പടരാനും പന്തലിക്കുവാനും പന്തലിച്ച ഇടങ്ങളില്‍ എല്ലാം മനോഹരങ്ങളായ പൂക്കളും കായ്കളും നല്‍കുവാനും കെല്‍പ്പുള്ള ഒരു മഹാവിത്തിന്റെ ഏറ്റവും ആദ്യത്തെയും ഒടുവിലത്തെയും നാമമാണ് മഹാഭാരതം. നരനെയും നാരായണനെയും സ്തുതിച്ചുകൊണ്ട് ആരംഭിക്കുന്ന ജയം എന്ന മഹാവിസ്മയം. 18 പര്‍വങ്ങളിലായി മനുഷ്യമനസ്സിന്റെ നിഴലും വെളിച്ചവും പകര്‍ന്നാട്ടങ്ങള്‍ നടത്തുന്ന എല്ലാ കോണുകളിലേക്കും, വ്യാസദൃഷ്ടി പതിഞ്ഞ് വാഗ്‌ദേവി ഒറ്റക്കൊമ്പന്റെ തൂലികയിലൂടെ പ്രവഹിച്ച മഹാഭാരതം.
ഒട്ടനവധി സാഹിത്യസൃഷ്ടികള്‍ക്കും, കലാരൂപ ങ്ങള്‍ക്കും, ശില്‍പ്പ കലയ്ക്കും, പഠനങ്ങള്‍ക്കും, സിനിമയ്ക്കും എന്ന് വേണ്ട സര്‍ഗ്ഗശേഷി എവിടെയെല്ലാം അതിന്റെ ദീപ്തി കാണിച്ചുവോ അവിടെയെല്ലാം മഹാഭാരതം മനുഷ്യരാശിക്ക് നിലയ്ക്കാത്ത പ്രേരണയായിട്ടുണ്ട്. മഹാഭാരത പഠനങ്ങള്‍ നല്ലൊരു പങ്കും പിന്‍പറ്റി പോന്നത് ‘ചരിത്രദൃഷ്ടി’യില്‍ മഹാഭാരതത്തെ നോക്കി കാണുക എന്ന ശൈലിയാണ്. ഇതിഹാസങ്ങളെ ചരിത്രവല്‍ക്കരിക്കുക എന്ന ഈ പ്രവണത ആരംഭിക്കുന്നത് ഇന്‍ഡോളജിസ്റ്റുകള്‍ ഭാരതത്തിന്റെ ഇതിഹാസ പുരാണങ്ങളെ അപഗ്രഥിക്കുവാന്‍ ആരംഭിക്കുന്നത് മുതലാണ്. ഭാരതത്തിലേക്ക് ‘വെള്ളക്കാരന്റെ മാറാപ്പ്’ Whitemans burden’ – അതായത് പാഖണ്ഡികള്‍ ആയിട്ടുള്ള മനുഷ്യരെ ക്രൈസ്തവതയിലേക്ക് നയിക്കുക എന്ന ക്രൈസ്തവ മിഷനുമായി എത്തിച്ചേര്‍ന്നവര്‍ തന്നെയായിരുന്നു ആദ്യകാല ഇന്‍ഡോളജിസ്റ്ററ്റുകള്‍. തങ്ങള്‍ ഉള്‍പ്പെടാത്ത മറ്റു പ്രദേശങ്ങളിലെല്ലാം, അപരിഷ്‌കൃതരായ ജനതയായിരുന്നു ജീവിച്ചിരുന്നത് എന്ന അവരുടെ അടിസ്ഥാനപരമായ ആശയത്തിന്റെ തലയ്‌ക്കേറ്റ അടിയായിരുന്നു ഭാരതത്തിന്റെ ചിരപുരാതനമായ സംസ്‌കൃതി സൈന്ധവനാഗരികതയുടെ ഊര്‍വ്വര മണ്ണില്‍ നിന്ന് തലയുയര്‍ത്തി പുറത്തുവന്നത്. നാഗരികതയുടെ, അളവും മാനവും തൂക്കവും, പൊതുജനാരോഗ്യത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും, നഗരാസൂത്രണവും, ലോഹവേലയും എന്നുവേണ്ട വൈദേശികമായ സങ്കുചിത മനസ്സിനെ ഞെട്ടിപ്പിച്ചു കളയുന്നതായിരുന്നു പുറത്തുവന്നതെല്ലാം. എന്നാല്‍ ഇതിലും കൂടുതല്‍ ആശങ്കപ്പെടാനും വിഷമിക്കാനുമുള്ളത് അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. മാനവചരിത്രത്തിന്റെ സാംസ്‌കാരിക ചരിത്രം ഗ്രീക്കോ -റോമന്‍ സംസ്‌കാരങ്ങളില്‍ മുള പൊട്ടിയതാണ് എന്ന ധാരണയെ കടയോടെ തകര്‍ത്തു കളയുന്നതായിരുന്നു, മാനവ സംസ്‌കാരത്തിന്റെ ജീവിത വ്യവഹാരങ്ങളെയും ഉദാത്തമായ ചിന്തനത്തെയും അടയാളപ്പെടുത്തിയ പുരാണങ്ങളും, ഇതിഹാസങ്ങളും, ദര്‍ശനങ്ങളും എല്ലാം തന്നെ.
ഇന്‍ഡോളജിസ്റ്റുകള്‍ തങ്ങളുടെ പാശ്ചാത്യനോട്ടമാകുന്ന അളവ് കോല് വെച്ച് പുരാണങ്ങളെയും ഇതിഹാസങ്ങളെയും ഗ്രീക്കോ- റോമന്‍ കൃതികളുമായി തുലനപ്പെടുത്തി നോക്കാനാണ് മുതിര്‍ന്നത്. അത്തരം പ്രവര്‍ത്തനങ്ങളുടെ മൂശയില്‍ നിന്നാണ് വേദവ്യാസന്‍ കേവലം ഇന്ത്യന്‍ ഹോമര്‍ ആയിപ്പോകുന്നത്. ഒരുതരത്തിലും ഭൂമിയില്‍ ഉണ്ടായ ഒരു കൃതിയുമായും തുലനപ്പെടുത്തുവാന്‍ സാധിക്കാത്ത മഹാഭാരത ഇതിഹാസം, ഒഡീസി ഇലിയഡുകളോട് സന്തുലനപ്പെട്ടത്.
ഇന്തോ-യൂറോപ്പ്യന്‍ മിത്തുകളുടെ നവാവിഷ്‌കാരം എന്ന നിലയില്‍ മഹാഭാരതം പഠിക്കപ്പെടേണ്ടതാണ് എന്ന് മാക്‌സ്മുള്ളര്‍ തുടങ്ങിയ ആദിമ ഇന്‍ഡോളജിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു. ജര്‍മന്‍ ഇന്‍ഡോളജിസ്റ്റുകളെ തുടക്കകാലത്തില്‍ ബാധിച്ച സംസ്‌കൃതജ്വരം, ഗീര്‍വാണ ഭാഷയില്‍ രചിക്കപ്പെട്ടിട്ടുള്ള കൃതികളെ പരമാവധി പഠിക്കുവാനും, അതിലുപരി തങ്ങള്‍ക്ക് അനുകൂലമായ വിധത്തില്‍ വ്യാഖ്യാനിക്കുവാനും വേണ്ടിയാണ്.
സംസ്‌കൃതം എന്ന മൂലഭാഷയുടെ ക്ലിഷ്ടതകളെ മറികടന്നുകൊണ്ട് കിസരി മോഹന്‍ ഗാംഗുലി 1883-1896 കാലഘട്ടത്തില്‍ മഹാഭാരതത്തിന്റെ ഒരു സമ്പൂര്‍ണ്ണ ഇംഗ്ലീഷ് പരിഭാഷ പുറത്തിറക്കി. ഭണ്ഡാര്‍ക്കര്‍ ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, വി.എസ്. സുക്താങ്കറുടെ നേതൃത്വത്തില്‍ വിവിധ പാഠങ്ങളെ ചേര്‍ത്ത്, കുറ്റം തീര്‍ത്ത് മഹാഭാരതത്തിന്റെ ക്രിട്ടിക്കല്‍ എഡിഷന്‍ പുറത്തിറക്കി. 19 വോള്യം വരുന്ന ഈ കൃതി പൂര്‍ത്തിയാകാന്‍ നൂറുവര്‍ഷം എടുത്തു എന്നാലോചിക്കുമ്പോള്‍ മഹാഭാരതം എന്ന വടവൃക്ഷത്തിന്റെ ബാഹുല്യം എത്ര വലുതാണ് എന്ന് നമുക്ക് ബോധ്യപ്പെടും. എം.ടി. വാസുദേവന്‍ നായര്‍ രണ്ടാമൂഴത്തിനായി പ്രധാനമായി ആശ്രയിച്ചത് കിസരി മോഹനന്‍ ഗാംഗുലിയുടെ കൃതിയായിരുന്നു. വളരെ കുറച്ച് എഴുത്തുകാര്‍ മാത്രമേ മഹാഭാരതം ക്രിട്ടിക്കല്‍ എഡിഷന്‍ തങ്ങളുടെ കൃതികള്‍ക്കായി ഉപയോഗപ്പെടുത്തിയിട്ടുള്ളു. ഇനി അതിലും വളരെ വളരെ കുറച്ച് എഴുത്തുകാര്‍ മാത്രമേ മൂലഭാഷയില്‍ മഹാഭാരതം വായിക്കുക പോലും ചെയ്തിട്ടുള്ളൂ. ആ കൂട്ടത്തില്‍ അവസാനത്തെ ആളാണ് ആര്‍. രാജശ്രീ.
ഇന്ന് മഹാഭാരതകേന്ദ്രീകൃതമായ പഠനങ്ങള്‍ പ്രധാനമായും പിന്‍പറ്റി പോന്ന മാര്‍ക്‌സിയന്‍, സ്ട്രക്ചറലിസ്റ്റ്, ചിന്താശ്രേണികളെക്കാള്‍ അത്യന്തം അപകടകരമായ ഒരു ചിന്തന രീതി ആരംഭിച്ചത് ജര്‍മന്‍ ഇന്‍ഡോളജിസ്റ്റുകളാണ്. വിശ്വഅദുലൂരി, ജോയ്ദീപ് ബഗ്ചീ എന്ന രണ്ടു പണ്ഡിതന്മാര്‍ മഹാഭാരതത്തിന്റെ പാഠശരീരത്തിനോട് ജര്‍മന്‍ ഇന്‍ഡോളജിസ്റ്റുകള്‍ നടത്തിയ വസ്ത്രാക്ഷേപത്തെ കുറിച്ച് ദീര്‍ഘമായ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഹാഭാരതത്തിന്റെ ചരിത്രവല്‍ക്കരണത്തിലൂടെ ആ ഇതിഹാസത്തിന് സംഭവിച്ചിട്ടുള്ള വിവിധങ്ങളായ പ്രശ്‌നങ്ങളെ അവര്‍ വരച്ചു കാട്ടുന്നുണ്ട്. ഈ അടിസ്ഥാനപരമായ എല്ലാ പ്രശ്‌നങ്ങളും, മലയാളത്തില്‍ മഹാഭാരതം പ്രമേയമായി വന്ന എല്ലാ കൃതികളും പേറുന്നു എന്ന് കാണാം. സുനില്‍ പി. ഇളയിടത്തിന്റെ മഹാഭാരത കേന്ദ്രമായ പഠനങ്ങളും പ്രഭാഷണങ്ങളും, എം.ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴം, കെ.സി. നാരായണന്റെ മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇവയെല്ലാം ഇത് പേറുന്നുണ്ട്. ഐരാവതി കാര്‍വേയുടെ യുഗാന്തയിലും, റോമിലാ ഥാപ്പറിന്റെ ചരിത്രരചനകളിലും നിഴലിക്കുന്ന ജര്‍മന്‍ പ്രൊട്ടസ്റ്റന്റ് ഇന്‍ഡോളജിസ്റ്റുകളുടെ പ്രേതബാധ മേല്‍പ്പറഞ്ഞ കൃതികളിലേക്കും ഒടുവില്‍ ആര്‍. രാജശ്രീയുടെ ‘ആത്രേയക’ത്തിലേക്കും സന്നിവേശിച്ചിരിക്കുന്നു.
മഹാഭാരതത്തിനെ ഇന്‍ഡോളജിസ്റ്റുകളുടെ പ്രൊട്ടസ്റ്റന്റ് വീക്ഷണം എങ്ങനെ ദോഷകരമായി സ്വാധീനിച്ചു എന്ന് അദുലൂരി രേഖപ്പെടുത്തുന്നുണ്ട്. ഇവയെല്ലാം പക്ഷപാതം, എന്നാണ് അദ്ദേഹം വിളിച്ചുവരുന്നത്. ആധുനിക പണ്ഡിതന്മാരുടെ ഇത്തരം പക്ഷപാതങ്ങള്‍ മഹാഭാരതത്തിന്റെ പാഠവിമര്‍ശനം (Textual Criticism), ഭാഷാശാസ്ത്ര പഠനങ്ങള്‍ (Philology) എന്നിവയെ അടിസ്ഥാനപരമായി സ്വാധീനിക്കുന്നുണ്ട്. ഇത് പഠനങ്ങളുടെ ബൗദ്ധിക ചട്ടക്കൂട്, രചനാസിദ്ധാന്തങ്ങള്‍, രീതിശാസ്ത്രപരമായ സമീപനങ്ങള്‍ എന്നിവയെ നിശിതമായി തന്നെ രൂപപ്പെടുത്തുന്നു. അത്തരം പക്ഷപാതങ്ങള്‍ എങ്ങനെയാണ് രാജശ്രീയുടെ ആത്രേയകത്തെ സ്വാധീനിക്കുന്നത് എന്ന് നോക്കാം.
വംശീയവും പ്രത്യയശാസ്ത്രപരവുമായ പക്ഷപാതങ്ങള്‍
മഹാഭാരതത്തെക്കുറിച്ചുള്ള ആധുനിക വിമര്‍ശനാത്മക പഠനങ്ങളുടെ തുടക്കം ക്രിസ്ത്യന്‍ ലാസ്സന്‍, അഡോള്‍ഫ് ഹോള്‍ട്‌സ്മാന്‍ ജൂനിയര്‍ തുടങ്ങിയ പത്തൊന്‍പതാം നൂറ്റാണ്ടിലെ ജര്‍മ്മന്‍ ഇന്‍ഡോളജിസ്റ്റുകളുടെ പക്ഷപാതങ്ങളില്‍ നിന്നാണ്. ഈ പണ്ഡിതന്മാര്‍ അവരുടെ നാട്ടിലുണ്ടായിരുന്ന വംശീയ മുന്‍ധാരണകളെ മഹാഭാരത പഠനങ്ങളിലേക്ക് ഇറക്കുമതി ചെയ്തത് കാണാം. ഒരു യഥാര്‍ത്ഥ, വീരോചിതമായ ഇതിഹാസം (Original, Heroic Epic) നിലനിന്നിരുന്നു എന്നും, അത് ഒരു ഇന്തോ-ജര്‍മ്മനിക് അഥവാ ആര്യന്‍ ലോകവീക്ഷണത്തെ പ്രതിഫലിപ്പിച്ചു എന്നും അവര്‍ നിരന്തരം വാദിച്ചു. ആര്യന്‍ സിദ്ധാന്തത്തിന്റെ വലിയ പ്രായോജകര്‍ മേല്‍പ്പറഞ്ഞ ആദ്യകാല ഇന്‍ഡോളജിസ്റ്റുകള്‍ ആണ് എന്നും, ഇന്‍ഡോളജിസ്റ്റുകളുടെ പില്‍ക്കാലത്തെ ഏറ്റവും വലിയ രക്ഷകര്‍ത്താവ് അഡോള്‍ഫ് ഹിറ്റ്‌ലര്‍ ആയിരുന്നു എന്നും നമുക്കിന്ന് അറിയാം. ഇന്ത്യയിലെ കറുത്ത വര്‍ഗ്ഗക്കാരുമായുള്ള വംശീയ സങ്കലനം കാരണം ഈ യഥാര്‍ത്ഥ ഇതിഹാസം ദുഷിപ്പിക്കപ്പെട്ടു, എന്ന് ഇവര്‍ അവകാശപ്പെടുന്നതില്‍ പോലും ഭാരതത്തിന് അന്യമായ ഒരു വര്‍ണ്ണവെറി തെളിഞ്ഞു മുറ്റിനില്‍ക്കുന്നു. മഹാഭാരതത്തെ ‘വെളുത്ത ആര്യന്മാര്‍’ ‘കറുത്ത വര്‍ഗ്ഗക്കാരായ ആദിവാസികളെ’ കീഴടക്കുന്നതിന്റെയും, ഒടുവില്‍ പുരോഹിതവര്‍ഗ്ഗം കാരണം ആ ലക്ഷ്യം പരാജയപ്പെടുന്നതിന്റെയും ദേശീയവാദപരമായ ഒരു ഇതിഹാസമായിട്ടാണ് അവര്‍ വായിച്ചെടുത്തത്. ഇതേ വലയില്‍ ആത്രേയകവും ചെന്ന് പതിക്കുന്നു. രണ്ടാമൂഴത്തിലെ നാഗന്മാരും ആത്രേയകത്തിലെ നാഗന്മാരും, ആത്രേയകവാസികളും ഇങ്ങനെ അരികിലേക്ക് ഒതുങ്ങി പോയ ഒരു ജനതയായി സമര സന്നദ്ധമായി ജീവിക്കുന്നു! എന്തിന്? അതിന് ഒരു ഉത്തരം നോവലിസ്റ്റിനില്ല. ഉള്ളത് ചില കുടിപ്പകകളുടെ ചരിത്രം, അതും ഒട്ടും വിശ്വാസയോഗ്യമല്ലാത്ത രീതിയില്‍ സൗകര്യപൂര്‍വം നിര്‍മ്മിച്ചെടുത്തത്!
ബ്രാഹ്മണ വിരുദ്ധ പക്ഷപാതം
കേരളത്തില്‍ ബ്രാഹ്മണന്‍ എന്ന വാക്ക് ഉപയോഗിച്ചാല്‍ ഫാസിസ്റ്റും ഹെജിമോണിസ്റ്റും ആവും എന്ന വിധത്തിലുള്ള സാമൂഹ്യഎഞ്ചിനീയറിംഗ് നടന്നു കഴിഞ്ഞ പശ്ചാത്തലത്തില്‍ ആണ് ആത്രേയകത്തില്‍ മഷി പുരളുന്നത്. ബ്രാഹ്മണ മതമാണ് ഹിന്ദു മതമെന്നും അതിനാല്‍ ഹിന്ദു ആരാധനാ പാത്രങ്ങളെ എതിര്‍ക്കുന്നത് ആന്റി ബ്രഹ്മണിസം ആണെന്നും ആണെല്ലോ വെയ്പ്, ആ വാര്‍പ്പില്‍ ഊതിക്കാച്ചിയ കൃതിയാണ് ആത്രേയകം. ആര്‍. രാജശ്രീ ഉള്‍പ്പെടെയുള്ളവര്‍ പിന്‍പറ്റുന്ന ഇത്തരം ധാരണകളുടെ വേരുകള്‍ മേല്‍പ്പറഞ്ഞ പണ്ഡിതന്മാരുടെ പഠനങ്ങളില്‍ കാണുന്ന ബ്രാഹ്മണ വിരുദ്ധ, ജൂത വിരുദ്ധതകളാണ്. ജര്‍മ്മന്‍ പണ്ഡിതന്മാര്‍ ഉപയോഗിച്ച ”വാമൊഴി പാരമ്പര്യം” (Oral Tradition) എന്ന പദം പലപ്പോഴും ഒരു ബ്രാഹ്മണ വിരുദ്ധ കോഡായിട്ടാണ് പ്രവര്‍ത്തിച്ചത്. ജൈമിനി ചൊല്ലുന്ന സാങ്കല്പിക ബദല്‍ മഹാഭാരതം പ്രതീകാത്മകമായി കത്തിക്കപ്പെടുന്നതും ഒടുവില്‍ കേവലം കപോലകല്പിത കഥയെന്ന നിലയില്‍ വൈശമ്പയാനന്റെ ജയം എന്നു നമ്മള്‍ ഇന്ന് കാണുന്ന മഹാഭാരതം ഉണ്ടായിവരുന്നതില്‍ അവസാനിക്കുന്ന ആത്രേയകത്തിലൂടെ നോവലിസ്റ്റ് അറിഞ്ഞോ അറിയാതെയോ ചത്തു മണ്ണടിഞ്ഞിട്ടും തീരാത്ത ഇന്‍ഡോളജിസ്റ്റുകളുടെ പ്രേതാവേശത്തിലാണ് ആത്രേയകത്തിന്റെ ശമനതാളം ചമയ്ക്കുന്നത്. ബ്രാഹ്മണര്‍ക്ക് മുന്‍പുള്ള, സ്വതന്ത്രവും, വീരോചിതവും, സമത്വപൂര്‍ണ്ണവും, സംസ്‌കാര സമ്പന്നവുമായ ഒരു ആത്രേയകം!
ക്ഷത്രിയ ഇതിഹാസം/ബ്രാഹ്മണ ഗൂഢാലോചനാ സിദ്ധാന്തം പരമ്പരാഗത വീക്ഷണത്തെ കുറച്ചുകാണല്‍: ആധുനിക ഇന്‍ഡോളജിസ്റ്റുകള്‍ മഹാഭാരതത്തിന്റെ പരമ്പരാഗത സ്വീകാര്യതയെ തുടര്‍ച്ചയായി കുറച്ചുകാണാന്‍ ശ്രമിക്കുന്നു. വ്യാസ നിര്‍മ്മിതമായ മഹാഭാരതം എന്ന അടിസ്ഥാന വീക്ഷണത്തെ തന്നെ ചോദ്യം ചെയ്തു കൊണ്ടാണ് ആത്രേയകത്തിന്റെ ഘടന. വ്യാസമൗനങ്ങളുടെ പൊരുള്‍ തിരഞ്ഞ എംടി പോലും ചെയ്യാന്‍ മടിച്ച എടുത്തു ചാട്ടമാണ് വ്യാസനെ തന്നെ നിഷേധിച്ചുകൊണ്ടുള്ള മഹാഭാരത വായനയും പുനരെഴുത്തും. മഹാഭാരതത്തിന്റെ ക്രിട്ടിക്കല്‍ എഡിഷന്‍ ”ആശയപരമായ ഒരു തിരുത്തിയെഴുത്ത്” (Normative Redaction) മാത്രമാണ് പുനഃസൃഷ്ടിച്ചത് എന്ന് പണ്ഡിതന്മാര്‍ വാദിക്കുന്നു. ബ്രാഹ്മണര്‍ മുന്‍പുണ്ടായിരുന്ന വാമൊഴി ഇതിഹാസത്തില്‍ നിന്ന് സൃഷ്ടിച്ച ഒരു രൂപമാണിത് എന്നും, ഇത് വ്യാസനെ ഗ്രന്ഥകര്‍ത്താവായി കാണുന്ന പരമ്പരാഗത ഹിന്ദു കാഴ്ചപ്പാടിനെ തള്ളിക്കളയുന്ന ഒന്നാണ് എന്നും ഇന്‍ഡോളജിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു. അതുതന്നെ അത്രേയകവും തുടരുന്നു എന്നതില്‍പരം പുതുമ നോവല്‍ എന്ന നിലയില്‍ ആത്രേയകത്തിനില്ല.
ദുഷിപ്പിക്കല്‍ സിദ്ധാന്തം: യഥാര്‍ത്ഥത്തില്‍ ഒരു ക്ഷത്രിയ ഇതിഹാസമായിരുന്ന മഹാഭാരതത്തെ, ബ്രാഹ്മണര്‍ നടത്തിയ ഗൂഢാലോചനയിലൂടെ ഇപ്പോഴത്തെ രൂപത്തിലേക്ക് മാറ്റി എന്ന സിദ്ധാന്തമാണ് പ്രധാനമായി ഇന്‍ഡോളജിസ്റ്റുകള്‍ നിലനിര്‍ത്തി പോന്നത്. അതേ ഘടന ആത്രേയകത്തിലും കാണാം, ഹരിണിയെന്ന വൈശ്യ വേശ്യയുടെ മകള്‍ ആയി ദ്രുപദന്റെ ക്ഷാത്ര പാരമ്പര്യത്തിലേക്ക് കൃഷ്ണയും ധൃഷ്ടദ്യുമ്‌നനും കടന്നു വരുന്നത് യാജനും ഉപയാജനും നടത്തുന്ന ഒരു വ്യാജ യാഗത്തിലൂടെ ആണ് എന്ന് രാജശ്രീ പറയുന്നു. ഉദ്ദേശ്യം എന്തായിരുന്നാലും ഇതൊരു ഇന്‍ഡോളജിസ്റ്റ് കെണി ആണ് എന്ന് നോവലിസ്റ്റ് തിരിച്ചറിയുന്നില്ല.
രാഷ്ട്രീയ ഉപകരണമായ വാമൊഴി പാരമ്പര്യം: ക്ഷത്രിയ വീരകൃത്യങ്ങളെ വാഴ്ത്തിയിരുന്ന ”വാമൊഴിയായി മെച്ചപ്പെടുത്തുന്ന കഥപറച്ചിലുകാരുടെ (സൂതരും മാഗധരും എന്ന മഹാഭാരത പ്രസ്താവനകളെ ആത്രേയകത്തില്‍ രാജശ്രീ ഭംഗിയായി മറന്നു കളയുന്നുണ്ട്) ”ഒരു മുന്‍കാല പാരമ്പര്യം നിലനിന്നിരുന്നു എന്ന് ജര്‍മ്മന്‍ പണ്ഡിതന്മാര്‍ വാദിച്ചു. ബ്രാഹ്മണര്‍ ഈ വാമൊഴി ഇതിഹാസം ഏറ്റെടുക്കുകയും അവരുടെ ”ആത്മീയ മേധാവിത്വത്തിനുള്ള ആസക്തിയുടെ” ഉപകരണമായി മഹാഭാരതത്തെ സൃഷ്ടിക്കാന്‍ വേണ്ടി അതിനെ വളച്ചൊടിക്കുകയും ചെയ്തു എന്ന് ഇന്‍ഡോളജിസ്റ്റുകള്‍ വാദിച്ചു, അവര്‍ മാത്രമല്ല ആത്രേയകവും. നിരമിത്രന്റെയും, കൃഷ്ണയുടെയും, ധൃഷ്ടന്റെയും ജനനം അതിലൂടെ പാഞ്ചാലം ‘പ്രചരിപ്പിക്കുന്ന’ കഥകളില്‍ എല്ലാം ഇത് തെളിഞ്ഞു തന്നെ കാണുന്നു.
പാളികള്‍ (layers) തിരിച്ചറിയുന്നതിലെ പരാജയം: ക്ഷത്രിയ/ബ്രാഹ്മണ പ്രത്യയശാസ്ത്രത്തോടുള്ള അവരുടെ പക്ഷപാതത്തെ അടിസ്ഥാനമാക്കി ഗ്രന്ഥത്തിലെ പഴയതും പുതിയതുമായ ‘പാളികള്‍’ തിരിച്ചറിയാനുള്ള പാശ്ചാത്യ പണ്ഡിതന്മാരുടെ ശ്രമങ്ങള്‍ ഒരു പരാജയമായിട്ടാണ് ഇന്ന് കണക്കാക്കപ്പെടുന്നത്. മഹാഭാരതത്തിന്റെ സവിശേഷത തന്നെ അതിന്റെ ആവര്‍ത്തന ഘടനയാണ്, ഈ ആവര്‍ത്തന ഘടന തന്നെ നിരന്തരം ആവര്‍ത്തിക്കുന്ന യുഗസങ്കല്പത്തെയും, പ്രാപഞ്ചിക ചാക്രികതതേയും മുഴുവന്‍ ചൂഴ്ന്നു നില്‍ക്കുന്ന ഒന്നാണ്. ആദിപര്‍വത്തില്‍ തന്നെയുള്ള അധ്യായങ്ങളില്‍ മുഴുവന്‍ മഹാഭാരത കഥയും പല രൂപത്തിലും രൂപകത്തിലും പറഞ്ഞു കഴിയുന്നതും വീണ്ടും അത് ആവര്‍ത്തിക്കുന്നതും അസാമാന്യമായ രചനാ പാടവത്തില്‍ വ്യാസമുനി നിര്‍വഹിച്ചിരിക്കുന്നു. കേവലമായ ചരിത്രവീക്ഷണ കോണില്‍ നോക്കിക്കാണുമ്പോള്‍ ഈ ഘടന തന്നെ കാണാതെ പോവുന്നു, ഒടുവില്‍ മഹാഭാരതവുമായി കഥാപാത്രങ്ങളുടെ പേരുകള്‍കൊണ്ട് മാത്രം സാമ്യം അവകാശപ്പെടാവുന്ന കൃതിയായി പോവുന്നുണ്ട് ആത്രേയകം.
കേവല ചരിത്രവാദത്തെ മറികടന്ന ചരിത്രമാണ് ഇതിഹാസം എന്നാണ് ഇതിഹാസത്തെ കുറിച്ച് പറയേണ്ടത്. ആയതുകൊണ്ട് ചരിത്രത്തില്‍ കാണുന്ന, രേഖീയമായ സമയഘടന ഇതിഹാസത്തില്‍ കാണുന്നില്ല, അവിടെ അത് ചാക്രികമാണ്. ചാക്രികമായ ഒരു സമയ ഘടനയെ കൃതിയില്‍ ആവിഷ്‌കരിക്കണമെങ്കില്‍ അനതിസാധാരണമായ പ്രതിഭാശക്തിയുടെ വിളയാട്ടം ബോധത്തിലും തൂലികയില്‍ സംഭവിക്കണം. നിര്‍ഭാഗ്യവശാല്‍ അത്തരമൊന്ന് ആത്രയേകത്തില്‍ കാണുന്നില്ല.
ചരിത്രം വിമര്‍ശനാത്മകമായ പഠനങ്ങള്‍ കൊണ്ട് പോഷിപ്പിക്കപ്പെടുന്ന ഒന്നാണ്. എന്നാല്‍ ഇതിഹാസം സ്വയമേവ വിമര്‍ശനത്തിന്റെ സ്വരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഇതിഹാസത്തില്‍ കൊമേര്‍ഷ്യല്‍ സിനിമകളിലും മറ്റും കാണുന്നതുപോലെ ഒരു നായകനെയോ പ്രതിനായകനെയോ കാണുവാന്‍ പോലും കഴിയില്ല, നായകത്വവും പ്രതിനായകത്വവും മാറിമാറി നിഴലാട്ടങ്ങള്‍ നടത്തുന്ന വിസ്മയമാണ് ഇതിഹാസം. ഒരുകഥാപാത്രത്തിനും അപ്രമാദിത്വം അവകാശപ്പെടാന്‍ ആകാത്തവിധം പാഠരചനയുടെ പല ഘട്ടങ്ങളില്‍ ഇതിഹാസകൃത്ത് അവരുടെ മേലൊക്കെ പല കഥാപാത്രങ്ങളുടെയും ചോദ്യങ്ങളുടെ ശരമാരി പെയ്യിപ്പിക്കുന്നുണ്ട്. കൃഷ്ണനെ ശപിച്ച ഗാന്ധാരീശാപദാനപര്‍വ്വം മാത്രം വായിച്ചാല്‍ തന്നെ നമുക്ക് ബോധ്യപ്പെടാവുന്ന ഒന്നാണിത്.
മഹാഭാരതം മുഴുവനായും ദേവാസുര യുദ്ധം പോലെ, വേദ പരാമര്‍ശം ലഭിച്ച ദാശരഥം പോലെ ദിവ്യ മാതൃകയിലുള്ള (Divine Pattern) ചില സംഘര്‍ഷങ്ങളുടെ, പുനരനുകരണങ്ങളുടെ പരമ്പരയാണ്. വര്‍ഗ്ഗസമരവും, വിപ്ലവവും, മാവോയിസ്റ്റ്, നക്‌സല്‍ മാതൃകയിലുള്ള ഒളിപ്പോരാട്ടവും തുടങ്ങി ആധുനിക സമൂഹത്തില്‍ ഉണ്ടായ ചരിത്ര സംഭവങ്ങളോട് തുലനം ചാര്‍ത്തിക്കൊണ്ടല്ല അതിന്റെ സാമാന്യഘടന പോലും. ഒരു രാജ്യമോ ഒരു വര്‍ഗ്ഗമോ ഒരു സമൂഹമോ ആര്‍ക്കെങ്കിലും എതിരെ യുദ്ധം ചെയ്തു വിജയിച്ച് നേടുന്നതോ ഒന്നുമല്ല മഹാഭാരതത്തിന്റെ ആകെ പൊരുള്‍. അത് ധര്‍മ്മാധര്‍മ്മങ്ങളുടെ നിരന്തരമായ പരീക്ഷണങ്ങള്‍ നേരിട്ട് ഉയര്‍ച്ച താഴ്ചകള്‍ നേരിടുന്ന മനുഷ്യന്റെ വ്യക്തിപരമായ ആത്മീയ മോചനം എങ്ങനെ സംഭവിക്കുന്നു എന്ന് കാണിക്കുവാന്‍ ആണ് മഹാപ്രസ്ഥാനികപര്‍വം വ്യാസന്‍ മഹാഭാരതത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്.
എന്തുകൊണ്ട് യുദ്ധം, എന്നതിന് ഭാരാവതരണം എന്ന ആശയത്തെ മഹാഭാരതം തുടക്കത്തില്‍ തന്നെ അവതരിപ്പിക്കുന്നു. നടക്കുന്നത് യുദ്ധമാണോ, അതോ ധര്‍മാധര്‍മ്മങ്ങളുടെ സംഘര്‍ഷമാണോ എന്ന ചിന്തയെ മനുഷ്യമേധയില്‍ പ്രതിഷ്ഠിക്കുകയാണ് മഹാഭാരതത്തിന്റെ ധര്‍മ്മം. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ പുരുഷാര്‍ത്ഥങ്ങളുടെ ആഴത്തിലുള്ള വിചിന്തനമാണ് ഓരോ അധ്യായവും നടത്തിപ്പോകുന്നത്, അത്തരം തത്വചിന്താപരമായ സൂക്ഷ്മതകളെ പുല്‍കുവാന്‍ സാധിക്കാതെ പോകുന്നു ആത്രയേകത്തിന്.
ഭിന്നലൈംഗികതയും, സ്ത്രീപക്ഷരാഷ്ട്രീയവും പരമാവധി ഭംഗിയില്‍ അവതരിപ്പിക്കുവാന്‍ ശ്രമിക്കുന്നുണ്ട് നോവലിസ്റ്റ്. അതില്‍ പോലും ചില സമയങ്ങളില്‍ അവര്‍ക്ക് പ്രത്യയശാസ്ത്രപരമായ നിലപാടില്‍ നിന്ന് പുറകോട്ടു പോകേണ്ടി വരുന്നു. ആത്രേയകത്തിന്റെ വായനക്കാരന് പാണ്ഡവരോടുള്ള വിയോജിപ്പ്, മറികടന്നു പോകാവുന്ന ഒരേയൊരു സന്ദര്‍ഭം ദ്രൗപതിവസ്ത്രാപഹരണമാണ്. എന്നാല്‍ ആ ഭാഗം ആത്രേയകത്തില്‍ മൗനമാണ്. നോവലിസ്റ്റിന്റെ ചിന്താഗതികളെ പ്രതിഫലിപ്പിക്കുന്നവരാണ് ആേത്രയകവാസികളും നാഗന്മാരും. അവര്‍ തന്നെ ഒരു ഘട്ടത്തില്‍, സ്ത്രീകളെ ദ്രോഹിച്ചു എന്ന് പറയുന്നത് യുദ്ധം ചെയ്യാന്‍ എളുപ്പമുള്ള ഒരു ന്യായമാണല്ലോ എന്ന വിധത്തില്‍ സ്ഥാപിക്കുന്നു! പാഞ്ചാലിയേറ്റ ദ്രോഹം, അവിടെ മറ്റെന്തോ താല്പര്യങ്ങള്‍ക്കായി ബലി കഴിക്കപ്പെടുന്നു. പിതാവ് പുത്രനെ ബലികൊടുത്ത ഒരു മുഹൂര്‍ത്തം ഉണ്ടല്ലോ ആത്രേയകത്തില്‍. അതിലും കൂടുതല്‍ ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഞാന്‍ ഉലഞ്ഞു പോയത്, മേല്‍പ്പറഞ്ഞ പ്രസ്താവന വായിച്ചപ്പോഴാണ്.
ആത്മീയതയും, ഭൗതികതയും തമ്മിലുള്ള നിരന്തര ‘സംഘര്‍ഷത്തില്‍’ പൂര്‍വ്വ മീംമാംസയുടെ ജൈമിനിയും ഉത്തര മീംമാംസയുടെ ബാദരായണനും തമ്മിലുള്ള ഏറ്റുമുട്ടല്‍, ശിഷ്യരിലേക്കും വ്യാപിക്കുന്നത് ആത്രേയകത്തില്‍ കാണുന്നുണ്ട്. എന്നാല്‍ ബാദരായണ വ്യാസനും കൃഷ്ണദ്വൈപായന വ്യാസനും ഒന്നുതന്നെയാണോ എന്ന ചരിത്രകാരന്മാരുടെ ആശങ്ക ഇവിടെ നോവലിസ്റ്റ് സൗകര്യപൂര്‍വ്വം പിന്‍പറ്റുന്നില്ല.
അസ്ത്രശാസ്ത്രത്തിലും മറ്റും പറഞ്ഞിരിക്കുന്ന മായാവിദ്യകള്‍ മനുഷ്യബുദ്ധിക്ക് നിരക്കുന്നതാക്കുവാന്‍, വരുണാസ്ത്രം ഭൂമിക്കടിയിലെ ജല തന്തുക്കളെ മുറിക്കുന്ന വിദ്യ ആക്കുന്നുണ്ട് നോവലിസ്റ്റ്, എന്നാല്‍ ഉലൂപിയില്‍ നിന്ന് അര്‍ജുനന്‍ അഭ്യസിച്ച മായാവിദ്യകള്‍ സൗകര്യപൂര്‍വ്വം സത്യമാക്കുകയും ചെയ്യുന്നുണ്ട്! ചിലയിടത്ത് യുക്തിയും ചിലയിടത്ത് യുക്തിയില്ലായ്മയും ഒരുപോലെ ഒരു കൃതിയില്‍ ഉണ്ടാവുന്നത് പലപ്പോഴും വായനക്കാരന്റെ വായനാനുഭവത്തിന് കല്ലുകടി ആവുന്നുണ്ട് എന്ന് പറയാതെ വയ്യ.
അവസാനം ഒരു വാക്ക്, ആത്രേയകം കാടാണ്. കാട് നശിപ്പിക്കുക എന്ന കൊടുംകഠോരമായ കുറ്റം കൃഷ്ണാര്‍ജുനന്മാര്‍ ചെയ്തു എന്ന് പറഞ്ഞുകൊണ്ടാണ് യുഗാന്തയില്‍ ഐരാവതി കാര്‍വേ തന്റെ ആശയങ്ങളെ കെട്ടിപ്പടുക്കുന്നത്. മനുഷ്യരാശി എണ്ണത്തില്‍ വളരെ കുറഞ്ഞ കാലത്ത്, കാടു വെട്ടിയും കൃഷി ചെയ്തുമാണ് നാഗരികതകളെ നിര്‍മ്മിച്ചത് എന്ന് നാം മറന്നു കൂടാ. ഇന്നിന്റെ വനനശീകരണത്തിനെതിരായ ബോധ്യങ്ങള്‍, പാരിസ്ഥിതിക അവബോധങ്ങള്‍ ഇവയൊക്കെ മഹാഭാരതത്തില്‍ ആരോപിക്കുമ്പോള്‍, സംഭവിക്കുന്നത് ചരിത്രപരമായി തന്നെ നോക്കിയാല്‍ ഒരു യുക്തി ഇല്ലായ്മയായി കാണാം. ഇനി വാദത്തിനായി പാണ്ഡവരുടെ വനനശീകരണം സ്വീകരിച്ചാല്‍ പോലും സാക്ഷാല്‍ മഹാഭാരതം തന്നെ അതിന്റെ വനപര്‍വത്തിലെ മൃഗസ്വപ്‌നപര്‍വത്തിലൂടെ ഇത്തരം ആരോപണങ്ങളെ നിഷേധിച്ച് കളയുന്നുണ്ട്. ഇങ്ങനെ സൂക്ഷ്മമായി വായിച്ചാല്‍ ധാരാളം രചനാപരമായ പാളിച്ചകള്‍ നിറഞ്ഞിരിക്കുന്നു ആത്രേയകത്തില്‍. എന്നാല്‍ അതിലുപരി ഈ കൃതിയെ മൊത്തമായി സ്വാധീനിക്കുന്ന ജര്‍മന്‍ ഇന്‍ഡോളജിസ്റ്റുകളുടെ രീതിശാസ്ത്രത്തെയാണ് നമ്മള്‍ നിശിതമായി പഠിക്കുകയും വിമര്‍ശിക്കുകയും ചെയ്യേണ്ടത്.
ആത്രേയകം ഒരു സാഹിത്യ കൃതി എന്ന നിലയില്‍ വളരെ മികച്ച ഒന്നാണ്, മനോഹരമായ വായനാനുഭവം തരുന്ന ഒന്ന്, വ്യക്തിപരമായി ഞാന്‍ ഏറ്റവും ഇഷ്ടപെടുന്ന പുസ്തകങ്ങളുടെ കൂട്ടത്തില്‍ ആത്രേയകവും ഉണ്ടാവും. കല്യാണിയില്‍ നിന്നും ദാക്ഷായണിയില്‍ നിന്നും നിരമിത്രനിലേക്കും ആത്രേയകത്തിലേക്കും എത്തുമ്പോള്‍ ഭാഷയുടെ ചമത്കാരം കൊണ്ട് ആത്രേയകം വളരെയധികം മികച്ച് നില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതിഹാസമായ മഹാഭാരതത്തെ അതിന്റെ വിവിധങ്ങളായ മാനങ്ങളോട് കൂടി കയ്യടക്കാനുള്ള പ്രാപ്തി ആര്‍. രാജശ്രീയ്ക്ക് ഇനിയും കൈവരേണ്ടിയിരിക്കുന്നു.





















