2021 ലെ ജ്ഞാനപീഠ പുരസ്‌കാര ജേതാവായ കവി നീല്‍മണി ഫുക്കനുമായി അനില്‍ ബോറോ നടത്തിയ അഭിമുഖം
♠ കാവ്യരംഗത്തേക്കുള്ള താങ്കളുടെ അരങ്ങേറ്റം എപ്പോഴായിരുന്നു. വിദൂരഗ്രാമത്തില്‍പ്പിറന്ന താങ്കള്‍ക്ക് ആ പ്രദേശത്തെക്കുറിച്ചും ചിലത് പറയാന്‍ കാണുമല്ലോ.
പുറംലോകം അധികമൊന്നും അറിയാത്ത ചോകിയാല്‍ ഗ്രാമത്തിലായിരുന്നു ഞാന്‍ ബാല്യകാലം ചെലവഴിച്ചത്. ഇടതൂര്‍ന്ന കാടുകള്‍ നിറഞ്ഞതായിരുന്നു ഈ ഗ്രാമം. ഇവിടെ നിന്ന് ഇത്തിരി മിന്നാമിനുങ്ങുകളെ ഉള്ളം കൈയില്‍ വെച്ച് ഞാന്‍ പിന്നീട് വിദ്യാഭ്യാസം നേടാനായി ഗുവാഹത്തിയില്‍ എത്തിച്ചേര്‍ന്നു. ഗ്രാമത്തിലെ നേഗേരിറ്റിംഗിലെ മലമുകളില്‍ ഒരു ശിവക്ഷേത്രമുണ്ടായിരുന്നു. അവിടുത്തെ ശിലാവിഗ്രഹങ്ങള്‍ ഗ്രാമത്തെ തഴുകിയൊഴുകുന്ന ‘ഗേലാബില്‍’ എന്ന ശോഷിച്ച നദി-ഇതെല്ലാം ഗ്രാമം വിടുമ്പോള്‍ എന്റെ മനസ്സില്‍ തങ്ങി നിന്നിരുന്നു. എന്റെ ബാല്യകാലസ്മരണ കാവ്യരചനയ്ക്ക് വലിയ ഉന്മേഷം നല്‍കിയിട്ടുണ്ട്.
♠ നഗരത്തിലേക്ക് ചേക്കേറിയപ്പോഴും ഗ്രാമബിംബങ്ങള്‍ മനസ്സില്‍ തങ്ങിയെന്ന് പറഞ്ഞത് അല്‍പം കൂടി വിശദീകരിക്കാമോ.
ദീര്‍ഘകാലം നഗരത്തില്‍ കഴിഞ്ഞപ്പോഴും പഴയ വനഗ്രാമത്തെ ഞാന്‍ മറന്നില്ല. സ്മൃതി, സ്വപ്‌നം, ആനന്ദം. വിഷാദം എല്ലാം മനസ്സില്‍ തിരയിളക്കമുണ്ടാക്കി. അവിടുത്തെ കഥകള്‍, ഗാനങ്ങള്‍, ഗന്ധം, വര്‍ണം, ദൃശ്യാവലി എല്ലാം ഇന്നും അനുനിമിഷം മനസ്സിനെ സ്‌നേഹപൂര്‍വ്വം തലോടുന്നു. മഴക്കാലം, ശിശിരം ഇവയെ സാക്ഷിയാക്കി ആ നദീതീരത്തെത്തി അകലെയുള്ള ചക്രവാളം കാണാന്‍ ഇന്നും എന്റെ മനസ്സ് വെമ്പല്‍ പൂണ്ട് നില്‍ക്കുന്നു. ആ കാടും മേടും നദിയും എന്നെ മാടി വിളിക്കുന്നതായി തോന്നാറുണ്ട്. നാട്ടുകാര്‍ എന്നെ ആശ്ലേഷിക്കുന്നു. ആനന്ദനിമിഷത്തില്‍ ചിലപ്പോള്‍ ഞാന്‍ സ്വയം മറന്നുപോകുന്നു. ലോകത്തെങ്ങുമുള്ള മനുഷ്യര്‍ ഒരേ വിശാല പ്രപഞ്ചത്തിലെ വസ്തുക്കളെയാണ് കാണുന്നത്. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രം, അഗ്‌നി, ആകാശം ഇവയെല്ലാം എങ്ങും ഒരുപോലെയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.
♠ വളരെ സുദീര്‍ഘമായ ഒരു ചരിത്രം അസമിയ കവിതയ്ക്കുണ്ട്. താങ്കള്‍ ഒരു ആധുനിക കവിയായി കടന്നുവരുമ്പോഴുണ്ടായിരുന്ന പ്രമുഖ കവികള്‍ ആരെല്ലാമായിരുന്നു.
ഞാന്‍ കാവ്യരംഗത്തെത്തുന്നത് 1950 ന്റെ തുടക്കത്തിലായിരുന്നു. ദിനേശ് ഗോസ്വാമി, ബിശ്വേശ്വര്‍ ബറുവ, മാഹിംബോറ് എന്നിവരായിരുന്നു അന്നത്തെ പ്രമുഖ കവികള്‍. ഈ കവികള്‍ പുതിയ പ്രതീകങ്ങളും പ്രമേയങ്ങളും വര്‍ണ്ണനാ ചിത്രങ്ങളും കവിതയില്‍ കൊണ്ടുവന്നു. സാമൂഹികബോധം എല്ലാവരുടെയും രചനകളില്‍ നിറഞ്ഞു നിന്നു. വിശ്വാസത്തകര്‍ച്ചയുടെ തലങ്ങള്‍ അവര്‍ തേടുകയും ചെയ്തു.
♠മുരളീ ഗാനാലാപനം – ഒരു ഗ്രാമീണര്‍ നടത്തുന്ന രംഗം താങ്കളൊരു കവിതയില്‍ ഉള്‍പ്പെടുത്തുകയുണ്ടായി. ആ കവിതയുടെ ബീജാങ്കുരണ സന്ദര്‍ഭം അറിയണമെന്നുണ്ട്.
ഒരു ഭിക്ഷക്കാരന്‍ നല്ല സ്വരമാധുരിയോടെ ഓടക്കുഴല്‍ വായിക്കുന്ന രംഗം കണ്ടപ്പോള്‍ എന്റെ മനസ്സില്‍ കുറെ ഭാവനകള്‍ കിളിര്‍ത്തുവന്നു. ഹംസധ്വനി രാഗത്തിലായിരുന്നു ആലാപനം. എന്നെപ്പോലെ കണ്ടവരെല്ലാം ആ ഭിക്ഷക്കാരനെ അതിശയത്തോടെ നോക്കി നിന്നു. എനിക്കപ്പോള്‍ കാളിദാസനെയും ഓര്‍മ്മവന്നു.
♠ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കുനേരെ ഫയറിംഗ് നടത്തിയ രംഗം കവി മനസ്സിനെ ഉലച്ചിരുന്നതും കവിതയായി പിറന്നല്ലോ!
ചാവുന്നവര്‍, ചാവേര്‍ ആകുന്നവര്‍ ഇവരെയെല്ലാം കാണുമ്പോള്‍ മനസ്സില്‍ വലിയ നടുക്കമുണ്ടാകും. രാജ്യാതിര്‍ത്തികള്‍ക്ക് കവി മനസ്സില്‍ വലിയ സ്ഥാനമില്ല. മനുഷ്യാത്മാവിലാണ് കവിയുടെ ശ്രദ്ധ പതിയുക.
♠ കര്‍ഷകരുടെ വ്യഥകള്‍ ചില കവിതകളില്‍ പ്രമേയമായി വന്നിട്ടുണ്ടല്ലോ?
‘തവുലോകര്‍ കാര്‍നേയി’ എന്ന കവിതയില്‍ ഒരു കര്‍ഷകന്‍ തന്റെ ബാല്യത്തിലേക്ക് തിരിഞ്ഞു നോക്കുകയാണ്. നിത്യവൃത്തിക്ക് വഴിയില്ലാത്തതിനാല്‍ പഠിത്തം നിര്‍ത്തി കൃഷിയിലൂടെ ജീവിതയാപനത്തിനുള്ള വഴി തേടി. എന്നിട്ടും വിഷമതകള്‍ പരിഹരിക്കാനാകാതെ നില്‍ക്കുന്ന കര്‍ഷകനെയാണിവിടെ അവതരിപ്പിക്കുന്നത്.
♠ ഒരു ഉത്തമ കവിത രചിക്കുന്ന നിമിഷം, വായിക്കുന്ന നിമിഷം – ഇതിന് ചില സവിശേഷതകള്‍ കാണില്ലേ?
ജീവിതത്തിന്റെ അഖണ്ഡരൂപം. അതിന്റെ സാധന തന്നെയാണ് കവിയുടെ സാധന. പ്രേമം, ശക്തി, ശാന്തി, ഏകത ഇവയുടെയെല്ലാം സര്‍ഗ്ഗശക്തിയിലുള്ള വിശ്വാസമാണ് കവിതയായി പിറക്കുന്നത്. ഓരോ കവിതയും വിശിഷ്ടമായ മാനവീയ നിമിഷമാണ്. അതില്‍ ആനന്ദവും വിഷാദവുമെല്ലാം ചേര്‍ന്നിരിക്കും. ചേതനയുടെ ജീവത്തായ നിമിഷമാണത്. മാനവീയതയുടെ സ്വരമാണ് കവിത. മനസ്സിന്റെ ഏകാന്ത നിമിഷത്തിലും കാതോര്‍ത്താല്‍ അതിന്റെ സ്വരം കേള്‍ക്കാനാകും. സത്യം, ശിവം, സുന്ദരം എല്ലാം നിറഞ്ഞുനില്‍ക്കുന്നതും സദാ പ്രവഹിക്കുന്നതുമായ രാഗമാലയാണത്. സകലര്‍ക്കും വേണ്ടി ചിന്തിക്കുന്നവനാണ് കവി. മനുഷ്യന്റെ ഭാവിയില്‍ കവി ശുഭ പ്രതീക്ഷ പുലര്‍ത്തുന്നു.
മുമ്പൊരു കവി പറഞ്ഞത് ഞാനോര്‍ക്കുന്നു. കവിത ഒരു മണ്‍ചിരാതാണ്. കവിത സ്‌നേഹ വെളിച്ചം ചുരത്തണം. കവിയുടെ കൈവശമുള്ള വിളക്കിലെ വെളിച്ചം കൊണ്ടുമാത്രം ഇന്നത്തെ സാഹചര്യത്തിന് പര്യാപ്തമാകുമോ! മനുഷ്യന്‍ മണ്ണിനെ മറക്കാതിരുന്നാല്‍ അത് മതിയാകും.
♠കവിത മനസ്സിരുത്തിവായിക്കുന്നവര്‍ കുറഞ്ഞു വരികയല്ലേ? അതില്‍ ആശങ്കയില്ലേ.
അതെ, കവിതകള്‍ മനസ്സിരുത്തി വായിക്കുന്നവര്‍ നന്നെ കുറവാണ്. കവിത ചെലുത്തുന്ന സ്വാധീനവും കുറവാണ്. അപ്പോഴും ഒരു കാര്യം ഓര്‍ക്കണം. ജീവിച്ചിരിക്കല്‍ തന്നെ കവിതയാണ്. മനുഷ്യരുടെ പക്കല്‍ മാത്രേമ ഗാനങ്ങളുള്ളൂ. ചിന്തിക്കാന്‍ സാധിക്കുന്ന ആവേഗപൂര്‍ണ്ണമായ ജീവന്‍ മനുഷ്യനു മാത്രമേ കിട്ടിയിട്ടുള്ളു. മാനവഹൃദയത്തിന്റെ ഗഹനമായ വ്യാകുലതയ്ക്ക് ഒരറ്റവും അതിരുമില്ല. ഭാവനാശേഷിയും സര്‍ഗ്ഗശേഷിയും മനുഷ്യനുമാത്രം അവകാശപ്പെട്ടതാണ്. കവിത അമൃതമണിയും അഭയദാനവുമാണ്. നമുക്കോരോരുത്തര്‍ക്കും ഓരോ കവിതയായിക്കൂടെ! അങ്ങനെ ഞാന്‍ ഇടക്ക് ചിന്തിച്ചു പോകാറുണ്ട്.
♠ സൂര്യാസ്തമനരംഗം കാണുന്ന ഒരു കര്‍ഷകന് ഒരു കവിതയില്‍ ഇടം കിട്ടിയിട്ടുണ്ട്. കര്‍ഷകന്റെ സൗന്ദര്യബോധം വര്‍ണ്ണിക്കുന്ന കവിതകള്‍ നമ്മുടെ ഭാഷയില്‍ തന്നെ കുറവാണല്ലോ.
ശരിയാണ്. സൗന്ദര്യബോധം സാധാരണക്കാര്‍ക്കുമുണ്ട്. അത് കവിയുടെയും കലാകാരന്മാരുടെയും മാത്രം കുത്തകയല്ല. അന്നത്തെ പണി അവസാനിച്ച് കര്‍ഷകന്‍ ഗോക്കളെ മേച്ച് വീട്ടിലേക്ക് മടങ്ങുകയാണ്. കിളിനാദം കര്‍ഷകന്റെ മനസ്സിന് മാധുര്യം പകരുന്നു. അയാളും തനിക്കറിയുന്ന പാട്ട് മൂളി നോക്കുന്നു. വഴിയില്‍ ഒരു ചാമ്പയ്ക്കാമരം കണ്ടു. അത് നിറയെ കായ്ച്ച് നില്‍ക്കുന്നു. കര്‍ഷകന്‍ കുറച്ചു കുലകള്‍ പറിച്ച് തിന്നുന്നു. ചുണ്ടാകെ കറുത്തു പോയി.
♠പോത്തിന്റെ കൊമ്പുകൊണ്ട് ശില്‍പ്പമുണ്ടാക്കുന്ന കലാകാരനെ ഒരിടത്ത് വര്‍ണ്ണിച്ചിട്ടുണ്ടല്ലോ.
കലാകാരന്റെ മനസ്സിന്റെ ഏകാന്തതയും ഒരു തുരുത്താണ്. അവിടെയിരിക്കുമ്പോള്‍ പോയ കാലത്തെ ചുറ്റിപ്പറ്റിയുള്ള ഓര്‍മ്മകള്‍ മനസ്സില്‍ തെളിഞ്ഞു വരുന്നു. ബാല്യം തിരിച്ചുവരില്ലെങ്കിലും അതിന്റെ ഓര്‍മ്മകളെ ഓമനിക്കുന്നത് മനസ്സിന് ഉന്മേഷം നല്‍കും.
? ഭാഷ, ശില്‍പം ഇവയെക്കുറിച്ച് താങ്കളിലെ കവി എങ്ങനെയാണ് ചിന്തിക്കുന്നത്.
കവിതയുടെ ഭാഷാശില്‍പം ജീവിതവുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. സാമൂഹ്യബോധം, ചരിത്രബോധം ഇവയില്‍ നിന്ന് കിനിയുന്നതാണ് കാവ്യഭാഷ. എന്നാല്‍ ഒടുവില്‍ കവിത ഭാഷയുടെ ഈ ബന്ധനത്തില്‍ നിന്ന് വിമുക്തമാകാന്‍ കൊതിക്കും. നല്ല മനുഷ്യരെ സൃഷ്ടിക്കുകയാണ് കലയുടെ ലക്ഷ്യം. ഈ ഭൂമുഖത്തെ ഓരോ മനുഷ്യനും നല്ല കവിയായെങ്കില്‍ വിപ്ലവകാരിയായെങ്കില്‍ എന്നാണ് ഓരോ ഉത്തമകവിയും മോഹിക്കുക.
♠ താങ്കളുടെ ഒരു കവിത എന്റെ തലമുറയില്‍പ്പെട്ടവര്‍ സ്‌കൂള്‍ നാളുകളില്‍ നല്ല താല്‍പ്പര്യത്തോടെ പാടി നടന്നിരുന്നു. രാത്രി ഹോലെ, സൂരജോ ഹേനു നാമി ആഹേ നഭിയേതി ഇങ്ങനെയായിരുന്നു അതിന്റെ തുടക്കം. അന്തിചായുന്നു. സൂര്യന്‍ പോയ് മറയുന്നു, നദി ഈ രംഗം കാണുന്നു. എന്നൊക്കെ താങ്കള്‍ വര്‍ണ്ണിക്കുന്നു. ഒരു സമാഹാരത്തിലും ഈ കവിത ഉള്‍പ്പെടുത്തികണ്ടില്ല. എന്തായിരിക്കും ഇതിനു കാരണം.
കോളേജ് വിദ്യാര്‍ത്ഥിയായിരിക്കവെയാണ് ഈ കവിത ഞാനെഴുതിയത്. അന്ന് വായന കൂടുതലും എഴുത്ത് കുറവുമായിരുന്നു. നീരദ് ചൗധരി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ മാസികയില്‍ പ്രസിദ്ധീകരിച്ച കവിതയായിരുന്നു ഇത്. ഇതിലെ ആദ്യവരി എവിടെ നിന്നാണ് കിട്ടിയതെന്ന് എനിക്കിപ്പോള്‍ അറിയില്ല.
? എന്നാലും ചില കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനാകുമോ? അതറിയാന്‍ താല്‍പര്യമുണ്ട്.
ഞാന്‍ ഒരു ചരിത്ര വിദ്യാര്‍ത്ഥിയായിരുന്നു. അന്ന് ഈജിപ്റ്റിന്റെ ചരിത്രം പഠിക്കുന്ന സമയമായിരുന്നു. ആ രാജ്യവുമായി ബന്ധപ്പെട്ട ചരിത്രം, പുരാണം, ചിത്രകല ഇവയെല്ലാം താല്‍പര്യത്തോടെ പഠിച്ചു. അന്നത്തെ പ്രായത്തില്‍ കാണിക്കാവുന്ന അടുപ്പം ഞാന്‍ ആ വിഷയത്തില്‍ പുലര്‍ത്തി. അതുമായി ബന്ധപ്പെട്ട് ഒരു മിത്ത് എന്റെ മനസ്സില്‍ പതിഞ്ഞു. പിരമിഡിന്റെ സമീപത്തുള്ള ഭിത്തിയില്‍ ഒരു ചിത്രം തൂക്കിയിരുന്നതിനെക്കുറിച്ച് ചരിത്ര പുസ്തകത്തില്‍ വായിച്ചു. അതില്‍ കൊടുത്തിരുന്ന ഒരു ചിത്രം എന്നെ ഏറെ ചിന്തിപ്പിച്ചു. ഒരു സ്ത്രീ കുമ്പിട്ടുകൊണ്ട് ഭൂമിയെ തൊടുന്നു. കാല്‍കൊണ്ടും അവര്‍ ഭൂമിയെ തൊടുന്നു. അന്ന് പകല്‍ സമയത്ത് സൂര്യന്‍ അവരുടെ ശരീരത്തില്‍ പ്രവേശിക്കുന്നു. രാത്രിയായപ്പോള്‍ പാതാളനദിയിലൂടെ ഗോളാകൃതിപൂണ്ട് പുറത്തേയ്ക്ക് പോകുന്നു. ഈയൊരു ചിത്രം കണ്ടപ്പോള്‍ മനസ്സില്‍ പതിഞ്ഞ ഭാവനയാണ് ആ കവിതയായി പിറന്നത്. ചിത്രവും കവിതയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ‘സൂര്‍ജ ഹേനോനാമി ആഹേ എയി നദിയേതി’ ചിത്രം കണ്ടപ്പോഴുണ്ടായ ഭാവനയില്‍ നിന്നെഴുതിയ കവിതയാണ്.മനോഹരദൃശ്യങ്ങള്‍ മനോഹരഭാവനയായി രൂപാന്തരപ്പെടും. അതില്‍ നിന്ന് മനോഹര കവിതയും ജന്മമെടുക്കും.
♠ കാവ്യകലയെ ചിത്രകലയുമായി ബന്ധപ്പെടുത്തുന്ന രീതി മുമ്പും ഉണ്ടായിരുന്നില്ലേ?
പല ഭാഷകളിലേയും കവികള്‍ ഇങ്ങനെ ചെയ്തിട്ടുണ്ട്. ചിത്രകല്‍പ പ്രയോഗം എന്റെ മിക്ക കവിതകളിലുമുണ്ട്. ചിത്രകല്‍പത്തെതന്നെയാണ് ഭാവത്തിന്റെ ഇഴകള്‍ കോര്‍ത്തെടുക്കുന്നത്. ടി.എസ്. എലിയറ്റ് ലോജിക് ഓഫ് ഇമേജിനേഷന്‍, ലോജിക് ഓഫ് കണ്‍സെപ്റ്റ് എന്നീ ആശയങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഞാന്‍ ചില കവിതകളിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍ ശൂന്യതയുടെയും ശാന്തിയുടെയും അനുഭൂതിതലത്തിലെത്താറുണ്ട്. ശാന്തി നിമിഷത്തില്‍ അനുവാചകര്‍ ഈ അദൃശ്യ ഇഴകള്‍ തേടുകയാണ്. മ്യൂസിക്കിന്റെ ഏറ്റവും നല്ല ഭാഗം നിശ്ശബ്ദതയാണെന്ന് ആ രംഗത്തെ വിദഗ്ധര്‍ പറഞ്ഞിട്ടുണ്ട്. അസമിയയിലെ മുതിര്‍ന്ന കവി നവകാന്തബറുവ എന്നോടൊരിക്കല്‍ പറഞ്ഞ കാര്യം ഓര്‍മ്മ വരുന്നു. ഫുക്കന്‍ കവിത സ്‌കള്‍പ്ചര്‍ ആയി മാറുകയാണ് ചെയ്യുന്നത്. അന്നെനിക്കതിന്റെ പൊരുള്‍ മനസ്സിലായിരുന്നില്ല. ‘ഭാഷ്‌ക്കര്യ’ത്തോട് എനിക്ക് സവിശേഷമായ അടുപ്പമുണ്ട്. അവിടെ യഥാര്‍ത്ഥ വസ്തുവാണ് നമുക്ക് ലഭിക്കുന്നത്. പശുവില്‍ പശുവിനെ കാണുന്നു. മനുഷ്യനില്‍ മനുഷ്യചിത്രം കാണുന്നു. എന്നാല്‍ ചിത്രം അങ്ങനെയല്ല. അവിടെ ഇല്യൂഷനും, പെസ്‌പെക്ടിവിനും സ്ഥാനമുണ്ട്. വലിയ സ്ഥാനമുണ്ട്. ഒരു അന്ധന്‍ ഒരു പ്രതിമയെ തൊട്ടാല്‍ അതെന്താണെന്ന് പറയും. ഒരു മൃഗത്തെ സ്പര്‍ശിച്ചാലും പറയുന്ന കാര്യം ശരിയായിരിക്കും. എന്നാല്‍ ചിത്രങ്ങളുടെ സ്ഥിതി ഭിന്നമാണ്.
♠താങ്കളുടെ കവിതയില്‍ ലിറിക്കല്‍ അംശം ധാരാളമുണ്ട്. ഇത് ഫാരസി കവിതയുമായുള്ള അടുപ്പത്തില്‍ നിന്ന് വന്നതാണോ? ഫ്രഞ്ച് കവിതയും താങ്കളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടല്ലോ.
എന്റെ കവിതയില്‍ ലിറിക് അംശം കടന്നു വന്നതെങ്ങനെയാണെന്ന് കൃത്യമായി പറയാനാവില്ല. അതെന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാകാം, കുറച്ചൊക്കെ ചരിത്രത്തിലൂടെ ലഭിച്ചതാകാനും വഴിയുണ്ട്. ഫ്രഞ്ച് കവിതകള്‍ എന്നെ ഏറെ ആകര്‍ഷിച്ചുവെന്ന നിരീക്ഷണം തികച്ചും ശരിയാണ്. തുടക്കത്തില്‍ ഫ്രഞ്ച് കവിതകള്‍ എന്റെ ആസ്വാദത്തിന് വഴങ്ങിയിരുന്നില്ല. പിന്നീട് ആ സ്ഥിതി മാറി വന്നു. ഡോ. ഗോഹായ് എന്റെ കവിതകളെക്കുറിച്ച് പറഞ്ഞ ഒരഭിപ്രായമിതാണ്. ഫുക്കന്റെ ഏകാന്തതയിലെ വാക്കുകളില്‍ സമുദ്രത്തിലെ ശംഖുകള്‍ കാണാം.
♠ ഒരിക്കല്‍ ഭോപ്പാലില്‍ നടന്ന ഒരു സെമിനാറില്‍ താങ്കളുടെ കവിതയിലെ ലിറിക്കല്‍ അംശത്തെ ഒരു നിരൂപകന്‍ വല്ലാതെ പ്രഹരിച്ചിരുന്നല്ലോ?
അത് ശരിയാണ്. ഹിന്ദിയിലെ ഒരു നിരൂപകനാണ് എന്നെ വിമര്‍ശിച്ചത്. പ്രതികൂലാഭിപ്രായം കേട്ടപ്പോള്‍ ഞാനൊന്നും മിണ്ടിയില്ല. പിന്നെ എന്റെ ഊഴമെത്തി. പ്രബന്ധാവതരണത്തിനിടെ ഞാനിങ്ങനെ പറഞ്ഞു: ”താങ്കള്‍ക്ക് ലിറിക്കിനെ താഴ്ത്തികെട്ടാന്‍ എളുപ്പത്തില്‍ സാധിക്കില്ല. ഈ നൂറ്റാണ്ടിലെ കവികള്‍ക്ക് ആദരണീയനായ നെരൂദയുടെ കവിതകള്‍ ഏറെ അംഗീകാരം നേടിയത് അതിന്റെ ലിറിക്കല്‍ മാധുര്യത്തിന്റെ ബലത്തിലാണ്.
വിവ: ഡോ. ആര്‍സു





















