‘ഒരു പേരിലെന്തിരിക്കുന്നു’ എന്ന് വില്യം ഷേക്‌സ്പിയറിന്റെ ‘ജൂലിയറ്റ് സീസര്‍’ നാടകം വായിച്ചവര്‍ക്ക് പറയാന്‍ തോന്നും. ഒരു പേര് വളരെ പ്രധാനമാണെന്ന് ശ്രീ മഹാ ഭാഗവതത്തിലെ ‘അജാമിള മോക്ഷം’ വായിച്ചിട്ടുള്ളവര്‍ക്ക് തോന്നും. ‘റോമി’യോയോട് പ്രണയം മൂത്താണ് ‘ജൂലിയറ്റ് സീസര്‍’ പേര് വലിയ വിഷയമല്ലെന്ന് പറഞ്ഞത് (റോസിനെ മറ്റ് പേര് വിളിച്ചാലും റോസ് റോസായിരിക്കുമെന്നാണ് ഷേക്‌സ്പിയര്‍വാദം, പക്ഷേ, ചില സാഹചര്യങ്ങളില്‍ യുക്തിഭദ്രമാണെന്ന് പറയുക വയ്യല്ലോ). സാക്ഷാല്‍ ജഗദീശ്വരന്‍ നാരായണനോടുള്ള ഭക്തി വര്‍ധിപ്പിക്കുന്നതാണ് ‘അജാമിള മോക്ഷം.’ അതായത്, രണ്ടു സംസ്‌കാരങ്ങളുടെ പ്രശ്‌നമാണ് പേരിനോടുള്ള സമീപനവും പ്രതികരണവുമെന്നര്‍ത്ഥം. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മറ്റുമുള്ള പേരുകള്‍ സംസ്‌കാരാധിഷ്ഠിതമാകേണ്ടതുണ്ട്.
ഒരിക്കല്‍ പാര്‍ലമെന്റില്‍, ബിജെപിയോടുള്ള രാഷ്ട്രീയ വിരോധം പ്രകടിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്) നേതാവ് ആയിരുന്ന സോമനാഥ് ചാറ്റര്‍ജി നടത്തിയ പ്രസംഗം ഹിന്ദുത്വത്തെയും ഭാരത സംസ്‌കാരത്തെയും സാംസ്‌കാരിക ദേശീയതയേയുമൊക്കെ അപഹസിക്കുന്നതായി മാറി. അന്ന് ബിജെപി നേതാവ്, അന്തരിച്ച സുഷമാ സ്വരാജ്, പ്രസംഗിക്കുമ്പോള്‍ നല്‍കിയ മറുപടിയും മറു ചോദ്യവുമുണ്ട്, സുപ്രസിദ്ധമാണത്.
എറ്റവും ചുരുക്കിയാല്‍ അതിങ്ങനെയാണ്-സുഷമാ സ്വരാജ് ചോദിച്ചു: ”അങ്ങയുടെ പേര് സോമനാഥ് എന്നാണല്ലോ? ആ പേരിട്ട പിതാവിനോട് ചോദിക്കണം എന്തുകൊണ്ട് ‘സോമനാഥ്’ എന്ന്. അത് സംസ്‌കാരമാണ്, ചരിത്രമാണ് ഓര്‍മ്മിപ്പിക്കുന്നത്, അതാണ് സാംസ്‌കാരിക ദേശീയത, അതുതന്നെയാണ് ഹിന്ദുത്വം” എന്ന് സുഷമ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസിനെ ‘പിഎംഒ’ എന്ന മൂന്ന് ഇംഗ്ലീഷക്ഷരത്തില്‍ നിന്ന് ‘സേവാ തീര്‍ത്ഥ്’ എന്ന് മാറ്റുമ്പോള്‍ ഭാഷ മാത്രമല്ല, സംസ്‌കാരംകൂടിയാണ് മാറുന്നത്; അതിലൂടെ മനോഭാവമാണ്. ‘ഓഫീസ്’ ‘തീര്‍ത്ഥ’മായി മാറുന്നു. ‘പ്രധാനമന്ത്രി’ എന്ന അധികാരത്തിന്റെ (ഹിന്ദിയില്‍ പറഞ്ഞാല്‍ ‘സത്ത’യുടെ) ശബ്ദം ‘സേവ’ യിലൂടെ സേവനത്തിലേക്ക് വഴിതിരിയുന്നു. വിശാലമായ സങ്കല്‍പ്പമാണ്, വികാരത്തിന്റെ വേറിട്ടൊരു സംക്രമണമാണ്; അതും ഒരുറക്കം ഞെട്ടിയുണര്‍ന്നപ്പോള്‍ തോന്നിയതല്ല, അതിനാലാണ് ‘പ്രധാനമന്ത്രിയല്ല ഞാന്‍ പ്രധാന സേവക’നാണെന്ന് നരേന്ദ്ര മോദിയിലെ സേവകന്‍ സ്വയം പ്രഖ്യാപിച്ചത്, അത് പദവിയേറ്റ ഉടനെ ആയിരുന്നുവെന്ന് ഓര്‍മ്മിക്കണം- 11 വര്‍ഷം മുമ്പേ!
പേര് മനോഭാവം മാറ്റും, സമീപനം, പ്രതികരണം, കാഴ്ചപ്പാട് എല്ലാം മാറ്റും; പേര് വഹിക്കുന്നവര്‍ക്കും, സമീപിക്കുന്നവര്‍ക്കും. പ്രധാന സേവകന്‍ പറഞ്ഞതുപോലെ, ”എല്ലാ പേരും എല്ലാ സ്ഥാപനവും എല്ലാ അടയാളവും ഒറ്റ ആശയത്തിലേക്ക് എത്തിച്ചേരണം; സര്‍ക്കാര്‍ സേവനത്തിനുള്ളതാണ്” എന്ന ആശയത്തിലേക്ക്.
‘രാജ് ഭവനു’കളെ ‘ലോക്’ ഭവനാക്കിയപ്പോള്‍ അത് വെറും പേരുമാറ്റമല്ല. ഫെഡറലിസത്തിന്റെ സര്‍വ സമാപ്തി, ലംഘനമെന്നൊക്കെ ഹിന്ദി വിരുദ്ധരായ അല്‍പ്പബുദ്ധികള്‍ പറഞ്ഞേക്കും. ‘ലോക് ‘ എന്നാല്‍ ‘പൊതുജനം’ എന്നര്‍ത്ഥമറിയാത്തതിന്റെ അബദ്ധം കൊണ്ടാണത്. ഇപ്പോഴും ‘ലോകസഭ’ എന്ന് പറയുന്ന ലോക് സഭാംഗങ്ങളുമുണ്ടല്ലോ. ‘രാജ്യ’ സഭയ്ക്ക് ആ പേര് അര്‍ത്ഥപൂര്‍ണമാകുന്നത് അതിലേക്കുള്ള തിരഞ്ഞെടുപ്പു ഘടനയും അതിന്റെ ഭരണ ഘടനാ പദവിയും കൊണ്ടു കൂടിയാണല്ലോ. പ്രധാനമന്ത്രിയുടെ വസതിക്ക് ‘റേസ് കോഴ്‌സെ’ന്നും ‘സഫ്ദര്‍ജങ്’ എന്നും മറ്റുമുള്ള പേരുകള്‍ മാറ്റി ‘ലോക് കല്യാണ്‍ മാര്‍ഗ്ഗ്’ ആക്കിയപ്പോള്‍ നരേന്ദ്ര മോദി ലക്ഷ്യമിട്ടതും പൊതുജന ബന്ധമായിരുന്നു. പേരു മാറ്റങ്ങള്‍ ഏറെയുണ്ടായി മോദി സര്‍ക്കാരിന്റെ സങ്കല്പത്തില്‍.
കേന്ദ്ര സര്‍ക്കാരിന്റെ ചുവടുപിടിച്ച് ചില സംസ്ഥാനങ്ങളും ചില പേരുകള്‍ മാറ്റി. ഉത്തര്‍പ്രദേശില്‍ ‘അലഹബാദി’നെ ‘പ്രയാഗ് രാജ്’ ആക്കിയപ്പോള്‍ ‘യാഗ പൈതൃക’ത്തിന്റെ സ്വത്വത്തിലേക്ക് ചരിത്രത്തിലൂടെ നടന്നു പോവുകയായിരുന്നല്ലോ. ‘ഫൈസാബാദി’നെ ‘അയോദ്ധ്യ’ ആക്കിയപ്പോള്‍ വലിയൊരു ചരിത്രത്തെറ്റുകൂടി തിരുത്തുകയായിരുന്നുവല്ലോ. ‘മുഗള്‍ സരായ്’ റെയില്‍വേ സ്‌റ്റേഷനെ ‘ദീന്‍ ദയാല്‍ ഉപാദ്ധ്യായ’ എന്ന് പേര് മാറ്റിയപ്പോള്‍ ചരിത്രം കുറിക്കുകയായിരുന്നല്ലോ. ഹരിയാനയിലെ ‘ഗുഡ്ഗാവി’നെ പഞ്ചസാര – ശര്‍ക്കരക്കച്ചവട സ്ഥാനം എന്ന ചിന്തയില്‍ നിന്ന് ‘ഗുരുഗ്രാമ’മാക്കിയപ്പോള്‍ പൈതൃകത്തിന് പാദനമസ്‌കാരം ചെയ്യുകയായിരുന്നുവല്ലോ.
‘രാജ് പഥ്’ എന്ന അധികാരത്തിന്റെ ആയുധ-ശക്തിപ്രകടനവേദിയുടെ വീഥിയെ’ ‘കര്‍ത്തവ്യ പഥ് ‘ ആക്കിയപ്പോള്‍, ഭരണനിര്‍വഹണത്തിന്റെ കാര്യാലയ കേന്ദ്രങ്ങളെ ‘കര്‍ത്തവ്യഭവന്‍’ ആക്കിയപ്പോള്‍, അതിന്റെ ലക്ഷ്യം കടമയുടെ, ഉത്തരവാദിത്വത്തിന്റെ ബോധം ജനങ്ങളിലും ജീവനക്കാരിലും വളര്‍ത്തുകയായിരുന്നുവല്ലോ.
കൃത്യമായ ലക്ഷ്യത്തോടെ, വ്യക്തമായ പദ്ധതിയോടെയാണ് പേരുമാറ്റങ്ങള്‍ ഓരോന്നും. പേരു മാറ്റാന്‍ വേണ്ടിയുള്ള മാറ്റങ്ങളല്ല, മനോഭാവത്തിന്റെ മാറ്റമാണ് അതിലൂടെ സാധ്യമാക്കുന്നത്. ഒരു പേരുണ്ടായാല്‍ മാത്രം പോരാ, അതിന് വേരുണ്ടാകുകയും വേണം.
അപ്പോഴാണ് ഇന്ത്യ എന്ന് ‘ഭാരത’മാകുമെന്ന ചോദ്യം ഉയരുന്നത്. ഇന്ത്യയെ ‘ഭാരതം’ എന്ന് പ്രയോഗിക്കണമെന്ന ആവശ്യത്തോട് എതിര്‍പ്പില്ലെങ്കിലും ഇന്ത്യ ഒഴിവാക്കി ഭാരതം, ഭാരത് എന്നാക്കണമെന്ന ചില ഹര്‍ജികളിലെ ആവശ്യം സുപ്രിം കോടതി രണ്ടു വട്ടം തള്ളി. എന്നാല്‍ ഭരണഘടനയില്‍, അതിന്റെ ഹിന്ദി പതിപ്പില്‍ ‘ഭാരത്’ എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. ”ഭാരത്, അര്‍ത്ഥാത് ഇന്ത്യ രാജ്യോം കാ സംഘ് ഹോഗാ” എന്നാണ് തുടക്കം. 1950 ലാണ് ഭരണഘടനയുടെ ഹിന്ദി പതിപ്പ് ഭരണഘടനാ നിര്‍മ്മാണ സമിതി അംഗീകരിച്ച് ഒപ്പുവച്ച് രാജ്യത്ത് ആദ്യം പ്രസിദ്ധീകരിച്ചത്. അടിസ്ഥാന ഭരണഘടന ഇംഗ്ലീഷിലാണ്. അതില്‍, ”ഇന്ത്യാ, ദാറ്റ് ഈസ് ഭാരത്…” എന്നാണ് തുടക്കം.
ഇന്ത്യയും ഭാരതവും രണ്ടായി ചിന്തിക്കാനിടനല്‍കുന്ന സാഹചര്യം സംജാതമാകുമ്പോഴാണ് പ്രശ്‌നം ഉണ്ടാകുന്നത്. സാംസ്‌കാരിക ഭൂതകാലവും പരിഷ്‌കൃതിയുടെ വര്‍ത്തമാനകാലവും പറയുമ്പോള്‍ ‘ഭാരത’ത്തിന് പകരം ‘ഇന്ത്യ’ ചേരാതെ വരും. സംസ്‌കാരവും പരിഷ്‌കാരവും തമ്മിലുള്ള അന്തരത്തില്‍ ഇന്ത്യക്കും ഭാരതത്തിനുമിടയില്‍ വിടവ് ഉണ്ടാകുന്നുണ്ട് എന്ന് ആരും സമ്മതിക്കും. ഭാരതം, ആര്യാവര്‍ത്തം, ഭാരത വര്‍ഷം, ജംബുദ്വീപ്, ഹിന്ദ്, ഹിന്ദുസ്ഥാന്‍, ഇന്ത്യ എന്നിങ്ങനെയുള്ള ഓരോ പേരുകളും ഒരേ ഭൂ അതിര്‍ത്തി പ്രദേശത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴും സാംസ്‌കാരികമായി വെവ്വേറേ വികാരമാണ് സംക്രമിപ്പിക്കുന്നതെന്നതില്‍ തര്‍ക്കമില്ലല്ലോ. പക്ഷേ, ‘ഭാരതമാതാവ്’ എന്ന് പറയുമ്പോള്‍, കേള്‍ക്കുമ്പോള്‍, കാണുമ്പോള്‍ ചൊടിക്കുന്നവര്‍ക്കിടയില്‍ ഇത്തരം വികാരങ്ങളാന്നും ഉയരുന്നില്ലെന്നാവുമോ? ഉറപ്പില്ല. പക്ഷേ ‘ജയ് ഹിന്ദ്’ എന്ന് പറയാന്‍ മടിയുമില്ല. സുഭാഷ് ചന്ദ്രബോസാണ് ‘ഹിന്ദ്’ എന്ന പേരിന് രൂപം കൊടുത്തത്. വേരുതേടിപ്പോകുന്ന വാക്ക് ഭാരതവര്‍ഷത്തിലും അതിനും മുമ്പത്തെ ജംബു ദ്വീപത്തിലും ആര്യാവര്‍ത്തത്തിലും ചെന്നില്ലെങ്കിലും ഭാരതത്തിലെത്തേണ്ടതു കൂടിയുണ്ട്; ഭരണഘടനയും ഭാരതമെന്ന് പ്രയോഗിച്ച് അംഗീകരിച്ചിരിക്കെ. ജി20 രാജ്യങ്ങളുടെ യോഗങ്ങള്‍ക്ക്, ആതിഥേയയായപ്പോള്‍ രാഷ്ട്രപതി അയച്ച ക്ഷണക്കത്ത് അങ്ങനെയൊരു തുടക്കമായിരുന്നുവല്ലോ, ”പ്രസിഡന്റ് ഓഫ് ഭാരത്” ആയിരുന്നു ക്ഷണിച്ചത്.





















