ആള്‍ദൈവം എന്ന പ്രയോഗം കേരളത്തില്‍ ഏറ്റവുംകൂടുതല്‍ പ്രചരിപ്പിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ഹൈന്ദവ ആചാര്യന്മാരെയും ഗുരുക്കന്മാരെയും മഹാത്മാക്കളെയും ഒക്കെ ആക്ഷേപിക്കാന്‍ വേണ്ടിയാണ് അവര്‍ ഈ പ്രയോഗം നടത്തിയിട്ടുള്ളത്. അവരുടെ പത്രങ്ങളിലും പ്രസംഗങ്ങളിലും ഏറ്റവും കൂടുതല്‍ ഹിന്ദുബിംബങ്ങളെ ആക്ഷേപിക്കാന്‍ ഉപയോഗിച്ചിട്ടുള്ള ഒരു വാക്കാണ് ആള്‍ദൈവം എന്നുള്ളത്. ആ വാക്കിന്റെ ഉപജ്ഞാതാവ് സഹോദരന്‍ അയ്യപ്പന്‍ ആണ്. പക്ഷേ അയ്യപ്പന്‍ അവസാനം അത് മാറ്റിപ്പറഞ്ഞു. വര്‍ക്കല ശിവഗിരിയില്‍ ഗുരുദേവന്റെ സമാധിമണ്ഡപത്തിലെത്തി അവിടെ സാഷ്ടാംഗം നമസ്‌കരിച്ചു. തന്റെ തെറ്റുകള്‍ക്ക് മുഴുവന്‍ പ്രായശ്ചിത്തം ചെയ്യുന്നു എന്ന ഒരു പ്രതീതിയിലാണ് അത്തരം ഒരു നടപടി ചെയ്തത്. അതുവരെ ഏതെങ്കിലും ഒരു വ്യക്തിയെ, ബിംബത്തെ, ആരാധനാപാത്രത്തെ അംഗീകരിക്കുവാന്‍ അയ്യപ്പന്‍ തയ്യാറായിരുന്നില്ല. പക്ഷേ അദ്ദേഹം നിരീശ്വരവാദിയും ആയിരുന്നില്ല. ക്ഷേത്രങ്ങളെയും വിഗ്രഹാരാധനയെയും ഒക്കെയാണ് എതിര്‍ത്തിട്ടുള്ളത്. അതിന്റെ കാരണം ക്ഷേത്രങ്ങള്‍ കൊള്ളരുതാത്തതുകൊണ്ടല്ല. കൊള്ളരുതായ്മയുടെ കേന്ദ്രമാക്കി ക്ഷേത്രങ്ങളെ ചിലര്‍ അധഃപതിപ്പിച്ചപ്പോള്‍ അതിനോടുള്ള പ്രതിഷേധമായിട്ടാണ് ക്ഷേത്രങ്ങളെയും വിഗ്രഹങ്ങളെയുമൊക്കെ എതിര്‍ത്തത്. അടിസ്ഥാനപരമായി അദ്വൈതത്തെ നിഷേധിച്ചിരുന്നില്ല എന്നര്‍ത്ഥം.
എന്നാല്‍ ഇവിടെ കമ്മ്യൂണിസ്റ്റുകള്‍ അദ്വൈതത്തെയോ ആത്മീയതയോ ധാര്‍മ്മികസങ്കല്പങ്ങളെയോ അംഗീകരിക്കുന്നില്ല. എന്നുമാത്രമല്ല അറപ്പോടും വെറുപ്പോടുംകൂടി മാത്രമേ അവര്‍ കണ്ടിട്ടുള്ളൂ, പറഞ്ഞിട്ടുള്ളൂ, പ്രചരിപ്പിച്ചിട്ടുള്ളൂ! ഹൈന്ദവമായ ഒരു ആരാധനാസമ്പ്രദായത്തെയും അവര്‍ ആക്ഷേപിക്കാതിരുന്നിട്ടില്ല. ഗണപതി മിത്താണെണെന്നു പറഞ്ഞത് അടുത്തകാലത്താണല്ലോ. കോടിക്കണക്കിനു വരുന്ന ഹിന്ദുസമൂഹത്തെയാണ് കമ്മ്യൂണിസ്റ്റ് നേതാവ് അപമാനിച്ചത്. സരസ്വതീദേവിയെ നഗ്‌നയായി വരപ്പിച്ച്, അതിന് അവാര്‍ഡ് കൊടുത്തുകൊണ്ടായിരുന്നു വിദ്യാദേവതയെ അവര്‍ അപമാനിച്ചത്. ആര്‍ത്തവരക്തം ഒഴുകുന്ന അയ്യപ്പന്റെ ചിത്രം വരച്ചുകൊണ്ടായിരുന്നു അവര്‍ ശബരിമലയെ അപമാനിച്ചത്. ദൈവനാമത്തില്‍ പ്രതിജ്ഞ എടുത്തതിന്റെ പേരില്‍ രണ്ട് എംഎല്‍എമാരെ ശിക്ഷിച്ചവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. അന്ന് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനായിരുന്നു. സംസ്‌കൃത സര്‍വകലാശാലയില്‍ പോയി ശങ്കരാചാര്യരാണ് ഭാരതത്തെ നശിപ്പിച്ചതെന്ന് പ്രഖ്യാപിച്ചയാളാണ് കമ്മ്യൂണിസ്റ്റ് ശങ്കരന്‍ അഥവാ ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട്. ഏറ്റുമാനൂര്‍ അമ്പലത്തില്‍ കള്ളന്‍ കയറിയപ്പോള്‍ ‘ഭഗവാന് എന്തിനാണ് പാറാവ്’ എന്നു ചോദിച്ചയാളാണ് മുഖ്യമന്ത്രി ഇ.കെ. നായനാര്‍. ശബരിമലയില്‍ യുവതികളെ കയറ്റി എന്നും അതോടുകൂടി അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടപ്പെട്ടു എന്നും അതുകൊണ്ട് ഇനി മാളികപ്പുറത്തമ്മയെ അയ്യപ്പന് വിവാഹം കഴിക്കാമെന്നും ഏറ്റവും മ്ലേച്ഛമായ ഭാഷയില്‍ പ്രസംഗിച്ചയാളാണ് ഒരു സിപിഎം എംഎല്‍എ. എന്തിന്, ശ്രീനാരായണഗുരുദേവന്റെ പ്രതിമപോലും തകര്‍ത്ത് ഗുരുദേവനെ അപമാനിച്ചവരാണ് കമ്മ്യൂണിസ്റ്റുകള്‍. അരുവിപ്പുറം പ്രതിഷ്ഠയുടെ ശതാബ്ദി വര്‍ഷം 1988ല്‍ ശിവഗിരിയില്‍ ആഘോഷിക്കുമ്പോള്‍ ആ പരിപാടിയില്‍ ക്ഷണിക്കപ്പെട്ട ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് എന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി അതില്‍ പങ്കെടുക്കാന്‍ തയ്യാറായില്ല. ഗുരുദേവന്റെ ആശയങ്ങളോടും പ്രതിഷ്ഠയോടും ഉള്ള യോജിപ്പായി തന്റെ സാന്നിദ്ധ്യം കണക്കാക്കപ്പെടും, തനിക്ക് അതിനോട് ഒരുതരത്തിലുള്ള യോജിപ്പുമില്ല എന്ന് പ്രഖ്യാപിച്ചയാളാണ് നമ്പൂതിരിപ്പാട്. ഇന്ന് ശിവഗിരിയില്‍ ചെല്ലാന്‍ ഇടികൂടുന്ന കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് ആഘോഷപരിപാടിയില്‍ പങ്കെടുക്കാതിരുന്നതിനെപ്പറ്റി എന്തു പറയുന്നു എന്നറിയാന്‍ കൗതുകമുണ്ട്. ഗുരുദേവന്‍ ദേശീയതയുടെ വികൃതരൂപമാണ് എന്നുവരെ രേഖപ്പെടുത്തിവച്ചിട്ടുള്ള ചരിത്രം അവര്‍ക്കുണ്ട്. അസുഖം മൂലമോ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമോ അമൃതാനന്ദമയീ ആശ്രമത്തില്‍ മരിച്ചവരെ ചുറ്റിപ്പറ്റി വ്യാജവാര്‍ത്തകളും ദുഷ്പ്രചാരണങ്ങളും നടത്താന്‍ പാര്‍ട്ടിക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല.
ഇങ്ങനെ ഏത് അവസരം കിട്ടിയാലും അല്ലെങ്കില്‍ അവസരം സൃഷ്ടിച്ചും ഭാരതീയമായ, ഹൈന്ദവമായ ആരാധനാ സമ്പ്രദായങ്ങളെയും ആചാര്യന്മാരെയും അപമാനിച്ചും അധിക്ഷേപിച്ചും പോന്നവര്‍ ഇപ്പോള്‍ അയ്യപ്പസംഗമവും അമൃതാനന്ദമായി അമ്മയെ ആദരിക്കലും ഒക്കെയായി നടക്കുന്നതിന്റെ പിന്നില്‍ ആദരവും ഭക്തിയുമാണോ, തട്ടിപ്പും ഗൂഢാലോചനയുമാണോ എന്ന് അവര്‍ പറയേണ്ടിയിരിക്കുന്നു. ആദ്യകാലത്ത് വള്ളിക്കാവിലെ ആശ്രമത്തെ നിരന്തരം ആക്രമിക്കുകയും കല്ലെറിയുകയും തെറിവിളിക്കുകയും ചെയ്തവരാണ് കമ്മ്യൂണിസ്റ്റുകള്‍. കടപ്പുറം സുധാമണി എന്നുവിളിച്ചുകൊണ്ട് എത്രയോ തവണ അവര്‍ അമ്മയെ അധിക്ഷേപിച്ചിരിക്കുന്നു.
ഒരിക്കല്‍ ഓ. രാജഗോപാലും എന്‍.ഇ. ബലറാമും ഒന്നിച്ച് ദല്‍ഹി ഫ്‌ളൈറ്റില്‍ യാത്രചെയ്യുമ്പോള്‍ അമ്മയുടെ ഭക്തനായ രാജേട്ടന്‍ ബലറാമിനോട് ചോദിച്ച കാര്യം ഈ ലേഖകനോട് രാജേട്ടന്‍ നേരിട്ട് പറഞ്ഞിട്ടുണ്ട്. എന്തിനാണ് നിങ്ങള്‍ എറണാകുളത്തെ അമൃത ആശുപത്രിയെയും അമ്മയെയും ആശ്രമത്തെയും ഇങ്ങനെ നിരന്തരം അപമാനിക്കുന്നതും ആക്രമിക്കുന്നതും എന്നായിരുന്നു രാജേട്ടന്റെ ചോദ്യം. അതിന് ബലറാം പറഞ്ഞ മറുപടി, ഞങ്ങള്‍ എന്തു വിലകൊടുത്തും അമ്മയെ ആക്രമിക്കും. അത് ഞങ്ങളുടെ പ്രത്യയശാസ്ത്രപരമായ നിലപാടാണ്. ഹൈന്ദവമായ ഒരു സങ്കല്പങ്ങളെയും വെച്ചുപൊറുപ്പിക്കാനോ അതിനെ അനുവദിക്കാനോ ഞങ്ങള്‍ക്ക് കഴിയില്ല. ഞങ്ങളുടെ രാഷ്ട്രീയമാണ് അത് എന്നായിരുന്നു എന്‍. ഇ. ബലറാം രാജേട്ടനോട് പറഞ്ഞത്.
അമ്മതന്നെ ഒരിക്കല്‍ ഈ ലേഖകനോട് പറഞ്ഞിട്ടുണ്ട് അവിടെ നടന്നിട്ടുള്ള നിരന്തര ആക്രമണങ്ങളെക്കുറിച്ചും ആക്ഷേപങ്ങളെക്കുറിച്ചും. അതിനെക്കുറിച്ച് അമ്മ ഒരിക്കല്‍ മക്കളോട് സംസാരിക്കുമ്പോള്‍ പറഞ്ഞത്, മുന്‍കാലത്ത് എന്നെ പലരും ചെളിവാരി എറിഞ്ഞു, ഞാന്‍ അതൊക്കെ വളമാക്കി മാറ്റി! പിന്നീട് ആക്ഷേപിക്കുവാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചാനലായ കൈരളിയുടെ പേരില്‍ ഒരു സഖാവ് വിദേശരാജ്യത്ത് പറന്നുപോയി ഒരു മദാമ്മയുടെ അഭിമുഖം സംഘടിപ്പിച്ച് ചാനലില്‍ നിരന്തരം അവതരിപ്പിച്ച് അമ്മയെ മാത്രമല്ല ആശ്രമത്തെയും ഭക്തജനങ്ങളെയും സര്‍വ്വ ഹിന്ദുത്വാഭിമാനികളെയും അപമാനിച്ച ചരിത്രം മറക്കാറായിട്ടില്ല.
ഇങ്ങനെയൊക്കെ ചെയ്ത പാര്‍ട്ടിയും അവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരും ആശ്രമത്തില്‍ പോയി അമ്മയെ ആദരിച്ച്, നമസ്‌കരിച്ച്, പൂച്ചെണ്ടു നല്‍കി എങ്കില്‍ അത് ഏതു ലക്ഷ്യത്തോടുകൂടിയാണ് എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഒരു രാത്രി നേരം വെളുത്തപ്പോള്‍ ഭക്തി ഉണ്ടായതാണോ, തെറ്റ് പറഞ്ഞ് സമസ്താപരാധം മാപ്പു ചോദിക്കുന്നതായി കണക്കാക്കിയതാണോ, അതല്ല പാര്‍ട്ടിയുടെ അടവുനയം എന്ന നിലയില്‍ നാട്ടുകാരെ പറ്റിക്കുന്നതിനാണോ? ഇത് അവര്‍ വെളിപ്പെടുത്തേണ്ട കാര്യമാണ്.
ഐക്യരാഷ്ട്രസഭയില്‍ അമ്മ മലയാളത്തില്‍ സംസാരിച്ചതിന്റെ വാര്‍ഷികത്തിന് അതിനെ ആദരിക്കുന്നതിനാണ് ഇപ്പോള്‍ ശ്രമിച്ചത് എന്ന് സര്‍ക്കാരിന്റെ പ്രതിനിധി പറയുകയുണ്ടായി. അങ്ങനെയെങ്കില്‍ അന്ന് ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിച്ച ആ കാലത്ത് ഈ ആദരവും അംഗീകാരവും എന്തുകൊണ്ട് കൊടുത്തില്ല എന്ന ചോദ്യം മുഴച്ചു നില്‍ക്കുന്നു!
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഇന്നോളമുള്ള ചരിത്രം പരിശോധിച്ചാല്‍ അവര്‍ ഒരിക്കലും ഒരു കാര്യത്തിലും ആത്മാര്‍ത്ഥത കാണിച്ചിട്ടില്ല എന്ന് മനസ്സിലാക്കാന്‍ കഴിയും. പാര്‍ട്ടി അധികാരത്തില്‍ വരുകയും നേതാക്കള്‍ സമ്പന്നരാവുകയും ചെയ്യുക എന്നതുമാത്രമാണ് അവരുടെ പ്രത്യയശാസ്ത്രം. അതിനുവേണ്ടി ഏത് കപടവേഷം കെട്ടാനും അവര്‍ക്ക് മടിയില്ല. അവര്‍ എന്താണോ പരസ്യമായി പ്രഖ്യാപിക്കുന്നത് അതിനെതിരായിരിക്കും അവരുടെ നടപടികള്‍. അവര്‍ വര്‍ഗീയതയ്‌ക്കെതിരെ എന്നുപറഞ്ഞാല്‍ വര്‍ഗീയതയെ വളര്‍ത്തുക എന്നതായിരിക്കും അവര്‍ നിശ്ചയിച്ചിട്ടുള്ള അജണ്ട. ജാതിവിരുദ്ധത എന്ന് അവര്‍ പ്രചരിപ്പിച്ചാല്‍ ജാതീയത ആളിക്കത്തിച്ച് അതിന്റെപേരില്‍ രാഷ്ട്രീയമുതലെടുപ്പ് നടത്തുക എന്നതായിരിക്കും അവര്‍ നിശ്ചയിച്ചിട്ടുണ്ടാവുക. മതേതരത്വം എന്ന് അവര്‍ പറഞ്ഞാല്‍ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയും വര്‍ഗീയവാദികളെ പിന്തുണയ്ക്കുകയും ചെയ്യുക എന്നുള്ളതായിരിക്കും അവര്‍ ചെയ്തു കഴിഞ്ഞിട്ടുണ്ടാവുക. ജനാധിപത്യം എന്ന് എപ്പോഴെങ്കിലും അവര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അപ്പോഴൊക്കെ എതിരാളികളെ ശത്രുക്കളായി പ്രഖ്യാപിച്ച് ആക്രമിക്കാന്‍ അവര്‍ തയ്യാറായിരിക്കുന്നു എന്നും നാം മനസ്സിലാക്കേണ്ടതാണ്. ആവിഷ്‌കാരസ്വാതന്ത്ര്യം എന്നുപറഞ്ഞാല്‍ പാര്‍ട്ടിക്ക് യോജിപ്പില്ലാത്ത ആള്‍ക്കാരെ അവര്‍ ഏതുവിധേനയും നശിപ്പിക്കും എന്നായിരിക്കും അര്‍ത്ഥം കല്‍പ്പിക്കുക. അഭിപ്രായസ്വാതന്ത്ര്യം എന്ന് എപ്പോഴെങ്കിലും അവര്‍ പറഞ്ഞാല്‍ രാഷ്ട്രീയശത്രുക്കളെ ശാരീരികമായി കൈകാര്യം ചെയ്യുക എന്നുള്ളതുമായിരിക്കും അവര്‍ ചെയ്തിട്ടുണ്ടാവുക. പുരോഗമനം എന്നു പ്രസംഗിച്ചാല്‍ സമൂഹത്തിന് ഗുണമുള്ള ഏത് നന്മകളെയും നശിപ്പിച്ച് സാമൂഹികമായി അധഃപതിപ്പിക്കുക എന്നതായിരിക്കും അവര്‍ ചെയ്തിട്ടുണ്ടാവുക. പുരോഗമനസാഹിത്യം എന്ന് അവര്‍ എപ്പോഴൊക്കെ പറഞ്ഞിട്ടുണ്ടോ അപ്പോഴൊക്കെ ഉന്നതമായ സാഹിത്യങ്ങളെയും എഴുത്തുകാരെയും തെറി വിളിക്കുകയും അതിനെ നശിപ്പിക്കുകയും ചെയ്യുക എന്നതാണ് അവര്‍ ലക്ഷ്യമാക്കുക.
ചുംബനസമരത്തെ പ്രോത്സാഹിപ്പിച്ചവര്‍, ആര്‍ത്തവസമരത്തെ അനുഗ്രഹിച്ചവര്‍, ലിവിങ് ടുഗദറിനെ പ്രോത്സാഹിപ്പിക്കുന്നവര്‍, കുടുംബബന്ധങ്ങളെ നശിപ്പിക്കുന്നവര്‍, സര്‍വ്വോപരി സര്‍വ്വ സാംസ്‌കാരികമൂല്യങ്ങളെയും നശിപ്പിക്കുവാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അമ്മയെ ആദരിക്കുന്നു എന്നുപറയുന്നതിന്റെ പിന്നിലെ കാപട്യം സമൂഹം തിരിച്ചറിയേണ്ടതുണ്ട്. അതല്ലെങ്കില്‍ അവര്‍ ഇന്നോളം അമ്മയ്‌ക്കെതിരെ, ആശ്രമത്തിനെതിരെ, ആത്മീയതക്കെതിരെ ചെയ്യുകയും പറയുകയും ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങള്‍ക്കും അവര്‍ പരസ്യമായി മാപ്പ് പറയേണ്ടതുണ്ട്. വിശദീകരിച്ചൊന്നും പറഞ്ഞില്ലെങ്കിലും ‘തെറ്റുപറ്റിപ്പോയി’ എന്നെങ്കിലും ഒരു വാക്ക് അവര്‍ പറയുകയാണെങ്കില്‍മാത്രമേ അമ്മയെ ആദരിക്കുന്നത്, ആശ്ലേഷിച്ചത് ആത്മാര്‍ത്ഥമായിട്ടാണ് എന്നു കണക്കാക്കാന്‍ കഴിയൂ!





















