നമ്മുടെ സമുദ്രോല്പന്നങ്ങളുടെ അധികപങ്കും കയറ്റുമതി ചെയ്തിരുന്നത് അമേരിക്കയിലേക്കാണ്. ഇത് ഭാരതത്തില്‍ നിന്നുള്ള ആകെ മത്സ്യോല്പന്ന കയറ്റുമതിയുടെ മൂന്നിലൊന്നാണ്. ഭാരതത്തിന്റെ സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ)യുടെ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ സംസ്‌കരിച്ച കയറ്റുമതി മത്സ്യങ്ങളിലൂടെ നാം നേടിയത് 62,408.45 കോടി രൂപയാണ്. ഇതില്‍ ചെമ്മീന്‍ കയറ്റുമതിയിലൂടെ നാം നേടിയത് 43,335.25 കോടി രൂപയാണ്. അമേരിക്കയിലേക്ക് മാത്രം 3,46,868 മെട്രിക് ടണ്‍ സമുദ്രോല്പന്നങ്ങള്‍ കയറ്റി അയച്ചതിലൂടെ 23, 793.73 കോടി രൂപയാണ് നമുക്ക് കിട്ടിയത്. ഇതില്‍ 55 ശതമാനത്തിലധികവും ചെമ്മീന്‍ കയറ്റുമതിയിലൂടെ അവിടെ നിന്നും ലഭിച്ചതാണ്. അമേരിക്കയിലേക്കുള്ള നമ്മുടെ സമുദ്രോല്‍പന്ന കയറ്റുമതി തീരുവ നിലനിന്നിരുന്നത് 8.5 ശതമാനമാണ്. ഈ ഇറക്കുമതി തീരുവ ഉള്‍പ്പെടെ 58.5 ശതമാനമായാണ് ട്രംപ് ഉയര്‍ത്തിയിരിക്കുന്നത്. ഈ തീരുവ നയം മത്സ്യതൊഴിലാളികളുടെ ജീവിതത്തെ കാര്യമായി തകര്‍ക്കുന്നതായിരുന്നു. റഷ്യയില്‍ നിന്നും ഭാരതം പെട്രോള്‍ വാങ്ങി യുക്രൈനെതിരെയുള്ള യുദ്ധത്തില്‍ റഷ്യയെ ഭാരതം സഹായിക്കുന്നുവെന്ന കാരണം പറഞ്ഞാണ് ട്രംപ് 50 ശതമാനം അധികതീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പാമ്പ് കടിച്ചവന്റെ തലയില്‍ ഇടിവെട്ടിയ അവസ്ഥയിലേക്കാണ് മത്സ്യത്തൊഴിലാളികളെ കൊണ്ടെത്തിച്ചിരിക്കുന്നത്.
കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന കടല്‍ക്ഷോഭ പ്രശ്‌നങ്ങളാല്‍ ഇടക്കിടെ മത്സ്യബന്ധനത്തിന് പോകാനാവാത്ത അവസ്ഥയിലും കാലാവാസ്ഥ വ്യതിയാനം നിമിത്തം പ്രാദേശികമായി ഉണ്ടാകുന്ന പ്രശ്‌നങ്ങളാല്‍ പൊറുതിമുട്ടിക്കഴിയുന്ന സാഹചര്യത്തിലും കാലാവസ്ഥ വ്യതിയാനം നിമിത്തം ഉണ്ടായിരിക്കുന്ന മത്സ്യക്കുറവാലും എം.എസ്.വി എല്‍സ3 എന്ന ചരക്കുകപ്പല്‍ കടലിലേക്ക് മുങ്ങിയതോടെ കടലില്‍ വീണ കാര്‍ഗോ വസ്തുക്കളും ആ കപ്പലിലെ മറ്റ് അവശിഷ്ടങ്ങളും വലകള്‍ക്ക് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന നാശനഷ്ടങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടിലായ മത്സ്യത്തൊഴിലാളികളുടെ ദുരന്തത്തിനും മേലെയാണ് ട്രംപിന്റെ അധികതീരുവ പ്രഖ്യാപനം ഒരു ഇടിവാളുപോലെ പതിച്ചിരിക്കുന്നത്. ഇത് മത്സ്യബന്ധന മേഖലക്ക് ഗുരുതരമായ പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അമേരിക്കയില്‍നിന്നും സമുദ്രോല്പന്നങ്ങള്‍ക്കായി കിട്ടിയിരുന്ന ഓര്‍ഡറുകള്‍ ഇപ്പോള്‍ ഏതാണ്ട് നിലച്ച മട്ടിലാണ്. ട്രംപിന്റെ 50 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തിയതോടെ മുന്‍പ് ഉണ്ടായിരുന്നതിന്റെ 10 ശതമാനം സമുദ്രോല്പന്നങ്ങള്‍ പോലും അമേരിക്കയിലേക്ക് കയറ്റി അയക്കാനാകാത്ത അവസ്ഥയിലേക്കാണ് മത്സ്യകയറ്റുമതി കമ്പനികളെ കൊണ്ടെത്തിച്ചിരിക്കുന്നത്. അമേരിക്കന്‍ ഉപഭോക്താക്കള്‍ അധികവില കൊടുത്ത് ഇന്ത്യന്‍ മത്സ്യോല്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കാന്‍ തയ്യാറാകാതെ വന്നതോടെയാണ് മത്സ്യോല്പന്ന കയറ്റുമതി രംഗം പ്രതിസന്ധിയിലേക്ക് എടുത്തെറിയപ്പെട്ടത്. ഇത് ഗോഡൗണുകളില്‍ സമുദ്രോല്പന്നങ്ങള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയിലേക്ക് നയിക്കപ്പെടുകയായിരുന്നു.
ട്രംപിന്റെ അധികതീരുവയുടെ തിക്തതയില്‍ മത്സ്യഉല്പന്നങ്ങളുടെ കയറ്റുമതി കുറയ്ക്കാന്‍ സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് കമ്പനികള്‍ നിര്‍ബന്ധിതരായി. അതോടെ ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ തൊഴില്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്നു. ഇവിടെ ആയിരക്കണക്കിന് തൊഴിലാളികളാണ് പണിയെടുത്തുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ചും മത്സ്യസംസ്‌ക്കരണശാലകളില്‍ കൂടുതല്‍ പണിയെടുത്തുകൊണ്ടിരിക്കുന്നത് സ്ത്രീകളാണ്. മത്സ്യസംസ്‌ക്കരണ ഫാക്ടറികള്‍ കയറ്റുമതി മത്സ്യങ്ങളുടെ സംസ്‌ക്കരണം കാര്യമായി കുറച്ചതോടെ സ്ത്രീ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലേക്ക് കടക്കുകയായിരുന്നു. മത്സ്യസംസ്‌ക്കരണ ഫാക്ടറികള്‍ മത്സ്യസംസ്‌ക്കരണം കുറച്ചു തുടങ്ങിയതോടെ ആഭ്യന്തര വിപണയില്‍ കയറ്റുമതി മത്സ്യങ്ങളുടെ വിലയില്‍ കാര്യമായ ഇടിവ് സംഭവിച്ചുതുടങ്ങിയിരുന്നു. ഇത് മത്സ്യത്തൊഴിലാളികളുടെ വരവിനെ നല്ല തോതില്‍ ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
പരമ്പാരഗത മത്സ്യത്തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും പഴയ രീതിയിലുള്ള ഉരുക്കളും വലകളും ഉപേക്ഷിച്ച്, നല്ല വില കിട്ടുന്ന വിദേശവാണിജ്യ പ്രാധാന്യമുള്ള ആഴക്കടല്‍ മത്സ്യബന്ധനത്തിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു. ഈ മാറ്റം ആധുനിക വത്ക്കരണത്തിലും സാങ്കേതികവിദ്യയിലും മൂലധനത്തിലും ഊന്നല്‍ നല്‍കുന്ന മത്സ്യബന്ധന രീതിയാണ്. ഇതിന് പ്രവര്‍ത്തനചെലവും കൂടുതലാണ്. അതിനനുസരിച്ചുളള മത്സ്യവും അതിന് നല്ല വിലയും കിട്ടിയാല്‍ മാത്രമേ ഇത്തരം മത്സ്യബന്ധനവുമായി മുന്നോട്ടു പോകാനാവൂ. മത്സ്യബന്ധന മേഖലയിലെ ആധുനികവല്ക്കരണത്തില്‍ നിന്നും ഇനി പിറകിലോട്ട് സഞ്ചരിക്കാനാവാത്തവിധം ബഹുദൂരം ബഹുഭൂരിപക്ഷം മത്സ്യത്തൊഴിലാളികളും പരിവര്‍ത്തനം ചെയ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു. വിദേശകമ്പോളങ്ങളില്‍ കൂടുതല്‍ വിലയും സ്വീകാര്യതയും ഉള്ള നാരന്‍, പൂവലന്‍, കുഴന്തന്‍, നെയ്യ്മീന്‍, കേര, വേളാപാര, സ്രാവ്, കണവ തുടങ്ങിയ കയറ്റുമതി മത്സ്യങ്ങളാണ് ആധുനിക മീന്‍പിടുത്തത്തിലേക്ക് പരിണമിച്ച മത്സ്യത്തൊഴിലാളികള്‍ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തിന് ട്രംപിന്റെ ഭ്രാന്തന്‍ വ്യാപാരനയം മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്.
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ആധുനികവത്ക്കരണത്തിലേക്ക് ചുവടുമാറ്റം നടത്തിയതോടെ ഭാരതത്തിലെമ്പാടും ഫിഷറീസ് ഹാര്‍ബറുകള്‍ നിര്‍മ്മിച്ചു തുടങ്ങി. അതിന്റെ ഭാഗമായി ഹാര്‍ബറുകള്‍ക്ക് സമീപങ്ങളില്‍ മത്സ്യവിപണന കേന്ദ്രങ്ങളും ഐസ് പ്ലാന്റുകളും മത്സ്യസംസ്‌ക്കരണ ഫാക്ടറികളും ഉയര്‍ന്നുവന്നു. ഇവയെല്ലാം മത്സ്യമേഖലയെ ചലനാത്മകമാക്കിക്കൊണ്ടിരിക്കുന്നു. ഈ ചലനാത്മകതയുടെ വേഗതയ്ക്കാണ് ഇപ്പോള്‍ ബ്രേക്ക് വീണിരിക്കുന്നത്. കയറ്റുമതി മത്സ്യങ്ങള്‍ അമേരിക്കയിലേക്ക് അയച്ചുകൊണ്ടിരുന്നപ്പോള്‍ രാജ്യത്തിന് കിട്ടിക്കൊണ്ടിരുന്ന വിദേശ നാണ്യത്തിലും വലിയ കുറവുണ്ടായി.
മത്സ്യത്തൊഴിലാളികളുടെ വരുമാനത്തില്‍ വലിയ ഇടിവ് സംഭവിച്ചു കൊണ്ടിരിക്കുന്നതും മത്സ്യകയറ്റുമതി മേഖല പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരി ക്കുന്നതും നോക്കിനില്‍ക്കാന്‍ കേന്ദ്രസര്‍ക്കാരിനു കഴിഞ്ഞില്ല. കേന്ദ്രവാണിജ്യ വകുപ്പ് മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തില്‍ വാണിജ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും, സമുദ്രോല്പന്ന കയറ്റുമതി അതോറിറ്റിയും എക്‌സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ഷന്‍ കൗണ്‍സിലും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. അതിന്റെ ഫലമായി യൂറോപ്യന്‍ യൂണിയനുമായി കൂടുതല്‍ ഇന്ത്യന്‍ സമുദ്രോല്പന്നങ്ങള്‍ അവിടേയ്ക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. ആ ചര്‍ച്ചയില്‍ പങ്കെടുത്ത യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ ഉയര്‍ത്തിയ പ്രധാന ആവശ്യം ”എല്ലാ ഘട്ടങ്ങളിലും ഉയര്‍ന്ന ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നതായിരുന്നു.” യൂറോപ്യന്‍ യൂണിയന്റെ ഈ ആവശ്യം നൂറ് ശതമാനവും പാലിക്കാമെന്ന് ഭാരതം അവര്‍ക്ക് ഉറപ്പു നല്‍കുകയുണ്ടായി. അതോടെ യൂറോപ്യന്‍ യൂണിയന്‍ അംഗീകാരമുള്ള കയറ്റുമതി സ്ഥാപനങ്ങളുടെ എണ്ണം നിലവിലുള്ളതിനേക്കാള്‍ കൂട്ടാന്‍ തീരുമാനിക്കുകയുണ്ടായി. അങ്ങനെ ഇന്ത്യയിലെ 102 പുതിയ മത്സ്യകയറ്റുമതി സ്ഥാപനങ്ങള്‍ക്കുകൂടി യൂറോപ്യന്‍ യൂണിയന്‍ മത്സ്യകയറ്റുമതിയ്ക്കുള്ള അനുവാദം നല്‍കി. മാത്രമല്ല, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് ഭാരതത്തില്‍ നിന്നുള്ള കയറ്റുമതി മത്സ്യങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കാന്‍ വേണ്ടതു ചെയ്യുമെന്നുകൂടി ഇവര്‍ വാഗ്ദാനം ചെയ്യുകയുണ്ടായി. അതോടുകൂടി മത്സ്യമേഖലയില്‍ ട്രംപിന്റെ അധിക തീരുവയിലൂടെ ഉടലെടുത്തുവന്നൊരു വലിയ പ്രതിസന്ധിയെ ഭാരതം ഏറെക്കുറെ മറികടന്നിരിക്കുന്നു. എങ്കിലും ട്രംപിന്റെ അധിക തീരുവ ചുമത്തിയതിലൂടെ കയറ്റുമതിയില്‍ ഉടലെടുത്ത പ്രതിസന്ധി പൂര്‍ണ്ണമായും മറികടന്നിട്ടില്ലായെന്ന വസ്തുത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.





















