ആല്‍ത്തറക്കല്‍ ശൂരന്‍ പട ഉത്സവം കഴിഞ്ഞേ ഉള്ളൂ. അപ്പോഴേയ്ക്കും അയ്യപ്പന്‍വിളക്കിന്റെ പന്തല്‍ ഉയരാന്‍ തുടങ്ങി. ഇനി ഉത്സവകാലമാണ്.
പിരിവുകാരുടെ കൊയ്ത്തുകാലവും. മുകുന്ദനുണ്ണിയും പന്തല്‍പ്പണിക്കാരന്‍ കുമാരനും എന്തോ സംസാരിച്ചുകൊണ്ടുനില്‍ക്കുകയാണ്.
അടുത്ത് ചെന്ന് ഞാന്‍ കുശലം ചോദിച്ചു,
‘എന്താ ചര്‍ച്ച?’
‘കേരളം പി.എം. ശ്രീയില്‍ ചേരണോ വേണ്ടയോ? അതില്‍നിന്ന് പിന്‍വലിഞ്ഞാല്‍ കുട്ടികളുടെ പഠിത്തം കുളമാവുമോ? കുമാരന് സംശയം’
എന്ന് മുകുന്ദനുണ്ണി.
‘എന്നിട്ടെന്താ പറഞ്ഞത്?’
‘സ്‌കൂളിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതാണ് പി.എം. ശ്രീ പദ്ധതി. അതില്‍ ചേര്‍ന്നാല്‍ ലക്ഷങ്ങള്‍ കേന്ദ്ര ഫണ്ട് കിട്ടും അത് സ്‌കൂളിന്റെ ഇഷ്ടത്തിനനുസരിച്ച് ചിലവാക്കുകയും ചെയ്യാം. എന്ന് പറഞ്ഞു’
‘വളരെ ശരി’
കുമാരന്‍ ഇടയ്ക്ക് കയറി പറഞ്ഞു:
‘ഞാന്‍ അതിനെപ്പറ്റി ഒരു ടിവി ചര്‍ച്ച കണ്ടു. കരിക്കുല, പെടക്കോഴി എന്നൊക്കെ കേട്ട് എനിക്കൊന്നും മനസ്സിലായില്ല’ കുമാരന്‍ സത്യസന്ധമായി പറഞ്ഞു.
‘ഹ ഹ ഹ..’ ഞങ്ങള്‍ ചിരിച്ചു. കരിക്കുലം എന്നാല്‍ പാഠ്യപദ്ധതി, പാഠ്യവിഷയപ്പട്ടിക, പാഠ്യക്രമം എന്നൊക്കെ അര്‍ത്ഥം വരും.
പിന്നെ പിടക്കോഴിയല്ല പെഡഗോജി ചിലര്‍ പെഡഗോഗി എന്ന് പറയും. അത് ശരിയല്ല പെഡഗോജി എന്നാണു ശരിയായ ഉച്ചാരണം. പഠിപ്പിക്കുന്ന രീതി, അധ്യാപന ശാസ്ത്രം അതാണ് പെഡഗോജി.
കുമാരന്‍ മനസ്സിലായി എന്ന മട്ടില്‍ തലയാട്ടി എന്നിട്ട് ചോദിച്ചു.
‘ഇത് കൊണ്ട് ഗുണമുണ്ടോ ഇല്ലയോ?
മുകുന്ദനുണ്ണിയാണ് അതിനു മറുപടി പറഞ്ഞത്.
‘ഇന്നലെ ഒരു വാര്‍ത്ത കേട്ടു. ആന്ധ്രാപ്രദേശില്‍ പി.എം.ശ്രീ പദ്ധതിയില്‍ ചേര്‍ന്ന ഒരു സ്‌കൂളിലെ കുട്ടികള്‍ പഠനയാത്രയ്ക്ക് വിമാനത്തില്‍ ദല്‍ഹിയ്ക്ക് പോകുന്നു. ഇത് പോലെ പി.എം.ശ്രീ പദ്ധതി സ്വീകരിച്ച നമ്മുടെയൊക്കെ കുട്ടികള്‍ക്ക് എന്തൊക്കെ സാധിക്കാം?’
‘ശരിയാണ്. അതിനു കേരളത്തില്‍ വലിയ എതിര്‍പ്പല്ലേ? മൂര്‍ഖര്‍.. കേന്ദ്ര ഗവണ്‍മെന്റിന്റെ ചില നിബന്ധനകള്‍ പാലിക്കണം. അത് പറ്റില്ല. കേന്ദ്രം നിശ്ചയിക്കുന്ന വിഷയങ്ങള്‍ ഒട്ടും പറ്റില്ലത്രെ. എന്ത് പഠിപ്പിക്കണം എന്ന് ഞങ്ങള്‍ നിശ്ചയിക്കും എന്ന് മന്ത്രി. നിയമം അനുസരിക്കില്ല, പണി ഒന്നും ചെയ്യില്ല, പക്ഷേ കാശ് വേണം’
‘ഭരിക്കുന്നവര്‍ നോക്കുകൂലിക്കാരുടെ ആശാന്മാരല്ലേ അവരതേ ചെയ്യൂ..’ മുകുന്ദനുണ്ണി സ്വല്‍പ്പം കെറുവിച്ചാണ് അത് പറഞ്ഞത്.
ഞാന്‍ പറഞ്ഞു.
‘ശാസ്ത്ര വിഷയങ്ങളോട് അവര്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ ഇന്ത്യയില്‍ എന്തെങ്കിലും ശാസ്ത്ര ചിന്തയുണ്ടായിരുന്നു എന്ന് അവര്‍ സമ്മതിക്കില്ല. വിശ്വവിശ്രുതമായ ‘കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ്’ ഉണ്ടെന്നു കൂടി സമ്മതിക്കില്ല. തങ്ങളുടെ തലച്ചോര്‍ വിദേശിയുടെ കാല്‍ക്കല്‍ കൊണ്ടുപോയി അടിയറവു വെച്ചിരിക്കുകയാണ്. ചരിത്രപരവും വൈരുധ്യാധിഷ്ഠിതവുമായ ഭൗതികവാദമാണ് മാര്‍ക്‌സിസത്തിന്റെ ആശയാടിസ്ഥാനം. അതിനാല്‍ ചരിത്രത്തിന്റെ അപനിര്‍മ്മിതി അവരുടെ കുത്തകയാണ്. ജെ എന്‍.യുവിലും ഐ.സി.എച്ച്.ആറിലുമിരുന്ന് എത്രയെത്ര ചരിത്രവസ്തുതകളാണ് ദുരന്തരന്മാര്‍ തിരുത്തിയത്. മാര്‍ക്‌സിസ്റ്റുകള്‍ എന്നും ഇന്ത്യയെ അക്രമിച്ചവരോടൊപ്പമാണ്. സ്വാതന്ത്ര്യാനന്തരവും ചൈന ആക്രമിച്ചപ്പോള്‍ ചൈനയ്‌ക്കൊപ്പമായിരുന്നു ഇ.എം.എസ്സും കൂട്ടരും.’
മുകുന്ദനുണ്ണി അത് ശരി വെച്ച് ഇത്രയും കൂടെ കൂട്ടിചേര്‍ത്തു.
‘ചരിത്രപഠനമാണ് അവര്‍ക്ക് സഹിക്കവയ്യാത്തത്. ഭാരതത്തിന്റെ യഥാര്‍ത്ഥ ചരിത്രം കുട്ടികളെ പഠിപ്പിക്കരുത്. മഹാനായ അക്ബര്‍’ വിജയിച്ച ചരിത്രം പഠിപ്പിക്കണം എന്നാല്‍ മഹാറാണാ പൃഥ്വിരാജ് വിജയിച്ച യുദ്ധം പഠിപ്പിക്കരുത്. ഹിന്ദു രാജാക്കന്മാരുടെ വീരചരിത്രങ്ങള്‍, ദേശസ്‌നേഹികളായ വീരപുരുഷന്മാരുടെ ത്യാഗോജ്ജ്വല കഥകള്‍, അധിനിവേശ ശക്തികളുടെ മഹാ ക്രൂരതകള്‍, സ്വാതന്ത്ര്യസമരത്തില്‍ ബലിദാനികളായവരുടെ ജീവചരിത്രം എന്നിവ ഒന്ന് രണ്ടു പേരഗ്രാഫില്‍ ഒതുക്കണം. ചിലപ്പോള്‍ ഒരു വരിയില്‍ മാത്രം. ഒന്നും ആരുമറിയരുത്. മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാര്‍ ഇര്‍ഫാന്‍ ഹബീബ്, ബിപന്‍ ചന്ദ്ര, കെ.എം.പണിക്കര്‍, റോമില ഥാപ്പര്‍ ഇവരെല്ലാം കൂടി ചേര്‍ന്നാണ് ഇത്രയും കാലം നാം എന്ത് ചരിത്രം പഠിക്കണം എന്ന് നിശ്ചയിച്ചിരുന്നത്. ഇന്ന് കാലം മാറി. ദേശീയ ബോധമുള്ളവര്‍ ഏറെ ഉണ്ടായി. ദേശസ്‌നേഹികള്‍ അധികാരത്തില്‍ വന്നു. ദേശത്തെക്കുറിച്ച് അഭിമാനമുണ്ടാക്കുന്ന സംഗതികള്‍, ശാസ്ത്രം, ചരിത്രം, കല, സാഹിത്യം തുടങ്ങിയവ പഠിപ്പിക്കണം എന്ന ആവശ്യമുയര്‍ന്നു. അപ്പോള്‍ അതിനെതിരെ ശബ്ദിക്കുക, കാവിവല്‍ക്കരണം എന്ന് പറഞ്ഞു ജനങ്ങളില്‍ ഭ്രമം സൃഷ്ടിക്കുക, കേന്ദ്രം അരുതാത്തത് എന്തോ ചെയ്യുന്നു എന്ന രീതിയില്‍ ഭീതി ഉളവാക്കുക ഇതൊക്കെയാണ് ഇടതുപക്ഷ അജണ്ട. ഞങ്ങളാണ് നിങ്ങളുടെ രക്ഷകര്‍ എന്ന് പറഞ്ഞു ന്യൂനപക്ഷങ്ങളെ പറ്റിച്ചു വോട്ട് സമ്പാദിക്കുക എന്നതാണ് ഏക ലക്ഷ്യം’.
ഇതെല്ലാം കേട്ട് നിന്ന കുമാരന്‍ പറഞ്ഞു ‘അതിനെ നാം ശക്തിയുക്തം എതിര്‍ക്കണം’
ഞങ്ങള്‍ മൂവരും ചിരിച്ചു.
‘ശരിയാണ്. എതിര്‍ക്കണം. ലോകത്ത് എല്ലാ രാജ്യങ്ങളിലും നല്ല ഭൂരിപക്ഷത്തില്‍ ജയിച്ചു വന്ന രാഷ്ട്രീയ കക്ഷികള്‍ പാഠ്യവിഷയങ്ങളില്‍ മാറ്റം കൊണ്ടുവരാറുണ്ട്. തങ്ങളെ വോട്ട് ചെയ്തു വിജയിപ്പിച്ചവരുടെ ആഗ്രഹങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കുക എന്ന സാമാന്യ ന്യായമാണത്. ഏറ്റവും നിന്ദ്യമായ വിധത്തില്‍ മാറ്റങ്ങള്‍ വരുത്തിയത് കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളാണ്. വിപ്ലവാനന്തരം സോവിയറ്റ് യൂണിയന്‍, ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ പഴയ ചരിത്ര പുസ്തകങ്ങള്‍ എടുത്ത് കാട്ടില്‍ക്കളഞ്ഞു അല്ലെങ്കില്‍ മ്യൂസിയത്തില്‍ ഒതുക്കി. എന്നിട്ട് തങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ ചരിത്രം തിരുത്തി പാഠ്യവിഷയങ്ങള്‍ പഠിപ്പിച്ചു. പിന്നീട് സോവിയറ്റ് യൂണിയന്‍ ശിഥിലമായപ്പോള്‍ ഓരോ സ്റ്റേറ്റും ആദ്യം ചെയ്തത് തങ്ങളുടെ ചരിത്ര പുസ്തകത്തില്‍ മാറ്റം വരുത്തി ദേശീയത, ദേശാഭിമാനം, ഭാഷ, സംസ്‌ക്കാരം, സ്വത്വബോധം എന്നിവ പുന:സൃഷ്ടിക്കുകയായിരുന്നു. ചൈനയില്‍ അനേകം ഉപസംസ്‌കൃതികള്‍ ഇന്നും വിസ്മൃതിയിലാണ്. അവയും ഒരു കാലത്ത് സട കുടഞ്ഞെഴുന്നേല്‍ക്കും.
നമ്മുടെ പുതിയ വിദ്യാഭ്യാസ നയം പോലെ ഒന്ന് തുര്‍ക്കിയില്‍ എര്‍ദോഗന്‍ കൊണ്ടുവന്നിട്ടുണ്ട്. മുസ്തഫാ കമാല്‍ പാഷയുടെ ഭരണ പരിഷ്‌കാരങ്ങളില്‍ നിന്നുള്ള തിരിച്ചുപോക്കാണത്. ഇസ്ലാമിക വേര്‍ഷന്‍ കരിക്കുലം. തുര്‍ക്കിയിലെ സെക്കുലറിസ്റ്റുകളെ ചൊടിപ്പിച്ചുകൊണ്ടാണ് കാര്യങ്ങള്‍. അവിടെ നടക്കുന്നത്. സെന്‍ട്രല്‍ ഏഷ്യയെ മൊത്തം തുര്‍ക്കിസ്ഥാന്‍ എന്ന് വിളിക്കുന്നത് ആ രാജ്യങ്ങള്‍ക്ക് തീരെ പിടിച്ചിട്ടില്ല. ഇന്ത്യ അഖണ്ഡ ഭാരതം എന്ന് അഫ്ഘാനിസ്ഥാന്‍ തൊട്ട് മ്യാന്‍മാര്‍ വരെയുള്ള രാജ്യങ്ങളെ വിളിച്ചാല്‍ ആ രാജ്യങ്ങള്‍ക്ക് ഇഷ്ടപ്പെടുമോ? അത് നമ്മുടെ പൈതൃകമാണെങ്കിലും. അങ്ങനെയൊന്നും പുതിയ വിദ്യാഭ്യാസ നയത്തിലില്ല.
ഇന്ത്യയില്‍ ബ്രിട്ടീഷുകാരാണ് മുഗളന്മാര്‍ക്ക് ഇത്രയും പ്രാധാന്യം നല്‍കിയത്. ഇന്ത്യ സ്വതന്ത്രമായപ്പോള്‍ പുതുതായി വന്ന ഭരണാധികാരികള്‍ തങ്ങളുടെ ഭരണം നിലനിര്‍ത്താന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ ആണ് നോക്കിയത്. കോണ്‍ഗ്രസ്സ് സ്വാതന്ത്ര്യത്തിന് മുന്‍പുള്ള അമ്പത് വര്‍ഷം വിശദമായി പഠിപ്പിക്കുമ്പോള്‍ സ്വാതന്ത്ര്യത്തിനു ശേഷമുള്ള അമ്പത് കൊല്ലത്തെ ഭരണകാലത്തിന് അത്ര പ്രാധാന്യം കൊടുക്കുന്നില്ല. അതില്‍ ന്യൂനപക്ഷ പ്രീണനം പ്രമുഖ അജണ്ടയായി വരും, അടിയന്തരാവസ്ഥ വരും, അങ്ങനെ അപ്രിയമായ പലതും. ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി കോണ്‍ഗ്രസ്സ് നേതാവായിരുന്ന മൗലാന അബ്ദുല്‍ കലാം ആസാദ് വലിയ വിദ്യാഭ്യാസ വിചക്ഷണനായിരുന്നെങ്കിലും കറകളഞ്ഞ ഇസ്ലാമിസ്റ്റ് ആയിരുന്നു. ഇന്ത്യന്‍ വംശജനെങ്കിലും സൗദി അറേബിയയില്‍ ജനിച്ച് വളര്‍ന്ന് ഇസ്ലാമിക ദര്‍ശനങ്ങളില്‍ പ്രാവീണ്യം നേടിയ വ്യക്തിയായിരുന്നു. ഭാരതീയ ദര്‍ശനങ്ങള്‍, സാഹിത്യം, ശാസ്ത്രം അതിലൊന്നും വലിയ അറിവും മതിപ്പും ഉണ്ടായിരുന്നില്ല എന്ന് വേണം കരുതാന്‍. അതിനാല്‍ ബ്രിട്ടീഷുകാര്‍ പഠിപ്പിച്ച ചരിത്രം തുടര്‍ന്നു.’
‘ഉം.. പിന്നെ സോഷ്യലിസ്റ്റ് പാതയില്‍ സഞ്ചരിച്ച കോണ്‍ഗ്രസ്സ് പാശ്ചാത്യരെ പിന്‍പറ്റുന്ന കമ്മ്യൂണിസ്റ്റുകള്‍ക്ക് പാഠ്യവിഷയങ്ങളില്‍ കൈകടത്താനുള്ള അവകാശം തീറെഴുതി കൊടുത്തു.’ മുകുന്ദനുണ്ണി തെല്ല് ഉച്ചത്തില്‍ പറഞ്ഞു.
”അതാണ് സത്യം. അങ്ങനെ ഒരു സ്‌കില്ലും പഠിപ്പിക്കാത്ത ഗുമസ്തന്മാരെ സൃഷ്ടിക്കുന്ന പാഠ്യക്രമം ആയി മാറി വിദ്യാഭ്യാസം. ഡിഗ്രി എടുത്തവന് വരെ ജീവിയ്ക്കാന്‍ വേണ്ട ഒരു തൊഴിലും അറിയില്ല എന്നായി. അതിനാണ് നമ്മുടെ വിദ്യാഭ്യാസ നയത്തില്‍ മാറ്റം കൊണ്ടുവരുന്നത് ‘
‘അതിനെന്തിനാ പ്രതിപക്ഷം ഇത്ര വിരോധം കാണിക്കുന്നത്?’ കുമാരനു സംശയം തീര്‍ന്നിട്ടില്ല.
‘അവര്‍ക്ക് രാഷ്ട്രത്തോടു സ്‌നേഹമില്ല മാത്രമല്ല യാതൊരു പ്രതിബദ്ധതയുമില്ല അത് തന്നെ.’
‘ആട്ടെ എന്തൊക്കെ പുതിയ സ്‌കില്ലുകളാണ് പഠിപ്പിക്കാന്‍ പോകുന്നത് ?’ മുകുന്ദനുണ്ണി ചോദിച്ചു.
‘പ്രായോഗികമായ പലതും ഉണ്ട്. സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാവുന്നതും ഉണ്ട്. അങ്ങനെയാണ് വേണ്ടത്. നോക്കൂ അന്യരാജ്യങ്ങളില്‍ അതാത് രാജ്യങ്ങള്‍ക്ക് അനുയോജ്യമായ കോഴ്സുകള്‍ പഠിപ്പിക്കുന്നു. ഉദാഹരണമായി ഗ്രീന്‍ലാന്‍ഡില്‍ ആര്‍ക്ടിക് സര്‍വൈവല്‍ ഐസില്‍ ഒറ്റപ്പെട്ടുപോയാല്‍ എങ്ങനെ രക്ഷപ്പെടാം എന്ന് പഠിപ്പിക്കുന്നു, റഷ്യയില്‍ സാമ്പത്തിക സാക്ഷരത സ്‌കൂള്‍ സിലബസ്സില്‍ ഒരു വിഷയമാണ്. ഫ്രാന്‍സില്‍ പാചക കല ഒരു പ്രധാന വിഷയമാണ്, ജപ്പാനില്‍ കാലിഗ്രഫി എഴുത്ത്, ഫിന്‍ലാന്‍ഡില്‍ സോനാ ബാത്ത്, ജര്‍മ്മനിയില്‍ ട്രാഫിക് നിയമങ്ങള്‍, അടിസ്ഥാന കാര്‍ മെക്കാനിസം, ഇസ്രായേലില്‍ സൈബര്‍ സെക്യൂരിറ്റി, ഭൂട്ടാനില്‍ സന്തോഷ തത്വ ചിന്ത, അങ്ങനെ പോകുന്നു വിഷയങ്ങളുടെ വൈവിധ്യം. അര്‍മേനിയയില്‍ ചെസ്സ് സ്‌കൂളില്‍ ഒരു നിര്‍ബന്ധ വിഷയമാണ്, ഇറ്റലിയില്‍ മുന്തിരിക്കൃഷിയും വൈന്‍ ഉണ്ടാക്കുന്നതും സ്‌കൂള്‍ വിഷയമാണ്. അങ്ങനെ നൂതനമായതും അവശ്യം വേണ്ടതും പഠിപ്പിക്കുന്നു.’
അത് പറഞ്ഞപ്പോള്‍ കുമാരന്റെ മുഖത്ത് ഒരു ചിരി പടര്‍ന്നു.
എന്താ കാര്യം? ഞാന്‍ ചോദിച്ചു.
‘കേരളത്തില്‍ തെങ്ങു കേറ്റവും കള്ള് ചെത്തലും പി.എം.ശ്രീ വഴി പഠിപ്പിക്കാമോ ? എന്നാല്‍ ഇടത് പക്ഷത്തിന് ഒരു വിരോധവുമുണ്ടാവില്ല.’
മുകുന്ദനുണ്ണി എന്തോ ചിന്തയിലായിരുന്നു.
‘എന്ത് പറയുന്നു എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ.
നമ്മുടെ കുട്ടികള്‍ക്ക് പൗരത്വബോധം, ദേശസ്‌നേഹം എന്നിവ തീരെ ഇല്ല അതെല്ലാം പഠിപ്പിക്കണം കൂടാതെ ആത്മരക്ഷ, ലഹരി ഉപയോഗത്തില്‍ നിന്നുള്ളതും വെള്ളത്തില്‍ വീണാല്‍ ചെയ്യേണ്ടതും, നായ ശല്ല്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടതും, എല്ലാം പാഠ്യവിഷയമാകണം’
‘വളരെ ശരിയാണ് വര്‍ഷം തോറും എത്ര കുട്ടികളാണ് ജലാശയങ്ങളില്‍ വീണു മരിക്കുന്നത്. കഷ്ടം തന്നെ. തീര്‍ച്ചയായും അത്തരം വിഷയങ്ങള്‍ സംസ്ഥാനത്തിന് പി.എം. ശ്രീയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. ധാരാളം ഫണ്ടും കിട്ടും’
‘അപ്പൊ ഈ പി.എം.ശ്രീ ചില്ലറ പരിപാടിയല്ല. ചിലര്‍ കുറ്റപ്പെടുത്തുംപോലെ വെറും കാവിവല്‍ക്കരണം മാത്രമല്ല അല്ലെ?
കുമാരന്റെ സംശയം തീര്‍ന്ന പോലെ തോന്നി.
അപ്പോള്‍ ഞാന്‍ പറഞ്ഞു ‘കുമാരാ ഈ പി.എം. ശ്രീ പെടക്കോഴിയല്ല ഒന്നാന്തരം ചേവല്‍.. കൊക്കരക്കോ ജനുസ്സ്. പിന്നെ ഒരു കാര്യം നല്ല ഗണഗീതം ‘അമരമാകണം എന്റെ രാഷ്ട്രം’ എന്നുള്ളതോ മറ്റോ നിര്‍ബന്ധമായും പഠിപ്പിക്കണം.’
മുകുന്ദനുണ്ണി ഇടപെട്ടു പറഞ്ഞു ‘അതെന്തിനാ? ‘പരമ പവിത്രം’ തന്നെ പഠിപ്പിക്കണം.. ഇല്ലെങ്കില്‍ നോ ഫണ്ട്’ കുമാരന്‍ ചിരിച്ചുകൊണ്ട് ‘കൊക്കരക്കോ’ എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും ഒന്നിച്ചു ചിരിച്ചു.
‘ഹ ഹ ഹ.’





















