എന്‍.സി.ടി.ശ്രീഹരി
പിഎം ശ്രീയില്‍ ഒപ്പിടാനുള്ള സം സ്ഥാന സര്‍ക്കാരിന്റെ തീരുമാനം കേരള രാഷ്ട്രീയത്തില്‍ കോളിളക്കം തന്നെ സൃഷ്ടിക്കുകയുണ്ടായി. പിഎം ശ്രീയിലെ ശ്രീ ബഹുമാന സൂചകമായ ഭംഗിവാക്കല്ലയെന്നും മറിച്ച് പ്രാധനമന്ത്രി സ്‌കൂള്‍സ് ഫോര്‍ റൈസിംഗ് ഇന്ത്യ എന്നത്, രാജ്യത്തിന്റെ പുരോഗതിക്ക് നേതൃത്വപദവി വഹിക്കേണ്ട മാതൃക സ്‌കൂളുകളാണെന്നുള്ള കാഴ്ചപ്പാടാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന യാഥാര്‍ഥ്യം പലരും ബോധപൂര്‍വ്വം മറന്നിരിക്കുന്നു. ദേശീയ വിദ്യാഭ്യാസനയത്തിന്റെ മൂല്യങ്ങള്‍ നടപ്പിലാക്കുന്ന മാതൃകാവിദ്യാലയങ്ങളുടെ ശൃംഖല സ്ഥാപിക്കുന്നതിനായി രൂപകല്പന ചെയ്ത കേന്ദ്രപദ്ധതിയാണ് പിഎം ശ്രീ സ്‌കൂളുകള്‍. മാതൃകകള്‍ എന്നതിലുപരി അതത് പ്രദേശങ്ങളിലുള്ള മറ്റ് സ്‌കൂളുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി വഴികാട്ടിയാകേണ്ടതും ഈ സ്‌കൂളുകളാണ്. നിലവില്‍ രാജ്യത്തെ 670 ജില്ലകളിലായി 8,306 ബ്ലോക്കുകളിലെ 13,070 വിദ്യാലയങ്ങള്‍ പിഎം ശ്രീ വിദ്യാലയങ്ങളാണ്. കേരളത്തിലെ കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളുള്‍പ്പടെ 47 വിദ്യാലയങ്ങള്‍ പിഎംശ്രീ പദ്ധതി നടപ്പിലാക്കിക്കഴിഞ്ഞു.
സങ്കുചിതരാഷ്ട്രീയ കാരണം കൊണ്ടുമാത്രം കേരളത്തിലെ പൊതുസമൂഹത്തിന് പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയ്ക്ക് അര്‍ഹതപ്പെട്ട നിരവധി അവകാശങ്ങള്‍ ഇടതുപക്ഷം കുഴിവെട്ടി മൂടുകയായിരുന്നു. പിഎം ശ്രീ അടക്കമുള്ള നിരവധി പദ്ധതികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തിന് നഷ്ടമായിരുന്നു. പക്ഷേ വൈകിയാണെങ്കിലും പാര്‍ട്ടിയിലെ ബുദ്ധിജീവി നാട്യമാടുന്നവര്‍ക്കും മന്ത്രിമാര്‍ക്കും തിരിച്ചറിവുണ്ടായി. പുതിയ വിദ്യാഭ്യാസ പദ്ധതി എന്നാല്‍ പിഎം ശ്രീ മാത്രമല്ല. അത് പ്രീപ്രൈമറി മുതല്‍ +2 വരെ ഉളള സമഗ്ര സ്‌കൂള്‍ വിദ്യാഭ്യാസവും തുടര്‍ന്ന് ഗവേഷണം വരെ നീളുന്ന ഉന്നതവിദ്യാഭ്യാസവുമാണ്. വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയരണം. കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവും ആത്മീയവുമായ വികാസമാണ് അതിന്റെ ലക്ഷ്യം. അറിവിനോടോപ്പം ജീവിതമൂല്യങ്ങളും ജീവിത നൈപുണികളും പ്രദാനം ചെയ്യണം. അത് പാഠപുസ്തകത്തില്‍ മാത്രം ഒതുങ്ങുന്ന വിദ്യാഭ്യാസമല്ല. അത് പാഠപുസ്തകങ്ങള്‍ക്കപ്പുറമുള്ള ലോകത്തെ തിരിച്ചറിയല്‍ കൂടിയാണ്. അതിന്റെ മാതൃകകളാണ് പിഎം ശ്രീ വിദ്യാലയങ്ങള്‍.
സ്‌കൂളുകള്‍ കാവിനിറമാകുമോ?
പിഎം ശ്രീ നടപ്പിലാക്കിയാല്‍ എന്തായിരിക്കും സ്‌കൂളില്‍ സംഭവിക്കാന്‍ പോകുന്നത്? കേരളത്തിലെ ഭരണ-പ്രതിപക്ഷ കോലാഹലങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ഒരു സാധാരണക്കാരന്റെ മറുപടി, ‘കെട്ടിടങ്ങള്‍ക്ക് കാവി പെയിന്റടിക്കും, ഭരണഘടന മാറ്റി മനുസ്മൃതി പഠിപ്പിക്കും, ആര്‍എസ്എസ്സുകാര്‍ അധ്യാപകരായി വരും, വിദ്യര്‍ത്ഥികളെ മതവും ജാതിയും നോക്കി വേര്‍തിരിക്കും’ ഇത്തരത്തിലായിരിക്കും. പക്ഷേ യാഥാര്‍ഥ്യം എന്താണ്? കേരളത്തില്‍ തന്നെ കേന്ദ്രീയ വിദ്യാലയങ്ങള്‍ പിഎം ശ്രീ പദ്ധതി നടപ്പിലാക്കിയിരുന്നു. അവിടെ ചെന്നാല്‍ നിങ്ങള്‍ക്ക് യാഥാര്‍ഥ്യങ്ങള്‍ നേരിട്ട് മനസ്സിലാക്കാം. പിഎം ശ്രീ സ്‌കൂളുകളില്‍ 6 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രീവൊക്കേഷണല്‍ വിദ്യാഭ്യാസം നല്‍കുന്നു. സ്‌കില്‍ വര്‍ധിപ്പിക്കുന്നതിനുവേണ്ടി പ്ലംബിങ്, ഇലക്ട്രിക്കല്‍, ക്ലേ മോഡലിംഗ്, കാര്‍പ്പെന്ററി തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്നു. സ്വാഭാവികമായും വിദ്യര്‍ത്ഥികള്‍ക്ക് അവരിലുള്ള അഭിരുചികള്‍ തിരിച്ചറിയാന്‍ ഈ പരിശീലനത്തിലൂടെ സാധിക്കും. ഈ പദ്ധതിയുടെ ഭാഗമായി വരുന്നവര്‍ക്ക് എക്‌സ്പീരിയന്‍സിലൂടെ ലാബുകളില്‍ നിന്നും പാഠപുസ്തകങ്ങളിലെ അക്ഷരങ്ങളില്‍ നിന്നും ലഭിക്കുന്ന അറിവിനേക്കാള്‍ വലിയ തിരിച്ചറിവുകള്‍ ലഭിക്കുന്നു. പൈഥഗോറസ് നിയമം കേവലം എഴുതിപ്പഠിക്കുന്നതിനുപകരം പ്രാക്ടിക്കല്‍ ആപ്ലിക്കേഷനോടുകൂടി പഠിക്കാന്‍ സാധിക്കുന്നു. പഠിത്തത്തോടൊപ്പം സ്‌കില്‍ വര്‍ദ്ധിപ്പിക്കുക എന്നതുകൂടി ഇതിന്റെ ഉദ്ദേശ്യമാണ്. സ്‌കൂളുകളില്‍ തന്നെ മാനസികാരോഗ്യത്തിന് വേണ്ടിയുള്ള, സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള കേന്ദ്രങ്ങള്‍, സ്മാര്‍ട്ട് ക്ലാസ്‌റൂമുകളില്‍ ബ്ലാക് ബോര്‍ഡുകള്‍ക്ക് പകരം മാജിക് സ്ലേറ്റുകളാണ്. കണ്ടും അറിഞ്ഞും മനസ്സിലാക്കിയും പഠിക്കാനുള്ള സൗകര്യം. ഉദാഹരണത്തിന് ഫിസിക്‌സില്‍ പ്രിസത്തിന്റെ പ്രവര്‍ത്തനവും പ്രകാശത്തിന്റെ പ്രകീര്‍ണ്ണനവും വായിച്ചു പഠിക്കുന്നതും കണ്ടറിഞ്ഞ് പഠിക്കുന്നതും തമ്മിലുള്ള മാറ്റം, കൃഷിയെപ്പറ്റി പഠിക്കുമ്പോള്‍ ക്ലാസ്മുറികളിലിരുന്ന് പഠിക്കുന്നതും കൃഷിസ്ഥലത്തെത്തി പഠിക്കുന്നതും തമ്മിലുള്ള വ്യത്യാസം നമുക്കറിയാമല്ലോ. സന്തോഷത്തോടെ, സമ്മര്‍ദ്ദമില്ലാതെ, സ്വന്തം അനുഭവത്തിലൂടെ പഠിക്കുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ ആത്മവിശ്വാസമുള്ള, ഉത്തരവാദിത്തമുള്ള, ഉറച്ച സാമൂഹ്യബോധമുള്ളവാരായി മാറുകയും രാജ്യത്തെ പുതിയ ഉയരങ്ങളിലെക്ക് നയിക്കാന്‍ സാധിക്കുന്നവരായി മാറുകയും ചെയ്യുന്നു.
പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതോടെ തുടക്കത്തില്‍ 336 സ്‌കൂളുകളിലെ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഗുണഫലമുണ്ടാകും. ഒരു ബ്ലോക്കില്‍ തിരഞ്ഞെടുക്കപ്പെട്ട 2 വിദ്യാലയങ്ങളുടെ അന്തരീക്ഷം കാതലായ മാറ്റത്തിനു വിധേയമാകും. വിദ്യാഭ്യസ നിലവാരം മെച്ചപ്പെടും. പിഎം ശ്രീ സ്‌കൂളുകള്‍ അതത് പ്രദേശങ്ങളിലെ മറ്റ് സ്‌കൂളുകള്‍ക്ക് മെന്റര്‍ഷിപ്പ് നല്‍കിക്കൊണ്ട് നേതൃത്വം നല്‍കും. ഈ സ്‌കൂളുകളില്‍ സ്വീകരിക്കുന്ന അധ്യാപനരീതി കൂടുതല്‍ അനുഭവപരവും, സമഗ്രവും, സംയോജിതവും, ഉപകരണാധിഷ്ഠിതവും (പ്രത്യേകിച്ച്, അടിസ്ഥാന ക്ലാസുകളില്‍) അന്വേഷണാധിഷ്ഠിതവും, പഠിതാവിനെ കേന്ദ്രീകരിച്ചുള്ളതും, ചര്‍ച്ചാധിഷ്ഠിതവും, വഴക്കമുള്ളതും ആസ്വാദ്യകരവുമായിരിക്കും. ഓരോ ക്ലാസിലെയും ഓരോ കുട്ടിയുടെയും പഠന ഫലങ്ങളിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. ആശയപരമായ ധാരണയെയും യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളില്‍ അറിവിന്റെ പ്രയോഗത്തെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കും പഠനം.
അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി സോളാര്‍ പാനലുകള്‍, എല്‍ഇഡി ലൈറ്റുകള്‍, പ്രകൃതിദത്ത കൃഷിയോടുകൂടിയ പോഷകാഹാര ഉദ്യാനങ്ങള്‍, മാലിന്യ സംസ്‌കരണം, പ്ലാസ്റ്റിക് രഹിത സമൂഹം, ജലസംരക്ഷണം, വിളവെടുപ്പ്, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പാരമ്പര്യങ്ങളെക്കുറിച്ചുള്ള പഠനം, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഹാക്കത്തോണ്‍, സുസ്ഥിരമായ ജീവിതശൈലി സ്വീകരിക്കുന്നതിനുള്ള അവബോധം സൃഷ്ടിക്കല്‍ തുടങ്ങിയ പരിസ്ഥിതി സൗഹൃദ ഘടകങ്ങള്‍ ഉള്‍പ്പെടുത്തി ഹരിത സ്‌കൂളുകളായി വികസിപ്പിക്കും. ഇത് സ്വാഭാവികമായും വിദ്യാര്‍ത്ഥിയുടെ നിത്യജീവിതത്തിലേയ്ക്കും ഭാവിജീവിതത്തിലേയ്ക്കും പകര്‍ത്തപ്പെടും.
പിഎം ശ്രീ പദ്ധതിയില്‍ ചേര്‍ന്നാല്‍ കേന്ദ്രപാഠ്യപദ്ധതി അടിച്ചേല്‍പ്പിക്കപ്പെടും എന്ന പെരുംനുണകള്‍ കേള്‍ക്കുന്നുണ്ട്. പിഎം ശ്രീ പദ്ധതി മാര്‍ഗരേഖയില്‍ പറയുന്നതനുസരിച്ച് ‘പിഎം ശ്രീ സ്‌കൂളുകള്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വികസിപ്പിച്ച ദേശീയപാഠ്യപദ്ധതി ചട്ടക്കൂട്/ സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട്’ തുടരണമെന്നാണ്. അതായത് ദേശീയവിദ്യാഭ്യാസനയം (2020) അനുസരിച്ച് സംസ്ഥാനസര്‍ക്കാര്‍ വികസിപ്പിക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂടാണ് കേരളത്തിലെ പിഎംശ്രീ സ്‌കൂളുകള്‍ക്ക് ബാധകമാവുക. ദേശീയപാഠ്യപദ്ധതി ചട്ടക്കൂട് ബാധകമാകുക പിഎം ശ്രീയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രീയവിദ്യാലയങ്ങള്‍ക്കും നവോദയവിദ്യാലയങ്ങള്‍ക്കുമാണ്. എന്തൊക്കെ പഠിപ്പിക്കണം, എങ്ങനെ പഠിപ്പിക്കണം, എങ്ങനെ മൂല്യനിര്‍ണയം നടത്തണം എന്നിവയെ സംബന്ധിക്കുന്ന വിശാലമായ അതിരുകളാണ് പാഠ്യപദ്ധതി ചട്ടക്കൂട് നല്‍കുന്നത്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ പിഎം ശ്രീ പദ്ധതിയില്‍ ചേര്‍ന്നാല്‍ കേന്ദ്രപാഠ്യപദ്ധതി കേരളത്തില്‍ അടിച്ചേല്‍പ്പിക്കപ്പെടും എന്നത് ഗീബല്‍സിയന്‍ നുണയാണ്.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്ത് ഒരിലയനക്കംപോലുമില്ലാതെ ദേശീയ വിദ്യാഭ്യാസനയം വലിയൊരളവുവരെ നടപ്പാക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. നാലുവര്‍ഷം ബിരുദം, അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് എന്നിങ്ങനെ ദേശീയ വിദ്യാഭ്യാസനയം പ്രഖ്യാപിച്ച പലകാര്യങ്ങളും സംസ്ഥാനത്തെ കോളേജുകളിലും, സര്‍വ്വകലാശാലകളിലും നടപ്പാക്കപ്പെട്ടുകഴിഞ്ഞു. ഉന്നത വിദ്യാഭ്യാസമേഖലയില്‍ പിഎം ഉഷാ (പ്രധാനമന്ത്രി ഉച്ചതാര്‍ ശിക്ഷാ അഭിയാന്‍) പദ്ധതിയുടെ ഭാഗമായി 400 കോടിയിലധികം രൂപ ചിലവഴിച്ചു കഴിഞ്ഞു. ഈ പദ്ധതിയുടെ ആദ്യത്തെ നിയമം ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കണം എന്നുള്ളതാണ്. യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മിഷന്‍ ഫണ്ട് നല്‍കുന്നതിന്റെ ഭാഗമായി സര്‍വകലാശാലകള്‍/ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ എന്‍ഇപി 2020 നടപ്പാക്കുന്നതിലെ കാര്യക്ഷമതകൂടി ഉറപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാംതന്നെ ദേശീയവിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നിലവില്‍വന്ന പല പുതിയമാറ്റങ്ങളോടും അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. ഈ സ്‌കൂള്‍ ഘടനയിലൂടെ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്കാണ് ദേശീയതലത്തിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശനത്തിനുള്ള അടിസ്ഥാനയോഗ്യത ഉണ്ടാവുക. സിബിഎസ്ഇയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇതിനു സാധിക്കുകയും നമ്മുടെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇതിനു സാധിക്കാതിരിക്കുകയും ചെയ്യുന്നത് കേരളസിലബസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ശൂന്യതയിലേക്ക് കൊണ്ടുചെന്നെത്തിക്കും. മന്ത്രിമാരുടെ, പാര്‍ട്ടികളുടെ രാഷ്ട്രീയാന്ധത കേരളത്തിലെ ഒരു തലമുറയെ വന്ധ്യംകരിച്ചുകളയരുത്, ആ പാപഭാരത്തിന് ഒരു രാഷ്ട്രീയപാര്‍ട്ടികളും കൂട്ടുനില്‍ക്കരുത്.
സമരച്ചൂട്
പിഎം ശ്രീ പദ്ധതി സമകാലിക കേരളത്തില്‍ ആവശ്യമാണെന്നുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് എബിവിപി 2025 ഏപ്രില്‍ 18 നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയത്. അന്ന് അദ്ദേഹം അനുഭാവപൂര്‍വം പദ്ധതിയില്‍ ഒപ്പിടാന്‍ ആഗ്രഹമുണ്ട് എന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ അധ്യയന വര്‍ഷം ആരംഭിച്ചിട്ടും പദ്ധതി ആരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതിരുന്ന സമയത്താണ് എബിവിപി ശക്തമായ സമരവുമായി മുന്നോട്ട് വന്നത്.
നിവേദനങ്ങള്‍ ഫലം കാണാതെ പോയപ്പോള്‍ ജൂണ്‍ പകുതിയോടെ പ്രക്ഷോഭാത്മക സമരങ്ങളിലേക്ക് എബിവിപി കടന്നു. വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് തെരുവിലിറങ്ങിയപ്പോള്‍ സര്‍ക്കാര്‍ സമരങ്ങളെ അമര്‍ച്ചചെയ്യാന്‍ ആവുന്നതെല്ലാം ചെയ്തു. തിരുവനന്തപുരത്തും കോഴിക്കോടും വിദ്യാഭ്യാസമന്ത്രി സമരത്തിന്റെ ചൂടറിഞ്ഞു. തിരുവനന്തപുരത്ത് എബിവിപി സംസ്ഥാന സെക്രട്ടറിക്ക് നേരെ എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ ഗുണ്ടകളുടെയും ആക്രമണമുണ്ടായി. പക്ഷേ എബിവിപി അണുവിട പിറകോട്ടുപോയില്ല, സമരത്തിന്റെ സമ്മര്‍ദ്ദഫലമായി മന്ത്രി ശിവന്‍കുട്ടിക്ക് വിദ്യര്‍ത്ഥിസംഘടനകളുടെ യോഗം വിളിക്കേണ്ടിവന്നു. യോഗത്തില്‍ കേരളത്തിലെ എബിവിപി ഇതര വിദ്യാര്‍ത്ഥി സംഘടനകള്‍ ഒറ്റക്കെട്ടായി പദ്ധതിയെ എതിര്‍ത്തപ്പോഴും സംസ്ഥാനത്ത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കുന്ന പദ്ധതിയില്‍ കേരളം ഭാഗമാകണം എന്ന നിലപാട് ഉയര്‍ത്തിപ്പിടിച്ചത് എബിവിപി മാത്രമാണ്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കില്ല എന്ന ഭൂരിപക്ഷ തീരുമാനവുമായി യോഗം മുന്നോട്ടു പോയപ്പോള്‍ യോഗം ബഹിഷ്‌കരിച്ച് പദ്ധതി നടപ്പിലാകുന്നതുവരെ ശക്തമായ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് എബിവിപി മുന്നോട്ടു പോയി. തുടര്‍ന്ന് പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ജൂലായ് 15 ന് കോഴിക്കോട് നടത്തിയ മാര്‍ച്ചില്‍ 50 ഓളം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. അതിനിടയിലാണ് കേരളത്തിലെ വിദ്യാലയങ്ങള്‍ ഹൈടെക് ആണെന്ന് അവകാശപ്പെടുന്നതിനിടയില്‍ ചവറയില്‍ ഫിറ്റ്‌നസ് ഇല്ലാത്ത വിദ്യാലയത്തില്‍ മിഥുന്‍ എന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരണപ്പെട്ടത്.
‘മന്ത്രി ശിവന്‍കുട്ടിക്ക് മാപ്പില്ല’ എന്ന് പ്രഖ്യാപിച്ച് പിഎം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പ് വയ്ക്കണം, കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല നവീകരിക്കണം എന്നാവശ്യപ്പെട്ട് എബിവിപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെ പോലീസ് ലാത്തി വീശി. സംസ്ഥാന സെക്രട്ടറിയടക്കം 19 പ്രവര്‍ത്തകര്‍ ജയിലിടക്കപ്പെട്ടു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മാസങ്ങളോളം എബിവിപി നടത്തിയ തുടര്‍സമരങ്ങളുടെ ഫലമാണ് കേരളവും പിഎം ശ്രീ പദ്ധതിയുടെ ഭാഗമാണെന്ന ചിന്തയിലേക്ക് സര്‍ക്കാരിനെ എത്തിച്ചത്. പിഎം ശ്രീ പദ്ധതിയില്‍ പങ്കുചേര്‍ന്നാല്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന്റെ മുഖശ്രീ മാറുമെന്നത് തീര്‍ച്ചയാണ്. പിഎം ശ്രീ രാജ്യത്തിന്റെ തിളക്കമുള്ള മുഖശ്രീയായി മാറട്ടെ.
(എബിവിപി സംസ്ഥാന സംഘടനാ സെക്രട്ടറിയാണ് ലേഖകന്‍)






















