ലോകത്തില്‍ പരലക്ഷം ജീവികളുള്ളതില്‍ മനുഷ്യന്‍ ഏറ്റവും ഭയപ്പെടുന്ന ജീവി, ഒരു പക്ഷേ പാമ്പായിരിക്കും. എന്നാല്‍ നമ്മെ പേടിപ്പെടുത്തുന്ന വിഷമുള്ള ഇനം പാമ്പുകള്‍ വെറും പത്തു ശതമാനത്തില്‍ താഴെയാണെന്നാണ് കണക്കുകള്‍. അന്റാര്‍ട്ടിക്കയിലൊഴികെ എല്ലാ വന്‍കരകളിലും പാമ്പുകള്‍ പുരാതന കാലം മുതല്‍ ആരാധിച്ചു പോരുന്നതായി ചരിത്രം വെളിവാക്കുന്നു.
മറ്റു ജീവികളില്‍ നിന്നു പാമ്പുകള്‍ക്കുള്ള പ്രത്യേകത അവയ്ക്ക് നാം കൊടുത്ത ദൈവിക പരിവേഷം തന്നെയാണ്. ആ വര്‍ഗ്ഗത്തില്‍ തന്നെ മൂര്‍ഖന്മാരും സാത്വികത്വമോലുന്ന നാഗങ്ങളുമുണ്ട്. ചരിത്രാതീതകാലം മുതല്‍ കേരളത്തില്‍ സര്‍പ്പക്കാവുകള്‍ പരിപാലിച്ചു പോരുന്നു. നാഗപൂജയും ഭക്തിപൂര്‍വ്വം നടത്തി വരുന്നു.
ഈജിപ്തില്‍ വ്യക്തികളേയും കുടുംബത്തെയും രക്ഷിക്കുന്ന പാമ്പുകള്‍ പരദേവതകളാണെന്നാണ് വിശ്വാസം. ജീവനുള്ള പാമ്പുകളെ അവര്‍ ആരാധിച്ചിരുന്നുവത്രെ. ആസ്‌ട്രേലിയ, ഗ്രീസ്, ജപ്പാന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും ഈ ഉപാസന രീതി നടപ്പുണ്ടായിരുന്നു. മധ്യ ആഫ്രിക്കന്‍ രാജ്യങ്ങള്‍, മെക്‌സിക്കൊ, അമേരിന്ത്യക്കാര്‍ ഇവരും പല രൂപത്തില്‍ നാഗപൂജ ഇപ്പോഴും നടത്തിവരുന്നതായി കാണാം. ഇന്ത്യയില്‍ നാഗപഞ്ചമിക്കാണ് ആരാധന പതിവ്. ശ്രാവണമാസത്തിലെ (ചിങ്ങം) ശുക്ലപഞ്ചമി. ഉത്തരേന്ത്യയില്‍ മറ്റിടത്ത് ആഷാഢ മാസത്തിലെ (കര്‍ക്കടകം) കൃഷ്ണപഞ്ചമിക്കും പതിവുണ്ട്.
വടക്കെ ഇന്ത്യയിലും കേരളമടക്കമുള്ള തെന്നിന്ത്യന്‍ പ്രദേശങ്ങളിലും സര്‍പ്പത്തെ ദൈവീക പ്രതീകമായിട്ടാണു വിശ്വാസം. പിതൃ ശാന്തി, സന്താന സൗഭാഗ്യം, രോഗശമനം തുടങ്ങിയവ ലഭിക്കാന്‍ സര്‍പ്പ പ്രീതി വേണമെന്ന് പരമ്പരാഗതമായി കരുതുന്നു. ചില കാവുകളിലും, ക്ഷേത്രങ്ങളിലും സര്‍പ്പദോഷശാന്തിക്കായി എല്ലാ ആയില്യത്തിനും, കന്നിമാസത്തിലെ ആയില്യത്തിനു വിശേഷിച്ചും വലിയ തോതില്‍ സര്‍പ്പബലികള്‍ നടത്താറുണ്ട്.
പഴയ ഒരനുഭവ കഥ ഇവിടെ ഓര്‍ക്കുന്നു. പത്തിരുപതുകൊല്ലം മുമ്പ് ഞാനൊരു മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്ന കാലത്തു കൈവിറയും ഉറക്കക്കുറവുമായി ഒരു ചെറുപ്പക്കാരന്‍ എന്നെ സമീപിച്ചിരുന്നു, അയാള്‍ കണ്ട ഡോക്ടര്‍മാരുടെ ശീട്ടുകളും കഥകളുമായി. അയാള്‍ 3 വര്‍ഷം മുമ്പ് അടുത്തൊരു വീട്ടിലെ പാമ്പില്‍ കാവു വെട്ടിനിരത്താന്‍ കരാറെടുത്തു. ചിലര്‍ ഈ പണിക്കു മടിച്ചതുകൊണ്ട് നല്ല സാമ്പത്തികലാഭവും ലഭിച്ചുവത്രെ. മരങ്ങള്‍ എല്ലാം മുറിച്ചു കാടുവെട്ടി, അവിടെ കണ്ട കല്ലുകളും പ്രതിമകളും പുഴക്കി, രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടു പാമ്പില്‍ കുഞ്ഞുങ്ങളേയും കൈകാര്യം ചെയ്തു സ്ഥലം വെടുപ്പാക്കി. അതിനു ശേഷമാണ് ഈ വ്യാധി വന്നുപെട്ടതെന്നു അയാള്‍ തെല്ലു വിഷമത്തോടെ പറയുകയുണ്ടായി.ഞാന്‍ എനിക്ക് വിശ്വാസമുള്ള ഒരു എം.ഡി. ഡോക്ടറെ കാണാന്‍ നിര്‍ദ്ദേശിച്ച് അയാളെ പറഞ്ഞയച്ചു. രണ്ടു മൂന്നു മാസത്തിനു ശേഷം അയാള്‍ ഒരു ദിവസം രാവിലെ കട തുറക്കുമ്പോഴേക്കും പ്രത്യക്ഷപ്പെട്ടു. ഞാന്‍ സീറ്റിലിരുന്നതും ക്ഷീണിതനായ അയാള്‍ ആ എം.ഡി ഡോക്ടരുടെ ശീട്ടും, ഒന്നര മാസം കഴിച്ച മരുന്നുകളുടെ ബില്ലും കൂടെ എന്റെ മുന്നില്‍ വെച്ചു മൂകനായി തലതാഴ്ത്തിയിരുന്നു. അയാളുടെ പരവേശം കണ്ടു എനിക്കു ഏറെ വിഷമം തോന്നി. തുടക്കമായതുകൊണ്ടു മേശയില്‍ കൂടുതല്‍ കാശുണ്ടായിരുന്നില്ല. പോക്കറ്റില്‍ നിന്നു 500 രൂപ നോട്ടെടുത്തു ഞാനയാള്‍ക്കു നീട്ടി.
”വേണ്ട സര്‍. ഞാനിനിയെന്താ ചെയ്യണ്ട്. എന്റെ ഭാര്യ പിണങ്ങി അവളുടെ വാപ്പാന്റെ വീട്ടിലേക്കു പോയി.”
അയാളെന്നെ നോക്കി. അയാളുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്.
ഞാന്‍ ആലോചിച്ചിട്ടു ഒന്നും തോന്നിയില്ല. എനിക്കു മരുന്നും മന്ത്രവുമൊന്നുമറിയില്ല.
”താനൊരു കാര്യം ചെയ്യു. നേരെ പാതിരിക്കുന്നത്തോ പാമ്പിന്‍ മേയ്ക്കാട്ടോ പോവു. കാര്യങ്ങള്‍ പറഞ്ഞു നോക്കൂ. ഈ കാശെടുത്തോളു.”
പോകാനുള്ള വഴിയും പറഞ്ഞു കൊടുത്തു.
2004 ലാണ് ഇതു നടന്നത്. പിന്നീടെന്തുണ്ടായി എന്നറിയില്ല.
ലോകത്തില്‍ ഒരു പക്ഷേ കേരളത്തില്‍ മാത്രമാണ് വീടിനോടു ചേര്‍ന്നു പാമ്പിന്‍ കാവുകള്‍ കാണപ്പെടുന്നത്. വലിയ ചില ഗൃഹങ്ങളില്‍ ഒന്നിലധികം കാവുകളും ഉണ്ടാവും. (ഞങ്ങളുടെ തറവാട്ടില്‍ രണ്ടു പാമ്പിന്‍ കാവുകള്‍ ഉണ്ടായിരുന്നു. 30 വര്‍ഷം മുമ്പ് കാവിലെ വിഗ്രഹങ്ങള്‍ വിധിയാം വണ്ണം മാറ്റിസ്ഥാപിച്ചു. അതിലൂടെയാണ് കോട്ടയ്ക്കല്‍ കാടാമ്പുഴ റോഡ് നിര്‍മ്മിച്ചത്). മനുഷ്യന്റ (എല്ലാ ജീവികളുടെയും) ജീവനവും നിലനില്പും, പ്രകൃതിയൊടുള്ള കടപ്പാടും, വനങ്ങളുടെ അനിവാര്യതയും അവയുടെ പാരസ്പര്യവും തമ്മിലുള്ള ബന്ധം നമ്മുടെ പൗരാണികര്‍ക്ക് വ്യക്തമായ ബോധമുണ്ടായിരുന്നതായി കരുതണം. ആ കരുതല്‍ ഭാവിക്കുള്ള ഇന്‍ഷൂറന്‍സായിരുന്നു. പുറമെ സര്‍പ്പങ്ങള്‍ പ്രകൃതിയുടെ തന്നെ സമതയ്ക്കാവശ്യമാണെന്നും അവര്‍ കണ്ടിരുന്നു. കാവുകള്‍ വനവല്‍ക്കരണത്തിന്റെ ഒരു ഭാഗമായിരുന്നു. ഭാവിയില്‍ കേരളത്തിലെ കാടുകള്‍ കയ്യേറ്റക്കാര്‍ക്ക് വിട്ടുകൊടുത്ത് അന്തരീക്ഷവും കാലാവസ്ഥയും അപകടത്തിലാക്കുമെന്നു വരെ പൂര്‍വ്വികര്‍ കണ്ടിരുന്നുവോ. തങ്ങളുടെ ആവാസകേന്ദ്രങ്ങളില്‍ നിന്നു വന്യജീവികളെ നാട്ടിലേയ്ക്കയച്ചു എല്ലാ ബാലന്‍സും തകരാറിലാക്കുമെന്നു മൃഗങ്ങളും കരുതിയിരിക്കില്ല.
കേരളത്തില്‍ കാവുകളുണ്ടാവാന്‍ കാരണമായി രസകരമായ ഒരു പഴങ്കഥ ഐതിഹ്യത്തിലുണ്ട്. ആദ്യകാലത്ത് പരശുരാമന്‍ കുടിയേറ്റിയ ബ്രാഹ്മണര്‍ കൂട്ടമായി തിരിച്ചു പോയി. കാരണം – പാമ്പുകളെ കൊണ്ടുള്ള ശല്യവും, കടലില്‍ നിന്നു പൊന്തിയ ഭൂപ്രദേശമായതു കൊണ്ട് ഉപ്പുകലര്‍പ്പില്ലാത്ത ശുദ്ധജലത്തിന്റെ ഇല്ലായ്മയും. പരശുരാമന്‍ ശിവനെ പ്രസാദിപ്പിച്ചു സങ്കടമുണര്‍ത്തിച്ചു. മഹാദേവന്‍ പരശുരാമനോട് വാസുകിയെ പ്രസാദിപ്പിക്കാനായിരുന്നു നിര്‍ദ്ദേശിച്ചത്. കഴിവതും വീടുകള്‍ തോറും കാവുകള്‍ നിര്‍മ്മിച്ചു പാമ്പുകളെ കുടിയിരുത്താന്‍ വാസുകി ഉപദേശിച്ചു. എന്നാല്‍ പാമ്പുകളെ കാവിലേക്കും ബാക്കി വനങ്ങളിലേക്കും താന്‍ പറഞ്ഞയക്കാമെന്നും അവയുടെ ഉപദ്രവം ഇല്ലാതാകുമെന്നും നാഗരാജന്‍ വാക്കു കൊടുത്തു. അങ്ങനെയാണ് കേരളത്തില്‍ പാമ്പിന്‍ കാവുകളുടെ ഉത്ഭവം! കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ ഇവിടെ ചുരുങ്ങിയത് കാവുകളുടെ എണ്ണം 50ല്‍ ഒന്നായി ചുരുങ്ങിയിട്ടുണ്ടാവും. ചിത്രോടക്കല്ലും, പാമ്പിന്‍ പ്രതിമയും എന്താണെന്നറിയാത്തവരാണ് ഇന്നേറെയും.
ലോകചരിത്രത്തില്‍ ഇന്നും ഒരു തര്‍ക്ക വിഷയമാണ് എവിടെയാണ് നാഗപൂജ ആദ്യമായി ആരംഭിച്ചതെന്ന്.
ഈജിപ്തിലാണെന്നും, ഗ്രീസിലാണെന്നും അല്ല ചൈനയിലോ ജപ്പാനിലോ ആവാം ഉത്ഭവമെന്നും പക്ഷാന്തരമുണ്ട്. നമ്മുടെ പുരാണേതിഹാസങ്ങള്‍ നോക്കിയാല്‍ തീര്‍ച്ചയായും ഭാരതത്തിലായിരിക്കാന്‍ സാധ്യത ഏറെയുണ്ട്.
ഭാരതത്തില്‍ സര്‍പ്പാരാധനയുടെ തുടക്കം
വൈദിക കാലത്ത് പ്രകൃതിശക്തികളെപ്പറ്റിയുള്ള വാഴ്ത്തുക്കളല്ലാതെ സര്‍പ്പാരാധനകളെപ്പറ്റി പ്രത്യേക പരാമര്‍ശങ്ങള്‍ കണ്ടിട്ടില്ല. പക്ഷേ ഇതിഹാസ പുരാണങ്ങളില്‍ സര്‍പ്പങ്ങള്‍ കഥാപാത്രങ്ങളായ ഉപകഥകള്‍ നിരവധിയാണ്. അനന്തന്‍, വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, തുടങ്ങിയവര്‍ നമുക്ക് സുപരിചിതരാണ്.
കശ്യപമഹര്‍ഷിക്ക് കദ്രുവില്‍ ജനിച്ചതാണ് സര്‍പ്പങ്ങള്‍. അദ്ദേഹത്തിന് ദിതിയില്‍ അസുരന്മാരും അദിതിയില്‍ ദേവന്മാരുമുണ്ടായി. അപ്പോള്‍ ഇവരെല്ലാം വൈമാത്രേയരാണ് (ഒരച്ഛനു വേറെ ഭാര്യമാരില്‍ ഉണ്ടായ സഹോദരങ്ങള്‍). എന്തായിരിക്കും പൗരാണിക ഋഷിമാര്‍ ഇങ്ങനെ ഒരു ജ്ഞാതിബന്ധം സര്‍പ്പങ്ങള്‍ക്ക്, ദേവന്മാരും അസുരന്മാരും ആദിത്യനും ഗരുഡനും (കദ്രുവിന്റ സഹോദരി വിനതയുടെ മകനാണ് ഗരുഡന്‍) മറ്റുമായി നല്‍കിയതിന്റെ ആന്തരാര്‍ത്ഥം. പണ്ഡിതന്മാര്‍ ഗവേഷണം നടത്തട്ടെ.
അവിടെ നില്‍ക്കുന്നില്ല, മഹാവിഷ്ണു പള്ളികൊള്ളുന്നതു തന്നെ ‘അനന്തന്റെ’ മുകളിലാണ്. അനന്തന്‍ അവസാനമില്ലാത്ത ‘കാല’മല്ലെ. അതിന്റെയും മേലെ. അനന്തന്റ പര്യായം തന്നെ അര്‍ത്ഥഗര്‍ഭമാണ് – ആദിശേഷന്‍.അമൃത് പാല്‍ക്കടലില്‍ നിന്നു കടഞ്ഞെടുക്കാന്‍ ദേവന്മാരും അസുരന്മാരും തിരഞ്ഞെടുത്തത് വാസുകിയെയാണ് – മന്ദരപര്‍വ്വതം കടക്കോലാക്കി സ്വന്തം സഹോദരനെ തന്നെ കയറാക്കി. വാസുകി രണ്ടുകൂട്ടരുടെയും അര്‍ദ്ധ സഹോദരനാണല്ലൊ. വാസുകി വമിച്ച കാളകൂട വിഷം ഭൂമിയില്‍ വീഴാതെ പാനം ചെയ്തതോ നീലകണ്ഠനായ നാഗഭൂഷണന്‍ പരമശിവന്‍.
അതിലും വിചിത്രമാണ് തക്ഷകന്റെ കഥ. എങ്ങോ കിടക്കുന്ന തക്ഷകന്‍ കടിച്ചു മരിക്കട്ടെ പരീക്ഷിത്തു രാജാവെന്നു ശൃംഗിയെന്ന മുനികുമാരന്‍ ശപിക്കുന്നു. കാരണം, തന്റെ അച്ഛന്‍ ശമീക മഹര്‍ഷിയുടെ ശരീരത്തില്‍ രാജാവു ചത്ത പാമ്പിനെയിട്ട് അവഹേളിച്ചതിന് പ്രതികാരം. പരീക്ഷിത്താകട്ടെ, അശ്വത്ഥാമാവിന്റെ ബ്രഹ്മാസ്ത്രത്തെ അമ്മയുടെ ഗര്‍ഭത്തിലിരിക്കെ അതിജീവിച്ച വ്യക്തിയാണ്. മന്ത്രം ജപിച്ച് ‘അപാണ്ഡവായ’ എന്നു ധ്യാനിച്ചയച്ചതാണ് ഒരിക്കലും പിഴക്കാത്ത ബ്രഹ്മാസ്ത്രം. യോഗേശ്വരനായ കൃഷ്ണനാണ് പുനര്‍ജീവനം നല്‍കിയത്. പിന്നീടു പരീക്ഷിത്തിന്റ മകന്‍ ജനമേജയന്‍ രാജാവായപ്പോള്‍ ഉത്തങ്കന്‍ എന്ന മുനിയുടെ ഉപദേശത്തോടെ സര്‍പ്പസത്രം തുടങ്ങി. എല്ലാ പാമ്പുകളെയും ആവാഹിച്ചു വരുത്തി അഗ്‌നിയില്‍ ഹോമിക്കുന്നതാണ് സര്‍പ്പസത്രം. പ്രതികാരാഗ്‌നിയുടെ ആളിപ്പടരലാണത്. ഉദ്ദേശ്യം, പരീക്ഷിത്തിനെ വധിച്ച തക്ഷകനെ നശിപ്പിക്കുക തന്നെ. അവസാനം തക്ഷകന്‍ രക്ഷപ്പെടുന്നു, ശരല്‍ക്കാരുവിന്റെ പുത്രന്‍ ആസ്തികന്റെ ഇടപെടല്‍ കാരണം. മഹാഭാരതത്തിലെ ഒരു പൊള്ളുന്ന അധ്യായമാണ് ആ കഥ.
ശിവ ഭൂഷണം
മറ്റു പരലക്ഷം ജീവികളില്‍ നിന്നുപാമ്പിനെ വ്യത്യസ്തമാക്കുന്നത് ദൈവീക പരിവേഷമാണെന്ന് പറഞ്ഞു വെച്ചു. അത് കൂടുതല്‍ പ്രകടമാവുന്നത് മഹാദേവനിലാണ്.നീലകണ്ഠന്‍ നാഗഭൂഷണനാണ്. കഴുത്തിലും കയ്യിലുമെല്ലാം പാമ്പാണ്. ത്രിമൂര്‍ത്തികളില്‍ വിഷ്ണു അനന്തശയനനാണെങ്കില്‍ മഹേശ്വരന്‍ മെയ്യാഭരണത്തിന് തിരഞ്ഞെടുത്തത് പാമ്പുകളെയാണെന്നത് സാധാരണക്കാരനെ അമ്പരപ്പിക്കും. ഇവിടെ ഒന്നോര്‍ക്കണം, വൈദികവാങ്മയത്തില്‍ രുദ്രനെ ഉള്ളു, മഹേശ്വരനില്ല. പതിനൊന്നു രുദ്രന്മാര്‍. പിന്നീട് ഇതിഹാസ പുരാണകാലത്താണ് രുദ്രന്റ പര്യായമായി പരമശിവന്‍ വരുന്നതും ത്രിമൂര്‍ത്തികളില്‍ പെടുന്നതും. ശിവസ്വരൂപം ദ്രാവിഡമാണെന്ന ഒരു പക്ഷമുണ്ട്. വേദത്തെ വിസ്തരിക്കുന്നതാണ് – ഉപബൃംഹണം ചെയ്യുന്നതാണ് – ഇതിഹാസ പുരാണങ്ങളെന്നു വേദവ്യാസന്‍ തന്നെ പറയുന്നുണ്ട്. അതുകൊണ്ടു യുക്തിഭദ്രം തന്നെ. ശ്രീരാമനും ശ്രീകൃഷ്ണനും സുബ്രഹ്മണ്യനുമെല്ലാം അങ്ങനെ വന്നവരാണ്. പ്രത്യേകിച്ചു ശിവനും സര്‍പ്പങ്ങളും തമ്മില്‍ ബന്ധപ്പെടാന്‍ താന്ത്രിക ബന്ധം കൂടെയുണ്ടെന്നു ഞാന്‍ കരുതുന്നു.
ഇതിഹാസങ്ങളിലും പുരാണങ്ങളിലും സര്‍പ്പങ്ങള്‍ പല തവണ പ്രത്യക്ഷപ്പെടുന്നുണ്ട്. മഹാഭാഗവതത്തില്‍ കാളിയനെന്ന മഹാസര്‍പ്പം കാളിന്ദി നദിയെ വിഷലിപ്തമാക്കുന്നു. ചുറ്റുമുള്ള വൃക്ഷലതാദികളും മുകളില്‍ പറക്കുന്ന പക്ഷികള്‍ വരെ വിഷം തീണ്ടി നശിക്കുന്നു. കൃഷ്ണന്‍ കാളിയനെ തോല്പിച്ചു സകുടുംബം കടലിലേക്കയച്ചു. മഹാഭാരതത്തില്‍ ഖാണ്ഡവവനം ദഹിക്കുമ്പോള്‍ തക്ഷകന്റ അപേക്ഷ പ്രകാരമാണ് ഇന്ദ്രന്‍ മഴ പെയ്യിച്ചു രക്ഷിക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ, കൃഷ്ണാര്‍ജുനന്മാര്‍ ആ ഉദ്യമം തടയുന്നുണ്ട്. ഐതിഹ്യപ്രകാരം ഖാണ്ഡവ വനം ചുട്ടു നശിച്ച സ്ഥലം പിന്നീട് ‘ചുട്ടനാട് ‘ എന്നറിയപ്പെട്ടു. ക്രമേണ ചുട്ടനാട് ലോപിച്ച് ‘കുട്ടനാട്’ ആയതാണെന്നു പഴമക്കാരുടെ ഭാഷ്യം.
ഭാഗവത പുരാണത്തില്‍ ദേവകി കംസന്റെ കല്ലറയില്‍ കിടക്കുമ്പോള്‍ കൃഷ്ണനെ അര്‍ദ്ധരാത്രി പ്രസവിച്ചു. അപ്പോള്‍ ആരുമറിയാതെ വസുദേവര്‍ കൃഷ്ണനെയെടുത്തു തനിയെ തുറന്ന കാരാഗൃഹവാതിലുകളിലൂടെ അമ്പാടിയിലെക്കു പോകുമ്പോള്‍ ‘ശേഷോ? ന്വഗാദ്വാരി നിവാരയന്‍ ഫണൈ: എന്നു വ്യാസന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അനന്തന്‍ മഴയത്ത് പടം നിവര്‍ത്തി കുടപിടിച്ചു സ്വാമിയെ അനുഗമിച്ചുവെന്നു സാരം.
നളചരിതത്തിലെ നന്ദികേടിന്റെ പര്യായമായ കാര്‍ക്കോടകനും അരങ്ങത്തു വരുന്നുണ്ട്.
കേരളത്തിന്റെ സംഭാവന
കേരളത്തിന്റ മറ്റൊരു പ്രത്യേകത സര്‍പ്പാരാധനയില്‍ മുഴുകിയ കുറെ നമ്പൂതിരി ഇല്ലങ്ങള്‍ ഇവിടെ ഉണ്ടെന്നതാണ്. അനുബന്ധമായി അവരില്‍ പ്രധാനപ്പെട്ട ചിലരുടെ വിവരങ്ങളും താഴെ കൊടുക്കുന്നു.
1) പാമ്പിന്‍ മെയ്ക്കാട്ട് മന
മാളയില്‍ നിന്നു 3 കി.മീ. ദൂരെ. അഷ്ടനാഗങ്ങളില്‍പെട്ട വാസുകിയുമായി ബന്ധപ്പെട്ട പൂര്‍വ്വ ചരിത്രം. വാസുകിയുടെ സാന്നിധ്യം ഇവിടെയുണ്ടെന്നു വിശ്വാസം.
2) മണ്ണാറശ്ശാല ഇല്ലം
പരശുരാമന്‍ ആദ്യകാലത്തു കൊണ്ടു വന്നു താമസിപ്പിച്ച ബ്രാഹ്മണര്‍ തിരിച്ചു പോവാന്‍ തുടങ്ങിയ കഥ മുമ്പു സൂചിപ്പിച്ചു. അതിനോട് ബന്ധപ്പെട്ട ഇല്ലമാണ്. ഹരിപ്പാട്ടു നിന്ന് സുമാര്‍ മൂന്നര കി.മീ. ദൂരെ.
3) പാതിരിക്കുന്നത്തുമന
ചെറുപ്പളശ്ശേരിയില്‍ നിന്നു ആറര കി.മീ. അകലെ.
4) വെട്ടിക്കാട്ടു ഇല്ലം
ആദിമൂലം നാഗരാജസ്വാമി ക്ഷേത്രവും ഇവിടെയാണ്. കായങ്കുളത്തുനിന്ന 10 കി.മീ ദൂരെ.
കൂടാതെ എറണാകുളം ജില്ലയിലെ നാഗം പൊഴി, ആമേട ഇല്ലം ഇങ്ങനെ 2 ഇല്ലക്കാര്‍ കൂടെ നാഗപൂജയില്‍ പ്രസിദ്ധരാണ്.





















