1893ല്‍, ഇരുപത്തിനാലു വയസ്സുള്ള ഒരു അഭിഭാഷകനായാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്കു പോകുന്നത്. ഒരിന്ത്യന്‍ വ്യവസായിയുടെ വാണിജ്യ തര്‍ക്കം തീര്‍പ്പാക്കുന്നതിനായാണ് അദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ എത്തിയത്. ഒരു താല്‍ക്കാലിക ജോലിക്കായി എത്തിയ ഗാന്ധിജി, 21 വര്‍ഷം അവിടെ ചിലവഴിച്ചു. തന്റെ രാഷ്ട്രീയ വീഷണങ്ങള്‍ അദ്ദേഹം വികസിപ്പിച്ചെടുത്തതും, ദക്ഷിണാഫ്രിക്കന്‍ ജീവിതകാലത്താണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തോടെ, ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാരുടെ വക്താവായി ഉയര്‍ന്നുവന്നു.
ഗാന്ധിജിക്കും, സാവര്‍ക്കര്‍ക്കുമിടയില്‍ മൂന്നു കൂടിക്കാഴ്ച്ചകള്‍ നടന്നിട്ടുണ്ട്. അതില്‍ ആദ്യത്തെ രണ്ടെണ്ണം, ലണ്ടനില്‍ ‘ഇന്ത്യാഹൗസില്‍’ (സാവര്‍ക്കറും, സുഹ്യത്തുക്കളും, ലണ്ടനില്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍) വച്ചും മൂന്നാമത്തേത്, സാവര്‍ക്കറെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്ന രത്‌നഗിരിയില്‍ വച്ചുമായിരുന്നു.
1906 ഒക്‌ടോബറിലാണ്, ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച്, ബ്രിട്ടീഷ് അധികാരികളുമായി ചര്‍ച്ചയ്ക്ക് ഗാന്ധിജി ലണ്ടനില്‍ എത്തുന്നത്. ഒക്‌ടോബര്‍ 20 ന് അദ്ദേഹം ‘ഇന്ത്യാഹൗസ്’ സന്ദര്‍ശിച്ചു. ‘ഇന്ത്യാഹൗസി’നെക്കുറിച്ച് ഗാന്ധിജിതന്നെ എഴുതിയിട്ടുണ്ട്.
”ഏതൊരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്കും, വളരെ ചെറിയ പ്രതിവാര തുക അടച്ചുകൊണ്ട് അവിടെ (ഇന്ത്യാ ഹൗസില്‍) താമസിക്കാം. ഹിന്ദുവോ, മുസ്ലീമോ, മറ്റുള്ളവരോ, ആരുമാകട്ടെ, എല്ലാ ഇന്ത്യാക്കാര്‍ക്കും അവിടെ താമസിക്കുവാനുള്ള അനുവാദമുണ്ട്. ഭക്ഷണത്തിന്റെയും, പാനീയത്തിന്റെയും കാര്യത്തില്‍ എല്ലാവര്‍ക്കും പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. നല്ല ചുറ്റുപാടില്‍, നല്ല അന്തരീക്ഷത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഞങ്ങള്‍ എത്തിയ ആദ്യദിവസം, മിസ്റ്റര്‍ അലിയും, ഞാനും, ഇന്ത്യാ ഹൗസില്‍ താമസിക്കുവാന്‍ പോയി. ഞങ്ങളെ അവര്‍ നന്നായി സ്വീകരിച്ചു. എന്നാല്‍ ഞങ്ങളുടെ ജോലി സംബന്ധമായി, പ്രധാനപ്പെട്ട ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടത് ആവശ്യമായിരുന്നതിനാലും, ഇന്ത്യാഹൗസ് വളരെ ദൂരെയായതിനാലും, വലിയ ചിലവില്‍ മറ്റൊരു ഹോട്ടലില്‍ താമസിക്കുവാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി.”
ഇന്ത്യാഹൗസില്‍ സാവര്‍ക്കര്‍ക്കും, ഗാന്ധിജിക്കുമിടയില്‍ നടന്ന ഈ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് കാര്യമായ വിശദാംശങ്ങളൊന്നും ലഭ്യമല്ല. എങ്കിലും, ആ കൂടിക്കാഴ്ചയുടെ ഒരു ദൃക്‌സാക്ഷിയും, മുതിര്‍ന്ന സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ഝാന്‍സിയിലെ പണ്ഡിറ്റ് പരമാനന്ദജി വിവരിച്ച ഒരു സംഭവം, ഡോ. വിക്രം സമ്പത്ത് തന്റെ സാവര്‍ക്കര്‍ ജീവചരിത്രത്തില്‍ പറയുന്നുണ്ട് (Savarkar : Echos From A Forgotten Past’þ-Page118). ”വിനായക് (സാവര്‍ക്കര്‍) തന്റെ ഭക്ഷണം പാകം ചെയ്യുന്ന തിരക്കിലായിരുന്നു. അപ്പോള്‍, ഗാന്ധിജി അദ്ദേഹത്തോടൊപ്പം ഒരു രാഷ്ട്രീയ ചര്‍ച്ചയില്‍ ഏര്‍പ്പെടുവാന്‍ ശ്രമിച്ചു. ആദ്യം അവരോടൊപ്പം ഭക്ഷണം കഴിക്കുവാന്‍ വിനായക് ആവശ്യപ്പെട്ടു. ചിത്പവന്‍ ബ്രാഹ്മണന്‍, ചെമ്മീന്‍ പാകം ചെയ്യുന്നതുകണ്ട് ഗാന്ധി ഭയചകിതനായി. കടുത്ത സസ്യാഹാരിയായ ഗാന്ധി, അവരോടൊപ്പം ഭക്ഷണം കഴിക്കുവാന്‍ വിസമ്മതിച്ചു. വിനായക് അദ്ദേഹത്തെ പരിഹസിച്ചുകൊണ്ട് മറുപടി പറഞ്ഞു. ”ശരി, നിങ്ങള്‍ക്ക് ഞങ്ങളോടൊപ്പം ഭക്ഷണം കഴിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍, ഈ ഭൂമിയില്‍ നിങ്ങള്‍ എങ്ങനെ ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കും? അതിലുമുപരി, ഇത് വെറും വേവിച്ച മത്സ്യമാണ്. ബ്രിട്ടീഷുകാരെ ജീവനോടെ തിന്നുവാന്‍ തയ്യാറുള്ളവരെയാണ് നമുക്ക് വേണ്ടത.്” കാലക്രമേണ അവര്‍ക്കിടയില്‍ നിലനിന്നിരുന്ന ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിച്ചു വന്നതേയുള്ളു.
അവര്‍ക്കിടയിലെ രണ്ടാമത്തെ കൂടിക്കാഴ്ച നടക്കുന്നത്, ആദ്യ കൂടിക്കാഴ്ച നടന്ന് കൃത്യം മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ്. 1909 ഒക്ടോബര്‍ 24ന് ‘ഇന്ത്യാഹൗസി’ല്‍ നടന്ന വിജയദശമി ആഘോഷങ്ങളില്‍, അധ്യക്ഷനാകുവാന്‍ ഗാന്ധിജി ക്ഷണിക്കപ്പെട്ടു. വിവാദരാഷ്ട്രീയ പരാമര്‍ശങ്ങള്‍ ഒഴിവാക്കി, രാമായണത്തിന്റെ മഹത്വത്തെക്കുറിച്ച് സംസാരിക്കാം എന്ന വ്യവസ്ഥയില്‍ അദ്ദേഹം യോഗത്തില്‍ അധ്യക്ഷതവഹിക്കുവാന്‍ സമ്മതിച്ചു. ആ യോഗത്തില്‍ ഗാന്ധിജി നടത്തിയ അധ്യക്ഷപ്രസംഗത്തിന്റെ കുറച്ചുഭാഗം താഴെ ചേര്‍ക്കുന്നു (Savarkar: ‘Echos From A Forgotten Past’-Page-180). ‘ശ്രീരാമചന്ദ്രനെപ്പോലെയുള്ള ഒരു മനുഷ്യനെ സൃഷ്ടിച്ച ഒരു രാജ്യത്ത് ജനിച്ചതില്‍, ഹിന്ദുവോ മുസ്ലീമോ, പാഴ്‌സിയോ ആയ എല്ലാവരും അഭിമാനിക്കണം. മഹാനായ ഭാരതീയനായ അദ്ദേഹത്തെ ഓരോ ഇന്ത്യാക്കാരനും ആദരിക്കണം. ഹിന്ദുക്കള്‍ക്ക് ശ്രീരാമന്‍ ദൈവമാണ്. ഭാരതം വീണ്ടും ഒരു രാമചന്ദ്രനെയും, സീതയെയും, ലക്ഷ്മണനെയും, ഭരതനെയും സൃഷ്ടിച്ചാല്‍, അവള്‍ ഒരു നിമിഷം കൊണ്ട് അഭിവൃദ്ധി പ്രാപിക്കും. പൊതുസേവനത്തിന് അര്‍ഹത നേടുന്നതിന് മുന്‍പ് ശ്രീരാമചന്ദ്രന്‍ 12 വര്‍ഷം കാട്ടില്‍ പ്രവാസം അനുഭവിച്ചു. സീത അതികഠിനമായ യാതനകളിലൂടെ കടന്നു പോയി. ലക്ഷ്മണന്‍ ആ വര്‍ഷങ്ങളിലെല്ലാം ഉറക്കമില്ലാതെ ജീവിക്കുകയും, ബ്രഹ്മചര്യം പാലിക്കുകയും ചെയ്തു. ഇന്ത്യാക്കാര്‍ അങ്ങനെ ജീവിക്കുവാന്‍ പഠിക്കുമ്പോള്‍, ആ നിമിഷം മുതല്‍ അവരെ സ്വതന്ത്രരായ മനുഷ്യരായി കണക്കാക്കാനാകും. ഇന്ത്യക്ക് സന്തോഷം നേടുന്നതിന് ഇതല്ലാതെ മറ്റൊരു മാര്‍ഗവുമില്ല.’
പിന്നീടു സംസാരിച്ചത് സാവര്‍ക്കറായിരുന്നു. ശ്രീരാമചന്ദ്രന്‍, ഭാരതത്തിന്റെ ജീവനും ആത്മാവുമാണെന്ന ഗാന്ധിജിയുടെ വാദത്തോട് അദ്ദേഹവും യോജിച്ചു. എന്നാല്‍ ഗാന്ധിജിയുടെ അഹിംസാ വാദങ്ങളോട് സാവര്‍ക്കര്‍ പരോക്ഷമായി വിയോജിച്ചു. സേച്ഛാധിപത്യത്തിന്റെയും, ആക്രമണത്തിന്റെയും, അനീതിയുടേയും പ്രതീകമായ രാവണനെ വധിക്കാതെ, വെറുതെ ഉപവാസമിരുന്നെങ്കില്‍, ശ്രീരാമചന്ദ്രനുപോലും രാമരാജ്യം സ്ഥാപിക്കുവാന്‍ കഴിയുമായിരുന്നില്ല എന്ന് സാവര്‍ക്കര്‍ സദസ്സിനെ ഓര്‍മിപ്പിച്ചു. സാവര്‍ക്കര്‍ തന്റെ ആവേശകരമായ പ്രസംഗം തുടര്‍ന്നു (Savarkar: ‘Echos From A Forgotten Past’181) ”ഹിന്ദുസ്ഥാന്റെ ഹൃദയമാണ് ഹിന്ദുക്കള്‍. എന്നിരുന്നാലും, മഴവില്ലിന്റെ വൈവിധ്യമാര്‍ന്ന നിറങ്ങള്‍ അതിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതുപോലെ, മുസ്‌ലിം, പാഴ്‌സി, ജൂതന്‍, മറ്റു നാഗരികതകള്‍, എന്നിവരില്‍ നിന്നുള്ള എല്ലാ നന്മകളും സമന്വയിപ്പിച്ചുകൊണ്ട് ഹിന്ദുസ്ഥാന്‍ ഭാവിയിലെ ആകാശത്ത് കൂടുതല്‍ മനോഹരമായി കാണപ്പെടും.”
ചടങ്ങില്‍ പങ്കെടുത്ത ബാരിസ്റ്റര്‍ ആസിഫ് അലി (സ്വാതന്ത്ര്യ സമരസേനാനിയും, അഭിഭാഷകനും, അമേരിക്കയിലെ ആദ്യ ഇന്ത്യന്‍ സ്ഥാനപതിയുമായിരുന്നു അദ്ദേഹം) പിന്നീട് സാവര്‍ക്കറെക്കുറിച്ച് എഴുതിയത് ഇതാണ്. ”ഞാന്‍ അറിയുകയും, കേള്‍ക്കുകയും ചെയ്തിട്ടുള്ള ചുരുക്കം ചില പ്രഭാഷകരില്‍ ഒരാളാണ് വിനായക്. അദ്ദേഹത്തോളം പ്രഗല്‍ഭരായ പ്രഭാഷകര്‍ ഇവിടെയോ (ഇന്ത്യയില്‍) ഇംഗ്ലണ്ടിലോ ഇല്ല എന്ന് പറയുന്നത് അതിശയോക്തിയല്ല.”
മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടേയും, വിനായക് ദാമോദര്‍ സാവര്‍ക്കര്‍ക്കുമിടയിലെ ആശയപരമായ ഏറ്റുമുട്ടലിന്റെ ആദ്യകാലത്താണ്, ആദ്യ രണ്ടു കൂടിക്കാഴ്ചകള്‍ നടന്നത്. എന്നാല്‍, ഖിലാഫത്തും, ശുദ്ധിപ്രസ്ഥാനവുമടക്കം, (പ്രലോഭനങ്ങളിലൂടെ മതം മാറ്റിയവരെ, തിരികെ ഹിന്ദുധര്‍മത്തിലേക്കുകൊണ്ടുവരുന്ന പ്രക്രിയ) അവര്‍ക്കിടയിലെ ബൗദ്ധികമായ അഭിപ്രായവ്യത്യാസങ്ങള്‍ അതിന്റെ പാരമ്യതയില്‍ നില്‍ക്കുമ്പോഴായിരുന്നു മൂന്നാമത്തെ കൂടിക്കാഴ്ച നടക്കുന്നത്. ഈ കൂടിക്കാഴ്ചക്കു മുന്‍കൈ എടുത്തത് ഗാന്ധിജിതന്നെയായിരുന്നു. 1927 മാര്‍ച്ചുമാസം, ഈ കൂടിക്കാഴ്ച നടക്കുമ്പോള്‍, സാവര്‍ക്കര്‍ രത്‌നഗിരിയില്‍ വീട്ടുതടങ്കലില്‍ ആയിരുന്നു.
മാര്‍ച്ചുമാസം, ഒന്നാം തീയതി താന്‍ രത്‌നഗിരിയില്‍ ഒരു പൊതു സമ്മേളത്തില്‍ പങ്കെടുക്കുവാന്‍ വരുമ്പോള്‍, സാവര്‍ക്കറെ കാണുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ഗാന്ധിജി സാവര്‍ക്കര്‍ക്ക് കത്തെഴുതി. തന്റെ കത്തില്‍ ഗാന്ധിജി ഇപ്രകാരം എഴുതി. ”സത്യത്തിനുവേണ്ടി ജീവന്‍ ത്യജിക്കുന്നവനെന്ന നിലയില്‍, നിങ്ങളോടുള്ള എന്റെ ആദരവ് നിങ്ങള്‍ക്കറിയാം. കൂടാതെ നമ്മളുടെ ലക്ഷ്യം ആത്യന്തികമായി ഒന്നാണ്. നമ്മള്‍ക്കിടയിലെ എല്ലാ അഭിപ്രായവ്യത്യാസത്തിന്റെ കാര്യങ്ങളിലും, നിങ്ങളോട് ആശയവിനിമയം നടത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് രത്‌നഗിരിയില്‍ നിന്നും പുറത്തു പോകുവാന്‍ കഴിയില്ല എന്ന് എനിക്കറിയാം. തൃപ്തികരമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍, ആവശ്യമെങ്കില്‍ രണ്ടോ, മൂന്നോ ദിവസം നിങ്ങളോടൊപ്പം വന്ന് താമസിക്കുന്നതില്‍ എനിക്ക് പ്രശ്‌നമില്ല.”
ഗാന്ധിജിയുടെ ഈ കത്തിന് സാവര്‍ക്കര്‍ നന്ദിപൂര്‍വ്വം മറുപടി എഴുതി. ഗാന്ധിജി, രത്‌നഗിരിയില്‍ പങ്കെടുത്ത സമ്മേളനത്തില്‍ അദ്ദേഹത്തോടൊപ്പം വേദിപങ്കിടുവാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ സാവര്‍ക്കറെ ക്ഷണിച്ചു. കടുത്ത പനി ബാധിതനായിരുന്നതിനാല്‍, സാവര്‍ക്കര്‍ സമ്മേളനത്തില്‍ പങ്കെടുത്തില്ല. ലോകമാന്യതിലകന്റെ ജന്മസ്ഥലവും, ഇപ്പോള്‍ വിനായക ദാമോദര്‍ സാവര്‍ക്കറുടെ വാസസ്ഥലവുമായതിനാല്‍, രത്‌നഗിരി ഒരു തീര്‍ത്ഥാടന കേന്ദ്രമാണെന്നായിരുന്നു, അന്നത്തെ പൊതുസമ്മേളനത്തില്‍ ഗാന്ധിജി പരാമര്‍ശിച്ചത്.
സമ്മേളനത്തിനു ശേഷം, ഗാന്ധിജി കസ്തൂര്‍ബയോടൊപ്പം, സാവര്‍ക്കറുടെ വസതിയില്‍ എത്തി. സാവര്‍ക്കറുടെ പത്‌നി യമുനാ ഭായി അതിഥികളെ പരമ്പരാഗത ആരതിയോടെ സ്വീകരിച്ചു. ലണ്ടനില്‍ അവസാനമായി കണ്ടുമുട്ടിയതിന് പതിനെട്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ്, പ്രത്യയശാസ്ത്രപരമായി വിരുദ്ധ ധ്രുവങ്ങളില്‍ സഞ്ചരിച്ചിരുന്ന ഈ രണ്ടു മഹാന്മാരും മുഖാമുഖം വരുന്നത്. നിരവധി രാഷ്ട്രീയ, സാംസ്‌ക്കാരിക വിഷയങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്തു എങ്കിലും, അതിലൊന്നും, അവര്‍ക്കിടയില്‍ ആശയസമന്വയം ഉണ്ടാക്കിയെടുക്കുവാന്‍ സാധിച്ചില്ല. അതുകൊണ്ട്, ഇരുവരുടേയും, ലക്ഷ്യങ്ങള്‍ ഒന്നു തന്നെയാണെന്നു സമ്മതിച്ചുകൊണ്ട്, ഗാന്ധിജി പെട്ടെന്ന് ആ ചര്‍ച്ച അവസാനിപ്പിക്കുകയാണുണ്ടായത്. അതിനുശേഷം സാവര്‍ക്കറുടെ ഭാര്യ യമുനാഭായിയെ കാണുവാനുള്ള ആഗ്രഹം ഗാന്ധിജി പ്രകടിപ്പിച്ചു. അവര്‍ വന്നപ്പോള്‍, അദ്ദേഹം കസ്തൂര്‍ബയുടെ നേരെ തിരിഞ്ഞ് ഇപ്രകാരം പറഞ്ഞു. ”തന്റെ ഭര്‍ത്താവിന് 50 കൊല്ലം തടവുശിക്ഷ ലഭിച്ചപ്പോള്‍, എല്ലാ പ്രതിസന്ധികളേയും നേരിടുവാന്‍ അപാരമായ ധൈര്യം കാണിച്ച, ഈ സന്യാസിനിയെ നമുക്ക് നമിക്കാം.”
തങ്ങള്‍ പലകാര്യങ്ങളിലും വിയോജിക്കുന്നു എങ്കിലും, പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ താന്‍ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ സാവര്‍ക്കര്‍ക്ക് എതിര്‍പ്പുണ്ടാകില്ല എന്ന് പ്രത്യാശിച്ചാണ് സാവര്‍ക്കറുടെ വസതിയില്‍ നിന്നും ഗാന്ധിജി വിടവാങ്ങിയത്. സാവര്‍ക്കര്‍ അതിന് കര്‍ശനമായ മറുപടി പറഞ്ഞു. ”മഹാത്മജി, അങ്ങയുടെ പരീക്ഷണങ്ങള്‍ക്ക് രാജ്യം വില നല്‍കേണ്ടിവരും.” പ്രത്യയശാസ്ത്രപരമായി എതിരാളികളായി തുടര്‍ന്ന രണ്ട് മഹത് വ്യക്തികളുടെ അവസാനത്തെ വ്യക്തിപരമായ കൂടിക്കാഴ്ചയായിരുന്നു അത്. പരസ്പരം വിയോജിച്ചിരുന്നുവെങ്കിലും, അവരുടെ സ്വപ്‌നങ്ങളും, പ്രത്യയശാസ്ത്രങ്ങളും രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചു.
അവലംബം:
‘Savarkar: Echos From A Forgotten Past’
Dr. Vikram Sampath.





















