വ്യാസഭാരതമെന്ന ഇതിഹാസം വായിക്കുമ്പോള്‍ ഈ ചരിത്രകൃതിയിലെ നായകനാര്? എന്ന ചോദ്യം ഏതൊരു വായനക്കാരന്റെയും മനസ്സിലുയരുക സ്വാഭാവികമാണ്. ഇതിഹാസ രചന നിര്‍വ്വഹിച്ച വേദവ്യാസ മഹര്‍ഷിയെ മുതല്‍ അര്‍ജ്ജുനപുത്രനായ അഭിമന്യുവിനെ വരെ നായകസ്ഥാനത്ത് പ്രതിഷ്ഠിക്കാവുന്ന ഒരു പാത്രസൃഷ്ടി വ്യാസമഹാഭാരതത്തിന് മാത്രം അവകാശപ്പെട്ടതാണ്.
തുടക്കം മുതല്‍ ഒടുക്കം വരെ നിറഞ്ഞു നില്‍ക്കുന്ന ഭീഷ്മര്‍, കൗരവര്‍ക്കും പാണ്ഡവര്‍ക്കും ആചാര്യനായ ദ്രോണര്‍, മഹാരാജാവായ ധൃതരാഷ്ട്രര്‍, മകന്‍ ദുര്യോധനന്‍, ദുര്യോധനന്റെ ഉറ്റ സുഹൃത്തും സൂര്യപുത്രനുമായ കര്‍ണ്ണന്‍, കര്‍ണ്ണ സാരഥിയും അവസാന നാളുകളില്‍ കൗരവപ്പടയുടെ സര്‍വ്വ സൈന്യാധിപനുമായ ശല്യര്‍, ദ്രോണപുത്രനായ അശ്വത്ഥാമാവ്, ജ്യേഷ്ഠ പാണ്ഡവനായ യുധിഷ്ഠിരന്‍, വായുപുത്രനും മഹാബലവാനുമായ ഭീമന്‍, വീരശൂരപരാക്രമിയായ അര്‍ജ്ജുനന്‍ തുടങ്ങി ഒരു ദിവസത്തെ യുദ്ധപരാക്രമം കൊണ്ടുതന്നെ വായനക്കാരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന അര്‍ജ്ജുന പുത്രനായ അഭിമന്യുവും ഭീമ പുത്രനായ ഘടോല്‍കചനും ദുഃശ്ശളയുടെ ഭര്‍ത്താവായ ജയദ്രഥനും എന്തിന്, നിഷാദപുത്രനായ ഏകലവ്യന്‍ വരെ നായകസ്ഥാനത്ത് വരാം. പതിനെട്ട് പര്‍വ്വങ്ങള്‍ എഴുതപ്പെട്ടതില്‍ ചില പര്‍വ്വങ്ങളുടെ പേരുകള്‍ പോലും ഇവരില്‍ ചിലരുടെ പേരിനൊപ്പമാണ്. എന്നാല്‍ ഈ നായകന്മാരില്‍ നിന്നെല്ലാം ഉയര്‍ന്ന ഒരു വ്യക്തിത്വമാണ് ഭഗവാന്‍ ശ്രീകൃഷ്ണന് വേദവ്യാസമഹര്‍ഷി നല്‍കിയിട്ടുള്ളത്. നായകന്മാരായി മേല്‍ സൂചിപ്പിച്ച മഹാരഥന്മാര്‍ക്കെല്ലാം ഞാന്‍ എന്ന ഭാവമുണ്ട്, അവരവരുടേതായ താല്‍പ്പര്യങ്ങളുണ്ട്, സ്വാര്‍ത്ഥ ലക്ഷ്യങ്ങളുണ്ട്, കര്‍മ്മങ്ങളില്‍ ഞാന്‍ ചെയ്യുന്നു എന്ന ഭാവമുണ്ട്. എല്ലാറ്റിലുമുപരിയായി തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ ജയിച്ചുകാണാനുള്ള വ്യഗ്രതയുണ്ട്. നല്‍കിയ വാക്കുകള്‍ പാലിക്കാന്‍ തുനിഞ്ഞിറങ്ങിയവരുണ്ട് ഇവരില്‍. എന്നാല്‍ വ്യാസഭാരതത്തിലെ കൃഷ്ണന് മുന്നില്‍ സ്വാര്‍ത്ഥ ലക്ഷ്യങ്ങളില്ല, പരാജയ ഭീതിയില്ല, മാനാപമാനങ്ങളില്ല, ലക്ഷ്യം – ധര്‍മ്മത്തിന്റെ വിജയം മാത്രം. ഞാന്‍ ചെയ്യുന്നു എന്ന ഭാവമില്ലാതെ എല്ലാ കര്‍മ്മങ്ങളും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ചെയ്ത ദ്രൗപദി സ്വയംവരം മുതല്‍ അവസാന പര്‍വ്വം വരെ ഭഗവാന്‍ നിറഞ്ഞുനില്‍ക്കുന്നു. എന്നാല്‍ ഭഗവാന്റെ പേരിലാവട്ടെ ഒരു പര്‍വ്വം പോലും എഴുതപ്പെട്ടിട്ടുമില്ല. എന്തുകൊണ്ടാണ് ഭഗവാന്‍ വ്യത്യസ്തനാവുന്നത്? മറ്റുള്ള നായകരില്‍ നിന്ന് ഭഗവാനെ വ്യത്യസ്തനാക്കുന്നതെന്താണ്?
* * *
കൗരവര്‍ക്കും പാണ്ഡവര്‍ക്കും പിതാമഹനായ ഭീഷ്മര്‍ക്ക് സ്വന്തം ശപഥം ഒരു ഭാരമാണ്. ഒരു ഘട്ടത്തില്‍ പോലും ആ ശപഥത്തെ ലംഘിക്കാന്‍ അദ്ദേഹം തയ്യാറുമല്ല. ധാര്‍മ്മികമായി പോലും തന്നില്‍ വന്നുചേര്‍ന്ന രാജ്യാധികാരം സ്വീകരിക്കാന്‍ ഭീഷ്മര്‍ക്ക് സാധിക്കാതെ പോയത് സ്വന്തം പിതാവിന്റെ അനവസരത്തിലുള്ള കാമപൂര്‍ത്തീകരണത്തിന് തന്റെ ജീവിതം ബലി നല്‍കിയതുകൊണ്ടാണ്. എല്ലാ അറിവുകളുമുണ്ടായിട്ടും രാജ്യത്തെ ധര്‍മ്മത്തിന്റെ പാതയില്‍ നയിക്കാന്‍ ഭീഷ്മര്‍ക്കായില്ല. ”ഞാന്‍ ശിഖണ്ഡിയോട് യുദ്ധം ചെയ്യില്ല” എന്നും പറഞ്ഞ് നിര്‍ണ്ണായക യുദ്ധത്തില്‍ ആയുധം താഴെ വെച്ച് മരണം വരെ ശരശയ്യയില്‍ കിടക്കേണ്ടി വന്നത് ഞാന്‍ എന്ന ഭാവത്തോടെ ഭീഷ്മര്‍ ചെയ്ത കര്‍മ്മത്തിന്റെ ഫലമായാണ്.
ദ്രോണരുടെ ലക്ഷ്യം മറ്റൊന്നാണ്. അതും സ്വാര്‍ത്ഥതയുടെ കറ പുരണ്ടത് തന്നെ. സഹപാഠിയായിരിക്കുമ്പോള്‍ ദ്രുപദന്‍ നല്‍കിയ വാക്ക് പിന്നീട് രാജാവായപ്പോള്‍ പാലിക്കാത്തതിലുള്ള പക, തനിയ്ക്ക് പകുതി രാജ്യമോ ദ്രവ്യമോ നല്‍കാത്തതിലുള്ള പ്രതികാരം, താന്‍ അപമാനിക്കപ്പെട്ടതിലുള്ള ജാള്യത-ഇതെല്ലാം ശിഷ്യരെ വിട്ട് പരിഹരിക്കുക എന്നതാണ് ലക്ഷ്യം. അതിന് അവസരം നല്‍കിയ രാജ്യത്തെ ജീവന്‍ നല്‍കിയും സംരക്ഷിക്കുക. ഞാന്‍ നില്‍ക്കുന്നത് ധര്‍മ്മ പക്ഷത്താണോ അധര്‍മ്മപക്ഷത്താണോ എന്ന ചിന്തയൊന്നും ദ്രോണര്‍ക്കില്ല. ധര്‍മ്മപക്ഷത്തേയ്ക്ക് ചേര്‍ന്നു നില്‍ക്കാനും വയ്യ. യുദ്ധത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനും പറ്റുന്നില്ല.
മഹാരാജാവായ ധൃതരാഷ്ട്രര്‍ക്ക് തന്റെ മകന്‍ ദുര്യോധനന്റെ സന്തോഷം മാത്രമാണ് പ്രധാനം. അന്ധമായ പുത്രസ്‌നേഹം ഏത് അധര്‍മ്മത്തിനും കൂട്ട് നില്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നു. സ്വാര്‍ത്ഥതയുടെ ഉയര്‍ന്ന അവസ്ഥയാണിത്.
ദുര്യോധനന് രാജ്യം പാരമ്പര്യ അവകാശമാണ്. അന്ധനായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ തന്റെ അച്ഛന് നഷ്ടപ്പെട്ട രാജ്യാധികാരം എല്ലാം തികഞ്ഞ തനിയ്ക്ക് തിരികെ ലഭിക്കണമെന്നതാണ് ആവശ്യം. പാണ്ഡവര്‍ക്ക് സൂചി കുത്താനുള്ള ഭൂമിപോലും നല്‍കാനാവില്ലെന്ന നിലപാട് ദുര്യോധനന്റെ സ്വാര്‍ത്ഥതയില്‍ നിന്നുണ്ടായതാണ്.
കര്‍ണ്ണന് അര്‍ജ്ജുന വധമാണ് ഏക ലക്ഷ്യം. അയാള്‍ ജീവിക്കുന്നത് തന്നെ ആ ലക്ഷ്യപൂര്‍ത്തീകരണത്തിനാണ്. അസ്ത്രവിദ്യയില്‍ തന്നെ പല തവണ തോല്‍പ്പിച്ച അര്‍ജ്ജുനനോടുള്ള ശത്രുതയില്‍ ജ്യേഷ്ഠ പാണ്ഡവനാണ് താനെന്ന ചിന്ത പോലും പ്രസക്തമല്ല. ഇതിനു തക്കതായ എന്ത് അപരാധമാണ് അര്‍ജ്ജുനന്‍ കര്‍ണ്ണനോട് ചെയ്തതെന്ന് വ്യാസ മഹാഭാരതം പല തവണ വായിച്ചാല്‍ പോലും വായനക്കാര്‍ക്ക് കണ്ടെത്താനാവില്ല. സൂതനെന്ന് വിളിക്കുന്നതിലുള്ള അപമാനം മരണം വരെ ദുര്യോധനന്റെ അധര്‍മ്മത്തിന് കൂട്ട് നില്‍ക്കാന്‍ കര്‍ണ്ണനെ പ്രേരിപ്പിക്കുന്നു. കര്‍ണ്ണന്റെ ഈ വ്യക്തി താല്‍പ്പര്യത്തില്‍ ധര്‍മ്മചിന്തയേയില്ല. ഞാന്‍ എന്ന ചിന്ത മാത്രമേയുള്ളൂ.
മഹാരഥിയായിട്ടും ദുര്യോധനനാല്‍ കബളിപ്പിക്കപ്പെട്ട് അധര്‍മ്മപക്ഷത്ത് നിന്ന് സ്വന്തം മരുമക്കള്‍ക്കെതിരെ യുദ്ധം ചെയ്യേണ്ടി വന്നതിലുള്ള കഷ്ടതയാണ് ശല്യരെ കുഴക്കുന്നത്. താന്‍ നല്‍കിയ വാക്ക് ലംഘിക്കാന്‍ ശല്യര്‍ക്കുമാവുന്നില്ല. അവസാനം സൂതന്റെ മകന്റെ സൂതനാവാന്‍ നിയോഗിക്കപ്പെട്ടതിന്റെ അപമാനമാണ് മരണം വരെ കര്‍ണ്ണനെ ശല്യം ചെയ്യാന്‍ ശല്യരെ പ്രേരിപ്പിച്ചത്. ശല്യരുടെ വ്യക്തിത്വത്തെയും സ്വാര്‍ത്ഥതയായേ കാണാന്‍ കഴിയൂ.
പിതാവിനെ അധാര്‍മ്മികമായി വധിച്ചതിലുള്ള ഒടുങ്ങാത്ത പകയാണ് അശ്വത്ഥാമാവിനെക്കൊണ്ട് നീചകര്‍മ്മങ്ങള്‍ മുഴുവന്‍ ചെയ്യിപ്പിച്ചത്. സ്വന്തം ലക്ഷ്യം അധാര്‍മ്മികമായാണെങ്കിലും പൂര്‍ത്തിയാക്കുക എന്ന ചിന്ത ഭ്രൂണഹത്യയില്‍ വരെ കൊണ്ടെത്തിച്ചു ഈ ബ്രാഹ്മണവീരനെ. ഞാന്‍ എന്നും എന്റേത് എന്നുമുള്ള ചിന്തയാണ് അര്‍ദ്ധരാത്രിയില്‍ പാണ്ഡവ ശിബിരത്തില്‍ കൂട്ടക്കുരുതി നടത്താന്‍ അശ്വത്ഥാമാവിന് പ്രേരകമായത്.
ഇനി ധര്‍മ്മപക്ഷമെന്ന പാണ്ഡവപക്ഷത്തെ നോക്കാം. അവിടെയും ഞാന്‍ എന്ന ഭാവവും വ്യക്തി താല്‍പ്പര്യങ്ങളും തെളിഞ്ഞു നില്‍ക്കുന്നത് കാണാം.
ജീവിത വ്രതമായ സത്യം, ധര്‍മ്മം ഇവ പാലിക്കുക എന്നത് മാത്രമാണ് യുധിഷ്ഠിരലക്ഷ്യം. യുദ്ധ വിജയമോ ധര്‍മ്മപക്ഷത്തിന്റെ വിജയമോ തന്റെ ജീവിതവ്രതത്തോളം വലുതല്ല അദ്ദേഹത്തിന്. ധര്‍മ്മ പക്ഷത്തിന്റെ വിജയത്തിന് നിര്‍ണ്ണായകമായ ഒരു മുഹൂര്‍ത്തത്തില്‍ ഒരു അര്‍ദ്ധസത്യം പറയാന്‍ പലതവണ നിര്‍ബന്ധിക്കേണ്ടി വന്നത് സത്യസന്ധത എന്ന സ്വന്തം താല്‍പ്പര്യം സംരക്ഷിക്കാന്‍ ധര്‍മ്മ പുത്രര്‍ക്കുള്ള അമിത വ്യഗ്രത മൂലമാണ്.
മഹാശക്തിമാനായ തന്നെയും ദ്രൗപദിയെയും അപമാനിച്ചതിലുള്ള പ്രതികാരമായി കൗരവരെ മുഴുവന്‍ ഒറ്റയ്ക്ക് കൊന്നൊടുക്കും എന്നതാണ് ഭീമ ശപഥം. കൗരവരെ ഒരാളെപ്പോലും ഭീമന്‍ കൊല്ലാതെ വിട്ടില്ല. ധര്‍മ്മചിന്തയുള്ള വികര്‍ണ്ണനെ വരെ ഭീമന്‍ വധിച്ചത് തന്റെയീ സ്വാര്‍ത്ഥ ശപഥം പൂര്‍ത്തീകരിക്കാന്‍ വേണ്ടിയാണ്. ഞാന്‍ എന്ന അഹങ്കാരം ഭീമന് ജന്മസിദ്ധമാണ്. അലങ്കാരമാണ്.
വീരശൂര പരാക്രമിയായ അര്‍ജ്ജുനനും വ്യക്തി താല്‍പ്പര്യങ്ങളുണ്ട്. ഒറ്റ ദിവസം കൊണ്ട് മഹാരഥന്മാരടങ്ങിയ കൗരവസേനയെ നശിപ്പിച്ച് ജ്യേഷ്ഠനെ രാജാവാക്കാം എന്ന് അര്‍ജ്ജുനന്‍ വാക്ക് നല്‍കിയത് അര്‍ജ്ജുനന്റെയീ വ്യക്തി വിശേഷം കൊണ്ടാണ്. ജയദ്രഥനെ സൂര്യനസ്തമിക്കും മുന്‍പ് വധിക്കുമെന്നും സാധിക്കാതെ വന്നാല്‍ അഗ്നിപ്രവേശം ചെയ്യുമെന്നും അര്‍ജ്ജുനന്‍ ശപഥം ചെയ്തു. അമാനുഷിക പ്രഭാവമുള്ള ഒരാള്‍ കൂടെയുണ്ടായിട്ടും അയാള്‍ തന്റെ തേരാളിയായി മാത്രം ഇരുന്നാല്‍ മതി എന്ന് നിശ്ചയിക്കാന്‍ അര്‍ജ്ജുനന് പ്രേരണയായതും ഈ ഞാന്‍ എന്ന ഭാവം കൊണ്ടാണ്. ഇതേ അര്‍ജ്ജുനനാണ് യുദ്ധാരംഭത്തില്‍ ശത്രുപക്ഷത്തുള്ളവരും എന്റേതാണല്ലോ എന്നോര്‍ത്ത് ഗാണ്ഡീവം കയ്യില്‍ നിന്ന് വഴുതി തേര്‍ത്തട്ടില്‍ തളര്‍ന്നിരുന്നത്. ഇവിടെയും കാരണമായത് ഞാന്‍ എന്നും എന്റേതെന്നുമുള്ള അര്‍ജ്ജുനന്റെ ചിന്ത തന്നെ.
അര്‍ജ്ജുന പുത്രനായ അഭിമന്യുവിനെയും ഭീമ പുത്രനായ ഘടോല്‍കചനെയും നിഷാദ പുത്രനായ ഏകലവ്യനെയും മുന്നോട്ട് നയിച്ചത് ഈ ഞാന്‍ എന്ന ഭാവമാണ്. ചക്രവ്യൂഹത്തില്‍ നിന്ന് പുറത്ത് കടക്കാനുളള വിദ്യ അറിയാതെ ദ്രോണര്‍, കര്‍ണ്ണന്‍, അശ്വത്ഥാമാവ് തുടങ്ങിയ മഹാരഥന്മാരെ ഒറ്റയ്ക്ക് നേരിടാന്‍ ഇറങ്ങി അഭിമന്യു. വ്യൂഹം തകര്‍ക്കാന്‍ ഞാന്‍ മതി എന്ന ചിന്തയായിരുന്നു ഈ നവയുവാവിനെ ചക്രവ്യൂഹത്തിലെത്തിച്ചത്. അറിയാത്ത വിദ്യ അറിയില്ലെന്ന് പറയാന്‍ അഭിമന്യു ശക്തനായില്ല. ഫലം ചക്രവ്യൂഹത്തില്‍ കിടന്ന് വീരമൃത്യു. ശിഷ്യനാക്കാന്‍ അനുവദിക്കാത്ത ഗുരുവിന് തന്റെ അസ്ത്രപ്രയോഗവേഗത കുറയ്ക്കുന്ന വിധത്തില്‍ വിരല്‍മുറിച്ചു നല്‍കാനാവില്ല എന്നു പറയാന്‍ ഏകലവ്യന് സാധിക്കാഞ്ഞതും വ്യക്തിത്വത്തിലുള്ള അമിത അഹങ്കാരം മൂലമാണ്. വിരല്‍ മുറിച്ചു നല്‍കപ്പെട്ടപ്പോള്‍ ഏകലവ്യന് നഷ്ടപ്പെട്ടത് കഷ്ടപ്പെട്ട് സ്വായത്തമാക്കിയ വേഗവും ലഭിച്ചത് ദ്രോണര്‍ നിരാകരിച്ച ശിഷ്യസ്ഥാനവുമാണ് എന്നോര്‍ക്കണം.
ഇനി ശ്രീകൃഷ്ണ വ്യക്തിവിശേഷം നോക്കുക. സ്വാര്‍ത്ഥ ചിന്തയോ താന്‍പോരിമയോ അവിടെയില്ല. ജരാസന്ധനെ വധിക്കാന്‍ സ്വയമേവ സാധ്യമായിട്ടും ഭീമനെയാണ് ഭഗവാന്‍ നിയോഗിച്ചത്. ദുര്യോധനപക്ഷത്താണ് സൈനിക ബലമെന്ന് ഉറപ്പുണ്ടായിട്ടും ആയുധമെടുക്കാതെ യുദ്ധഭൂമിയിലെത്താന്‍ കൃഷ്ണന് തെല്ലും ഭയമുണ്ടായില്ല. താന്‍ ആയുധമെടുത്തില്ല എന്ന പ്രതിജ്ഞ ലംഘിക്കാനും ഭഗവാന് ജാള്യത തോന്നിയില്ല. അപമാനിക്കപ്പെട്ട ദ്രൗപദിയ്ക്ക് ഭഗവാന്‍ വസ്ത്രങ്ങള്‍ നല്‍കിയത് മറഞ്ഞു നിന്നാണ്. നിമിഷനേരം കൊണ്ട് തനിക്ക് നിഗ്രഹിക്കാവുന്ന കൗരവസേനയെ പാണ്ഡവരെ നിമിത്തമാക്കിയാണ് ഭഗവാന്‍ നിഗ്രഹിച്ചത്. അധര്‍മ്മിയായ ദുര്യോധന്റെ രാജ്യകൊട്ടാരത്തില്‍ പോയി വിദുരരുടെ ഗൃഹത്തില്‍ താമസിച്ച് പാണ്ഡവര്‍ക്ക് ഒരു ഗ്രാമമെങ്കിലും തരണമന്ന് യാചിക്കാന്‍ ഭഗവാന് സങ്കോചം തോന്നിയില്ല. മഹായുദ്ധമൊഴിവാക്കാന്‍ കര്‍ണ്ണനെ ജന്മരഹസ്യം ബോധിപ്പിച്ച് പാണ്ഡവ പക്ഷത്തേയ്ക്ക് ക്ഷണിക്കാനും ഭഗവാന്‍ തയ്യാറായി. അഭിമന്യു അധാര്‍മ്മികമായി കൊല ചെയ്യപ്പെട്ടപ്പോഴും അശ്വത്ഥാമാവിനാല്‍ കിരാത നരഹത്യ നടന്നപ്പോഴും ഭഗവാന്‍ ശപഥവുമായി യുദ്ധഭൂമിയിലേയ്ക്കിറങ്ങിയില്ല. പകരം സ്വന്തം കര്‍മ്മം മടി കൂടാതെ ചെയ്യുകയാണ് ചെയ്തത്. എല്ലാറ്റിലുമുപരിയായി താന്‍ സ്വയമേവ ഏറ്റെടുത്ത ദൂത് പൂര്‍ണ്ണ പരാജയമായിട്ടും അതില്‍ ലജ്ജിക്കാതെ എല്ലാവരോടും യാത്ര പറഞ്ഞ് യാതൊരു ഭാവമാറ്റവുമില്ലാതെ ഭഗവാന്‍ തിരിച്ചുപോന്നു. അവസാനം സ്വന്തമെന്ന് അറിയാവുന്ന യാദവകുലം തമ്മിലടിച്ച് നശിക്കുന്നതും നിര്‍വ്വികാരമായി കണ്ടു നില്‍ക്കാന്‍ ഭഗവാനായി. ക്രോധമോ നഷ്ടബോധമോ അലട്ടിയില്ല.
സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കും വ്യക്തി താല്‍പ്പര്യങ്ങള്‍ക്കും വേണ്ടി മഹാഭാരതമെന്ന ഇതിഹാസത്തിലെ മഹാരഥന്മാര്‍ പലരും ധര്‍മ്മാധര്‍മ്മചിന്തകള്‍ കാറ്റില്‍ പറത്തി ശപഥം ചെയ്തും ശപഥം ചെയ്യാതെയും മത്സരിച്ചപ്പോള്‍ സ്വാര്‍ത്ഥതയുടെ അംശം പോലുമില്ലാതെ, പരാജയ ഭീതിയില്ലാതെ, ധര്‍മ്മപക്ഷത്തിന്റെ വിജയത്തിന് വേണ്ടി മാത്രമായി ഒരാള്‍ കര്‍മ്മങ്ങള്‍ ചെയ്തുതീര്‍ത്തു. ആ മഹാത്മാവിലൂടെയാണ് സര്‍വ്വവേദാന്ത സാരമായ മഹത്തായ അറിവ് മാനവരാശിയ്ക്ക് പകര്‍ന്നു കിട്ടിയത്. അതാണ് വ്യാസഭാരതമെന്ന മഹാ ഇതിഹാസത്തിന്റെ കാതല്‍. ഞാന്‍ എന്ന ഭാവമില്ലാതെ കര്‍മ്മങ്ങള്‍ ചെയ്തു തീര്‍ക്കാനുള്ള വ്യക്തി വിശേഷമാണ് വ്യാസഭാരതത്തിലെ യഥാര്‍ത്ഥ നായകനാര് എന്ന വായനക്കാരുടെ ചോദ്യത്തിന് ഭഗവാന്‍ ശ്രീകൃഷ്ണനെ പ്രാപ്തനാക്കുന്നത്. അതാണ് ആ ഇതിഹാസത്തില്‍ നിന്ന് നാം കണ്ട് പഠിക്കേണ്ടതും. ഭഗവാന്‍ നമ്മെ പഠിപ്പിക്കുന്നതും.





















