കര്‍ണാടകയില്‍ സംഘത്തിന്റ പഥസഞ്ചലനം തടയാന്‍ സിദ്ധരാമയ്യയുടെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കൊണ്ടുവന്ന ഉത്തരവിനെ ഒരു നിയമപോരാട്ടത്തിലൂടെ സംഘം മറികടന്നു; ഒടുവില്‍ നൂറ് പഥസഞ്ചലനങ്ങള്‍ ആണ് ഒക്ടോബര്‍ 11 നു സംഘം സംസ്ഥാനത്ത് നടത്തിയത്.
ചിത്താപുര്‍ എംഎല്‍എയും മന്ത്രിയും, കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ മകനുമായ പ്രിയങ്ക് ഖാര്‍ഗെ ആര്‍എസ്എസ്സിനെ മാത്രമല്ല സംഘവുമായി ബന്ധപ്പെട്ട എല്ലാ സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുവാന്‍ രണ്ടു കത്തുകള്‍ മുഖ്യമന്ത്രിക്കെഴുതുകയും തുടരെ തുടരെ ആര്‍എസ്്എസ്സിനെതിരെ പ്രസ്താവനകള്‍ ഇറക്കുകയും ചെയ്തു. കത്തുകളില്‍ തമിഴ്‌നാട് മോഡലില്‍ പൊതുയിടങ്ങളിലെ പ്രവര്‍ത്തനം തടയണമെന്ന് ആവശ്യപ്പെട്ടിരുന്നു. തമിഴ്‌നാട്ടില്‍ അത് പരാജയപ്പെട്ടുവെന്ന കാര്യം പ്രിയങ്കിന്റെ ബുദ്ധിയില്‍ എത്തിയിരുന്നില്ല. തന്റെ നിയോജക മണ്ഡലം സ്ഥിതിചെയ്യുന്ന ഭാഗത്ത് ആര്‍എസ്സ്എസ്സിന്റെ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് ഖാര്‍ഗെയെ വിറളി പിടിപ്പിച്ചത്. റൂട്ട് മാര്‍ച്ച് നിരോധിച്ചു കൊണ്ട് ഈ സംഘടനയുടെ വളര്‍ച്ചയെ തടയാമെന്നാണ് ആ അല്‍പ്പബുദ്ധി കരുതിയത്. അതിനു മുമ്പു ഖാര്‍ഗെയുടെ നിയോജകമണ്ഡലമായ ചിത്താപൂരില്‍ നടത്താനിരുന്ന പഥ സഞ്ചലനത്തിന് ഖാര്‍ഗെയുടെ സമ്മര്‍ദ്ദത്തില്‍ അനുമതി നിഷേധിക്കുകയുണ്ടായി. അതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി സര്‍ക്കാരിനോട് സംഘവുമായി ചര്‍ച്ച ചെയ്തു തീരുമാനമെടുക്കാന്‍ ഉത്തരവിടുകയുമുണ്ടായി.
അതിനിടയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും, പഞ്ചായത്ത് വികസന ഓഫീസറുമായ പ്രവീണ്‍ കുമാര്‍ ഗണവേഷം ധരിച്ചു ആര്‍എസ്എസ്സ് പരിപാടിയില്‍ പങ്കെടുക്കുന്ന വീഡിയോ വൈറലാകുകയും അതിന്റെ പേരില്‍ അദ്ദേഹത്തെ സസ്‌പെന്റ് ചെയ്യുകയുമുണ്ടായി. പ്രിയങ്ക് ഖാര്‍ഗെ കോണ്‍ഗ്രസ്സ് പ്രസിഡന്റിന്റെ മകനായതിനാല്‍ ഉടന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കു പ്രവര്‍ത്തിക്കേണ്ടി വന്നു. അങ്ങനെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 18ന് പിറ്റേ ദിവസം സംസ്ഥാനത്തുടനീളം നടത്താനിരുന്ന ആര്‍എസ്എസ്സ് റൂട്ട് മാര്‍ച്ചുകള്‍ തടയാന്‍ ഉത്തരവിറക്കി. ഇത് കൂടാതെ, രണ്ടാഴ്ച മുമ്പു സംസ്ഥാന കാബിനറ്റ് ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനം, റൂട്ട് മാര്‍ച്ച്, പരിപാടികള്‍ തുടങ്ങിയവ നിയന്ത്രിക്കാന്‍ ചട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. പുതിയ ഉത്തരവില്‍ സ്വകാര്യ സംഘടനകള്‍ പത്തില്‍ കൂടുതല്‍ ആളുകളുടെ പരിപാടി പൊതുയിടങ്ങളില്‍ നടത്തുകയാണെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നേടണമെന്ന് പറഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍, സര്‍ക്കാര്‍ സ്‌കൂളുകള്‍, കോളേജ് ഗ്രൗണ്ടുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പരിപാടി നടത്താന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്മാരുടെ രേഖാമൂലമുള്ള സമ്മതം വാങ്ങണം എന്നിങ്ങനെ വളരെ വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ഉത്തരവില്‍ പറഞ്ഞത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചത് പൊതു നിരത്തുകള്‍, പാര്‍ക്കുകള്‍, കളിസ്ഥലങ്ങള്‍ തുടങ്ങിയവയെല്ലാമാണ്. ഫലത്തില്‍ പത്തില്‍ കൂടുതല്‍ ആളുകള്‍ ഒരുമിക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിക്കലാണ് നടന്നത്. ഭാരതീയ നാഗരിക് സുരക്ഷ സംഹിതയിലെ വകുപ്പ് 163 പ്രകാരം (പഴയ ക്രിമിനല്‍ നടപടി നിയമം വകുപ്പ് 144) ഗുരുതരമായ സ്ഥിതിവിശേഷങ്ങളില്‍ കളക്ടര്‍ എല്ലാവര്‍ക്കും ഒരുപോലെ ബാധകമാകുന്ന തരത്തില്‍ പ്രഖ്യാപിക്കേണ്ട ഒന്നാണത്. പൊതു സ്ഥലങ്ങളില്‍ നിയമവിരുദ്ധമായി എന്തെങ്കിലും നടക്കുന്നതു തടയാന്‍ ‘കര്‍ണ്ണാടക പോലീസ് നിയമം’ നിലവിലുള്ളപ്പോഴാണ് പുതിയ കര്‍ശനമായ ഉത്തരവിറക്കിയത്. ‘പുനശ്ചൈതന്യ സേവാ സംസ്ഥേ’ എന്ന സംഘടന അതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും, ജസ്റ്റിസ് നാഗപ്രസന്ന ഒരു താല്‍ക്കാലിക ഉത്തരവിലൂടെ സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യുകയും ചെയ്തു. ”പ്രഥമദൃഷ്ട്യാ തന്നെ സര്‍ക്കാര്‍ ഉത്തരവ് പൗരന്മാര്‍ക്ക് നല്‍കുന്ന അവകാശം എടുത്തുകളയുന്നു എന്നും, അത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 13 (2)ന്റെ ലംഘനമാണെ”ന്നും വിമര്‍ശിച്ചു കൊണ്ടാണ് ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവും അതിന്റെ അനന്തരഫലമായുള്ള എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്തത്. കേസ് ഈ വരുന്ന നവംബര്‍ 17ലേക്ക് വിശദമായ വാദം കേള്‍ക്കാന്‍ വച്ചിരിക്കുന്നു.
ഇതിന് മുമ്പ് 2022ല്‍ തമിഴ്‌നാട്ടിലെ സ്റ്റാലിന്റെ സര്‍ക്കാരിനാണ് ഇതുപോലുള്ള വിവര ദോഷം സംഭവിച്ചത്. 2022 ഒക്ടോബര്‍ രണ്ടിന് നടത്താന്‍ നിശ്ചയിച്ച വിജയദശമിയുടെ ഭാഗമായിട്ടുള്ള റൂട്ട് മാര്‍ച്ചുകള്‍ക്ക് പോലീസ് നിയമപ്രകാരം സംഘത്തിന്റെ ചുമതലപ്പെട്ടവര്‍ അധികാരികളോട് അനുമതി തേടി. എന്നാല്‍ അനുമതി നല്‍കിക്കൊണ്ടുള്ള യാതൊരു മറുപടിയും സര്‍ക്കാര്‍ നല്‍കിയില്ല. 2014ല്‍ ഇതേ കാര്യത്തിന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ ലംഘനമായിരുന്നു അത്. സ്റ്റാലിന്‍ സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ 49 ഹര്‍ജികളാണ് മദ്രാസ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ടത്. 2022 സപ്തംബര്‍ 22നു ഹൈക്കോടതി ചില നിബന്ധനകള്‍ക്ക് വിധേയമായി റൂട്ട് മാര്‍ച്ച് നടത്താനുള്ള അനുമതി നല്കി. 2018ലെ ‘മസ്ദൂര്‍ കിസാന്‍ ശക്തി സംഘടന്‍’ എന്ന കേസില്‍ സുപ്രീം കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാണിച്ചു കൊണ്ട് ”ഇത്തരം സര്‍ക്കാര്‍ നടപടികള്‍ ഭരണഘടനയുടെ 19(1) (എ) & (ബി) അനുച്‌ഛേദം പൗരന്മാര്‍ക്ക് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും, സമാധാനപരമായി ഒത്തുകൂടാനുള്ള വളരെ വിലപ്പെട്ട മൌലിക അവകാശത്തിനും വിരുദ്ധമാണ്” എന്ന് ഹൈക്കോടതി വ്യക്തമാക്കി. അതിനെതിരെയുള്ള സര്‍ക്കാരിന്റെ റിവ്യു അപേക്ഷകള്‍ നവംബര്‍ 2നു ഹൈക്കോടതി തള്ളിക്കളഞ്ഞു.
വീണ്ടും സര്‍ക്കാര്‍ റൂട്ട് മാര്‍ച്ച് നടത്താനുള്ള നീക്കം തടയുകയും അത് ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സംഘം കോടതിയലക്ഷ്യത്തിന് പരാതി നല്കുകയും ചെയ്തു. ആ പരാതി നിലനില്‍ക്കേ 50 സ്ഥലത്തു റൂട്ട് മര്‍ച്ചിന് അനുമതി തേടിയെങ്കിലും, വീണ്ടും കേവലം മൂന്നു സ്ഥലത്തു മാത്രമാണു സര്‍ക്കാര്‍ അനുമതി നല്കിയത്. തുടര്‍ന്ന് നവംബര്‍ 4നു ഹൈക്കോടതി ജസ്റ്റിസ് ഇള്ളന്തിരയ്യന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ നവംബര്‍ 6നു എല്ലായിടത്തും റൂട്ട് മാര്‍ച്ച് നടത്താന്‍ ചില പുതിയ കഠിനമായ നിബന്ധനകളോടെ അനുമതി നല്കി. പുതിയ നിബന്ധനകള്‍ക്കെതിരെ സംഘം രണ്ടംഗ ബെഞ്ചില്‍ അപ്പീല്‍ നല്കി. 2023 ഫെബ്രുവരി 2നു ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് സംഘത്തിന്റെ അപ്പീല്‍ അനുവദിച്ചു കൊണ്ട് ജസ്റ്റിസ് ഇള്ളന്തിരയ്യന്റെ ഉത്തരവ് റദ്ദാക്കുകയും, പഴയ ഉത്തരവ് പ്രകാരം റൂട്ട് മാര്‍ച്ച് നടത്തുവാന്‍ ഉത്തരവിടുകയും ചെയ്തു. ജസ്റ്റിസ് കെ. മഹാദേവനും, ജസ്റ്റിസ് മുഹമ്മദ് ഷാഫിക്കും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ ഇതു സംബന്ധിച്ചുള്ള ഭരണഘടനാ തത്വം അടിവരയിട്ടു പറഞ്ഞു: ”നമ്മുടെ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള ഏറ്റവും പവിത്രവും ലംഘിക്കാനാവാത്തതുമായ അവകാശങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന സംസാര സ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, സംഘം ചേരല്‍ എന്നിവയ്ക്കുള്ള മൗലികാവകാശം ഉയര്‍ത്തിപ്പിടിക്കുന്ന രീതിയില്‍ സംസ്ഥാന അധികാരികള്‍ പ്രവര്‍ത്തിക്കണമെന്ന് ഞങ്ങള്‍ കരുതുന്നു. ഒരു ക്ഷേമരാഷ്ട്രത്തില്‍ പൗരന്മാരുടെ അവകാശങ്ങളോടുള്ള സംസ്ഥാനത്തിന്റെ സമീപനം ഒരിക്കലും പ്രതികൂലമാകരുത്. കൂടാതെ ഭരണഘടന പരമോന്നതമായി നിലനില്‍ക്കുകയും, പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ഉന്നതമായ ഒരു തലത്തില്‍ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തിരിക്കുമ്പോള്‍, ആരോഗ്യകരമായ ജനാധിപത്യം നിലനിര്‍ത്തുന്നതിന് സമാധാനപരമായ റാലികള്‍, പ്രതിഷേധങ്ങള്‍, ഘോഷയാത്രകള്‍ അല്ലെങ്കില്‍ മീറ്റിംഗുകള്‍ എന്നിവ ആവശ്യമാണെന്ന വസ്തുത അനുമതി നല്‍കുമ്പോള്‍ പരിഗണിക്കേണ്ടതുണ്ട്.” സമാധാനത്തോടെയും, അച്ചടക്കത്തോടെയുമുള്ള ആര്‍എസ്എസ്സിന്റെ റൂട്ട് മാര്‍ച്ച് നടത്താന്‍ എല്ലാ ഒത്താശകളും സംരക്ഷണവും നല്കാന്‍ പോലീസിനോടും സര്‍ക്കാരിനോടും ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.
ആര്‍എസ്സ്എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പുറപ്പെട്ട സ്റ്റാലിന്‍ സര്‍ക്കാരിനു സംഭവിച്ച നാണക്കേട് മാറ്റാന്‍ അവര്‍ സുപ്രീം കോടതിയില്‍ പ്രത്യേക ഹര്‍ജി നല്കി. എന്നാല്‍ ജസ്റ്റിസ് വി. രാമസുബ്രമണ്യനും, ജസ്റ്റിസ് പങ്കജ് മിത്തലും അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ഇരുകൂട്ടരുടെയും വാദം കേട്ടശേഷം 2023 ഏപ്രില്‍ 11നു സ്റ്റാലിന്‍ സര്‍ക്കാരിന്റെ ഹര്‍ജി തള്ളി.
വീണ്ടും 2024ല്‍ മദ്രാസ് ഹൈക്കോടതി മുമ്പാകെ റൂട്ട്മാര്‍ച്ച് തടയല്‍ പ്രശ്‌നം ഉയര്‍ന്നു വന്നു. ഒക്ടോബര്‍ 1നു ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ ഒക്ടോബര്‍ 6നു നടത്താന്‍ പോകുന്ന റൂട്ട് മാര്‍ച്ച് തടയരുതെന്ന് വീണ്ടും സ്റ്റാലിന്‍ സര്‍ക്കാരിനോട് ഉത്തരവിട്ടു. 58 സ്ഥലങ്ങളില്‍ വിജയദശമിയോടനുബന്ധിച്ച് പഥസഞ്ചലനം നടത്താന്‍ ആര്‍എസ്്എസ്സ് അനുമതി തേടിയിരുന്നു. ”ഇതേ കോടതിയും, എന്തിന് സുപ്രീം കോടതി പോലും റൂട്ട് മാര്‍ച്ച് നടത്താന്‍ അനുവദിച്ചിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്’ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് ജസ്റ്റിസ് ജി. ജയചന്ദ്രന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ”ഡിഎംകെയുടെ എഴുപത്തി അഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള മാര്‍ച്ചിന് അടുത്തിടെ അനുമതി നല്‍കിയപ്പോള്‍, ആര്‍എസ്എസ്സിന്റെ മാര്‍ച്ചുകള്‍ നിരസിച്ചത് എന്തുകൊണ്ടാണെ”ന്നും കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു. തുടര്‍ന്ന് ഹൈക്കോടതി സ്റ്റാലിന്‍ സര്‍ക്കാരിന് കര്‍ശനമായ താക്കീതു നല്കി: ”കോടതികള്‍ മുമ്പു നല്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പോലീസും സംഘാടകരും പാലിക്കണം, ഭാവിയില്‍ ഈ കോടതിയെ സമീപിക്കേണ്ട ആവശ്യം ഉണ്ടാകരുത്. സര്‍ക്കാരിന്റെയും പോലീസിന്റെയും കര്‍ത്തവ്യം പൊതുജനങ്ങളെയും സംഘാടകരെയും സംരക്ഷിക്കുകയാണ്, അതിനാല്‍ അനുമതി നല്‍കുന്നത് ഒഴിവാക്കാന്‍ കഴിയില്ല.” അനുമതി നിഷേധിക്കാന്‍ ”പുതിയതും സാങ്കല്‍പ്പികവുമായ കാരണങ്ങള്‍ കണ്ടുപിടിക്കരുത്”, കോടതി ഓര്‍മ്മിപ്പിച്ചു.
ഇത്തരം നിരോധനങ്ങള്‍ ആര്‍എസ്എസ്സ് എന്ന മഹത്തായ പ്രസ്ഥാനത്തിനു പുത്തരിയല്ല. സംഘത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍, നെഹ്രു, ഇന്ദിരാ ഗാന്ധി, നരസിംഹ റാവു തുടങ്ങിയവരൊക്കെ നിരോധിക്കാന്‍ ശ്രമിച്ചു. സ്റ്റാലിനും സിദ്ധാരാമയ്യയുമൊക്കെ ആ പാതയാണ് പരീക്ഷിച്ചു നോക്കുന്നത്. ഓരോ തവണയും കൂടുതല്‍ വളര്‍ച്ചയോടെ സംഘം ആധുനിക ഹിരണ്യകശിപുമാരുടെ നിരോധനശ്രമങ്ങളെ മറികടന്ന ചരിത്രമാണ് നമ്മുടെ മുമ്പിലുള്ളത്. ഇനിയും ഒരുപക്ഷേ സ്റ്റാലിന്‍, സിദ്ധരാമയ്യ സര്‍ക്കാരുകള്‍ കാണിച്ച വഴിവിട്ട രീതികള്‍ ബിജെപി-ഇതര സംസ്ഥാനസര്‍ക്കാരുകള്‍ ആര്‍എസ്എസ്സിന്റെ വളര്‍ച്ച തടയാമെന്ന വ്യാമോഹത്തോടെ സ്വീകരിച്ചേക്കാം. അതിനെല്ലാം കാലം കണക്കു പറയുകയും ചെയ്യും.





















