ്ടായിരുന്നു. അതെല്ലാം സമര്‍ത്ഥമായ് മൂടിവെച്ചു എന്നതിലാണവരുടെ വൈഭവം…’
കണികന്റെ ഗൂഢോപദേശം പതിയെ ധൃതരാഷ്ട്രരെ സ്വാധീനിക്കുന്നു. അതിന്റെ പരിണതി കൂടിയാണ് കുരുക്ഷേത്രയുദ്ധം. ആ യുദ്ധം നിയന്ത്രിക്കാന്‍ നിയോഗപ്പെട്ടത് സാക്ഷാല്‍ ശ്രീകൃഷ്ണനാണ്.
ഇത്തരം അഭിനവ കണികന്‍മാര്‍ വര്‍ത്തമാനകാലത്തുമുണ്ട്. നിരീക്ഷിച്ചാല്‍ മനസ്സിലാവും. സ്പര്‍ദ്ധയുടെ തീപ്പൊരികള്‍ ഇത്തരക്കാരാണ് നല്‍കുക. കരുതിയിരിക്കുക.
(തുടരും)





















