പത്രപ്രവര്‍ത്തനരംഗത്തെ അതികായന്മാരില്‍ ഒരാളായിരുന്നു ഈയിടെ വിടവാങ്ങിയ ടി.ജെ.എസ്. ജോര്‍ജ്ജ്. ബീഹാര്‍ മുഖ്യമന്ത്രി കെ.ബി. സഹായിയുടെ കൊള്ളരുതായ്മകള്‍ക്കെതിരെ എഴുതിയതിന് ജോര്‍ജ്ജിനെ ജയിലിലടച്ചപ്പോള്‍ അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോനാണ് തന്റെ വക്കീല്‍ കോട്ട് വീണ്ടുമണിഞ്ഞ് ടി. ജെ.എസിന് വേണ്ടി കോടതിയില്‍ ഹാജരായത്. അതില്‍ നിന്നുമാത്രം അറിയാം ഈ പത്രപ്രവര്‍ത്തകന്റെ വലുപ്പം.
പോത്തന്‍ ജോസഫിന് ശേഷം കേരളം ജന്മംനല്‍കിയ ‘ലെജന്‍ഡറി’എന്ന് വിശേഷിപ്പിക്കാവുന്ന മറ്റൊരു ജേണലിസ്റ്റായിരുന്നു തയ്യില്‍ ജേക്കബ്ബ് സോണി ജോര്‍ജ് എന്ന ടി.ജെ.എസ്. ജോര്‍ജ്. പത്രപ്രവര്‍ത്തന രംഗത്ത് മലയാളിയുടെ യശസ്സുയര്‍ത്തിയ പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.ജെ. എസ്-ദല്‍ഹിയില്‍ എം.പി. നാരായണ പിള്ള, ഒ.വി. വിജയന്‍, വി.കെ.എന്‍, വി.കെ. മാധവന്‍കുട്ടി എന്നിവരുടെ സമകാലികനായി, പത്രപ്രവര്‍ത്തന രംഗത്ത് സ്വന്തം വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ച പ്രതിഭയായിരുന്നു.
കേരളത്തിലെ ഒരു കുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന് ഹോങ്കോങ്ങില്‍ സ്വന്തമായി പത്രം തുടങ്ങി വിജയിച്ച കഥ ടി.ജെ.എസിന് സ്വന്തമാണ്. 1975 ലാണ് സ്വന്തമായി ‘ഏഷ്യാ വീക്ക്’ എന്ന പത്രം തുടങ്ങുന്നത്. മൈക്കല്‍ ഒനില്‍ എന്ന ന്യൂസിലന്‍ഡുകാരനും കൂട്ടിനുണ്ടായിരുന്നു. മലേഷ്യയില്‍ പത്രസ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഹോങ്കോങ്ങില്‍ നിന്നാണ് പ്രസിദ്ധീകരിച്ചിരുന്നത്. ഏഷ്യക്കാര്‍ കാണുന്ന ഏഷ്യയെ അവതരിപ്പിക്കുക അതായിരുന്നു ‘ഏഷ്യ വീക്കി’ന്റെ രീതി. അത് അന്നത്തെ മാര്‍ക്കറ്റിങ്ങിന് യോജിച്ച ആശയമായിരുന്നു. ഒരു കൊല്ലത്തിനകം ‘ഏഷ്യാ വീക്ക്’ ലാഭത്തിലായി. ഏഷ്യക്കാരുടെ വീക്ഷണ കോണില്‍ നിന്നുള്ള ആദ്യത്തെ പ്രസിദ്ധീകരണമായിരുന്നു അത്. പക്ഷേ ഏറെ താമസിയാതെ ഏഷ്യ വീക്കിനും കഷ്ടകാലം തുടങ്ങി. അമേരിക്കന്‍ മാസികകളായ ‘ടൈമും’ ‘ന്യൂസ് വീക്കും’ ഹോങ്കോങ്ങില്‍ നിന്ന് പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. സാങ്കേതികമായി പത്രപ്രവര്‍ത്തനരംഗം പെട്ടെന്ന് വളര്‍ന്ന് നിലനില്‍പ്പ് പോലും ബുദ്ധിമുട്ടായി. റീഡേഴ്‌സ് ഡൈജസ്റ്റിന് ഓഹരി നല്‍കിയും മറ്റും 1980 വരെ പിടിച്ചുനിന്നു. ഒടുവില്‍ ‘ടൈം മാസിക’ ‘ഏഷ്യാവീക്കി’നെ ഏറ്റെടുത്തു. പിന്നീട് ‘ടൈമി’ന് ‘ഏഷ്യാവീക്ക്’ മത്സരം ഉയര്‍ത്തുന്നു എന്ന് കണ്ടപ്പോള്‍ അവര്‍ അത് നിര്‍ത്തി. നീണ്ട ഹോങ്കോങ് ജീവിതം അവസാനിപ്പിച്ച് 1981ല്‍ ടി.ജെ.എസ്. ജോര്‍ജ് ഇന്ത്യയിലേക്ക് മടങ്ങിയെത്തി.
പത്തൊമ്പതാം വയസ്സില്‍ എസ്.സദാനന്ദിന്റെ ‘ഫ്രീ പ്രസ് ജേണലില്‍ പത്രപ്രവര്‍ത്തനം തുടങ്ങിയ ടി.ജെ.എസ്. ഇന്ത്യയിലെ ശ്രദ്ധേയനായ, ധീരനായ പത്രാധിപരായിരുന്നു.സ്വതന്ത്ര ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ചതിന്റെ പേരില്‍ ആദ്യമായി ജയിലിലടയ്ക്കപ്പെട്ട പത്രാധിപരാണ് ടി.ജെ.എസ്. ജോര്‍ജ്ജ്. അന്ന് പാറ്റ്‌നയില്‍ നിന്ന് ഇറങ്ങുന്ന ദി സെര്‍ച്ച്‌ലൈറ്റ് എന്ന പത്രത്തിന്റെ എഡിറ്ററായിരുന്നു ടി.ജെ.എസ്. 1965-ല്‍, ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന കെ.ബി. സഹായിയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ടി.ജെ.എസ്. ജോര്‍ജ്ജിനെ തടവിലാക്കുകയുണ്ടായി.
1928 മെയ് 7ന് പത്തനംതിട്ട ജില്ലയിലെ തുമ്പമണിലാണ് തയ്യില്‍ ജേക്കബ് സോണി ജോര്‍ജ് എന്ന ടി.ജെ.എസ്. ജോര്‍ജ്ജിന്റെ ജനനം. ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലേറെ മാധ്യമപ്രവര്‍ത്തകനായിരുന്ന ടി.ജെ.എസ്, ഇന്റര്‍നാഷനല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ദ് സെര്‍ച്‌ലൈറ്റ്, ഫാര്‍ ഈസ്റ്റേ, ഇക്കണോമിക് റിവ്യൂ എന്നിവയില്‍ സേവനമനുഷ്ഠിച്ചു. സ്വതന്ത്രഇന്ത്യയില്‍ ആദ്യമായി ജയിലില്‍ അടയ്ക്കപ്പെട്ട പത്രാധിപരാണ് അദ്ദേഹം. വി.കെ. കൃഷ്ണമേനോന്‍, ഹോചിമിന്റെ നാട്ടില്‍, ഗജവും അജവും മണ്ടത്തരങ്ങളും, നാടോടിക്കപ്പലില്‍ നാലുമാസം,- MS;A Life In MusicLee Kuan Yew’s Singapore, The Goen-ka Letters,The Life And Times of Nargis, The First Refuge of Scoundrels, The Dismantling of India, The Lessons In Journalism;The Story of Pothan Joseph, ദി എന്‍ക്വയര്‍ ഡിക്ഷ്ണറി: ഐഡിയാസ്- ഇഷ്യൂസ്-ഇനൊവേഷന്‍സ്, റിവോള്‍ട്ട് ഇന്‍ മിന്‍ഡാനോ; ദി റൈസ് ഓഫ് ഇസ്‌ലാം ഇന്‍ ഫിലിപ്പൈന്‍സ് പൊളിറ്റിക്‌സ്, ഘോഷയാത്ര (ആത്മകഥ), ഒറ്റയാന്‍ തുടങ്ങി ഇരുപതോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
2011ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. മാധ്യമ രംഗത്തെ മികവിനു കേരള സര്‍ക്കാര്‍ നല്‍കുന്ന ഉന്നത അംഗീകാരമായ സ്വദേശാഭിമാനി കേസരി പുരസ്‌കാരം 2019 ല്‍ ലഭിച്ചു. ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ചെയര്‍മാനായിരുന്നു. പത്രാധിപര്‍, കോളമിസ്റ്റ്, ജീവചരിത്രകാരന്‍ എന്നീ നിലകളില്‍ ടി.ജെ.എസ്. വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് സാഹിത്യത്തില്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ഓണേഴ്‌സ് ബിരുദം കരസ്ഥമാക്കിയ ടി.ജെ.എസ്. തന്റെ പത്രപ്രവര്‍ത്തന ജീവിതം ആരംഭിക്കുന്നത് 1950-ല്‍ ബോംബെയിലെ ‘ഫ്രീ പ്രസ്സ് ജേര്‍ണലി’ലാണ്. പത്രപ്രവര്‍ത്തനത്തിന്റെ കാല്പനികത (Romance of journalism) അനുഭവിച്ചറിഞ്ഞ ടി.ജെ.എസ്. ജോര്‍ജിന്റെ പുസ്തകങ്ങളെ കുറിച്ച് എഴുതിയവര്‍ പോലും ‘Editing by TJS’ എന്ന പഠനഗ്രന്ഥത്തെ ഓര്‍ത്തതായി തോന്നുന്നില്ല. എസ്. സദാനന്ദന്റെ ‘ഫ്രീ പ്രസ് ജേണലി’ന്റെ ന്യൂസ് റൂമില്‍ നിന്ന് തൊഴിലിന്റെ ഉന്നതിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര സംഭവബഹുലമായിരുന്നു.’എന്ന് ബി.ആര്‍.പി. ഭാസ്‌കര്‍ ഒരിക്കല്‍ എഴുതിയിട്ടുണ്ട്. പിന്നീട് ഇന്റര്‍നാഷണല്‍ പ്രസ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് (IPI), ‘ദി സെര്‍ച്ച്‌ലൈറ്റ്’, ‘ഫാര്‍ ഈസ്റ്റേണ്‍ എകണോമിക് റിവ്യൂ’ എന്നിവയില്‍ ജോലി ചെയ്തു. വിദേശത്ത് ജോലി ചെയ്തിരുന്ന സമയത്ത്, വിശേഷിച്ചും ഹോങ്കോങ്ങില്‍ ‘ഏഷ്യാവീക്ക്’ സ്ഥാപക എഡിറ്ററായിരുന്നപ്പോള്‍, അദ്ദേഹം തെക്കുകിഴക്കന്‍ ഏഷ്യയിലെ ചില ഭരണാധികാരികളുടെ ക്രോധത്തിനും വൈരത്തിനും വിധേയനായി.
‘ഘോഷയാത്ര’എന്ന ഒരൊറ്റപ്പുസ്തകം മതി ടി.ജെ.എസ്. ജോര്‍ജ്ജ് എന്ന പത്രപ്രവര്‍ത്തനത്തിലെ പ്രതിഭയെ അറിയാന്‍. സംഘര്‍ഷം നിറഞ്ഞ ഒരു കാലഘട്ടത്തിന്റെ ദൃക്‌സാക്ഷിയായിരുന്ന അദ്ദേഹം ഒരു കാലത്തു പത്രപ്രവര്‍ത്തന രംഗത്തെ അതികായനായിരുന്നു. പത്രലോകം കണ്ട ഏറ്റവും പ്രതിഭാശാലികളില്‍ ഒരാളായ അദ്ദേഹം വി.കെ. കൃഷ്ണമേനോനെപ്പറ്റിയും നര്‍ഗീസിനെയും സിംഗപ്പൂരിന്റെ സ്രഷ്ടാവായ ലീ ക്വാന്‍ യുവിനെ പറ്റിയും എഴുതിയ ഗ്രന്ഥങ്ങള്‍ ഇന്നും ഈ രംഗത്തെ നാഴികക്കല്ലുകളായി അവശേഷിക്കുന്നു. 1957 ല്‍ ‘പത്രപ്രവര്‍ത്തകന്‍ നടുക്കടലില്‍’ എന്ന പേരില്‍ ടി.ജെ.എസ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ രസകരമായ അനുഭവക്കുറിപ്പുകള്‍ക്കു വേണ്ടി ചിത്രങ്ങള്‍ വരച്ചത് ആത്മസുഹൃത്തും സഹപാഠിയുമായ മലയാറ്റൂര്‍ രാമകൃഷ്ണന്‍ ആയിരുന്നു. ടി.ജെ.എസ്. 2008ല്‍ എഴുതിയ ഓര്‍മ്മക്കുറിപ്പുകളാണ് ഘോഷയാത്ര. അതില്‍ അദ്ദേഹത്തിന്റെ സ്വകാര്യജീവിതം കാര്യമായിട്ടൊന്നും എഴുതിയിരുന്നില്ല. എന്നാല്‍ അത് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമാകാന്‍ മോഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും വിലപ്പെട്ടൊരു പുസ്തകമാണ്. അതിലൊന്നും പറയാത്ത കുടുംബവിശേഷത്തിന്റെ കെട്ടഴിക്കുന്നൊരു പുസ്തകം പുറത്തുവന്നിരുന്നു കഴിഞ്ഞ ജൂണ്‍ മാസം. അതെഴുതിയതാകട്ടെ അദ്ദേഹത്തിന്റെ മകന്‍ ജീത് തയ്യില്‍! ഒരു മകന്‍ അച്ഛന്‍െ ജീവചരിത്രം എഴുതിയത് നമുക്ക് ജീത് തയ്യില്‍ എഴുതിയ The Elsewhereans എന്ന പുസ്തകത്തില്‍ വായിക്കാന്‍ പറ്റും (അരുന്ധതി റോയ് അമ്മയെ കുറിച്ച് എഴുതിയ പോലെ). ഏഷ്യവീക്ക് വാരിക വിറ്റുകിട്ടിയ പണം കൊണ്ട് ഒരു ഉപകാരം ഉണ്ടായി. പിന്നീട് ഒരിക്കലും ജോര്‍ജിന് പണത്തിനായി ജോലിചെയ്യേണ്ടി വന്നില്ല. Elsew hereans വേരുകള്‍ ഇല്ലാത്തവര്‍. പുറംചട്ടയിലെ ഫോട്ടോ വിയറ്റ്‌നാം യുദ്ധം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോള്‍ ഉണ്ടായ ഒരു പ്രണയത്തിലെ നായിക – ന്ഗുയെന്‍ ഫുക്ക് ചാവ് – എന്ന യുവതിയുടേതാണ്. ജോര്‍ജിന്റെ ആഗ്രഹപ്രകാരം മകന്‍ വിയറ്റ്‌നാമില്‍ പോയി അവരെ കണ്ടുപിടിക്കുകതന്നെ ചെയ്തു. അവര്‍ ഇതിനകം മുത്തശ്ശിയായിക്കഴിഞ്ഞിരുന്നു. മൂവാറ്റുപുഴ മാമലശേരിക്കാരി അമ്മുവിനെ വിവാഹംചെയ്യാന്‍ ജോര്‍ജ് വെച്ച നിബന്ധന എല്ലാവരെയും വിഷമത്തിലാക്കി. പള്ളിയില്‍ വെച്ച് കെട്ടില്ല. അവസാനം അമ്മുവിന്റെ അമ്മാവന്‍ ഡോക്ടര്‍ എ.ടി.മാര്‍ക്കോസ് ഒരു വഴി കണ്ടുപിടിച്ചു. വിവാഹം കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും പള്ളിയില്‍ കയറാന്‍ നിര്‍ബന്ധിക്കില്ല.
ജീത്ത് എഴുതുന്നത്: ജോര്‍ജ് ഗാന്ധിയന്‍ തലമുറയില്‍ പെട്ട ആളായിരുന്നു. ‘Embarassed by money and exalted by idealism’. ഇരുപത്തിഞ്ച് കൊല്ലം അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രത്തില്‍ ജോലിചെയ്തത് മാസം വെറും 1001 രൂപ മാത്രം പ്രതിഫലം പറ്റിയാണ്. ബോംബെയില്‍ ഫ്രീ പ്രസ് ജര്‍ണലില്‍ ജോലിക്ക് കയറിയത് മുതല്‍ ബാംഗ്ലൂരിലെ അവസാനകാലം വരെയുള്ള ടി.ജെ.എസ്. ജോര്‍ജ്ജിന്റെ ജീവിതം വായിച്ചെടുക്കാവുന്ന നോവലാണ് Else whe reans. എല്ലാ കഥാപാത്രങ്ങളും ഫോട്ടോകള്‍ സഹിതം അവരുടെ യഥാര്‍ത്ഥ പേരില്‍ തന്നെ പ്രത്യക്ഷപ്പെടുന്നു. മകന്‍ റഷ്യന്‍ കവിതകളാണ് വായിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ കൊടുത്ത ഉപദേശം; വെറുതെ സമയം പാഴാക്കരുത്, കവിത എഴുതിയാല്‍ പണം കിട്ടില്ല. പകരം വായിക്കേണ്ട പുസ്തകങ്ങളുടെ ഒരു ലിസ്റ്റ് കൊടുത്തു. എഴുത്തുകാരന്‍ ആകണം എന്ന് നിര്‍ബന്ധം ഉണ്ടെങ്കില്‍ ഒരു നോവല്‍ എഴുതുക!
ജവഹര്‍ലാല്‍ നെഹ്‌റുവും ജെ. ആര്‍.ഡി. ടാറ്റയും കൂടി വാഷ്‌റൂമിലേക്ക് നടക്കുന്നു. നെഹ്‌റു അകത്തേക്ക്. ടാറ്റ പുറത്തു കാത്തുനിന്നു. കാര്യം കഴിഞ്ഞു പുറത്തു വന്ന നെഹ്‌റു ടാറ്റയോട്, ‘എന്തെ പുറത്തു നിന്നത്, അകത്തു നാലഞ്ചുപേര്‍ക്ക് സൗകര്യമുണ്ടല്ലോ.’ ടി.ജെ.എസ്. ജോര്‍ജ് തന്റെ ഘോഷയാത്ര’യില്‍ (2008) ടാറ്റായുടെ മറുപടി ഇങ്ങനെയായിരിക്കാം എന്ന് പറയുന്നു, ‘കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതു എന്തും ദേശസാല്‍ക്കരിക്കുന്നതാണല്ലോ താങ്കളുടെ നയമെന്നതിനാല്‍ പുറത്തു നില്‍ക്കുന്നതാണ് ബുദ്ധിയെന്നു തോന്നി.’ ‘പത്രപ്രവര്‍ത്തനത്തിലെ പാഠങ്ങള്‍ പോത്തന്‍ ജോസഫിന്റെ കഥ’ യില്‍ നിന്ന് ഒരു രംഗം. പോത്തന്‍ ജോസഫിന്റെ മുന്നിലിരിക്കുന്ന ട്രെയിനികളില്‍ ഒരാളെ നോക്കി വാത്സല്യത്തോടെ പോത്തന്‍ പറയുന്നു: ‘നിന്നെ ജേര്‍ണലിസം പഠിപ്പിക്കാന്‍ ഞാന്‍ വിചാരിച്ചാല്‍ കഴിയും. പക്ഷേ നിന്നെ ആല്‍ഫബെറ്റ് പഠിപ്പിക്കാന്‍ എനിക്കാവില്ലല്ലോ മോനേ! ‘ഗുണപാഠം: ഈ പണിക്ക് വരുന്നവന് അക്ഷരമറിയണം. അടൂര്‍ ഭാസിയുടെ ചെറുപ്പകാലത്തെ ഒട്ടേറെ കാര്യങ്ങള്‍ ‘ഘോഷയാത്ര’യില്‍ നിന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ടി.ജെ.എസും അടൂര്‍ ഭാസിയും സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ്. ടി.ജെ.എസ്. ജോര്‍ജ് അദ്ദേഹത്തിന്റെ ഘോഷയാത്ര എന്ന പുസ്തകത്തില്‍ അഞ്ച് പതിറ്റാണ്ട് (1959) മുന്‍പ് നടന്ന ഒരു സംഭവം വിവരിക്കുന്നുണ്ട്.
പത്രപ്രവര്‍ത്തനത്തിന്റെ ധീരമായ പ്രതീകമായിരുന്നു ബോംബെയിലെ ഫ്രീ പ്രസ്സ് ജര്‍ണല്‍. പത്രധര്‍മ്മത്തില്‍ നിന്ന് വ്യതിചലിക്കാന്‍ വിസമ്മതിച്ചത് മൂലം പത്രാധിപരും ഉടമയുമായ സദാനന്ദിന് എല്ലാം നഷ്ടപ്പെട്ടു. പത്രക്കടലാസ് മുതലാളിയായ എ.ബി.നായര്‍, പത്ര ഉടമയായി. പത്രം ഒരുനാള്‍ വായനക്കാരെ ഞെട്ടിച്ച വെണ്ടയ്ക്ക തലക്കെട്ടുമായി പുറത്തുവന്നു. സര്‍ഫ് എന്ന അലക്കു സോപ്പിന്റെ അരങ്ങേറ്റമാണ് പത്രം ആഘോഷിച്ചത്. ഹിന്ദുസ്ഥാന്‍ ലീവര്‍ കമ്പനിക്കുവേണ്ടി ലിന്റാസ് പരസ്യക്കമ്പനി ഇറക്കിയ പ്രത്യേക പതിപ്പായിരുന്നു സോപ്പ് പത്രം. കമ്പനി കൊടുത്ത കാശ് കണ്ടപ്പോള്‍ എ.ബി.നായര്‍ സമ്മതം മൂളി. എഡിറ്റോറിയല്‍ വിഭാഗത്തിലുള്ള ആരും അറിയാതെയാണ് കാര്യം നടന്നത്.
ആദരണീയനായ വ്യവസായപ്രമുഖന്‍ എസ്.പി. ഗോദ്‌റെജ, എഡിറ്റോറിയലിന്റെ തലവനായ ഹരിഹരനെ ഫോണില്‍ വിളിച്ചു പറഞ്ഞു: ‘ഫ്രീ പ്രസ്’ വ്യഭിചരിക്കാന്‍ തീരുമാനിച്ചെങ്കില്‍ ഇന്ത്യന്‍ പറ്റുവരവുകാരെ സ്വീകരിച്ചുകൂടായിരുന്നോ?
കണ്ണുകളാലല്ല, ഹൃദയം കൊണ്ട് വായിച്ചെടുക്കേണ്ടവയായിരുന്നു ടി.ജെ.എസ്. ജോര്‍ജ്ജിന്റെ എഴുത്തുകള്‍. ഭാഷയെ സംഗീതവുമായി മന്ത്രമധുരമായി വിളക്കിച്ചേര്‍ത്തു അവ; ആടയാഭരണങ്ങളുടേയും അലങ്കാരങ്ങളുടേയും ആധിക്യമില്ലാതെ, ദുര്‍ഗ്രഹതയുടേയും ദുരൂഹതയുടേയും കെട്ടുപാടുകളില്ലാതെ, സാധാരണക്കാരുടെ മനസ്സുമായി അനായാസം സംവദിച്ചു. വിഷയം നെഹ്രുവിയന്‍ സോഷ്യലിസമോ ബഷീറിന്റെ ബാല്യകാലസഖിയോ നര്‍ഗ്ഗീസിന്റെ നഷ്ടപ്രണയങ്ങളോ എം.എസ്. സുബ്ബലക്ഷ്മിയുടെ വെങ്കടേശസുപ്രഭാതമോ എന്തുമാകട്ടെ, ഭാഷ ഇംഗ്ലീഷോ മലയാളമോ ആവട്ടെ, ടി.ജെ.എസ്. അതില്‍ എഴുതുമ്പോള്‍ ജീവിതം സ്പന്ദിച്ചു. അറിവിന്റെ പുതുപുതു ആകാശങ്ങളിലേക്ക് വീണ്ടും വീണ്ടും നമ്മെ കൈപിടിച്ചുയര്‍ത്താന്‍ പോന്ന എന്തോ ഒരു ജാലവിദ്യയുണ്ടായിരുന്നു ആ എഴുത്തില്‍. ഓരോ വായനയിലും ഉള്ളിലെ വായനക്കാരനെ നവീകരിക്കാന്‍ പോന്ന മാജിക്. ‘ഘോഷയാത്ര’ മാത്രമല്ല എം.എസ്. സുബലക്ഷ്മിയുടെയും നര്‍ഗീസിന്റെയും ജീവചരിത്രങ്ങളും എഴുതിയ വലിയ പത്രപ്രവര്‍ത്തകന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ശിരസു നമിക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി നിതാന്തജാഗ്രതയോടെ വെളിച്ചം പ്രസരിപ്പിച്ച സേര്‍ച്ച് ലൈറ്റ് തന്നെയായിരുന്നു ടി.ജെ.എസ്. ജോര്‍ജ്ജ്.





















