കേരളത്തിലെ സി.പി.എം അതിന്റെ അന്ത്യയാത്രയില്‍ കടുത്ത ആഭ്യന്തര പ്രതിസന്ധി നേരിടുകയാണ്. സി.പി.എമ്മിന്റെ അടിത്തറയായിരുന്ന ഹിന്ദു ജനവിഭാഗങ്ങള്‍ അവരോട് വിടപറഞ്ഞു കൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു പോകുന്നവര്‍ ആയിരങ്ങള്‍ ആണെങ്കില്‍ മനസ്സുകൊണ്ട് രാജിവച്ചവര്‍ ലക്ഷങ്ങളാണ്. അവരാണ് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സി.പിഎമ്മിന്റെ തായ്‌വേരറുത്തത്. ഇത് സി.പി.എമ്മിനെ വല്ലാതെ ഉലച്ചിരുന്നു. സി.പി.എമ്മിന്റെ ഹിന്ദു വിരുദ്ധ നിലപാടുകളും, അതിരുവിട്ട മുസ്ലീം പ്രീണനവും അണികളെ നിരാശരാക്കിയിട്ടുണ്ട്. മാത്രവുമല്ല പാര്‍ട്ടിയിലുള്ള മുസ്ലിം വിഭാഗത്തിന് മതത്തിന്റെ പേരില്‍ പ്രത്യേക അവകാശങ്ങള്‍ ലഭിക്കുന്നു. അവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നു. അവര്‍ക്ക് അഞ്ച് നേരവും പള്ളിയില്‍ പോയി പ്രാര്‍ത്ഥന നടത്താം. ഹജ്ജിന് പോകാം. യോഗങ്ങളില്‍ പ്രാര്‍ത്ഥനക്കായി പ്രത്യേക സൗകര്യമൊരുക്കാം. എന്നാല്‍ സി.പി.എമ്മില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുക്കള്‍ക്ക് ഇതെല്ലാം നിഷിദ്ധമാണ്. അവര്‍ ക്ഷേത്രത്തില്‍ പോവാന്‍ പാടില്ല. പോയാല്‍ തന്നെ കൈകൂപ്പി തൊഴുതു നില്‍ക്കരുത്. പ്രസാദം വാങ്ങരുത്. ഗൃഹപ്രവേശത്തിന് ഗണപതി ഹോമം നടത്തരുത്. ഹിന്ദു ആചാരപ്രകാരം വിവാഹങ്ങള്‍ നടത്തരുത്. നടത്തിയാല്‍ തടയും. ഇങ്ങനെ പാര്‍ട്ടി വിലക്കുകളില്‍ പെട്ട് സി.പി.എമ്മിലെ ഹിന്ദു വിഭാഗം അസ്വസ്ഥരാണ്. ഹിന്ദു ദൈവങ്ങളെക്കുറിച്ച് സി.പി.എം നേതാക്കള്‍ക്ക് കടുത്ത വിമര്‍ശനം നടത്താം. ഹിന്ദു ദൈവങ്ങളെ അപമാനിക്കാം. ആചാരലംഘനം നടത്താം. ഇതിനെ ചോദ്യം ചെയ്യാന്‍ സി.പി.എം പ്രവര്‍ത്തകനായ ഹിന്ദുവിന് അവകാശമില്ല.
സര്‍ക്കാരിന് പോലും മുസ്ലിം മത സംഘടനകളുടെ തിട്ടൂരങ്ങള്‍ക്ക് വഴങ്ങേണ്ടി വരുന്നു. സ്‌കൂള്‍ സമയം മാറ്റാന്‍ പാടില്ല. സുംബാ ഡാന്‍സ് പാടില്ല. ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ പാടില്ല. ഇങ്ങനെ സര്‍ക്കാരിന് ഒന്നു തുമ്മണമെങ്കില്‍ പോലും മുസ്ലിം മതസംഘടനകളുടെ അനുമതി വാങ്ങേണ്ട ഗതികേടിലാണ്.നിയമ സ്പീക്കര്‍ ഷംസീര്‍ ഹിന്ദു ദൈവമായ ഗണപതി മിത്താണെന്ന് പ്രസംഗിച്ചത് ഒരു സ്‌കൂളിലെ പരിപാടിയില്‍ വച്ചാണ്. അതിനെതിരെ പ്രതിഷേധിക്കാന്‍ ഹിന്ദുക്കളായ സി.പി.എമ്മുകാര്‍ക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും മിണ്ടാന്‍ കഴിഞ്ഞില്ല. ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ മനീതി സംഘത്തിനും, രഹ്ന ഫാത്തിമക്കും, ബിന്ദു അമ്മിണിക്കും പിന്തുണ നല്‍കിയത് സി.പി.എം സര്‍ക്കാരും പോലീസുമായിരുന്നു. നവോത്ഥാന മതില്‍ കെട്ടാന്‍ വേഷം കെട്ടിച്ചത് അയ്യപ്പ വിശ്വാസികളെ അപമാനിക്കാനായിരുന്നു. മറ്റ് മതങ്ങളുടെ നവോത്ഥാനത്തിന് ഇതുപോലെ മതില്‍കെട്ടുമോ എന്ന ചോദ്യം ഹിന്ദു സഖാക്കള്‍ക്കിടയില്‍ അന്നുതന്നെ ചര്‍ച്ചയായിരുന്നു.
അതുപോലെ ഹിന്ദു വിശ്വാസങ്ങളെ അപമാനിക്കാന്‍ സി.പി.എം മന്ത്രിമാര്‍ മത്സരിക്കുകയായിരുന്നു. തന്ത്രിമാരെ കോണകമുടുത്ത പൂജാരിമാര്‍ എന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞതും, സ്ത്രീകള്‍ നനഞ്ഞ വസ്ത്രവുമായി ക്ഷേത്രത്തില്‍ പോകുന്നത് നഗ്‌നത പ്രദര്‍ശിപ്പിക്കാനാണ് എന്ന് ശ്രീമതിടീച്ചര്‍ പറഞ്ഞതും സി.പി.എമ്മിലെ ഹിന്ദു വിശ്വാസികളെ വേദനിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുരുവായൂരിലെത്തി ‘ആ തിരി തെളിയുന്നിടത്താണോ കൃഷ്ണന്‍ ഇരിക്കുന്നത്’ എന്ന് പുച്ഛത്തോടെ ചോദിച്ചതും, ക്ഷേത്രത്തില്‍ തൊഴുതു നിന്നതിന് കടകംപള്ളിയോട് വിശദീകരണം ചോദിച്ചതും ഹിന്ദു സഖാക്കള്‍ അടക്കിപ്പിടിച്ച് സഹിക്കുകയായിരുന്നു.
പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അനാഥമായിക്കിടന്ന ശിവലിംഗം ശുദ്ധി ചെയ്ത് പ്രതിഷ്ഠിച്ച് അങ്ങാടിപ്പുറം തളി ക്ഷേത്ര പുനരുദ്ധാരണത്തിന് നേതൃത്വം നല്‍കിയ വന്ദ്യവയോധികനായിരുന്ന കേരള ഗാന്ധി കേളപ്പജിയെ ‘പട്ടി പാത്തിയ കല്ലിന്മേല്‍ ചന്ദനംപൂശിയ കേളപ്പാ’ എന്ന് വിളിച്ചപമാനിച്ചതും കമ്മ്യൂണിസ്റ്റുകളാണ്. ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു എന്നും ക്ഷേത്രം പൊളിച്ച് കപ്പ നടണം എന്നും അവര്‍ പ്രസംഗിച്ചു നടന്നു. എന്നാല്‍ ഇന്നുവരെയും മറ്റ് മതങ്ങള്‍ക്ക് നേരെ ഇത്തരം ആക്രോശങ്ങളും, അപമാനങ്ങളും നടത്താനുള്ള നട്ടെല്ല് സിപിഎമ്മിന് ഇല്ല.
ഹിന്ദുക്കള്‍ പ്രതികരിച്ചു തുടങ്ങി
സി.പി.എമ്മിലെ ഈ ഹിന്ദു അപമാനത്തിനും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ എക്കാലവും പഞ്ചപുച്ഛമടക്കി നില്‍ക്കും എന്നായിരുന്നു സിപിഎം കരുതിയത്. എല്ലാ അപമാനവും സഹിച്ച് സി.പി.എമ്മിനു വേണ്ടി പിന്നാമ്പുറത്ത് വെള്ളം കോരാനും വിറക് വെട്ടാനും ഹിന്ദുവിനെ കിട്ടും എന്ന് സി.പി.എം ധരിച്ചിരുന്നു. എന്നാല്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഹിന്ദു സംസ്‌കാരത്തെ തകര്‍ക്കാനും, ആചാരാനുഷ്ഠാനങ്ങളെ ഇല്ലാതാക്കാനുമുളള ഏത് ശ്രമങ്ങളെയും ചെറുത്തു തോല്‍പ്പിക്കാന്‍ സി.പി.എമ്മിനുള്ളിലെ ഹിന്ദുക്കള്‍ വരെ തയ്യാറാകും എന്നതിന് തെളിവായിരുന്നു ശബരിമല വിഷയത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കിട്ടിയ തിരിച്ചടി.
പാര്‍ട്ടി തിട്ടൂരങ്ങള്‍ ലംഘിക്കുന്നു
ഇന്ന് കേരളത്തില്‍ നടക്കുന്ന ഹൈന്ദവ നവോത്ഥാനത്തില്‍ പങ്കാളിയാവാന്‍ സിപിഎമ്മുക്കാരും കുടുംബങ്ങളും തയ്യാറാവുന്നു. കേരളത്തില്‍ പതിറ്റാണ്ടുകളായി ബാലഗോകുലത്തിന്റെ നേതൃത്യത്തില്‍ നടക്കുന്ന ശോഭയാത്രകളില്‍ സിപിഎം കുടുംബങ്ങളില്‍ നിന്നു പോലും കുട്ടികള്‍ കൃഷ്ണവേഷം കെട്ടി പങ്കെടുക്കുന്നു. ഈ ഒഴുക്കിനെ തടയാന്‍ സിപിഎമ്മിന് കഴിയുന്നില്ല. അവസാനം സിപിഎമ്മിന് സമാന്തര ശ്രീകൃഷ്ണ ജയന്തി ശോഭയാത്ര നടത്തേണ്ടി വന്നു.ഇന്നിപ്പോള്‍ ഗണേശോത്സവവും കേരളത്തില്‍ ജനകീയമായിക്കൊണ്ടിരിക്കുന്നു. തെരുവുകള്‍ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രകളാല്‍ മുഖരിതമാകുന്നു. അതും സി.പി.എം ഏറ്റെടുക്കാന്‍ തുടങ്ങി.
പാലക്കാട് മുണ്ടൂരില്‍ ചെഗുവേരയുടെ പതാകയേന്തി, ചുവപ്പുടുത്ത്, കൈയില്‍ ചുവപ്പ് നാട കെട്ടിയാണെങ്കിലും, യുവാക്കളടക്കമുള്ളവര്‍ ഷംസീര്‍ മിത്തെന്നു പറഞ്ഞ ഗണേശ വിഗ്രഹവുമായി നിമജ്ജന ഘോഷയാത്ര നടത്തി. ഈ പരിപാടി പാര്‍ട്ടി അറിയില്ല എന്നാണ് സിപിഎം നേതാക്കള്‍ പറഞ്ഞത്. അതിനര്‍ത്ഥം പാര്‍ട്ടിയുടെ തിട്ടൂരങ്ങള്‍ ലംഘിച്ച് അണികള്‍ ചെഗുവേരയെ പിടിച്ചാണെങ്കിലും ഹൈന്ദവ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ്. ചുവപ്പ് മങ്ങിയാല്‍ കാവിയാകും എന്നതാണ് സത്യം. സത്യം തിരിച്ചറിയാന്‍ സി.പി.എമ്മിലെ ഹിന്ദുക്കള്‍ക്ക് അല്‍പ്പം വൈകും എന്നതും ചരിത്രമാണ്.
സ്വാമി വിവേകാനന്ദന്‍ അവര്‍ക്ക് വര്‍ഗ്ഗീയ വാദിയും, കാവിയുടുത്ത ബൂര്‍ഷ്വാസിയുമായിരുന്നു. ഇന്നിപ്പോള്‍ വിവേകാനന്ദന്‍ സഖാക്കള്‍ക്ക് ആരാദ്ധ്യനാണ്. കാവി പുതച്ച വിവേകാനന്ദന്റെ ഫോട്ടോ ഇല്ലാത്ത എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സമ്മേളനങ്ങള്‍ കാണാന്‍ കഴിയില്ല.സി.പി.എം ഹിന്ദുത്വവല്‍ക്കരിക്കപ്പെടാന്‍ പോകുന്നു. ഹിന്ദു സ്വാഭിമാനമുള്ള സഖാക്കള്‍ പാര്‍ട്ടിക്കുള്ളില്‍ ഒരാഭ്യന്തര വിപ്ലവത്തിന് തയ്യാറെടുക്കുന്നു. എന്നാല്‍ സി.പി.എം അതിന്റെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുകയാണ്. വൈരുദ്ധ്യാത്മക ഭൗതികവാദവും വിശ്വാസികളുടെ വാദവും തമ്മിലുള്ള ഏറ്റുമുട്ടല്‍ പാര്‍ട്ടിയില്‍ നടക്കുകയാണ്. ഇതൊരു പിളര്‍പ്പിലേക്ക് നീങ്ങിയാല്‍ പോലും അത്ഭുതപ്പെടാനില്ല.
സീതയെ കാട്ടിലുപേക്ഷിച്ച രാമനല്ല നമുക്ക് വേണ്ടത് എന്നു എസ്.എഫ്.ഐ പറയുമ്പോള്‍ സി.പി.എംമ്മിലെ സൈദ്ധാന്തികനും മുന്‍ മന്ത്രിയുമായ ജി. സുധാകരന്‍ രാമായണത്തിന്റെ അര്‍ത്ഥതലങ്ങള്‍ തേടി രാമായണ പാരായണത്തിലാണ്. പി. ജയരാജന്‍ കഴിഞ്ഞ തവണ കര്‍ക്കിടകവാവിന് പിതൃക്കള്‍ക്ക് ബലിയിടാന്‍ വന്നവരെ സഹായിക്കാന്‍ സേവാ ടീമിനെ തയ്യാറാക്കി അയച്ചിരുന്നു. കാലത്തിന്റെ കാവ്യനീതി അതിന്റേതായ രീതിയില്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് തന്നെ ഇപ്പോള്‍ നിലനില്‍പ്പിനായി അയ്യപ്പ സംഗമം നടത്തേണ്ടി വരുന്നു. സനാതനധര്‍മ്മം ഇങ്ങനെയാണ്. എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും ഊതിക്കാച്ചിയ പൊന്നു പോലെ അത് തിളങ്ങിക്കൊണ്ടേയിരിക്കും. നൂറ്റാണ്ടുകളുടെ വൈദേശികാധിപത്യത്തിനു പോലും തകര്‍ക്കാന്‍ കഴിയാത്ത ഈ ധര്‍മ്മത്തെ പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും വിചാരിച്ചാല്‍ തകര്‍ക്കാന്‍ കഴിയില്ല. പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ തിരുത്തല്‍ വാദികള്‍ ഉണ്ടാകും. സനാതനധര്‍മ്മം ഇനിയും സൂര്യശോഭയോടെ തിളങ്ങി നില്‍ക്കും.





















