ദേശഭക്തിഗാനം എന്തുകൊണ്ട് കമ്മ്യൂണിസ്റ്റുകള്‍ക്ക് അറപ്പുള്ളതായി മാറുന്നു? ദേശഭക്തിഗാനം ഒരിക്കലും കമ്മ്യൂണിസ്റ്റുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. കാരണം ദേശഭക്തി എന്നത് അവരെ സംബന്ധിച്ചിടത്തോളം സങ്കുചിതമാണ്. അവരുടെ സ്വപ്‌നരാജ്യം ജിഹാദികളുടെ സ്വര്‍ഗരാജ്യംപോലെ ഒരു ആഗോള കമ്മ്യൂണിസ്റ്റ് സാമ്രാജ്യമാണ്. അതിന്റെ കേന്ദ്രം മോസ്‌കോ എന്നായിരുന്നു അവര്‍ സ്വപ്‌നം കണ്ടിരുന്നത്. ആ നിലയില്‍ അവര്‍ എഴുതുകയും പ്രചരിപ്പിക്കുകയും ഒക്കെ ചെയ്തിരുന്നു. ‘ദേശീയതയെ തകര്‍ക്കുക ഖിലാഫത്ത് സ്ഥാപിക്കുക’ എന്ന സിമിയുടെ പ്രഖ്യാപനംപോലെതന്നെയുള്ള ഒരു വര്‍ഗീയ പ്രഖ്യാപനമായിരുന്നു ആഗോള കമ്മ്യൂണിസ്റ്റ് സാമ്രാജ്യം എന്നതും! അതിന്റെ ഭാരതത്തിലെ ഏജന്റുമാരായി, കമ്മ്യൂണിസ്റ്റ് സാമ്രാജ്യത്തിന്റെ കീഴില്‍, അധികാരത്തിന്റെ സിംഹാസനത്തില്‍ വാഴുന്ന കമ്മ്യൂണിസ്റ്റ് സാമന്തരാജാക്കന്മാരായി കൊള്ള നടത്തുക! ഇതായിരുന്നു അവരുടെ വികടമായ സ്വപ്‌നം. അതുകൊണ്ടുതന്നെ അത് സാധിക്കണമെങ്കില്‍ ദേശഭക്തിയുടെ വലയം പൊട്ടിച്ചെറിയേണ്ടതുണ്ട്. ദേശഭക്തി നിലനിന്നാല്‍, അത്തരം ഇടങ്ങളില്‍ ഓരോരോ ജനസമൂഹവും ഒരു രാഷ്ട്രം എന്നുള്ള സ്വത്വത്തില്‍, ഒരൊറ്റ വ്യക്തിയെപ്പോലെ കരുത്തുറ്റതായി മാറുകയും വിഭജിക്കാനാവാത്തതായി നിലനില്‍ക്കുകയും ചെയ്യും. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ ദേശീയതയെ ദുര്‍ബലപ്പെടുത്തുകയും ആത്യന്തികമായി തകര്‍ക്കുകയും വേണം. അതിനുവേണ്ടിയാണ് ദേശഭക്തി, ദേശീയത, പുണ്യഭൂമി എന്നൊക്കെയുള്ള സങ്കല്പങ്ങളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുടക്കം മുതല്‍ എതിര്‍ത്തുകൊണ്ടിരിക്കുന്നത്.
പ്രബലമായ രാഷ്ട്രങ്ങളെ ദുര്‍ബലപ്പെടുത്തുകയും ശിഥിലമാക്കുകയും പലകഷണങ്ങളാക്കി വിഭജിച്ച് ഇല്ലാതെ ആക്കുകയും ചെയ്യണം! അതുകൊണ്ടാണ് 1940ല്‍ മുസ്ലിം ലീഗ് പാകിസ്ഥാന്‍ വേണം എന്നു പറഞ്ഞപ്പോള്‍ പാകിസ്ഥാനും ഭാരതവും എന്നീ രണ്ടു രാജ്യങ്ങളായി വിഭജിച്ചാല്‍ പോരാ 16 സ്വതന്ത്രരാജ്യങ്ങളായി വിഭജിക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രമേയം പാസാക്കിയത് (1942 സപ്തംബര്‍ 19). അക്കാലം മുതല്‍ അവര്‍ ദേശീയതയ്ക്ക് എതിരാണ് എന്നുള്ളത് പ്രചരിപ്പിക്കുക മാത്രമല്ല രേഖപ്പെടുത്തുകയും ചെയ്തു. 1947ല്‍ സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അവര്‍ അത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയില്ല എന്ന് അവര്‍ പ്രഖ്യാപിച്ചു. മാത്രമല്ല ആഗസ്റ്റ് 15ന് രാജ്യമെമ്പാടും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചപ്പോള്‍ അവര്‍ കരിദിനമായി ആചരിക്കുകയും പ്രതിഷേധ പ്രകടനങ്ങള്‍ നാട്ടില്‍ എമ്പാടും നടത്തുകയും ചെയ്തു. അത്തരം ഒരു പ്രകടനം ആലപ്പുഴയില്‍ നടത്തിയപ്പോള്‍ പ്രകടനത്തിന്റെ മുന്‍പില്‍ നിന്നവരുടെ മുഖത്ത് നാട്ടുകാരായ കൂലിത്തൊഴിലാളികള്‍ കാര്‍ക്കിച്ചു തുപ്പിയ ചരിത്രം പുന്നപ്ര-വയലാര്‍ കലാപനായകന്മാരില്‍ ഒരാളായിരുന്ന വര്‍ഗീസ് കുര്യന്റെ ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് പാര്‍ട്ടി അഖിലേന്ത്യാതലത്തില്‍ ഒന്നിച്ചുകൂടി ‘സ്വാതന്ത്ര്യം കിട്ടിയിട്ടില്ലാത്ത’ രാജ്യം ഭരിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു സര്‍ക്കാരിനെതിരെ തുറന്നയുദ്ധം പ്രഖ്യാപിച്ചു. അതാണ് 1948 ലെ കല്‍ക്കട്ടാ തീസിസ്! അതനുസരിച്ച് തോക്കും ബോംബും ഉപയോഗിച്ച് ഭാരത സര്‍ക്കാരിനോട് യുദ്ധം ചെയ്യുകയും ഇരുപതിനായിര ത്തോളം കമ്മ്യൂണിസ്റ്റുകള്‍ കൊല്ലപ്പെടുകയും ചെയ്ത ചരിത്രം അവര്‍ക്കുണ്ട്. അവിടെയും അവസാനിച്ചില്ല. പിന്നീട് കരിദിനാചരണം തുടരുകയും 1950 ജനുവരി 26ന് റിപ്പബ്ലിക് ദിനം പ്രഖ്യാപിക്കുകയും ഭരണഘടന പ്രഖ്യാപിക്കുകയും ചെയ്ത വേളയില്‍ അവര്‍ ഭരണഘടനയും ദേശീയപതാകയും കത്തിക്കുകയും ചെയ്തു. അതിന്റെ ഫലമായി ഉണ്ടായ ഒരു ഏറ്റുമുട്ടലിലാണ് തൃശ്ശൂര്‍ ജില്ലയിലെ നാട്ടിക എന്ന സ്ഥലത്ത് സഖാവ് സര്‍ദാര്‍ ഗോപാലകൃഷ്ണന്‍ എന്നയാള്‍ പോലീസിന്റെ അടിയേറ്റു മരിച്ചത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭാരതത്തില്‍ പ്രവര്‍ത്തനമാരംഭിച്ച കാലം മുതല്‍ അവര്‍ ദേശീയതയ്ക്കും ദേശഭക്തിക്കും എതിരാണ്. 1920ല്‍ അവര്‍ ആദ്യമായി പാര്‍ട്ടി രൂപീകരിക്കുന്നതിനുള്ള യോഗം കാണ്‍പൂരില്‍ നടത്തിയപ്പോള്‍ അവിടെ കൂടിയിരുന്ന ബഹുഭൂരിപക്ഷം പേരും ഭാരതത്തിന്റെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന നിലയില്‍ ‘ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി’ എന്നായിരുന്നു ആലോചിച്ചതും നിശ്ചയിച്ചതും. എന്നാല്‍ സോവിയറ്റ് യൂണിയന്റെ ഏജന്റുമാര്‍ ആയിരുന്ന ചില സഖാക്കള്‍ അങ്ങനെ ആവശ്യപ്പെട്ടവരെ പുറത്താക്കുകയും ലോക കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്ത്യയിലെ ഘടകം എന്ന അര്‍ത്ഥം വരുന്ന ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ’ എന്ന പേര് നല്‍കുകയും ചെയ്തു. പിന്നീട് അങ്ങോട്ട് ദേശീയതയെയും ദേശഭക്തിയെയും അവര്‍ നഖശിഖാന്തം എതിര്‍ത്തുകൊണ്ടേയിരുന്നു. ദേശീയത എന്ന വാക്ക് അവരുടെ സാഹിത്യത്തില്‍ രേഖപ്പെടുത്തേണ്ടി വന്നപ്പോഴൊക്കെ അതിന്റെ മുന്നില്‍ ഒരു വിശേഷണപദവുംകൂടി ചേര്‍ത്തിരുന്നു. ‘സങ്കുചിതദേശീയത’ എന്നാണ് അവര്‍ പ്രയോഗിച്ചിരുന്നത്. അവര്‍ക്ക് ഭാരതം പുണ്യഭൂമിയല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രചരിപ്പിച്ച ‘സോവിയറ്റ് എന്നൊരു നാടുണ്ടത്രേ പോകാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം കഷ്ടം ഞാനാ നാട്ടില്‍ പിറന്നില്ലല്ലോ’ എന്ന വരികള്‍ എഴുതിയ കെ.പി.ജി. നമ്പൂതിരി എന്ന മുദ്രാവാക്യ രചയിതാവായ സവര്‍ണ്ണസഖാവിനെ മറ്റൊരു സവര്‍ണ്ണ സഖാവായ ഇ.എം.എസ് നമ്പൂതിരിപ്പാട് വിശേഷിപ്പിച്ചത് ‘മഹാകവി’ എന്നാണ്. അവര്‍ക്ക് സോവിയറ്റ് ആയിരുന്നു പുണ്യഭൂമി. ഭാരതം ഒരിക്കലുമായിരുന്നില്ല. ഭാരതത്തിലെ പുണ്യപുരുഷന്മാര്‍ എല്ലാം അവരെ സംബന്ധിച്ച് അറപ്പുളവാക്കുന്നവരാണ്. ഈയൊരു അറപ്പുകൊണ്ടാണ് സമീപകാലത്ത് നമ്മുടെ നാട്ടില്‍ വന്ദേ ഭാരത് എന്ന ട്രെയിന്‍ ആദ്യമായി വന്നപ്പോള്‍ അവര്‍ അതിനെ എതിര്‍ക്കുകയും തിരസ്‌കരിക്കുകയും ചെയ്തത്. കാരണം, അതില്‍ വന്ദേ ഭാരതം എന്നാണല്ലോ, ഭാരതത്തെ വന്ദിക്കുന്നു എന്നാണല്ലോ അര്‍ത്ഥം. ഭാരതത്തെ വന്ദിക്കുക എന്നത് അവരെ സംബന്ധിച്ച് ആത്മഹത്യാപരമാണ്. വന്ദേമാതരം പാടുന്നതിനെ അവര്‍ എതിര്‍ക്കുന്നതും അമ്മയെ വന്ദിക്കുന്നു അഥവാ ഭാരത മാതാവിനെ വന്ദിക്കുന്നു എന്ന സങ്കല്പം അതില്‍ വരുന്നതുകൊണ്ടാണ്. ഭാരതം അവര്‍ക്ക് പുണ്യഭൂമിയല്ല എന്നുള്ളതുകൊണ്ടാണ് അവര്‍ ഒരിക്കലും ‘ഭാരത് മാതാ കി ജയ്’ എന്ന മുദ്രാവാക്യം വിളിക്കാത്തത്. ജയ്ഹിന്ദ് എന്നുവിളിച്ച സുഭാഷ് ചന്ദ്രബോസിനെ അവര്‍ ‘നക്കി, പട്ടി’ എന്നൊക്കെയാണ് വിശേഷിപ്പിച്ചത്. അവര്‍ ഒരിക്കലും ഒരു ദേശഭക്തിഗാനം പാടുകയുണ്ടായിട്ടില്ല. നല്ലൊരു ദേശഭക്തിഗാനം ഉണ്ടായതിനെ അവര്‍ വെട്ടിമുറിച്ച് വികലമാക്കിയിട്ടാണ് പാര്‍ട്ടി പാട്ടാക്കി പാടിനടക്കുന്നത്. ‘ബലികുടീരങ്ങളേ…’ എന്നുള്ളത് 1857ലെ മഹാവിപ്ലവത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് സ്ഥാപിച്ച തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനവേളയില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ബലിദാനികളെ ഓര്‍മിച്ചുകൊണ്ട്, അവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് എഴുതപ്പെട്ട ഗാനമാണ്. അതിലെ ‘പൊന്‍കൊടി’എന്ന വാക്കുതിരുത്തി ‘ചെങ്കൊടി’ എന്നാക്കി നശിപ്പിച്ചിട്ടാണ് അവരുടെ പാട്ടാക്കി അതിനെ വെടക്കാക്കി തനിക്കാക്കിയത്.
ദേശഭക്തിഗാനം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് അജ്ഞാതമാണ് എന്നുള്ളതിന് മറ്റൊരു പ്രത്യക്ഷ ഉദാഹരണം കൂടിയുണ്ട്. കുറേ വര്‍ഷം മുന്‍പ്, ഇന്നത്തെ ലോകത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായ ഭാരതീയ മസ്ദൂര്‍ സംഘം അഥവാ ബിഎംഎസിന്റെ സ്ഥാപകനായ ദത്തോപന്ത് ഠേംഗ്ഡിയും മറ്റു വിവിധ തൊഴിലാളി യൂണിയന്‍ നേതാക്കളും ഒക്കെ ചേര്‍ന്ന ഒരു പ്രതിനിധി സംഘം സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിക്കുകയുണ്ടായി. ഏതാനും ദിവസങ്ങള്‍ നീണ്ടുനിന്ന ആ സന്ദര്‍ശനവേളയില്‍ ഒരു ദിവസം അവിടുത്തെ ഒരു നദിയില്‍ ബോട്ടിങ്ങിനു പോവുകയുണ്ടായി. അതില്‍ അവിടുത്തെ കമ്യൂണിസ്റ്റ് തൊഴിലാളിനേതാക്കളും ഉണ്ടായിരുന്നു. യാത്രയില്‍ അവരുടെ നാട്ടിലെ ചില ദേശഭക്തിഗാനങ്ങള്‍ അവര്‍ പാടി. എന്നിട്ട് നമ്മുടെ തൊഴിലാളിനേതാക്കളോട്, ഇനി നിങ്ങളുടെ നാട്ടിലെ ഒരു ദേശഭക്തിഗാനം പാടൂ എന്ന് ആവശ്യപ്പെട്ടു. അതുകേട്ടു നാണംകെട്ട കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് തൊഴിലാളിനേതാക്കള്‍ തലകുനിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് തൊഴിലാളിനേതാവായിരുന്ന രാമമൂര്‍ത്തി ആര്‍എസ്എസിന്റെ പ്രചാരകനും കൂടിയായിരുന്ന ഠേംഗ്ഡിജിയോട്, നിങ്ങളുടെ ശാഖയില്‍ ധാരാളം ദേശഭക്തിഗാനങ്ങള്‍ ഉണ്ടല്ലോ, അതില്‍ ഒരെണ്ണം പാടൂ, അല്ലെങ്കില്‍ നാണക്കേടാകും എന്നു പറഞ്ഞു. ഠേംഗ്ഡിജി ആര്‍എസ്എസിന്റെ ശാഖയില്‍ പാടി പഠിച്ച ധാരാളം ദേശഭക്തിഗാനങ്ങളില്‍ ഒരെണ്ണം പാടി. എല്ലാവരും തലയുയര്‍ത്തി അഭിമാനത്തോടെ ഇരുന്നു. രാജ്യത്തിന്റെ അഭിമാനംകെട്ടുപോകാതെ കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞതില്‍ ഐഎന്‍ടിയുസി, എഐടിയുസി, സിഐടിയു നേതാക്കള്‍ എല്ലാം അദ്ദേഹത്തോട് നന്ദി പറയുകയും ചെയ്തു. ഈ അനുഭവം അദ്ദേഹത്തിന്റെ മുഖത്തുനിന്നും ഈ ലേഖകന്‍ നേരിട്ടു കേട്ടിട്ടുള്ളതാണ്.
ഇപ്പോള്‍ കുട്ടികള്‍ തീവണ്ടിയില്‍ പാടിയ പാട്ട് തീവ്രഹിന്ദുത്വം ഒളിച്ചുകടത്താനുള്ള കുറുക്കുവഴിയായിട്ടാണ് ആര്‍എസ്എസ് ഉപയോഗിച്ചത് എന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിക്കുകയുണ്ടായി. ‘പരമപവിത്രമതാമീമണ്ണില്‍ ഭാരതാംബയെ പൂജിക്കാം’ എന്നുതുടങ്ങുന്ന ഗാനത്തില്‍ ഏതു വരിയാണ്, ഏതു വാക്കാണ് തീവ്രഹിന്ദുത്വം ഉള്‍ക്കൊള്ളുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന് അല്പമെങ്കിലും മര്യാദയുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കേണ്ടതാണ്. പുണ്യഭൂമി, ഭാരതഭൂമി, ജന്മഭൂമി എന്നൊക്കെയാണ് അതില്‍ വിശേഷിപ്പിക്കുന്നത്. അതില്‍ സ്വാതന്ത്ര്യസമര സേനാനികളെ വാഴ്ത്തുന്നു. സന്യാസിമാരെയും നവോത്ഥാനനായകരെയും ആദരിക്കുന്നു. മഹാന്മാരായ പൂര്‍വികരെ വന്ദിക്കുന്നു. ഇതൊക്കെയാണ് ആ ഗാനത്തിന്റെ ഉള്ളടക്കം എന്നിരിക്കെ കമ്മ്യൂണിസ്റ്റ് കാപട്യം പ്രചരിപ്പിക്കാനുള്ള അവസരമാക്കി ദേശഭക്തിഗാനത്തെ ദുരുപയോഗം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി ചെയ്തത്. സഖാവിന് അറിയാതെപോയ ഒരു പ്രധാന കാര്യം ഒരു കമ്മ്യൂണിസ്റ്റുകാരന്‍ തന്നെയായ, എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിമയായി പോകാതെ ദേശഭക്തി മനസ്സില്‍ സൂക്ഷിച്ചിരുന്ന കവി ഒഎന്‍വി കുറുപ്പാണ് ശാഖയില്‍ പാടുന്ന ചില ദേശഭക്തിഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. മറ്റൊരിക്കല്‍ അദ്ദേഹം എഴുതിയ, ആര്‍എസ്എസിന്റെ ശാഖയില്‍ പാടിക്കൊണ്ടിരിക്കുന്ന ഒരു ഗീതം കവിയുടെ അനുവാദത്തോടെ ചില തിരുത്തലുകള്‍ വരുത്തി. ആ പാട്ടാണ് ‘നമ്മെ വിളിപ്പൂ നമ്മെ വിളിപ്പൂ നല്ല ഹൈമവതഭൂമി….’ എന്നുതുടങ്ങുന്ന ഗാനം. 1962ലെ ചൈന യുദ്ധവേളയില്‍ ഭാരതീയരെ ഉത്തേജിതരാക്കാനും ദേശഭക്തി ഉജ്ജീവിപ്പിക്കാനുംവേണ്ടി എഴുതിയ ഗാനമായിരുന്നു അത്. അതിന്റെ അവസാനചരണം, ‘ഇവിടെ ചതിയുടെ കാഞ്ചിവലിച്ചൊരു ചീനപ്പടയുടെ നേരെ കറുപ്പുതിന്നു മയങ്ങിയ മഞ്ഞ കാടത്തത്തിന്‍ നേരെ…’ എന്നതായിരുന്നു ആര്‍എസ്എസിന്റെ ചുമതലപ്പെട്ടവര്‍ മഹാകവിയെ കണ്ടു തിരുത്താന്‍ അപേക്ഷിച്ചത്. ഇവിടെ ചതിയുടെ കാഞ്ചി വലിച്ചൊരു ശത്രുപ്പടയുടെ നേരെ മോഹമദത്തില്‍ മുങ്ങി മയങ്ങിയ കാടത്തത്തിന്‍ നേരെ…’ എന്ന് തിരുത്തിക്കൊണ്ടാണ് ആ പാട്ട് ആര്‍എസ്എസിന്റെ ശാഖയില്‍ നിരന്തരം പാടിക്കൊണ്ടിരിക്കുന്നത്. കാരണം ഒരു രാജ്യത്തെ സ്ഥിരമായി ശത്രുപക്ഷത്തു നിര്‍ത്തുക എന്നുള്ളത് രാഷ്ട്രനീതിയല്ല. എന്നുമാത്രമല്ല ഏതെങ്കിലും ഒരു ശത്രുവിനെ പ്രഖ്യാപിച്ചുകൊണ്ടാകരുത് ദേശസ്‌നേഹം വളര്‍ത്തേണ്ടത്. അതുകൊണ്ടാണ് ഭാരതത്തിനെ ആക്രമിക്കുന്ന ശത്രു എന്നും ഭാരതത്തിനുള്ളില്‍ ഉള്ളവരുടെ മങ്ങിപ്പോയ മാനസികാവസ്ഥയെ തിരുത്തുന്നു എന്നുമുള്ള അര്‍ത്ഥം വരത്തക്കവിധം മാറ്റിപ്പാടിയത്. ഇതും ഒഎന്‍വി കുറുപ്പ് എന്ന കമ്മ്യൂണിസ്റ്റ് സഹയാത്രികന്റെ പാട്ടാണ്. അത് വര്‍ഗീയത ആയതുകൊണ്ടല്ല മറിച്ച്, ദേശഭക്തിയെ പ്രോജ്ജ്വലിപ്പിക്കുന്നതാണ് എന്നതുകൊണ്ടാണ് സംഘം പാടുന്നത്.
കമ്മ്യൂണിസ്റ്റുകള്‍ കണ്ട വലിയൊരു അപകടം ‘ഗണഗീതം’ എന്നു പറയുന്നതിനെയാണ്. ഇത്രയും വിഡ്ഢികളായി പോയല്ലോ ഇവര്‍ എന്നുകരുതി സഹതപിക്കുകയേ നിര്‍വാഹമുള്ളൂ. ഹിന്ദിയില്‍ ഗണം എന്നാല്‍ കൂട്ടം എന്നാണര്‍ത്ഥം. കൂട്ടമായി പാടുന്ന ഗീതം, സമൂഹഗാനം എന്ന് നമ്മള്‍ മലയാളത്തില്‍ പറയും. സമൂഹഗാനം എങ്ങനെയാണ് ആര്‍എസ്എസ്സിന്റെ മാത്രം സ്വത്താകുന്നത്? സമൂഹമായി ദേശഭക്തിഗാനം കാലങ്ങളായി നമ്മുടെ വിദ്യാലയങ്ങളില്‍ ആലപിക്കുന്നത് കാണാനും കേള്‍ക്കാനും കഴിയാത്തത്ര അന്ധരും ബധിരരുമായി പേയോ കമ്മ്യൂണിസ്റ്റുകള്‍?





















