2024 ജൂലായ് 3ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ഒരു പ്രസ്താവന ഇങ്ങനെയായിരുന്നു: റഷ്യയുമായുള്ള (ഭാരതത്തിന്റെ) എണ്ണ വ്യാപാരവും ബ്രിക്സ്സും- ബ്രിക്‌സ് എന്നത് ഡോളറിനെതിരായ പ്രതിരോധമാണ്, ഡോളറിനെ ആക്രമിക്കാന്‍ ഞങ്ങള്‍ ആരെയും അനുവദിക്കില്ല. അതിനാല്‍ ഇത് ഭാഗികമായി ബ്രിക്‌സ് ആണ്, ഭാഗികമായി ഇത് വ്യാപാര സാഹചര്യമാണ്. നമുക്ക് ഒരു വലിയ കമ്മിയുണ്ട് (ഭാരതവുമായുള്ള വ്യാപാര കമ്മി).
യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞത് ഇങ്ങനെ: ”ഉക്രെയ്ന്‍ യുദ്ധത്തിനുശേഷം ഭാരതം ഇറക്കുമതി വര്‍ദ്ധിപ്പിച്ചു. ഏറ്റവും സമ്പന്ന കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യത്തക്കവണ്ണം കോടിക്കണക്കിന് ഭാരതം സമ്പാദിക്കുന്നു.” ട്രഷറി വകുപ്പില്‍ ചേരുന്നതിന് മുമ്പ് ഇദ്ദേഹം ജോര്‍ജ്ജ് സോറോസ് ഫണ്ട് മാനേജ്‌മെന്റിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറായിരുന്നു.
ഭാരതത്തിന്റെ സാധനങ്ങളുടെമേലുള്ള താരിഫ് വര്‍ദ്ധിപ്പിച്ചതിന്റെ മൂന്ന് കാരണങ്ങള്‍ ട്രംപ് പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു – വ്യാപാര കമ്മി, ബ്രിക്‌സ് രാജ്യങ്ങളുടെ (ഭാരതം അംഗമായ) ഡോളര്‍ ഉപയോഗിച്ചുള്ള വ്യാപാരത്തില്‍നിന്നും പിന്‍വാങ്ങാനുള്ള നീക്കം, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി. എന്നാല്‍ അമേരിക്കയുടെ നടപടികള്‍ ഇത് വെറുമൊരു വ്യാപാര തര്‍ക്കമല്ലെന്ന് വ്യക്തമാക്കുന്നു. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയെ (ബിഎല്‍എ) ഒരു ‘വിദേശ ഭീകര സംഘടന’യായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇയ്യിടെ നാമകരണം ചെയ്തത് അമേരിക്കക്കാര്‍ പാകിസ്ഥാന്റെ പക്ഷത്ത് അണിചേര്‍ന്നു എന്നുള്ളതിന്റെ വ്യക്തമായ സൂചനയാണ്. ‘എണ്ണ പര്യവേഷണത്തിനായി’ അമേരിക്കന്‍ സാങ്കേതിക വിദഗ്ധരെ ബലൂചിസ്ഥാനില്‍ വിന്യസിക്കാന്‍ പോകുന്നു. ഇത് ബിഎല്‍എയുടെ കൈകളില്‍ അമേരിക്കക്കാര്‍ മരിച്ചാല്‍ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ പാകിസ്ഥാന് അവസരം നല്‍കും എന്നതില്‍ സംശയമില്ല. അതോടെ കാര്യങ്ങള്‍ വഷളാവും.
നിലവില്‍ ഭാരതത്തിനെതിരായ അമേരിക്കയുടെ ഏകപക്ഷീയമായ നീക്കങ്ങള്‍ക്ക് മൂന്ന് ഘടകങ്ങള്‍ ഉണ്ട്. താരിഫുകളിലൂടെയുള്ള നമ്മുടെ നാടിനുമേല്‍ സാമ്പത്തിക സമ്മര്‍ദ്ദം, പാകിസ്ഥാനെ ഉപയോഗിച്ചുള്ള സൈനിക സമ്മര്‍ദ്ദം, എന്‍ജിഒകളെയും രാഷ്ട്രീയ ഗ്രൂപ്പുകളെയും ഉപയോഗിച്ചുള്ള ആഭ്യന്തര സമ്മര്‍ദ്ദം. അമേരിക്കന്‍ സഹായത്തോടെ പാകിസ്ഥാന്‍ വ്യോമ പ്രതിരോധം വര്‍ദ്ധിപ്പിച്ചതിനുശേഷം, പാകിസ്ഥാനില്‍ നിന്ന് ഭാരതത്തിനെതിരെ ഒരു വലിയ ഭീകരാക്രമണം ഉണ്ടായാല്‍ അത്ഭുതപ്പെടേണ്ടതില്ല. റഷ്യന്‍ എണ്ണ ഇറക്കുമതി ഭാരതത്തിലെ സമ്പന്നര്‍ക്ക് മാത്രം ഗുണം ചെയ്യുമെന്ന മുന്‍ സോറോസ് അംഗം സ്‌കോട്ട് ബെസെന്റിന്റെ പ്രസ്താവന ഇവിടെ ആഭ്യന്തര സംഘര്‍ഷം ഉണ്ടാക്കുന്നതിന്റെ ഭാഗമായി അവര്‍ മുന്നോട്ട് വയ്ക്കാന്‍ പോകുന്ന ആഖ്യാനം എന്തെന്ന് ചൂണ്ടിക്കാട്ടുന്നു. അദാനിക്കും അംബാനിക്കും വേണ്ടിയാണ് ഭാരതീയ സാമ്പത്തിക പരിഷ്‌കാരങ്ങളെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ എവിടെ നിന്നാണ് ഉത്ഭവിക്കുന്നതെന്ന് ഊഹിക്കാം. ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളെയും വോട്ടിങ് ശൈലിയെയുംകുറിച്ച് സിഎസ്ഡിഎസ് പ്രസിദ്ധീകരിച്ച ഡാറ്റയാണ് ഇന്ന് രാഹുല്‍ ഗാന്ധി തിരെഞ്ഞെടുപ്പ് പ്രക്രിയയില്‍ സംശയം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. അടുത്തിടെ സിഎസ്ഡിഎസ് മേധാവി സഞ്ജയ് കുമാര്‍ തന്നെ തന്റെ ഡാറ്റ വ്യാജമാണെന്ന് സമ്മതിക്കാന്‍ നിര്‍ബന്ധിതനായി. മറ്റൊരു അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് പ്ലാറ്റ്‌ഫോമായ ഫോര്‍ഡ് ഫൗണ്ടേഷന്‍ ആണ് സിഎസ്ഡിഎസിന് ധനസഹായം നല്‍കുന്നത്. അതേ ഫോര്‍ഡ് ഫൗണ്ടേഷന്‍ തന്നെയാണ് എഎപിയിലെ അരവിന്ദ് കെജ്‌രിവാളും സിസോഡിയയും നടത്തുന്ന എന്‍ജിഒ കബീര്‍, പരിവര്‍ത്തന്‍ എന്നിവയ്ക്ക് ധനസഹായം നല്‍കിയതെന്ന കാര്യം പരസ്യമാണ്. ഭാരതത്തിനെതിരായ ഈ യുദ്ധം താരിഫ് മുതല്‍ ഭീകരത വരെയുള്ള എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് നടത്തുന്ന ഒരു സങ്കര യുദ്ധമായിരിക്കും (Hybrid Warfare).
അമേരിക്കയ്ക്ക് വേണ്ട ‘വ്യാപാരം’
അമേരിക്കയുടെ ജനിതകമാറ്റം വരുത്തിയ (ജിഎം) വിത്തുകള്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്കായി ഭാരതം അതിന്റെ കാര്‍ഷിക മേഖലയെ തുറന്നുകൊടുക്കണമെന്നാണ് അമേരിക്കയുടെ ഒരു ആവശ്യം. ജിഎം വിത്തുകള്‍ നമ്മുടെ വിള ഇനങ്ങള്‍ നശിപ്പിക്കും. ജിഎം വിളകള്‍ക്കൊപ്പം കളനാശിനികളുടെ അമിത ഉപയോഗം ‘സൂപ്പര്‍ കളകള്‍’ വികസിപ്പിക്കുന്നതിന് കാരണമാകും, ഇത് കള നിയന്ത്രണം പ്രയാസമാക്കും. ജിഎം വിത്തുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അടുത്ത വിളയെടുപ്പിന് വിദേശ വിത്ത് കമ്പനികളെ വീണ്ടും സമീപിക്കേണ്ടിവരും. വിത്ത് ചെലവ് വര്‍ദ്ധിക്കും. നമ്മുടെ ഭക്ഷ്യസുരക്ഷയ്ക്ക് മുകളില്‍ ബഹുരാഷ്ട്ര കമ്പനികളുടെ സ്വാധീനം വര്‍ധിക്കും. കാര്‍ഷിക മേഖലയിലെ അമേരിക്കന്‍ ഇറക്കുമതികള്‍ നമ്മുടെ കര്‍ഷകരുടെ നടുവൊടിക്കും. അതിനാല്‍ നരേന്ദ്ര മോദി കാര്‍ഷികമേഖലയെ തൊടുവാന്‍ ഒരു കാരണവശാലും അനുവദിക്കില്ല.
ഡോളര്‍ ഒഴികെയുള്ള കറന്‍സികളില്‍ വ്യാപാരം ആരംഭിച്ചിരിക്കുന്ന ബ്രിക്‌സില്‍ ഭാരതത്തിന്റെ പങ്കാളിത്തമാണ് ട്രംപിനെ ചൊടിപ്പിക്കാന്‍ മറ്റൊരു കാരണം. ഇന്ത്യ-റഷ്യ വ്യാപാരത്തിന് ഉപയോഗിക്കുന്നത് ഡോളര്‍ അല്ല എന്നത് ശ്രദ്ധേയമാണ്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ പ്രശ്‌നമാണ്. ഡോളര്‍ അന്താരാഷ്ട്ര കറന്‍സിയായി തുടരുന്നത് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് അമേരിക്ക എന്തും സഹിക്കും ഡോളറിനെ തൊട്ടാല്‍ അത് സഹിക്കില്ല. ഇന്നും ലോകവ്യാപാരത്തിന്റെ കറന്‍സി അമേരിക്കന്‍ ഡോളറാണ്. അമേരിക്ക ആവശ്യമുള്ളതുപോലെ ഡോളര്‍ അച്ചടിച്ചിറക്കും. അത് ഉപയോഗിച്ച് മറ്റ് രാജ്യങ്ങളില്‍ നിന്നും ഉല്‍പ്പന്നങ്ങളും സര്‍വീസുകളും വാങ്ങും. സൗദി അറേബ്യയില്‍ നിന്നും എണ്ണയും യൂറോപ്പില്‍ നിന്നും കാറുകളും ഇസ്രായേലില്‍ നിന്നും ഭാരതത്തില്‍നിന്നും മരുന്നും അമേരിക്ക വാങ്ങുന്നത് യഥേഷ്ടം അച്ചടിക്കുന്ന ഈ ഡോളര്‍ ഉപയോഗിച്ചാണ്. ഡോളറിന്റെ പ്രാധാന്യം കുറയ്ക്കാന്‍ ശ്രമിക്കുന്ന ഏതൊരാളും അമേരിക്കയുടെ ശത്രുവായി മാറുന്നു.

2011-ല്‍, ഡോളറിന് പകരം ഒരു വടക്കേ ആഫ്രിക്കന്‍ കറന്‍സി സ്ഥാപിക്കാനുള്ള ഗദ്ദാഫിയുടെ പദ്ധതിയെ തുടര്‍ന്നാണ് ലിബിയന്‍ നേതാവ് മൗമര്‍ ഗദ്ദാഫിയുടെ സര്‍ക്കാരിനെ അമേരിക്ക അട്ടിമറിച്ചത്. ഈ അട്ടിമറിയുടെ പിതൃത്വം അന്നത്തെ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റ്റണ്‍ (Hillary Clinton) പരസ്യമായി ഏറ്റെടുത്തിരുന്നു. അതുപോലെതന്നെ 2014-ല്‍ ഉക്രെയ്‌നിലെ റഷ്യന്‍ അനുകൂല സര്‍ക്കാരിനെയും 2011-ല്‍ ഈജിപ്തിലെ ഹോസ്‌നി മുബാറക്കിനെയും അസ്ഥിരപ്പെടുത്തി താഴെയിറക്കാന്‍ അമേരിക്ക ഉപയോഗിച്ചത് അവിടങ്ങളിലെ എന്‍ജിഒകളെയും പ്രതിപക്ഷ പാര്‍ട്ടികളെയുമായിരുന്നു. അമേരിക്കയുടെ പാവകളെ അവിടങ്ങളില്‍ ഭരണത്തില്‍ കയറ്റുകയായിരുന്നു ലക്ഷ്യം. അമേരിക്കയുടെ സഹായത്തോടെയാണ് ഷേഖ് ഹസീനയുടെ ഭരണത്തെ അട്ടിമറിച്ച് ബംഗ്ലാദേശില്‍ താന്‍ ഭരണത്തിലേറിയെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ സാന്നിദ്ധ്യത്തില്‍ (സപ്തംബര്‍ 25, 2024) മുഹമ്മദ് യൂനസ് പരസ്യമായി പറഞ്ഞിട്ടുണ്ട്. അതൊക്കെക്കൊണ്ടാണ് അമേരിക്കയുടെ സമ്മര്‍ദ്ദത്തെ ചെറുക്കാന്‍ തനിക്ക് വ്യക്തിപരമായി വലിയ വില കൊടുക്കേണ്ടിവരുമെന്നുള്ള കാര്യം അറിയാമെന്ന് നരേന്ദ്ര മോദി ഇയ്യിടെ പറഞ്ഞത്.
അമേരിക്കയുടെ ദേശീയ കടം ഏകദേശം 37 ട്രില്യണ്‍ ഡോളറാണ് (1 ട്രില്യണ്‍ അമേരിക്കന്‍ ഡോളര്‍ = 80 ലക്ഷം കോടി രൂപ). 2025 ലെ ആദ്യ പാദത്തില്‍ അതിന്റെ കടം-ജിഡിപി അനുപാതം ഏകദേശം 120.8% ആണ്. അതായത് രാജ്യത്തിന്റെ കടം രാജ്യത്തിന്റെ വാര്‍ഷിക സാമ്പത്തിക ഉല്‍പാദനത്തേക്കാള്‍ കൂടുതലാണ്.
ലോകത്തിലെ ഏറ്റവും വലിയ കടക്കാരന്‍ അമേരിക്കയാണ്. എത്രയും പെട്ടെന്ന് ഈ കടം വീട്ടാന്‍ ട്രംപ് ആഗ്രഹിക്കുന്നു – ഡോളറിനെ അന്താരാഷ്ട്ര കറന്‍സിയായി നിലനിര്‍ത്തുകയും വര്‍ദ്ധിപ്പിച്ച താരിഫുകളിലൂടെ പണം സമാഹരിക്കുകയും ചെയ്യുക എന്നതാണ് അമേരിക്കന്‍ സാമ്രാജ്യത്തിന് സാമ്പത്തികമായി നിലനില്‍ക്കാനുള്ള മാര്‍ഗം.
സാമ്രാജ്യം അസ്തമിക്കുന്നു
1940-കള്‍ മുതല്‍ അമേരിക്കന്‍ സാമ്രാജ്യത്തിന്റെ കാലമായിരുന്നു എന്നുവേണം പറയാന്‍. എല്ലാ സാമ്രാജ്യങ്ങളും നിലനില്‍ക്കുന്നത് രണ്ട് പ്രധാന ഘടകങ്ങളെ ഉപയോഗിച്ചാണ് – സൈനിക ശക്തിയും അതിന്റെ തണലില്‍ ലോക വ്യാപാരത്തിന്റെ ആധിപത്യവും. സാമ്രാജ്യത്തിന്റെ ചുറ്റുമുള്ള വിഭവങ്ങള്‍, നിര്‍മ്മിക്കപ്പെട്ട വസ്തുക്കള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവ അവര്‍ ആകര്‍ഷിക്കുന്നു, സമാഹരിക്കുന്നു. ആ പ്രക്രിയ ഉറപ്പാക്കുന്നത് ശക്തമായ സൈന്യമാണ്. തങ്ങളുടെ സാമ്രാജ്യത്തിനുള്ളില്‍ വ്യാപാരം നടത്തുന്നവരെ സംരക്ഷിക്കാനുള്ള കഴിവാണ്.
അമേരിക്കയുടെ കാര്യത്തില്‍ അതിന്റെ വ്യാപാരം, ആയുധങ്ങള്‍ക്കുള്ള വിപണി എന്നിവ സംരക്ഷിക്കാന്‍ അതിന് രണ്ട് ഉപകരണള്‍ എക്കാലവും ഉണ്ടായിട്ടുണ്ട്. അതിലൊന്ന് അതിശക്തമായ സൈനിക-സാമ്പത്തിക ശക്തി – ഇതിനെ ഹാര്‍ഡ് പവ്വര്‍ എന്ന് പറയും. അതോടൊപ്പം അമേരിക്കക്ക് തുണയാവുന്നത് അതിന്റെ സോഫ്റ്റ് പവര്‍ ആണ് – ഹൃദയങ്ങളെയും മനസ്സുകളെയും കീഴടക്കാനും അതുവഴി ജനങ്ങളെ സ്വാധീനിക്കാനും കഴിയുന്ന ഒരു സമഗ്രമായ മൃദുലശക്തി.
അമേരിക്ക ആഗ്രഹിക്കുന്നത് നേടുവാന്‍ ഹാര്‍ഡ് പവര്‍ ഉപയോഗിക്കാതെ തന്നെ കഴിയുമെന്ന് അതിന്റെ മൃദുലശക്തി ഉറപ്പാക്കിവന്നു. അമേരിക്കയുടെ സാംസ്‌കാരിക ആധിപത്യം വളരെ പ്രബലമാണ്. അമേരിക്കന്‍ ജീന്‍സ്, റാപ്പ് സംഗീതം, ബര്‍ഗര്‍, കൊക്ക കോള അതുപോലെ എന്തും ലോകം മുഴുവനുമുള്ള പുതിയ തലമുറകളുടെ ഉപഭോഗ വസ്തുക്കളായി മാറുന്നു. ജപ്പാനെ ആണവായുധം ഉപയോഗിച്ചും ജര്‍മ്മനിയെ തീബോംബ് ഇട്ടും (Fire bombing of Dresden) നശിപ്പിച്ചതിന് ശേഷവും ആ രാജ്യങ്ങളും അവിടുത്തെ ജനങ്ങളും അമേരിക്കയുടെ സഖ്യകക്ഷികളായി തുടരാന്‍കാരണം അമേരിക്കയുടെ ഈ സാംസ്‌കാരിക ആധിപത്യമാണ്. ഹോളിവുഡ് ചിത്രങ്ങളിലൂടെ അമേരിക്കയുടെ വീരന്മാര്‍ മറ്റ് ജനതകളുടെ വീരന്മാരാവുന്നു. അങ്ങിനെ അമേരിക്ക യുക്തിയുടെയും പ്രതീക്ഷയുടെയും ദീപസ്തംഭമായി മാറി. അത് പല രാജ്യങ്ങളിലെ ജനങ്ങളെയും അതുവഴി അവിടുത്തെ ഭരണകൂടങ്ങളെയും അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിച്ചു. അമേരിക്കയുടെ ബൗദ്ധിക ദാസരാക്കുകയായിരുന്നു ആദ്യത്തെ പടി. ഈ സോഫ്റ്റ് പവറിലൂടെയുള്ള സംസ്‌കാരത്തെ മറ്റ് ജനതകള്‍ക്ക് സ്വീകാര്യമാക്കിയത് ഇതുവരെയുള്ള അമേരിക്കന്‍ ഭരണകൂടങ്ങളുടെ മാന്യമായ പെരുമാറ്റമായിരുന്നു. ട്രംപിന്റെ വരവിലൂടെ അതൊക്കെ അവസാനിക്കുകയാണ്.
അമേരിക്കന്‍ സോഫ്റ്റ് പവറിന്റെ കാലം അസ്തമിച്ചു. സുഹൃദ് രാജ്യങ്ങള്‍ക്കുപോലും തന്റെ ധിക്കാരപരമായ പെരുമാറ്റത്തിലൂടെ ട്രംപ് അമേരിക്കയെ വികലമായ വെളിച്ചത്തില്‍ കാണിച്ചുകൊടുത്തു. സോഫ്റ്റ് പവര്‍ ഉല്‍പ്പന്നങ്ങള്‍ അമേരിക്കന്‍ ധാര്‍ഷ്ട്യത്തിന്റെയും അത്യാഗ്രഹത്തിന്റെയും കയ്‌പ്പേറിയ രുചിയാല്‍ എന്നെന്നേക്കുമായി കളങ്കപ്പെട്ടിരിക്കുന്നു.
ഇന്ന് ട്രംപ് ഭരണകൂടം നികുതി ചുമത്തിയ എല്ലാ രാജ്യങ്ങളും കോപത്താല്‍ തിളച്ചുമറിയുകയാണ്. അവരെ അപമാനിച്ച ദൈവത്തിനെതിരെ പ്രതികാരം ചെയ്യാന്‍ സമയം കാത്തിരിക്കുന്നു. അമേരിക്കയുടെ അയല്‍ക്കാരും ഏറ്റവും അടുത്ത വ്യാപാര പങ്കാളികളുമായ കാനഡയിലും മെക്‌സിക്കോയിലും ട്രംപ് ഏറ്റവും വെറുക്കപ്പെട്ട ലോക നേതാവാണെന്ന് അടുത്തിടെ നടത്തിയ ഒരു അഭിപ്രായ സര്‍വ്വേ കാണിച്ചു. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലിന്റെ നേതാവായ പ്രസിഡന്റ് ലുല ട്രംപിന് വഴങ്ങില്ലെന്ന് പരസ്യമായി പറഞ്ഞു.
സ്വിസ് സര്‍ക്കാര്‍ എഫ്-35 വിമാനങ്ങള്‍ വാങ്ങാനുള്ള പദ്ധതി അവസാനിപ്പിക്കാന്‍ ആലോചിക്കുന്നു. ട്രംപ് ഇതോന്നും തിരിച്ചറിയാത്തതോ അല്ലെങ്കില്‍ അമേരിക്കയുടെ ഹാര്‍ഡ് പവറിനെ വെല്ലുവിളിക്കാന്‍ ആര്‍ക്കും കഴിയില്ല എന്നതിനാല്‍ അദ്ദേഹത്തിന് അതൊന്നും ചിന്തിക്കാന്‍ താല്‍പ്പര്യമില്ലാത്തതോ ആകാം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സൈനിക ചെലവ് ഉള്ളത് അമേരിക്കയ്ക്കാണ്. പ്രതിരോധ ബജറ്റ് 968 ബില്യണ്‍ ഡോളറാണ്, ഇത് തൊട്ടുപിന്നിലുള്ള 12 വലിയ രാജ്യങ്ങളുടെ പ്രതിരോധ ബജറ്റുകള്‍ ഒരുമിച്ച് കൂട്ടിയാലും അതിനേക്കാളും കൂടുതലാണ് അമേരിക്കയുടെ സൈനികശക്തി. ”എന്നാല്‍ നിങ്ങള്‍ക്ക് മൂല്യങ്ങള്‍ വെടിവയ്ക്കാന്‍ കഴിയില്ല, നിങ്ങള്‍ക്ക് പതാകകള്‍ വെടിവയ്ക്കാന്‍ കഴിയില്ല, നിങ്ങള്‍ക്ക് ശക്തമായ പ്രസംഗങ്ങള്‍ നടത്താം. എന്നാല്‍ അത് കഠിനശക്തിക്ക് പകരമാവില്ല.” – യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് (ഫെബ്രുവരി 13, 2025). പീറ്റ് ഹെഗ്‌സെത്തിന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ ബോസിന്റെ മനസ്സിനെ പ്രതിഫലിപ്പിക്കുന്നു. അമേരിക്കയ്ക്ക് സോഫ്റ്റ് ശക്തി ആവശ്യമില്ല.
റോമന്‍ സാമ്രാജ്യം ഒരുകാലത്ത് ലോകമായിരുന്നു – ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ 1600 വര്‍ഷം നീണ്ടുനിന്ന ഒരു സാമ്പത്തിക, സൈനിക ശക്തികേന്ദ്രം, 1453-ല്‍ അത് ഇല്ലാതായി. 1923 അവസാനത്തോടെ അതിന്റെ ഉന്നതിയില്‍ എത്തിയപ്പോള്‍ ബ്രിട്ടീഷ് സാമ്രാജ്യം ഭൂമിയുടെ 25% കൈവശപ്പെടുത്തി, 1965 ആയപ്പോഴേക്കും അത് പൂര്‍ണ്ണമായും ഇല്ലാതായി. എല്ലാ സാമ്രാജ്യങ്ങളും അവസാനിക്കും. ഓരോ തകര്‍ച്ചയ്ക്കും അതിന്റേതായ ഘടകങ്ങളുണ്ടാവും. എന്നാല്‍ തകര്‍ച്ചക്കാധാരമായി പൊതുവില്‍ ഒരു ഘടകം കാണാന്‍ കഴിയും – അഹങ്കാരം.
ട്രംപിനെപ്പോലെ കാടന്‍ ശക്തിയുടെ പിന്‍ബലത്തില്‍ സാമ്രാജ്യം നിലനിര്‍ത്താന്‍ ശ്രമിച്ച പലരും ഉണ്ട്. 1900-ല്‍ ഒരു ജര്‍മ്മന്‍ ചാന്‍സലര്‍ പറഞ്ഞത് ഇതാണ് – ‘അര്‍ത്ഥശൂന്യമായ ഫ്രഞ്ച് ആദര്‍ശവാദങ്ങള്‍ -സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയ്ക്ക് ബദലായി മൂന്ന് ജര്‍മ്മന്‍ യാഥാര്‍ത്ഥ്യങ്ങള്‍ ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു: കാലാള്‍പ്പട, കുതിരപ്പട, പീരങ്കിപ്പട.’ അതേ ജര്‍മ്മനി 1919-ല്‍ സഖ്യകക്ഷികള്‍ക്ക് കീഴടങ്ങി. അങ്ങിനെ രണ്ടാം ജര്‍മന്‍ സാമ്രാജ്യം ( ടലരീിറ ഞലശരവ, 1871 1918) അസ്തമിച്ചു.
ഭ്രാന്തന്‍ അടവുനയം
ട്രംപ് അധികാരമേറ്റതിന് തൊട്ടുപിന്നാലെ, വരാനിരിക്കുന്ന കാര്യങ്ങളുടെ ഒരു ട്രെയിലര്‍ ലോകത്തിന് ലഭിച്ചു. ഡെന്മാര്‍ക്കില്‍ നിന്ന് ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനും, കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമായും, ആവശ്യമെങ്കില്‍ ബലപ്രയോഗത്തിലൂടെ പനാമ കനാല്‍ അമേരിക്കന്‍ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാനും പോവുകയാണെന്ന് ട്രംപ് പ്രസ്താവിച്ചു.
1970-കളില്‍ വടക്കന്‍ വിയറ്റ്‌നാമുമായും സോവിയറ്റ് യൂണിയനുമായും നടത്തിയ ഇടപാടുകളില്‍ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ ഉപയോഗിച്ചിരുന്ന അന്താരാഷ്ട്ര രാഷ്ട്രീയത്തിലെ ‘ഭ്രാന്തന്‍ സിദ്ധാന്തം’ ട്രംപ് സ്വീകരിച്ചിരിക്കുന്നു എന്നുവേണം കരുതാന്‍. യുക്തിരഹിതവും പ്രവചനാതീതവുമായി കാണപ്പെടുന്ന ഒരു നേതാവ് വളരെ അപകടകാരിയാണ് – അതിനാല്‍ അവരെ പ്രീണിപ്പിക്കാന്‍ ഇളവുകള്‍ നല്‍കുന്നത് ബുദ്ധിപരമായ മാര്‍ഗമാണെന്ന് ഈ സിദ്ധാന്തം വാദിക്കുന്നു. അമേരിക്കയുടെ ശത്രുക്കള്‍ക്കെതിരെ നിക്‌സണ്‍ അത് ഉപയോഗിച്ചു. ട്രംപ് അത് അമേരിക്കന്‍ സഖ്യകക്ഷികള്‍ക്കെതിരെ ഉപയോഗിക്കുന്നു. പ്രവചനാതീത നയം സാഹചര്യപരമായി ഉപയോഗപ്രദമാകാം, പക്ഷേ അത് ഒരു സമഗ്ര വിദേശനയത്തിന്റെ അടിസ്ഥാനമായാല്‍ അതിന് ഗുരുതരമായ പിഴവുകളുണ്ട്.
സ്വദേശി വാങ്ങുക സെമികണ്ടക്ടറുകള്‍ നിര്‍മ്മിക്കുക
തല്‍ക്കാലം ട്രംപിന്റെ താരിഫുകള്‍ ഭാരതത്തിന്റെ വ്യാപാരത്തെ 48 ബില്യണ്‍ ഡോളര്‍ വരെ ബാധിക്കും. ഇത് പ്രധാനമായും തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവയുടെ കയറ്റുമതിയെയാണ് ബാധിക്കുക.
മോദി ആഗസ്റ്റ് 15 ലെ തന്റെ പ്രസംഗത്തില്‍ സ്വദേശിക്ക് ആഹ്വാനം ചെയ്തു. അതിനോടൊപ്പം ജിഎസ്ടി 5% ഉം 18% ഉം എന്ന രണ്ട് സ്ലാബുകളാക്കാനുള്ള നടപടി ആരംഭിച്ചു. ഭാരതീയര്‍ കൂടുതല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനായി ഭാരതത്തില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. ഭാരതത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന സാധനങ്ങള്‍ ഭാരതീയര്‍ വാങ്ങുകയാണെങ്കില്‍, നമുക്ക് അമേരിക്കന്‍ താരിഫുകളെ പൂര്‍ണ്ണമായും മറികടക്കാന്‍ കഴിയും. 334 ദശലക്ഷമുള്ള മൊത്തം യുഎസ് ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഭാരതത്തിന്റെ മധ്യവര്‍ഗ്ഗം തന്നെ ഏകദേശം 300 ദശലക്ഷമാണ്.
സ്വദേശിയോടൊപ്പം, നമ്മുടെ സാമ്പത്തിക, സൈനിക സ്വാതന്ത്ര്യത്തിന് നിര്‍ണായകമായ 4 മേഖലകള്‍. അവ – സെമികണ്ടക്ടറുകള്‍, സോളിഡ് സ്റ്റേറ്റ് ബാറ്ററികള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡ്രോണുകള്‍ എന്നിവയാണ്. ഫോണുകള്‍ മുതല്‍ കാറുകള്‍വരെ, മിസൈലുകള്‍, ഡ്രോണുകള്‍, കമ്പ്യൂട്ടറുകള്‍ വരെ – എല്ലാ സിസ്റ്റത്തിന്റെയും തലച്ചോറാണ് സെമികണ്ടക്ടറുകള്‍. ലോകത്തിലെ ഏറ്റവും മികച്ച ചിപ്പ് ഡിസൈനര്‍മാര്‍ ഭാരതീയരാണ്. ചിപ്പ് രൂപകല്‍പ്പനയിലെ തൊഴിലാളികളുടെ 20 ശതമാനവും നമ്മുടെ എഞ്ചിനീയര്‍മാരാണ്. അത് പോരാ. ഇന്ത്യയില്‍ നമ്മള്‍ ചിപ്പുകള്‍ നിര്‍മ്മിക്കണം.
സെമികണ്ടക്ടറുകള്‍ സിസ്റ്റത്തിന്റെ തലച്ചോറാണെങ്കില്‍, മിക്കവാറും എല്ലാ ഓട്ടോണമസ് സംവിധാനങ്ങള്‍ക്കും ശക്തി പകരുന്ന ഹൃദയമാണ് സോളിഡ് സ്റ്റേറ്റ് ബാറ്ററികള്‍. ഇന്ത്യ എല്‍എഫ്പി (ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ്) ബാറ്ററികളും സോഡിയം അയണ്‍ ബാറ്ററികളും കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്. അവയുടെ പവര്‍ ഡെന്‍സിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് ഗവേഷണം നടത്തേണ്ടതുണ്ട്.
അടുത്ത 10 മുതല്‍ 15 വര്‍ഷത്തിനുള്ളില്‍, തൊഴില്‍ അല്ലെങ്കില്‍ യുദ്ധ പോരാട്ടം ഉള്‍പ്പെടെ 40 ശതമാനം ജോലികളും റോബോട്ടുകളായിരിക്കും ചെയ്യുന്നത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ നിങ്ങളുടെ വീട്ടിലേക്ക് വരുന്നു. കുഞ്ഞപ്പനെ ചൈനീസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയന്ത്രിക്കുന്നത് നമുക്ക് നല്ലതല്ല. പിന്നെ ഡ്രോണുകള്‍. ഡ്രോണുകളെ ‘പാവപ്പെട്ടവന്റെ ക്രൂയിസ് മിസൈലുകള്‍’ എന്ന് വിളിക്കാം. ആര്‍പിജി വാര്‍ഹെഡ് ഘടിപ്പിച്ച 15000 ഡോളര്‍ വിലയുള്ള ഒരു ഡ്രോണ്‍ 5 കോടി വിലവരുന്ന ഒരു ടാങ്കിനെ എങ്ങനെ എളുപ്പത്തില്‍ നശിപ്പിക്കുമെന്ന് ഉക്രെയ്ന്‍ യുദ്ധത്തില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഈ മേഖലകളിലെല്ലാം ഭാരതം ഇതിനകം സ്വയംപര്യാപ്തതയുടെ പാതയിലാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ ആയുധമേഖലയില്‍ നമ്മുടെ ചുവടുവയ്പ്പിന്റെ പ്രകടനം കൂടിയായിരുന്നു. താരിഫുകള്‍ ആന്തരികമായി സ്വയം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെ ത്വരിതപ്പെടുത്തും. ഓരോ പ്രതിസന്ധിയിലും ഒരു അവസരമുണ്ട്, അടുത്ത വലിയ കുതിപ്പിന് ഭാരതം തയ്യാറാണെന്നതില്‍ സംശയമില്ല.





















