രാഷ്ടത്തിന്റെ ഹൃദയതന്തുക്കളെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത നവ ലിബറല്‍ കമ്മ്യൂണിസ്റ്റ് മനസ്സാണ് അടുത്ത കാലത്തായി പത്രപ്രവര്‍ത്തകരിലും മറ്റും കാണാന്‍ കഴിയുന്നത്. ഭാരതമാതാവിന്റെ പേര് പറയുന്നതും കുട്ടികള്‍ ഭാരതത്തെക്കുറിച്ച് പാട്ടുപാടുന്നതും പുതിയ തലമുറ ദേശസ്‌നേഹികളാകുന്നതും ഇത്തരക്കാര്‍ക്ക് സഹിക്കാന്‍ കഴിയാത്തതിന്റെ ഫലമായിട്ടാണ് പവിത്രമായ ഒരു ദേശഭക്തി ഗാനത്തെ ഇത്രയേറെ വിവാദവിഷയമാക്കിയത്. കേരളത്തിന്റെ കലോത്സവ വേദികളിലും സ്‌കൂള്‍ അങ്കണത്തിലും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഗാനാഞ്ജലിയിലും നിന്നിരുന്ന ദേശഭക്തി ഗാനത്തെ വിവാദമാക്കിയതിലൂടെ സംഘത്തിന്റെ ഗണഗീതത്തെ കൂടുതല്‍ ജനകീയമാക്കാന്‍ സാധിച്ചു എന്നതില്‍ കൃത്യമായി മാധ്യമങ്ങളോടും വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയോടും നന്ദിയാണ് അറിയിക്കേണ്ടത്.
പരമപവിത്രമതാമീ മണ്ണില്‍
ഭാരതാംബയെ പൂജിക്കാന്‍
പുണ്യവാഹിനി സേചനമേല്‍ക്കും
പൂങ്കാവനങ്ങളുണ്ടിവിടെ
എന്ന ഗീതത്തില്‍ രാഷ്ട്രഭക്തിയുടെ ആത്മീയ അംശങ്ങളാണ് നിറഞ്ഞുനില്‍ക്കുന്നത്. നിറവാര്‍ന്ന പൂങ്കാവനത്തില്‍ ഇലയും ഇതളും പൂവും മൊട്ടും ഇറുത്തെടുത്ത് ഭാരതാംബക്ക് അര്‍പ്പിക്കാന്‍ തലകുമ്പിട്ടു നില്‍ക്കുന്ന പുതിയ തലമുറകള്‍ തഴച്ചു വളരുന്ന നാടാണ് നമ്മുടേത്. ജാതി, മതം, വര്‍ഗം, വര്‍ണ്ണം, ദേശം, ഭാഷ, വേഷം, ആചാരം, അനുഷ്ഠാനം തുടങ്ങിയവ വ്യത്യസ്തമാണെങ്കിലും സേവനമെന്ന മാസ്മരികതയുടെ സുഗന്ധം ഒറ്റ മനസ്സോടെ വാരിയെടുത്ത് ഭാരതാംബക്ക് അര്‍പ്പിക്കാന്‍ ഓരോ പുതിയ മുകുളങ്ങളും ഉയര്‍ന്നു വരുന്നു എന്നാണ് ഗദ്യ ഭാഷ്യം. ഒരു പൂങ്കാവനത്തിലെ വ്യത്യസ്ത പുഷ്പങ്ങള്‍ സുഗന്ധം പൊഴിക്കുന്നതുപോലെ ഭാരതത്തിന്റെ വൈവിധ്യത്തില്‍ ഏകത്വം ദര്‍ശിക്കുന്നതും, നാനാത്വത്തില്‍ ഏകത്വമെന്ന ദാര്‍ശനിക ചിന്തക്ക് അടിവരയിടുന്നതുമായ ഗീതത്തെ എങ്ങനെയാണ് വര്‍ഗീയമായി ചിത്രീകരിക്കാന്‍ സാധിക്കുന്നത്.
ഭഗത് സിംഗും, ഝാന്‍സിറാണിയും വൈദേശിക അടിമത്തത്തിനെതിരെ സ്വാതന്ത്ര്യത്തിന്റെ പ്രഭാതഭേരി മുഴക്കുകയാണെന്നും, ശ്രീനാരായണ ഗുരു, അരവിന്ദ മഹര്‍ഷി തുടങ്ങിയ ആത്മീയ ഗുരുനാഥന്മാരുണ്ടാക്കിയ സാമൂഹ്യ നവോത്ഥാനത്തിലൂടെ സ്‌നേഹത്തിന്റെ ശീകോവില്‍ തുറക്കുകയാണെന്നുമുള്ള കല്പനാ വൈഭവത്തെ എങ്ങനെയാണ് എതിര്‍ക്കാന്‍ സാധിക്കുന്നത്. ഭാരതത്തിന്റെ ഏകതക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച രാമകൃഷ്ണ പരമഹംസരേയും വിവേകാനന്ദസ്വാമിയേയും ഏതു ഭാരതീയനാണ് വിസ്മരിക്കാന്‍ സാധിക്കുക. ഇത്തരത്തില്‍ ഭാരതത്തിന് വേണ്ടി സര്‍വ്വാത്മനാ സമര്‍പ്പിതരായ മഹത്തുക്കളെ സ്മരിച്ചുകൊണ്ടും ഭാരതമെന്ന വൃന്ദാവനത്തില്‍ തളിരിടുന്ന ഒരൊറ്റമൊട്ടും വാടിക്കൊഴിഞ്ഞു പോവുകയില്ല എന്ന ആത്മവിശ്വാസത്തിന്റെയും, ദൃഢതയുടെയും ചൈതന്യവത്തായ യുവത്വത്തെ തള്ളിപ്പറയുന്നത് വിദ്യാഭ്യാസ മന്ത്രിക്ക് ഭൂഷണമാണോ?
വിദ്യാഭ്യാസം ഒരു വ്യക്തിയുടെ സമഗ്ര വളര്‍ച്ചക്കും സാമൂഹ്യ രചനക്കും, രാഷ്ട്രഭക്തിക്കും കൂടി വേണ്ടിയാണ് എന്ന് ആരാണ് വിദ്യാഭ്യാസമന്ത്രിക്ക് പറഞ്ഞു കൊടുക്കുക. ഇവിടെ തളിരിടുന്ന ഒരു മൊട്ടുപോലും വാടിക്കൊഴിഞ്ഞു വീഴില്ല എന്ന് ഉച്ചൈസ്തരം ഉദ്‌ഘോഷിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെയും അതിനു നേതൃത്വം കൊടുത്ത വിദ്യാഭ്യാസ സ്ഥാപനത്തിനു നേരെയും കേസെടുക്കുമെന്നു പറയുന്ന വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി ആ പദവിയിലിരിക്കാന്‍ യോഗ്യനാണോ എന്ന് ആത്മപരിശോധന നടത്തേണ്ടതാണ്.
ഇന്നത്തെ കാലഘട്ടത്തില്‍ മദ്യത്തിനും മയക്കുമരുന്നിനും രാസലഹരിക്കും അടിമയാകുന്ന വിദ്യാര്‍ത്ഥികളെക്കുറിച്ച് ആശങ്ക പുലര്‍ത്തുന്ന രക്ഷിതാക്കളും തങ്ങളുടെ മക്കളെ ദേശസ്‌നേഹത്തിന്റെയും രാഷ്ട്ര ഭക്തിയുടെയും ലഹരിയിലേക്ക് തിരിച്ചുവിടാനുള്ള അവസരമായാണ് ഈ വിവാദങ്ങളെ കാണേണ്ടത്. ഈ ഗീതത്തില്‍ പറയുന്ന പുണ്യം, പവിത്ര, പൂജിത, ശ്രീപീഠം, നിര്‍മ്മാല്യം, നിവേദ്യം, അര്‍പ്പണം തുടങ്ങിയ ഹൃദയഹാരിയായ പദങ്ങളോട് സമരസപ്പെടാന്‍, വേടന്റെ പാട്ടുകള്‍ അദ്ധ്യയനത്തില്‍ ചേര്‍ക്കണം എന്ന് വിളിച്ചു പറയുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും, കമ്മ്യൂണിസ്റ്റുകാര്‍ക്കും സാധിക്കാത്തതില്‍ അതിശയമില്ല.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖയില്‍ പാടുന്നു എന്നതുകൊണ്ട് ഈ ഗീതത്തെ എതിര്‍ക്കേണ്ടതുണ്ടോ? ‘ഗണ’ എന്നാല്‍ കൂട്ടം. കൂട്ടമായി ഇരുന്നു പാടുന്ന ഒരു ഗാനത്തോട് എന്തിനാണ് ഇത്ര വിവേചനം? അതോ കേരളത്തില്‍ രാഷ്ട്രീയമായ തൊട്ടുകൂടായ്മയും വിവേചനവും തിരിച്ചുകൊണ്ടു വരണം എന്നാണോ ഇത്തരക്കാര്‍ കാംക്ഷിക്കുന്നത്.
‘ഭാരത ഹൃദയ
വിപഞ്ചിയിലുണരും
രാഗമാലികനാം
നാനാവര്‍ണ്ണ മനോഹരമാമൊരു രാഗമാലിക നാം…….’ എന്ന ഗീതം എഴുതിയത് പത്മശ്രീ ഒ.എന്‍.വി കുറുപ്പാണ്. കടുത്ത ഇടതുപക്ഷ ചിന്താഗതിക്കാരനായ പ്രിയ കവിയുടെ കവിത സംഘശാഖയില്‍ ഗണഗീതമായി സ്വീകരിച്ചതിന്റെ കാരണം ഭാരതീയരുടെ മാനസതാരില്‍ ദേശഭക്തിയുടെ മൃദുസ്പന്ദനം ഉണര്‍ത്തേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയതുകൊണ്ടുതന്നെയാണ്. ഇക്കാരണത്താല്‍ ഒ.എന്‍.വി. കുറുപ്പിനെ തള്ളിപ്പറയാന്‍ മന്ത്രിപ്രവരന്മാര്‍ക്ക് സാധിക്കുകയില്ലല്ലോ. അദ്ദേഹത്തിന്റെ ഗീതം രാഷ്ട്രീയ സ്വയംസേവക സംഘത്തിന് സ്വീകരിക്കാമെങ്കില്‍ ശാഖയില്‍ പാടുന്ന മറ്റു ഗീതങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കും സ്വീകരിക്കാവുന്നതേയുള്ളൂ. ഇതിനെയാണ് സംവേദനം എന്നു പറയുന്നത്. ഈ കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ സമൂഹത്തിന്റെ ഉയര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. ഏതു തത്വശാസ്ത്രത്തില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും രാഷ്ട്രം സ്ഥായിയാണെന്നും അത് കാലാതിവര്‍ത്തിയായി നിലനില്‍ക്കേണ്ടത് ഓരോ വ്യക്തിയുടെയും സമൂഹത്തിന്റെയും ആവശ്യമാണ് എന്നും ചിന്തിച്ചാല്‍ ഇത്രയും അസഹനീയത ഉണ്ടാകാന്‍ തരമില്ല.
‘അമരമാകണമെന്റെ രാഷ്ട്രം
വിശ്വവിശ്രുതി നേടണം
നിഖില വൈഭവ പൂര്‍ണ്ണമാവണ
മെവിടെയും ജനജീവിതം
അരുതനീതികളാര്‍ത്ത
രറിയരുതംബ ദുഃഖമൊരല്പവും
വിശ്വശാന്തി വളര്‍ത്തുവാനവള്‍ ശക്തിശാലിനിയാകണം……’
തുടങ്ങി ഭാരതത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കണമെന്നും ജനജീവിതം എത്രയും വൈഭവപൂര്‍വ്വമാകണമെന്നും, ഒരു തരത്തിലും ഭാരതാംബ ദുഃഖിക്കരുതെന്നും, ലോക ശാന്തിക്കായി വിശേഷാല്‍ ശക്തി നേടണമെന്നും ഒരു വിവേചനവും കൂടാതെ ഏവരും ഒരുമയോടെ ജീവിക്കണമെന്നും പാടിയുണര്‍ത്തുന്ന ഗണഗീതങ്ങളോട് അസഹിഷ്ണുത കാണിക്കുന്നവര്‍ പരാജയപ്പെടാനേ തരമുള്ളൂ.
ഭാരതത്തിന്റെ ഏകത്വത്തേയും തനിമയേയും വേറിട്ടു നിര്‍ത്തിയ ചരിത്രമാണ് കമ്മ്യൂണിസ്റ്റ്കാരുടേത്. ഭാരത സ്വാതന്ത്ര്യ സമരചരിത്രത്തിലെ രത്‌ന സ്ഫുലിംഗമായിരുന്ന നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് കമ്യൂണിസ്റ്റുകാര്‍ പാടിയത് എത്ര ഹീനമായിട്ടായിരുന്നു.
‘നമ്മുടെ നേതാവല്ലീ ചെറ്റ
ജപ്പാന്‍കാരുടെ ചെരുപ്പു നക്കി’എന്ന പ്രയോഗം കമ്യൂണിസ്റ്റ് സംസ്‌കാരം വെളിപ്പടുത്തുന്നതാണ്. മാത്രമല്ല മഹാത്മാഗാന്ധിജിയെ അധിക്ഷേപിച്ചതും ചരിത്ര വസ്തുതയാണല്ലോ.
‘വാത്മീകങ്ങള്‍ തകരുന്നു
പുതിയൊരു മാനവനുണരുന്നു.
നവയുഗ രചന നടത്തീടാനായ് നരനാരായണരണയുന്നു
ജാതിക്കോട്ടകള്‍ തകരുന്നു
ഭേദവിചാരമൊടുങ്ങുന്നു
ലോകം മുഴുവന്‍ കുമ്പിട്ടീടും
പുതിയൊരു ശക്തി ജനിക്കുന്നു.’ എന്ന സംഘ ശാഖയിലെ ഗണഗീതം സ്വാതന്ത്ര്യദിനത്തിന് ദേശഭക്തിഗാനമായി കൈരളി ചാനലില്‍ കുട്ടികള്‍ അവതരിപ്പിച്ചപ്പോള്‍ ഇല്ലാത്ത ഉള്ളുരുക്കം വന്ദേ ഭാരത് എക്‌സ്പ്രസ്സില്‍ ‘പരമപവിത്രമതാമീ മണ്ണില്‍…..’ എന്ന് പാടിയപ്പോഴുണ്ടായതിന്റെ സാംഗത്യമെന്താണ്? കൈരളിയില്‍ പാടിയ കുട്ടികള്‍ക്കെതിരെയും അതിനു തയ്യാറാക്കിയ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെയും എന്തു നടപടിയാണ് മന്ത്രി കൈക്കൊള്ളുക?
എന്‍.ഒ.സി എന്ന ഓലപ്പാമ്പ് കാണിച്ച് ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച വിദ്യാഭ്യാസ മന്ത്രിക്കെതിരെ അടങ്ങാത്ത ദേശഭക്തിയില്‍ ആത്മധൈര്യത്തോടെ ഉറച്ചു നിന്ന എളമക്കര സരസ്വതി വിദ്യാനികേതനിലെ പ്രിന്‍സിപ്പാള്‍ ഡിന്റോസാറിനെ കേരളത്തിലെ അദ്ധ്യാപക സമൂഹം മാതൃകയാക്കേണ്ടതാണ്. നമ്മുടെ രാഷ്ട്രത്തെ സ്‌നേഹിക്കുകയും ഭക്തിയോടു കൂടി ആദരിക്കുകയും ചെയ്യുന്ന ദേശഭക്തി ഗീതങ്ങള്‍ റെയിവെയില്‍ മാത്രമല്ല ഭാരതത്തിന്റെ മുക്കിലും മൂലയിലും ഏതവസരത്തിലും പാടാന്‍ വിദ്യാര്‍ത്ഥികള്‍ മാത്രമല്ല മുഴുവന്‍ ജനങ്ങളും തയ്യാറാവുകയാണ് ഇത്തരം ചെയ്തികള്‍ക്കുള്ള മറുമരുന്ന്. നമ്മുടെ വൈഭവ പൂര്‍വ്വകമായ പൈതൃക സമ്പത്തിനെ ഇളം തലമുറയുടെ ഹൃദയകമലത്തിലേക്ക് പകര്‍ന്നു നല്‍കാനുള്ള അവസരമായും ഗണഗീതങ്ങളെ മലയാളികളുടെ മനം കുളിര്‍പ്പിക്കാനുള്ള നിമിഷങ്ങളായും ഇത്തരം വിവാദങ്ങളെ കണക്കാക്കാം.





















