ഭാര്യ, ഭര്‍ത്താവില്‍ നിന്ന് സ്വയം മോചിതയാകുവാന്‍ വേണ്ടി ധനം കൊടുത്തു നടത്തുന്ന ത്വലാഖാണ് ബാഇനായ (സ്ഥിരമായ വേര്‍പാട്) ത്വലാഖ്. തന്നോട് ഭര്‍ത്താവിനുള്ള ബന്ധം ഒഴിവാക്കുന്നതിന് പകരമായിട്ടാണ് അവള്‍ ധനം നല്‍കുന്നത്. അല്ലാഹുവിന്റെ വചനം ‘ദമ്പതികളിരുവരും അല്ലാഹുവിന്റെ നിയമങ്ങള്‍ പാലിക്കുകയില്ലെന്ന് നിങ്ങള്‍ ആശങ്കിക്കുന്നുവെങ്കില്‍ അപ്പോള്‍ സ്ത്രീ തന്റെ ഭര്‍ത്താവിന് വല്ലതും പ്രതിഫലം നല്‍കി മോചനം നേടുന്നതില്‍ ഇരുവര്‍ക്കും കുറ്റമില്ലാത്തതാകുന്നു’
ബാഇനായ ത്വലാഖ് രണ്ടുതരമുണ്ട്. ചെറുതും വലുതും. ചെറിയ ബാഇനി പ്രകാരം ഇത് ദാമ്പത്യ ബന്ധത്തെ ഇല്ലാതാക്കുന്നു. അതിനാല്‍ ഭര്‍ത്താവിന് മോചിതയെ അനുഭവിക്കാവുന്നതല്ല. എന്നാല്‍ പഴയ ഭര്‍ത്താവിന് അവളുമായി പുതിയ ഉടമ്പടി ഉണ്ടാക്കി വിവാഹമൂല്യം നല്‍കി പുതിയ കല്യാണം കഴിക്കാം. ഇതിന് ത്രിബിള്‍ ത്വലാഖിലെപ്പോലെ ഭാര്യ മറ്റൊരാളെ വിവാഹം ചെയ്യേണ്ടതില്ല. പുനര്‍വിവാഹത്തിലൂടെ പുതിയ ഭര്‍ത്താവായ പഴയ ഭര്‍ത്താവിന് നേരത്തെ അവള്‍ക്ക് നേരെ ഉപയോഗപ്പെടുത്തിയിട്ടുള്ള ത്വലാഖുകള്‍ കഴിച്ചുള്ള ബാക്കി ത്വലാഖുകള്‍ക്ക് അവകാശമുണ്ടായിരിക്കും. മൂന്ന് ത്വലാഖാണ് ഒരാള്‍ക്ക് അവകാശപ്പെട്ടത്. നേരത്തെ അയാള്‍ ഒരു പ്രാവശ്യമാണ് ത്വലാഖ് ചൊല്ലിയിരുന്നതെങ്കില്‍ അവളെ പുനര്‍വിവാഹം ചെയ്ത ശേഷം രണ്ടവസരങ്ങള്‍ കൂടി അവശേഷിക്കുന്നുണ്ട്. നേരത്തെ രണ്ടവസരം ഉപയോഗിച്ചെങ്കില്‍ ഇപ്പോള്‍ ഒരവസരം മാത്രമേയുള്ളു.
വലിയ ബാഇനായയിലും വിവാഹ ബന്ധം ഇല്ലാതാകുന്നു. ഇതില്‍ പുനര്‍വിവാഹം വേണമെങ്കില്‍ സ്ത്രീമറ്റൊരാളെ വിവാഹം കഴിച്ച് സഹശയനം നടത്തിയ ശേഷം അവളെ വിവാഹമോചനം ചെയ്യണം. ആദ്യ ഭര്‍ത്താവ് തന്നെ പുനര്‍വിവാഹം ചെയ്താലും ഇതൊരു പുതിയ വിവാഹമായിട്ടാണ് കണക്കാക്കുക. അവളെ ഇനിയും മൂന്ന് പ്രാവശ്യം ത്വലാഖ് ചൊല്ലാന്‍ അയാള്‍ക്ക് അവകാശമുണ്ട്.
സ്ത്രീയില്‍ നിന്ന് പുരുഷന്‍ വിവാഹമോചനം നേടുന്ന പോലെ സ്ത്രീക്ക് പുരുഷനില്‍നിന്ന് വിവാഹമോചനം സാധ്യമല്ല. നബി പ്രസ്താവിച്ചതായി സൗബാന്‍ നിവേദനം ചെയ്യുന്നു. ഏതെങ്കിലും സ്ത്രീ കാര്യം കൂടാതെ തന്റെ ഭര്‍ത്താവിനോട് വിവാഹമോചനമാവശ്യപ്പെട്ടാല്‍ സ്വര്‍ഗത്തിന്റെ ഗന്ധം പോലും അവള്‍ക്ക് നിഷിദ്ധമാകുന്നു. കര്‍മ ശാസ്ത്രം അതിനെ വിശദീകരിക്കുന്നു. അര്‍ഹത പുരുഷന് മാത്രം. വിവാഹബന്ധം വിച്‌ഛേദിക്കാനുള്ള അര്‍ഹത ഇസ്ലാം പുരുഷനില്‍ മാത്രം നിക്ഷേപിച്ചിരിക്കുന്നു. കാരണം താന്‍ ധനം ചെലവഴിച്ച് കെട്ടിപ്പടുത്ത ദാമ്പത്യബന്ധം നിലനിര്‍ത്താനും മറ്റൊരു വിവാഹം ഉദ്ദേശിച്ചാല്‍ ഉണ്ടാകാവുന്ന തത്തുല്യമോ അതില്‍ കൂടുതലോ ആയ ചിലവുകള്‍ ഒഴിവാക്കാനും കൂടുതല്‍ ജാഗ്രതയുണ്ടായിരിക്കുക പുരുഷനാകുന്നു. വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീക്ക് വിവാഹമൂല്യം കൊടുത്ത് വിടേണ്ടതും മോചന വിഭവവും ഇദ്ദാവേളയില്‍ ജീവനാംശം നല്‍കേണ്ടതും അവന്റെ ബാദ്ധ്യതയാണല്ലോ. ഇക്കാരണങ്ങള്‍ കൊണ്ട് സ്ത്രീയില്‍ നിന്നുണ്ടാകുന്ന ഇഷ്ടക്കേടുകളുടെ നേരെ കൂടുതല്‍ ക്ഷമ കാണിക്കുക അവനായിരിക്കും. അതിനാല്‍ ദേഷ്യം വരുമ്പോഴേക്കും അല്ലെങ്കില്‍ ഭാര്യയില്‍ നിന്ന് എന്തെങ്കിലും അസഹ്യമായ അനിഷ്ടം ഉണ്ടാകുമ്പോഴേക്കും അവളെ വിവാഹമോചനം ചെയ്യാന്‍ അവന്‍ ധൃതിപ്പെടുകയില്ല. സ്ത്രീയാകട്ടെ പെട്ടെന്ന് കോപിക്കുന്നവളും അക്ഷമയുള്ളവളുമാണല്ലോ. പുരുഷനുള്ളതുപോലെ വിവാഹമോചനത്തെ തുടര്‍ന്ന് അവള്‍ക്ക് ചെലവുകളോ ബാധ്യതകളോ ഏല്‍ക്കേണ്ടതില്ല താനും. അതിനാല്‍ അവള്‍ വീണ്ടുവിചാരമില്ലാതെ നിസ്സാര കാരണങ്ങളുടെ പേരില്‍ വിവാഹമോചനത്തിലേക്ക് എടുത്ത് ചാടാന്‍ ഇടയുണ്ട്. എന്നല്ല അവള്‍ക്ക് അതിനര്‍ഹത നല്‍കപ്പെട്ടിരുന്നെങ്കില്‍ സാധുവായ ഒരു കാരണമായി പരിഗണിക്കാന്‍ പറ്റാത്ത സംഗതികളെ ചൊല്ലി പോലും വിവാഹമോചനങ്ങള്‍ നടക്കും.
ഭര്‍ത്താവിന്റെ മരണശേഷമോ വിവാഹമോചനത്തിന് ശേഷമോ സ്ത്രീ പുനര്‍വിവാഹം വിലങ്ങി കാത്തിരിക്കേണ്ട കാലത്തിനാണ് ഇദ്ദ എന്ന് പറയുന്നത്. അതായത് ഭര്‍ത്താവില്ലാത്ത കാലഘട്ടം. നാല് തരം ഇദ്ദയാണ് ഉള്ളത്. ഋതുമതിയായ സ്ത്രീയുടെ ഇദ്ദ മൂന്ന് ആര്‍ത്തവകാലമാണ്. ആര്‍ത്തവം നിലച്ച സ്ത്രീയുടെ ഇദ്ദ മൂന്ന് മാസക്കാലമാണ്. ഭര്‍ത്താവ് മരിച്ച സ്ത്രീയുടെ ഇദ്ദ നാലു മാസവും പത്ത് ദിവസവുമാണ്. ഗര്‍ഭിണിയുടെ ഇദ്ദ പ്രസവിക്കുന്നത് വരെ. ഭാര്യ ഒന്നുകില്‍ ഭര്‍ത്താവുമായി സഹശയനം നടന്നവളായിരിക്കാം. അല്ലെങ്കില്‍ നടന്നിട്ടില്ലാത്തവളായിരിക്കാം. സഹശയനം നടക്കുന്നതിന് മുമ്പ് വിവാഹമോചിതയായവള്‍ ഇദ്ദ ആചരിക്കേണ്ടതില്ല. എന്നാല്‍ സഹശയനത്തിന് മുമ്പ് ഭര്‍ത്താവ് മരിച്ചവള്‍ ഇദ്ദ ആചരിക്കണം. ഇദ്ദയുമായി ബന്ധപ്പെടുത്തിയിട്ടുള്ള അള്ളാഹുവിന്റെ ആയത്തുകള്‍ ‘സത്യവിശ്വാസികളെ നിങ്ങള്‍ സത്യവിശ്വാസിനികളെ വിവാഹം ചെയ്യുകയും പിന്നീടവരെ സ്പര്‍ശിക്കും മുമ്പായി മോചിപ്പിക്കുകയും ചെയ്താല്‍ നിങ്ങള്‍ എണ്ണിക്കണക്കാക്കാറുള്ള ഇദ്ദ നിങ്ങള്‍ക്ക് വേണ്ടി ആചരിക്കാന്‍ അവര്‍ക്ക് ബാധ്യതയില്ല. ”നിങ്ങളില്‍ ആരെങ്കിലും ഭാര്യമാരെ വിട്ടു മരണമടഞ്ഞാല്‍ ഭാര്യമാര്‍ നാലു മാസവും പത്ത് ദിവസവും സ്വദേഹങ്ങളെ തടഞ്ഞ് വെക്കേണ്ടതാകുന്നു.”
ഒരു സ്ത്രീയെ, ഭാര്യ, അമ്മ, അമ്മൂമ്മ എന്നീ വ്യത്യസ്ത നിലകളിലുള്ള അവരുടെ മാനസികാവസ്ഥയെ, അവരുടെ വ്യക്തി കുടുംബ ബന്ധങ്ങളെ എത്ര വൈരുദ്ധ്യമായിട്ടാണ് ഈ മതം കൈകാര്യം ചെയ്തിരിക്കുന്നത്. സ്ത്രീ പെട്ടെന്ന് ദ്വേഷ്യം വരുന്നവളായതുകൊണ്ടും ചിലവില്ലാത്തതുകൊണ്ടും വീണ്ടുവിചാരമില്ലാതെ നിസ്സാര കാര്യങ്ങളുടെ പേരില്‍ വിവാഹബന്ധം വേര്‍പ്പെടുത്തുമെന്നതിനാല്‍ വിവാഹബന്ധം വേര്‍പെടുത്താനുള്ള അര്‍ഹത ഇസ്ലാം സ്ത്രീക്ക് നിഷേധിച്ചിരിക്കുന്നുവെന്നത് അള്ളായുടെ വിചിത്രവാദമായിട്ട് തന്നെ കാണണം.
സ്ത്രീയെ പുരുഷന് മതിവരുവോളം ലൈംഗികമായി അനുഭവിക്കാനും ആസ്വദിക്കാനും അവളെ നിരന്തര വിലക്കുകളിലൂടെ പുരുഷന്റെ വരുതിയില്‍ നിര്‍ത്താനുമുള്ള ഏകപക്ഷീയമായ മതനിയമങ്ങളുടെ പരമ്പരയാണ് ഖുര്‍ആന്‍.. പെണ്ണ് കിട്ടാത്തതിന്റെ പേരില്‍ തന്റെ കൂടെയുള്ള ഒരാളും ഒരിക്കലും വിഷമിക്കരുതെന്ന് അല്ലാഹുവിന് നിര്‍ബന്ധമുണ്ടായിരുന്നു. സ്വഹീഹു മുസ്ലിമിലെ ഹദീസ് 809 നല്ലൊരു ഉദാഹരണം. തന്റെ ഇസ്ലാം മതം വളര്‍ത്താനുള്ള യുദ്ധം മുഹമ്മദ് നടത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭം. പട്ടാളക്കാരുടെ ഭാര്യമാര്‍ കൂടെയില്ല. പെണ്ണില്ലാത്തതുമൂലം പട്ടാളക്കാര്‍ വിഷമിച്ചു, ഹദീസ് ഇങ്ങനെ: ‘ഞങ്ങള്‍ നബിയുടെ കൂടെ യുദ്ധം ചെയ്യാറുണ്ടായിരുന്നു. അപ്പോള്‍ ഞങ്ങളുടെ കൂടെ ഭാര്യമാരുണ്ടായിരുന്നില്ല. ഞങ്ങള്‍ ഷണ്ഡീകരണം നടത്തട്ടെയെന്ന് നബിയോട് ചോദിച്ചു. അങ്ങിനെ ചെയ്യുന്നത് അവിടന്ന് നിരോധിച്ചു. തുടര്‍ന്ന് സ്ത്രീകള്‍ക്ക് വസ്ത്രം നല്‍കി നിശ്ചിത കാലാവധി വരെ താല്‍ക്കാലിക വിവാഹം (മുത് അതുന്നികാഫ്) കഴിക്കാന്‍ അവിടന്ന് അനുവാദം നല്‍കി. അടുത്ത ഹദീസ് – ജാബിറുബ്‌നു അബ്ദുള്ളയില്‍ നിന്ന് ‘നബിയുടെ കാലത്തും അബുബക്കറിന്റെ കാലത്തും ഒരു പിടി കാരക്കയോ ഗോതമ്പ് മാവോ നല്‍കിക്കൊണ്ട് ഞങ്ങള്‍ ഏതാനും നാളത്തേക്ക് തല്‍ക്കാലിക വിവാഹം നടത്തിയിരുന്നു. അംറുബ്‌നു കേസില്‍ ഉമര്‍ നിരോധിക്കും വരെ അത് തുടര്‍ന്ന് പോന്നു (ഹദീസ് 810).
സ്വഹിഹുമുസ്ലിം റബീഉബ്‌നു സബ്‌റയില്‍ നിന്ന് നിവേദനം. അദ്ദേഹത്തിന്റെ പിതാവ് മക്കാവിജയത്തില്‍ നബിയുടെ കൂടെ യുദ്ധത്തില്‍ പങ്കെടുത്തു. അദ്ദേഹം പറയുന്നു. ഞങ്ങള്‍ മക്കയില്‍ 15 ദിവസം രാവും പകലും കൂടി 30 ദിവസം താമസിച്ചു. സ്ത്രീകളെ താല്‍ക്കാലിക വിവാഹം കഴിക്കാന്‍ പ്രവാചകന്‍ ഞങ്ങള്‍ക്ക് അനുവാദം നല്‍കി. ഞാനും എന്റെ ഗോത്രത്തിലെ ഒരാളും കൂടി പുറത്തിറങ്ങി. സൗന്ദര്യത്തില്‍ അയാളെക്കാള്‍ മെച്ചമായിരുന്നു ഞാന്‍. അയാള്‍ ഏതാണ്ട് വിരൂപനായിരുന്നു. ഞങ്ങളുടെ കൈവശം ഓരോ പുതപ്പുണ്ടായിരുന്നു. എന്റെ പുതപ്പ് പഴകിയതായിരുന്നു. എന്റെ പിതൃവ്യപുത്രന്റെ പുതപ്പ് പുതിയതും മാര്‍ദ്ദവമുള്ളതുമായിരുന്നു. അങ്ങിനെ ഞങ്ങള്‍ മക്കയുടെ മേല്‍ഭാഗത്ത് എത്തിയപ്പോള്‍ നീണ്ട കഴുത്തുള്ള പെണ്ണൊട്ടകത്തെപ്പോലൊരു യുവസുന്ദരിയെ കണ്ടുമുട്ടി. ഞങ്ങളവളോട് ചോദിച്ചു. ഞങ്ങളില്‍ ഒരാള്‍ നിന്നെ താല്‍ക്കാലിക വിവാഹം കഴിക്കട്ടെ. അവള്‍ ചോദിച്ചു ‘നിങ്ങള്‍ എന്താണ് മഹ്‌റായി ചിലവഴിക്കുക. അപ്പോള്‍ ഞങ്ങളുടെ പുതപ്പ് നിവര്‍ത്തി കാണിച്ചു കൊടുത്തു. അവള്‍ രണ്ടുപേരെയും നോക്കാന്‍ തുടങ്ങി. തന്നെക്കാള്‍ യോഗ്യന്‍ ഞാനാണെന്ന് അവള്‍ കരുതുന്നുവെന്ന് മനസ്സിലാക്കിയ എന്റെ സുഹൃത്ത് പറഞ്ഞു: ”ഇവന്റെ പുതപ്പ് പഴകിയതാണ്. എന്റെ പുതപ്പ് പുതിയതും മാര്‍ദ്ദവമുള്ളതുമാണ്. അവള്‍ പറഞ്ഞു. ഇവന്റെ പുതപ്പും തരക്കേടില്ല. രണ്ടോ മൂന്നോ പ്രാവശ്യം അവളിത് പറഞ്ഞു. തുടര്‍ന്ന് ഞാനവളെ താല്‍ക്കാലിക വിവാഹം കഴിച്ചു. ഞാനവിടന്ന് പുറപ്പെട്ടപ്പോഴെക്കും അല്ലാഹുവിന്റെ റസൂല്‍ അത് (മുത് അ വിവാഹം) നിരോധിച്ചു” (ഹദീസ് 812).
ഈന്തപ്പഴവും ഗോതമ്പ് പൊടിയും പുതപ്പുമൊക്കെ നല്‍കി രണ്ടും മൂന്നും ദിവസത്തേക്കൊക്കെ സ്ത്രീകളെ ലൈംഗിക ചൂഷണം ചെയ്തിരുന്നവരാണ് വ്യഭിചരിക്കുന്നവരെ കല്ലെറിഞ്ഞ് കൊല്ലണമെന്ന നിയമമുണ്ടാക്കിയത് എന്നത് മറ്റൊരു തമാശ. ഹദീസ് 810 ല്‍ ഉമ്മറും 811 ല്‍ മുഹമ്മദ്‌നബിയും ഈ താല്‍ക്കാലിക വിവാഹം പിന്നീട് നിരോധിച്ചുവെന്ന് ഹദിസ് സ്വഹീഹു മുസ്ലിം പറയുന്നു.
ഈ മുത് അവിവാഹത്തിന്റെ മറ്റൊരു പതിപ്പാണ് ഇന്ത്യയില്‍ നിലവിലുള്ള, അറബി കല്യാണമെന്ന പേരിലും മൈസൂര്‍ കല്യാണമെന്ന പേരിലും വിദേശികള്‍ക്ക് വിരലിലെണ്ണാവുന്ന ദിവസത്തേക്ക് കൊച്ചുകുട്ടികളെ വരെ കല്യാണം കഴിച്ച് കൊടുത്ത് പണം വാങ്ങിയിരുന്ന സംവിധാനം. അറബികളാണ് ഇതിന്റെ ഗുണഭോക്താക്കള്‍. ഈ വിവാഹം ഇന്നും മുസ്ലിം സമൂഹത്തിലുണ്ട്.
ബഹുഭാര്യത്വം ഇസ്ലാമിലെ മതവിധിയുള്ളതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതുമായ ഒരു സംഗതിയാണ്. ഒരു പുരുഷന് നാല് ഭാര്യമാര്‍ വരെയാകാമെന്ന് കല്‍പ്പിച്ച ദൈവം ഒരു സ്ത്രീക്ക് നാല് ഭര്‍ത്താക്കന്മാരെ അനുവദിച്ചില്ല. കാരണം ഇസ്ലാമില്‍ സ്ത്രീയും പുരുഷനും തുല്യരല്ല. ഇസ്ലാം മതവിശ്വാസികള്‍ക്ക് ഇതൊക്കെ പൊരുത്തപ്പെട്ടു പോകാവുന്ന കാര്യങ്ങളാണെങ്കിലും ഇന്ത്യന്‍ ഭരണഘടന പ്രകാരം ഇതൊക്കെ വലിയ അനീതിയും കുറ്റകൃത്യവുമാണ്. സ്വഹീഹു മുസ്ലിം ഒരു ഹദീസ് ഇങ്ങനെയാണ്. അബു ഹുറയ്‌റയില്‍ നിന്ന്: നാല് സ്ത്രീകളെ ഒരുമിച്ച് (ഒരേ സമയം) വിവാഹം കഴിക്കുന്നത് നബി നിരോധിച്ചു. അതായത് ഒരു സ്ത്രീയേയും അവളുടെ പിതൃ സഹോദരിയേയും അതുപോലെ ഒരു സ്ത്രീയേയും അവളുടെ മാതൃസഹോദരിയേയും (ഹദീസ്817). (ഈ വിവാഹം ഒരുമിച്ചല്ലാതെ കഴിക്കുന്നത് നിയമപരമാണെന്ന് ചുരുക്കം).
യുദ്ധത്തടവുകാരായി പിടിക്കപ്പെടുന്ന സ്ത്രീകള്‍ മുഹമ്മദിന്റെയും അനുചരന്മാരുടെയും നിര്‍ബന്ധിത ലൈംഗിക വൃത്തിക്ക് ഇരയാക്കപ്പെട്ടിരുന്നു. ഹുനൈന്‍ യുദ്ധത്തില്‍ നബിയുടെ സൈന്യം വിജയിച്ചു. യുദ്ധത്തടവുകാരായി സ്ത്രീകളെയും ലഭിച്ചു. സ്വഹാബികളില്‍ (നബിയോടൊപ്പം ഒരു യുദ്ധമെങ്കിലും ചെയ്തിട്ടുള്ള പടയാളികളാണ് സ്വഹാബികള്‍) ഒരു കൂട്ടര്‍ ആ സ്ത്രീകളുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നതില്‍ വിമുഖത പ്രകടിപ്പിച്ചു. ഇതിന് കാരണം അവരുടെ ഭര്‍ത്താക്കന്മാര്‍ മുശ്‌രിക്കുകളായിരുന്നു (ഇസ്ലാമിന് നിഷിദ്ധമായ വിഭാഗം) എന്നതായിരുന്നു (സ്വഹീഹു മുസ്‌ലിം 837). ഉടനെ അള്ളാഹുവിന്റെ ആയത്ത് ഇറങ്ങുകയും ഈ സ്ത്രീകളെ അനുചരന്മാര്‍ക്ക് അനുവദിച്ച് കൊടുക്കുകയും ചെയ്തു(ഖുറാന്‍ 4:24).
മനുഷ്യന്റെ സ്വാഭാവിക ലൈംഗികതയെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ ലൈംഗിക വൈകൃതങ്ങളെ പറ്റിയാണ് ഇസ്ലാം മതപ്രമാണങ്ങള്‍ ചര്‍ച്ച ചെയ്തത്. ആ കാലഘട്ടത്തില്‍ മക്ക-മദീന സമൂഹത്തില്‍ നിലനിന്നിരുന്ന ലൈംഗിക അരാജകത്വവും ലൈംഗിക ആക്രമണവുമെല്ലാം ഹദിസുകളില്‍ നിന്ന് വായിച്ചെടുക്കാം. വികലമായ പുരുഷമനസ്സുകളുടെ വികലമായ ചോദ്യങ്ങളും വികലമായ ഉത്തരങ്ങളുമെല്ലാം ചേര്‍ന്ന് സ്ത്രീയുടെ ഒരു നരകം അവിടെ കാണുവാന്‍ കഴിയും. ‘ഒരു കൂടാരത്തിന്റെ വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്ന പ്രസവം അടുത്ത ഒരു യുദ്ധത്തടവുകാരിയുടെ അടുത്തുകൂടി നബി കടന്നു പോകുകയായിരുന്നു. അപ്പോള്‍ അവിടെ നില്‍ക്കുകയായിരുന്ന ഒരാളെ സൂക്ഷിച്ച് നോക്കിയിട്ട് അവിടന്ന് ചോദിച്ചു. അവളെ പ്രാപിക്കുവാന്‍ അയാള്‍ ഉദ്ദേശിക്കുന്നുണ്ടാകും. ജനങ്ങള്‍ പറഞ്ഞു അതെ. നബി പ്രതിവചിച്ചു. ഞാന്‍ അയാളെ ശപിക്കാന്‍ കരുതിയതാണ്. ആ ശാപം അയാളോടൊപ്പം ഖബറില്‍ പ്രവേശിക്കും. എങ്ങനെ അയാള്‍ അവള്‍ പ്രസവിക്കുന്ന കുട്ടിക്ക് അനന്തരവകാശം നല്‍കുന്നവനാകും. അതവന് അനുവദനീയമല്ലെന്നിരിക്കേ? എങ്ങിനെ അയാള്‍ ആ കുട്ടിയെക്കൊണ്ട് സേവനം ചെയ്യിക്കും. അതവന് അനുവദനീയമല്ലെന്നിരിക്കേ (മുസ്‌ലിം 836).
ഒരു പെണ്‍കുട്ടി ജനിക്കുന്നത് തന്നെ വിവാഹം കഴിക്കാനും മുഹമ്മദിലും അള്ളാഹുവിലും വിശ്വസിക്കുന്ന ആളുകളെ പ്രസവിക്കാനുമാണെന്നാണ് മതഗ്രന്ഥത്തില്‍ നിന്ന് മനസ്സിലാകുന്നത്. ആര്‍ത്തവം തുടങ്ങുന്നതോടെ മുസ്ലിം പെണ്ണിന്റെ ദുരിതവും തുടങ്ങുന്നു. ബാല്യവിവാഹം, ശൈശവ വിവാഹം എന്നീ കാര്യങ്ങള്‍ പോലും ഇന്നും ഇസ്ലാമില്‍ സാധുവായ മതശാസനകളാണ്. ശരിയത്ത് നിയമമായ ഇസ്ലാമിക രാജ്യങ്ങളില്‍ ശൈശവ വിവാഹം നിയമവിധേയവും ഇന്നും നിര്‍ബാധം നടക്കുന്നതുമാണ്.
ഖുല്‍അ് എന്നൊരു സമ്പ്രദായം ഇസ്ലാമില്‍ ഉണ്ട്. ഇത് ബാലവിവാഹത്തില്‍ പ്രയോഗിക്കുന്ന ഒരു സമ്പ്രദായമാണ്. ഇന്ത്യയില്‍ ബാലവിവാഹമെന്നത് ഒരു ക്രിമിനല്‍ കുറ്റമായതുകൊണ്ട് ഇവിടെ പ്രചാരത്തില്‍ ഇല്ല. എന്നാല്‍ ഇസ്ലാമിക നിയമമായ ശരിയത്ത് നിയമം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഇതിന് വലിയ പ്രചാരവും വലിയ ആവശ്യക്കാരുമാണ്. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഇറാന്‍, ഇറാക്ക് തുടങ്ങിയ മതഭരണം നിയന്ത്രിക്കുന്ന നാല്പതോളം മുസ്ലിം രാജ്യങ്ങളില്‍ ഈ സമ്പ്രദായം നിലവില്‍ ഉണ്ട്.
സ്ത്രീയോട് വെറുപ്പ് ഉണ്ടാകുന്നത് പുരുഷനില്‍ നിന്നാണെങ്കില്‍ പുരുഷന്‍ അവളെ ഒഴിവാക്കുന്നതാണ് ത്വലാഖ്. എന്നാല്‍ പുരുഷനോട് വെറുപ്പ് ഉണ്ടാകുന്നത് പെണ്‍ഭാഗത്ത് നിന്നാണെങ്കില്‍ അവള്‍ അയാളെ ഒഴിവാക്കുന്നതിന് വിളിക്കുന്ന പേരാണ് ഖുല്‍അ്.” ദാമ്പത്യത്തിന്റെ പേരില്‍ അവള്‍ ഭര്‍ത്താവില്‍ നിന്ന് കൈപ്പറ്റിയിട്ടുള്ളത് എന്താണോ അത് ബന്ധം അവസാനിപ്പിക്കുന്നതിനായി അവള്‍ അയാള്‍ക്ക് തിരിച്ചു കൊടുക്കണം. തനിക്ക് ലഭിക്കുന്ന പ്രതിഫലം സ്വീകരിച്ചുകൊണ്ട് പുരുഷന്‍ തന്റെ ഭാര്യയില്‍ നിന്ന് പിരിയുക അതാണ് ഖുല്‍അ്.. ഇതിനെക്കുറിച്ച് അല്ലാഹു പറയുന്നു. ‘നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന് യാതൊന്നും തിരിച്ചെടുക്കല്‍ അനുവദനീയമല്ലാത്തതാകുന്നു. ഇനി ദമ്പതികളിരുവരും ദൈവിക നിയമങ്ങള്‍ പാലിക്കുകയില്ലെന്ന് നിങ്ങള്‍ ആശങ്കിക്കുന്നുവെങ്കില്‍ അപ്പോള്‍ സ്ത്രീ തന്റെ ഭര്‍ത്താവിന് വല്ല പ്രതിഫലവും നല്‍കി മോചനം നേടുന്നതില്‍ ഇരുവര്‍ക്കും കുറ്റമില്ലാത്തതാകുന്നു.
ബാലികയുടെ രക്ഷിതാവും ഭര്‍ത്താവും തമ്മില്‍ ഖുല്‍അ് ചെയ്യുന്നതിനെ പറ്റി പറയുന്നുവെന്ന് വെക്കുക. നിങ്ങളുടെ പുത്രിയെ അവളുടെ വിവാഹ മൂല്യത്തിന് പകരമായി, അല്ലെങ്കില്‍ അവളുടെ സമ്പത്തില്‍ നിന്ന് നൂറു പവന് പകരമായി ഞാന്‍ ഖുല്‍അ് ചെയ്തിരിക്കുന്നു. അപ്പോള്‍ പിതാവ് പറയുന്നു ഞാനത് സമ്മതിച്ചു. ഈ രീതിയില്‍ ഖുല്‍അ് നടന്നാല്‍ സ്ത്രീ വിവാഹമോചിതയാകുന്നതാണ്. എന്നാല്‍ ഭര്‍ത്താവ് ആവശ്യപ്പെട്ട പ്രതിഫലം നല്‍കാന്‍ ബാലികയോ അവളുടെ പിതാവോ ബാധ്യസ്ഥരല്ല. ധനവിനിമയങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ സ്തീകള്‍ക്ക് ഇല്ലാത്തതുകൊണ്ടാണ് പ്രതിഫലത്തില്‍നിന്ന് അവള്‍ ഒഴിവാകുന്നത്. പ്രതിഫലം നല്‍കേണ്ട ബാദ്ധ്യത പിതാവ് ഏറ്റെടുക്കാത്ത കാലത്തോളം അത് നല്‍കുവാന്‍ അയാള്‍ ബാദ്ധ്യസ്ഥനല്ല.
(തുടരും)





















