1992ല്‍, തൃശൂര്‍ ജില്ലയിലെ പാവറട്ടിയില്‍, ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളായ സെന്റ് ജോസഫ്‌സില്‍, പെട്ടെന്നൊരു ദിവസം കുറച്ച് കുട്ടികള്‍ക്കൊരാവശ്യം; അവര്‍ ഇസ്ലാം മതചിഹ്നമായ തൊപ്പി ധരിച്ച് സ്‌കൂളിലെത്തി. മതാചാരപ്രകാരമുള്ള വേഷത്തിന്റെ ഭാഗമായ തൊപ്പി ധരിക്കാനവകാശമുണ്ടെന്നായിരുന്നു വാദം. സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ ക്ലാസില്‍ കയറ്റിയില്ല; സ്‌കൂള്‍ യൂണിഫോമിന്റെ ഭാഗമല്ല ആ തൊപ്പി എന്നായിരുന്നു മാനേജ്‌മെന്റ് വാദം. തര്‍ക്കമായി, ബഹളമായി, സമരമായി, ദിവസങ്ങളോളം സ്‌കൂള്‍ അടച്ചിട്ടു. തൊപ്പിവയ്പ്പിച്ചില്ല; ഒടുവില്‍ പഠിത്തത്തിലും ആ വിദ്യാര്‍ത്ഥികള്‍ ‘തോറ്റു തൊപ്പിയിട്ടോ’ എന്നറിയില്ല.
33 വര്‍ഷം മുമ്പത്തെ കാര്യമാണ്. അന്ന് തൊപ്പി വച്ച് വന്നവരാണോ ഇന്ന് എറണാകുളത്തെ പള്ളുരുത്തിയിലെ സെന്റ് റീത്താസ് സ്‌കൂളില്‍, ശിരോവസ്ത്രം ധരിച്ച് പഠിക്കാന്‍ വന്ന പെണ്‍കുട്ടിയുടെ പിന്നിലെന്നറിയില്ല. പക്ഷേ, ആശയം 33 വര്‍ഷം മുമ്പേ ആവശ്യമായി ഉയര്‍ന്നിരുന്നുവെന്നര്‍ത്ഥം. ‘മതവേഷം വിദ്യാലയത്തിലും വേണം, മദ്രസയില്‍ മാത്രം പോരാ’ എന്ന് പ്രബോധിപ്പിക്കാന്‍ അക്കാലത്ത് അബ്ദുള്‍ നാസര്‍ മദനി എന്ന ‘ഇസ്ലാമിക മതബോധകന്‍’ ഉണ്ടായിരുന്നു. പാകിസ്ഥാന്‍ ഔദ്യോഗിക ചാരസംഘടനയും ഭീകരപ്രവര്‍ത്തന സംഘടനയുമായ ‘ഐഎസ്‌ഐ’യുടെ ഓര്‍മ്മയുണര്‍ത്തുന്ന പേരുള്ള ‘ഐഎസ്എസ്’ എന്ന സംഘടനയുണ്ടാക്കി, കേരളത്തിലെമ്പാടും മതമൗലികവാദ, മതതീവ്രവാദ ആശയങ്ങള്‍ പ്രസംഗിച്ചും പ്രവര്‍ത്തിച്ചും പ്രകോപനമുണ്ടാക്കി മദനി മുസ്ലിം സമുദായത്തില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്ന കാലമായിരുന്നു അത്.
പാവറട്ടി സംഭവത്തിനുശേഷം 2022 ല്‍ ആലപ്പുഴയിലെ പുന്നപ്രയില്‍ ‘അവിലും മലരും കരുതിവച്ച് അന്ത്യകര്‍മ്മങ്ങള്‍ക്ക് ഒരുക്കിക്കൊള്ളാന്‍’ മുന്നറിയിപ്പുകൊടുത്ത് ഹിന്ദു സമൂഹത്തെ ഉണര്‍ത്തിയ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ), അക്കൂട്ടത്തില്‍ ‘കുന്തിരിക്കം’ കരുതിക്കൊള്ളാന്‍ ക്രിസ്ത്യന്‍ മതവിഭാഗത്തോടും താക്കീതു നല്‍കിയിരുന്നു. 1992ലെ മദനിയുടെ വിദ്വേഷ പ്രസംഗങ്ങള്‍ ഉത്തരപ്രദേശിലെ അയോധ്യയിലെ തര്‍ക്കഭൂമിയിലെ തര്‍ക്കമന്ദിരത്തെ ചൊല്ലിയായിരുന്നതിനാല്‍ ഹിന്ദു സമൂഹത്തിനെതിരെയാണെന്ന് സമാധാനിച്ചിരുന്നവര്‍ക്ക് ഞെട്ടലുണ്ടാക്കിക്കൊണ്ടായിരുന്നു പാവറട്ടി സ്‌കൂളിലെ ‘തൊപ്പി വിവാദം.’
അങ്ങ് തുര്‍ക്കിയിലെ ഇസ്താംബുളില്‍ ഉണ്ടായിരുന്ന ‘ഹാഗിയ സോഫിയ’ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍പള്ളി മുസ്ലിം പള്ളിയാക്കി മാറ്റിയ സംഭവത്തില്‍ 2020 ലാണ് വീണ്ടും പൊതുജന ചര്‍ച്ച ഉണ്ടായത്. 2022 ലെ ‘കുന്തിരിക്കം കരുതിക്കോളൂ’ എന്ന മുദ്രാവാക്യത്തിന് ഹാഗിയാ സംഭവത്തില്‍ ചില ക്രിസ്ത്യന്‍ മതമേലദ്ധ്യക്ഷന്മാരില്‍നിന്നുണ്ടായ പ്രതികരണം കാരണമായിരിക്കാം. പറഞ്ഞുവരുന്നത്, ‘കുന്തിരിക്ക’ത്തിലല്ല രണ്ട് ന്യൂനപക്ഷ മതവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തുടങ്ങുന്നത് എന്നാണ്; അതിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് കേരളത്തില്‍.
മതേതരത്വവും മതസഹിഷ്ണുതയും മതസൗഹാര്‍ദ്ദവും മനോഹരമായ പദപ്രയോഗങ്ങളും സങ്കല്‍പ്പങ്ങളുമാണെങ്കിലും അവ പ്രാവര്‍ത്തികമാക്കുക അത്ര എളുപ്പമല്ല. ഇവയുടെ പേരില്‍ പദയാത്ര മുതല്‍ പാവക്കൂത്തുവരെ നടത്താം. പക്ഷേ, പ്രായോഗികതലത്തില്‍ എത്രത്തോളം ഫലിക്കുന്നുവെന്നതാണ് ചോദ്യം. മതപരമായ ആനുകൂല്യങ്ങളും അവകാശങ്ങളും അനുവദനീയമായ ഭരണഘടനാ സംവിധാനത്തിലെ ‘മതേതരത്വം’ മറ്റുചില രാജ്യങ്ങളിലെ ‘മതനിരാസം’ അല്ല എന്ന അടിസ്ഥാന അറിവാണ് പ്രധാനം. മതന്യൂനപക്ഷ വിഭാഗമെന്ന നിലയില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്താനുള്ള അവകാശ പ്രകാരമാണ് പള്ളുരുത്തി സെന്റ് റീത്താ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. മതന്യൂനപക്ഷ വിഭാഗം എന്ന നിലയില്‍ മതവിശ്വാസാരാധനാ ക്രമം പിന്തുടരാന്‍ ഭരണഘടന നല്‍കുന്ന അവകാശപ്രകാരമുള്ള വസ്ത്രധാരണ വിഷയത്തിലൂടെയാണ് സെന്റ് റീത്താസിലെ ‘ഹിജാബ്’ (ശിരോവസ്ത്ര) വിവാദം സമൂഹവും ഭരണകൂടവും ചര്‍ച്ച ചെയ്യുന്നത്. രണ്ടു മതങ്ങള്‍ തമ്മിലുള്ള വിശ്വാസപ്രശ്‌നംപോലുമല്ല, ‘മതരഹിത’മെന്ന് സ്വയം അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന സര്‍ക്കാര്‍- ഭരണകൂട സംവിധാനം ‘മൂന്നാംകക്ഷി’യായി ഇടപെട്ട് പക്ഷംപിടിക്കുകയും ചെയ്യുമ്പോഴാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത്.
വിഷയം ഇതായിരുന്നു: ‘ഹിജാബെ’ന്നോ ‘നിഖാബ്’ എന്നോ ‘ബുര്‍ഖ’യെന്നോ എന്തു വിളിച്ചാലും പള്ളുരുത്തി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ യൂണിഫോമിന്റെ ഭാഗമല്ലായിരുന്നു ആ വിദ്യാര്‍ത്ഥിനി ധരിച്ചിരുന്ന വേഷം. അത് സ്‌കൂള്‍ അനുവദിച്ചില്ല. തുടര്‍ന്നുണ്ടായ വാഗ്വാദങ്ങളും വിവാദങ്ങളും ബഹളങ്ങളും വിദ്യാലയത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി. വിഷയത്തില്‍ വിദ്യാഭ്യാസകാര്യങ്ങളില്‍ ബന്ധമില്ലാത്ത, ബാഹ്യശക്തികളായ, ഇത്തരത്തില്‍ മതവിഷയങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉയര്‍ത്തി ഇതര സംസ്ഥാനങ്ങളില്‍പോലും കലാപങ്ങളുണ്ടാക്കിയ പ്രവര്‍ത്തന ചരിത്രമുള്ള മത-രാഷ്ട്രീയ സംഘടനകളും ഇടപെട്ടതോടെ കാര്യങ്ങള്‍ അപകടസ്ഥിതിയിലായി. മാനേജമെന്റ്, രക്ഷാകര്‍ത്തൃ സംഘടന, നാട്ടുകാരില്‍ ഭൂരിപക്ഷം എന്നിങ്ങനെ വലിയൊരു വിഭാഗം സ്‌കൂള്‍ നിലപാടിനൊപ്പമായിരുന്നു. എന്നാല്‍ വിദ്യാഭ്യാസ വകുപ്പും വകുപ്പുമന്ത്രി വി. ശിവന്‍കുട്ടിയും വിഷയത്തിലിടപെട്ട് സര്‍ക്കാരിന്റെ നിലപാടില്‍ രാഷ്ട്രീയം കലര്‍ത്തിയതോടെ പ്രശ്‌നം കൈവിട്ടുപോയി.
യൂണിഫോം വിഷയത്തില്‍ കോടതിയുടെ വിധിയുണ്ട്. അതിലെ പ്രധാന ഭാഗം ഇങ്ങനെയാണ്:
1. 2018 ല്‍ വന്ന ഹൈക്കോടതി ഉത്തരവു പ്രകാരം, സ്‌കൂളിന്റെ സുഗമമായ പ്രവര്‍ത്തനമാണ് വ്യക്തി താല്‍പ്പര്യത്തേക്കാള്‍ പ്രധാനം. വിധി പുറപ്പെടുവിച്ച ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, മുഴുക്കൈ ഷര്‍ട്ടും ശിരോവസ്ത്രവും സ്‌കൂള്‍ യൂണിഫോമിന്റെ ഭാഗമാക്കി ധരിക്കാന്‍ കഴിയില്ല.
2. സ്‌കൂള്‍ നടത്തിപ്പു കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മാനേജ്‌മെന്റിന് അവകാശമുണ്ട്.
3. സ്‌കൂളിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാണെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ തുടരാം, അല്ലാത്തപക്ഷം അവര്‍ക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം.
ഇതിലൂടെ കാര്യങ്ങള്‍ വ്യക്തമാണ്. എന്നാല്‍, ഇല്ലാത്ത പരാതി ഉണ്ടാക്കി വിദ്യാഭ്യാസ വകുപ്പുമന്ത്രി വിഷയത്തില്‍ ഇടപെട്ടു. പ്രാദേശികമായി ചര്‍ച്ച ചെയ്ത് തീര്‍ക്കാവുന്ന വിഷയം ‘ഇങ്ങനെ പരിഹരിക്കാമെന്ന’ മാര്‍ഗ്ഗദര്‍ശനം നല്‍കി പരിഹരിക്കാന്‍ നിര്‍ദ്ദേശിച്ച വിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവന്‍കുട്ടിതന്നെയാണ് ഈ വിഷയത്തിലെ കുഴപ്പക്കാരന്‍. ‘വിദ്യാര്‍ത്ഥിക്ക് സ്‌കൂള്‍ യൂണിഫോമിന്റെ നിറത്തിലുള്ള ശിരോവസ്ത്രം ഉപയോഗിക്കാന്‍ അനുമതി നല്‍കി’ രക്ഷിതാവും പിടിഎയും മാനേജ്‌മെന്റും വിദ്യാര്‍ത്ഥിയുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന മന്ത്രിയുടെ നിര്‍ദ്ദേശം കേരള വിദ്യാഭ്യാസ ചട്ടത്തിലെ (കെഇആര്‍) ഏതു ചട്ടപ്രകാരമാണെന്ന് ആര്‍ക്കും വ്യക്തമല്ല. മന്ത്രിയുടെ കപടമതേതര നയമല്ല, മതേതര വിരുദ്ധ നിലപാടാണ് പുറത്തുവന്നത് എന്നു വ്യക്തം.
വിദ്യാലയത്തിലെ പ്രിന്‍സിപ്പല്‍ ഹെലീന ആല്‍ബി, മാനേജ്‌മെന്റ്, പിടിഎ, ലീഗല്‍ അഡൈസര്‍, മാധ്യമങ്ങള്‍ തുടങ്ങി സകലരും എതിരായപ്പോള്‍, നിലപാട് കോടതിവിധിയുടെ ലംഘനമാണെന്നുവന്നപ്പോള്‍ മന്ത്രി നിലപാട് മാറ്റി. അതിനകം വിഷയം പരമാവധി മോശം സ്ഥിതിയിലായിരുന്നുവെന്നതാണ് വാസ്തവം. സ്‌കൂള്‍ ആകട്ടെ നിലപാടില്‍ ഉറച്ചുനിന്നു.
‘ഹിജാബ്’ വാദികളുടെ കൂട്ടം വിവിധ മാധ്യമങ്ങളിലൂടെ സ്‌കൂളിലെ അദ്ധ്യാപകര്‍, പ്രിന്‍സിപ്പല്‍ ധരിക്കുന്ന മതപരമായ വേഷത്തെ അപഹസിച്ചതും വിമര്‍ശിച്ചതും അവരുടെ അജ്ഞതയോ ആവേശമോ ആയിരുന്നുവെന്ന് വ്യാഖ്യാനിക്കാം. പക്ഷേ മന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, കെഇആര്‍ ഉദ്ധരിച്ച്, സര്‍ക്കാര്‍ പറയുന്നതു കേട്ട് പ്രവര്‍ത്തിച്ചില്ലെങ്കില്‍ കെഇആര്‍ പ്രകാരം, 27 വര്‍ഷം മുമ്പ് അനുവദിച്ച, സ്‌കൂളിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കാന്‍ വരെ കഴിയുമെന്ന് മുന്നറിയിപ്പു നല്‍കി. ഒപ്പം അദ്ധ്യാപകര്‍ ധരിച്ചിരിക്കുന്ന വേഷത്തെ പരിഹസിക്കുകയും ചെയ്തു. കുട്ടിയുടെ ‘ശിരോവസ്ത്രം’ പവിത്രവും കന്യാസ്ത്രീകൂടിയായ അദ്ധ്യാപകയുടെ ‘തിരുവസ്ത്രം’ ആക്ഷേപകരവുമാണെന്ന ഏറെ ഗൗരവതരമായ വിമര്‍ശനമാണ് മന്ത്രി ഉയര്‍ത്തിയതെന്നത് ചില മനോനിലകളോ രാഷ്ട്രീയ നയനിലപാടുകളോ തന്നെയാണ് വെളിവാക്കുന്നത്.
സ്‌കൂള്‍ ഒടുവില്‍ പ്രഖ്യാപിച്ച നിലപാടാണ് പ്രധാനവും നിര്‍ണ്ണായകവും. ‘ഈ സ്‌കൂളിന്റെ നിയമവും വ്യവസ്ഥകളും അനുസരിച്ച് പഠിക്കാന്‍ വന്നാല്‍ ഇവിടെ പഠിക്കാം,’ അതില്‍ മന്ത്രിയുടെ കുതന്ത്രങ്ങളും വാദങ്ങളും പരാജയപ്പെടും. പക്ഷേ, സ്‌കൂളിന് ഭാവിയില്‍ പല സര്‍ക്കാര്‍ തടസ്സങ്ങളും സംഭവിച്ചേക്കാമെന്നത് വേറേകാര്യം. കുട്ടിയെ സ്‌കൂള്‍ മാറ്റുകയാണെന്ന് സ്‌കൂളിന്റെ ‘മതേതരത്വം’ പരസ്യമായി ചോദ്യം ചെയ്തുകൊണ്ട് കുട്ടിയുടെ രക്ഷിതാവ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിനൊക്കെയൊടുവില്‍ ഒന്ന് അടിവരയിട്ടു പറയണം: ഗുരുവന്ദനം നടത്തിയ സ്‌കൂളിനെതിരെ, ഗണപതി ഹോമം നടത്തിയ സ്‌കൂളിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നതുപോലെയാവില്ല ഇവിടെ കാര്യങ്ങള്‍. വിദ്യാര്‍ത്ഥികളുടെ സിന്ദൂരപ്പൊട്ടു മായ്ക്കുന്നതുപോലെ, രക്ഷാബന്ധന്‍കാലത്ത് രാഖിപൊട്ടിക്കുന്നതുപോലെ, ഭാരതാംബയുടെ ചിത്രം സ്‌കൂളില്‍ വെയ്ക്കുന്നതിനെതിരെ നടപടിയെടുക്കുന്നതുപോലെയല്ല, ‘പള്ളുരുത്തികളിലെ പള്ളിക്കൂട’ങ്ങളിലെ കാര്യങ്ങളെന്ന് മാനേജ്‌മെന്റുകളും സര്‍ക്കാര്‍ സംവിധാനങ്ങളും തിരിച്ചറിഞ്ഞേക്കാം.





















