ജാപ്പനീസ് ഹ്രസ്വകവിതകളാണ് ഹൈക്കു എന്ന പേരില്‍ അറിയപ്പെടുന്നത്. മൂന്ന് വരികളിലൊതുങ്ങുന്ന ഈ കവിത ഒരു ഭാവനയോ ആശയസംവേദനമോ സന്ദേശപ്രവാഹമോ അല്ല; കവിയുടെ നേരിട്ടുള്ള അനുഭവമോ ആത്മഗതമോ ആണ്. ഒരു സ്വരാക്ഷരം മാത്രമുള്ള അഞ്ചോ ആറോ വാക്കുകളുണ്ടെങ്കില്‍ ഒരു ഹൈക്കു കവിതയുണ്ടാക്കാം. പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രമുഖ കവി ബാഷോയാണ് ഹൈക്കു കവിതയ്ക്ക് തുടക്കമിട്ടത്. എന്നാല്‍ അദ്ദേഹം ഹൈക്കു എന്നല്ല വിളിച്ചത്, ഹൊക്കു എന്നാണ്. പുരാതന ജാപ്പനീസ് കവിതയില്‍ പലര്‍ ചേര്‍ന്ന് എഴുതുന്ന കാവ്യകൃതികള്‍ ഉണ്ടായിരുന്നു. അതിന്റെ പ്രവേശികയായി കൊടുക്കുന്ന ചെറിയ കവിതയായിരുന്നു ഹൊക്കു.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ പ്രമുഖ കവിയും വിമര്‍ശകനുമായിരുന്ന മസോക്ക ഷിക്കിയാണ് ഹൈക്കു എന്ന് പേരു നല്‍കിയത്. ഹൈക്കുവില്‍ തന്നെ പുതിയൊരു ഇനമാണ് ഫിലോസഫിക്കല്‍ ഹൈക്കു. പ്രശസ്തമായ ‘ഫിലോസഫി നൗ’ വെബ് മാഗസിനില്‍ ആദ്യത്തെ ഇനം ഫിലോസഫിക്കല്‍ ഹൈക്കുവാണ്: താത്ത്വിക ഹൈക്കു. ഏതാനും ഫിലോസഫിക്കല്‍ ഹൈക്കു കവിതകള്‍ ചുവടെ ചേര്‍ക്കുന്നു.
$ ആനന്ദകരമായ ഏകാന്തത
സ്വപ്നങ്ങളുടെ ജലപാതം
എന്റെ ഹൃദയകവാടങ്ങളെ
ഭേദിക്കുന്നു.
– വാസിലിസ് കോമ്പോറോസോസ്.
$ അപരയാകാന്‍ നിര്‍ബന്ധിതയായി.
പുരുഷന്റെ ആവശ്യങ്ങള്‍ക്കായി
രൂപാന്തരപ്പെട്ടു; ബോധപൂര്‍വ്വം അടിമയായോ?
– ടെറന്‍സ് ഗ്രീന്‍.
$ കരിങ്കറുപ്പായ നീലസാന്ധ്യപ്രഭ
അസ്തിത്വം സംക്ഷിപ്തമായി.
രൂപരഹിതമായ നിഴലുകള്‍ പതുങ്ങിയിരിക്കുന്നു
-വൈറ്റ് വുള്‍ഫ്
$ മാനവസമൂഹം മരിച്ചു.
നഷ്ടങ്ങളോടെ അധോഗതി
നമ്മള്‍ ശവക്കുഴിയാണ് തോണ്ടുന്നത്.
– ലിന്‍ ചര്‍ച്ച്
$ ദൈവമില്ലെങ്കില്‍
നമ്മള്‍ വെറും കമ്പ്യൂട്ടറുകളാണ്,
പ്രകൃതി പ്രോഗ്രാം ചെയ്തത്.
-ലൊറേറ്റ ബേക്കണ്‍
$ നമ്മുടെ ലോകം, എന്നാല്‍
ബഹുസ്വരതയുടേതാണ്.
സാധ്യമായ ലോകങ്ങളുടെ
– എലിറാന്‍ ഹസീസ
$ ഓ, പ്രശാന്തത! ആ വലിയ
പാറയിലേക്ക്
ഒരു ചീവിടിന്റെ ശബ്ദം
തുളച്ചുകയറുന്നു.
– മതാസുവോ ബാഷോ
$ ഞാനൊരു പഴം കഴിക്കുമ്പോള്‍
ഹൊര്‍യൂജി അമ്പലത്തിലെ
മണി മുഴങ്ങുന്നു.
-മസോക്ക ഷിക്കി
$ ഒരു മുന്തിരി പൂവിടുമ്പോള്‍
അത് ഊഷ്മളമാണ്,
ഒരൊറ്റ എന്ന നിലയില്‍
-ഹത്തോരി റാന്‍സെറ്റ്‌സു
$ എത്ര അസാധാരണമാണ്,
ചെറിപ്പൂക്കള്‍ക്ക് താഴെ
ജീവിച്ചിരിക്കുന്നത്.
– കോബായാഷി ഇസ്സ
ഈ കവിതകള്‍ ആത്മനിര്‍വൃതിയും നിവേദനവുമാണ്. ചിലപ്പോള്‍ ഇത് പരമരഹസ്യമായാണ് വിഭാവനം ചെയ്യപ്പെടുന്നത്. ആ നിലയില്‍ അത് അവനവനോടു തന്നെയുള്ള സംഭാഷണമാണ്. അല്ലെങ്കില്‍ ഏറ്റവും പ്രിയപ്പെട്ടവര്‍ക്കുള്ള ഉണര്‍ത്താണ്. ദീര്‍ഘമായ കാവ്യങ്ങളുടെ കഥാപരതയോ, ആഖ്യാന ബാഹുല്യമോ, ഛന്ദസ്സിന്റെ അതിപ്രസരമോ ഇവിടെയില്ല. എന്നാല്‍ ഈ ചെറുകവനങ്ങളില്‍, അടിത്തട്ടില്‍ ഒരു ഹൃദിസ്പന്ദമുണ്ട്. അത് കേള്‍ക്കാവുന്നതാണ്. ഈ ലോകത്ത് താന്‍ ജീവിച്ചിരിക്കുന്നു എന്ന് ഒരാള്‍ പറയുകയാണ്; മരിക്കാന്‍ തയ്യാറല്ലെന്ന ചിന്തയും.
പുസ്തകം 2019
2019ല്‍ ആയിരക്കണക്കിനു പുസ്തകങ്ങളാണ് ഇറങ്ങിയത്. ആ കൂട്ടത്തില്‍ നിന്ന് മികച്ചതെന്ന് തോന്നുന്ന പത്ത് പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുകയാണ്. വായന, അഭിരുചി എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഈ ലിസ്റ്റില്‍ എല്ലാ നല്ല പുസ്തകങ്ങളെയും ഉള്‍ക്കൊള്ളിക്കാന്‍ കഴിയില്ല എന്ന് ഓര്‍ക്കുക.
- മുനി (കഥകള്‍, പുതിയ പതിപ്പ്) പട്ടത്തുവിള, തായാട്ട് പബ്‌ളിക്കേഷന്‍സ്.
- വിശുദ്ധലിഖിതങ്ങള്‍ (നോവലുകള്‍) ജോണി മിറന്‍സ്, സീഡ് ബുക്‌സ്.
- പരേതരുടെ തെരുക്കൂത്ത് (നോവല്‍), ഗായത്രി, ഗ്രീന്‍ ബുക്‌സ്.
- വൈകുണ്ഠസ്വാമികള്‍ (ജീവചരിത്രം) എം.ചന്ദ്രബാബു, പ്രഭാത് ബുക്‌സ്.
- പ്രാചീന മലയാള കാവ്യസുധ (ചരിത്രം) നടുവട്ടം ഗോപാലകൃഷ്ണന്‍, മാളുബന്‍.
- പെണ്ണ് രാഷ്ട്രീയത്തെ തൊടുമ്പോള്‍ (ആത്മകഥ) നുസ്രത്ത് ജഹാന്‍, ഇന്ത്യാബുക്‌സ്
- ഉണരുന്നവര്‍ (കഥകള്‍) യു.പി. ജയരാജ്, ഡി.സി.
- ഐന്‍സ്റ്റീന്‍ – സഹസ്രാബ്ദപുരുഷന്‍, പ്രൊഫ.കെ.ആര്‍. ജനാര്‍ദ്ദനന്‍, ശാസ്ത്രസാഹിത്യപരിഷത്ത്.
- തമിഴ്കഥകള്‍ (പരിഭാഷ), ഡോ.പി.കെ. രാധാമണി, കുരുക്ഷേത്ര ബുക്‌സ്.
- പാതകള്‍ തുടങ്ങുന്ന ഇടം (കഥകള്‍), ഉണ്ണികൃഷ്ണന്‍ അത്താപ്പൂര്, പ്രതിഭ ബുക്‌സ്.
പോള്‍ബ്രണ്ടന്റെ A Search in Secret India എന്ന പുസ്തകം ഇരുപത് ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടു. ബ്രിട്ടീഷുകാരനായ ബ്രണ്ടന്‍ (1898-1981) ആത്മീയപാതയിലാണ് സഞ്ചരിച്ചത്.
അദ്ദേഹം സത്യത്തെ തേടിക്കൊണ്ടിരുന്നു. A hermit in the Himalayas, The quest of the overself, the hidden teaching beyond yoga തുടങ്ങിയ കൃതികള്‍ എഴുതിയ ബ്രണ്ടന്റെ മരണശേഷം അദ്ദേഹത്തിന്റെ രചനകളുടെ പതിനാറ് വാല്യങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. രമണമഹര്‍ഷിയെ പാശ്ചാത്യര്‍ക്ക് പരിചയപ്പെടുത്തിയ ബുദ്ധിജീവി എന്ന നിലയിലും ബ്രണ്ടന്‍ ആദരിക്കപ്പെടുന്നു.
ബ്രണ്ടന്റെ ചില ചിന്തകള്‍
- ആള്‍ക്കൂട്ടത്തിന്റെ സഹായത്തോടെ മാത്രമേ തന്നെ കൂടുതല്‍ ചലിപ്പിക്കാന്‍ കഴിയൂ എന്ന് വിചാരിക്കുന്നയാള്‍ സങ്കല്പിക്കുന്നതിലും വലിയ ഏകാന്തത അനുഭവിക്കുകയാണ്.
- അഗാധ നിശ്ശബ്ദതയ്ക്ക് അതിന്റേതായ ഒരു രാഗമുണ്ട്.
- ഞാന്‍ എന്ന് പറയുന്നത് ഒരു മിഥ്യയാണ്; സ്ഥിരമല്ല അത്. യഥാര്‍ത്ഥ self വേറെയാണ്.
- ഒരു ജ്ഞാനിക്ക് മനസ്സിന്റെ അറിവോ അറിവില്ലായ്മയോ പ്രശ്‌നമല്ല.
- മനുഷ്യന്‍ മുമ്പെന്നത്തേക്കാള്‍ ദുരിതത്തിലാണ്. കാരണം അവന്റെ പ്രകൃതത്തിലെ പകുതിയും ആത്മീയമാണ്. അതാകട്ടെ നല്ല ഭക്ഷണം കിട്ടാന്‍ വലയുകയാണ്. ബാക്കി പകുതി ഭൗതികമാണ്. അത് ചീത്ത ആഹാരം കൊണ്ടാണ് ജീവിക്കുന്നത്.
- ‘ഞാന്‍’ എന്ന ബോധത്തില്‍ അഭിരമിക്കുന്നവര്‍ അതിന്റെ അഹംബോധത്തിന്റെ ആകര്‍ഷണത്തില്‍നിന്ന് അകലുകയാണ് വേണ്ടത്.
- ഓരോ പ്രഭാതവും ഈ ലോകത്തിലേക്കുള്ള പുനരവതാരമാണ്.
- മനുഷ്യര്‍ രാഷ്ട്രീയമായും സാമ്പത്തികമായും കൈകോര്‍ക്കുന്നത് മാനുഷികതയുടെ ഒരു പൊതുബോധമണ്ഡലത്തിലാണ്. അത് ഹൃദയത്തിന്റെ അടിത്തട്ടിലുള്ള, ഈഗോയില്ലാത്ത ഒരിടമാണ്.
- ഞാനൊരു ജ്ഞാനിയല്ല, എഴുത്തുകാരനാണ്.
- പ്രപഞ്ചനിയമങ്ങളില്‍ വിശ്വസിക്കുന്നതും സമാശ്വസിപ്പിക്കുന്നതുമായ ഒരിടം ഓരോ ഹൃദയാന്തര്‍ഭാഗത്തുമുണ്ട്. അത് വളരെ അഗാധമാകയാല്‍, അവിടെ എത്താന്‍ നമുക്ക് നല്ല ക്ഷമയും പരിശ്രമവും വേണം.
വായന
സജിനി എസ്. എഴുതിയ ‘വിശുദ്ധ പാപങ്ങള്‍’ (മലയാളം) ക്ലിക്കായി. പുഷ്പമറിയം എന്ന പെണ്ണ് വ്യക്തിപരമായ മോഹത്തകര്‍ച്ചയുടെ പരിണാമം എന്ന നിലയില്‍ കന്യാസ്ത്രീയാവുന്നതും പിന്നീട് അതുപേക്ഷിച്ച് പുഷ്പമറിയമാവുന്നതും രസകരമായി എഴുതിയിരിക്കുകയാണ് കഥാകാരി. അസ്തിത്വത്തിന്റെ സമസ്യകളിലേക്കുള്ള ഒരു യാത്രയായി ഈ കഥയെ കാണാം. ഇറച്ചിവെട്ടുകാരനായ ജോസഫിനെ പ്രേമിച്ചതാണ് ആ യുവതിയുടെ ജീവിതത്തെ ആദ്യം വഴി തിരിച്ചുവിട്ടത്. ജോസഫിനെ നാട്ടുകാര്‍ തല്ലിനശിപ്പിച്ചു. സദാചാരപോലീസിംഗിന്റെ ഒരു ദുരന്തഫലമായി ഈ കഥയിലെ പുഷ്പമറിയത്തിന്റെ ജീവിതമാറ്റങ്ങളെ കാണാവുന്നതാണ്. പുഷ്പമറിയത്തിനു ക്രമം തെറ്റി. അതുകൊണ്ട് ഈ കഥയുടെ ഭാഷയിലും ആ രസതന്ത്രം വിജയംകണ്ടു. കഥയിലെ ഒരു ഭാഗം ഇങ്ങനെയാണ്: ”എങ്ങോട്ടൊക്കെയോ കൈകള്‍ നീട്ടി നില്‍ക്കുന്നതുപോലെയുള്ള കുരിശും പള്ളിമതിലിനു താഴെയുള്ള ഒന്നും പറയേണ്ട എന്നു പറഞ്ഞ് ഒഴുകുന്ന പുഴയും എങ്ങോട്ടോ പുറപ്പെട്ട് പോകുന്ന കാറ്റും നോക്കി ഞാനപ്പോള്‍ എന്റെ ജോസഫിലേക്ക് പ്രവേശിക്കും. സെമിത്തേരിയിലെ കാറ്റാടിമരങ്ങളാകെ ഒന്നിച്ചിളകി വീശുമ്പോള്‍ ജോസഫിന്റെ ഓര്‍മ്മകള്‍ കാറ്റാടി മരങ്ങളുടെ പെരും ചൂളം പോലെ വന്നു നിറഞ്ഞ് എന്റെ ഹൃദയത്തെ കടപുഴക്കി എറിഞ്ഞു കളിക്കും.”
ഇത് ഭാഷയുടെ സ്വരസവിശേഷതയാണ്. കഥയുടെ ഉള്ളടക്കത്തിന്റെ വിമതശബ്ദത്തെ ഈ ടോണ്‍ വിനിമയം ചെയ്യുന്നുണ്ട്.
ഇന്ത്യയിലെ യാഥാര്‍ത്ഥ്യങ്ങള്‍ സിനിമയില്‍ അവതരിപ്പിക്കുന്നത് പാശ്ചാത്യ കേന്ദ്രീകൃതമായ മനസ്സുള്ളതുകൊണ്ടാണെന്ന് രാധാകൃഷ്ണന്‍ എം.ജി (മാതൃഭൂമി) എഴുതുന്നു.
ആദ്യമേ പറയട്ടെ, ഇത് പഴകിപ്പൊളിഞ്ഞ വാദമാണ്. പാശ്ചാത്യകേന്ദ്രിതവീക്ഷണമാണ് ഓറിയന്റിലിസമെന്ന് ലേഖകന്‍ വാദിക്കുന്നു. ഉത്തരാധുനികതയിലെ സാമ്രാജ്യത്വാനന്തര കാലത്തെ ആശയചര്‍ച്ചകള്‍ക്ക് വഴിതെളിച്ച എഡ്‌വേര്‍ഡ് സെയ്ദ്, ഗായത്രി സ്പിവാക്ക് തുടങ്ങിയവരെ ലേഖകന്‍ ഇതിനായി സമീപിക്കുന്നു. എന്നാല്‍ ലേഖകന്‍ ഒന്നു മനസ്സിലാക്കണം; ഉത്തരാധുനികത മരിച്ചു. ഇപ്പോള്‍ ഉത്തര – ഉത്തരാധുനികതയാണ്. അതായത് ഡിജിറ്റല്‍ മോഡേണിസം. ഇന്ന് സ്വത്വം എന്ന പദം ഉപയോഗിക്കുന്നവര്‍ വേണ്ടത്ര അപ്‌ഡേറ്റ് ചെയ്യാത്തവരാണ്. കാരണം സ്ഥിരം സ്വത്വം രാഷ്ട്രത്തിനോ, വ്യക്തിക്കോ ഇല്ല. ജല്ലിക്കെട്ട് എന്ന സിനിമ യൂറോപ്യന്മാരെ സന്തോഷിപ്പിക്കാനാണെന്ന് പറയുന്നത് ഭോഷ്‌കാണ്. ഇന്ത്യയുടെ ഭൂതകാലം, പ്രത്യേകിച്ചും ഗ്രാമങ്ങളിലെ ജീവിതം, അതിന്റെ അസംബന്ധവും നുണകളും എവിടെയാണ് ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്? അത് കാണുക പാശ്ചാത്യരുടെ മാത്രമല്ല, ഇന്ത്യാക്കാരുടെയും ആവശ്യമാണ്. മറ്റൊന്ന്, ഈ ഡിജിറ്റല്‍, സൈബര്‍ കാലത്ത് പാശ്ചാത്യം, പൗരസ്ത്യം എന്ന് വേര്‍തിരിക്കുന്നതിനെ കാലഹരണപ്പെട്ട ഒരു ചിന്താഗതിയുടെ ഭാഗമായേ കാണാനാകൂ. ‘മൂത്തോന്‍’ എന്ന സിനിമയെ വിലയിരുത്തുമ്പോഴും രാധാകൃഷ്ണന്‍ അടിസ്ഥാനമില്ലാത്ത വാദമുന്നയിക്കുന്നു: ചേരികളെക്കുറിച്ച് പറയാന്‍ പാടില്ലത്രേ. ചേരികളിലെ ജീവിതങ്ങളോടുള്ള ലേഖകന്റെ പുച്ഛമനോഭാവമാകാം ഇതിനു കാരണം.
പ്ലാസ്റ്റിക്കിനെ നേരിടാന്‍ നാം എന്തു ചെയ്തു എന്ന് ചിന്തിപ്പിക്കുന്ന താണ് കോടോത്ത് പ്രഭാകരന്‍ നായരുടെ ‘പ്ലാസ്റ്റിക് വിപത്ത് നേരിടാന്‍’ (കേസരി) എന്ന ലേഖനം. സമുദ്രത്തെപ്പോലും പ്ലാസ്റ്റിക് സമീപഭാവിയില്‍ വിഴുങ്ങും. പക്ഷേ, ആരും ഒന്നും ചെയ്യുന്നില്ല.
നുറുങ്ങുകള്‍
- ‘ഇന്ന്’ മാസിക കുറെ എഴുത്തുകാരോട് ജീവിതത്തില്‍ ആദ്യം വായിച്ച കൃതി ഏതാണെന്ന് ചോദിച്ചു. എന്നാല്‍ പലരും സത്യം പറഞ്ഞില്ല. ശുദ്ധനുണയാണെന്ന് സംശയിക്കുന്ന തരത്തില്‍ ചിലര്‍ ഘനഗംഭീര കൃതികളുടെ പേരുകള്‍ പുറത്തു വിട്ടു! എഴുത്തുകാരെക്കൊണ്ട് മണമ്പൂര്‍ ഇതുപോലെ കല്ലെടുപ്പിച്ചത് ശരിയായില്ല.
- ടി.പത്മനാഭന്റെ പ്രഭാഷണങ്ങള്‍ കാലാതിവര്‍ത്തിയാണെന്ന് തട്ടിവിട്ടിരിക്കുകയാണ് ആലംകോട് ലീലാകൃഷ്ണന്‍ (ഇന്ന്). മറ്റുള്ളവരെ അന്യായമായി സ്തുതിച്ചു മാത്രം കാലം കഴിക്കുന്ന ലീലാകൃഷ്ണന് ഇതൊക്കെ നിസ്സാരമാണ്. പത്മനാഭന്റെ പ്രസംഗത്തില്‍ ആകര്‍ഷകമായി ഒന്നും തന്നെയില്ല.
- കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ (വൈശാഖന്‍ വക) പ്രഖ്യാപിച്ചു. എസ്.വി. വേണുഗോപന്‍ നായര്‍, ഇ.വാസു, ജി.എന്‍. പണിക്കര്‍, മാമ്പുഴ കുമാരന്‍ എന്നിവരെ അക്കാദമിയുടെ ഗുഡ്ബുക്കിലില്ലാത്തതുകൊണ്ട് പരിഗണിച്ചില്ല.
- വി.പി.ശിവകുമാര്‍, യു.പി. ജയരാജ് എന്നീ മികച്ച കഥാകൃത്തുക്കളെ ചരിത്രത്തില്‍ നിന്ന് തുടച്ചു നീക്കാനാണ് മുതിര്‍ന്ന ചില എഴുത്തുകാരുടെ ഒത്താശയോടെ ഏതാനും സാഹിത്യപ്രസിദ്ധീകരണങ്ങള്‍ ശ്രമിക്കുന്നത്.